Thursday, October 31, 2013

മലാല......

പ്രവാസി വർത്തമാനം
ഈ വർഷത്തെ  സമാധാനത്തിനുള്ള  നൊബേല്‍ പുരസ്കാരത്തിന്  നിർദ്ദേശം  ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ബാലിക മലാല യൂസുഫുമുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചതും  ആ പതിനാറു കാരിക്കായിരുന്നു. രാസായുധ നിരോധന സംഘടനയായ ഒ പി സി ഡബ്ല്യൂ നൊബേല്‍ പുരസ്‌കാരം നേടിയപ്പോഴും വാര്‍ത്തയായത്  മലാല തന്നെ. പുരസ്കാരത്തിനായി ലഭിച്ച പട്ടികയിൽ 259തോളം  പേരായിരുന്നു ഉണ്ടായിരുന്നതെന്ന്  നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. കഴുത്തിനും തലയ്ക്കും വെടിയേറ്റിട്ടും വിദ്യാഭ്യാസ അവകാശ പോരാട്ടത്തില്‍നിന്ന് പിന്മാറാതെ മുന്നേറുന്ന മലാല സ്ത്രീ വിമോജനത്തിന്റെയും ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെയും പ്രതീകമാണെന്ന് പുരസ്കാരനിര്‍ണയ ചുമതലയുള്ള കമ്മിറ്റിയുടെ തലവനായ ക്രിസ്റ്റണ്‍ ബെര്‍ഗ് ഹര്‍പ്വികെന്‍ പറഞ്ഞു.  

മലാലയുടെ പേര് നോബൽ സമ്മാനത്തിന്   നിർദ്ദേശിക്കപ്പെടാൻ  കാരണം അവരുടെ വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ്. ലോക സമാധാനത്തിനു വിദ്യാഭ്യാസത്തിന്റെ പങ്കു വളരെ വലുതാണ്‌ ലോക സമാധാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യ രാഷ്ട്ര സഭ ഒരു ദിനം തന്നെ തിരഞ്ഞടുത്തിരുന്നു സെപ്റ്റംബർ 21. ഈ ദിനത്തിന് ഈ പ്രാവശ്യം അവർ തിരഞ്ഞെടുത്ത ആപ്തവാക്യം "വിദ്യാഭ്യാസം സമാധാനത്തിനു എന്നതായിരുന്നു"   1981 മുതൽ വിവിധ രാജ്യങ്ങളിൽ വിവിധ സംഘടനകൾ ഈ ദിനം ആചരിച്ചു വരുന്നുണ്ട്, സമാധാനത്തിന്റെ സംസ്കാരം എന്ന പേരിൽ ആചരിച്ച ഈ ദിനം പിന്നീട് ലോക സമാധാനദിനം എന്ന പേരിൽ മാറുകയായിരുന്നു. ഇതിന്റെ ഭാഗമായി  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകളും  സാംസ്കാരിക പരിപാടികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്നു. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് മലാല ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിക്കുന്ന തീവ്രവാദ ഭീകര പ്രവർത്തനങ്ങൾ  സൃഷ്ടിക്കുന്ന ഒരു സമൂഹത്തിനെതിരായി ആർജവത്തോടെ അവൾ സംസാരിച്ചു. താലിബാന്റെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയിൽ നിന്നും അവർ വാദിച്ചത് സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു. ആ പോരാട്ടം അവൾ തുടരുകയാണ്. തന്നെ കൊല്ലാന്‍ വരുന്നവരോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുമെന്നാണ് മലാല പറയുന്നത്. താലിബാന്‍ പോരാളികളുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും  ഈയിടെ ഇംഗ്ലണ്ടില്‍ ചാനല്‍ അഭിമുഖത്തില്‍ മലാല പറഞ്ഞു. അവർക്ക്‌  എന്റെ ശരീരത്തിലേക്ക്  വെടിയുണ്ടകൾ അയക്കാൻ കഴിഞ്ഞേക്കും. പേനയ്‌ക്കും പുസ്‌തകത്തിനും അറിവിനും വാളിനേക്കാള്‍  ശക്തിയുണ്ട്. സ്‌ത്രീകളുടെ ശബ്‌ദം ഉയരുന്നത്‌ താലിബാനു   പേടിയാണ്  അതുകൊണ്ടാണ്‌ അവര്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്തത്. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രസംഗത്തില്‍ അവൾ പറഞ്ഞ ശ്രദ്ധേയമായ  വാക്കുകളായിരുന്നു ഇത്.   

നോബൽ സമ്മാനം  കിട്ടിയില്ലെങ്കിലും ഈ കഴിഞ്ഞ ഒരാഴ്ച സോഷ്യല്‍ നെറ്റു വർക്ക് സൈറ്റുകളിലും സമാന്തര സോഷ്യല്‍ മീഡിയകളിലും  മലാല നിറഞ്ഞു നില്ക്കുകയായിരുന്നു.  മലാലയ്ക്ക് പുരസ്‌കാരം കിട്ടാൻ ആഗ്രഹിച്ച ഒരു പാട് പേരുണ്ടായിരുന്നു. വിദ്യാഭ്യാസമാണ്  ലോക സമാധാനത്തിനുള്ള ഏക പോം വഴി  എന്നതായിരുന്നു മലാല മുമ്പോട്ട്‌ വെച്ച ചിന്ത,  തോക്കിൻ കുഴലിലൂടെ ഒരിക്കലും സമാധാനം ഉണ്ടാക്കാൻ കഴിയില്ല എന്ന സന്ദേശവും  മലാല ലോകത്തിനു നല്കി. നോബൽ സമ്മാനപ്രഖ്യാപിക്കുന്നതിനു മുമ്പ് യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ മനുഷ്യാവകാശ പുരസ്കാരം മലാലയ്കായിരുന്നു  ലഭിച്ചത്, സോവിയറ്റ് ഭൌതിക ശാസ്ത്രജ്ഞനനും  മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ആന്ദ്രെ സഖ്രോവിന്റെ സ്മരണക്കയാണ് എല്ലാവർഷവും ഈ ഈ അവാർഡ് നല്കുന്നത്. ഏകദേശം 45ലക്ഷം രൂപയാണ് സമ്മാനത്തുക. ഈ വർഷത്തെ  ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ടൈം മാഗസിൻ  തിരഞ്ഞടുത്തതും മലാലയെ ആയിരുന്നു.
ഇന്ന് ലോകം നേരിടുന്ന  വലിയ പ്രശ്നമാണ്  അസമാധാനവും ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും  ഇതിനു  പരിഹാരം കാണുക എന്നതാണ് ലോകത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ  സംഘടനയും   യു എൻ ഓ യും പല അന്താ രാഷ്ട്ര സംഘടനകളും   ഇതിനു വേണ്ടിയുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും  ചെയ്തു കൊണ്ടിരിക്കുന്നു, വിദ്യാഭ്യാസവും സമാധാനവും ഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു, സിറിയയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇറാകിലും ഫലസ്തീനിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും പോഷകാഹാരം കിട്ടാതെ മരിച്ചു വീഴുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്, ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ താമസിക്കാൻ വീടില്ലാതെ ഉടുക്കാൻ തുണിയില്ലാതെ അവർ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവർക്ക് പഠിക്കാൻ സ്കൂളുകളോ പഠന സൌകര്യങ്ങളോ ഇല്ല.   ദാരിദ്ര്യമാണ്  അവരെ പഠിക്കാൻ  അനുവധിക്കാതതങ്കിൽ മറ്റു ചില സ്തലങ്ങളിൽ മതത്തിന്റെ പേര് പറഞ്ഞു പഠിക്കാൻ പോകുന്ന പെണ്‍കുട്ടികളെ  തടയുന്ന കാര്യം നാം കാണുകയും കേൾക്കുകയും ചെയ്യുന്നു.  വിദ്യഭ്യാസത്തെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച മതമായ ഇസ്ലാമിനെയാണ് ഇതിനു വേണ്ടി  അവർ കൂടുതലായും ദുരുപയോഗം ചെയ്യുന്നത്. ഇസ്ലാം ഒരിക്കലും വിദ്യാഭ്യാസത്തെ തടയുകയോ നിഷേധിക്കുക്കയോ ചെയ്തിട്ടില്ല. മറിച്ചു ആവുന്നത്ര പഠിക്കാൻ  പ്രോത്സാഹിപ്പിച്ചിട്ടെയുള്ളൂ  "നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക" എന്ന പ്രഥമ സൂക്തവുമായി ദിവ്യ വെളിപാടിറങ്ങിയത് ഒരിക്കലും യാദൃശ്ചികമല്ല. ഭാവിയെ സമ്പന്ധിച്ച് സുനിര്‍ണിതമായ ഒരു പ്രവചനത്തിന്റെ മണിമുഴക്കമാണ് അതിൽ നാം ദർശിക്കുന്നത്, വായനയുടെയും പഠനത്തിന്റെയും പ്രാധാന്യമാണ് അത് വിളിച്ചറിയിക്കുന്നത്. എഴുത്തും വായനയും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു പ്രവാചകൻ തന്റെ അനുയായികളോട് പലഘട്ടങ്ങളിലും ഉപദേശിച്ചിരുന്നത്.
     
വിദ്യഭ്യാസം ആർജിക്കുന്നതിലൂടെ രാജ്യ സ്നേഹം മനസ്സിൽ വളർത്താനും   രാജ്യത്തിന്റെ  ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിയാനും  അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യഥാര്‍ത്ഥ ബോധം  സ്വയം സൃഷ്ടിച്ചെടുക്കാനും  സാധിക്കുന്നു. വിദ്യസമ്പന്നർ  ലോകജനതയോടും വിവിധ  സംസ്കാരങ്ങളോടും  സഹാനുഭൂതി പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങളിലെ  പാവപ്പെട്ട ജനകോടികളുടെ വിവിദ്യഭ്യാസത്തിനും  സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാൻ മനസ്സ് കാണിക്കണം.
     
ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നത് ശാന്തിയും സമാധാനവും ഉത്ഗോഷിക്കുന്ന ഇസ്ലാമാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാർതത്തിൽ മതത്തെ  പലരും ദുരുപയോഗം ചെയ്യുകയാണ്, ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്‌   സമാധാനം ആഹ്വാനം ചെയ്യുന്ന ഖുറാനിന്റെ അനുയായിയായ ഒരാൾക്ക്‌ ഒരിക്കലും ഒരു തീവ്രവാദിയോ ഭീകര വാദിയോ ആവാൻ പറ്റില്ല. അവനു സമൂഹത്തിൽ നന്മ ചെയ്യാനേ കഴിയൂ.  ഒരു യഥാർത്ഥ വിശ്വാസിക്കും ഒരാളുടെ പഠന സ്വന്തന്ത്ര്യത്തെ  നിഷേദിക്കാനോ തടയാനോ  ഒരു മതത്തെയോ  മത ചിഹ്നത്തെയോ  നിന്ദിക്കാക്കാനോ അപമാനിക്കാക്കാനോ കഴിയില്ല, അങ്ങിനെ ചെയ്യാൻ മതം അനുവദിക്കുന്നുമില്ല.  മുഴുവൻ മനുഷ്യരോടും സഹജീവികളോടും കരുണയും അനുകമ്പയും നല്കാനെ അവനു കഴിയൂ, തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്നാണു പ്രവാചകൻ പഠിപ്പിച്ചത്. 

ഇന്ന് പല ഭീകര സംഘടനകളും ഇസ്ലാമിനെ ദുരുപയോഗം ചെയ്തു അവരുടെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി പ്രവർത്തിച്ചു  കൊണ്ടിരിക്കുന്നു. അവരുടെ ലക്‌ഷ്യം സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുക അസമാധാനം ഉണ്ടാക്കുക എന്നതാണ്, അതിനു വേണ്ടി അവർ പലപ്പോഴും പാവപ്പെട്ടവരെ ബലിയാടാക്കുകയും  മതത്തെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ഭീകര പ്രസ്ഥാനങ്ങളെ നാം കരുതിയിരിക്കുകയും അവർക്കെതിരെ പോരാടുകയും ചെയ്യണം, അതിനു യഥാർത്ഥ വിദ്യാഭ്യാസം നല്കാൻ നമുക്ക് കഴിയണം. ഇവിടെയാണ്‌ മലാല ശ്രദ്ധിക്കപ്പെടുന്നത്.

ഭീകര വാദികളുടെയും  തീവ്ര വാദികളുടെയും  ആവശ്യം സമൂഹത്തിൽ വിദ്യാഭ്യാസം ഇല്ലാതാക്കുക എന്നതാണ്. അവര്‍ ഇസ്ലാംമതം പഠിച്ചത് ഖുറാനില്‍ നിന്നോ നബിചര്യയില്‍ നിന്നോ അല്ല എന്നാണു നാം മനസ്സിലാക്കേണ്ടത് . ഇസ്ലാമിക വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ചില തീവ്ര വാദ സംഘടനകൾ  നടത്തുന്ന തെറ്റായ സന്ദേശങ്ങളെയും  അവർ സമൂഹത്തില്‍ പടര്‍ത്തുന്ന കാടത്തത്തിനെതിരെ ചിന്തിക്കുകയും അതിനെതിരെ  ലോകത്തോട്‌ ഉറക്കെ വിളിച്ചു പറയുകയും ചെയ്യുകയായിരുന്നു മലാല എന്ന പെണ്‍കുട്ടി.  എല്ലാ രാജ്യങ്ങളും തീവ്രവാദത്തിനെതിരേ പോരാടി അവിടുത്തെ സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്നും മലാല തുറന്നു പറയുന്നു. എല്ലാ കുട്ടികളുടേയും ശോഭനമായ ഭാവിക്ക്‌ വിദ്യാഭ്യാസം അനിവാര്യ ഘടകമാണ്‌.

കാലഘട്ടത്തിന്റെ  പ്രത്യേക സവിശേഷതകൾ  മനസ്സിലാക്കി  ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. സമൂഹത്തിന്റെ ഉന്നതിക്കും സമാധാനത്തിനും നിദാനമായ കാര്യങ്ങൾ തന്റെ കഴിവനുസരിച്ച് സമർപ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ്  ഓരോരുത്തരുടെയും ഭാഗത്ത് നിന്നുമുണ്ടാവേണ്ടത്. യഥാർത്ഥ  വിദ്യാഭ്യാസം ആര്ജിക്കുന്നതിലൂടെ മാത്രമാണ് ലോക സമാധാനം കൈവരികയുള്ളൂ, അത് രാജ്യങ്ങൾ  രതമ്മിലായാലും മതങ്ങൾ തമ്മിലായാലും കുടുംബങ്ങൾ തമ്മിലായാലും സമാധാനാന്തരീക്ഷം നില നിർത്താൻ വിദ്യാഭ്യാസം വലിയ പങ്കു വഹിക്കാനുണ്ട്,  സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുന്നത് വിദ്യാഭ്യാസമാണ്. സാമൂഹ്യ സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുണ്ടാക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കു കുറച്ചു കാണുന്നത് ആത്മഹത്യാപരമാണ്.

സമാധാനം ആഗ്രഹിക്കാത്ത ഒരു സമൂഹവുമില്ല . ഉന്നതിയിൽ എത്താനും  പുരോഗമന പരമായ  കാര്യങ്ങൾ ചെയ്യാനും സമാധാനം അനിവാര്യമാണ്.   സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയില്ലങ്കിലും   'ഒരു സമ്മാനം വേണമെന്ന് എന്റെ മനസ്സിലുണ്ട്. അതിനുവേണ്ടി ഞാന്‍ പൊരുതും അതിനു വേണ്ടി ഞാൻ  പ്രചാരണം നടത്തും. ലോകത്തുള്ള മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സ്വാതന്ത്ര്യം അതാണ്‌ എന്റെ ലക്ഷ്യം, എല്ലാ കുട്ടികളും  സ്‌കൂളില്‍ പോവുക എന്നതാണാ സമ്മാനം. അതിനുവേണ്ടിയാണ് എന്റെ ജീവിതം. സ്വപ്നങ്ങളെ തകര്‍ക്കാനാവില്ല. മലാലായുടെ ഈ സ്വപ്നം ലോകത്തിന്റെ  സ്വപ്നമാണ്  ആ സ്വപ്നം സാക്ഷാത്കരിക്കട്ടെ.

പ്രവാസി വർത്തമാനം
മലാലയെ കുറിച്ചല്പം
1997 ജൂലൈ 12ന് സിയാവുദ്ദീന്‍ യൂസഫ്‌സായിയുടെ മകളായി പാകിസ്താനിലെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ സ്വാത്ത് ജില്ലയിലെ മിംഗോറയിലാണ് മലാല യൂസഫ്‌സായി ജനിച്ചത്. 2011ല്‍ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു. അതേ വര്‍ഷം തന്നെ ദേശീയ യുവജന പുരസ്‌ക്കാരം  മലാലയെ തേടിയെത്തി. സ്വാത്ത് താഴ്‌വരയില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ത്ത താലിബാന്‍ ശാസനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത് മലാലയായിരുന്നു. 2009ലാണ് മലാലയുടെ ഡയറിക്കുറിപ്പുകളുടെ ബ്ലോഗ് ബി ബി സി ഉര്‍ദുവില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. തുടര്‍ന്ന് അവളെ കുറിച്ച് ഡോക്യുമെന്ററി ചിത്രം പുറത്തുവരികയും നിരവധി അഭിമുഖങ്ങള്‍ പ്രസിദ്ധീകരണങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്വാത്ത് ജില്ലാ ചൈല്‍ഡ് അസംബ്ലിയുടെ 2009- 11 വര്‍ഷത്തെ ചെയര്‍പേഴ്‌സണായി മലാല യൂസഫ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. സ്വാത് താഴ്‌വരയിലെ പ്രബലമായ ഗോത്ര വിഭാഗമാണ് യൂസഫ്‌സായി. മാതാപിതാക്കളും രണ്ട് അനിയന്മാരുമൊത്തായിരുന്നു മലാല സ്വാതിലെ വീട്ടില്‍ ജീവിച്ചിരുന്നത്.

മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായി അറിയപ്പെടുന്ന കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ്. പ്രശസ്ത പഷ്തൂണ്‍ കവി കുഷാല്‍ഖാന്‍ ഖട്ടക്കിന്റെ പേരില്‍ യൂസഫ്‌സായിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. തന്റെ മകള്‍ ഏറെ പ്രത്യേകതകളുള്ള വ്യക്തിയാണെന്ന് സിയാവുദ്ദീന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. സഹോദരങ്ങള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ മലാല പിതാവുമായി ഏറെ നേരം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്രെ! 2008 സെപ്തംബറില്‍ യൂസഫ്‌സായി മകളെ പെഷാവാറിലെ പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുടെ മുമ്പിലെത്തിച്ചു. വിദ്യാഭ്യാസത്തിനുള്ള തന്റെ അടിസ്ഥാന അവകാശത്തെ താലിബാന്‍ തടയാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് അവള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വാചാലയായി. പത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും മുമ്പില്‍ നടത്തുന്ന പ്രഭാഷണം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് പിതാവ് മലാലയ്ക്ക് പറഞ്ഞുകൊടുത്തു.

2009ന്റെ തുടക്കത്തിലാണ് പാക്കിസ്താന് പുറത്തുള്ള ബി ബി സി ലേഖകന്‍ അബ്ദുല്‍ ഹായ് കാക്കര്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി വിദ്യാഭ്യാസ നിഷേധത്തിനെതിരെ ബി ബി സി ഉര്‍ദുവിലേക്ക് എഴുതിത്തരാനുണ്ടാകുമോ എന്ന് സിയാവുദ്ദീനോട് ചോദിക്കുന്നത്. ആയിഷയെന്ന പെണ്‍കുട്ടിയുടെ പേരാണ് ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും അവളുടെ രക്ഷിതാക്കള്‍ ഇത്തരമൊരു എഴുത്തിനെ ഭയന്നതിനാല്‍ അവളേക്കാള്‍ നാല് വയസ്സ് പ്രായം കുറവുള്ള മലാല ഇതിനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്വാത് താഴ്‌വരയിലെ പ്രശ്‌നങ്ങളെ കുറിച്ച് ബി ബി സി വിശദമായ വാര്‍ത്തകള്‍ തയ്യാറാക്കാറുണ്ടായിരുന്നെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ശരിയായ വികാരം എന്താണെന്ന് അറിഞ്ഞിരുന്നില്ല. മലാലയുടെ കുറിപ്പുകള്‍ അവളുടെ സുരക്ഷയ്ക്കായി ഗുല്‍മകായി എന്ന തൂലികാ നാമത്തിലായിരുന്നു പുറത്തു വന്നിരുന്നത്. 2009 ജനുവരി മൂന്നിനാണ് മലാലയുടെ ആദ്യ പോസ്റ്റ് ബി ബി സി ഉര്‍ദു ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. 2012 ഒക്ടോബര്‍ ഒന്‍പതിനാണ് മലാലയ്ക്ക് സ്‌കൂള്‍ ബസ്സില്‍ വെച്ച് കഴുത്തിനും തലയ്ക്കും വെടിയേറ്റത്.

Thursday, October 10, 2013

ത്യാഗ ജീവിതത്തിന്റെ ഉപമ


പ്രവാസി വർത്തമാനം
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇബ്രാഹിം നബിയുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും വെളിച്ചം വീശുന്നത്. ദൈവദൂതനായ ഇബ്‌റാഹീം ഒരു പാട് പരീക്ഷണങ്ങൾക്ക്  വിധേയമായിട്ടുണ്ട്. ഹജ്ജിലൂടെ ലോക മുസ്ലിംകൾ ഇബ്രാഹീനബിയുടെയും മകൻ ഇസ്മാഇൽ നബിയുടെയും ഹാജറയുടെയും ത്യാഗോജ്ജ്വലമായ  ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും പുതുക്കുകയാണ്.  ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും  ഇബ്രാഹിം നബി ത്വജിച്ചു. ഓരോ പരീക്ഷണങ്ങള്‍ക്ക് മുമ്പിലും ജയിക്കുകയായിരുന്നു.  അത് കൊണ്ട് തന്നെ ഇബ്‌റാഹീം നബി ചരിത്രത്തിന്റെ ഏടുകളിൽ എന്നും  ജ്വലിച്ചു നില്‍ക്കുന്നു. നംറൂദ് ചക്രവര്‍ത്തി ക്കെതിരെശബ്ദിച്ചതും അനീതിക്കെതിരെ പോരാടിയതും കാരണം ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ  സഹിക്കേണ്ടി വന്നു.  നംറൂദ് ഇബ്രാഹീമിനെ  തീകുണ്ഠത്തിലെരിഞ്ഞു. ഇബ്രാഹീമിനു നേരിടേണ്ടി വന്ന വലിയ  പരീക്ഷണമായിരുന്നു അത്.
 പക്ഷെ ദൈവം അദ്ദേഹത്തെ തീയിൽ നിന്നും രക്ഷിച്ചു. 
"നാം പറഞ്ഞു: `ഓ, അഗ്നീ! നീ തണുക്കുക. സുരക്ഷയുമാവുക ഇബ്റാഹീമിന്."
ജീവിതത്തിന്റെ  സായം സന്ദ്യയിൽ തനിക്കു ലഭിച്ച  കുഞ്ഞിനെയും ഭാര്യയെയും  തനിച്ചാക്കി യാത്ര പോകേണ്ടി വന്നത് മറ്റൊരു പരീക്ഷണമായിരുന്നു.  ദൈവഹിതമനുസരിച്ചു  ഇബ്രാഹീം ഹാജറയെയും മകൻ ഇസ്മായിലിനെയും  മക്കയിലേക്കു കൊണ്ടുവന്നു. ആ വിജനമായ സ്ഥലത്ത് അവരെ തനിച്ചാക്കി. ഇബ്രാഹീം അവിടെ നിന്ന് പോകുമ്പോൾ  ഭാര്യ  ഹാജറ ചോദിച്ചു ‘
ഈ വിജനമായ സ്ഥലത്ത് ഞങ്ങളെ ആരെ ഏല്‍പ്പിച്ചാണ് അങ്ങ് പോകുന്നത്?
ദൈവം അങ്ങയോടിങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ?’ ‘
അതേ’ എന്ന്  ഇബ്രാഹീം മറുപടി പറഞ്ഞപ്പോൾ ഹാജറ അവരോടു  പറഞ്ഞു .
‘എങ്കില്‍ അങ്ങ് പൊയ്ക്കൊള്ളുക. ദൈവം  ഞങ്ങളെ കൈ വിടില്ല ’
ഇബ്രാഹീമിന് ദൈവം നല്കിയ അതിതീക്ഷ്ണ മായ മറ്റൊരു പരീക്ഷണമായിരുന്നു അത്.
ഇബ്രാഹീം നബി അവിടെ നിന്നും മറ്റൊരു നാട്  ലക്ഷ്യമാക്കി പുറപ്പെട്ടു. പരസ്പരം കാണാത്തത്രയും അകലെ എത്തിയപ്പോള്‍ പ്രപഞ്ചനാഥനോട്  മനസ്സുരുകി  പ്രാർഥിച്ചു.
"നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ ഇവിടെ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ"!
ഈ പ്രാര്‍ഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ വളർച്ചയിൽ  നിര്‍ണായക പങ്ക് വഹിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു.  ഉണങ്ങിയ മരുഭൂമിയായ  തരിശു നിലത്തിനപ്പുറം അവിടെ  മനുഷ്യവാസത്തിനും ജീവിക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കാനും  ഇബ്രാഹീം ആവശ്യപ്പെടുകയായിരുന്നു. ഈ പ്രാര്‍ഥന പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കപ്പെടുകയായിരുന്നു.

ദാഹിച്ചു  വലഞ്ഞ ഹാജറ തന്റെ കുഞ്ഞിനു  ഒരു തുള്ളി വെള്ളത്തിനായി  സഫയുടെയും മർവയുടെയും ഇടയിലൂടെ  ഓടിയത് ഹജ്ജിലെ സഅയു കർമ്മത്തിലൂടെ ഹാജിമാർ ഓർക്കുന്നു. ചുണ്ടു നനക്കാന്‍ ഒരിറ്റു വെള്ളത്തിന്‌ വേണ്ടിസഫയുടെയും മർവയുടെയും ഇടയിലൂടെ ഹാജറ ഓടുകയായിരുന്നു. ഓടിത്തളർന്നു കുഞ്ഞിനടുത്തത്തിയപ്പോൾ  കുഞ്ഞിന്റെ കലടിയിലൂടെ ലഭിച്ച വെള്ളം "സംസം" ആ ജലം പിന്നീട്  പുതിയൊരു സംസ്കാരത്തിനും  നാഗരികയതയ്ക്കും  കാരണമാവുകയായിരുന്നു.  ജനവാസമില്ലാത്ത മക്ക പിന്നെ ജവാസമുള്ളതാവാൻ അത് കാരണമായി. ആ വെള്ളം ഇന്നും ഹാജിമാരുടെ കയ്യിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു. 
വർഷങ്ങൾക്കു ശേഷം  വീണ്ടും ഇബ്രാഹിം തന്റെ മകന്റെ യടുത്തു എത്തുന്നു,
മകനോടുത്തു സന്തോഷത്തോടെ കഴിയുന്നതിനിടയിൽ ദൈവത്തിന്റെ കല്പന വീണ്ടും.
"മകനെ  ബലിയര്‍പ്പിക്കണമെന്ന്".
 ഇബ്രാഹിം നബി  സ്വപ്നം കാണുന്നു   "മകനെ  ബലിയര്‍പ്പിക്കാൻ"
ദൈവ  കല്‍പന  നിറവേറ്റാന്‍  തന്റെ മകനോടു ഇബ്രാഹിം സംസാരിക്കുന്നു
`മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു.
പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?`
ദൈവ കല്പനയാനങ്കിൽ അത് നിറവേറ്റാൻ മകന്‍ ബാപ്പയോട് പറയുന്നു.
 "പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ദൈവം ഉദ്ദേശിക്കുന്നു വെങ്കിൽ - അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം".
അങ്ങിനെ മകനും പിതാവും ത്യാഗത്തിനു തയ്യാറാകുന്നു.  മനസ്സില്‍ വേദന കടിച്ചു പിടിച്ചു കൊണ്ട്  ദൈവകല്‍പന നിറവേറ്റാന്‍ ഇബ്രാഹിം  തന്റെ മകനെ അറുക്കാൻ  ഒരുങ്ങുന്ന ആ നിമിഷം ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷമായിരുന്നു. മകന്റെ മുഖം കണ്ടാല്‍ താനതിൽ നിന്ന് പിന്തിരിഞ്ഞു പോകുമെന്ന ഭയപ്പെട്ടത്കൊണ്ട് മകനെ  ഇബ്‌റാഹീം കമിഴ്ത്തിക്കെടുത്തി. ക്ഷമയോടെ ഇസ്മായിൽ കിടന്നു.  കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല.  കത്തിക്ക് മൂര്‍ച്ചയുണ്ടോ എന്ന് നോക്കാൻ പാറയില്‍ വെട്ടി. പാറ രണ്ടു കഷ്ണങ്ങളായി.
പരീക്ഷണത്തിൽ ജയിച്ച ഇബ്രാഹീമിന്റെ മുമ്പിൽ ദൈവം മാലാഖയായ ജിബ്രീലിനെ അയച്ചു.
ഇബ്‌റാഹീമിന്റെ  ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഒരു ആടിനെയുമായി.  "ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു".
അങ്ങനെ മകൻ ഇസ്മായീലിനു പകരം  ഇബ്‌റാഹീം ആ ആടിനെ ബലി നല്‍കി.  ഈ സംഭവത്തിന്റെ ഓര്‍മ്മ  പുതുക്കിക്കൊണ്ടാണ്  ലോകത്തുള്ള വിശ്വാസികള്‍  മുഴുവനും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. 
ഇബ്രാഹിം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പാട് ഓർമ്മകൾ ഹജ്ജിലൂടെ ഓരോ ഹാജിമാരും പുതുക്കുകയാണ്, ആ ത്യാഗം സ്വന്തം ജീവിതത്തിൽ നിറവേറ്റാൻ വേണ്ടി മനസ്സിനെ പാകപ്പെടുതുകയാണ്.

ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ്‌ അറഫ. ഈ വര്‍ഷത്തെ  അറഫാ ദിനം ഒക്ടോബര്‍ 14 തിങ്കൾ ആണ്, 15ന് ചൊവ്വാഴ്ച  ആയിരിക്കും ബലി പെരുന്നാള്‍. ഹജ്ജിനു ദിവസങ്ങൾ മാത്രം നില്‍ക്കെ ഹജ്ജിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചതായും ഇതിന്റെ മുന്നോടിയായി  കിരീടാവകാശി അമീർ സല്മാൻ ബിന് അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം ഹജ്ജിന്റെ അന്തിമ ഒരുക്കങ്ങൾ വിലയിരുത്തിയതായും  സംതൃപ്തി രേഖപ്പെടുത്തിയതായും പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ പ്രവാഹം തുടരുകയാണ്. വിദേശത്ത് നിന്നുള്ള ലക്ഷക്കണക്കിന്  തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.

ഹജ്ജിന്‍െറ ഏറ്റവും പ്രധാന ഘടകമാണ് അറഫയിലെ താമസം. ഹജ്ജു അറഫയാണ്, അറഫയിൽ നില്ക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ ഹജ്ജില്ല. പരമമായ വിനയത്തിന്‍െറ വേഷത്തില്‍ അല്ലാഹുവിനോട് പാപമോചനം തേടാൻ  ലക്ഷക്കണക്കിന്‌ ഹാജിമാരാണ്‌ അവിടെ ഒരുമിച്ചു കൂടുന്നത്. ലോകത്ത് സമാനതയില്ലാത്ത ഒത്തു ചേരൽ. മാനവസമൂഹത്തിന്‍െറ ഉജ്ജ്വല വികാരങ്ങളുടെ മാതൃകാപരമായ സംഗമമാണ് അറഫാ സംഗമം. പണക്കാരനും പാവപ്പെട്ടവനും  ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും പാവപ്പെട്ടവനും  വെളുത്തവനും  കറുത്തവനും  വൈവിധ്യത്തിന്‍െറയും വർണത്തിന്റെയും ജാതിയുടെയും  മതില്‍കെട്ടുകള്‍ മാറ്റിനിര്‍ത്തി എല്ലാവരും അല്ലാഹുവിന്‍െറ കരുണയ്ക്കായി  കൈ  ഉയര്‍ത്തി പ്രാർഥിക്കുന്നു.  

ഭൂമിയുടെ വിവിധ  കോണിൽ നിന്നും എത്തിയ  മുഴുവന്‍ ഹാജിമാരും  തങ്ങളെ വേര്‍തിരിക്കുന്ന എല്ലാവിധ വിവേചനങ്ങളില്‍ നിന്നും വിശേഷതകളില്‍ നിന്നും മോചിതരായി സ്രഷ്ടാവിന്റെ മുന്നില്‍ അവിടെ സമ്മേളിക്കുകയാണ്. അതും ലോകത്തിലെ പരമ ദരിദ്രനുപോലും അണിയാവുന്ന വളരെ ലളിതമായ വേഷത്തില്‍! തിളയ്ക്കുന്ന വെള്ളത്തിന്റെ ശബ്ദം പോലെ ഓരോ മനസ്സിൽ നിന്നും ശബ്ദം പുറത്തു വരുന്നു, പ്രാവിന്റെ കുറുകൽ പോലെ ഓരോ ചുണ്ടുകളിൽ നിന്നും ദൈവ കീർത്തനങ്ങലും  സ്തോത്രാലാപനങ്ങലും ഉരുവിട്ട് കൊണ്ടിരിക്കുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും വാനത്തേക്ക് ഉയര്‍ത്തുന്ന ഓരോ  കരങ്ങളും തേടുന്നത് ഒന്നുമാത്രം പാപമോചനം., ഭക്തിയുടെ കൂടാരങ്ങളില്‍ അലയടിക്കുന്നത് പാപമോചനത്തിന് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മാത്രം. ഒഴുകുന്ന കണ്ണീരുമായി  പാപമോചനത്തിനായി നെഞ്ചുരുകിയുള്ള തേങ്ങലും  കരച്ചിലും മാത്രം.

അറഫയില്‍ പങ്കെടുക്കാത്തവര്‍ക്ക്  അവരോടു ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നോമ്പ്  അനുഷ്ഠിക്കല്‍ ഏറെ പുണ്ണ്യമുള്ള കാര്യമാണ് ‘കഴിഞ്ഞ ഒരുവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപം അറഫാ നോമ്പ് കൊണ്ട് പോരുക്കപ്പെടും.  ദുല്‍ഹജ്ജ് മാസത്തെ ആദ്യത്തെ പത്തു ദിവസങ്ങള്‍  വളരെ ശ്രേഷ്ടമായ ദിവസങ്ങളാണ്. നരകാഗ്നിയില്‍നിന്ന് അല്ലാഹു തന്‍െറ ദാസന്മാരെ ഏറ്റവും കൂടുതൽ മോചിപ്പിക്കുന്ന ദിവസമാണ് ‘അറഫാദിവസം അളവറ്റ അനുഗ്രഹം ഭൂമിയിലേക്കിറങ്ങുന്ന ദിവസം.   അറഫ ഓരോ വിശ്വാസിക്കും വിശാലമായ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമാണ് താനെന്ന തിരിച്ചറിവ് നല്‍കുന്നു. അത് സ്വത്വബോധവും പരസ്‌പര സ്‌നേഹവും സഹകരണവും സഹജീവികള്‍ക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളര്‍ത്തുന്നു.  ഇസ്‌ലാമികസമൂഹത്തിന്റെ ഐക്യത്തിന്റെയും പരസ്പര സൌഹാര്‍ദത്തിന്റെയും ശക്തിയുടെയും പ്രകടനമാണ് ഹജ്ജ്. എന്നാല്‍, വ്യക്തികളുടെ വിനയത്തിന്റെ നിഷ്കളങ്കതയുടെ ശുദ്ധതയുടെ പരമോന്നതയാണ് അത് വിളിച്ചറിയിക്കുന്നത്. 

അറഫയില്‍വെച്ച് ഓരോ വ്യക്തിയും അവരുടെ  ജീവിതത്തില്‍ സംഭവിച്ചു പോയ പാളിച്ഛകളെയും തെറ്റുകളെയും വിലയിരുത്തി പുതിയൊരു ജീവിതത്തിനു വേണ്ടി സൃഷ്ടാവിനോട് യാജിക്കുകയാണ്, അവരുടെ തിരിച്ചു വരവ് ജനിച്ചു വീണ ഒരു കുട്ടിയുടെ മനശുദ്ധിയോടെയാണ്, അങ്ങിനെ  ഓരോരുത്തരും സ്വയം തിരിച്ചറിയുന്നു, സ്വന്തം തെറ്റ് കുറ്റങ്ങൾ മനസ്സിലാക്കുന്നു. അവ എടുത്തുപറഞ്ഞ് മാപ്പിരക്കുന്നു. ജീവിതത്തിൽ സംഭവിച്ചു പോയിട്ടുള്ള ഓരോ തെറ്റായ കാര്യങ്ങളും സൂഷ്മമായി വിലയിരുത്തി സംഭവിച്ചുപോയ പാപങ്ങള്‍ ചികഞ്ഞെടുക്കുന്നു. അവ ദൈവത്തിനു മുന്നില്‍ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നു. അറഫയെപ്പോലെ മനുഷ്യലക്ഷങ്ങളുടെ കണ്ണുനീര്‍തുള്ളികള്‍ ഇറ്റുവീഴുന്ന മറ്റൊരു സ്ഥലവും ലോകത്ത്  കാണാൻ കഴിയില്ല. അവിടെ തേങ്ങുന്ന ഹൃദയങ്ങളും  നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും മാത്രം.

Wednesday, October 2, 2013

ദുഃഖത്തിന്റെ തടവറ

1876ൽ ഈജിപ്തിലെ മന്ഫലൂത് എന്ന ഗ്രാമത്തിലാണ് മുസ്തഫ ലുത്ഫി അൽമൻഫലൂത്വി ജനിക്കുന്നത്. പിതാവ്  ഒരു ന്യായാധിപനായിരുന്നു,  അസ്ഹർ  സർവകലാശാലയിൽ  വിദ്യാഭ്യാസം, പത്തു വർഷത്തോളം അവിടെ പഠിച്ചു. സാഹിത്യം മതം ഇവയായിരുന്നു പ്രധാന വിഷയം.  1907ൽ  അൽ മുഅയ്യദ് പത്രത്തിൽ പത്ര പ്രവർത്തകനായി ജോലി തുടണ്ടി. പത്രത്തിൽ നദറാത് (വീക്ഷണം) എന്ന പംക്തിയിൽ എഴുതി, അതിലൂടെയാണ് അദ്ദേഹം പ്രശസ്തനവുന്നത്.   ജീവിതത്തിൽ കാണുകയും കേൾക്കുകയും നേരിടുകയും ചെയ്ത അനുഭവങ്ങളെ  നാളെ, കാലത്തിന്റെ കണ്ണ് നീര്, ആത്മഹത്യ, ഒന്നാമത്തെ കോപ്പ, കാരുണ്യം, നര, വിജയനഗരം, ഉത്ര്കൃഷ്ടത എവിടെ?, മാന്യത, ധനികനും പാവപ്പെട്ടവനും, സത്യവും കളവും....  എന്നീ തലക്കെട്ടുകളിൽ  വീക്ഷണത്തിൽ  കഥയായും ലേഖനമായും എഴുതി. സാമൂഹ്യ വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ രചനകളുടെ പ്രത്യേകത. സമൂഹത്തിൽ കണ്ടു വന്ന  ദുരാചാരങ്ങല്ക്കുക്കും   ജീര്‍ണതകല്ക്കും, മൂല്യച്യുതികല്ക്കമെതിരെ മൻഫലൂത്വി തന്റെ തൂലിക ചലിപ്പിച്ചു.

ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും അനുഗൃഹീതമായ തന്‍റെ തൂലികയിലൂടെ കടന്നാക്രമിച്ചു സമൂഹത്തിന് മികച്ച സന്ദേശം നല്കി.  സൂക്ഷ്മവും ശക്തവുമായി ആവിഷ്‌കരിച്ച ജീവിതത്തെ  ഒരു പ്രത്യേക കോണിൽ നിന്ന് നോക്കിക്കണ്ട മനോഹരമായ ഒരു ചെറുകഥയായിരുന്നു  അദ്ദേഹത്തിന്റെ 'നാളെ"  കഥയിൽ അദ്ദേഹം നാളെയെ ആർത്തിരമ്പുന്ന ഒരു തിരമാലയായി സങ്കൽപ്പിക്കുന്നു, ആ തിരമാലകള്‍ക്കിടയിലൂടെ വരുന്നത് ഒരു പക്ഷെ ആഴകടലിൽ നിന്നുള്ള മുത്തായിരിക്കും അല്ലങ്കിൽ  മരണമായിരിക്കും,  അവ്യക്തമായ മുഖമൂടിയിട്ട ഒരു രൂപമായി വരുന്ന നാളെയോടു ആ മുഖമൂടി അഴിക്കാൻ പറയുന്ന ഭാഗം അതി മനോഹരമായാണ് മന്ഫലൂതി അവതരിപ്പിച്ചിരിക്കുന്നത്. മന്ഫലൂതിയുടെ കഥകൾ  ഇന്നും പുതുമ നശിക്കാത്ത രചനകളായി അറബ് സാഹിത്യത്തിൽ  നിലനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ജേണലിസ്റ്റിക് രചനകള്‍ ആധുനിക കഥാ സങ്കേതങ്ങള്‍ രൂപപ്പെട്ടു വന്നുകൊണ്ടിരുന്ന കാലത്ത്‌ സാധാരണക്കാരനെയും വിദ്യാസമ്പന്നരെയും ഒരു പോലെ ആകർഷിക്കുന്നു.
മൻഫലൂതിയുടെ മറ്റൊരു കഥാ സമാഹാരമായ അബറാത് 1915 ലാണ് പബ്ലിഷ് ചെയ്തത്. അതിൽ പ്രശസ്തമായ കുറെ നല്ല  കഥകൾ ഉൾകൊള്ളിച്ചിരിക്കുന്നു. എഴുത്തിലൂടെ രോഗാതുരയായ സമൂഹത്തിനു ഔഷധം കണ്ടത്തുകയായിരുന്നു. ഈജിപ്ത്തിൽ നടമാടിയിരുന്ന സംഭവങ്ങൾ കൊർത്തിണക്കി അനുകൂല പ്രതികൂല സാഹചര്യങ്ങളെ അനുലോമമായ രീതിയില്‍ വളരെ താളാത്മകമായി, ഭാഷയുടെ കെട്ടിക്കുടുക്കുകളില്ലാതെ തന്റെ സാഹിത്യ ശൈലിയിലൂടെ ചിന്തോദ്ധീപകമായ  വരികളിലൂടെ അനുവാചകന്റെ മിമ്പിൽ  സമർഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ദര്‍ശനങ്ങളെയും തത്വ സംഹിതകളെയും കാലത്തിനു വിധയമാക്കിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ഓരോ എഴുത്തും അറബികളെയും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ച ഇതര ഭാഷാ സ്നേഹികളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്,  എല്ലാ രചനകളും  സാഹിത്യ സമ്പുഷ്ടി കൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. അദ്ദേഹം ഉപയോഗിച്ച ഓരോ പദങ്ങളും ശൈലികളും അറബ് ലോകത്ത് തന്നെ വളരെ ശ്രദ്ധെയമായിരുന്നു. അത്രയും ഉദാത്ത രചനകളായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിലടക്കം അറബ് ഭാഷാ സാഹിത്യം പഠിപ്പിക്കപ്പെടുന്ന പല സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഇന്നും പഠിപ്പിക്കപ്പെടുന്നു. മൻഫലൂത്തിയുടെ   ശ്രദ്ധേയമായ ഒരു രചനയായിരുന്നു  "ഗുര്ഫതുൽ അഹ്സാൻ" (ദുഖത്തിന്റെ തടവറ)

ദുഃഖത്തിന്റെ തടവറ   

എനിക്കൊരു  ചെങ്ങാതിയുണ്ടായിരുന്നു. അയാളുടെ മത ചിട്ടയെക്കാൾ  അയാളുടെ സംസ്കാരവും സ്വഭാവവും ഞാൻ ഇഷ്ടപ്പെട്ടു. അയാളുമായുള്ള സഹവാസം എനിക്കൊരുപാടാനനന്ദവും   സന്തോഷവും നല്കി.  അയാളുടെ ആരാധന കർമ്മാങ്ങളോ ശീലത്തിന്റെ ദുർഗ്ഗുണങ്ങളോ ഞാൻ ഗൌനിച്ചിരുന്നില്ല.  കാരണം അദ്ദേഹത്തില്‍ നിന്നും എന്റെ  വ്യക്തിജീവിതത്തില്‍ വിജയവും ഉത്കൃഷ്ടതയും ആര്‍ജ്ജിക്കുന്നതിനുള്ള വഴികള്‍ തേടാനും അയാളുടെ സ്വഭാവം അനുകരിക്കാനും അയാളിൽ നിന്നും മതം പഠിക്കാനും എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഞാൻ കൈറോ വിടുന്നതുവരെ ഞങ്ങളുടെ സൌഹൃബന്ധം തുടർന്നു. കൈറോവിൽ നിന്ന് യാത്ര പോകുന്നത് വരെ ഞങ്ങൾ തമ്മിൽ ഒരു അപരിചിതത്വവും ഉണ്ടായിരുന്നില്ല. തപാൽ മാർഗം ആശയ വിനിമയം നടത്തിയെങ്കിലും  കൂടുതൽ കാലം അത് തുടരാൻ കഴിഞ്ഞില്ല. അയാളുടെ സന്ദേശങ്ങൾ നിലച്ചു. വർഷങ്ങൾക്കു ശേഷം ഞാൻ കൈറോവിലേക്ക് തന്നെ മടങ്ങി. പഴയ കൂട്ടുകാരനെ കാണുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.  മുമ്പ് ഞങ്ങൾ  കണ്ടു മുട്ടാറുള്ള സ്ഥലത്തൊക്കെ ഞാൻ എന്റെ  പഴയ കൂട്ടുകാരനെ അന്വേഷിച്ചു. എനിക്കയാളെ കാണാൻ സാധിച്ചില്ല. അവസാനം ഞാൻ അയാളുടെ പുതിയ വീടന്വേഷിച്ചു. അവിടെയും കാണാൻ കഴിഞ്ഞില്ല  അയൽവാസികൾ പറഞ്ഞു. "കുറച്ചു കാലമായി അയാൾ ഇവിടം വിട്ട്പോയിരിക്കുന്നു ഇപ്പോൾ എവിടെ എന്ന് ഞങ്ങൾക്കറിയില്ല".

ഞാൻ നിരാശനായി, കൂട്ടുകാരനെ കാണാതെ കുറെ കാലം കഴിഞ്ഞു. കൂട്ടുകാരൻ എനിക്ക് നഷ്ടപ്പെട്ടതായി ഞാൻ മനസ്സിലാക്കി. ഒരു ദിവസം ഞാൻ  എന്റെ വീട്ടിലേക്കു മടങ്ങുകയായിരുന്നു, സമയം ഏറെ വൈകിയിരുന്നു  അതൊരു മാസത്തിന്റെ അവസാന ദിവസമായിരുന്നു.  കൂരിരുട്ടുള്ള രാത്രി  എനിക്ക് വഴി തെറ്റി ഞാൻ  വിജനമായ ആൾപാർപ്പില്ലാത്ത ഒരു സ്ഥലത്തെത്തി. ജിന്നുകൾ താമസിക്കുന്ന സ്ഥലം, അലഞ്ഞു നടക്കുന്ന പ്രേതങ്ങളുടെ  സ്പന്ദനങ്ങള്‍ എനിക്കനുഭവപ്പെട്ടു. ആഴക്കടൽ പോലെ കൂരിരുട്ട്.  ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ ഞാൻ ആടിയുലഞ്ഞു. ആരോ എന്നെ  മേല്പോട്ടും താഴോട്ടും എടുത്തറിയും പോലെ എനിക്ക് തോന്നി. പേടിച്ചു വിറച്ചു നടക്കുന്നതിനടയിൽ അവിടെ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു, ആരുടെയോ ഒരു  തേങ്ങലായിരുന്നു അത്.  ആ  ശബ്ദം എന്റെ മനസ്സിലേക്ക്  തുളച്ചു കയറാൻ തുടങ്ങി, എന്റെ മനസ്സ് മന്ത്രിച്ചു.   "എത്ര ദുരിത മനുഭവിക്കുന്നവരുടെയും ദുഃഖിതരുടെയും രഹസ്യങ്ങളാണ് ഈ ഇരുട്ട മറച്ചു വെക്കുന്നത്". ശബ്ദം  കേട്ട ഭാഗത്തേക്ക് തപ്പിത്തടഞ്ഞു കൊണ്ട് ഞാൻ നടന്നു. ഒരു ചെറിയ കുടിലിനു മുമ്പിലേക്ക് ആ ശബ്ദം എന്നെ നയിച്ചു.  ഞാൻ വാതിലിനു മുട്ടി. വാതിൽ തുറക്കാതായപ്പോൾ എന്റെ മുട്ടിനു ഞാൻ ശക്തി കൂട്ടി, ഒരു പെണ്‍കുട്ടി വാതിൽ തുറന്നു. ഞാൻ അവളുടെ കയ്യിലുണ്ടായിരുന്ന വിളക്കിന്റെ നേരിയ  വെളിച്ചത്തിൽ വസ്ത്രത്തിന്റെ മറവിലൂടെ അവളുടെ മുഖം കണ്ടു. കുട്ടിയോട്  ചോദിച്ചു. "ഇവിടെ ഒരു  രോഗിയുടെ തേങ്ങൽ കേൾക്കുന്നുണ്ടല്ലോ" ഏങ്ങികൊണ്ട് ഒരു നെടു വീർപ്പോടെ അവൾ പറഞ്ഞു. ഹേ മനുഷ്യാ "താങ്കളൊന്നു എന്റെ പിതാവിനെ കാണൂ, പിതാവ് മരണ വെപ്രാളത്തിൽ കിടക്കുകയാണ്"

എന്റെ മുന്നിലൂടെ അവൾ നടന്നു ഞാൻ  അവളെ പിന്തുടർന്നു. ചെറിയ ഒരു മുറി. അവൾ അതിൽ പ്രവേശിച്ചു. ജീവിച്ചിരിക്കുന്ന ലോകത്ത് നിന്നും മരിച്ചവരുടെ ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി. ഒരു ഖബറിൽ  പ്രവേശിച്ചത് പോലെ, ഞാൻ ഒരു എല്ലിൻ കൂട് കണ്ടു. വൃക്ഷ തുമ്പുകളിൽ കാറ്റടിച്ചു  ഇളകുംപോലെ  ആ എല്ലിൻ  കൂടിളകുന്നു. ശ്വാസം അല്പാല്പം പുറത്തു വരുന്നു.  ഇരു കരങ്ങളും ചേര്ത്തു ഞാൻ ആ ശരീരം താങ്ങി പ്പിടിച്ചു എന്റെ ശരീരത്തോട് ചേർത്തു. എന്റെ കൈ ഞാൻ അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ വെച്ചു, തല  തടവി അയാൾ പതിയെ  കണ്ണ് തുറന്നു. കുറച്ചു നേരം എന്നെ നോക്കി അല്പാല്പം ചുണ്ട് ഇളക്കാൻ തുടങ്ങി. നേരിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. "ദൈവത്തിനു സ്തുതി". എന്റെ സുഹൃത്തിനെ ഞാൻ കണ്ടത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച  എന്റെ സുഹൃത്തിതാ  എന്റെ  മുമ്പിൽ  ഇരിക്കുന്നു. എന്റെ ഈ നശിച്ച അവസ്ഥയിലും  ജീവിതത്തിന്റെ അവസാന നിമിഷങ്ങലിലുമാണല്ലൊ ഞാൻ എന്റെ കൂട്ടുകാരനെ കാണുന്നത് അയാൾ വീണ്ടും ദീര്ഘസ്വാസം വലിച്ചു. കൂട്ടുകാരന്റെ ഈ അവസ്ഥയെ പറ്റി ഞാൻ ചോദിച്ചു. എന്റെ സഹവാസം അയാളുടെ അണയാറായ പ്രകാശം ഒന്ന് ശക്തിപ്പെട്ടതായി എനിക്ക് തോന്നി. എന്റെ സാമിപ്യം ആ മുഖത്തെ പ്രകാശിപ്പിച്ചു. സംസാരിക്കാൻ വേണ്ടി എഴുന്നേല്ക്കാൻ അയാൾ ശ്രമിച്ചു. എന്റെ ശരീരത്തിൽ അയാൾ ചാരിയിരുന്നു. അയാളുടെ കഥ പറയാൻ തുടങ്ങി.

ഏതാണ്ട് പത്തു വർഷം മുമ്പ് ഞാനും എന്റെ പിതാവും ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഞങ്ങളുടെ അയൽവാസി വലിയൊരു പണക്കാരനായിരുന്നു. അയാളുടെ കൊട്ടാരത്തിൽ സുന്ദരിയായ ഒരു യുവതി വളർന്നിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സൌന്ദര്യമായിരുന്നു അവളുടേത്‌.  അവളെ ഞാൻ സ്നേഹിച്ചു. അവളെ കൂടാതെ ജീവിക്കാൻ എനിക്ക് സാധ്യമല്ലാതായി. അവളെ വശീകരിക്കാൻ എല്ലാശ്രമവും ഞാൻ നടത്തി.  അവളുടെ അടുത്തു ചെല്ലുമ്പോഴൊക്കെ അവൾ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും, അവളെ സ്പര്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവസാനം വിവാഹം കഴിക്കുമെന്ന് അവൾക്കു ഞാൻ ഉറപ്പ് കൊടുക്കുകയും കരാർ ചെയ്യുകയും ചെയ്തു. ആ പഴുതിൽ അവൾ വീണു. അവസാനം എനിക്കവൾവഴങ്ങി, കുറച്ചു നാൾ കഴിയുമ്പോഴേക്കും അവളുടെ ഉദരത്തിൽ ഒരു ശിശു വളരുന്നത് ഞാൻ അറിഞ്ഞു. പക്ഷെ ഞാൻ അവളോട് ചെയ്ത കരാറ് പൂർതീകരിച്ചില്ല. ഞാൻ എന്റെ  നാട് വിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറ്റി. പിന്നീട് ഞാൻ അവളെ പൂർണമയും മറന്നു.

ഞാൻ അവിടെ കഴിഞ്ഞു കൂടുന്നതിനിടയിൽ ഒരു ദിവസം  ശിപായി ഒരു കത്തുമായി എനിക്കരികിൽ വന്നു. പഴകി ദ്രവിച്ച കടലാസിൽ എഴുതിയ ഒരു കത്ത് എനിക്ക് തന്നു, കത്തിന്റെ ആമുഖം ഇങ്ങനെയായിരുന്നു "നിങ്ങൾ പറഞ്ഞ കരാർ പുതുക്കാൻ വേണ്ടിയോ സ്നേഹം പുതുക്കാൻ വേണ്ടിയോ അല്ല ഈ കത്തെഴുതുന്നത് അങ്ങനെയായിരുന്നങ്കിൽ ഒരു വരി പോയിട്ട് ഒരക്ഷരം പോലും ഞാൻ എഴുതുമായിരുന്നില്ല,  നിന്നെ പോലുള്ള വഞ്ചിതന്റെ  കരാർ പുതുക്കാനോ സ്നേഹം പുതുക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല"

നിങ്ങൾ എന്നെ തനിച്ചാക്കി എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ എന്റെ ശരീരത്തിൽ ഒരഗ്നി എരിയുന്നെണ്ടന്നും എന്റെ ഉദരത്തിൽ  ഒരു കുഞ്ഞു പിടക്കുന്നുണ്ടന്നും നിങ്ങൾക്കറിയാമായിരുന്നു. നിങ്ങൾ അത് നിസ്സാരമായിക്കണ്ടു. എന്റെ ഭാവിയെ കുറിച്ചു  ഒരു നിമിഷം പോലും  നിങ്ങൾ ചിന്തിച്ചില്ല. എന്റെ  കണ്ണ്നീരോപ്പാനോ ഈ പാവത്തെ ഒന്ന് സാന്ത്വനിപ്പിക്കാനോ നിങ്ങൾ തുനിഞ്ഞില്ല. എന്റെ ഉരുകുന്ന മനസ്സ് താങ്കൽക്കൊന്നുമല്ലായിരുന്നു.

നിങ്ങൾ  ഒരു മാന്യനാണോ? എനിക്കൊരിക്കലും അങ്ങിനെ കരുതാൻ കഴിയില്ല, താങ്കളെ  ഒരു മനുഷ്യനായി കാണാൻ എനിക്ക് സാധിക്കില്ല . നാല്കാലികലെക്കൾ  മോശമാണ് താങ്കളുടെ പ്രവർത്തനം, വന്യ മൃഗങ്ങളുടെ എല്ലാ സ്വഭാവങ്ങളും  താങ്കല്ക്കുണ്ട്. എന്നോട് നിങ്ങൾ കളവു പറഞ്ഞു. നിങ്ങൾ സ്നേഹം അഭിനയിക്കുകയായിരുന്നു. എന്നെ ആസ്വദിക്കാനുള്ള ഒരു മാർഗമായിരുന്നു  താങ്കളുടെ സ്നേഹം. നിങ്ങളെ  അന്ന് ഞാൻ കണ്ടില്ലായിരുന്നങ്കിൽ എനിക്ക് ഈ ഗതി  വരില്ലായിരുന്നു. ഒരാളുടെ മുഖവും എനിക്ക് കാണേണ്ടി വരില്ലായിരുന്നു. ഒരു വാതിലിനും എനിക്ക് മുട്ടേണ്ടി വരുമായിരുന്നില്ല. ആദ്യമാദ്യമൊക്കെ ഞാൻ നിങ്ങളെ തട്ടി മാറ്റി നോക്കി, ഒരു കൊച്ചു കുട്ടി വീഴുമ്പോലെ താങ്കളുടെ മടിയിൽ ഞാൻ വീഴുകയായിരുന്നു. എന്റെ ചാരിത്ര്യം നിങ്ങൾ  കവെർന്നെടുത്തു.  എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു. എല്ലാ സുഖസൗകര്യങ്ങളും എനിക്ക് നഷ്ടമായി. ഒരു പുരുഷനോടൊപ്പം കഴിയാൻ പറ്റാതെ ഒരു കുട്ടിയുടെ മാതാവായി കഴിയാൻ സാധിക്കാതെ  സമൂഹത്തിന്റെ മുമ്പിൽ തലയുയര്ത്തി നില്ക്കാൻ പറ്റാതെ എനിക്ക്  ജീവിക്കേണ്ടി വന്നു. 

സമൂഹം എനിക്ക്  നിന്ദ്യത മാത്രം നല്കി. പരിഹാസം സഹിച്ചും  ഭയംകൊണ്ട്  പേശികൾ വിറചും ജീവിക്കുന്ന സ്ത്രീക്ക് അവളുടെ ജീവിതത്തിൽ എന്ത് അനുഭൂതിയാണ് ഉണ്ടാവുക, എന്ത് സൌഖ്യമാണ് ഉണ്ടാവുക. എന്റെ സുഖ ജീവിതം താങ്കൾ  നഷ്ടപ്പെടുത്തി.  എന്റെ മാതാപിതാക്കൾ എന്നെ ആ കൊട്ടാരത്തിൽ നിന്നും പുറത്താക്കി. എല്ലാവരും എന്നെ കൈ ഒഴിഞ്ഞു. അവസാനം ഞാൻ  ഒരു കുടിലിൽ താമസമാക്കി. സുഖകരാമായ ജീവിതത്തിൽ നിന്നും ആരും തിരിച്ചറിയാത്ത  ഒറ്റപ്പെട്ട വിജനമായ സ്ഥലത്തെ ഈ കുടിലിൽ ഞാൻ വന്നത് എന്റെ ബാക്കിയുള്ള ജീവിതം കഴിച്ചു കൂട്ടാൻ വേണ്ടിയാണ്.

എന്റെ മാതാപിതാക്കളെ താങ്കൾ കൊന്നു. അവർ രണ്ടു പേരും മരിച്ചത് എന്നെ നഷ്ടപ്പെട്ട ദുഖത്താലായിരുന്നു എന്നെയും താങ്കൾ കൊന്നു. നിങ്ങളുടെ  കോപ്പയിൽ നിന്നും ഞാൻ കുടിച്ച ആ കൈപ്പേറിയ ജീവിതം  എന്റെ മനസ്സിനെയും ശരീരത്തെയും തകർത്ത് കളഞ്ഞു.  ഇന്ന് ഞാൻ മരണ ശയ്യയിൽ കിടക്കുകയാണ്. കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരി പോലെ എന്റെ ജീവിതം അണഞ്ഞു കൊണ്ടിരിക്കുന്നു. ദൈവം എനിക്ക് പ്രതിഫലം നല്കുമെന്നും എന്റെ പ്രാര്ത്ഥനക്കുത്തരം ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. ഈ വീട്ടിൽ നിന്നും സംതൃപ്തിയുടെ ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വിളി ഞാൻ കാതോർക്കുന്നു. കള്ളനും വഞ്ചകനുമാായ താങ്കളിൽ നിന്നും എന്റെ കടം തിരിച്ചു വാങ്ങിയിട്ടല്ലാതെ  ദൈവം നിങ്ങളെ  വെറുതെ വിടുമെന്ന് ഞാൻ കരുതുന്നില്ല.

വീണ്ടും പറയാം ഈ എഴുത്ത് ഞാൻ എഴുതുന്നത് നിങ്ങൾ കരാറ് പാലിക്കാനൊ അത്  പുതുക്കാനോ വേണ്ടിയല്ല സ്നേഹത്തെ പറ്റി സംസാരിക്കാനോ അല്ല. നിങ്ങൾക്കതിനു കഴിയില്ല. ഞാൻ ഇപ്പോൾ ഖബറിന്റെ വാതില്ക്കലാണ്. ജീവിതത്തിൽ എനിക്ക് കിട്ടിയ എല്ലാ  നന്മകളോടും തിന്മാകളോടും വിട പറയുകയാണ്‌.  പിന്നെ എന്തിനാണ് ഈ കത്ത്  എഴുതിയത് എന്ന് താങ്കൾ ചോദിക്കും. പറയാം  എന്റെ അടുത്തു താങ്കൾ എല്പിച്ച ഒരു നിധിയുണ്ട്. "താങ്കളുടെ മകൾ" ഞാൻ ഒരിക്കലും താങ്കളിൽ നിന്നും കാരുണ്യമോ സ്നേഹമോ പ്രതീക്ഷിക്കുന്നില്ല, ഈ പാവം  ഉമ്മയ്ക്ക് സംഭവിച്ച ഗതി ഈ  മകൾക്കുണ്ടാകരുതു എന്നാശിച്ചാണ്.  ഇത്തരം ഒരു ഗതി ഉണ്ടാകുന്നതിനു മുമ്പ് അവളെ കൂട്ടി കൊണ്ട് പോകൂ.

ഇത് പറഞ്ഞു  തീരുമ്പോഴേക്കും അയാളുടെ  കണ്ണിൽ നിന്നും കണ്ണ് നീര്  ധാര ധാരയായി ഒഴുകി ഞാൻ അയാളോട് ചോദിച്ചു അതിനു ശേഷം എന്ത് സംഭവിച്ചു. "അയാൾ  പറഞ്ഞു" ഞാൻ എഴുത്ത് വായിച്ചു തീരുമ്പോഴേക്കും   എന്റെ പേശികൾ വലിഞ്ഞു മുറുകി,  കൈകാലുകൾ വിറച്ചു, ഞാൻ ആകെ അസ്വസ്ഥനായി മനം തകര്‍ന്നു. കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  എന്റെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി. ഞാൻ  അവളുടെ അടുത്തേയ്ക്ക് ഓടി. ഇപ്പോൾ നിങ്ങൾ ഇരിക്കുന്ന ഈ വീട്ടിലേക്കു.

എനിക്ക് കാണാൻ കഴിഞ്ഞത്  ഈ കട്ടിലിൽ കിടക്കുന്ന ചലനമറ്റ അവളുടെ ശരീരമായിരുന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മകളെയും. എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.  ആ കാഴ്ച് കണ്ടപ്പോൾ കുറച്ചു നേരം എന്റെ ബോധം നഷ്ടപ്പെട്ടു. ആ മയക്കത്തിൽ ഞാൻ ചെയ്ത കുറ്റങ്ങൾ വന്യ മൃഗങ്ങളായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ക്രൂര ജന്തുക്കാളായി,  അവയുടെ നഖങ്ങളും തെറ്റകളും എന്റെ മുഖത്തേയ്ക്കു  നീളാൻ തുടങ്ങി. വിഷം തീറ്റുന്ന പാമ്പുകളായി എന്റെ മുമ്പിൽ കറങ്ങാൻ തുടങ്ങി. എന്റെ ബോധം തിരിച്ചു കിട്ടിയപ്പോൾ  ദൈവത്തോട് ഞാൻ കരാർ ചെയ്തു. ഞാൻ ഇനി  ഈ വീട് വിട്ടു പോകില്ല മരിക്കുന്നത് വരെ "ദുഖത്തിന്റെ ഈ തടവറയിൽ" ഞാൻ കഴിയും, ഞാൻ ശപഥം ചെയ്തു. സുഹൃത്തെ  അതിനു ശേഷം ഞാൻ അനുഭവിച്ച പ്രയാസവും കഷ്ടപ്പാടും എന്റെ ദൗർഭാഗ്യവും കാരണം  എന്റെ  പാപം ദൈവം പൊറുത്തു  തന്നിട്ടുണ്ടാവുമെന്ന് ഇപ്പോൾ എന്റെ മനസ്സ് പറയുന്നു. ഇത്രയും പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ  നാവു താഴ്ന്നു പോയി, മുഖം മഞ്ഞളിച്ചു വിരിപ്പിലേക്ക് വീണു. അയാളുടെ അവസാന ശ്വാസത്തിൽ അയാൾ വിളിച്ചു പറഞ്ഞു സുഹൃത്തെ  "എന്റെ മകൾ".  അങ്ങിനെ അയാൾ ഈ ലോകത്ത് നിന്നും വിടവാങ്ങി.

ഞാൻ അയാളുടെ കൂട്ടുകാരെ അറിയിച്ചു എല്ലാവരും അയാളുടെ ശവ സംസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ അവസാന മണ്ണിടുമ്പോൾ വിതുമ്പാത്ത ഒരാളും ഉണ്ടായിരുന്നില്ല. കൂട്ടുകാരന്റെ അവസാന വാക്ക് എന്റെ ചെവിയിൽ അലയടിച്ചു  "കൂട്ടുകാരാ എന്റെ മകൾ". അൽപ സമയത്തേക്ക് സ്ത്രീയെ കീഴ്പെടുത്താൻ ശ്രമിക്കുന്ന കടുത്ത ഹൃദയമുള്ള  പുരുഷൻമാർ ചിന്തിക്കുക. നിങ്ങൾ ഒരു നിമഷം കൊണ്ട് തകർക്കുന്നത് അപലകളായ സ്ത്രീകളുടെ ചാരിത്ര്യവും പവിത്രതയുമാണ്‌. അവരെ വഞ്ചിക്കുന്നതിലൂടെ അവരുടെ രക്തമാണ് നിങ്ങൾ ഊറ്റിക്കുടിക്കുന്നത്.  അത് മൂലം അവർ സഹിക്കുന്ന വേദനയുടെ ഒരംശം പോലും നിങ്ങൾ അറിയുന്നില്ല.
Related Posts Plugin for WordPress, Blogger...