Wednesday, June 24, 2026

അമീർ താജ് അൽ സിറിന്റെ 366

പ്രശസ്ത സുഡാനി എഴുത്തുകാരനായ അമീർ താജ് അൽ സിറിന്റെ കത്താറ പുരസ്കാര കൃതിയായ '366' എന്ന നോവലിനെക്കുറിച്ചു അല്പം 

അറബ് സാഹിത്യലോകത്തെ ഏറ്റവും മൂല്യമേറിയ കത്താറ ഫിക്ഷൻ പ്രൈസ് (2015) നേടിയ അമീർ താജ് അൽ സിറിന്റെ '366' എന്ന നോവൽ, കേവലമൊരു പ്രണയകഥയ്ക്കപ്പുറം മനുഷ്യന്റെ ആത്മീയമായ ഏകാന്തതയുടെയും വിരഹവേദനയുടെയും തീക്ഷ്ണമായ ആവിഷ്കാരമാണ്. 

ഒരു അധിവർഷത്തിലെ (Leap Year) 366 ദിവസങ്ങളെ പശ്ചാത്തലമാക്കി എഴുതപ്പെട്ടിട്ടുള്ള ഈ കൃതി, പ്രണയത്തെ ഒരു ഉന്മാദമായും ഒടുവിൽ അതൊരു ആത്മത്യാഗമായും പരിവർത്തിപ്പിക്കുന്ന നായകന്റെ മാനസികാവസ്ഥകളെ അതിസൂക്ഷ്മമായി വരച്ചുകാട്ടുന്നു.

ഒരു സാധാരണ പ്രണയ നോവലിന്റെ ഘടനയല്ല ഈ കൃതിക്കുള്ളത്. നായകൻ താൻ ജീവനതുല്യം സ്നേഹിക്കുന്ന 'അസ്മാ' എന്ന പെൺകുട്ടിക്ക് എഴുതുന്ന ദീർഘമായ കത്തുകളുടെ രൂപത്തിലാണ് നോവൽ വികസിക്കുന്നത്. എന്നാൽ, ഈ കത്തുകൾ കേവലം വികാരപ്രകടനങ്ങളല്ല. മറിച്ച് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വയം ഒരു 'മർഹൂം' (പരേതൻ) ആയി പ്രഖ്യാപിച്ച, മരണത്തിലേക്ക് നടന്നുപോകുന്ന ഒരു മനുഷ്യന്റെ ആത്മവിചാരണകളും അവസാനത്തെ വിൽപത്രവുമാണ്.

അധിവർഷത്തിന്റെ തുടക്കത്തിൽ ഒരു ഇറ്റാലിയൻ ക്ലബ്ബിലെ വിവാഹച്ചടങ്ങിൽ വെച്ച് അസ്മായെ ആദ്യമായി കാണുന്നതോടെയാണ് നായകന്റെ പ്രണയദിനങ്ങൾ ആരംഭിക്കുന്നത്. ആ ഒറ്റനോട്ടത്തിൽ തുടങ്ങിയ പ്രണയം പിന്നീട് ഒരുതരം മാനസിക ഉന്മാദമായി മാറുന്നു. പ്രണയിനിയുടെ സാന്നിധ്യമില്ലാതെ, അവൾ പോലുമറിയാതെ അവളിലേക്ക് ആഴ്ന്നിറങ്ങുന്ന നായകന്റെ ഭാവനയാണ് നോവലിന്റെ കാതൽ.

നോവലിൽ 'സുഗന്ധം' എന്ന ഘടകത്തിന് വലിയൊരു പ്രതീകാത്മക മൂല്യമുണ്ട്. അസ്മായുടെ ഓർമ്മകളെയും അവൾ സൃഷ്ടിച്ച വിരഹവേദനയെയും 'അസ്മായുടെ സുഗന്ധം' എന്നാണ് നായകൻ വിശേഷിപ്പിക്കുന്നത്. 

ഈ വേദനയെ പ്രണയിച്ചുകൊണ്ട് അയാൾ സ്വന്തം ഹൃദയത്തിൽ പുതിയ സുഗന്ധക്കൂട്ടുകൾ നിർമ്മിക്കുന്നു. ലോകം മുഴുവൻ മണത്തറിഞ്ഞിട്ടും, അതിന് കാരണക്കാരിയായ പെൺകുട്ടി മാത്രം അറിയാതെ പോകുന്ന ആ ദിവ്യപ്രണയം വായനക്കാരനിൽ തീവ്രമായ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്നുണ്ട്. 

നിരാശാജനകമായ ഈ പ്രണയത്തിന്റെ കനലുകൾ കെട്ടുപോകാതിരിക്കാൻ സ്വന്തം വേദനകളുടെ വിറകുകൊള്ളികൾ അതിലേക്ക് എറിഞ്ഞുകൊടുക്കുന്ന നായകന്റെ ചിത്രം എഴുത്തുകാരന്റെ മികച്ചൊരു ദാർശനിക ഭാവനയാണ്.

നായകന്റെ സാങ്കൽപ്പികവും സ്വകാര്യവുമായ പ്രണയലോകത്തിലേക്ക് അയൽക്കാരായ കൊളംബസും ഭാര്യയും നടത്തുന്ന കടന്നുകയറ്റം നോവലിലെ ശ്രദ്ധേയമായ ഒരു സാമൂഹിക വശമാണ്. അയാളുടെ വീടിന്റെ സ്വകാര്യതകളിലേക്ക് അതിക്രമിച്ചു കയറി, തന്റെ ഇഷ്ടങ്ങളെ ഹനിക്കുന്ന ആ ദമ്പതികൾ യഥാർത്ഥത്തിൽ നായകന് ചുറ്റുമുള്ള ശല്യപ്പെടുത്തുന്ന ബാഹ്യലോകത്തിന്റെ പ്രതീകങ്ങളാണ്. 

പ്രണയക്കണ്ണീരും ഉമിനീരും വീണുകിടക്കുന്ന തലയിണയിൽ കിടന്ന് ലഹരി പുകയ്ക്കുന്ന കൊളംബസ് നായകന്റെ ആത്മീയലോകത്തെ കൂടുതൽ തളർത്തുകയും അയാളെ മരണത്തിലേക്ക് വേഗത്തിൽ നയിക്കുകയും ചെയ്യുന്നു.

നോവലിന്റെ ക്ലൈമാക്സ് അതീവ ഹൃദയസ്പർശിയും ദാർശനികവുമാണ്. അസ്മാ മറ്റൊരാളുടെ വധുവാകുന്ന അതേ രാത്രിയിലാണ് നായകൻ കത്ത് പൂർത്തിയാക്കുന്നത്. അത് പ്രണയത്തിന്റെ ഒന്നാം വാർഷികവും ഒപ്പം അയാളുടെ ജീവിതത്തിന്റെ അവസാന ദിവസവുമായി മാറുന്നു.

മരണത്തിന് തൊട്ടുമുമ്പ് നായകൻ നടത്തുന്ന ആത്മശുദ്ധീകരണം (Purification) ശ്രദ്ധേയമാണ്തന്റെ വസ്ത്രങ്ങളും വസ്തുക്കളും പഴയൊരു ബാഗിലേക്ക് മാറ്റുന്നു. സ്വന്തം ചിത്രങ്ങളും പ്രിയപ്പെട്ട അമ്മയുടെ ചിത്രവും കത്തിച്ചു ചാമ്പലാക്കുന്നു. ഓർമ്മകളെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് ഭൗതികമായ എല്ലാറ്റിനോടും വിടപറയുന്നു.

അറുപത് ഉറക്കഗുളികകൾ വിഴുങ്ങി, തന്റെ മരണവിധി സ്വയം ഒപ്പുവെച്ച് കിടക്കയിലേക്ക് കിടക്കുന്ന നായകന്റെ ചിത്രം കേവലമൊരു ആത്മഹത്യയല്ല  മറിച്ച് പ്രണയത്തിന്റെ അതിതീവ്രതയിൽ ലോകത്തോട് വിടപറയുന്ന ഒരു ആത്മാവിന്റെ മോചനമാണ്.

അമീർ താജ് അൽ സിറിന്റെ '366' എന്ന നോവൽ വായന പൂർത്തിയായ ശേഷവും വായനക്കാരന്റെ മനസ്സിൽ ദീർഘകാലം വിങ്ങലായി അവശേഷിക്കുന്ന ഒന്നാണ്. നായകന്റെ മുറിയിൽ പുകയുന്ന കരിഞ്ഞ ചിത്രങ്ങളുടെ ചാരമണവും, അവൻ ഹൃദയത്തിൽ തളിച്ച അസ്മായുടെ സുഗന്ധവും വായനക്കാരനെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കും. വിരഹത്തെയും ഏകാന്തതയെയും ഇത്രമേൽ കാവ്യാത്മകമായും അതേസമയം ദയനീയമായും ആവിഷ്കരിച്ച, അറബ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതികളിൽ ഒന്നാണ് '366'. ഈ ആവിഷ്കാര തീക്ഷ്ണത തന്നെയാണ് ഈ കൃതിയെ കത്താറ പുരസ്കാരം പോലുള്ള ഉന്നത അന്താരാഷ്ട്ര അംഗീകാരങ്ങൾക്ക് അർഹമാക്കിയതും


മജീദ് നാദാപുരം 

Tuesday, June 16, 2026

ഹസൻ നഅമ: ഇന്ത്യയെ പ്രണയിച്ച കവി

പ്രവാസഭൂമിയില്‍ മലയാള സാഹിത്യത്തിന്റെ വസന്തം തീര്‍ത്ത മൂന്ന് ദിവസം നീണ്ടുനിന്ന 'അക്ഷര പ്രവാസം 2015 ന്  ഇന്തോ- അറബ് സമ്മേളനത്തോടെയായിരുന്നു  തുടക്കം കുറിച്ചത്. 

മലയാള സാഹിത്യത്തിലെ  മഹാരഥന്‍മാരും അറബ് സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരന്ന ഉദ്ഘാടനസമ്മേളനം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബ്- മലയാള സംസ്‌കാരിക വിനിമയത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി. 

ഖത്തര്‍ ചാരിറ്റി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റര്‍ മാനേജര്‍ അലി അത്വീഖ് അല്‍ അബ്ദുല്ലയായിരുന്നു ത്രിദിന സാഹിത്യ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ ആശംസ പ്രസംഗം നടത്തി. 

'അറബ് സാഹിത്യത്തില്‍ ഇന്ത്യന്‍ സ്വാധീനം' എന്ന വിഷയത്തില്‍ വി എ കബീര്‍ പ്രബന്ധം അവതരിപ്പിച്ചു. അറബ് സാഹിത്യ മേഖലയിലെ പ്രമുഖരായ ഖത്തര്‍ ന്യൂസ് ഏജന്‍സി എഡിറ്റര്‍ ഖാലിദ് സിയാറ,  നാസിര്‍ അബ്ദുല്ല അല്‍ കഅബി, ഡോ. ഹുദ അബ്ദുറഹ്മാന്‍ അസ്സബീഹ, ജാസിം ഇബ്രാഹിം ഫക്രു, ഡോ. അബ്ദുല്ല ഫറജ് അല മര്‍സൂക്കി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനായ മൊയ്തീന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത ദൃശ്യാവിഷ്‌കാരത്തോടെയാണ് പരിപാടി തുടങ്ങിയത്.

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡഡന്റും മലയാളത്തിലെ പ്രമുഖനായ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍, കവിതയിലൂടെ പ്രതിരോധം തീര്‍ത്ത മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദന്‍, മലയാളത്തിലെ യുവ എഴുത്തുകാരില്‍ പ്രമുഖയായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇന്ദുമേനോന്‍, മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകനായ ഡോ. എം തോമസ് മാത്യു, അറബി എഴുത്തുകാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന വി എ കബീര്‍ എന്നിവരായിരുന്നു കേരള സാഹിത്യ അക്കാദമിയെ പ്രതിനിധീകരിച്ച് ദോഹയിലെത്തിയത്.

ഈ ഒരു പരിപാടിയിൽ വി എ കബീർ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പ്രധാന ഭാഗങ്ങൾ ഖാലിദ് സിയാറ തന്റെ തൂലികയിലൂടെ അറബ് പത്രത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി അതിന്റെ ഒരു പരിഭാഷയാണ് താഴെ ചേർത്തിരിക്കുന്നത് .

ഹസൻ നഅമ: ഇന്ത്യയെ പ്രണയിച്ച കവി

ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്രണ്ട്സ്  കൾച്ചറൽ സെന്റർ (FCC) സംഘടിപ്പിച്ച പ്രൗഢഗംഭീരമായൊരു സാംസ്കാരിക സദസ്സിന് കഴിഞ്ഞ രാത്രി സാക്ഷ്യം വഹിക്കാൻ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുള്ള പ്രമുഖരായ നാല് എഴുത്തുകാരും സാംസ്കാരിക നായകന്മാരും അതിഥികളായെത്തിയ ആ വേദിയിൽ ഖത്തറിലെ ഏതാനും മാധ്യമപ്രവർത്തകരും സാഹിത്യകാരന്മാരും ഒപ്പമുണ്ടായിരുന്നു. അവരുടെ സാഹിത്യ സംഭാവനകളെ അടുത്തറിയുന്നതിനൊപ്പം, പൊതുവെ അറബ് ലോകവും പ്രത്യേകിച്ച് ഗൾഫ് ജനതയും ഇന്ത്യയുമായി  പുലർത്തുന്ന നൂറ്റാണ്ടുകളുടെ ആഴമേറിയ ചരിത്രബന്ധത്തിന്റെ നേർക്കാഴ്ച കൂടിയായി ആ ചടങ്ങ് മാറി.

പണ്ടുകാലം തൊട്ടേ അറബ് എഴുത്തുകാരുടെയും സഞ്ചാരികളുടെയും സ്വപ്നഭൂമിയായിരുന്നു ഇന്ത്യ ഇന്നും ആ മാസ്മരികത  ഒട്ടും ചോർന്നുപോകാതെ തുടരുന്നു. പണ്ട് ഇബ്നു ബത്തൂത്തയും അൽ-ഇദ്രീസിയും ഇന്ത്യയിൽ എത്തുകയും വിവിധ ദേശങ്ങളിലൂടെ യാത്രകൾ നടത്തുകയും ചെയ്തിരുന്നു. അവർ അവിടുത്തെ ജനതയുടെ വൈവിധ്യമാർന്ന സംസ്കാരവും ജീവിതരീതികളും തങ്ങളുടെ തൂലികയിലൂടെ അറബ് വായനക്കാരിലേക്ക് പകർന്നുനൽകി.

ഈ സാംസ്കാരിക സംഗമത്തിലെ മുഖ്യാതിഥിയായിരുന്ന ഇന്ത്യൻ എഴുത്തുകാരനും നോവലിസ്റ്റുമായ വി. എ. കബീർ അവതരിപ്പിച്ച പ്രബന്ധത്തിൽ ഹൃദയസ്പർശിയായ ഒരു ചരിത്രം പങ്കുവെക്കുകയുണ്ടായി:

"ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, പ്രശസ്ത സുഡാനി നോവലിസ്റ്റ് ത്വയ്യിബ് സാലിഹ് സൗദി മാസികയായ 'അൽ-മജല്ല'യിൽ 'ഇലൽ ആഫാഖ്'   എന്ന പേരിൽ തന്റെ ഓർമ്മക്കുറിപ്പുകൾ പരമ്പരയായി എഴുതിയിരുന്നു. ആ കുറിപ്പുകളിൽ, അക്കാലത്ത് ഇന്ത്യയിലെ ഖത്തർ അംബാസഡറായിരുന്ന പ്രശസ്ത കവിയും നയതന്ത്രജ്ഞനുമായ ഡോ. ഹസൻ നഅമയുമായി ബന്ധപ്പെട്ട ഒരു അപൂർവ്വവിശേഷം അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഡോ. നഅമയ്ക്ക് ഇന്ത്യയിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് സ്ഥലംമാറ്റിക്കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിക്കുമ്പോഴൊക്കെ, ആ ഉത്തരവ് റദ്ദാക്കിക്കുന്നതിനായി അദ്ദേഹം അക്കാലത്തെ (എൺപതുകളിലെ) ഖത്തർ അമീറിനെ നേരിട്ട് കാണാൻ ദോഹയിലേക്ക് ഓടിയെത്തുമായിരുന്നുവെന്ന് ത്വയ്യിബ് സാലിഹ് ഓർക്കുന്നു. കാരണം, ഡോ. നഅമ ഇന്ത്യയെ അത്രമേൽ  പ്രണയിച്ചിരുന്നു. ഡൽഹിയിൽ നടക്കുന്ന ചെറുതും വലുതുമായ സാംസ്കാരിക പരിപാടികളിൽ വലിയ ആവേശത്തോടെ അദ്ദേഹം പങ്കുചേരുമായിരുന്നു. ഇന്ത്യ അദ്ദേഹത്തിന് കേവലമൊരു താവളമായിരുന്നില്ല, മറിച്ച് തന്റെ രണ്ടാം ജന്മനാടും ഒട്ടും വേർപിരിയാൻ കഴിയാത്ത ആത്മബന്ധവുമായിരുന്നു."

ഡോ. നഅമയെ അടുത്തറിയുന്നവർക്ക്, ഇന്ത്യയെയും അതിന്റെ സംസ്കാരത്തെയും കുറിച്ച് അത്യധികം വാചാലനാകുന്ന, അതിനെ പാടിപ്പുകഴ്ത്തുന്ന ഒരു മഹാകവിയെ അദ്ദേഹത്തിൽ ദർശിക്കാൻ കഴിയും. സാംസ്കാരിക പ്രമുഖരും പണ്ഡിതരും ഒത്തുചേരുന്ന ഒരു സ്നേഹസാമ്രാജ്യം തന്നെ അദ്ദേഹം സൃഷ്ടിച്ചെടുത്തിരുന്നു, പല വേദികളിലും അദ്ദേഹം തന്റെ സ്നേഹം  പ്രകടിപ്പിച്ചിട്ടുമുണ്ട്.  ഈ കാര്യത്തിൽ ഡോ. നഅമ ഒരു ഒറ്റപ്പെട്ട വ്യക്തിത്വമല്ല  മറിച്ച് ഇന്ത്യയോടും ഇന്ത്യയുടെ സംസ്കാരത്തോടും തങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ സ്നേഹവും ആദരവും സൂക്ഷിക്കുന്ന നിരവധി അറബ് എഴുത്തുകാരും സാഹിത്യകാരന്മാരും ചരിത്രത്തിലുടനീളമുണ്ട്.

ഹൃദയങ്ങളെ കാന്തംപോലെ ആകർഷിക്കുന്ന ഇന്ത്യയുടെ മാസ്മരിക ശക്തിയുടെ തെളിവായിട്ടാണ് ത്വയ്യിബ് സാലിഹ് തന്റെ ഓർമ്മക്കുറിപ്പുകളിൽ ഈ സംഭവം ഉദ്ധരിച്ചത്. ആ ഓർമ്മകളിൽ, അദ്ദേഹം തന്റെ സ്വന്തം ഇന്ത്യൻ സന്ദർശനാനുഭവങ്ങളും അനുസ്മരിക്കുന്നുണ്ട്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ചേരിചേരാ പ്രസ്ഥാനത്തെക്കുറിച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തെയും അദ്ദേഹം അതിൽ എടുത്തുപറയുന്നുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ 'ലോട്ടസ്' (താമര) എന്ന പേരിൽ വികാരനിർഭരമായ കവിതയെഴുതിയ ഖത്തറി കവയിത്രി ഡോ. സകിയ മാൽ അല്ലാഹിനെക്കുറിച്ചും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. 'രാജീവ്' എന്ന സംസ്കൃത വാക്കിന്റെ അർത്ഥം 'താമര' (ലോട്ടസ്) എന്നാണ് എന്നത് ഇവിടെ ഏറെ ശ്രദ്ധേയമായ ഒരു കാവ്യചിന്തയാണ്.

ഇന്ത്യ എക്കാലത്തും അനേകം കവികൾക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. സഹോദര രാജ്യമായ ബഹ്റൈനിലെ അന്തരിച്ച പ്രശസ്ത കവി ഇബ്രാഹിം അൽ-അരീദ് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യയിൽ തന്റെ കുട്ടിക്കാലം ചെലവഴിച്ച അദ്ദേഹത്തിന്റെ സമൃദ്ധമായ കവിതകളെക്കുറിച്ചും ഇന്ത്യയുടെ മനോഹരമായ പ്രകൃതിയെക്കുറിച്ചുള്ള വർണ്ണനകളെക്കുറിച്ചും വൈവിധ്യമാർന്ന പഠനങ്ങൾ നടന്നിട്ടുണ്ട്.

അതേസമയം, മധ്യേഷ്യയിൽ നിന്നുള്ള മഹാനായ പണ്ഡിതൻ അബൂറൈഹാൻ അൽ-ബിറൂനിയാകട്ടെ, ഇന്ത്യൻ തത്ത്വചിന്തയെയും ശാസ്ത്രത്തെയും വിശ്വാസങ്ങളെയും കുറിച്ച് വളരെ കൃത്യതയോടും വിശ്വസ്തതയോടും കൂടി സമഗ്രമായ വിശകലനം നടത്തി. അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥമായ 'കിതാബുൽ ഹിന്ദ്' (ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം) ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലൊന്നായ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഖത്തറിലെ   'ഖലീജ് അൽ-യൗം'   പത്രത്തിന്റെ  എഡിറ്റോറിയൽ   അംഗവും പ്രശസ്ത പണ്ഡിതനുമായിരുന്ന ഡോ. മുഹിയുദ്ദീൻ ആലുവായി ആയിരുന്നു ഈ മഹദ്ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

ഖത്തറിന്റെ പ്രിയ കവി ഡോ. ഹസൻ നഅമ ഇന്ത്യയോടുള്ള സ്നേഹത്തിൽ ഒരു ജീവിക്കുന്ന വിജ്ഞാനകോശം തന്നെയാണ്. വരുംതലമുറകൾക്ക് അദ്ദേഹത്തിന്റെ അറിവുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും പ്രയോജനം നേടുന്നതിനായി, അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കാൻ മാത്രമായി ഒരു ദിവസം മാറ്റിവെക്കാൻ  സാധിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.


എല്ലാവര്ക്കും  നന്മകൾ നേരുന്നു.


മജീദ് നാദാപുരം 

Related Posts Plugin for WordPress, Blogger...