Monday, September 28, 2015

ഹൃദയ ദിന ചിന്തകൾ...

ദുഖത്തിന്റെ മഹാ ഗര്‍ത്തത്തില്‍ മനുഷ്യരാശിയെ തളളിയിട്ട ലോകക്രമത്തെ തന്നെ മാറ്റിമറിച്ച ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട 1914നും 1918നുമിടയ്ക്ക് നടന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ കണ്ടു കൊണ്ടാണ് ജിബ്രാൻ പ്രവാചകൻ എഴുതുയിരുന്നത്, ആത്മ സംഘര്‍ഷം അനുഭവിക്കുന്നവരെ കൊണ്ട് നിറഞ്ഞ വര്‍ഷങ്ങങ്ങളായിരുന്നു അവ. യുദ്ധം മനുഷ്യ മനസ്സില്‍ തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് 1923 ല്‍ ജിബ്രാന്റെ പ്രവാചകന്‍ വെളിച്ചവുമായി വന്നത്. യുദ്ധത്തിന്റെ കെടുതികളാല്‍ സംഘര്‍ഷഭരിതമായ ജിബ്രാന്റെ മനസ്സില്‍ നിന്നാണ് പ്രവാചകന്‍ പിറവി കൊള്ളുന്നത്. അത് കൊണ്ടായിരിക്കാം മുമ്പ് എഴുതിയ പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത ദര്‍ശനം ജിബ്രാന്‍ പ്രവാചകനിലൂടെ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ ഹൃദയം ഭൂമിയിലെ പീഡിതര്ക്ക് വേണ്ടി തുടിക്കുകയായിരുന്നു. 

തന്റെ ചിന്തയെ തന്നെ മാറ്റി മറിച്ച ആത്മ മിത്രമായ ഫെഡെറിക്കോ ഗാര്‍ഷ്യ ലോർക്കയുടെ വിയോഗവും സ്പൈനിലെ ആഭ്യന്തര യുദ്ധവും ആയിരക്കണക്കിന് അഭയാർഥികൾ അവിടെ നരക യാതനകൾ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് മാനവികതയുടെ വിശ്വമഹാകവിയായ നെരൂദ കണ്ടപ്പോൾ, നെരൂദ എഴുത്തിന്റെ ശൈലി തന്നെ മാറ്റുകയും ലോക ക്രമത്തെ തന്നെ മാറ്റാൻ പ്രേരിപ്പിക്കുന്ന ഇന്നും വായിക്കപ്പെടുന്ന മുനകൂര്‍ത്ത ഭാഷ കൊണ്ട് സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും കീഴടക്കുവാൻ കെൽപ്പുള്ള ശക്തമായ കവിതകൾ ആവിഷ്കരിക്കുകയായിരുന്നു. ഹൃദയം ഭൂമിയിലെ പീഡിതര്ക്ക് വേണ്ടി ശബ്ദിക്കുകയായിരുന്നു. അഭയാര്‍ത്ഥികളെ പഴയ ഒരു കപ്പലില്‍ ചിലിയിലേക്ക് രക്ഷപ്പെടുത്തിയ നെരൂദ പറഞ്ഞത് ഞാന്‍ ജീവിതത്തില്‍ നിര്‍വഹിച്ച ഏറ്റവും മഹത്വപൂര്‍ണ്ണമായ കര്‍മ്മം എന്നായിരുന്നു.

നെരൂദ എഴുതി
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം.

നിര്‍ഭയത്വവും വിശപ്പടക്കാൻ ഭക്ഷണം കിട്ടുക എന്നതും വലിയ കാര്യമാണ്. ഇത് രണ്ടും കിട്ടാതെ രാജ്യങ്ങളുടെ മതിൽകെട്ടിനപ്പുറം അഭയാര്‍ഥികളായി കഴിയുന്ന ആയിരങ്ങളെ ദിനേന ഇന്ന് ചാനലുകളിൽ നാം കണ്ടു കൊണ്ടിരിക്കുന്നു. വാർത്തകൾ പത്രങ്ങളിലൂടെ വായിച്ചു കൊണ്ടിരിക്കുന്നു. അഭയാർഥികളുടെ വഞ്ചികളിൽ നിന്നും ഒഴികിപ്പോകുന്ന അനേകായിരം കുട്ടികൾ.... ലോകത്തിന്റെ കണ്ണ് തുറപ്പിക്കും വിധം കടല്പരപ്പിൽ കമഴ്ന്നുരങ്ങിയ ഐലൻ കുർദി, വെടിയുണ്ടയുടെ ചീറ്റലുകളിൽ പൊട്ടിത്തെറിക്കുന്ന തലച്ചോറുകൾ.... ഒഴുകിഒലിക്കുന്ന രക്തപ്പുഴകൾ... ഇതൊക്കെ കാണുമ്പോൾ ഒരു കവിക്ക് ഒരു എഴുത്ത്കാരന് എങ്ങനെ പേന അടച്ചു വെക്കാൻ കഴിയും. പേനയെ ആയുധമാക്കി നന്മയുടെ വിപ്ലവത്തിന് സമൂഹത്തിനു കരുത്തു നല്കാനും പ്രതിരോധത്തിന്റെ ആത്മീയ കവചം തീർക്കാനും ഓരോ എഴുത്തുകാർക്കും കഴിയണം. 

ഇന്ന് ശാസ്ത്രം ഏറെ പുരോഗോമിച്ചു എന്ന് നാം പറയുമ്പോഴും അഭിമാനിക്കുമ്പോഴും മാനവികതയുടെ വിഷയത്തിൽ ഏറെ പിറകിലാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മാനവികതയ്ക്ക് വേണ്ടി പോരാടാൻ നമുക്ക് സാധിക്കുന്നില്ല. മനുഷ്യന് മോചനം ലഭിക്കാത്ത കണ്ണീർകയങ്ങൾ ബാക്കിയാകുന്ന ഈ ആസുര കാലത്തെ നന്മയുടെ മാനവികതയുടെ വസന്തം വിരിയിക്കുന്ന കാലമാക്കി മാറ്റാൻ, ഇന്ന് കാണുന്ന ക്രൂരതകൾക്ക് പ്രതിരോധം തീർക്കാൻ സാധിക്കുന്ന ശക്തമായ രചനകൾ വരേണ്ടിയിരിക്കുന്നു. പീഡിതർക്ക് വേണ്ടി തുടിക്കുന്ന ഹ്രദയവുമായി ലോകത്തെ മാറ്റി മറിക്കാൻ കെൽപ്പുള്ള എഴുത്തുകൾ വരട്ടെ ...

നെരൂദയുടെ വാക്കുകൾ ആവർത്തിക്കേണ്ടി വരുന്നു
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം.

പ്രവാചകൻ മുഹമ്മദ്‌ നബി (സ) പറയുകയുണ്ടായി "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി അത് ഹൃദയമാണ്, ഈ ലോക ഹൃദയ ദിനത്തിൽ ഹ്രദയ ശുദ്ധി വരുത്താൻ നമുക്കേവർക്കും കഴിയട്ടെ

1 comment:

  1. അകം പുഴുത്തും പുറം വെടിപ്പായും ഇരിക്കുന്ന പഴങ്ങള്‍ പോലെ മനുഷ്യര്‍

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...