Wednesday, April 30, 2014

അനുഭവങ്ങളിലൂടെ സാഹിത്യം

ദോഹയിലെ അക്ഷര സ്നേഹികളായ മലയാളികൾ  കഴിഞ്ഞ ആഴ്ചയിൽ അക്ഷരപ്രവാസത്തിൽ ആയിരുന്നു. മലയാളത്തിലെ പെരുമ്പടവും മുകുന്ദനും ഉൾപ്പെട്ട അഞ്ചു എഴുത്തുകാർ. എഴുത്തിന്റെ ലോകത്ത് എങ്ങിനെ എത്തിയെന്നും ഏതുവിധം എഴുതി തുടങ്ങി എന്നും പങ്കു വെച്ച നാളുകൾ. സാഹിത്യാഭിരുചി ഉള്ളിലുണ്ടെങ്കിൽ എന്നെങ്കിലും അത്  പുറത്തുവരുമെന്ന് ഓർമിപ്പിച്ച ദിനങ്ങൾ. പത്രതാളുകളിൽ നിറഞ്ഞു നിന്നത് സാഹിത്യനായകന്മാരുടെ വാക്കും കുറിയുമായിരുന്നു. കേരള സാഹിത്യ അക്കാദമി  ഇന്ത്യക്ക് പുറത്ത് നടത്തിയ ആദ്യ ക്യാമ്പാണ് അക്ഷരപ്രവാസം, അക്കാദമി  പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ ഉൾപ്പെടെ അഞ്ചു സാഹിത്യകാരന്മാർ പങ്കെടുത്ത അക്ഷരപ്രവസത്തിനു ദോഹയിൽ വേദി ഒരുക്കിയത് ഫ്രെണ്ട്സ് കള്ച്ചരൽ സെന്ററും ശില്പ ശാല  നയിച്ചത് ശ്രീ പെരുമ്പടവം ശ്രീധരനും, മുകുന്ദനുമായിരുന്നു. ഒപ്പം അക്ബർ കക്കട്ടിൽ, പി കെ പാറക്കടവ്, ജോസ് പനച്ചിപ്പുറം എന്നിവരും.

അനുഭവങ്ങളുടെ പങ്കു വെപ്പിന്റെ ദിനങ്ങൾ. കഥയും കഥാ പാത്രങ്ങളും എന്ന   സെഷനിൽ അവർ പരിചയപ്പെടുത്തിയ  പല കഥാപാത്രങ്ങളും മുമ്പ് പുസ്തകം വായിച്ചപ്പോൾ സ്വാധീനിക്കത്ത അത്രയും  ആഴത്തിൽ ഇപ്പോൾ മനസ്സിൽ തട്ടുന്നു. ബഷീറിന്റെ ശബ്ദത്തിലെ കഥാ പാത്രം ആ പട്ടാളക്കാരൻ ബഷീറിനോടല്ല കഥകൾ പറയുന്നത്. നമ്മുടെ ഓരോ മനസ്സിനോടുമാണ് മുറിവേറ്റു പട്ടാളത്തിൽ നിന്നും വരുമ്പോൾ ഒരു ഭക്ഷണ ശാലയിൽ നിന്നും അല്പം ഭക്ഷണം ചോദിച്ചു വാങ്ങിയപ്പോൾ അതിൽ അദ്ദേഹത്തിനു തടയുന്നതായി അനുഭവപ്പെടുന്നത്  മനുഷ്യരുടെ വിരലുകളും കണ്ണുകളുമായിരുന്നു. അങ്ങിനെ പല കഥാ പത്രങ്ങളെയും നമ്മോടു നേരിൽ സംവദിക്കുന്ന രൂപത്തിൽ അവതരിപ്പിക്കാൻ അവർക്കു കഴിഞ്ഞു. ഇങ്ങനെ ഓരോ സെശ്ശനിലും ഞങ്ങളെ ഒരു മാന്ത്രിക ലോകത്തേയ്ക്ക് അവർ കൊണ്ടുപോകുകയായിരുന്നു. ചിരിച്ചും ചിന്തിച്ചും മൂന്നു ദിനങ്ങൾ.
"ഒരു കഥ അല്ലങ്കിൽ ഒരു നോവൽ എഴുതാൻ കഥാ പാത്രങ്ങളൊക്കെ മനസ്സിൽ കടന്നു കൂടിയാൽ അത് എഴുതി തീർക്കുന്നതിനിടയിൽ മാനസിക സംഘർഷങ്ങൾ അനുഭവപ്പെടുമോ? എന്താണ് ആ സമയത്തുണ്ടാകുന്ന അവസ്ഥ ? ഈ ചോദ്യങ്ങൾക്ക്  ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുത്തിനിടയിലെ അനുഭവങ്ങൾ പെരുമ്പടവം ഞങ്ങളോട് പങ്കുവെച്ചു "ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുതിത്തുടങ്ങിയത് മുതൽ ഞാൻ വലിയ ആത്മ സംഘർഷത്തിൽ ആയിരുന്നു, ഞാൻ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു, എഴുത്ത് വിചാരിച്ച പോലെ നടന്നില്ല. ഞാൻ ഒറ്റയ്ക്ക് പല മുറികളിലും പോയി എഴുതാൻ തുടങ്ങി, അവസാനം എന്റെ വീട്ടിന്റെ മുകളിലിരുന്നു എഴുതി തുടങ്ങി ആ സമയത്ത് എന്റെ അവസ്ഥ എനിക്ക് പറയാൻ പറ്റാത്തതായിരുന്നു, ഭാര്യ പിന്നീട് പറഞ്ഞത് ഓർക്കുന്നു. എനിക്ക് ആസമയങ്ങളിൽ ശരിക്കും ഭ്രാന്ത് പോലെയായിരുന്നു. ആരുടെയോ ബാധ കൂടിയത് പോലെ, തമാശയായി അദ്ദേഹം പറഞ്ഞു, അതെ എനിക്ക് ബാധ തന്നെയായിരുന്നു.  "ദസ്തയേവ്‌സ്കിയുടെ". വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു  പെരുമ്പടവം ഈ നോവലിൽ പറഞ്ഞത്.

പല കാഴ്ച്ചകളും അനുഭവങ്ങളും ഒരുപാട്  എഴുത്തുകാർക്ക് വലിയ കഥകളും നോവലുകളും എഴുതാൻ നിമിത്തമായിട്ടുണ്ട്, ലോകപ്രശസ്ത എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയ്‌ "അന്നാ കരേനിന" എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒരു സ്ത്രീയുടെ ആത്മഹത്യ ആയിരുന്നു. ടോൾസ്റ്റോയ്‌ ഒരു ദിവസം റെയിൽവേ സ്ടഷനിൽ ഇരിക്കുമ്പോൾ സുന്ദരിയായ കുലീനയായ ഒരു യുവതി ട്രെയിനിനു മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുന്നത് കണ്ടു, അദ്ദേഹത്തിൻറെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും അതിന്റെ പിന്നിലെ കഥാന്വേഷണത്തിലൂടെ അന്നാ കരേനിന എന്ന നോവൽ എഴുതി തീർക്കുകയായിരുന്നു. ട്രെയിനിനുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലൂടെ തന്നെയാണ് ഈ കഥ ടോൾസ്റ്റോയ്‌ അവസാനിപ്പിചതും. 'യുദ്ധവും സമാധാനവും', 'അന്നാ കരേനിന' എന്നീ നോവലുകളിലൂടെ അദ്ദേഹം ലോകപ്രശസ്തനാവുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് മുകുന്ദൻ ഏതാണ്ട് ഇങ്ങനെ എഴുതിയിരുന്നു  "രണ്ടു യുവതി യുവാക്കൾ  ദൽഹി തെരുവീഥിയിലൂടെ നടന്നു നീങ്ങുന്നു പെട്ടെന്ന് കുറെ അക്രമികൾ അവരുടെ മേൽ ചാടി വീഴുന്നു. യുവാവിനെ  അടിച്ചു അവശനാക്കുന്നു. ആ സ്ത്രീയെ ബാലാല്ക്കാരം ചെയ്യുന്നു, ഇത് കണ്ടു നിന്ന  ആ തെരുവിലെ  ഒരാൾ പോലും പ്രതികരിക്കുന്നില്ല. ദൂരെ ഒരു കെട്ടിടത്തിനു മുകളിൽ ഇരുന്നു ഈ കാഴ്ച കാണുന്ന പ്രാവുകൾ പറന്നു വന്നു ഈ ആക്രമികളുടെ കണ്ണിനും കാതിനും കൊത്തി മുരിവെല്പിക്കുന്നു,   വർഷങ്ങൾ കഴിഞ്ഞിട്ടും അത്തരം പീഡനങ്ങൾ ഡൽഹിയിൽ  നടക്കുമ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട മനുഷ്യരെ വരച്ചു കാണിച്ച  മുകുന്ദന്റെ ദൽഹി 81 നു ഇന്നും ഏറെ പ്രസക്തിയുണ്ട്. "ഇത്തരം സംഭവങ്ങൾ ദിനേന ഡൽഹിയിൽ നടക്കുന്നുണ്ട്. നമ്മൾ കാണാത്ത  നിരവധി കാഴ്ചകൾ നമ്മൾ കേൾക്കാത്ത ഒരു പാട് വാർത്തകൾ. പല സംഭവങ്ങൾ"  മുകുന്ദൻ പറഞ്ഞു  കേട്ടപ്പോൾ  ശരിക്കും കണ്ണ് നിറയുകയായിരുന്നു. ലഹരിയിലും  മയക്കു മരുന്നിലും അടിമപ്പെട്ടു അവസാനം റോഡരികിൽ മരിച്ചു കിടക്കുന്ന എത്രയോ ആളുകൾ  പേടിപ്പിക്കുന്ന ഭീകരമായ കാഴ്ചകൾ. ഇങ്ങനെ ഒരു പാട് കാഴ്ചകൾ. കാലങ്ങൾ കഴിഞ്ഞിട്ടും മാറാത്ത ദൽഹി. എത്ര എഴുതിയാലും ദൽഹി കഥകൾ തീരില്ല .

രണ്ടിടങ്ങിയിലെ തകഴിയുടെ കഥാ പാത്രം നമ്മെ തെല്ലൊന്നുമല്ല  ചിന്തിപ്പിച്ചത് ഒരു തുണ്ട് ഭൂമിയില്ലാതെ തന്റെ അഛൻ മരിച്ചപ്പോൾ പായയിൽ പൊതിഞ്ഞു തോണിയിൽ കിടത്തി  ദൂരെ കടലിലേക്ക്‌ എറിഞ്ഞത്, മലയാള സമൂഹത്തിനിടയിൽ വൻ ചലനം സൃഷ്ടിക്കുകയായിരുന്നു. ഏറെ ചിന്തിപ്പിക്കുകയും പിന്നീട് അത്  ഒരു മാറ്റത്തിന്റെ ശബ്ദമായിമാറുകയും ചെയ്തു. പല കഥപാത്രങ്ങൾക്കും വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതിന് ഉദാഹരണമായാനു ഈ കഥ പത്രത്തെ സൂചിപ്പിച്ഛത്. പഴയ പല എഴുത്തുകാരും കഥാ പാത്രങ്ങളെ സൃഷ്ടിച്ചത് വലിയ എഴുതുകാരാനാവാൻ വേണ്ടിയായിരുന്നില്ല സാമൂഹിക വിപ്ലവം സൃഷ്ടിക്കാനും ആത്മ സാക്ഷാൽക്കാരത്തിനും വേണ്ടിയായിരുന്നു. ജീവിതം തികഞ്ഞ സന്തോഷത്തിലാകാതിരിക്കാനാണ്  ഒരു എഴുത്ത് കാരാൻ എപ്പോഴും ശ്രദ്ധിക്കേണ്ടത്, ദുഖത്തിൽ നിന്നും അശാന്തിയിൽ നിന്നും അസ്വതതകളിൽ നിന്നുമാണ് എഴുത്തുകൾ ജനിക്കുന്നത്, ഉളളിൽ കനൽ എരിയുംപോഴാണ് ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ കുറിച്ച് എഴുതാൻ കഴിയുകയുള്ളൂ. 

ഏറെ സന്തോഷം നല്കിയ ഒരു കാര്യം.
ഈജിപ്ത്തിലും ഫലസ്‌തീനിലും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും  ലോകത്തിനു മുമ്പില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും  സാഹിത്യ അക്കാദമി കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടോ?  അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച  നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, സുദാനി എഴുത്ത് കാരന്‍ തയ്യിബ് സാലിഹിനെയും അവരുടെ രചനകളെയും വിവിധ ഭാഷകളിൽ  വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. മലയാളത്തിൽ കൂടുതലായി കാണുന്നില്ല. ഇവരുടെ സാഹിത്യങ്ങൾ മലയാളത്തിൽ പ്രചരിപ്പിക്കുന്നതിൽ സാഹിത്യ അകാദമിക് എന്താണ്  ചെയ്യാൻ കഴിയുക? ഈ ചോദ്യത്തിന് വളരെ സന്തോഷകരമായ മറുപടിയാണ് അകാദമിയുടെ ഭാഗത്ത് നിന്നും ലഭിച്ചത് പ്രശസ്ത എഴുതുകാരാൻ മഹമൂദ് ദാർവിഷിന്റെ കവിതകൾ സച്ചിദാനന്ദൻ വിവർത്തനം ചെയ്തതും, ഇരാകിലെയും ലബനാനിലെയും എഴുത്തുകാരെ പറ്റിയും അവരുടെ പല  സൃഷ്ടികളെ പറ്റിയും പി കെ പാറക്കടവ് പരിചയപ്പെത്തി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരെയൊക്കെ പാറക്കടവ് ഓർമിപ്പിച്ചു. ഞാൻ പ്രവാസി ആയിട്ടും കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്റെ ആദ്യ കഥാ സമാഹാരത്തിനു അറബി ബന്ധമുള്ള "ഖോർഫുക്കാൻ കുന്ന്" എന്ന് പേരിടാൻ എനിക്ക് കഴിഞ്ഞു . ഇനിയും  ഈ വിഷയങ്ങൾ നല്ല പഠനങ്ങൾ നടത്തുമെന്നും അടുത്തു തന്നെ അറബ് എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് നാട്ടിൽ ഒരു  സംവാദം സംഗടിപ്പിക്കുമെന്നും അക്കാദമി പ്രസിഡന്റ്‌ പറഞ്ഞു. ഇത്തരം സംവാദങ്ങളിലൂടെ  ഒരു പാട് സാഹിത്യ ഇടപെടലുകൾ നടത്താനും മലയാളത്തെ അറബി ഭാഷയുമായി കൂടുതൽ അടുപ്പികാൻ കഴിയുമെന്നും പെരുമ്പടവം പറഞ്ഞു. അറബ് ഭാഷ സ്നേഹിയും അറബ് എഴുത്തുകാരെ പരിചയപ്പെടുത്താൻ ശ്രമിക്കുന്ന ഒരാൾ എന്ന നിലക്ക് ഏറെ സന്തോഷം നല്കിയ മറുപടിയായിരുന്നു ഈ വിഷയത്തിൽ അകാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അടുത്തു തന്നെ നാട്ടിൽ അറബ് എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംവാദം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കേരളം ഇന്ന് സ്വപ്നങ്ങൾക്ക് പോലും ജീവിക്കാൻ പറ്റാത്ത ഇടമായി മാറിയതായും കേരളത്തിൽ നിന്ന് മലയാളിയുടെ സ്വപ്നങ്ങൾ കടൽ കടക്കുകയാണെന്നും പറഞതോടെ ഖത്തറിനെയും പ്രതിപാദിച്ചു  കൊണ്ടായിരുന്നു മുകുന്ദൻ  സമാപന പരിപാടിയിൽ  പൊതു ജനങ്ങളോട് സംവദിച്ഛത്. ഖത്തർ കാരുണ്യത്തിന്റെ നഗരമാണ്, ഖത്തറിനെ കുറിച്ചു ഇനി മരുഭൂമി എന്ന് പറയരുത്. ലോകത്തെ സമ്പന്നമായ നഗരങ്ങളിൽ ഒന്നാണ് ഖത്തർ. ഇവിടത്തെ പ്രവാസി സംഘടനകൾ കാരുണ്യത്തിന്റെ  ഉറവകൾആണെന്നും, നാട്ടിൽ നിന്നും ഏറെ അകലെയിരുന്നു മലയാളത്തെ സ്നേഹിക്കുന്ന ഒരു സമൂഹത്തെ കണ്ടതാണ് സാഹിത്യ അക്കാദമിക് ക്യാമ്പിലൂടെ ലഭിച്ചതെന്നും തുടർ പ്രവർത്തനങ്ങൾക്ക് ക്യാമ്പ് അനുഭവങ്ങൾ ഏറെ പ്രയോജനപ്പെടുമെന്നും അക്ഷര പ്രവാസം കേരള അക്കാദമിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു എന്നും സാഹിത്യ നായകന്മാർ സമാപന സമ്മേളനത്തിൽ പറഞ്ഞു. ഫ്രെണ്ട്സ് കൾച്ചർ  സെന്റെറിന്റെ  ക്രിയാത്മകമായ ഇടപെടലുകൾ മൂലം സാധ്യമായ ഈ ക്യാമ്പ് സംഘാടക മികവു കൊണ്ടും പങ്കാളിത്വം കൊണ്ടും ഖത്തർ മലയാളികളുടെ ചരിത്രത്തിൽ  കൂട്ടി ചേർക്കാൻ പറ്റിയ ഒരു പൊൻതൂവലാണ്.

Wednesday, April 23, 2014

മലയാളത്തിന്റെ സ്വന്തം ഗാബോ

മലയാളത്തിന്റെ സ്വന്തം ഗാബോ
കേരളക്കര കാണാത്ത മലയാളം അറിയാത്ത ഒരെഴുത്തുകാരൻ മലയാളത്തിനു സ്വന്തമായുണ്ട് - മലയാളത്തിന്റെ സ്വന്തം ഗാബോ. ഗാബോ ജനിച്ചതും വളർന്നതും ലാറ്റിനമേരിക്കയിലെ കൊളംബിയയിലാണ്. പക്ഷെ ഗാബോയുടെ എഴുത്തുകളിൽ പലപ്പോഴും നിഴലിച്ചത് മലയാള സംസ്കാരവും ജീവിതങ്ങലുമായിരുന്നു. കായിക ലോകം ലാറ്റിനമേരിക്കൻ ഫുട്ബോൾ താരങ്ങളെ നെഞ്ചിൽ ഏറ്റിയ പോലെ മലയാള സാഹിത്യ പ്രേമികൾ മലയാളിയെന്നു കരുതി മനസ്സിൽ താലോലിച്ചു മാജികൽ റിയലിസത്തിന്റെ പിതാവ് ഗബ്രീൽ ഗാര്സിയ മാര്കെസിനെ. മലയാള ഭാഷാ പരിഭാഷകളിൽ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലാണ്‌  ഗാബോയുടെ ഏകാന്തതയുടെ നൂറു വർഷങ്ങൾ.

ലാറ്റിൻഅമേരിക്കൻ ഫുട്ബോൾ  മലയാളികളുടെ മനസ്സിൽ കുടിയേറിയത്  പോലെ  സാഹിത്യ ലോകത്ത് കേരളവും ലാറ്റിനമേരിക്കയും തമ്മിലുള്ള ബന്ധത്തിന്  ഈ നോവൽ ശക്തി പകരുന്നുണ്ട്. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത നോവൽ മാർക്വേസിനെ ലാറ്റിനമേരിക്കയിൽ മുൻനിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. മക്കൊണ്ട എന്ന സങ്കല്പ നഗരത്തിന്റെ കഥ മാർക്വേുസിയന്‍ മാന്ത്രികത എന്ന് ലോകം വാഴ്ത്തി.  ഗബ്രിയേൽ ഗർസിയ മാർക്വേസിന്റെ മാസ്റ്റർ പീസായാണ് നിരൂപകർ ഇതിനെ വിലയിരുത്തുന്നത്, സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. മലയാളത്തിലെ പല എഴുത്തുകാരും മാജിക്കൽ റിയലിസം ശീലിച്ചത്  ഈ പുസ്തകത്തിന്റെ സ്വാധീനം കൊണ്ടാവാം. സേതുവിന്റെ 'പാണ്ഡവപുരം', കെ.വി. മോഹൻകുമാറിന്റെ 'ഏഴാംഇന്ദ്രിയം' എന്നിവ മാജിക്കൽ റിയലിസത്തിനുദാഹരണങ്ങളാണ്. 

ലാറ്റിനമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ പരിസരവുമായി അടുത്തുനില്ക്കുമ്പോഴും അവയൊക്കെ നമ്മുടെ ചുറ്റുപാടുകളുമായി ഇഴകി ചേരുന്നുണ്ട്. ലാറ്റിനമേരിക്കയെയും കേരളത്തെയും  ബന്ധിപ്പിക്കുന്ന ഒരു പാട് ഘടകങ്ങൾ  ഈ നോവലിൽ ഉണ്ട്.  കേരളത്തിന്റെ സാംസ്കാരിക സാമൂഹിക സാഹചര്യങ്ങളുടെ പല ചിത്രങ്ങളും ഇതിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഈ നോവലിനെ നിരൂപണം ചെയ്ത പല എഴുത്തുകാരും അമേരിഇന്ത്യൻ ബന്ധം ഈ നോവലിനെ സ്വാധീനിച്ചതായി പറയുന്നു. ഉൽസുല എന്ന കഥാപാത്രം  അമേരിന്തയ്ക്കാരും യൂറോപ്യന്മാരും ചെർന്നുണ്ടായ സങ്കര വർഗത്തിന്റെ അനശ്വര പ്രതീകമാണ്. ഒരു സാങ്കല്പിക ഗ്രാമമായ   മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ്  നോവലിന്റെ ഇതിവൃത്തം. ഇതിൽ പറയപ്പെടുന്ന പിതൃ ബോധത്തിനും മലയാളിയുടെ പിതൃ സങ്കല്പത്തിനും വളരെയധികം സാദൃശ്യമുണ്ട്. പ്രശസ്ത നിരൂപകനായ കോവിലന്റെ  വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്  "ഉൾസുലയും അവരുടെ ഉദ്ധതനായ  ഭർത്താവും മരിച്ചുപോയവരെ മുഖതാവിൽ സ്പർശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്, മൃതന്റെ ദാഹം പോക്കാൻ  പലയിടത്തും വീട്ടിൽ വെള്ളം കരുതി വെക്കുന്നുണ്ട്, മലയാളത്തിലാകുമ്പോൾ ഈ സമ്പ്രദായം "വീത്" എന്ന പേരിൽ അറിയപ്പെടുന്നു. വീത് വെക്കാൻ ഗ്രാമീണ ഗൃഹങ്ങളിൽ പ്രത്യേകം ഉറി കെട്ടാറുണ്ട്. മരണാനന്തരം ഇവരുടെ വീട്ടിലേക്ക്‌ തിരിച്ചു വരുന്ന മഹാവൃദ്ധൻ  താമസിച്ചു പോന്ന പ്രത്യേക അകത്തളം മച്ചും കൊട്ടിലും പരിചയിച്ചിട്ടുള്ള മലയാളിയെ വശീകരിച്ചെക്കാം. അതിനകത്തിരുന്നു തന്നെ പരേതൻ തോൽ ചുരുളുകളിൽ ഗ്രന്ഥരചനയും സാധിച്ചു. വൃദ്ധൻ വീണ്ടും മരിച്ചു പോയി. പക്ഷെ കുടുംബ പരമ്പരയിൽ ഓരോ തലമുറയിൽ നിന്നും ഒരാൾ വൃദ്ധന്റെ താളത്തിൽ ആവിഷ്ടനെ പോലെ താമസിക്കുക പതിവായി. തലമുറകളിലൂടെ കോമരങ്ങളെ കൈ മാറുന്ന കുടുംബങ്ങൾ ഇന്നും കേരളത്തിൽ ഉണ്ടല്ലോ."   

നോവലിൽ ഒരിടത്ത് മരിച്ചവർ വീണ്ടും പ്രത്യക്ഷപ്പെടുന്നതു മാർക്യൂസ് ചിത്രീകരിക്കുന്നതിങ്ങനെയാണ്. ഉൾസുല തന്റെ ഭർത്താവിനു  കിടപ്പറ പങ്കിടാൻ സമ്മദിച്ചിരുന്നില്ല.  പന്നിയുടെ വാലുള്ള മനുഷ്യൻ ജനിക്കുമെന്ന ഭയത്താൽ തോലുകളും കമ്പിയും ചേർത്ത  അടിവസ്ത്രം ധരിച്ചു  തന്റെ  കന്യകത്വം സൂക്ഷിച്ചു കൊണ്ടിരുന്നു. വർഷങ്ങൾ ഇങ്ങനെ കഴിഞ്ഞപ്പോൾ  ഭർത്താവ് ആർകെഡിയോ ബൂവേഡിയോയെ  ജനങ്ങൾ തമാശയാക്കാൻ തുടങ്ങി, ഒരിക്കൽ പ്രൂടെൻഷിയോ അഗ്വലരുടെ പരിഹാസം ആർകെഡിയോ ബൂവേഡിയോ ഇഷ്ടപ്പെട്ടില്ല. ആർകെഡിയോ തന്റെ മുത്തച്ഛന്റെ ഉന്നവും കാട്ടുപോത്തിന്റെ ശക്തിയും ചേർത്തു ഒരു കുന്തമെടുത്ത്  പ്രൂടെൻഷിയോവിനെ എറിഞ്ഞു. പ്രൂടെൻഷിയോവിന്റെ  തൊണ്ട കീറിമുറിഞ്ഞു.  അന്ന് രാത്റി എല്ലാവരും ശവത്തിനരികിൽ ഉറങ്ങാതെ ഇരുന്നു. ആർകെഡിയോ തന്റെ  ഭാര്യയുടെ മുറിയിൽകയറിച്ചെന്നു. അവൾ കന്യകാത്വം  സൂക്ഷിക്കാനുള്ള ട്രോയർ വലിച്ചു കയറ്റുകയായിരുന്നു. അവളുടെ നേർക്ക്‌ കുന്തം ഓങ്ങി അയാൾ ആജ്ഞാപിച്ചു "ഊരി മാറ്റു" ഉൽസുല വഴങ്ങി.  അവൾ പറഞ്ഞു എന്ത് സംഭവിക്കുന്നുവോ അതിനുത്തരവാദി നിങ്ങൾ ആയിരിക്കും. നീ വാലുള്ള ജന്തുക്കളെ പ്രസവിക്കുകയാണങ്കിൽ  നാം അവരെ വളർത്തും അയാൾ പറഞ്ഞു. പക്ഷെ നിന്റെ കാര്യം പറഞ്ഞു ഈ നഗരത്തിൽ ഇനി കൊല നടക്കാൻ പാടില്ല. അവർ വെളുക്കുവോളം ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടു. 

ഉറങ്ങാൻ കഴിയാതിരുന്ന ഒരു രാത്രി ഉൾസുല കുറച്ചു വെള്ളമെടുക്കാനായി മുറ്റത്തിറങ്ങി. വെള്ളമെടുക്കുന്ന പാത്രത്തിനടുത്തു പ്രൂടെൻഷിയോ അഗ്വലർ നില്ക്കുന്നതായി അവർ കണ്ടു. വിളറിദയനീയ ഭാവത്തോടെ തൊണ്ടയിലെ മുറിവിൽ മരുന്ന് വെക്കുകയാണ് അയാൾ. ഭർത്താവിനോട് ഉൽസുല ഇക്കാര്യം പറഞ്ഞു. അവർ അത്ര ശ്രദ്ധിച്ചില്ല. രണ്ടു രാത്രികൾക്ക് ശേഷം പ്രൂടെൻഷിയോ വീണ്ടും കുളിമുറിയിൽ നില്ക്കുന്നതായി ഉൽസുല കണ്ടു. തൊണ്ടയിലെ മുറിവിലെ കട്ടപിടിച്ച രക്തം കഴുകി മാറ്റുകയായിരുന്നു അയാൾ. മറ്റൊരു രാത്രി മഴയത്ത് നടക്കുന്നതായി കണ്ടു. ആർകെഡിയോ ബൂവേഡിയോ  കുന്തവുമെടുത്തു കൊണ്ട് മുറ്റത്തിറങ്ങി. മരിച്ച മനുഷ്യൻ തന്റെ ദൈന്യ ഭാവവുമായി അവിടെ നില്ക്കുന്നു. ആർകെഡിയോ ബൂവേഡിയോ അയാളെ നോക്കി അലറി. നീ എത്ര തവണ തിരികെ വരുന്നുവോ അത്രയും തവണ നിന്നെ ഞാൻ കൊല്ലും. പ്രൂടെൻഷിയോ തിരിച്ചു പോയില്ല. പിന്നീട് ഉൽസുല പ്രൂടെൻഷിയോ അടുപ്പിലെ പാത്രങ്ങൾ തുറക്കുന്നത് കണ്ടു. അത് എന്തിനാണന്ന് മനസ്സിലാക്കി. മനസ്സലിഞ്ഞ ഉൽസുല വീട്ടിനു ചുറ്റും നിറച്ച ജല പാത്രങ്ങൾ വെച്ചു. അവസാനം ആർകെഡിയോ കുന്തം  മുറ്റത്തു കുഴിച്ചിട്ടു. പ്രുടന്ഷിയോ അംഗലർക്ക് ശാന്തി കിട്ടാൻ തന്റെ പോര്കോഴികളുടെ കഴുത്തറുത്തു തർപ്പണം നല്കി,  ഉൽസുലയെയും കൂട്ടി മറ്റൊരു സ്ഥലത്തേയ്ക്ക് മാറിതാമസിക്കുകയും പിന്നീട് തന്റെ അനുജരന്മാരോടൊപ്പം മക്കണ്ടോ എന്ന സ്വപ്ന നഗരം സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ്‌ .  

കാലത്തിനു ശേഷം നരച്ച മുടിയും അവ്യക്തമായ അംഗ വിക്ഷെപങ്ങളുമായി തന്റെ മുറിയിൽ വീണ്ടും പ്രൂടെൻഷിയോ കടന്നു വരുന്നുണ്ട്. ആദ്യം മനസ്സിലായില്ലങ്കിലും പിന്നീട് ആളെ തിരിച്ചറിഞ്ഞു. മരണമടഞ്ഞവർക്കും വാർധക്യമാകുമെന്നറിഞ്ഞു അയാൾ ഞെട്ടുന്നു. മരിച്ചു കഴിഞ്ഞു വളരെ വർഷങ്ങൾക്ക് ശേഷവും ജീവിച്ചിരിക്കുന്നവരെ കാണാനും ചങ്ങാത്തം കൂടാനുമുള്ള അതിര് കവിഞ്ഞ ആവേശത്തോടു കൂടി മരണത്തിനുള്ളിലെ മരണം അടുത്താണെന്ന് അറിഞ്ഞു കൊണ്ട് പ്രൂടെൻഷിയോ തന്റെ ഏറ്റവും കടുത്ത ശത്രുവിനെ സ്നേഹിക്കുന്നു.  

ഈ നോവലിന്റെ പല കഥാ പാത്രങ്ങളും ഇന്ത്യയുമായി ബന്ധമുണ്ടന്നു തെളിച്ചു പറയുന്നില്ലങ്കിലും പല രൂപത്തിലും പല ആചാരങ്ങളിലും മലയാളികളുമായി ബന്ധ്പ്പെടുന്നുണ്ടോ എന്ന് വായനക്കാർക്ക് തോന്നുന്നു. ഇന്ന്  മനുഷ്യനെ മൃഗീയനാക്കുന്നകാമ വികാരം  കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന ഒരു പാശ്ചാത്തലം നമുക്ക് മുമ്പിൽ നിത്യ സംഭവമായി വിളംബരം ചെയ്യപ്പെടുമ്പോൾ. ഈ നോവലിന്റെ ചില ഭാഗങ്ങളിൽ  മൃഗീയവും അനിയന്ത്രിതവുമായ കാമാവെഷം വരച്ചിടുന്നുണ്ട്.   കൌമാരപ്രായക്കാരിയായ മുലാറ്റോ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ലൈംഗിക പീഡനം   വായനക്കാർക്ക് വേദന നല്കുന്നു. മുലാറ്റോയുടെ അമ്മൂമ ഓരോ രാത്രിയും  എഴുപതോളം പേർക്കാണ് മുലാറ്റോയെ കാഴ്ച വെക്കുന്നത്. ഒടുവിൽ അറീലിയിനോ അവളുടെ മുറിയിൽ എത്തുകയാണ്. അറീലിയോവിനു മുമ്പേ ആ രാത്രിയിൽ അറുപത്തിമൂന്ന് പുർഷന്മാർ ആ മുറിയിലൂടെ കടന്നു  പോയിട്ടുണ്ട്. അയാൾക്ക്‌ അവളോട്‌ സ്നേഹം തോന്നുന്നു. അറീലിയാനോവിന്റെ പ്രേമം വായനക്കാർക്ക്  കൌതുകം നൽകുമ്പോൾ  പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകൾ നോവലിലൂടെ വളരുകയാണ്. ആശാമേനോൻ പുസ്തകത്തിന്റെ പരിഭാഷയുടെ  ആമുഖത്തിൽ പറഞ്ഞത് പോലെ "പുരാതന ജിറെനിയങ്ങളുടെ മർമ്മരം പുരണ്ട കാറ്റ് ശമിക്കുമ്പോൾ  ബാക്കിയാവുന്ന ശൂന്യത നമ്മിൽ ഒരു തരം നിരാസക്തി പടർത്തുകയാണ്. വേദനയ്ക്കും      ആഹ്ലാദത്തിനുമുപരി കല പകർന്നു തരേണ്ട കരടറ്റ  സ്വാചന്ദ്യം അതിലുണ്ട്. ധർമ വ്യസനിതകളും സംഘർഷങ്ങളും ഇന്ദ്രീയാതീതമായ ഒരു താളത്താൽ ആദേശം ചെയ്യപ്പെടുന്നു. അതിനാൽ നിമിഷങ്ങളിലേക്ക് കുറുകുന്ന സമയ സാന്ദ്രതയ്ക്ക് പകരം നൂറ്റാണ്ടുകളിലേക്ക് പടരുന്ന സമയ വ്യാപനം ഈ കൃതിയുടെ അച്ചുതണ്ടായി തീരുന്നു. ലൌകികമായ ചതുരശ്ര മാനങ്ങളെ മാർക്യൂസിന്റെ ഈ കൃതി അതിക്രമിക്കുന്നത് ഈ വ്യാപനത്തിലൂടെയാണ്".
 
നിരൂപകർ സൂചിപ്പിക്കുന്നത് പോലെ സപാനിഷ് കോളനി വൽക്കരണത്തിനു ശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങളും ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്. പരഗതിയും ചലനവും നഷ്ടപ്പെട്ട ഒരു ജനത ജീർണിക്കുകയെ  ഉള്ളൂ. പ്രഗതി ശീലരായ ഒരു ജനതയുടെ പാശ്ചാത്തലത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടത്, ശാസ്ത്രത്തിന്റെയും ടെക്നോലജിയുടെയും വികാസ പരിണാമങ്ങളും ചൂഷണവും പീഡനങ്ങളും  വിപ്ലവും എല്ലാം ഈ നോവലിൽ ഉണ്ട്.   മാർക്യൂസ് ഈ നോവൽ എഴുതാൻ തുടങ്ങിയത് ഒരു ദിവ്യ വെളിപാട് പോലെയായിരുന്നു  വീട്ടിൽ ദാരിദ്ര്യം വാഴുമ്പോഴും ലോകം ഒരു വിഖ്യാത സൃഷ്ടിക്കായി കാതോർക്കുകയായിരുന്നു. ഒരിക്കല്‍ ഗബ്രിയേൽ തന്റെ കുടുംബവുമായി അക്കാപുല്ക്കോകയിലേക്ക് പോകവെ  പെട്ടെന്ന് ബോധോതയം വന്നത് പോലെ ഏകാന്തതയുടെ നൂറു വർഷ്ങ്ങളുടെ ചിന്തകൾ  മനസ്സിൽ ഉദിക്കുകയായിരുന്നു.  ഉടനെതന്നെ അദ്ദേഹം വണ്ടി തിരിച്ചു വിട്ടു. വീട്ടിലേക്കു മടങ്ങി,  ഇനി ഞാന്‍ എന്റെ മുറിയിൽ നിന്നും  പുറത്തിറങ്ങുകയില്ലെന്നും ചുരുങ്ങിയത് ആറോ ഏഴോ മാസം എഴുത്തിലായിരിക്കുമെന്നും  അദ്ദേഹം ഭാര്യോടു പറഞ്ഞു. അകത്തുകയറി വാതിലടച്ചു മാർക്യൂസ്  എഴുതിത്തുടങ്ങി. ശല്യപ്പെടുത്തരുതെന്നു പറഞ്ഞു. ഭാര്യ  വീട്ടിൽ വരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും അതിഥികളോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.  വർഷങ്ങള്‍ കടന്നുപോയി.  ഭർത്താവ് മുഴു സമയഎഴുത്തിലായപ്പോൾ   ജീവിക്കാനായി ഭാര്യ തന്റെ കാര്‍ വിറ്റു.  പലരോടും കടം പറഞ്ഞും പ്രയാസപ്പെട്ടും  ജീവിതം മുമ്പൊട്ട്  നീക്കി പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകള്‍ തേടിയ മാർക്യൂസ് 18 മാസത്തോളം ദിവസവും എഴുതിയാണ്  നോവല്‍ പൂർത്തിയാക്കിയത്. 1967ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ 1960 - 1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പ്രതിനിധിയായി കണക്കാക്കപ്പെടാറുണ്ട്. നാല്പതോളം ഭാഷകളില്‍ പരിഭാഷകളിറങ്ങി ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞു. മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തത്  ഡോ എസ് വേലായുധനാണ്. മാർക്യൂസിന്റെ മാന്ത്രിക വിരൽ ചലനം നിലച്ചെങ്കിലും 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' നമ്മളെന്നും അനുഭവിച്ചു കൊണ്ടേയിരിക്കും ....

Sunday, April 13, 2014

ശ്രദ്ധേയമായ മെഡിക്കൽ ക്യാമ്പ്‌ .. .......


ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്റ്റെഴ്സ് ക്ളബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദോഹയിൽ നടന്ന പതിമൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് പ്രവാസി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തെ ആയിരക്കണക്കിന് തോഴിലാളികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനും ആരോഗ്യ ബോധവല്‍ക്കരണം നല്‍കാനും ഉപകരിച്ച ക്യാമ്പ് തികച്ചും മാതൃകാപരമായിരുന്നു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ നിര്‍വഹിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹം അവരുടെ സഹോദരങ്ങള്‍ക്ക് എത്രമാത്രം പ്രധാന്യം നല്‍കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മെഡിക്കല്‍ ക്യാമ്പെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ജാസിം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. ഇന്ത്യക്കാരെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് ഖത്തരി സമൂഹമെന്നും അവരുടെ ആരോഗ്യ കാര്യങ്ങളില്‍ ഖത്തര്‍ നിറഞ്ഞ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം പേരുള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ ക്യാമ്പ് ഉപയോഗപ്പെടുത്തി. പ്രവാസ ജീവിതത്തിനിടയിൽ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, തെറ്റായ ജീവിത രീതി, തുടങ്ങി വിവിധ കാരണങ്ങളാല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആരോഗ്യ സെമിനാറുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയ വിവിധ പവലിയനുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ബോധാവത്കരണത്തിൽ ശ്രദ്ധ ചെലുത്തി ആരോഗ്യ പവലിയനുകൾ 
ദോഹയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ ഒരുക്കിയ ആരോഗ്യ ബോധവത്കരണ പവലിയനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എം ഇ എസ് ഇന്ത്യൻ സ്കൂൾ, ദോഹ മോഡേണ്‍ ഇന്ത്യൻ സ്കൂൾ, ബിർള പബ്ലിക് സ്കൂൾ. ഐഡിയൽ ഇന്ത്യൻ സ്കൂൾ, ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ, ഡി പി സ് മോഡേണ്‍ സ്കൂൾ, എന്നീ സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ആരോഗ്യ എക്സിബിഷൻ സന്ദർശകരെ ആകര്ശിക്കുന്നതും വിജ്ഞാന പ്രദവുമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ രോഗാരോഗ്യ ദിന പ്രചാരണ പ്രമേയമായ "ജന്തു ജന്യ രോഗങ്ങൾ തടയുക" എന്ന വിഷയത്തെ കേന്ദ്രീ കരിച്ചായിരുന്നു മുഴുവൻ പ്രദർശനങ്ങളും, രോഗം പരത്തുന്ന ജീവികളിൽ നിന്നും എങ്ങിനെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത് എന്ന് ലളിതമായി വിവരിക്കുന്ന പ്രദർശനങ്ങളും പ്രവത്തന മാതൃകകളും കുട്ടികൾ അവതരിപ്പിച്ചു. പ്രധാന ജന്തു ജന്യ രോഗങ്ങളെ കുറിച്ചും വളരെ അപൂര്വമായി കാണപ്പെടുന്ന രോഗങ്ങളെ കുറിച്ചു സന്ദർശകരെ  ബോധിപ്പിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെയും വീടും നാടും വൃത്തിയായി സൂക്ഷിക്കെണ്ടാതിന്റെയും ആവശ്യകതകൾ അവർ എടുത്തു പറഞ്ഞു. മലേറിയ, പ്ലേഗ്, മന്ത്, ചികൻ ഗുനിയ മുതലായ രോഗങ്ങൾ പടരുന്ന രീതികൾ കുട്ടികൾ ഒരുക്കിയ പ്രദര്ശന വസ്തുക്കളിൽ നിന്നും അവരുടെ വിശദീകരണത്തിൽ നിന്നും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നന്നതായിരുന്നു.  



ആരോഗ്യ ക്ലാസ്സുകൾ
പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചു വിവിധ വിഷയങ്ങളിൽ  വിദഗ്ദ ഡോക്ടര്‍മാര്‍  ക്ലാസ്സുകൾ  നടത്തി. നൂറു ക്കണക്കിന് പേരാണ് ഓരോ ക്ലാസ്സുസ്സുകളിലും  പങ്കെടുത്തത്, "വാ
ഷിക വൈദ്യ പരിശോധനയുടെ പ്രാധാന്യം"  "കാൻസർ പ്രതിരോധിക്കാൻ കഴിയുമോ"  "കൊളസ്ട്രോൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ"  "വീട് കുട്ടികൾക്കുള്ള സുരക്ഷ ഗേഹം" "ആരോഗ്യ പൂണമായ ഹൃദയത്തിന് ജീവിത ശൈലിയിലെ മാറ്റങ്ങൾ", "പുറം വേദന ആധുനിക കാലത്തെ ആരോഗ്യ പ്രശ്നം" "ബ്രസ്റ്റ് കാൻസർ മുന്കൂട്ടി കണ്ടത്താം" "ആസ്ത്മ ബോധ വത്കരണം കുടുംബങ്ങളിൽ"  ഈ വിവിഷയങ്ങളിലായിരുന്നു ക്ലാസ്സുകൾ നടന്നത്. 


ഫ്രണ്ട്സ് കല്ച്ചരൽ സെന്റെര് ഒരുക്കിയ "ശലഭകാലം"
"ഗത കാലത്തിന്റെ ചിത്രങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്" വർത്തമാന കാലത്തിന്റെ അവിവേഗങ്ങളും അതി വേഗങ്ങളും കാണിക്കുന്ന അനുഭവങ്ങളുടെ പുനരാവിഷ്കാരം, ഭാവിയിൽ സംഭവിക്കരുതേ എന്ന് പ്രാർഥിക്കുന്ന ദുരന്ത ഭാവനകളുടെ സുന്യാത്മ ചിത്രീകരണം, ഗതകാലത്തിന്റെ നന്മകളും സമ കാലത്തിന്റെ പ്രതീക്ഷകളും സമന്വയിക്കുന്ന ശലഭ കാലത്തിനായുള്ള പ്രാർഥനകൾ. ഇവയായിരുന്നു ശലഭത്തിലൂടെ ആവിഷ്കരിച്ചത്. പഴയ കാല ഓർമകളെ വീണ്ടും തിരിച്ചു കൊണ്ടുവരാൻ ഉതകുന്ന നാടൻ ജീവിത രീതികൾ അനാവരണം ചെയ്യുന്ന "ശലഭ കാലം" ഓരോ പ്രവാസിയുടെ മനസ്സിനെയും കുളിരണിയിക്കുന്നതായിരുന്നു. പവനിയനിൽ ഒരുക്കിയ പഴയ ചാരുകസേരയും അതിലിരിക്കുന്ന വലിയ കാരണവരെയും, അവരോടു കഥ പറയുന്ന മുത്തശിയും മരക്കൊമ്പുകളിൽ ഊഞ്ഞാലു കെട്ടിയാടുന്ന കുട്ടികളും മരങ്ങളും ചിത്ര ശലഭങ്ങളും വീണ്ടും കുട്ടിക്കാലതെയ്ക്ക് കൊണ്ട്  പോകുകയായിരുന്നു. ഇന്ന് പ്രവാസി കുട്ടികൾ അറിയാതെ പോകുന്ന പലതും കാണിക്കാൻ ശലഭകാലങ്ങളിലൂടെ ശ്രമിച്ചു. പഴയ ചിരവയും അമ്മിയും അമ്മിക്കല്ലും അതിനുധാഹരണം. മനുഷ്യ ജീവിതത്തിനു അനുഭവക്കുറിപ്പുകളും പുതിയ അടിക്കുറിപ്പുകളും ചേര്ത്തു കൊണ്ട് ഫ്രണ്ട്സ് കല്ച്ചരൽ സെന്റെര് അണിയിച്ചൊരുക്കിയ ഈ ശലഭ കാലത്തിന്റെ പ്രധാന ശിൽപികൾ എം ഇ എസ സ്കൂൾ അധ്യാപകരായ മൊയിദീൻ, ഷമാൽ എന്നിവരായിരൂന്നു. വിവിധ സ്കൂളുകൾ നിന്നുള്ള മിടുക്കന്മാരും മിദുക്കികളുമായ നാല്പത്തിആറോളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത്.


മറ്റു പവലിയനുകൾ
ഖത്തര്‍ ഗ്രീന്‍ സെന്‍റര്‍, യൂത്ത് ഫോറം, ഹമദ് ട്രെയിനിങ് വിഭാഗം എന്നിവരുടെ  പവലിയനുകളും ഏറെ ശ്രദ്ധിക്കക്കപ്പെട്ടു. ബാസിക് ലൈഫ് സപ്പോര്ടിനെ കുറിച്ചുള്ള ഹമദ് ട്രെയിനിങ് സെന്‍റര്‍ നടത്തിയ  പ്രസന്‍േറഷന്‍ വളരെ ഉപകാര പ്രധമായിരുന്നു. ഖത്തര്‍ റെഡ് ക്രസന്‍റ്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ കൗണ്ടറുകളിലായി നടന്ന സൗജന്യ ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍ പരിശോധന  സംവിധാനം നിരവധി പേര്ക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു.
Related Posts Plugin for WordPress, Blogger...