Thursday, October 31, 2013

മലാല......

പ്രവാസി വർത്തമാനം
ഈ വർഷത്തെ  സമാധാനത്തിനുള്ള  നൊബേല്‍ പുരസ്കാരത്തിന്  നിർദ്ദേശം  ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ബാലിക മലാല യൂസുഫുമുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചതും  ആ പതിനാറു കാരിക്കായിരുന്നു. രാസായുധ നിരോധന സംഘടനയായ ഒ പി സി ഡബ്ല്യൂ നൊബേല്‍ പുരസ്‌കാരം നേടിയപ്പോഴും വാര്‍ത്തയായത്  മലാല തന്നെ. പുരസ്കാരത്തിനായി ലഭിച്ച പട്ടികയിൽ 259തോളം  പേരായിരുന്നു ഉണ്ടായിരുന്നതെന്ന്  നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. കഴുത്തിനും തലയ്ക്കും വെടിയേറ്റിട്ടും വിദ്യാഭ്യാസ അവകാശ പോരാട്ടത്തില്‍നിന്ന് പിന്മാറാതെ മുന്നേറുന്ന മലാല സ്ത്രീ വിമോജനത്തിന്റെയും ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെയും പ്രതീകമാണെന്ന് പുരസ്കാരനിര്‍ണയ ചുമതലയുള്ള കമ്മിറ്റിയുടെ തലവനായ ക്രിസ്റ്റണ്‍ ബെര്‍ഗ് ഹര്‍പ്വികെന്‍ പറഞ്ഞു.  

മലാലയുടെ പേര് നോബൽ സമ്മാനത്തിന്   നിർദ്ദേശിക്കപ്പെടാൻ  കാരണം അവരുടെ വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ്. ലോക സമാധാനത്തിനു വിദ്യാഭ്യാസത്തിന്റെ പങ്കു വളരെ വലുതാണ്‌ ലോക സമാധാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യ രാഷ്ട്ര സഭ ഒരു ദിനം തന്നെ തിരഞ്ഞടുത്തിരുന്നു സെപ്റ്റംബർ 21. ഈ ദിനത്തിന് ഈ പ്രാവശ്യം അവർ തിരഞ്ഞെടുത്ത ആപ്തവാക്യം "വിദ്യാഭ്യാസം സമാധാനത്തിനു എന്നതായിരുന്നു"   1981 മുതൽ വിവിധ രാജ്യങ്ങളിൽ വിവിധ സംഘടനകൾ ഈ ദിനം ആചരിച്ചു വരുന്നുണ്ട്, സമാധാനത്തിന്റെ സംസ്കാരം എന്ന പേരിൽ ആചരിച്ച ഈ ദിനം പിന്നീട് ലോക സമാധാനദിനം എന്ന പേരിൽ മാറുകയായിരുന്നു. ഇതിന്റെ ഭാഗമായി  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകളും  സാംസ്കാരിക പരിപാടികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്നു. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് മലാല ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിക്കുന്ന തീവ്രവാദ ഭീകര പ്രവർത്തനങ്ങൾ  സൃഷ്ടിക്കുന്ന ഒരു സമൂഹത്തിനെതിരായി ആർജവത്തോടെ അവൾ സംസാരിച്ചു. താലിബാന്റെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയിൽ നിന്നും അവർ വാദിച്ചത് സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു. ആ പോരാട്ടം അവൾ തുടരുകയാണ്. തന്നെ കൊല്ലാന്‍ വരുന്നവരോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുമെന്നാണ് മലാല പറയുന്നത്. താലിബാന്‍ പോരാളികളുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും  ഈയിടെ ഇംഗ്ലണ്ടില്‍ ചാനല്‍ അഭിമുഖത്തില്‍ മലാല പറഞ്ഞു. അവർക്ക്‌  എന്റെ ശരീരത്തിലേക്ക്  വെടിയുണ്ടകൾ അയക്കാൻ കഴിഞ്ഞേക്കും. പേനയ്‌ക്കും പുസ്‌തകത്തിനും അറിവിനും വാളിനേക്കാള്‍  ശക്തിയുണ്ട്. സ്‌ത്രീകളുടെ ശബ്‌ദം ഉയരുന്നത്‌ താലിബാനു   പേടിയാണ്  അതുകൊണ്ടാണ്‌ അവര്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്തത്. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രസംഗത്തില്‍ അവൾ പറഞ്ഞ ശ്രദ്ധേയമായ  വാക്കുകളായിരുന്നു ഇത്.   

നോബൽ സമ്മാനം  കിട്ടിയില്ലെങ്കിലും ഈ കഴിഞ്ഞ ഒരാഴ്ച സോഷ്യല്‍ നെറ്റു വർക്ക് സൈറ്റുകളിലും സമാന്തര സോഷ്യല്‍ മീഡിയകളിലും  മലാല നിറഞ്ഞു നില്ക്കുകയായിരുന്നു.  മലാലയ്ക്ക് പുരസ്‌കാരം കിട്ടാൻ ആഗ്രഹിച്ച ഒരു പാട് പേരുണ്ടായിരുന്നു. വിദ്യാഭ്യാസമാണ്  ലോക സമാധാനത്തിനുള്ള ഏക പോം വഴി  എന്നതായിരുന്നു മലാല മുമ്പോട്ട്‌ വെച്ച ചിന്ത,  തോക്കിൻ കുഴലിലൂടെ ഒരിക്കലും സമാധാനം ഉണ്ടാക്കാൻ കഴിയില്ല എന്ന സന്ദേശവും  മലാല ലോകത്തിനു നല്കി. നോബൽ സമ്മാനപ്രഖ്യാപിക്കുന്നതിനു മുമ്പ് യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ മനുഷ്യാവകാശ പുരസ്കാരം മലാലയ്കായിരുന്നു  ലഭിച്ചത്, സോവിയറ്റ് ഭൌതിക ശാസ്ത്രജ്ഞനനും  മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ആന്ദ്രെ സഖ്രോവിന്റെ സ്മരണക്കയാണ് എല്ലാവർഷവും ഈ ഈ അവാർഡ് നല്കുന്നത്. ഏകദേശം 45ലക്ഷം രൂപയാണ് സമ്മാനത്തുക. ഈ വർഷത്തെ  ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ടൈം മാഗസിൻ  തിരഞ്ഞടുത്തതും മലാലയെ ആയിരുന്നു.
ഇന്ന് ലോകം നേരിടുന്ന  വലിയ പ്രശ്നമാണ്  അസമാധാനവും ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും  ഇതിനു  പരിഹാരം കാണുക എന്നതാണ് ലോകത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ  സംഘടനയും   യു എൻ ഓ യും പല അന്താ രാഷ്ട്ര സംഘടനകളും   ഇതിനു വേണ്ടിയുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും  ചെയ്തു കൊണ്ടിരിക്കുന്നു, വിദ്യാഭ്യാസവും സമാധാനവും ഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു, സിറിയയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇറാകിലും ഫലസ്തീനിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും പോഷകാഹാരം കിട്ടാതെ മരിച്ചു വീഴുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്, ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ താമസിക്കാൻ വീടില്ലാതെ ഉടുക്കാൻ തുണിയില്ലാതെ അവർ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവർക്ക് പഠിക്കാൻ സ്കൂളുകളോ പഠന സൌകര്യങ്ങളോ ഇല്ല.   ദാരിദ്ര്യമാണ്  അവരെ പഠിക്കാൻ  അനുവധിക്കാതതങ്കിൽ മറ്റു ചില സ്തലങ്ങളിൽ മതത്തിന്റെ പേര് പറഞ്ഞു പഠിക്കാൻ പോകുന്ന പെണ്‍കുട്ടികളെ  തടയുന്ന കാര്യം നാം കാണുകയും കേൾക്കുകയും ചെയ്യുന്നു.  വിദ്യഭ്യാസത്തെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച മതമായ ഇസ്ലാമിനെയാണ് ഇതിനു വേണ്ടി  അവർ കൂടുതലായും ദുരുപയോഗം ചെയ്യുന്നത്. ഇസ്ലാം ഒരിക്കലും വിദ്യാഭ്യാസത്തെ തടയുകയോ നിഷേധിക്കുക്കയോ ചെയ്തിട്ടില്ല. മറിച്ചു ആവുന്നത്ര പഠിക്കാൻ  പ്രോത്സാഹിപ്പിച്ചിട്ടെയുള്ളൂ  "നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക" എന്ന പ്രഥമ സൂക്തവുമായി ദിവ്യ വെളിപാടിറങ്ങിയത് ഒരിക്കലും യാദൃശ്ചികമല്ല. ഭാവിയെ സമ്പന്ധിച്ച് സുനിര്‍ണിതമായ ഒരു പ്രവചനത്തിന്റെ മണിമുഴക്കമാണ് അതിൽ നാം ദർശിക്കുന്നത്, വായനയുടെയും പഠനത്തിന്റെയും പ്രാധാന്യമാണ് അത് വിളിച്ചറിയിക്കുന്നത്. എഴുത്തും വായനയും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു പ്രവാചകൻ തന്റെ അനുയായികളോട് പലഘട്ടങ്ങളിലും ഉപദേശിച്ചിരുന്നത്.
     
വിദ്യഭ്യാസം ആർജിക്കുന്നതിലൂടെ രാജ്യ സ്നേഹം മനസ്സിൽ വളർത്താനും   രാജ്യത്തിന്റെ  ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിയാനും  അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യഥാര്‍ത്ഥ ബോധം  സ്വയം സൃഷ്ടിച്ചെടുക്കാനും  സാധിക്കുന്നു. വിദ്യസമ്പന്നർ  ലോകജനതയോടും വിവിധ  സംസ്കാരങ്ങളോടും  സഹാനുഭൂതി പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങളിലെ  പാവപ്പെട്ട ജനകോടികളുടെ വിവിദ്യഭ്യാസത്തിനും  സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാൻ മനസ്സ് കാണിക്കണം.
     
ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നത് ശാന്തിയും സമാധാനവും ഉത്ഗോഷിക്കുന്ന ഇസ്ലാമാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാർതത്തിൽ മതത്തെ  പലരും ദുരുപയോഗം ചെയ്യുകയാണ്, ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്‌   സമാധാനം ആഹ്വാനം ചെയ്യുന്ന ഖുറാനിന്റെ അനുയായിയായ ഒരാൾക്ക്‌ ഒരിക്കലും ഒരു തീവ്രവാദിയോ ഭീകര വാദിയോ ആവാൻ പറ്റില്ല. അവനു സമൂഹത്തിൽ നന്മ ചെയ്യാനേ കഴിയൂ.  ഒരു യഥാർത്ഥ വിശ്വാസിക്കും ഒരാളുടെ പഠന സ്വന്തന്ത്ര്യത്തെ  നിഷേദിക്കാനോ തടയാനോ  ഒരു മതത്തെയോ  മത ചിഹ്നത്തെയോ  നിന്ദിക്കാക്കാനോ അപമാനിക്കാക്കാനോ കഴിയില്ല, അങ്ങിനെ ചെയ്യാൻ മതം അനുവദിക്കുന്നുമില്ല.  മുഴുവൻ മനുഷ്യരോടും സഹജീവികളോടും കരുണയും അനുകമ്പയും നല്കാനെ അവനു കഴിയൂ, തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്നാണു പ്രവാചകൻ പഠിപ്പിച്ചത്. 

ഇന്ന് പല ഭീകര സംഘടനകളും ഇസ്ലാമിനെ ദുരുപയോഗം ചെയ്തു അവരുടെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി പ്രവർത്തിച്ചു  കൊണ്ടിരിക്കുന്നു. അവരുടെ ലക്‌ഷ്യം സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുക അസമാധാനം ഉണ്ടാക്കുക എന്നതാണ്, അതിനു വേണ്ടി അവർ പലപ്പോഴും പാവപ്പെട്ടവരെ ബലിയാടാക്കുകയും  മതത്തെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ഭീകര പ്രസ്ഥാനങ്ങളെ നാം കരുതിയിരിക്കുകയും അവർക്കെതിരെ പോരാടുകയും ചെയ്യണം, അതിനു യഥാർത്ഥ വിദ്യാഭ്യാസം നല്കാൻ നമുക്ക് കഴിയണം. ഇവിടെയാണ്‌ മലാല ശ്രദ്ധിക്കപ്പെടുന്നത്.

ഭീകര വാദികളുടെയും  തീവ്ര വാദികളുടെയും  ആവശ്യം സമൂഹത്തിൽ വിദ്യാഭ്യാസം ഇല്ലാതാക്കുക എന്നതാണ്. അവര്‍ ഇസ്ലാംമതം പഠിച്ചത് ഖുറാനില്‍ നിന്നോ നബിചര്യയില്‍ നിന്നോ അല്ല എന്നാണു നാം മനസ്സിലാക്കേണ്ടത് . ഇസ്ലാമിക വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ചില തീവ്ര വാദ സംഘടനകൾ  നടത്തുന്ന തെറ്റായ സന്ദേശങ്ങളെയും  അവർ സമൂഹത്തില്‍ പടര്‍ത്തുന്ന കാടത്തത്തിനെതിരെ ചിന്തിക്കുകയും അതിനെതിരെ  ലോകത്തോട്‌ ഉറക്കെ വിളിച്ചു പറയുകയും ചെയ്യുകയായിരുന്നു മലാല എന്ന പെണ്‍കുട്ടി.  എല്ലാ രാജ്യങ്ങളും തീവ്രവാദത്തിനെതിരേ പോരാടി അവിടുത്തെ സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്നും മലാല തുറന്നു പറയുന്നു. എല്ലാ കുട്ടികളുടേയും ശോഭനമായ ഭാവിക്ക്‌ വിദ്യാഭ്യാസം അനിവാര്യ ഘടകമാണ്‌.

കാലഘട്ടത്തിന്റെ  പ്രത്യേക സവിശേഷതകൾ  മനസ്സിലാക്കി  ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. സമൂഹത്തിന്റെ ഉന്നതിക്കും സമാധാനത്തിനും നിദാനമായ കാര്യങ്ങൾ തന്റെ കഴിവനുസരിച്ച് സമർപ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ്  ഓരോരുത്തരുടെയും ഭാഗത്ത് നിന്നുമുണ്ടാവേണ്ടത്. യഥാർത്ഥ  വിദ്യാഭ്യാസം ആര്ജിക്കുന്നതിലൂടെ മാത്രമാണ് ലോക സമാധാനം കൈവരികയുള്ളൂ, അത് രാജ്യങ്ങൾ  രതമ്മിലായാലും മതങ്ങൾ തമ്മിലായാലും കുടുംബങ്ങൾ തമ്മിലായാലും സമാധാനാന്തരീക്ഷം നില നിർത്താൻ വിദ്യാഭ്യാസം വലിയ പങ്കു വഹിക്കാനുണ്ട്,  സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുന്നത് വിദ്യാഭ്യാസമാണ്. സാമൂഹ്യ സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുണ്ടാക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കു കുറച്ചു കാണുന്നത് ആത്മഹത്യാപരമാണ്.

സമാധാനം ആഗ്രഹിക്കാത്ത ഒരു സമൂഹവുമില്ല . ഉന്നതിയിൽ എത്താനും  പുരോഗമന പരമായ  കാര്യങ്ങൾ ചെയ്യാനും സമാധാനം അനിവാര്യമാണ്.   സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയില്ലങ്കിലും   'ഒരു സമ്മാനം വേണമെന്ന് എന്റെ മനസ്സിലുണ്ട്. അതിനുവേണ്ടി ഞാന്‍ പൊരുതും അതിനു വേണ്ടി ഞാൻ  പ്രചാരണം നടത്തും. ലോകത്തുള്ള മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സ്വാതന്ത്ര്യം അതാണ്‌ എന്റെ ലക്ഷ്യം, എല്ലാ കുട്ടികളും  സ്‌കൂളില്‍ പോവുക എന്നതാണാ സമ്മാനം. അതിനുവേണ്ടിയാണ് എന്റെ ജീവിതം. സ്വപ്നങ്ങളെ തകര്‍ക്കാനാവില്ല. മലാലായുടെ ഈ സ്വപ്നം ലോകത്തിന്റെ  സ്വപ്നമാണ്  ആ സ്വപ്നം സാക്ഷാത്കരിക്കട്ടെ.

പ്രവാസി വർത്തമാനം
മലാലയെ കുറിച്ചല്പം
1997 ജൂലൈ 12ന് സിയാവുദ്ദീന്‍ യൂസഫ്‌സായിയുടെ മകളായി പാകിസ്താനിലെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ സ്വാത്ത് ജില്ലയിലെ മിംഗോറയിലാണ് മലാല യൂസഫ്‌സായി ജനിച്ചത്. 2011ല്‍ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു. അതേ വര്‍ഷം തന്നെ ദേശീയ യുവജന പുരസ്‌ക്കാരം  മലാലയെ തേടിയെത്തി. സ്വാത്ത് താഴ്‌വരയില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ത്ത താലിബാന്‍ ശാസനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത് മലാലയായിരുന്നു. 2009ലാണ് മലാലയുടെ ഡയറിക്കുറിപ്പുകളുടെ ബ്ലോഗ് ബി ബി സി ഉര്‍ദുവില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. തുടര്‍ന്ന് അവളെ കുറിച്ച് ഡോക്യുമെന്ററി ചിത്രം പുറത്തുവരികയും നിരവധി അഭിമുഖങ്ങള്‍ പ്രസിദ്ധീകരണങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്വാത്ത് ജില്ലാ ചൈല്‍ഡ് അസംബ്ലിയുടെ 2009- 11 വര്‍ഷത്തെ ചെയര്‍പേഴ്‌സണായി മലാല യൂസഫ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. സ്വാത് താഴ്‌വരയിലെ പ്രബലമായ ഗോത്ര വിഭാഗമാണ് യൂസഫ്‌സായി. മാതാപിതാക്കളും രണ്ട് അനിയന്മാരുമൊത്തായിരുന്നു മലാല സ്വാതിലെ വീട്ടില്‍ ജീവിച്ചിരുന്നത്.

മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായി അറിയപ്പെടുന്ന കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ്. പ്രശസ്ത പഷ്തൂണ്‍ കവി കുഷാല്‍ഖാന്‍ ഖട്ടക്കിന്റെ പേരില്‍ യൂസഫ്‌സായിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. തന്റെ മകള്‍ ഏറെ പ്രത്യേകതകളുള്ള വ്യക്തിയാണെന്ന് സിയാവുദ്ദീന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. സഹോദരങ്ങള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ മലാല പിതാവുമായി ഏറെ നേരം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്രെ! 2008 സെപ്തംബറില്‍ യൂസഫ്‌സായി മകളെ പെഷാവാറിലെ പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുടെ മുമ്പിലെത്തിച്ചു. വിദ്യാഭ്യാസത്തിനുള്ള തന്റെ അടിസ്ഥാന അവകാശത്തെ താലിബാന്‍ തടയാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് അവള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വാചാലയായി. പത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും മുമ്പില്‍ നടത്തുന്ന പ്രഭാഷണം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് പിതാവ് മലാലയ്ക്ക് പറഞ്ഞുകൊടുത്തു.

2009ന്റെ തുടക്കത്തിലാണ് പാക്കിസ്താന് പുറത്തുള്ള ബി ബി സി ലേഖകന്‍ അബ്ദുല്‍ ഹായ് കാക്കര്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി വിദ്യാഭ്യാസ നിഷേധത്തിനെതിരെ ബി ബി സി ഉര്‍ദുവിലേക്ക് എഴുതിത്തരാനുണ്ടാകുമോ എന്ന് സിയാവുദ്ദീനോട് ചോദിക്കുന്നത്. ആയിഷയെന്ന പെണ്‍കുട്ടിയുടെ പേരാണ് ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും അവളുടെ രക്ഷിതാക്കള്‍ ഇത്തരമൊരു എഴുത്തിനെ ഭയന്നതിനാല്‍ അവളേക്കാള്‍ നാല് വയസ്സ് പ്രായം കുറവുള്ള മലാല ഇതിനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്വാത് താഴ്‌വരയിലെ പ്രശ്‌നങ്ങളെ കുറിച്ച് ബി ബി സി വിശദമായ വാര്‍ത്തകള്‍ തയ്യാറാക്കാറുണ്ടായിരുന്നെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ശരിയായ വികാരം എന്താണെന്ന് അറിഞ്ഞിരുന്നില്ല. മലാലയുടെ കുറിപ്പുകള്‍ അവളുടെ സുരക്ഷയ്ക്കായി ഗുല്‍മകായി എന്ന തൂലികാ നാമത്തിലായിരുന്നു പുറത്തു വന്നിരുന്നത്. 2009 ജനുവരി മൂന്നിനാണ് മലാലയുടെ ആദ്യ പോസ്റ്റ് ബി ബി സി ഉര്‍ദു ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. 2012 ഒക്ടോബര്‍ ഒന്‍പതിനാണ് മലാലയ്ക്ക് സ്‌കൂള്‍ ബസ്സില്‍ വെച്ച് കഴുത്തിനും തലയ്ക്കും വെടിയേറ്റത്.

20 comments:

  1. ലോകഗതിയെത്തന്നെ മാറ്റിമറിയ്ക്കാന്‍ വിദ്യയ്ക്ക് സാധിയ്ക്കുന്നു
    പ്രൌഢമായ ലേഖനം!

    ReplyDelete
  2. സ്‌കൂള്‍ ബസില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന മലാലയുടെ തലയ്ക്ക് ഭീകരര്‍ വെടിവച്ചു എന്ന വസ്തുത ഇന്ന് മലാല സംഭവത്തെ അപലപിച്ചുകൊണ്ടുള്ള നിലപാടുകൾക്കെതിരെ പല കോണുകളിൽനിന്നും വന്നുകൊണ്ടിരിക്കുന്ന എതിർവാദമുഖങ്ങളുടെ മുനയൊടിക്കുന്നു.....

    മലാല ഒരു പ്രതീകമാവുന്നു
    ശക്തമായ ലേഖനം.....

    ReplyDelete
  3. വളരെ ഹൃദയവും വിജ്ഞാനപ്രദവുമായ ലേഖനം.മലാലയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും കഴിഞ്ഞു.ആശംസകളോടെ..

    ReplyDelete
    Replies
    1. വളരെ ... ഹൃദ്യവും... എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷിക്കുന്നു.

      Delete
  4. ഹൃദ്യം...
    വർത്തമാനത്തിൽ നിന്നും നേരത്തെ വായിച്ചിരുന്നു...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം ...

    ReplyDelete
  7. മജീദ്ക്കയുടെ ബ്ലോഗിൽ കുറെ കാലത്തിന് ശേഷമാണെത്തുന്നത് :)

    നല്ല ലേഖനം മികച്ച വിഷയവും അവതരണവും...

    ReplyDelete
  8. ഒരു നല്ല വിഷയം,,,,

    ReplyDelete
  9. മലാലയെ ക്കുറിച്ചുള്ള ഈ ലേഖനം വളരെ നന്നായി
    നന്ദി ഈ നല്ല ലേഖനത്തിന് .

    ReplyDelete
  10. വിദ്യാധനം സര്‍വ ധനാല്‍ പ്രധാനം എന്നാണല്ലോ... നല്ല ലേഖനം!

    ReplyDelete
  11. വളരെ പ്രസക്തമായ ചര്‍ച്ചയിലൂടെ കടന്നു പോയ ചര്‍ച്ച എന്നോ ലേഖനം എന്നോ വിളിക്കാവുന്ന എഴുത്ത് മലാല മുന്നോട്ടു വെക്കുന്ന ആശയത്തിലെ വെക്തത തന്നെയാവാം അവരെ ഇത്രയധികം ചര്‍ച്ച ചെയ്യാന്‍ നമ്മെ പെരിപ്പിക്കുന്നത്
    ആശംസകള്‍ മജീദ്‌ സാബ്

    ReplyDelete
  12. മലാലയുടെ ജീവിതം വിശദമായി ഇപ്പോഴാണ് വായിക്കുന്നത്. വളരെ നന്ദി.
    'വിദ്യാധനം സർവ്വധനാൽ പ്രധാനം...’
    ആശംസകൾ...

    ReplyDelete
  13. നല്ല ലേഖനം.. വിശദമായി തന്നെ അവതരിപ്പിച്ചു.

    ReplyDelete
  14. സൂപ്പറായി പറഞ്ഞിരിക്കുന്നു ..
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  15. പാശ്ചാത്യലോകത്തിന്റെ കപട സൃഷ്ടികളുടെ മുഖമൂടി കാലാകാലങ്ങളില്‍ അഴിഞ്ഞു വീഴാറുണ്ട്‌ . അതിനു പലപല കാരണങ്ങളും ഉണ്ടുതാനും .
    നല്ല പ്രൌഢമായ ലേഖനം
    അസ്രൂസാശംസകള്‍

    ReplyDelete
  16. Malaye konndunadakkunnavar thanneyaanu lokathinte pala bagangalil pinchupaithangaleyum sthreekaleyum vrudhanmareyum bombittum mattum konnukondirikkunnath. aayirakkanakinu malalamar avarude kayyal nishtooramayi arukolacheyyappettu.... avarum manushyaranu... vidyabyasam pokatte jeevikkan aadyam anuvadhikkuka....

    ReplyDelete
  17. Namuk prarthikkaam .....malalayiloode pularunna oru nalla nalekaayi...

    ReplyDelete
  18. ലേഖനം വായിച്ചു. മലാലയെ കൂടുതല്‍ അറിഞ്ഞു

    ആശംസകള്‍

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...