Thursday, September 18, 2014

എഴുത്തിലെ അഗ്നിസ്പ്പർശം


'ആകാശച്ചെരുവില്‍ നക്ഷത്രങ്ങള്‍ മൂടല്‍ മഞ്ഞിന്റെ ജാലകങ്ങള്‍ നീക്കി ഭൂമിയെ ഒളിഞ്ഞു നോക്കുന്നു. ലില്ലിപ്പൂക്കളുടെ ചുണ്ടുകളില്‍ പൂപ്പട്ടു വിരിച്ച ചിത്രശലഭങ്ങള്‍. അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്നു താഴ്‌വരയിലെ മേഘ ശകലങ്ങള്‍. ഒരു പട്ടുനൂല്‍ പുഴുവിന്റെ ആയുസ്സിലൂടെ ഊര്‍ന്നിറങ്ങി പോകുന്നു സ്വപ്‌നങ്ങള്‍. കണ്ണില്‍ ഒരു കനല്‍ എരിയുന്നതിന്റെ നീറ്റല്‍. ഇഴ മുറിഞ്ഞു കൊണ്ടൊരു മൗനത്തിന്‍ സ്വനവും മഴ നനഞ്ഞു  കൊണ്ട് ഒരാള്‍ ജാലകത്തിനപ്പുറം വെയില്‍ കൊണ്ട് ദാഹിച്ച പകലിന്റെ ആത്മാവ്.' ചിന്തകള്‍ കൊണ്ടും ഭാഷയുടെ സൗന്ദര്യംകൊണ്ടും പുതുതലമുറയിലെ കരുത്തുള്ള എഴുത്തുകാരിയായി മാറുകയാണ് ഹണി ഭാസ്‌ക്കരന്‍. പലതും വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യരോട്, സ്‌നേഹിക്കുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇരുട്ടിലേക്ക് വലിച്ചെറിയുന്നവരോട്, നിലനില്പിന് വേണ്ടി മറ്റുള്ളവരുടെ ഹൃദയത്തിലും ജീവിതത്തിലും മുറിവ് വീഴ്ത്തുന്നവരോട്, അധികാരത്തിന്റെ ഗര്‍വില്‍ അന്യന്റെ വേരുകള്‍ പറിച്ചു മാറ്റുന്നവരോടും കാലുറപ്പിച്ച മണ്ണിനെ കുഴിച്ചെടുക്കുന്നവരോടും ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു അവര്‍. ഒപ്പം  മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ചു ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. കവിതകളിലെ വരികള്‍ ഭാവനക്കപ്പുറം തിരിച്ചറിവിന്റേയും വിവേകത്തിന്റേയും ഉള്‍ക്കാഴ്ച്ചകള്‍ കൂടിയുള്ളതാണ്. ഓരോ ബന്ധങ്ങളിലും സൗഹൃദങ്ങളിലും കടന്നു കൂടുന്ന മനുഷ്യനിലെ മനുഷ്യത്വത്തിന്റെ കവച മണ്ഡലം തിരയുകയാണ്  മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന ഹണിയുടെ കവിതാ സമാഹാരം. 

ആര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയാത്ത, കുഴിച്ചു മൂടാന്‍ കഴിയാത്ത കാഴ്ചകളും അനുഭവങ്ങളും പ്രതിഷേധങ്ങളുമാണ്  കവിതകളില്‍ നിറഞ്ഞു നില്ക്കുന്നത്. വിശന്നു കരയുന്ന അനാഥത്വം അനുഭവിക്കുന്ന പല സ്ത്രീകളും ഭ്രൂണങ്ങളെ  പോലും തന്നില്‍നിന്നും നിഷ്‌കരുണം പറിച്ചെറിയുന്നു. അവയുടെ  ശബ്ദമില്ലാത്ത കരച്ചിലുകളാണ്  മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന കവിത. നെഞ്ച് പൊള്ളിക്കരയുന്ന ഒരമ്മ മനസ്സാണ് ഇവിടെ എഴുത്തുകാരിയുടേത്. തന്റെ ശരികള്‍ ഉറക്കെ വിളിച്ചു പറയുകയും ആ ശരികളെ തന്റെ നിലപാടുകളായി കാണുകയും ആ നിലപാടുകളെ തന്റെ രാഷ്ട്രീയമായും എഴുത്തിലൂടെ കൊണ്ടുവരികയും ചെയ്ത  പ്രതിഭയുടെ അഗ്നിസ്പര്‍ശമാണ് 'എ ഫയര്‍ ടച്ച്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം. സി വി രവീന്ദ്രനാഥ് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പറഞ്ഞത് കവിത വായിക്കുന്ന വായനക്കാരന്‍  കവിയത്രിയുമായി പ്രണയത്തിലാകും, അല്ലങ്കില്‍ അവരുടെ കവിതകളോട് പ്രണയത്തിലാകും എന്നാണ്. 'Afire touch a collection of poems by Mrs. Honey Bhaskaran, is a heart throb which can melt thy thoughts into tears and flow unto thy heart as compassion either you will fall in love with the poetess or with her poems'.

ഓരോ പുലരിയിലും വഞ്ചനയും ചതിയുമില്ലാത്ത വെട്ടും കൊലയുമില്ലാത്ത സ്ത്രീ- പുരുഷ ഭേദമന്യേ സ്വാതന്ത്ര്യം അനുഭവിക്കുന്ന ലോകത്തെ പ്രതീക്ഷിക്കുന്നുണ്ട് എഴുത്തിലെ ഈ അഗ്നിശലഭം. എവിടെ ജീവിച്ചാലും ഏതു രാജ്യത്തേക്ക് ജീവിതം പറിച്ചു നട്ടാലും വീട്ടിലേക്കുള്ള വഴി മറക്കാതെ കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ വഴികളില്‍ ഒരു കൈ തന്ന് കൂടെ നടന്നവരെയും അനുഭവങ്ങളുടെ തീവ്രമായ വേദനകളില്‍ പിടയുമ്പോള്‍ ചേര്‍ത്ത് പിടിച്ചവരേയും ഒരു നോട്ടം കൊണ്ടുപോലും സ്‌നേഹത്തിന്റെ കരുതല്‍ തന്നവരെയും മറക്കാതിരിക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നു. 'വീട്ടിലേക്കുള്ള വഴി' എന്ന കവിതയും 'അക്ഷരക്കറ്റ' എന്ന ആദ്യ കവിതാ സമാഹാരവും അതാണ് നമ്മോടു പറയുന്നത്. അക്ഷരക്കറ്റയുടെ ആമുഖം എഴുതിയിരിക്കുന്നത് മലയാളഭാഷാ പാഠശാല ഡയറക്ടര്‍ ഭാസ്‌ക്കരപ്പൊതുവാളാണ്. അരക്ഷിതമായ കുട്ടിക്കാലവും ഭയവും വേദനയും മനസ്സിന്റെ അനാഥത്വവും ഒറ്റപ്പെടലുകളുടെ തുരുത്തിലേക്ക് കൊണ്ടുപോയതും അമ്മയുടെ കണ്ണുകളില്‍ എപ്പോഴും പെയ്തു നിറഞ്ഞ മഴയും അതിജീവിതത്തിനുള്ള കരുത്തു പകര്‍ന്നു. കൂടെ സഞ്ചരിക്കാന്‍, സാന്ത്വനിപ്പിക്കാന്‍ തളര്‍ന്ന മനസ്സിന് കരുത്ത് നല്കാന്‍ അമ്മ വായിച്ചു തന്ന പുസ്തകങ്ങളും ഊര്‍ജ്ജമുള്ള കഥാപാത്രങ്ങളും വായനയിലേക്കുള്ള വഴി തിരിച്ചു വിട്ടതും പുസ്തകങ്ങളിലൂടെ  പറയുന്നുണ്ട്.

വേദനകളെ കവച്ചു വെക്കാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തേക്ക് പ്രവേശിക്കുകയും  മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ഓരോന്നും പുറന്തള്ളാന്‍ എഴുത്തിലേക്ക് അഭയം  തേടിയതായും ഹണി പറയുന്നു. 'അഗ്നിപുത്രി' എന്ന കവിതയിലൂടെ സമൂഹത്തോട് വിളിച്ചു പറയുന്നത് ഇങ്ങനെയാണ്:
'ഞാന്‍ അഗ്നിയായും കടലായും
നിങ്ങള്‍ക്ക് മുമ്പില്‍ പാഞ്ഞെത്താം
ആഞ്ഞു വീശുന്ന ചിന്തയുടെ തിരമാലകളില്‍ കുടുങ്ങി
പലര്‍ക്കും ശ്വാസം മുട്ടാം
വികലമായ ഭൗതിക ഭ്രമങ്ങള്‍ക്കെതിരെ
തീപ്പന്തങ്ങള്‍ എറിഞ്ഞേക്കാം'

അനുഭവങ്ങള്‍ വിഷയമാക്കി കാണുന്ന കാഴ്ചകള്‍, നേരിട്ടുള്ള കേള്‍വികള്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍ കവിതയിലൂടെ പങ്കു വെക്കപ്പെടുമ്പോള്‍ ആ വേദനകള്‍ വായനക്കാരന്റേതും കൂടിയാവുകയാണ്. വായനക്കാരും അതിലൊളായി മാറുകയാണ്.  ദുരനുഭവങ്ങളുടെ പിടച്ചിലിലും ആക്രമിക്കപ്പെടുന്നവരുടെ നിസ്സാഹായതയില്‍ അക്ഷരങ്ങളുടെ ആര്‍ദ്ര സ്പര്‍ശത്താല്‍ അവരുടെ മുറിവുകളില്‍ തലോടുകയാണ്.
ബന്ധനങ്ങളുടെ തുടലുകള്‍ പൊട്ടിച്ചെറിയാന്‍ കഴിയാതെ പലയിടങ്ങളിലും നിസ്സഹായയായിപ്പോകുന്ന, മനഃപ്പൂര്‍വ്വം പുഞ്ചിരികള്‍ ചുണ്ടിലൊട്ടിച്ചു വെക്കേണ്ടി വരുന്ന, പുഞ്ചിരികളുടെ പൂക്കാലം കൊണ്ട്, സൗഹൃദങ്ങളുടെ ശിശിരംകൊണ്ട് ജീവിതത്തിന്റെ, ആത്മാവിന്റെ, വേനലിനെ മറച്ചു പിടിക്കേണ്ടി വരുന്ന അനേകം പൊയ്മുഖങ്ങള്‍ എടുത്തണിയേണ്ടി വരുന്നവരുടെ ജീവിതം കവിതകളിലൂടെ വരച്ചിടുന്നു.
'നിന്റെ അടുത്ത് എത്തുമ്പോള്‍
ഞാനൊരു മഞ്ഞുമലയാകും
ഉരുകിയൊലിച്ചു ഞാനൊടുവില്‍ വന്നു ചേരുക
നിന്റെ കാല്‍ ചുവട്ടിലാണ്'
സ്‌നേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്, അനാഥത്വത്തിന്റെ വേദന, കാട്ടുതേന്‍ പോലുള്ള പ്രണയത്തിന്റെ ഉന്മാദാവസ്ഥ എടുത്തു കാണിക്കുന്ന മനോഹര വരികളാണിത്.
പ്രണയം എന്നത് സുന്ദരമായ ഒരവസ്ഥയാണ്. ഞാനറിഞ്ഞ ഹൃദയം കൊണ്ട് ഏറ്റവും സുന്ദരിയായ പ്രണയിനി, ഞാന്‍ തന്നെയാണ്. പ്രണയിക്കുന്ന പുരുഷനോടൊപ്പം നില്‍ക്കുന്നവളായിരിക്കണം യഥാര്‍ഥ പ്രണയിനി. 'എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു' എന്ന മാധവിക്കുട്ടിയുടെ വരികള്‍ ഹണി എപ്പോഴും ചേര്‍ത്ത് പിടിക്കുന്നു. സ്‌നേഹിക്കുന്ന പുരുഷന്റെ ഹൃദയത്തിന് ചുറ്റിലും വണ്ടുപോലെ മൂളിപ്പറക്കുന്ന അവന്റെ വേനലിന് ചുറ്റിലും മഞ്ഞുമല പോലെ ഉരുകി ലയിക്കുന്ന, കടല്‍ പോലെ ആര്‍ത്തിരമ്പിയും പുഴ കടലിനോടു സംഗമിക്കുന്ന പോലെ ഭദ്രവും തീഷ്ണവുമായ പ്രണയം. പ്രണയത്തിനു ശരിയും തെറ്റുമില്ല. പ്രണയിക്കുന്നവര്‍ക്ക് കാലവും ദേശവുമില്ല. പ്രായവും പരിധിയുമില്ല. വിധേയപ്പെടാതെ, കീഴടക്കാതെ ഒറ്റ ബിന്ദുവിലേക്ക് ആത്മാവും മനസ്സും ഒന്നായിത്തീരുന്ന അവസ്ഥ. പ്രണയം മനുഷ്യനോടു തന്നെ ആവണമെന്നില്ല. പ്രകൃതിയോടാവാം, ആകാശത്തോടാവാം.  പ്രണയമില്ലാത്ത എഴുത്തിന് നിലനില്പില്ല. പ്രണയത്തിന്റെ താഴ്‌വരയിലേക്ക് ഹണി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഇങ്ങനെയാണ്.
'വരൂ, നമുക്കൊരിടം വരെ പോകാം
പ്രണയത്തിന്റെ മുന്തിരി കായ്ച്ച
ചെറി മരങ്ങള്‍ക്കിടയിലൂടെ
പ്രണയിതാക്കളുടെ താഴ്‌വരയിലേക്ക്
പ്രണയം നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍
നഗ്നരായി നടക്കുന്ന
ആ കൊച്ചു നഗരങ്ങളിലേക്ക്
നമ്മുടെ ഹൃദയങ്ങള്‍ കൈ കോര്‍ക്കട്ടെ
വിരലുകള്‍ പുതിയ സ്വപ്‌നങ്ങള്‍ തിരയട്ടെ
ചുംബനങ്ങളില്‍ ഞെട്ടറ്റു പോകാതെ
ചുണ്ടുകള്‍ പ്രണയത്തിന്റെ
സമ്മാനങ്ങള്‍ കൈ മാറട്ടെ
നമ്മുടെ പ്രണയത്തിന്റെ
സംഗീതം കേട്ട്
നക്ഷത്രങ്ങള്‍ കണ്‍ചിമ്മും
രാത്രിയുടെ കിരീടത്തില്‍ രത്‌ന കല്ലുകള്‍ പോല്‍
നക്ഷത്രങ്ങള്‍
പരസ്പരം മുഖം കണ്ടിരിക്കാന്‍
വെളിച്ചം തൂവും നിലാവ്'.

പ്രണയിച്ച പെണ്‍കുട്ടി മരിച്ചു പോയിട്ടും ആ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സെമിത്തേരിയിലെ പെട്ടി അടയ്ക്കുമ്പോള്‍ മാത്രം ഇനി ഒരിക്കലും അവള്‍ തിരിച്ചു വരില്ല എന്നോര്‍ത്ത് കരയുന്ന പ്രണയിതാവിന്റെ ദുഃഖം ''I didn't cry when she died' എന്ന കവിതയില്‍
I didn't cry when she died
But she was scared of the crowd
So I waited till they
were about to seal the coffin
But,
She didn't open her eyes
then I realized
She would never come back
all the people had gone
I sat near the grave
eyes raining tears
she was my love

കൂട്ടിലകപ്പെട്ട പക്ഷി 'A captured parrot' പറയുന്നത് സ്വര്‍ണ്ണക്കൂട്ടില്‍  വളരുമ്പോഴും ഈ ലോകം കാണാന്‍ സ്വാതന്ത്ര്യം ഇല്ലാതെ ജീവിക്കേണ്ടി വരുന്ന മനുഷ്യരെ കുറിച്ചാണ്.
I buried your dreams
in a cage
and,
I felt my beating veins
all the time your death tugged my emotions
with a silent look

നിരായുധരുടെ വേദനകളെ കുറിച്ചും കൊല ചെയ്യപ്പെടുന്നവരെ കുറിച്ചും മനുഷ്യ ജീവിതത്തിനുമേല്‍ കപട രാഷ്ട്രീയ അധിനിവേശത്തെ കുറിച്ചും പറയുന്ന വരികളാണ് 'എന്റെ കണ്ണുകള്‍ക്ക് പനിക്കുന്നു' എന്ന കവിത.
'ഒഴുക്ക് നിലയ്ക്കാത്ത ഒരു നദിയായ്
നിന്റെ ചുവന്നു കലങ്ങിയ മിഴികള്‍'

ഉപാധികളില്ലാത്ത എഴുത്ത്, അടിച്ചമര്‍ത്തപ്പെടുന്ന ചിന്തകള്‍ക്ക്, വേദനകള്‍ക്ക് ചേക്കേറാന്‍ ഭദ്രമായ ഹൃദയത്തിന്റെ ചില്ല ആഗ്രഹിക്കുന്ന, സ്വപ്‌നങ്ങള്‍ക്ക് വിരിഞ്ഞിറങ്ങാന്‍ അഭയകേന്ദ്രം തിരയുന്ന 'മാത്ര' എന്ന കവിത. നോവിക്കുന്ന മുറിവുകളില്‍ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്ന മുഷിഞ്ഞ മുഖംമൂടി ഊരി എറിയാന്‍ ആഗ്രഹിക്കുന്ന വെമ്പലുകളാണ്.  ആര്‍ദ്രവും സ്‌നേഹമസൃണവുമായ ഒരു ഹൃദയവും കാണാം. തൂവല്‍ത്തുമ്പില്‍ പ്രഭാത തുഷാരം പോലെ എഴുത്തുകാരി അത്  ഈ കവിതയിലൂടെ ഓര്‍ത്ത് വെക്കുന്നു.
'ഉള്ളം നോവിക്കുന്ന മുറിവുകളില്‍ നിന്നും
എനിക്ക് പുറത്തു കടക്കണം
ഈ മുഷിഞ്ഞ മുഖംമൂടി
ഊരിയെരിയണം
എനിക്ക് സ്‌നേഹിക്കണം നിന്നെ
ഉപാധികളില്ലാതെ
ഒടുവില്‍ നിന്റെ വേരുകളിലേക്ക് തന്നെ
മടങ്ങണമെനിക്ക്
മണ്ണിലേക്ക് കൈകളാഴ്ത്തി നില്‍ക്കുന്ന
മൃത്യുവിന്‍ മരവള്ളികളില്‍ കൂടി
വന്നിടത്തേക്കു തന്നെ'.

ഒരു കാലത്ത് മനുഷ്യന്റെ സ്വപ്‌നങ്ങള്‍ പേറി ഒഴുകിയിരുന്ന പുഴകളും കടലും ഇന്ന് ജീവിക്കുന്നവുടെ വിസര്‍ജ്യങ്ങള്‍ പേറുന്ന അവസ്ഥയെ കുറിച്ചു എഴുത്തുകാരി വേവലാതിപ്പെടുന്നു. ഭൂമി വിവസ്ത്രയാക്കപ്പെടുമ്പോള്‍  അതിലുള്ള വേദന. നഗരവത്കരണം ഗ്രാമനന്മയെ കൊള്ളയടിക്കുമ്പോള്‍ നീറുന്ന ഒരു കവി മനസ്സ്. വരണ്ടു പോയ പുഴയും നികത്തപ്പെട്ട വയലും  മഴുവിന്റെ മുറിവേറ്റ മരവും പ്രകൃതിക്ക് മേല്‍ മനുഷ്യന്റെ കടന്നാക്രമണങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുമ്പോള്‍  കവി വേദന കൊണ്ട്  പറയുന്നതിങ്ങനെയാണ്:
'നിനക്ക് വിലയ്ക്ക് വാങ്ങുവാനിനി
മഴ ബാക്കിയില്ല
മഴ പെയ്യിക്കുവാന്‍
മരങ്ങള്‍ ബാക്കിയില്ല.
അടുപ്പില്‍ പുകയ്ക്കാതെ നോക്കുക
നേരിനായി ക്ഷോഭിക്കുന്നവന്റെ
മനസ്സും തലച്ചോറും'.

പ്രകൃതിയെപ്പറ്റിയും കാടിന്റെ കണ്ണുനീരിനെയും പറ്റി പറയുന്ന കവിത. ഒരു വനഭൂമി തരിശായി മാറുമ്പോള്‍ പുല്‍മേടുകള്‍ക്ക് തീ വെക്കുമ്പോള്‍ വെന്തുമരിക്കുന്ന ജീവികളെ കുറിച്ചും മൃഗങ്ങളെ കുറിച്ചും പക്ഷികളെ കുറിച്ചും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത നഷ്ടങ്ങളെ കുറിച്ചും ശക്തമായി പ്രതിഷേധിക്കുന്ന കവിതയാണ്
'dont dare to do'
'The dead trees
the thirsting river beds
dry fields,
jungles without noise
silent like the grave
skeletons of destiny'

കാവി വസ്ത്രത്തില്‍ കാപട്യം മൂടി സമൂഹത്തെ വഞ്ചിക്കുന്ന ആള്‍ദൈവങ്ങളോടും മനുഷ്യത്വം മറന്നു പരസ്പരം വാളെടുക്കുന്നവരോടും 'ആള്‍ദൈവങ്ങള്‍' എന്ന കവിതയിലൂടെ പ്രതികരിക്കുന്നു:
'കാവി വസ്ത്രത്തില്‍
കാപട്യം മൂടി
ഭജന പാടും ചില
ദൈവ പുരോഹിതര്‍'.
പ്രവാസികളെ കുറിച്ചു പ്രതിപാദിക്കുന്ന കവിതയാണ്  'അറവു ശാലയിലെ ഒട്ടകങ്ങള്‍'.
'ദൈന്യതയുടെ നിശാ ശലഭങ്ങള്‍
കണ്ണുകളില്‍ നിന്നും കൂടൊഴിഞ്ഞു
ഉച്ചിയിലെ നരച്ച ചില്ലകളില്‍
ചേക്കേറി തുടങ്ങും
അകിടിലെ പാല്
കറന്നെടുക്കുന്ന ബന്ധുക്കള്‍
പിന്നീട് ചോരയും
ഊറ്റാന്‍ തുടങ്ങും'.

സ്ത്രീമാംസം ഭക്ഷിക്കാന്‍ ഇരകളെ തേടുന്ന ചില മനുഷ്യര്‍. മനുഷ്യമനസ്സിന്റെ നേരിനും നന്മയ്ക്കും വില കൊടുക്കാത്ത മൃഗമായി മാറുന്ന ആളുകളെ കുറച്ച് ചെയ്യാത്ത തെറ്റിന്റെ പേരിലും സമൂഹത്തിന്റെ കപട സദാചാരത്തിന് ഇരകളായി ജീവിക്കേണ്ടി വരുന്നവരുടെ ജീവിതം പറയുന്ന  'അഭിസാരികയല്ല ഞാന്‍' എന്ന കവിത ആരെയും ഇരുത്തിച്ചിന്തിപ്പിക്കും.
'അവളുടെ നളിന നേത്രങ്ങളില്‍
ഉച്ച സൂര്യന്‍ ചുട്ടു പഴുത്തിരുന്നു
അവളുടെ തലച്ചുമടില്‍
മണ്‍കുടങ്ങള്‍
വരണ്ട ഹൃദയം കാണിച്ചു കരഞ്ഞു
അവളുടെ മാംസം ഭക്ഷിച്ചവര്‍
മറ്റൊരിരയെ തിരയുന്നുണ്ടാവണം'

മദ്യം മണക്കുന്ന രാത്രികള്‍ക്ക് തൊട്ടുകൂട്ടാന്‍ സ്ത്രീ ശരീരങ്ങള്‍ തിരയുന്ന, വിയര്‍പ്പിന്റെ ഗന്ധം രുചിക്കുന്ന, നിലവിളികളെ കൂട്ടിലടക്കുന്ന പുരുഷാധിപത്യത്തെ കുറിച്ചും നഗര നഗ്നതയെ കുറിച്ചും 'രാത്രികളുടെ തടവുകാര്‍'
'ലഹരി പിടിച്ച കണ്ണുകളുമായി
തുറിച്ചു നോക്കുന്ന നഗരം
നിങ്ങള്‍
രാത്രികളുടെ തടവുകാര്‍
നിശാ നൃത്തം ചെയ്യുന്ന
നഗരത്തിരക്കുകള്‍
തെരുവിന്‍ ഉടുവസ്ത്രം ഊരി
നഗ്‌നത കണ്ടു രസിക്കുന്നു
രാത്രികള്‍
മദ്യം മണക്കുന്ന രാത്രികള്‍ക്ക്
ഒപ്പം രുചിക്കാന്‍
പെണ്മണം
മുടന്തന്‍ കാലും ഏന്തി വലിച്ചു
മുന്നേ നടക്കുന്ന
ഏകാന്തത'.

ഹൈകു കവിതയില്‍ പരീക്ഷണം നടത്തുന്ന യുവ തലമുറയില എഴുത്തുകാരില്‍ ശ്രദ്ധേയയാണ് ഹണി. ഹൈക്കു അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 'കൈക്കുടന്നയിലെ കടല്‍' എന്ന ആന്തോളജിയില്‍ ഏകദേശം ഇരുപത്തഞ്ചോളം ഹൈക്കു കവിതകള്‍ ഹണിയുടേതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ചിലത്.:
'പൂവായ പൂവെല്ലാം
പൂക്കളത്തിലേക്ക്
ചിറകറ്റ് വസന്തം'

'പൂവെന്ന് നിനച്ച്
ഇറുത്തെടുത്തതൊരു
ശലഭച്ചിറക്'

'ജാലകപ്പടിമേല്‍
പ്രണയമന്ത്രങ്ങളുതിര്‍ത്ത്
അരിപ്രാവുകളുടെ കുറുകല്‍'

'പുല്‍ത്തകിടിമേല്‍
ചിത്രകമ്പളം വിരിച്ച്
ശലഭങ്ങള്‍'

'രാവില്‍
നിലാവിന് മുഖം നോക്കി
ഒഴുകുന്നു പുഴകള്‍'
പ്രവാസ ജീവിതത്തിന്റെ ആഴവും പരപ്പും ഹൃദയ സ്പര്‍ശിയായി അനാവരണം ചെയ്ത കഥയായിരുന്നു 'വേര് മുറിഞ്ഞ വേനല്‍ മരങ്ങള്‍'. സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ ഉള്‍ക്കൊണ്ട്  എഴുതിയ ഒരുപാട് കവിതകളും ലേഖനങ്ങളും വര്‍ത്തമാനം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അകം മാഗസിനില്‍ വന്ന മലാലയെ പറ്റിയുള്ള കവിതയും  ദല്‍ഹി  പീഡനത്തിരയായ പെണ്‍കുട്ടിയെ പറ്റിയുള്ള കവിതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസഡോറ ഡങ്കനെ കുറിച്ചും മാര്‍ത്ത ഹില്ലേഴ്‌സിനെ കുറിച്ചും ഗസയെ കുറിച്ചും മാധവിക്കുട്ടിയെ കുറിച്ചും കവി ശൈലനെ കുറിച്ചും  ആദിവാസികളുടെ ദുരിതജീവിതത്തെ പറ്റിയും ഹണി എഴുതിയ  ലേഖനങ്ങളില്‍ ചിലത് മാത്രം. കാപട്യത്തിന്റെ പൊയ്മുഖമണിഞ്ഞു നടക്കുന്ന, പണം കൊണ്ടും അധികാരം കൊണ്ടും സ്വന്തം നഗ്നത മറച്ചു പിടിക്കുന്ന മനുഷ്യരെ വാക്കുകളുടെ ചാട്ടുളികള്‍ കൊണ്ട് എഴുത്തുകാരി  എഴുത്തിലൂടെ ചുഴറ്റി അടിക്കുകയാണ്. വേദനകള്‍  സ്വപ്‌നങ്ങളെ നീലിപ്പിക്കുമ്പോഴും പ്രതികരണങ്ങള്‍ക്ക് അന്ത്യ കൂദാശ ചൊല്ലാന്‍ പലരും മത്സരിക്കുമ്പോഴും അതിന്റെ വേലി പൊളിച്ചു ഒറ്റച്ചിറകുമായി പൊരുതുകയാണ് എഴുത്തിലെ ഈ സ്വതന്ത്ര പറവ, ഒറ്റച്ചിറകുള്ള പക്ഷി.  അക്ഷരക്കറ്റ, എ ഫയര്‍ ടച്ച്, മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്നീ സ്വതന്ത്ര സമാഹാരങ്ങളും കൈക്കുടന്നയിലെ കടല്‍,  പെണ്‍യാത്രികള്‍, കവിതായനം, നൂറ്റൊന്നു കവിതകള്‍,  പെണ്‍പ്രവാസം, മഴക്കവിതകള്‍, പരിസ്ഥിതി കവിതകള്‍, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, മഴയോര്‍മ, ഫേസ് ബുക്ക് പ്രണയകവിതകള്‍ തുടങ്ങി നിരവധി അന്തോളജികളിലും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  

പി കെ ഗോപി അവതാരികയില്‍ പറഞ്ഞത് പോലെ 'ഉള്ളം നോവിക്കുന്ന മുറിവുകളില്‍ തൊട്ടുപുരട്ടുന്ന ആശ്വാസ ലേപനം പോലെ ലളിത പദങ്ങള്‍ കാവ്യാകാശത്തിന്റെ അകലങ്ങളില്‍ നിന്ന് പെയ്തിറങ്ങുന്നു. പുല്ലിലും പൂവിലും നിശ്വാസം ചേര്‍ത്ത് പിടിക്കുന്ന പ്രണയ താളത്തിന്റെ സ്വപ്‌ന ബീജങ്ങള്‍ക്ക് ഈ വര്‍ഷ മേഘങ്ങളുടെ കൂടുതല്‍ ശേഖരം വേണം. കരുണയുടെ കാതല്‍ കാത്തുസൂക്ഷിക്കുന്ന കവിയുടെ സ്‌നേഹ ചക്രവാളം കൂടുതല്‍ കാന്തിമഹിമയുള്ള നക്ഷത്രോദയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നെനിക്കുറപ്പുണ്ട്.  ശിഥിലമായ സംസ്‌കാരത്തിന്റെ വ്യത്യസ്ത തലങ്ങളെ തൊട്ടുഴിഞ്ഞുണരുന്ന പുത്തന്‍ കവിതയുടെ ഈ സ്വതന്ത്ര പറവയ്ക്ക് ചിറകുകളുടെ ശക്തിയും ചിന്തയുടെ സൗന്ദര്യവും ജീവിതത്തിന്റെ ദര്‍ശനവും ഉത്തമ കവിതയുടെ ആശ്ലേഷവും ലഭിക്കട്ടെ.

Wednesday, September 10, 2014

ഒരു യാത്ര; സാഹിത്യത്തിലേക്കും ചരിത്രത്തിലേക്കും

ഒരു മാതാവ് തന്റെ ചെറു പൈതലിനെ പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.  "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്‍", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാതത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. ഹയ്യിന്റെ അനന്യമായ ജീവിതത്തെയും ഹയ്യ്‌  തന്റെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ വിജന ദ്വീപിന്റെ മനോഹാരിതയെയും  അഞ്ഞൂർ വർഷങ്ങൾ മുമ്പ് വാക്കുകളിൽ വർണിച്ച് ലോകസാഹിത്യ നായകരായി എണ്ണപ്പെട്ട പാശ്ചാത്യ എഴുത്തുകാരെ വരെ അമ്പരപ്പിച്ചിട്ടുണ്ട് ഇബ്നു തുഫൈൽ.
​​
അഞ്ഞൂറു വർഷം മുമ്പ് വെളിച്ചം കണ്ട ഇബ്നു തുഫൈലിന്റെ മാസ്മരിക സൃഷ്ടി ചിത്രീകരിച്ച ഇന്ത്യൻ മഹാ സമുദ്രത്തിലെ ദ്വീപ്‌ അറബിയിൽ സറൻദ്വീപ് എന്ന് വിളിക്കപ്പെടുന്ന ശ്രീലങ്കയാണെന്ന് കരുതപ്പെടുന്നു. തന്റെ പ്രിയ എഴുത്തുകാരൻ വർണിച്ച ദ്വീപു കാണാൻ പ്രായം മറന്നു കാതങ്ങൾ താണ്ടിയ അനുഭവം പങ്കു വെക്കുകയായിരുന്നു ടി കെ ഇബ്രാഹിം എന്ന എഴുത്തുകാരനും ചിന്തകനും. ഇബ്നു തുഫൈലിന്റെ നോവൽ  പാശ്ചാത്യരിൽ വരുത്തിയ സ്വാധീനത്തെ പറ്റി  "ലോക സാഹിത്യത്തിൽ ഹയ്യിബ്നു യക്ടാന്റെ സ്വാധീനം"  എന്ന പേരിൽ ഈയിടെയായി അറബിയിൽ പുസ്തകം പുറത്തിറക്കുകയം, പ്രബോധനം ആഴ്ചപ്പതിപ്പിൽ "ലോകം  ഒരു ഇബ്നു തുഫയിലിനെ കാത്തിരിക്കുന്നു" എന്ന ശീർഷകത്തിൽ  ലേഖനം എഴുതുകയും ചെയ്തിട്ടുണ്ട്  ചിന്തകനും മാധ്യമ  പ്രവർത്തകനും സാമൂഹിക പ്രവർത്തകനും  പുസ്തക രചയിതവുമായ  ഇബ്രാഹിം ടൊറന്റോ.

സ്മാർ അത്താർ എഴുതിയ  The Vital Roots of European Enlightenment: Ibnu Tufail's Influence on Modern Western Thought (യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകള്‍: ആധുനിക പാശ്ചാത്യ ചിന്തയില്‍ ഇബ്‌നുതുഫൈലിന്റെ സ്വാധീനം) എന്ന പുസ്തകത്തിൽ ഊന്നിയായിരുന്നു ഇബ്നു തുഫൈലിനെ കുറിച്ച ചർച്ചകൾ. തന്റെ ദീര്‍ഘമായ ഗവേഷണത്തിലൂടെയും വസ്തുനിഷ്ഠമായ പഠനത്തിലൂടെയും  ഹയ്യ്ബ്‌നുയഖ്‌ളാന്‍ പാശ്ചാത്യ പ്രതിഭാമണ്ഡലത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അത് മറച്ചുവെക്കാനും തമസ്‌കരിക്കാനും പാശ്ചാത്യ ബുദ്ധിജീവികളും ജ്ഞാനോദയ നായകരും എത്രമാത്രം ശ്രമിച്ചിട്ടുണ്ടെന്നും സ്മാർ അത്താർ വിശദമായി വിവരിക്കുന്നതായി ഇബ്രാഹിം പറഞ്ഞു. വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മുമ്പിലത്തെ ഉദാഹരണമാണ് ഹയ്യ്ബ്‌നു യഖ്‌ളാന്‍. ആയിരം ഗ്രന്ഥങ്ങള്‍ക്ക് ജന്മം നല്‍കിയ ഗ്രന്ഥമായിരുന്നു ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്‌ളാന്‍ എന്ന് അത്താർ പറയുന്നു.

നോവലിന്റെ സ്വാധീനത്താൽ കഥാ പാത്രം ജീവിച്ചു  എന്ന് പറയപ്പെടുന്ന സറൻദ്വീപ്‌  സന്ദർശിച്ചതിനെ  പറ്റിയും  ഈ നോവൽ പാശ്ചാത്യരിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും സംസാരം തുടർന്നു. ശ്രീലങ്കയുടെ അറബി നാമമാണ് മുത്തുകളുടെ ദ്വീപ്‌ എന്നർത്ഥം വരുന്ന സറദ്വീപ്  ചരിത്രത്തിൽ സറദ്വീപിനു വലിയ  സ്ഥാനവും പ്രശസ്തിയുമുണ്ട്. ഹയ്യിന്റെ കഥക്ക് ഏറ്റവും അനുയോജ്യമായ ദ്വീപാണ് സിലോണ്‍. ആദിമമനുഷ്യന്‍ പാദമൂന്നിയ സ്ഥലം എന്ന് പറയപ്പെടുന്നത് കൊണ്ട്  അതിന് കൂടുതല്‍ പ്രസക്തിയുമുണ്ട്. ഇന്ത്യൻ സമുദ്രവുമായി വ്യത്യസ്ത പൌരാണിക നാഗരിതകല്ക്ക് വാണിജ്യ ബന്ധം ഉണ്ടായിരുന്നതായി നാണയ പരവും ശിലാലെഖനപരവുമായ തെളിവുകൾ സ്ഥാപിച്ചിട്ടുണ്ട്. സുമേറിയൻ ഇന്ത്യൻ നാഗരികതകൾക്കിടയിൽ വാണിജ്യ ക്രയ വിക്രയങ്ങൾ നടത്തിയിരുന്നു. ഫിനീശ്യക്കാർ  ഹദരമൌതിലെ സെബിയൻസ് പേർഷ്യക്കാർ ഇവരൊക്കെ ഈ വാണിജ്യ പ്രക്രിയയിലെ പങ്കാളികളായിരുന്നു. ക്രിസ്തു വർഷം നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടർ പേർഷ്യ ജയിച്ചടക്കിയതിൽ പിന്നെ ഗ്രീക്ക്കാരും റോമാക്കാരും ഇതിൽ പങ്കു ചേർന്നു. ഈ പൌരാണിക നാഗരികതകൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവം അതിന്റെ അത്യുജ്ജലമായ വ്യാപനവും കച്ചവട പ്രക്രിയയിൽ  പങ്കാളികളായ ഈ ഭൂഭാഗത്തെ വ്യത്യസ്ത ജനങ്ങളെ ആദർശ പരമായ സാഹോദര്യത്തിൽ കോർത്തിണക്കി. അവർ പൂർണമായും മുസ്ലിംകൾ ആയിരുന്നില്ലങ്കിലും നല്ലൊരു വിഭാഗം മുസ്ലിം മതാനുയായികൾ ആവുകയായിരുന്നു.

സറൻദ്വീപിലേക്കുള്ള യാത്ര :
ഞങ്ങൾ ആദം മലയിലേക്കു പുറപ്പെട്ടു ആദം മലയുടെ അടിവാരത്തിൽ നിന്നു വീണ്ടും മൂന്നു മണിക്കൂർ യാത്ര ചെയ്യണം. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചുരങ്ങളിലൂടെയായി യാത്ര. സമുദ്ര വിതാനത്തിൽ നിന്ന് 4000 അടി ഉയരത്തിൽ, ഉയരങ്ങൾ താണ്ടുമ്പോൾ താഴെ പച്ച പരവതാനി വിരിച്ച പർവ്വത നിരകൾ കണ്ണത്താ ദൂരത്തിൽ മനോഹരമായ കാഴ്ചകൾ. കളംവരമ്പ്  കത്രിച്ചു മോടി  കൂട്ടിയ ഹരിതവര്‍ണ്ണമാര്‍ന്ന ചായ ത്തോട്ടങ്ങൾ പർവ്വതങ്ങളുടെ കൊടിമുടി വരെ പരന്നു കിടക്കുന്നു. കുറച്ചു കൂടി ഉയരംതാണ്ടിയപ്പോൾ ദൂരെ ഒരു പർവ്വത മുകളിൽ നിവർത്തി വെച്ച ഗ്രന്ഥം പോലെ ഒരു ദൃശ്യം ബ്രിട്ടീഷുകാർ അതിനെ  "ബൈബ്ൾ റോക്ക്" എന്ന് പേരിട്ടു വിളിച്ചു. ചുരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആദം മല അകന്നു അകന്നു പോകുമ്പോലെ തോന്നി, ദൂരത്താൽ കണ്ണത്താ ദൂരം പറയാനില്ലല്ലോ. ആദ്യപിതാവ് നമ്മിൽ നിന്ന് ദശ ലക്ഷം സഹസ്രാബ്ദങ്ങൾ അകലത്തല്ലേ, എങ്കിലും അദ്ദേഹം പാദമൂന്നിയ പർവ്വതം പന്ത്രണ്ടു കിലോമീറ്റർ  അകലെ ഞങ്ങളുടെ മുമ്പിലുള്ള ആശ്വാസം. നടത്തത്തിനു വേഗത കൂട്ടി, ഇപ്പോൾ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട്  5000 അടി മുകളിലാണ്, കുറെ കൂടി മുമ്പോട്ട് ചെന്നപ്പോൾ ബുദ്ധന്റെ ഒരു പ്രതിമ  കണ്ടു. പിന്നിൽ ഒരു ബുദ്ധ ദേവാലയവും മറ്റൊരിടത്ത് ബുദ്ധൻ നിവർന്നു കിടക്കുന്ന മറ്റൊരു  പ്രതിമയും. അവിടെയൊന്നും പള്ളികാളോ അമ്പലങ്ങളോ കണ്ടില്ല. വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം അഞ്ചു മണിയായി കാണും, ഇനി മൂൂന്നു കിലോ മീറ്റർ നടന്നാൽ ആദം മലയുടെ അടിവാരത്തെത്താം, നടക്കാൻ കഴിയുമോ, കൂട്ടത്തിലെ പ്രായ കൂടിയ എന്നോടവർ ചോദിച്ചു.  ഞാൻ സമ്മതം മൂളി, അടിവാരത്തിൽ നിന്നും മല മുകളിലേക്ക് പിന്നെയും നാലു കിലോമീറ്റർ ഉണ്ടന്ന് അവർ പറഞ്ഞു. ഒരു രാത്രി അവിടെ ചിലവഴിച്ചാലെ അതിനു സാധ്യമാകുമായിരുന്നുള്ളൂ, അതെന്നെ കൊണ്ട് കഴിയുമായിരുന്നില്ല, ഞങ്ങൾ നടത്തം തുടർന്നു  കുറച്ചു കൂടെ നടന്നപ്പോൾ ദൂരെ നിന്നും ആദം മല ദൃശ്യമായി അവിടെ നിന്നു കുറച്ചു ഫോട്ടോ എടുത്തു ഞങ്ങൾ തിരികെ പോന്നു.

അല്പം ദീർഘശ്വാസം വലിച്ചു കൊണ്ട് കുറച്ചു നേരം സംസാരം നിറുത്തി.  എന്തോ ഓർത്തതിന് ശേഷം അദ്ദേഹം വീണ്ടും സംസാരം തുടർന്നു.  ഞങ്ങൾ ആദംമല കയറി ഇറങ്ങി തിരിച്ചു വരുമ്പോൾ സഹയാത്രികരിൽ ഒരാൾ എന്നോട്  പറഞ്ഞു. ഇനി റൂമിൽ എത്തി വിശ്രമിക്കുംപോഴായിരിക്കും കാലിനും കൈക്കുമെല്ലാം വേദന അനുഭവിക്കുക, ഞങ്ങൾ വിശ്രമ സ്ഥലത്തെത്തി പക്ഷെ അനുഭവപ്പെട്ടത് നേരെ മറിച്ചായിരുന്നു. ഒരു ക്ഷീണവും തളർച്ചയും തോന്നിയില്ല. ആ മലകയറ്റവും നീണ്ട നടത്തവും നല്ലൊരു വ്യായാമാമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. കുറെ ദിവസത്തേക്കുള്ള വ്യായാമം, ശരീരം മാത്രമല്ല മനസ്സും ഊർജ്ജിതമായി. എന്നിലെ ഭാവന ഉണർന്നു, ഉയർന്നു പറക്കാൻ തുടങ്ങി. ഹയ്യിബിൻ യക്ടാൻ നിഴൽ പോലെ എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി. ത്യാഗപൂർണവും പരീക്ഷണ സമ്പന്നവും സംഭവ ബഹുലവുമായ നീണ്ട കുറെ വർഷത്തെ ജീവിതത്തിനു ശേഷം ഹയ്യുബിൻ യക്ലാൻ എത്തിച്ചേർന്നത് സൃഷ്ടി കർത്താവായ പ്രപഞ്ച  നിയന്താവായ ആദിയും അന്ത്യവുമില്ലാത്ത സർവ്വ ശക്തന്റെ അടുത്തെക്കാണല്ലൊ.  ജനൽ പാളികളിലൂടെ ആകാശത്ത് നിന്നും നക്ഷത്രങ്ങളും ചന്ദ്രനും എന്നെ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു, നിലാവെളിച്ചത്തിലൂടെ എന്റെ മനസ്സ് അതി വേഗം  സഞ്ചരിക്കാൻ തുടങ്ങി. പകലിൽ ഞാൻ സഞ്ചരിച്ച വഴികളിലൂടെ, അത് ഹയ്യിനു  ദർശനം ലഭിച്ച താഴ്വരയായി എനിക്ക് തോന്നി,  എന്റെ മനസ്സിനു വല്ലാത്തൊരു അനുഭൂതി.  ഒരു നിമിഷം ഞാൻ ഹയ്യിനൊടൊപ്പമായി.  ഹയ്യിനു ലഭിച്ച ആനന്ദത്തെ പറ്റി എന്റെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി "ദീപിന്റെ ഏതോ കോണിൽ ഹയ്യ് മൌനമിരുന്നപ്പോള്‍ ആത്മാവ് വിചിത്രവീണയും സപ്തസ്വരങ്ങളും ഹയ്യിനെ കേൾപ്പിച്ചതും, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറിഅകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നതും, ആ ജാലകത്തിലൂടെ മഴയുടെ താളവും, നിലാവിന്റെ പരാഗങ്ങളും, ധൂസരമേഘങ്ങളുടെ വിഷാദങ്ങളും  ദർശിച്ചതും, ഒടുവില്‍ ഹയ്യിന് ബോദ്യമായതും - ഹയ്യിനെയും  ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്,  ഹയ്യിന് ലഭിച്ച ഉന്നതമായ ദര്‍ശനം. ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞ ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ആയിരുന്നു ഹയ്യിന് അനുഭവപ്പെട്ടത്, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. ഹയ്യിനു ലഭിച്ച അനുഭൂതിയിൽ ഒരു നിമിഷം എന്റെ മനസ്സും ആനന്ദം കൊള്ളുകയായിരുന്നു.

എന്റെ മനസ്സിന്റെ സഞ്ചാരം വീണ്ടും തുടർന്നു.   യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകളിലേക്ക്  എന്റെ മനസ്സ് സഞ്ചരിച്ചു. ഈ നോവൽ ലോകത്തെ പ്രമുഖ എഴുത്ത് കാരെ സ്വധീനിച്ച ഓരോ ഘടകങ്ങളിലെക്കും  എഴുത്ത് കാരിലെക്കും എന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി, മനസ്സ്  ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും ഇറ്റലിയിലെയും സ്പൈനിലെയും  എഴുതുകാരിലേക്ക് നീങ്ങി. 
പാശ്ചാത്യലോകത്തെ ഉന്നത പ്രതിഭാശാലികളും സാഹിത്യനായകന്മാരുമായ ഫ്രാന്‍സിസ് ബേക്കന്‍, മില്‍ട്ടന്‍, റൂസോ, വോള്‍ട്ടയര്‍, തോമസ് മൂര്‍, സ്പിനോസാ, വിര്‍ജീനിയാ വൂള്‍ഫ്, അലക്‌സാണ്ടര്‍ പോപ്പ്, തോമസ് അക്വയനസ്, ഡെക്കാര്‍ട്ട്, ഐസക് ന്യൂട്ടന്‍ തുടങ്ങിയവരെല്ലാം ഇബ്‌നുതുഫൈലിന്റെ തത്വചിന്താനോവലിന്റെ സ്വാധീനവലയത്തില്‍ പെട്ടവരായിരുന്നു. ഫ്രെഡറിക് നീഷേയില്‍ പോലും അദ്ദേഹം സ്വാധീനം ചെലുത്തി. ഡാനിയല്‍ ഡിഫോ തന്റെ ഏറ്റവും പ്രശസ്തമായ നോവല്‍, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉത്തുംഗതയില്‍ വിരാജിക്കുന്ന റോബിന്‍സന്‍ ക്രൂസോ  എഴുതാനിരിക്കുമ്പോള്‍ ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖഌന്‍ നൂറ്റാണ്ടുകളായി ബെസ്റ്റ് സെല്ലറായിക്കഴിഞ്ഞിരുന്നു. ഡാനിയല്‍ ഡിഫോവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ സമകാലീനരായ യൂറോപ്യന്‍ ജ്ഞാനോദയ കാലഘട്ടത്തിലെ കവികളെയും ചിന്തകരെയും എഴുത്തുകാരെയും അതാകര്‍ഷിച്ചിരുന്നു.

വീണ്ടും സമാര്‍ അത്താറിന്റെ വരികളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി ''രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, ഇബ്‌നുതുഫൈല്‍ ഒരു ബഹുസ്വരസമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നത്. സ്‌പെയിനില്‍ അറബികളും ബാര്‍ബറുകളും മററു സ്പാനിഷ് വിഭാഗങ്ങളും യൂറോപ്യന്മാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും അടുത്തടുത്തും വേറിട്ടും ജീവിച്ചു (മതസഹിഷ്ണുതക്കും ബഹുസ്വരതക്കും സുവര്‍ണമാതൃക കാണിച്ച മുസ്‌ലിം സ്‌പെയിന്‍ തകർക്കപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട ആ ഉത്തമമാതൃകയുടെ പുനരുത്ഥാനമാണ് ഇബ്‌നുതുഫൈലിന്റെ തത്വശാസ്ത്രം). യൂറോപ്യന്‍ നവോത്ഥാനത്തില്‍ മാത്രമല്ല, പൊതുവേ യൂറോപ്യന്‍ ധിഷണാജീവിതത്തില്‍ തന്നെ ഈ സമൂഹമോഡല്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അവിടെ നിന്നും എന്റെ മനസ്സ് നേരെ സഞ്ചരിച്ചത് ഇംഗ്ലണ്ടിലെക്കും, ഇറ്റലിയിലെക്കും, ഫ്രാന്‍സിലേക്കും സ്പൈനിലേക്കുമായിരുന്നു. അറബി - ലാറ്റിന്‍ ഭാഷകളിലുള്ള ഹയ്യ്ബ്‌നു യഖ്‌ളാന്റെ ഒരു വാല്യം എഡ്‌വാര്‍ഡ് പീകോക്ക് ജൂനിയര്‍ 1671 ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ ഇംഗ്ലീഷ് ഭാഷാന്തരം 1703-ലാണ് പ്രത്യക്ഷപ്പെട്ടത്. റോബിന്‍സണ്‍ ക്രൂസോ പ്രത്യക്ഷപ്പെടുന്നതിന്റെ 16 വര്‍ഷങ്ങള്‍ക്കുമുമ്പ് പണ്ഡിതനും പ്രസിദ്ധീകരണപ്രിയനുമായ  പിതാവ് എഡ്വേര്‍ഡ് പീകോക്ക് തന്റെ മകന്റെ ലാറ്റിന്‍ പരിഭാഷ യൂറോപ്പിലെ മുഴുവന്‍ ഉദ്ബുദ്ധ വിഭാഗങ്ങള്‍ക്കും അയച്ചു കൊടുത്തിരുന്നു.  അതേപോലെ എംപയറിസിസത്തിന്റെ  പിതാവായി അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഫ്രാന്‍സിസ് ബേക്കന്‍ തന്റെ ഉട്ടോപ്പിയന്‍ നോവലായ ന്യൂ അറ്റ്‌ലാന്റിസില്‍   ഒരു കാല്‍പനിക  ദ്വീപ് ഭാവന ചെയ്യുകയുണ്ടായി. ഹയ്യ്ബ്‌നുയഖ്‌ളാനിന്റെ സ്വാധീനം അതില്‍ പ്രകടമാണ്. മതഭക്തരായ അതിലെ നിവാസികള്‍ ശുദ്ധ-ശാസ്ത്രീയ വിജ്ഞാനത്തിന്റെയും ഭക്തരാണ്.

ഇറ്റലിയിലെ ദാര്‍ശനികനും തത്വചിന്തകനുമായിരുന്നു പികോ മിരാന്‍ഡോളാ 1493-ല്‍ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ആദ്യത്തെ ലാറ്റിന്‍ പരിഭാഷ പ്രസിദ്ധീകരിച്ചു. (പ്രസിദ്ധ ഗ്രീക്ക് ചിന്തകനായ പ്ലാറ്റോയുടെ തത്വശാസ്ത്രങ്ങളോട് പൗരസ്ത്യരീതിയിലുള്ള ചില സിദ്ധാന്തങ്ങള്‍ സങ്കലനം ചെയ്തുണ്ടാക്കിയ നവീനതത്വശാസ്ത്രമാണ് നിയോപ്ലാറ്റോനിസം). മറ്റൊരു ലാറ്റിന്‍ തത്വചിന്തകനായ അലമാനോ ഹയ്യ്ബ്‌നുയഖ്‌ളാന്റെ പ്രമേയവും തലക്കെട്ടും തന്റെ നിരുപമ ഗ്രന്ഥമായ  'അമര്‍ത്യനി'ല്‍  അനുകരിച്ചിട്ടുണ്ട്. അറബി-ജൂത തത്ത്വശാസ്ത്രങ്ങള്‍ പഠിച്ച അദ്ദേഹം പരിപൂര്‍ണത അഥവാ ദൈവവുമായുള്ള ലയനം എങ്ങനെ സാധിക്കുമെന്ന് കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരളവോളം ഹയ്യ്ബ്‌നു യഖ്‌ളാനെപ്പോലെ ശാസ്ത്രീയവും ആത്മീയവുമായ തീക്ഷ്ണ ചിന്താമനനങ്ങളുടെ ജീവിതം നയിച്ചുകൊണ്ട് മനുഷ്യര്‍ക്ക് ഭൗതിക ലോകത്തിനപ്പുറത്തേക്കുയരാനും ദൈവലയനം ആസ്വദിക്കാനും സാധിക്കുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. എല്ലാ അപൂര്‍ണതകളില്‍ നിന്നും മുക്തനായി എകനായ ഒരുവനുമായുള്ള അഭേദ്യബന്ധത്തിലൂടെ നാം അവനുമായി ലയനം നേടുന്നു-ഇബ്‌നു തുഫൈല്‍ ഇതാണ് സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇബ്‌നുതുഫൈലിന്റെ ഇസ്‌ലാമിക പശ്ചാത്തലം സൂക്ഷ്മമായി ഗ്രഹിക്കാത്തതാണ് അലമാനോവിന്റെ പ്രശ്‌നമെന്ന് പറയാം; രണ്ടുപേരുടെയും ചിന്തകളില്‍ പല സാദൃശ്യങ്ങളും ഉള്ളതോടൊപ്പം തന്നെ. ഇബ്‌നുതുഫൈലിന്റെ സ്വാധീനം ഫ്‌ളോറന്‍സിന്റെയും ഇറ്റാലിയന്‍ അര്‍ധദ്വീപിന്റെയും അതിര്‍ത്തികള്‍ അതിലംഘിച്ച് യൂറോപ്പ് മുഴുവന്‍ വ്യാപിച്ചു.

1596ല്‍ ജനിച്ച റേഷനലിസത്തിന്റെ (ശാസ്ത്രീയമായി പഠിക്കാതെ അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും ആശ്രയിച്ചുള്ള ചിന്താരീതി - അനുഭവവാദം) പിതാവായി അറിയപ്പെട്ട റനേ ഡെക്കാട്ട്, 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' എന്നു പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇബ്‌നുതുഫൈലിനെ സ്വാംശീകരിക്കുകയായിരുന്നു. സ്‌പെയിനിലെ തത്വജ്ഞാനിയായിരുന്ന ഗ്രേസിയന്‍സി ന്റെ കാല്‍പനിക നോവലായ ദക്രിട്ടിക്കിലെ നായകന്‍ വളര്‍ന്നത് ഒരു വന്യജന്തുവിന്റെ കൂടെയായിരുന്നു. മനുഷ്യനാഗരികതയെന്തെന്നറിയാതെ തന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹം ഏകാന്തനായി ഒരു ദ്വീപിലെ ഗുഹയില്‍ കഴിച്ചുകൂട്ടി. സമൂഹം അദ്ദേഹത്തിന് അനാകര്‍ഷകമായി അനുഭവപ്പെട്ടു. പകരം പ്രകൃതിയിലേക്ക് മടങ്ങി. ദൈവത്തെക്കുറിച്ച പരമാര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഗ്രേസിയന്‍സ് ഹയ്യ്ബ്‌നുയഖ്‌ളാനെ അനുകരിച്ചുവെന്ന കാര്യത്തില്‍ ആധുനിക സാഹിത്യവിമര്‍ശകര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും 1681-ല്‍ ദ ക്രിട്ടിക് ഇംഗ്ലീഷ് ഭാഷാന്തരം ചെയ്ത ചരിത്രകാരന്‍ പോള്‍ റെയ്കാന്റെ അഭിപ്രായത്തില്‍, ഇബ്‌നുതുഫൈലിന്റെ കഥാപാത്രമായ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ചരിത്രത്തില്‍ നിന്നാണ് ഗ്രേസിയന്‍സ് തന്റെ സ്വപ്നം നെയ്‌തെടുത്തത്.

വീണ്ടും എന്റെ മനസ്സ് പകൽ ഞങ്ങൾ നടന്ന കുന്നിൻ ചെരിവിലേക്ക്  തന്നെ തിരിച്ചു വന്നു.ഈ ദ്വീപിൽ നിന്നും ഹയ്യിനെ വളർത്തിയ മാനിനേയും അതിന്റെ മരണവും നേരിൽ കാണുമ്പോലെ തോന്നി  "ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണം ഹയ്യിനെ  വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷമായിരുന്നു അത്, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തിയ നിമിഷം, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി". നോവലിലെ ഈ  ഒരു ചിത്രം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു  ഒരു നിമിഷം ആ ഓർമ്മകൾ എന്നെയും ഒരു പാട് സങ്കടപ്പെടുത്തി എല്ലാം നേരിൽ കാണുമ്പോലെ എനിക്ക് തോന്നി.

ഇത്രയും ഉള്ളുതുറന്നു പറഞ്ഞപ്പോൾ ഇബ്രാഹീമിനോടൊപ്പം ഞാനും ഹയ്യിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു സറന്‍ദ്വീപിലൂടെയുള്ളയുള്ള ഈ സഞ്ചാരം ശരിക്കും  ലോക സാഹിത്യത്തിലൂടെയൂടെയുള്ള സഞ്ചാരമായി എനിക്കനുഭവപ്പെടുകയായിരുന്നു.

Wednesday, September 3, 2014

ജിബ്രാന്റെ കഥകൾ

ശില്പങ്ങൾ .....

മനോഹര ശിൽപം
ഒരു താഴ്വരയിൽ താമസിച്ച ഒരു കർഷകന്റെ വീട്ടു മുറ്റത്ത് ഒരു പഴയ മനോഹരമായ ശിൽപം അസ്ഥാനത്ത് വീണു കിടക്കുന്നുണ്ടായിരുന്നു. ആ ശില്പത്തെ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല.  അച്ചനപ്പൂപ്പന്മാരുടെ കാലത്തെ അതെവിവിടെയുയുണ്ടായിരുന്നു. ഒരിക്കൽ ഒരു നഗരവാസി അയാളുടെ വീടിനരികിലൂടെ നടക്കുന്നതിനിടയിൽ ആ ശിൽപം കണ്ടു. അയാൾ അതിൽ ആകൃഷ്ടനായി. കർഷകനോടു ആ ശിൽപം വിൽക്കുമോ എന്ന് ചോദിച്ചു. കർഷകൻ പറഞ്ഞു "ഈ പഴയ ശിൽപം ആര് വാങ്ങാനാണ്" നഗരവാസി പറഞ്ഞു എങ്കിൽ "ഞാൻ അതിനു ഒരു വെള്ളി നാണയം" നല്കാം. അയാൾ ആശ്ചര്യപ്പെട്ടു. ഞാൻ ഇത് വരെ തിരിഞ്ഞു നോക്കാത്ത ഈ കല്ലിനു വെള്ളി നാണയമോ അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. സന്തോഷത്തോടെ ഒരു വെള്ളി നാണയത്തിന്  ശിൽപം അയാൾ നഗരവാസിക്ക് വിറ്റു. നഗരവാസി ആ ശില്പത്തെ ആനപ്പുറത്തെറ്റി നഗരത്തിലെത്തിച്ചു. കുറച്ച് കാലത്തിനു ശേഷം ഗ്രാമീണ കർഷകൻ നഗരത്തിലേക്ക് പോകാൻ ഇടയായി. തെരുവിലൂടെ നടക്കുന്നതിനിടയിൽ മനോഹരമായ കെട്ടിടത്തിനു താഴെ വലിയ തിരക്ക് കണ്ടു. ഒരാൾ വിളിച്ചു പറയുന്നു "കടന്നു വരൂ കടന്നു വരൂ ലോകത്തെ ഏറ്റവും മനോഹരമായ നിങ്ങളെ വിസ്മയിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു കലാ സൃഷ്ടി കാണാൻ, ഒരു മഹാ ശില്പിയുടെ കര വിരുതുകൾ കൊണ്ട് രൂപപ്പെടുത്തിയ മനോഹരമായ കാഴ്ച കാണാൻ വെറും രണ്ടു വെള്ളി നാണയങ്ങൾ മാത്രം" ഗ്രാമീണ മനുഷ്യനും രണ്ടു വെള്ളി നാണയം കൊടുത്ത് അകത്തേക്ക് കടക്കാനുള്ള ടിക്കറ്റ് വാങ്ങിച്ചു. അകത്തേക്ക് പ്രവേശിച്ചു. താൻ ഒരു വെള്ളി നാണയത്തിന് വിറ്റ ശില്പമായിരുന്നു അയാൾക്ക്‌ അവിടെ കാണാൻ കഴിഞ്ഞത് .

മൂല്യ ബോധം
ഒരാൾക്ക്‌, തന്റെ നിലം ഉഴുതു മറിക്കുന്നതിനടയിൽ മനോഹരമായ ഒരു പ്രതിമ കിട്ടി, ഏതോ ഒരു വലിയ ശില്പി മാർബിൾ കൊണ്ട് തീർത്ത മനോഹരമായ ഒരു പ്രതിമ. കൗതുക വസ്തുക്കളും പ്രതിമകളും ഇഷ്ടപ്പെടുക്കുകയും അത് വിലയ്ക്ക് വാങ്ങുകയും ചെയ്യുന്ന ഒരാളെ കണ്ടത്തി വലിയ തുകയ്ക്ക് അയാൾ അത് വിറ്റു. ആ പണവുമായി വീട്ടിലേക്കു തിരിക്കുമ്പോൾ അയാൾ ചിന്തിച്ചു. ഇത്രയും പണം കൊണ്ട് ജീവിതത്തിൽ എന്തല്ലാം ചെയ്തു തീർക്കാം ഏതോ കാലത്തെ, ചെളിയിൽ കിടന്ന ജീവനില്ലാത്ത ഒരു പ്രതിമക്കു വേണ്ടി ഇത്രയും പണം എങ്ങിനെ ഒരാൾക്ക്‌ ചിലവഴിക്കാൻ കഴിയുന്നു. അത് വാങ്ങിയ ആ മനുഷ്യൻ ആ പ്രതിമയെ നോക്കിക്കൊണ്ട്‌ സ്വയം പറഞ്ഞു എന്തൊരു സൌന്ദര്യമാണിതിനു ജീവൻ തുടിച്ചു നില്ക്കുന്ന ഈ പ്രതിമ ഏതോ ഒരു ശില്പിയുടെ സ്വപ്ന സാക്ഷാല്ക്കാരമായിരുന്നു. കാലങ്ങളോളം ചെളിയിൽ പുരണ്ട, ഇപ്പോൾ ഇത്രയും തിളക്കമാർന്ന ഈ ശില്പത്തെ നിർജീവമായ കുറെ നാണയത്തുണ്ടുകൾക്ക് പകരം എങ്ങിനെ ഒരാൾക്ക്‌ വിൽക്കാൻ കഴിയുന്നു .

Wednesday, August 27, 2014

നിസാർ ഖബ്ബാനി - കവിതകൾ



നിസാർ ഖബ്ബാനി - കവിതകൾ


















കൊർഡോവ

ഹംറയുടെ  കവാടത്തിൽ ഞങ്ങൾ കണ്ടു മുട്ടി
യാദ്ര്ശ്ചികമായൊരു കണ്ടു മുട്ടൽ  
എത്ര സുന്ദരമായ നിമിഷം !!!
"ഞാൻ അവളോട്‌ ചോദിച്ചു" നീ സ്പയിൻ  കാരിയാണോ ?
അവൾ പറഞ്ഞു എന്റെ നാട്  "കൊർഡോവ"
ആ കണ്‍കളിൽ ഏഴു നൂറ്റാണ്ടുകളിലെ  ഉറക്കം  വിട്ടുമാറി
അമവികളുടെ  പാറിപ്പറക്കും  കൊടികൾ,
നിരന്നു നില്ക്കുന്ന കുതിരകൾ.
ചരിത്രമെന്തു വിസ്മയം !!
എന്റെ പേരക്കുട്ടികളിൽ
ഒരുവളെ എനിക്ക് തിരിച്ചു ലഭിച്ചിരിക്കുന്നു
ഒരു ദമാസ്കിയൻ വദനം അവളിലൂടെ  ഞാൻ കണ്ടു
യൗവനത്തിന്റെ നൈർമ്മല്യവും
ബല്കീസിന്റെ കണ്ണുകളും
സുആദയുടെ ശരീരവും
ഞങ്ങളുടെ  പഴയ വീട് ഞാൻ കണ്ടു
വീടിന്റെ മുറിയിൽ  നിന്നും  എനിക്കെന്റെ ഉമ്മ
ഒരു വിരിപ്പ് നീട്ടി തരുന്നതും.
"ദമാസ്കെസ്" അത് എവിടെയാണ് അവൾ ചോദിച്ചു
ഞാൻ പറഞ്ഞു നിനക്ക് ദമാസ്കസിനെ കാണാം
ഈ നദിപോൽ ഒഴുകും നിൻ കറുത്ത മുടിയിൽ
നിന്റെ അറബിയൻ പുഞ്ചിരിയിൽ  
എന്റെ നാടിന്റെ കിരണങ്ങളെ സൂക്ഷിച്ചു വെച്ച നിൻ മാറിടത്ത്
സുഗന്ധംപൊഴിക്കുന്ന നിൻ ഹ്രദയ ദളങ്ങളിൽ
അവളന്റെ കൂടെ നടന്നു
പിന്നിൽ അവളുടെ മുടി, കൊയ്യാത്ത കതിർക്കുല പോലെ
ഒരു കുട്ടിയെ  പോലെ ഞാനെന്റെ വഴി കാട്ടിയുടെ
പിന്നിലൂടെ നടന്നു
ചരിത്രം  കൂട്ടിയിട്ട ഒരു ചാരംപോലെ
ശില്പ കലാ വേലകളുടെ ഹൃദയ  മിടുപ്പുകൾ എനിക്ക്  കേൾക്കാം
അവൾ എന്നോട് പറഞ്ഞു  ഇതാണ് "ഹംറാ"
ഞങ്ങളുടെ പ്രതാപവും മഹത്വവും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!
രക്തമൊലിക്കുന്ന ഒരു മുറിവ് ഞാൻ തുടച്ചു
എന്റെ ഹൃദയത്തിനേറ്റ മറ്റൊരു മുറിവും
തന്റെ  പിതാമഹാന്മാരെയാണവൾ കണ്ടതെന്ന്,
എന്റെ സുന്ദരിയായ പേരക്കുട്ടി  അറിയുന്നുവോ?
അവളോട്‌ യാത്ര പറയവേ
ആലിംഗനം  ചെയ്തു ഞാൻ
ഒരു പുരുഷനെ,
താരിഖ് ബിന് സിയാദിനെ

----------------------------------------------------------------------------------------------------------

നിനക്ക് മാത്രമായുള്ള അക്ഷരങ്ങൾ 

നിനക്കായ് ഞാൻ എഴുതട്ടെ
ആരും എഴുതാത്ത വരികൾ
നിനക്ക് മാത്രമായി പുതിയൊരു ഭാഷ
ഞാൻ നെയ്തെടുക്കയാണ് 
അക്ഷരങ്ങളുടെ നിഘണ്ടുവിൽ നിന്നും
ഞാൻ യാത്രയാകുന്നു

എന്റെ നാവിനെ ഞാൻ ബന്ധിക്കുകയാണ്
ചുണ്ടുകൾ തളർന്നിരിക്കുന്നു
ഞാൻ ഉദ്ദേശിക്കുമ്പോൾ തീപ്പെട്ടിയായി,
അരളി മരമായി മാറുന്ന
മറ്റൊരധരത്തെ ഞാൻ  അന്വേഷിക്കുകയാണ്.

കടൽ പരപ്പിൽ നിന്നും മേല്പോട്ടുയരുന്ന
ജലകന്യകയെ പോലെ
മജീഷിയന്റെ തൊപ്പിയിൽ നിന്നും പുറത്തേക്ക് വരുന്ന
വെള്ളരി പ്രാവ് പോലെ
അക്ഷരങ്ങൾ പുറത്തു വരുന്ന പുതിയൊരധരത്തെ
ഞാൻ തേടുന്നു

കുട്ടിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങൾ
നോട്ടു പുസ്തകങ്ങൾ വ്യാകരണങ്ങൾ
പേനയും പെൻസിലും ചോക്കും സ്ലേറ്റും എല്ലാം
എന്നിൽ നിന്നും നിങ്ങൾ എടുത്തു മാറ്റൂ.
പുതിയ അക്ഷരങ്ങൾ  എന്നെ പഠിപ്പിക്കൂ

എന്റെ പ്രേമഭാജനത്തിന്റെ കാതിൽ തൂങ്ങി ക്കിടക്കുന്ന
കമ്മലു പോലെ അതിനെ തൂക്കിയിടൂ
പുതു വഴിയിലൂടെ എഴുതാൻ കഴിയുന്ന
വിരലുകളെ ഞാൻ തേടുകയാണ്
നീണ്ടതും കുറിയതുമാല്ലാത്ത വിരലുകളെ വളർച്ച മുരടിച്ച
വൃക്ഷങ്ങളെ വെറുക്കുമ്പോലെ ഞാൻ വെറുക്കുന്നു
 ജിറാഫിന്റെ കഴുത്തു പോലെ നീളമുള്ള
പുതിയ വിരലുകളെ ഞാൻ തേടുന്നു.

കവിതകൾ കൊണ്ട് നിനക്ക് ഞാൻ 
വസ്ത്രങ്ങൾ നെയ്യുകയാണ്
ഇതുവരെ ആരും ധരിക്കാത്ത വസ്ത്രങ്ങൾ
നിനക്ക് മാത്രമായി ഞാൻ പുതിയ അക്ഷരങ്ങൾ
നിർമ്മിക്കുകയാണ്‌
ഇത് വരെ ആരും കാണാത്ത അക്ഷരങ്ങൾ
അതിൽ മഴയുടെ താളമുണ്ട്
ചന്ദ്രനിലെ പൊടി പടലങ്ങലുണ്ട്
ഇരുണ്ട മേഘങ്ങളുടെ ദുഃഖമുണ്ട്
ശരല്കാല  ചക്രങ്ങളുടെ ചുവട്ടിൽ
ഇലപൊഴിക്കും അരളി മരങ്ങളുടെ
വേദനയുണ്ട്  ...

 ---------------------------------------------------------------------------




Sunday, August 3, 2014

പാനീസ് വെളിച്ചം തൂകിയ വഴികൾ

റമദാൻ സ്പെഷ്യൽ
നമ്മിൽ നഷ്ടമാകുന്ന പലതും ചരിത്രത്തിന്റെ ഭാഗങ്ങളാണ്, അത് ചിലപ്പോൾ ഒരു സംസ്കാരത്തിന്റെയോ ബന്ധങ്ങൾ കൂട്ടിചെർക്കുന്ന കണ്ണികളുടെയോ  ഓർമ്മകൾ  ആയിരിക്കും, പലപ്പോഴും ചരിത്രത്തെ മനസ്സിലാക്കാൻ  ചില സാംസ്കാരിക അടയാളങ്ങൾ സഹായിക്കാറുണ്ട്, ചരിത്രവും സാംസ്കാരിക പൈതൃകങ്ങളും  തമ്മിൽ വലിയ ബന്ധമുണ്ട്,  നമ്മിൽ നിന്നും നഷ്ടമാകുന്ന മറഞ്ഞു പോകുന്ന  അത്തരം വസ്തുക്കളെ വീണ്ടും കാണുമ്പോൾ  നമ്മുടെ ചിന്തകൾ പഴയ കാലത്തേയ്ക്ക് സഞ്ചരിക്കുന്നു. പഴയ തലമുറയുടെ ജീവിത രീതി അറിയാനും, രാജ്യങ്ങൾ തമ്മിൽ കാത്തു സൂക്ഷിച്ചിരുന്ന  നല്ല ബന്ധങ്ങൾ  ഓർമ്മയിലേക്ക് വരാനും അത്തരം കാഴ്ചകൾ  സഹായമാകാറുണ്ട്.  നമ്മുടെ സാംസ്കാരിക പൈത്രുകങ്ങലായിരുന്ന നമ്മിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന  അത്തരം ചില ചരിത്രാവശിഷ്ടങ്ങലെ  അറിയാൻ  ശ്രമിക്കുമ്പോൾ അതു ചരിത്രമാണെന്നും അതിന്റെ സൃഷ്ടിക്ക് പിറകില്‍ വലിയ കഥകൾ ഉണ്ടന്നും നമുക്ക് ബോധ്യമാകുന്നു. റമദാനുമായി ബന്ധപ്പെട്ട്  അറബ് ലോകത്ത് നിന്നും നമ്മുടെ നാട്ടിൽ എത്തിയ  പാനീസ് രണ്ടു സംസ്കാരങ്ങളുടെ  കഥകൾ  നമുക്ക് പറഞ്ഞു തരുന്നു. അറബ് സംസ്കാരവും മലയാള സംകാരവും പരസ്പരം കൈമാറിയ കഥകൾ.  സാംസ്‌കാരിക, വാണിജ്യ, സാമ്പത്തിക, രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ അറബ് ഭാഷയും അറബ് സംസ്കാരവും  ജ്വലിച്ചു നിൽക്കുമ്പോൾ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികളുമായും അറബിഭാഷയുമായി വളരെ നല്ല  ബന്ധമുള്ള ജനതയായിരുന്നു നമ്മൾ മലയാളികള്‍. പ്രവാസ ലോകത്തെ നമ്മുടെ സാന്നിദ്യം ആ ബന്ധം ഇന്നും ഊട്ടിയുറപ്പിക്കുന്നു. വർഷങ്ങൾക്കു മുമ്പ് തന്നെ അറബി ഭാഷയെ സ്വന്തം ആത്മാവില്‍ അലിയിച്ചു മലയാളികൾ അറബി ഭാഷയുടെ  ആത്മാവ്‌ ആന്തരീകരിച്ച്‌ സ്വന്തമായി ഭാഷാ ലിപി വരെ ഉണ്ടാക്കിയിരുന്നു.കേരളത്തിലെ മുസ്ലിംങ്ങൾ ഉണ്ടാക്കിയ ആ  അറബ് മലയാളം ലിപി  ഇന്നും നിലനില്ക്കുന്നു. മലബാറിലെ മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തിലും സാംസ്‌കാരിക ഈടുവെപ്പുകളിൽ അറബ് സംസ്കാരം ചേർത്തു വെച്ചു, പരസ്പരം കൊടുക്കലും വാങ്ങലുകളും നടത്തി, പതിമൂന്നാം  നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ മുസ്ലിംകൾ ലോകത്തിനു ഒരു പാട് സംഭാവനകൾ നൽകിയപ്പോൾ അതിന്റെ അലയൊലികൾ മലബാറിലെ മുസ്ലിംകൾക്ക് ഇടയിലും ഉണ്ടായിട്ടുണ്ട്, അതിന്റെ ഭാഗമായി അറബിയിലും അറബിമലയാളത്തിലും ഒരു പാട് രചനകൾ മലയാളികൾ നടത്തിയിരുന്നു.  ഇത്തരം ഒരു പാട് കഥകൾ പറയാനുണ്ട് ഈ പാനീസിനു.

ഒന്ന് രണ്ടു തലമുറക്കപ്പുറമുള്ള കേരളത്തിന്റെ റമസാന്‍ ഓർമകളിൽ ദീപ്തമായ സാന്നിധ്യമായിരുന്നു  പാനീസ്, ആ നന്മയുടെ നാട്ടു വിളക്ക്  ഇന്ന് അണഞ്ഞു പോയി എന്നുതന്നെ പറയാം, ഈജിപ്തിലെ അറബികളിൽ നിന്നും മലയാളികളിലേക്ക് എത്തിയതായിരുന്നു ആ വിളക്ക്, നൂറ്റാണ്ടുകള്‍ മുതലേ കേരളത്തിന് അറബ് രാജ്യങ്ങളുമായി  വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്ന ചരിത്രത്തിന്റെ പിന്‍ബലം കൂടി അത് അറിയിക്കുന്നു. റമദാൻ ആരംഭിക്കുന്നത് മുതൽ പെരുന്നാൾ നിലാവ് മാനത്തു കാണുന്നത് വരെ ഈജിപ്തുകാരുടെ ജീവിതത്തിൽ ഫാനൂസ് വിളക്കും കത്തുമായിരുന്നു. പരമ്പരാഗതമായി വീടുകളിലല്ലാം ഈ വിളക്ക് അവർ കത്തിച്ചു വെക്കുന്നു. നമ്മുടെ കേരളത്തിൽ വൈദ്യുതി വരാതിരുന്ന കാലത്ത് റമദാനിൽ രാത്രി നമസ്കാരത്തിനു പോകാൻ നമ്മുടെ പൂർവികർ പാനീസ് ഉപയോഗിച്ചതായി പറയപ്പെടുന്നു.  കേരളത്തിലെ പാനീസ്സുകല്ക്കും അറബ് ലോകത്തെ പാനൂസുമായി ചരിത്ര ബന്ധമുണ്ട്, വൈദ്യുതി എത്താത്ത നാട്ടിൻ പുറങ്ങളിൽ പഴയ കാലത്തെ ആശ്രയമായിരുന്നു ഈ തൂക്കു വിളക്കുകൾ, റമദാനിലെ രാവുകളിൽ അറേബ്യൻ നാടുകളിൽ ഇപ്പോഴും വളരെ പ്രചാരത്തിലുള്ള ഒരു വിളക്കാണ്  ഫാനൂസ് പ്രത്യേകിച്ചു ഈജിപ്തിൽ, ഫനൂസിന്റെ വെളിച്ചമില്ലാതെ അവർക്ക് നോമ്പ്ണ്ടായിരുന്നില്ല . അറബ് പൈതൃകത്തിലും കേരളത്തിന്റെ പഴയ നോമ്പ് കാലങ്ങളിലും ഒരേ സ്ഥാനമുള്ള ഈ റാന്തൽ വിളക്ക് രമദാന്റെ രാത്രികളിൽ പുതിയ തെളിച്ഛമായി ഇന്നും നില നില്ക്കുന്നു, ഈജിപ്ത് സിറിയ ഫലസ്തീൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഏറെ പ്രശസ്തമായ ഈ ഫാനൂസ് ഖത്തരുൾപടെ ഗല്ഫു രാഷ്ട്രങ്ങളിൽ ഇന്നും സാന്നിധ്യമറിയിക്കുന്നു, ഖത്തറിൽ ഇന്ന് കാണുന്ന പരസ്യ ബോർഡുകളിലും റമദാന്റെ പത്ര പരസ്യങ്ങളിലും മാത്രമല്ല, ഖത്തറിലെ പല അറബ് വീടുകളിലും ഫാനൂസ് വെളിച്ചം വിതറി നില്ക്കുന്നു, ഖത്തരിൽ പലരായി സംഘടിപ്പിക്കുന്ന റമദാൻ പരിപാടികളിലെ അലങ്കാര സാന്നിധ്യം കൂടിയാണ് ഈ വിളക്ക്. 

പഴയ കാല നോമ്പ് കാലത്തിന്റെയോ, ഉത്സവ കാലത്തിന്റെയോ ഓർമകളെ നില നിർത്താനും പല അറബ് വംശജരും പാനീസ് കൂടെ നിർത്തുന്നു. നമ്മുടെ നാട്ടിൽ പണ്ട് കാലത്ത് അത്താഴ സമയം അറിയിക്കാനായി അത്താഴം മുട്ട് എന്ന പ്രത്യേക സമ്പ്രദായം നിലവിലുണ്ടായിരുന്നു, അവരുടെ കയ്യിലും ഉണ്ടായിരുന്നത് ഈ പാനീസ്  വിളക്കും ചീനി എന്നറിയപ്പെടുന്ന സംഗീത ഉപകരണവുമായിരുന്നു, വീടുകൾ തോറും ഈ വിളക്കുമായി അത്താഴ മുട്ടികൾ നടന്നു പോകുന്നതായിരുന്നു അക്കാലത്തെ കാഴ്ച, ഈ ഒരു സമ്പ്രദായവും അറബികളിൽ നിന്ന് മലബാറിലെത്തിയതാണന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം. ഈജിപ്തിൽ ഫാതിമിയ്യാ ഭരണ കൂടമാണ് പാനീസ് തുടങ്ങി വെച്ചത് എന്നാണു പറയപ്പെടുന്നത്. നേരത്തെ ഒന്നോ രണ്ടോ രൂപം മാത്രമേ പാനൂസ് ഉണ്ടായിരുന്നുള്ളൂ കാലാന്തരത്തിൽ ഈ വിളക്കിനു വിവിധ വർണങ്ങളും ആകൃതിയും കൈ വന്നു ആകർഷകമായ രൂപത്തിൽ ചെറുതും വലുതുമായി ഇത് വിപണിയിൽ ഇറങ്ങുന്നു, പണ്ട് കാലത്ത് കൊപ്പർ സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് നിര്മിച്ഛതങ്കിൽ ഇന്ന് വിവിധ തരം പ്ലസ്ടിക്കുകളിൽ പോലും സുലഭമാണ്. റമദാൻ ആശംസാ കാർഡുകളിലും കുട്ടികളുടെ റമദാൻ പരിപാടികളിലും പാനീസ് ചിത്രമുണ്ട്, കേരളത്തിൽ വടക്കേ മലബാറിലായിരുന്നു പാനീസ് വെളിച്ചം നോമ്പ് കാലത്ത് സജീവമായിരുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

Saturday, July 5, 2014

പുണ്യങ്ങളുടെ പൂക്കാലം


പുണ്യങ്ങളുടെ പൂക്കാലങ്ങളിലൂടെ യാണ് വിശ്വാസികൾ നീങ്ങി ക്കൊണ്ടിരിക്കുന്നത്. റമദാനിന്റെ ദിനരാത്രങ്ങള്‍ സ്വയം വിലയിരുത്തലിനും തിരുത്തലിനും ഉള്ളതാകുമ്പോൾ  മനസ്സിനെ കൂടുതൽ ശുദ്ധീകരിക്കാൻ വിശ്വാസികൾക്ക് കഴിയുന്നു, എല്ലാം  ദൈവത്തിനു മുമ്പിൽ സമർപ്പിക്കുമ്പോൾ  അധമ വികാരങ്ങള്‍ സ്വയമേവ കൊഴിഞ്ഞു പോകുന്നു. വ്രതം എന്നാല്‍ ഉദയം മുതല്‍ അസ്തമയംവരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് കൊണ്ട് മാത്രം പൂര്‍ണമാകുന്ന ഒന്നല്ല.  വികാരങ്ങല്ക്കും ദേഹേച്ചകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക കൂടെ ലക്ഷ്യമാണ്‌. വ്യക്തിപരമായ ത്യാഗ മനോഭാവവും  സേവന സന്നദ്ധതയും  അർപ്പണ ബോധവും വളർത്തുന്നതോടോപ്പം സമസൃഷ്ടി  സ്നേഹവും സാമൂഹിക ബൊധമുണ്ടാക്കി എടുക്കുന്നതിനും  വൃതാനുഷ്ടാനത്തിലൂടെ  കഴിയണം. നോമ്പ് ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ വിശപ്പെന്തെന്നു അറിയിക്കുകയും ക്ഷമയും സഹനവും പഠിപ്പിക്കുകയും ചെയ്യുന്നു. വിശപ്പിന്റെ വേദന അനുഭവിച്ചറിയുന്ന നോമ്പ് കാരന് പട്ടിണി പാവങ്ങലോടുള്ള ദീനാനുകമ്പ വളർന്നു വരുന്നു. ദേഹേച്ഛകളെ നിയന്ത്രിക്കുവാനുള്ള പരിശീലനം ലഭിക്കുന്നു, ധനികരിൽ അഗതി സംരക്ഷണത്തിന്റെ  വികാരം വളരുന്നു. പ്രവാചകൻ റമദാന്‍ സമാഗതമാവുന്ന അവസരത്തില്‍ അനുഗ്രഹങ്ങള്‍ ലഭ്യമാവുന്നതിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന്‍ ശിഷ്യന്മാരെ ഉപദേശിക്കുമായിരുന്നു. ഭക്തിയുടെ ഈ ദിനരാത്രങ്ങളെ  പരമാവധി ധന്യമാക്കുന്നതോടൊപ്പം  നിര്‍ധന കുടുംബങ്ങളെയും പാവപ്പെട്ടവരെയും  സഹായിക്കാനും, വ്യക്തികളിലും കുടുംബങ്ങളിലും റമദാന്റെ ചൈതന്യം നിലനിര്‍ത്താനും  സ്വദേശികളോടൊപ്പം  പ്രവാസ സമൂഹവും ഏറെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. കുടുംബ ബന്ധം നിലനിർത്തുന്നു ജാതി മത വ്യത്യാസമില്ലാതെ സുഹൃദ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ കൂടുതലായി ചെയ്യുന്നു.  ഈ രമദാനിലും  വിപുലമായ ജീവകാരുണ്യ പദ്ധതികൾക്കാണ്  ഖത്തറിലെ ചാരിറ്റി സംഘടനകൾ രൂപം നല്കിയിരിക്കുന്നത്. ശീതീകരണ സംവിധാനമുള്ള ടെന്റുകൾ വഴി  ഭക്ഷണവും പാനീയങ്ങളും  പാവപ്പെട്ടവർക്ക് വേണ്ടി  ദിനേന അവർ ഒരുക്കുന്നു.  നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘുകരിക്കാനും വ്യക്തികളിലും കുടുംബങ്ങളിലും റമദാന്റെ ചൈതന്യം നില നിര്‍ത്താനും ഇത്തരം പദ്ധതികള്‍ ഒരു പാട് സഹായകമാകുന്നു. ഖത്തർ ചരിറ്റി, ഖത്തർ റെഡ് ക്രെസന്റ്റ്, റാഫ്, ഈദ് ചാരിറ്റി തുടങ്ങിയ വിവിധ സംഘങ്ങൾ ആണ്  ഇഫ്താർ ടെന്റുകൾ ഒരുക്കിയിരിക്കുന്നത്, ഇതിനു പുറമേ സ്ഥിരമായി ഇഫ്താർ ഒരുക്കുന്ന സ്വദേശികളുടെ ടെന്റുകലും ധാരാളമായി ഉണ്ട്. അത്യുഷ്ണമുള്ള ദൈർഗ്യമുള്ള പകലിലൂടെയുള്ള ഇപ്രാവശ്യത്തെ നോമ്പ് പുറത്ത് ജോലിചെയ്യുന്നവർക്ക്  കാഠിന്യത്തിന്റെ ശക്തി കൂട്ടുന്നുണ്ട്. പാവപ്പെട്ട പുറമേ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് ലഭിക്കുന്നതും, ഇത്തരം ടെന്റുകളും ഒരു പാട് ആശ്വാസം നല്കുന്നു.

പട്ടിണിപ്പാവങ്ങൾ
ഈ റമദാനിലൂടെ ലോകത്തെ പട്ടിണി പാവങ്ങളുടെ വിശപ്പ്‌ അറിയാൻ നമുക്ക് കഴിയണം,  ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയൊരു ദുരന്തമാണ് ഭക്ഷ്യക്ഷാമം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശം, വരൾച്ച , പ്രകൃതി ദുരന്തങ്ങൾ  ഇങ്ങനെ ഒരു പാട് കാരണങ്ങള്‍ അതിനുണ്ട്. ലോകത്ത് പട്ടിണി മരണം കൂടിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണിപ്പാവങ്ങൾ, ഉടുക്കാന്‍ ഉടു തുണിയില്ലാതെ  കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍, പകര്‍ച്ചവ്യാധി പോലെയുള്ള മാറാ രോഗങ്ങള്‍ അവരെ പിടി കൂടിക്കൊണ്ടിരിക്കുന്നു, ഒരു നേരത്തെ ആഹാരം  ലഭിക്കാന്‍ ഏതെങ്കിലും  രാജ്യങ്ങളില്‍നിന്നു അയക്കുന്ന ഭക്ഷണപ്പൊതിക്ക്  വേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍. അല്പം വെള്ളം ലഭിക്കാൻ കിലൊമീറ്റരോളം  നടക്കുന്ന, വെള്ളവും ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന കാഴ്ച വാര്‍ത്താ മാധ്യമങ്ങളില്‍ നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഈ ഒരു പാശ്ചാത്തലത്തില്‍ ലോക സമൂഹം ഈ വിഷയം ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. അവർക്ക് വേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുകയും നമുക്ക് ലഭിച്ച അനുഗ്രഹങ്ങല്ക്ക് ദൈവത്തിനു നന്ദി പറയേണ്ട സമയവുമാണിത്, അവരുടെ കണ്ണീരോപ്പാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാനും അവരോടുള്ള ദീനാനുകമ്പ വളര്ത്തി കൊണ്ടുവരാനും ഈ നോമ്പിലൂടെ നമുക്ക് കഴിയണം. ഇത്തരം പാവപ്പെട്ടവരെ സഹായിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ ചെയ്യുന്ന സേവനം വളരെയധികം ശ്ലാഗനിയമാണ്.  ഇത്തരം രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്മെന്റും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചു കൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ ഖത്തറിന്റെ സേവനം വളരെ വലുതാണ്‌.

ധൂർത്ത് ഒഴിവാക്കുക
അധികച്ചിലവിൽ നിന്നും മിച്ചം വരുന്നത് കൊണ്ട് പാവപ്പെട്ടവരെ ഭക്ഷിപ്പികാൻ  സന്നദ്ധത കാട്ടാനും  ധൂർത്ത് ഒഴിവാക്കാനും  നമുക്ക് കഴിയണം. എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍  ഉണ്ടാക്കി, ആവുതന്നത് കഴിച്ച് ബാക്കി വലിച്ചെറിഞ്ഞ് അനുഗൃഹീതമായ റമദാനിന്‍റെ പവിത്രത കളയാൻ പാടില്ല. കരിച്ചതും പൊരിച്ചതും ബേക്ക്ചെയ്തതും  പാക്കറ്റില്‍  നിറച്ചതുള്‍പെടെ ഫാസ്റ്റ് ഫുഡ്‌, ഇങ്ങനെ  ആവശ്യത്തില്‍ അധികം ഉണ്ടാക്കി ബാക്കിവരുന്നത് കളയാനും മടിയില്ലാത്ത അവസ്ഥ, ഇതൊക്കെ മലയാളികളുടെ ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്.  റമദാനിലും അല്ലാത്തപ്പോഴും ധൂർത്ത് നമ്മളിൽ ഉണ്ടാകാത്തിരിക്കാൻ  ശ്രദ്ധിക്കാൻ നമുക്ക് കഴിയണം.  ഒരു ഉരുള ഭക്ഷണം  കിട്ടിയെങ്കില്‍, അസഹിനീയമായ വിശപ്പില്‍ ഒരു തുള്ളി കണ്ണുനീരുല്‍പാദിക്കാന്‍ പോലും ത്രാണിയില്ലാത്ത കുഞ്ഞുങ്ങളുടെ തുറന്ന വായില്‍ വെച്ചുകൊടുക്കാമായിരുന്നുവെന്ന് കരുതുന്ന ആയിരക്കണക്കിന് അമ്മമാര്‍ കരഞ്ഞു കഴിയുന്നുണ്ട്,  അവരെ നാം മറന്നു കൂടാ. ഭക്ഷണം അനാവശ്യമായി നഷ്ടപ്പെടുത്താതിരിക്കാൻ ബാക്കി വരുന്ന ഉപയോഗിക്കാത്ത ഭക്ഷണം ശേഖരിക്കാൻ  ഖത്തറിലെ ഈദ് ചാരിറ്റി ചെയ്യുന്ന  പ്രവർത്തനം ഏറെ മാതൃകാപരമാണ്, ഭക്ഷണ സാധനങ്ങൾ അനാവശ്യമായി ഉപേക്ഷിക്കരുതെന്ന പ്രവാചക സന്ദേശം ഉൾക്കൊണ്ട്‌  കൊണ്ടാണ്  ഈദ് ചാരിറ്റി ഈ പദ്ധതിയുമായി മുമ്പോട്ട് വന്നത്, ആരെങ്കിലും കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ശേഖരിക്കുന്നതിനു പകരം, ബാക്കി വരുന്ന തീരെ ഉപയോഗിക്കാത്ത ഭക്ഷണ സാധനങ്ങൾശേഖരിച്ച് വിശക്കുന്നവർക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഇവർ ചെയ്യുന്നത് ഇത്തരം നല്ല പ്രവർത്തനങ്ങളിലൂടെ മാതൃക കാട്ടുകയാണ് ഖത്തറിലെ ഈദ് ചാരിറ്റി.

നാട്ടിലും ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഒരു പാട് നടന്നു കൊണ്ടിരിക്കുന്നു, ഇത്തരം ഒരു പാട് നല്ല കാര്യങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോഴും മലയാളികളിൽ റമദാനുമായി ബന്ധപ്പെട്ടു ചില തെറ്റായ ശീലങ്ങളും വളർന്നു വരുന്നുണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത വിഭവങ്ങൾ ഉണ്ടാക്കാൻ വേണ്ടി അമിതമായി ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിലൂടെ മാർകറ്റിൽ ഉണ്ടാക്കുന്ന വൻ തിരക്കും അത് മൂലം ഭക്ഷണസാധനങ്ങളുടെയും പഴം, പച്ചക്കറികളുടെ വിലയും കുതിച്ചുയരുന്നതും, നോമ്പിന്റെ രാത്രികളിൽ  മലയാളം ചാനലുകളിൽ മുസ്ലിം പാചക സ്ത്രീകൾ   അവരുടെ പാചക മികവുമായി പ്രത്യക്ഷപ്പെടുന്നതും  ചില വനിതാ മാസികകൾ കൊതിയൂറും “റമദാൻ” വിഭവങ്ങളുമായി റമദാൻ വിഭവ സ്പെഷ്യൽ പതിപ്പിറക്കുന്നതും നോമ്പ് വിഭവ സ്മൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള മാസമായുള്ള  തെറ്റിദ്ധരണ വരുത്തുന്നുണ്ട്, ഇതൊക്കെ നോമ്പിന്റെ  ഭാഗമാണെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചു പോകുന്നു,  ഇത് തികച്ചു തെറ്റായ സന്ദേശമാണ് നല്കുന്നത്.  ഈ മാസത്തിന്റെ യഥാർത്ഥ ലക്ഷ്യം ഉൾകൊണ്ടു കൊണ്ടുള്ളതല്ല  ഇത്തരം പ്രവർത്തനങ്ങൾ.

ദാന ധർമങ്ങൾ
പകല്‍ കഠിന വ്രതത്തില്‍ ഏര്‍പ്പെടുകയും രാവുകളെ പ്രാര്‍ഥനാ നിര്‍ഭാരമാക്കുകയും ധാന ധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്തു സൃഷ്ടാവിനോട് പാപമോചനത്തിനായി  പ്രാര്‍ഥിക്കുവാന്‍ റമദാൻ വിശ്വാസികളോട് ആവശ്യപ്പെടുന്നു. അതിലൂടെ അവൻ സൂക്ഷ്മത പാലിക്കുന്നവൻ ആയിത്തീരാൻ വേണ്ടി. വളരെ പുണ്യകരമാണെന്ന് ഇസ്ലാം നിര്‍ദേശിച്ച കര്‍മമാണ് ദാനധര്‍മങ്ങള്‍. ദൈവം  തനിക്ക് നല്കിയ അനുഗ്രഹമായ സമ്പത്ത് പാവപ്പെട്ടവര്‍ക്കു വേണ്ടി ചെലവഴിക്കാനുള്ള സന്മനസ്സാണ് ദാനധര്‍മങ്ങളിലൂടെ ഉണ്ടാവുന്നത്. പ്രവാചകൻ ജനങ്ങളില്‍ വെച്ച് ഏറ്റവും ഔദാര്യവാനായിരുന്നു. റമദാന്‍ മാസമായിക്കഴിഞ്ഞാല്‍ പ്രവാചകന്റെ  ഔദാര്യശീലം ഇരട്ടിയാകുമായിരുന്നു. പാവപ്പെട്ടവരുടെ വിശപ്പ് അനുഭവത്തിലൂടെ അറിയാന്‍ സമ്പന്നര്‍ക്ക് അവസരം ലഭിക്കുന്നതിലൂടെ ദീനാനുകമ്പയും സഹാനുഭൂതിയും കൈവരിക്കാന്‍ വ്രതം നിമിത്തം സാധിക്കേണ്ടതുണ്ട്‌. അത് കൊണ്ടാണ് മറ്റുമാസങ്ങളേക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ റമദാനിൽ  സജീവമാകുന്നതു . സഹായം സമ്പത്തു കൊണ്ട് മാത്രമല്ല, മറ്റു നല്ല സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാവാം. രോഗപീഢയാല്‍ വേദനിക്കുന്നവര്‍ക്കും അശരണരും ആലംബഹീനരുമായി നിത്യദുരിതം അനുഭവിക്കുന്നവരിലേക്കും സാന്ത്വനവുമായി കടന്നു ചെല്ലുന്നത് റമദാന്‍ മാസത്തിലെ വ്രതനാളുകളില്‍ ആവുമ്പോള്‍ അത് ഏറെ പുണ്യകരവും ഇരട്ടി പ്രതിഫലവുമുള്ളതുമായിത്തീരുന്നു. രോഗികളെ സാന്ത്വനിപ്പിക്കുക, അനാഥകളെ സംരക്ഷിക്കുക, വിധവകളെ സഹായിക്കുക, നിരാലമ്പര്‍ക്കു ആശ്വാസമെത്തിക്കുക  ഇത്തരം കാര്യങ്ങളിൽ കൂടുതൽ  പങ്കാളികളാവാൻ വൃതം അനുഷ്ടിക്കുന്നതോടൊപ്പം തന്നെ നമുക്കും കഴിയണം. ദൈവ  പ്രീതിക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ക്കു ലഭിക്കുന്ന പുണ്യം അളവറ്റതാണ്.  വലതുകൈ നല്‍കിയത് ഇടതുകൈ അറിയാത്തവിധം പരമരഹസ്യമായി ചെയ്യുന്ന ദാനത്തിന് വലിയ പ്രതിഫലമുണ്ടന്നും, ഏറ്റവും പ്രിയപ്പെട്ടത് കൊടുക്കലാണ് ഏറ്റവും വലിയ പുണ്യമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും  എല്ലാവര്‍ക്കും സാധിക്കട്ടെ.

Thursday, June 19, 2014

മലയാളത്തിന്റെ സ്വന്തം പൊയ്ത്തും കടവ്

ആത്മാവിന്റെ സഞ്ചാരങ്ങളെ കുറിച്ചു ഒരു പാട് രചനകൾ ലോക സാഹിത്യത്തിലും മലയാളത്തിലും ഉണ്ടായിട്ടുണ്ട്, ചക്രവാളത്തിന്റെ അനന്ത വിഹായസ്സിലൂടെ  ആത്മാവുകൾ സഞ്ചരിരിക്കാറുണ്ട്, ആത്മാവിനെ സ്വയം കണ്ടത്താൻ ശ്രമിച്ച  ഇബ്നു തുഫയിലിന്റെ ഹയ്യുബിൻ യക്ടാനും, ഹയ്യിനെ വളർത്തിയ മാൻപേടയെയും ഹയ്യ്‌ ഒറ്റയ്ക്ക് വളർന്ന സങ്കല്പ ദീപും, അബുൽ അലാ മഅരിയുടെ യുടെ രിസാലത്തുൽ ഗഫ്രാനും, ജിബ്രാന്റെ കഥകളും, പൌലോകൊയ്ലൂടെ ആൽകെമിസ്റ്റിലെ ആട്ടിടയനും, ഗാബോയുടെ  മക്കൊണ്ട എന്ന സങ്കല്പ നഗരവും ഉത്സുലയും പ്രോടെൻഷിയോ അഗ്വലരുടെ അലയുന്ന ആത്മാവും  ഇന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്നു.
വിഖ്യാത നോവലുകളും കഥകളും  വായിക്കുമ്പോൾ പുതുമ നിറഞ്ഞ സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ  വിസ്മയ കാഴ്ചകളിലൂടെ  നാം കടന്നു പോകാറുണ്ട്. വായനക്കാരെ  വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തിയാണ് അവരുടെ കഥകളിലും നോവലുകളിലും. അത്തരം ഒരു വശീകരണ ശൈലി ശിഹാബുദ്ദിൻ പൊയ്ത്തും കടവിന്റെ  പല രചനകളിലും നമുക്ക് കാണാൻ കഴിയുന്നു. മലയാളത്തിൽ ഫാന്റസികഥകൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ശിഹാബ്. 
ശിഹാബിന്റെ  ഫാന്റസി സ്വഭാവമുള്ള  ഒരു കഥയാണ്  "കത്തുന്ന തലയിണ" കത്തുന്ന തലയിണയിലെ  വരികൾ നമ്മെ കൂട്ടികണ്ട്‌ പോകുന്നത് വിസ്മൃതി നിറഞ്ഞ മറ്റൊരു ലോകതെയ്ക്കാണ്, ഇവിടെ  പല വിസ്മയ കാഴ്ചകളും നമുക്ക് കാണാൻ കഴിയുന്നു. രൂപമില്ലാത്ത രൂപ മായും ഭാവമില്ലാത്ത ഭാവമായും മാന്ത്രികമായ ചുവടു വെയ്പുകളോടെ ഭ്രാന്ത് തന്നിലേക്ക് വരികയും പിന്നീടത് ചിറകില്ലാതെ തനിക്ക് ചുറ്റും  പറന്നു കളിക്കുന്നതും അതെ  താഴ്വാരങ്ങളിൽ മഞ്ഞും ആട്ടിടയന്മാർ കടന്നു പോകുന്നതും പറഞ്ഞു കൊണ്ടാണ് കത്തുന്ന തലയിണയിലൂടെ ശിഹാബ് കഥ തുടങ്ങുന്നത്. കഥയുടെ മധ്യ ഭാഗത്ത് എത്തുമ്പോൾ വരികൾക്ക് കൂടുതൽ തീഷ്ണത അനുഭവപ്പെടുന്നു ഭാവനയുടെ ചിറകുകൾ നമ്മെ മറ്റൊരു ലോകത്തേയ്ക്ക് വീണ്ടും കൊണ്ട് പോകുന്നു. "താഴ്വാരങ്ങളിലൂടെ കടന്നു പോയ മനുഷ്യാത്മാക്കൾ വെറും റാന്തൽ വിളക്കായി.  ഞാൻ ആശ്രയമില്ലാതെ കേണു. ഭൂമിയുടെ പുതപ്പുകൾ  വലിച്ചു മൂടിക്കിടക്കാൻ ശ്രമിച്ചു. മേൽ മണ്ണ്  പരിഹാസ്യമാം വിധം അടർന്നു പൊടിഞ്ഞു, ഭ്രാന്ത്  പതുക്കെ എന്റെ  തോളിൽ കൈ വെച്ചു എനിക്ക് തളർച്ചയുടെ പാനിയം തന്നു, ഞാനെഴുന്നെൽക്കുംപോൾ പ്രഭാതം. ഭ്രാന്ത് പോയി കഴിഞ്ഞിരുന്നു. ഭൂമിയിലാകെ  മതിലുകളും അഴികളും കാട് പോലെ നിറഞ്ഞു നില്ക്കുന്നത് ഞാൻ കണ്ടു. കറുത്ത രാത്രിയിൽ മുളച്ചതാണിവയൊക്കെ  ഭൂമിയിലെ ഇരുമ്പഴികൾ പാതാളത്തോളം  അമർന്നു കിടന്നു. എനിക്കതിനെ എങ്ങിനെ നേരിടാനാവും അപ്പോഴേക്കും അവനെത്തി, പേടിക്കേണ്ട ഞാനുണ്ട്, എനിക്ക് എത്ര ശ്രമിച്ചിട്ടും വാക്കുകളെ ഒളിപ്പിക്കാൻ ആയില്ല "നീ ദയാ വായ്പില്ലത്ത  പലിശക്കാരനാണ്, പരപീഡയിൽ പുളച്ചു രസിക്കുന്ന ആത്മാവ്. നീ വെളിച്ചം തന്നു പകരം എന്റെ കണ്ണുകൾ ചോദിക്കും, ശബ്ദം തന്നു കാതുകൾ പറിച്ചെടുക്കും" 
മറ്റൊരു ഫാന്റസി കഥയായ പ്രണയത്തിന്റെ കഥ പറഞ്ഞ  "കാവല്‍പുര". കാവൽ പുരയിൽ ശിഹാബ് പറയുന്നത് ഒരു ചെറുപ്പക്കാരനായ വാച്ച് മാന്റെ സ്വപ്നമാണ്, ഏകാന്തതയില്‍ അയാള്‍ക്ക് തോന്നുന്ന ഭ്രമ കല്പനകൾ വിഷയമാകുമ്പോൾ വായനക്കാരെ താനുദ്ദേശിക്കുന്ന  ഭാഗത്തേക്ക് കൊണ്ട് പോകാൻ  ശിഹാബിന് കഴിയുന്നു, ഒരു ദിവസം ഈ ചെറുപ്പക്കാരൻ ഒരു വിലാസംഅയാള്‍ക്ക് കിട്ടുന്നതായിട്ട് സ്വപ്നം കാണുന്നു,  ആ വിലാസം ജീവിതത്തില്‍ ഇന്ന് വരേയും അയാള്‍ക്ക് അറിയാത്തതാണ്. അയാളുടെ ഒരു കൗതുകം കൊണ്ട്  അയാള്‍ ഉണര്‍ന്ന സമയത്ത് ആ സ്വപ്നത്തില്‍ കണ്ട വിലാസത്തെ കേന്ദ്രീകരിച്ചിട്ട് ഒരു കത്തെഴുതുകയാണ്. ഇങ്ങനെയൊരാളുണ്ടോയെന്നറിയില്ല. സ്വപ്നം കണ്ടതാണ്. പക്ഷേ അവിടുന്ന് ഒരു മറുപടി വരികയാണ്. അത് ഒരു പെണ്‍കുട്ടിയുടെ മറുപടിയാണ്. അങ്ങനെ അവര്‍ തമ്മില്‍ ഒരു പ്രണയം ആരംഭിക്കുന്നു. മനോഹരമായ ഫാന്റസി സ്വഭാവമുള്ള ഒരു പ്രണയ കഥയാണ്  കാവൽപുര. തികച്ചും വ്യത്യസ്ത മാണെങ്കിലും ഈ കഥയുടെ സൌന്ദര്യം ഒരു നിമിഷം പ്രണയത്തിന്റെ വക്താവായി അറിയപ്പെടുന്ന ജിബ്രാന്റെ പ്രണയ കഥ ഓര്മിപ്പിക്കുന്നു   മനസ്സ് അൽപനേരം ബോസ്ടനിലെക്കും ഈജിപ്തിലേക്കും പറക്കുന്നു. ഒരിക്കല്‍ പോലും നേരില്‍ കാണാതെ, അന്യോന്യം ശബ്‌ദം കേള്‍ക്കാതെ, അന്തരാത്മാവില്‍ നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും.  ജിബ്രാ൯ അമേരിക്കയിലെ ബോസ്ടനിലും, മേസിയാദ ഈജിപ്‌തിലും.  ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം, എന്നിട്ടും  അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു.  ആത്മാവിലായിരുന്നുഅവരുടെ പ്രണയം, ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും ആയിരുന്നു അവർ ആശയ വിനിമയം നടത്തിയിരുന്നത്. ശിഹാബിന്റെ മറ്റു ചില ഫാന്റസി കഥകളാണ് വീടുകൾക്ക് ജീവനുണ്ട്, സിൻഡ്രല്ല, നരഭോജികൾ, അഞ്ചാം മണ്ണിലേക്കുള്ള കത്തുകൾ, പണം പെയ്യുന്ന യന്ത്രം, ഉറക്കം, അറവു മൃഗം, കരിമ്പുലി, ചെമ്മണ്‍ കുന്നു, തല, ഈ സ്റെഷനിൽ ഒറ്റയ്ക്ക്.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ടു അവസാനം പിരിഞ്ഞു പോയ  ആത്മാവിനെ  പിന്തുടരാൻ ശ്രമിക്കുന്ന  ശിഹാബിന്റെ  "അനാഥത്തിലെ"  വരികൾ  കനൽ കട്ടയായി നമ്മുടെ മനസ്സിൽ എരിയിന്നു  നഷ്ടപ്പെട്ട ആത്മാവിനെ പിന്തുടരാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അനാഥമാകുന്ന മനസ്സിനെ ശിഹാബ്    ചിത്രീകരിച്ഛതിങ്ങനെയാണ് .

എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവടുകൊട്ടയില്‍ കണ്ണീരോപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടേയുമാണ്‌
എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു

ഒരു എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ എത്രത്തോളം അയാളെ  സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉധാഹരണമാണ് ശിഹാബുദ്ദീന്റെ എഴുത്തുകൾ . അനുഭവങ്ങളുടെ എഴുത്തിനെ കുറിച്ചു ശിഹാബ് പങ്കു വെയ്ക്കുന്നത് ഇങ്ങനെയാണ്  "ജീവിതാനുഭവമായിട്ടെഴുതുമ്പോള്‍ വാക്കുകള്‍ക്ക് വല്ലാത്തൊരു ശക്തി കിട്ടുന്നു. നമ്മുടെ അനുഭവമായിട്ട് നമ്മള്‍ നമ്മുടെ രചനയെ അല്ലെങ്കില്‍ വാക്കുകളെ അടുപ്പിക്കുമ്പോള്‍ വാക്കിനകത്ത് ഒരു പ്രകാശം അല്ലെങ്കില്‍ ഒരു ഊര്‍ജ്ജം തെളിയും എന്നുള്ളത് സത്യമായ കാര്യമാണ്. അപ്പോള്‍ ഒരു ആത്മസത്യസന്ധതയോടെ ഒരു പക്ഷേ സമൂഹത്തിന് അത് ഇഷ്ടപ്പെടുന്ന കാര്യമായിരിക്കണമെന്നില്ല. എന്നാലും അതിനോടടുപ്പിച്ചടുപ്പിച്ച് കൊണ്ട് വരുന്നത് എഴുത്തിന്റെ ശക്തി ഉണ്ടാക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. പിന്നെ എഴുത്തിന്റെ ലോകം അങ്ങനെ അനുഭവ മണ്ഡലവുമായി ബന്ധപ്പെടും. എന്ന് കരുതി എഴുതുന്ന എല്ലാ കഥകളും അനുഭവവുമായി ബന്ധപ്പെട്ടു എന്നല്ല. നമ്മള്‍ കേട്ടനുഭവങ്ങള്‍, കണ്ടറിവുകള്‍ നമ്മുടെ തന്നെ സ്വയം അവബോധങ്ങള്‍ എല്ലാം ഒരു കഥ എഴുതുമ്പോള്‍ ഒരു അസംസ്‌കൃത വസ്തുക്കളായി ചുറ്റുമുണ്ടാകും. നമ്മള്‍ അറിയുന്ന ലോകത്തെ അനാവരണം ചെയ്യുമ്പോഴാണ് എഴുത്തില്‍ കുറെകൂടി സൗകര്യമായിട്ട് വരുന്നത്.

ഗ്രാമ സൌന്ദര്യവും അവിടെ ജീവിക്കുന്ന നിഷ്കളങ്കരായ പാവപ്പെട്ടവരെയും  ശാലീനവും ഭാവാത്മകവുമായ ആവിഷ്‌കാരത്തിലൂടെ സംവേദനങ്ങൾ നടത്തുമ്പോഴും കടൽ കടന്നെത്തിയ  പ്രവാസ ലോകത്തെ ജനങ്ങളെയും  ഈ മരുഭൂമിയിലെ മണ്ണിനെ കുറിച്ചും  മറയില്ലാതെ ആവിഷ്‌കരിക്കുന്ന ഒരു പാട്  കഥകളും കവിതകളും  ശിഹാബുദ്ദീൻ രചിച്ചു. പ്രവാസ ജീവിതത്തെ  കുറിച്ചു  ശിഹാബ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്  ഗൾഫ്  കാരന്റെ  ജീവിതം  മരുഭൂമിയിലെ ചുട്ട  വെയിലിനെ  നോക്കി  ഞാറ്റു  വേലയെ  പറ്റി  പറയുന്നു . ഇളം  ബ്രൌണ്‍  നിറത്തിലുള്ള  മരുഭൂമിയിലെ  വരണ്ട  മണ്ണിനെ  നോക്കി   നാട്ടിലെ  പച്ച  വെയിലിനെ പറ്റി വാചാലനാകുന്നു, ഗൾഫ് എന്ന മണ്ണ് ഒരു സാമ്പത്തിക അഭയ കേന്ദ്രമാണ് അത് മാലാഖ പോലെ നമ്മെ അണച്ചു പിടിക്കുന്നു പക്ഷെ നമ്മൾ കണ്ണടച്ച് നാടിനെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്നു. പ്രവാസ  ജീവിതത്തിന്റെ അകങ്ങളിലെ തുടിപ്പുകള്‍ കാണാൻ  ശിഹാബിന് കഴിഞ്ഞു ഇവിടെ കണ്ട  കാഴ്‌ചകളെ ഹൃദ്യമായി വരച്ചിട്ടത് പ്രവാസ ലോകം പുതുമയോടെ വായിച്ചു.  ഇവിടെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ  മനസ്സുകളിലൂടെ സഞ്ചരിച്ചു  അവരുടെ ആകുലതകളും പ്രയാസങ്ങളും കാണാൻ ശ്രമിച്ചു,  പ്രവാസി തൊഴിൽ കാംപുകളിൽ കാണുന്ന ദുഃഖങ്ങൾ  ആധിപ്പെടുന്ന ഒരെഴുത്തുകാരന്റെ ഹൃദ്‌സ്‌പന്ദനങ്ങളായാണ് ശിഹാബിന്റെ പ്രവാസ കാലത്തെ കവിതകൾ സൂചിപ്പിക്കുന്നത്.  ഗൾഫ് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് വേണ്ടി "വേർപിരിഞ്ഞവന്റെ രാത്രിയിലൂടെ"  ശിഹാബ് പറയുന്നത് നമ്മെ നോമ്പരപ്പെടുത്തുന്നുണ്ട് നീണ്ട കവിതയിലെ ചില വരികൾ

ആരാണു നീയെനിക്ക്‌?
ആത്മാവിന്റെ ഉദ്ധരിച്ച ഒററവിരലോ
നിന്റെ ഗർഭപാത്രത്തിലേക്കു
തിരിച്ചു പോകാനുളള ഒററയടിപ്പാതയോ?
ആരാണു നീയെനിക്ക്‌?
എപ്പോഴും ഉളളിലേക്ക്‌
തോറ്റു പിന്മടങ്ങി അതേ വേഗത്തിൽ മുന്നോട്ട്‌
മാംസനിർമ്മിതമായ
എന്റെ ഉറക്കറയെവിടെ?
ഞാൻ നിന്നെ തിന്നട്ടെ?

പുതിയ ഭാവം, പുതിയ ഭാഷ, പുതിയ ജീവിതപശ്ചാത്തലം ഇവയിലൂടെ ചെറുകഥാസാഹിത്യത്തിന്  പുത്തൻ  ഉണർവ് നല്കാൻ ശിഹാബിന്റെ എഴുത്തുകൾക്ക് കഴിയുന്നു. എഴുത്തിൽ തീക്ഷ്ണതയുണ്ട്, ഓരോ കവിതയും നമ്മുടെ മനസ്സിൽ നൊമ്പരം സൃഷ്ടിക്കുന്നു,    സത്യത്തിന്റെ  പോരാളിയായി എഴുത്തിലൂടെ മാറുകയാണ്  ശിഹാബ്, കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്ന നിഷ്കളങ്കരായ  കുട്ടികളും സ്ത്രീകളും അനാഥകളും ഭൂമിയിലെ അശണരും അവശരുമായ മനുഷ്യരുടെ ജീവിതാനുഭവങ്ങലാണ്  കഥയിലും കവിതകളിലും  അധികവും വിഷയമാക്കുന്നത്. കഥയിലും കവിതയിലും പ്രകൃതിയുടെ  മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും  നിറയുന്നു. അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,വിജയങ്ങളും പരാജയങ്ങളും എല്ലാം നോക്കി കാണുകയും അത് എഴുത്തിലൂടെ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുന്നു.  സാധാരണക്കാരന്റെ ക്ലേശങ്ങളുടെ കഥയാണ്   ‘ദാസന്റെ ചെരുപ്പുകളിലൂടെ ശിഹാബ് നമ്മോട് പറയുന്നത്’.  ഒരു ചെരിപ്പു വാങ്ങാന്‍ കഴിയാത്ത ദാസൻ  ഉള്ള ചെരിപ്പ് തുന്നിയിട്ടും ആണിയടിച്ചുമൊക്കെ മുന്നോട്ട് പോകുന്നു.  ചെരിപ്പ് വാങ്ങാന്‍ കഴിയാത്തതിലുള്ള സങ്കടത്തിന്റെ  കഥയും അത് അദ്ദേഹത്തിന്റെ കുടുംബ പാശ്ചാലത്തിൽ അയാള്  അനുഭവിക്കുന്ന ഏകാന്തതയും പറയുകയാണ്‌   ‘ദാസന്റെ ചെരിപ്പുകള്‍’. ദാസനെ പോലെ അനേകം ദാസൻമാർ ജീവിക്കുന്നുണ്ട് എന്നതാണ് ഈ കഥാ പാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എഴുത്തെന്ന കലയെ പറ്റി ശിഹാബ് പറയുന്നത് ഇങ്ങനെയാണ്  "എഴുത്തുകാരന്‍ കാണുന്ന ലോകം വായനക്കാരന്റെ മനസ്സിലേയ്ക്ക് അത്‌പോലെ പകര്‍ത്തിക്കൊടുക്കുക എന്നതാണ് സത്യത്തില്‍ എഴുത്തിന്റെ ഒന്നാമത്തെ കല. അവരെ വായിപ്പിക്കുക, ആ ലോകത്തേയ്ക്ക് കൊണ്ടു പോകാന്‍ കഴിയുക, ആ ലോകത്തിന്റെ ചിന്തകളെ കൈമാറാന്‍ കഴിയുക, മനുഷ്യരെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയുക, ഇങ്ങനെയൊക്കെയുള്ള ആ ഭാവലോകം എഴുത്തിലേയ്ക്ക് കൊണ്ടു വരുന്ന ഒരു കലയാണ് സത്യത്തില്‍ കഥ എന്ന് പറയുന്നത്"
നമ്മുടെ നാടിന്റെ ഗ്രാമീണ ഭംഗി  അതെ പോലെ അനാവരണം ചെയ്ത കഥയാണ് ശിഹാബിന്റെ ഒമ്പതാം ക്ലാസ്സിലെ കേരള പാഠാവലി മലയാള പാഠ പുസ്തകത്തിൽ ഉൾപെടുത്തിയ  "കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ" എന്ന കഥ ആ കഥയിലെ ഉമ്മയും സഹോദരിമാരും വായനകാരുടെ  ഉമ്മയായും സഹോദരിയായ്യും മാറുന്നു,  ഗ്രാമീണ സ്ത്രീയുടെ എല്ലാ നിഷ്കളങ്കതയും ഈ കഥയിൽ നമുക്ക് കാണാൻ കഴിയും, പുറം ലോകം കൂടുതൽ അറിയാത്ത ഒരു അമ്മയാണെങ്കിലും  അവരുടെ ഉൾകാഴ്ച വളരെ വലുതാണെന്ന് കഥയിലൂടെ നമ്മോട് പറയുന്നു. പ്രവാസ ലോകത്ത് വളരുന്ന കുട്ടികൾ ഈ കഥ വായിക്കുമ്പോൾ കുറുക്കനെയും കോഴിയെയും കുന്നുകളെയും കാടിനേയും ഭാവനയിൽ കാണേണ്ടി വരുമ്പോൾ നാട്ടിലെ ഗ്രാമ വാസികളായ കുട്ടികൾക്ക് ജീവിതത്തിൽ ദിനേന കാണാൻ കഴിയുന്ന കാഴ്ചകളാണ് ഈ കഥ. ഈ കഥയോടുള്ള കാഴ്ചപാടും ബന്ധവും പ്രവാസ കുട്ടികളിലും നാട്ടിലെ കുട്ടികളിലും വ്യത്യാസ പെട്ടിരിക്കും. ഗൾഫിൽ മാത്രം വളർന്ന കുട്ടികൾക്ക് നാട്ടിലെ ഗ്രാമീണ ജീവിതത്തെ  ഓർത്തെടുക്കാനും  പഠിക്കാനും ഈ കഥ പ്രചോദനമാകുന്നു.
കുറച്ചു കാലം പ്രവാസിയായി ജീവിച്ച ശിഹാബിന് പ്രവാസികളുടെ മനസ്സ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്  ഒരു പ്രവാസിയുടെ ആശങ്കയും നൊമ്പരങ്ങളും നിഷ്കളങ്കതയും വരച്ചു കാട്ടിയ കഥയാണ് ശിഹാബിന്റെ "ഇക്ക" നാട്ടിലേക്ക് പോകുന്ന യാത്രക്കാരനും അവനെ എയര് പോർട്ടിൽ  എത്തിക്കുന്നതും അതിനിടയിലുള്ള സംസാരവും ശരിക്കും അതൊരു  കഥയായിരുന്നില്ല, ഗൾഫ് കാരന്റെ സാധാരണ ജീവിതമാണ്.
ഡിപാര്‍ച്ചര്‍ എന്‍ട്രന്‍സില്‍ ഒരു നിമിഷം അവന്‍ നിന്നു: ”ഇതിനപ്പുറം എനിക്ക് അനുവാദമില്ല. സമയം ധാരാളമുണ്ട്. ടെന്‍ഷന്‍ വേണ്ട.”
പ്രവാസിയുടെ യാത്ര അയപ്പും യാത്രയുടെ അവസ്ഥയും അവന്റെ  ജീവിത ബന്ധവും തുറന്നു പറഞ്ഞു വളരെ രസകരമായി അവതരിപ്പിച്ച കഥയുടെ അവസാനം തെല്ലൊന്നുമല്ല ഒരു പ്രവാസീയെ ചിന്തിപ്പിക്കുന്നത് ഓരോരുത്തരുടെയും  മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഇതിലെ ഓരോ കഥാ പാത്രവും പിന്നെ അതൊരു കഥയായല്ല  സ്വന്തം ജീവിതമായി മാറുകയാണ്
”എത്ര തവണ പറഞ്ഞതാണ്? എന്തിനാണിത്ര പരിഭ്രാന്തി? ഫോണില്ലാത്ത കാലത്തും നമ്മള്‍ വിളിപ്പുറത്തുണ്ടായിരുന്നില്ലേ? എല്ലാം പറഞ്ഞിരുന്നില്ലേ? പറയാതെ അറിഞ്ഞിരുന്നില്ലേ?”
എവിടെയാണ് ഞാന്‍? സ്‌നേഹത്തിന്റെ അത്യപാരമായ വിസ്മയഭൂമിയില്‍! എന്റെ നെഞ്ചിനോട് നീ ചേര്‍ന്നുകിടക്കൂ. ഉപ്പയും ഉമ്മയും കൈവിട്ട നിന്നെ എത്രയോ രാത്രികളില്‍ ഉറക്കിയപോലെ ഞാന്‍ നിന്റെ മുടികളില്‍ തലോടെട്ടയോ? ഇടിവെട്ടിയുണര്‍ന്ന രാത്രിമഴക്കാലത്ത് എന്റെ നെഞ്ചില്‍ ചേര്‍ന്നുകിടക്കൂ. ആ ഓലപ്പുര എത്ര കൊടുങ്കാറ്റടിച്ചിട്ടും വീണില്ല. ഉണങ്ങിയില്ല…

കണ്ണുകളെ തിരികെ വിളിച്ചിട്ടും ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ കവിതയുടെ താളം, നിദ്രയിൽ മരണം കാണുന്ന , അസ്തമയത്തിൽ വിഷാദം നിറഞ്ഞ വർണ്ണ മേഘങ്ങൾ കാണുന്ന  പുലരിയിൽ ഉന്മാദം കാണുന്ന ഉദയാസ്തമയം പോലെ കവിത മാറി മറഞ്ഞു കൊണ്ടിരിക്കുന്നു. അത് ജീവിതത്തിൽ ആവർത്തിക്കുന്നു.  ചില  നേരങ്ങളിൽ തെളിഞ്ഞ അരുവിയിൽ നിന്ന് ഒരു മുഖം നമ്മെ നോക്കുന്നു. ആ തെളിഞ്ഞ  അരുവി പോലെയാവണം കവിത ഉള്ളം എന്ന കവിതയിലൂടെ  ശിഹാബ്  നമ്മോടു പറയുന്നതിങ്ങനെയാണ്

കണ്ണാടിയിലെ
സ്വന്തം പ്രതിബിംബത്തെ
കൊത്തിയുടക്കാൻ ശ്രമിക്കുന്ന
കാക്കയെപ്പോലെ
ഞാൻ എന്നെ തന്നെ
എത്ര ആക്രമിച്ചിട്ടും

കടലിലേക്ക്‌ നീണ്ടു നീണ്ടെവിടെയോ
അവസാനിച്ച
എന്റെ കണ്ണുകളെ തിരികെ വിളിച്ചിട്ടും
ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ
എന്റ കവിതയുടെ താളം
എന്നെ എത്ര പുലഭ്യം പറഞ്ഞിട്ടും

ജന്മത്തിന്റെ വെടിയുണ്ടയിൽ
തെറിച്ച്‌ പോയ
എന്റെ ശരീരത്തെ
ചേർത്ത്‌ വെച്ചു ജീവനൂതാൻ
നീ എന്തിനാണ്‌
ഇങ്ങിനെ നിലവിളിക്കുന്നത്‌

1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവ് ഗ്രാമാത്തിൽ ജനിച്ചു. മാതാവ് ഖദീജ, പിതാവ് ഇബ്രാഹീം. ഭാര്യ നജ്മ, മക്കൾ റസ്സൽ, റയാൻ, റസിയ, സഹീർ.  കുറച്ചു കാലം പ്രവാസിയായി യു എ ഇ യിൽ  ജോലി ചെയ്തു   ഇപ്പോൾ നാട്ടിൽ ചന്ദ്രികയിൽ പത്രാധിപരായി ജോലി.   പ്രധാന കൃതികൾ ആർക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞു കാലം, തല, കത്തുന്ന തലയിണ, കടൽ മരുഭൂമിയിലെ വീട്, തിരഞ്ഞെടുത്ത കഥകൾ, മലബാർ എക്സ്പ്രസ്സ്‌ (കഥാ സമാഹാരം), നൂറ്റാണ്ടുകളായി കാത്തു വെച്ചത് (കവിതാ സമാഹാരം), ഈർച്ച, നല്ല അയൽക്കാരൻ (നോവലെറ്റ്) കഥാ പാത്രം വീട്ടു മുറ്റത്ത് (ലേഖന സമാഹാരം). 'തിരഞ്ഞെടുത്ത കഥകൾ'ക്ക് 2007-ലെ കേരള സാഹിത്യ അകാഡമി അവാർഡ് ലഭിച്ചു . പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ അങ്കണം അവാർഡ്,  കല(ഷാർജ) അവാർഡ്,  വി.ടി.ഭട്ടതിരിപ്പട് അവാർഡ് ഇവയൊക്കെ ഇതിനകം തന്നെ  ശിഹാബിനെ തേടിയെത്തിയ അവാർഡ്കലാണ്. കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.

Thursday, June 12, 2014

നദ പിന്നെയും പിന്നെയും സ്വപ്നം കാണുന്നു ....


കീറിദ്രവിച്ച വസ്ത്രവും പുറത്തേക്ക് തള്ളി നില്ക്കുന്ന കണ്ണുകളും ജടപിടിച്ച കെട്ടുപിണഞ്ഞ മുടിയും ഒട്ടിയ വയറും ചുളിഞ്ഞ  മുഖവുമായി ഒരു കൊച്ചു കുഞ്ഞിനേയും കയ്യിലടുത്ത് ആ തെരുവോരത്ത് ഇരിക്കുന്ന അമ്മയാണ് നദ.  ഭർത്താവ് അവൾക്കു രണ്ടു കുട്ടികളെയും സമ്മാനിച്ചു നേരത്തെ അങ്ങ് പോയി, ഉപ്പയും ഉമ്മയും അതിനു മുമ്പേ അവളോട്‌ യാത്ര പറഞ്ഞിരുന്നു. ചിലപ്പോൾ ആരോടും ഒന്നും സംസാരിക്കാതെ  വഴിയോരങ്ങളിൽ  സ്ഥാപിച്ച കല്‍‌പ്രതിമയെ പോലെ അനങ്ങാതെ നില്ക്കും, മനസ്സ് മുഴുവൻ ദുഖത്തിന്റെ കടലാണ്, നട്ടുച്ച സമയങ്ങളിൽ അവളുടെ  കണ്ണില്‍നിന്നും കണ്ണു നീര്‍ മഴയായി വർഷിക്കും,  എത്ര വലിച്ചിട്ടും മുലപ്പാൽ കിട്ടാതെ കരഞ്ഞു തളർന്നു മാറിൽ ചേർന്ന് കിടക്കുന്ന കൊച്ചു കുഞ്ഞു, ആഹാരം കഴിക്കാതെ മുലപ്പാൽ വറ്റിപ്പോയിരിക്കുന്നു, വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാൻ കഴിയാത്ത കൊച്ചു കൂര, അടുപ്പിൽ തീ എരിഞ്ഞിട്ട് ദിവസങ്ങളായി,  നിവൃത്തികേടു കാരണം "വല്ലതും കഴിച്ചിട്ടു  നാളുകളായി" എന്ന് പറഞ്ഞു ആരോടങ്കിലും കൈ നീട്ടിയാൽ കൂടുതലും കിട്ടുന്നത്  ആട്ടും തുപ്പും, കരുണയുള്ളവർ വല്ലതും കൊടുത്താൽ അന്നത്തെ ആഹാരമായി.

 ഒരു ദിവസം ഭിക്ഷാടനത്തിനിടയിൽ   "ദൈവത്തിന്റെ സ്വന്തം നാടിനെ" പറ്റി അവൾ കേട്ടു. ഭിക്ഷതേടി എത്തിയ  അല്പം ദയയുള്ള ഒരു വീട്ടിൽ നിന്നാണ്  അവളതറിയുന്നത്, നദയോട് അനുകമ്പ കാട്ടാറുള്ള അപൂര്വം അമ്മമാരിൽ ഒരാളാണ് ആ വീട്ടിലെ സരോജിനിയമ്മ,  "മകൻ അശ്രുവിന്റെ  സമപ്രായത്തിലുള്ള ഈ പ്രദേശത്തുള്ള കുറെ  അനാഥ കുട്ടികൾ ആ നാട്ടിൽ പഠിക്കുന്നു, അവർക്ക് മൂന്നു നേരം ആഹാരവും പരിചരണവും മതിയായ സ്നേഹവും അവിടെ ലഭിക്കുന്നു". ആ കുട്ടികൾ ഇപ്പോൾ ഇവിടെ അവധിക്കു വന്നിരിക്കുന്നു, അവർ അടുത്ത് തന്നെ അവധി കഴിഞ്ഞു തിരിച്ചു പോകും" സരോജിനിയുടെ വാക്ക് കേട്ടപ്പോൾ തന്റെ മകനെയും അവിടെ അയക്കാനുള്ള ആഗ്രഹം നദയുദെ മനസ്സിൽ നിറഞ്ഞു. മൂന്നു നേരം ആഹാരവും പഠിക്കാനുള്ള സൌകര്യവും അവൾക്കു ചിന്തിക്കാൻ കഴിയാത്ത അത്രയും വലുതായിരുന്നു അവരുടെ വാക്കുകൾ,  ഭൂമിയിലെ സ്വർഗമായി നദയ്ക്ക് തോന്നി.

അന്ന്  അവൾ  നേരത്തെ തന്നെ തന്റെ കൂരയിലേക്ക്‌ തിരിച്ചു, മനസ്സ് നിറയെ ദൈവത്തിന്റെ സ്വന്തം നാടായിരുന്നു, ക്ഷീണം കൊണ്ട് ഉറങ്ങിയത് അറിഞ്ഞില്ല.  സ്വപ്നത്തിന്റെ ചിറകുകൾ അവളെയും കൂട്ടി പറക്കാൻ തുടങ്ങി, സ്വപ്നത്തിൽ അവൾ സന്തോഷം നല്കുന്ന  കാഴ്ചകൾ കണ്ടു, അവധിയിൽ വന്നു തിരിച്ചു പോകുന്ന കുട്ടികൾ അശ്രുവിനെയും കൂടെ കൊണ്ട് പോകുന്നു, കരുണയുള്ളവരുടെ നാട്, അവിടെ മകന് മൂന്നു നേരം ഭക്ഷണവും പഠിക്കാനുള്ള സൌകര്യവും ലഭിക്കുമെന്നവർ പറയുന്നു,  തന്റെ കൈകുഞ്ഞിനെ മാറോട് ചേർത്തു, പത്ത്  വയസ്സായ തന്റെ പൊന്നുമകൻ അശ്രുവിനെ ചെളി നിറഞ്ഞ തെരുവോരത്ത്  നിന്നും സന്തോഷത്തോടെ  "ഭൂമിയിലെ സ്വർഗത്തിലേക്ക്", യാത്ര അയക്കുന്നു. മകന് വേണ്ടി പൊഴിക്കാൻ വറ്റിവരണ്ട കണ്ണിൽ ഇനി ഒരു തുള്ളി കണ്ണ് നീര് ബാക്കിയില്ല, മകന്റെ തലയിൽ തലോടി മനസ്സ്  മന്ത്രിച്ചു, കരുണ വറ്റാത്ത നാട്ടിലേക്കാണ് നീ പോകുന്നത്  "അതാണ്‌ എന്റെ ഏക സമാധാനം" പോയി വരൂ   "നിനക്കും അവരോടൊപ്പം അടുത്ത അവധിക്കാലത്ത്‌ തിരിച്ചു വരാമല്ലോ".

വീണ്ടും അവൾ സ്വപ്നത്തിന്റെ ചിറകിലൂടെ പറക്കാൻ തുടങ്ങി, ഇരുട്ടിനു കനം കൂടി അവളുടെ ഉറക്കിനും ആഴം കൂടി, കാഴ്ചകൾ മാറാൻ തുടങ്ങി, കേൾക്കാൻ ഇഷ്ടപ്പെടാത്ത ശബ്ദങ്ങൾ കേട്ടു തുടങ്ങി,  അവശബ്ദങ്ങൾ അവളുടെ കാതുകളെ അലോസരപ്പെടുത്തി ക്കൊണ്ടിരുന്നു  അശ്രുവിനെ  നോക്കി ഒരാൾ വിളിച്ചു പറഞ്ഞു,  " നിയമം  പാലിക്കപ്പെട്ടിട്ടില്ല ", അശ്രു  പറഞ്ഞു തെരുവിൽ ജനിച്ച എനിക്ക് നിയമം അറിയില്ല, പട്ടിണിയിൽ നിന്നും വിശപ്പിൽ നിന്നും അല്പം ആശ്വാസം ലഭിക്കാൻ എന്നെ എന്റെ ഉമ്മ ഇവരുടെ കൂടെ അയച്ചതാണ്, അവനോടു വീണ്ടും ആരോ വിളിച്ചു പറഞ്ഞു "ഇവിടെ പട്ടിണിയല്ല വിഷയം നിയമാണ്, വിശപ്പ് അറിയാത്തത് കൊണ്ടല്ല, പക്ഷെ നിയമം കുഞ്ഞിനെ  അതനുവദിക്കുന്നില്ല",  എന്നെ എന്റെ ഉമ്മയുടെ അടുത്തേയ്ക്ക് തന്നെ വിട്ടേക്കൂ, അവൻ കരയാൻ തുടങ്ങി, നിയമക്കുരുക്കിൽ പെട്ട്  അവിടെ പഠിക്കാൻ അവസരം ലഭിക്കാതെ  മകൻ ഈ തെരുവിൽ തന്നെ തിരിച്ചു വരാൻ  വിധിക്കപ്പെട്ടു,  മറ്റു കുട്ടികളോടൊപ്പം അവധിക്കാലം വരെ കാത്തു നില്ക്കേണ്ടി വന്നില്ല, ആരും കാണാതെ അവൻ കരയാൻ തുടങ്ങി, മകന്റെ കണ്ണ്നീർ തുള്ളികൾ അവളുടെ മുഖത്ത് ഉറ്റി വീഴാൻ തുടങ്ങി, അതവളുടെ ഉറക്കം ഉണർത്തി, സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണര്ന്ന നദ അശ്രുവിനെ ഉറക്കെ വിളിച്ചു.  

തന്റെ അടുത്തു വിശപ്പ് സഹിക്കാൻ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന അശ്രുവിന്റെ കണ്ണ് നീരായിരുന്നു അവളുടെ മുഖത്ത് പതിച്ചത്, തന്റെ മകനെ നോക്കി, ഞാൻ കണ്ടത് സ്വപ്നമോ യാതാർത്ഥ്യമോ എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു.

Wednesday, June 4, 2014

പകൽ കിനാവന്റെ കാഴ്ചകൾ ...

"പടം എടുക്കാൻ വേണ്ടി ഇത് വരെ പടം എടുത്തിട്ടില്ല എവിടെ പോകുമ്പോഴും ക്യാമറ കരുതും പോകുന്ന വഴിക്ക് കാണുന്ന ദൃശ്യം ക്യാമറയിൽ പകർത്തും" പകൽ കിനാവൻ എന്നറിയപ്പെടുന്ന ഷിജു എസ് ബഷീർ എന്ന ഫോട്ടോഗ്രാഫരുടെ  ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത്   നാഷണൽ  ജിയോഗ്രാഫിക്  മാഗസിൻ ഫോട്ടോഗ്രാഫറായിരുന്ന "ഓറിയറി"ന്റെ  വാക്കുകളും ചിത്രവുമാണ്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിൽ  സാന്‍ഫ്രാന്‍സിസ്കോയിലെ ഫ്രണ്ടിനെ കാണാൻ "ഓ റിയർ" ഡ്രൈവ് ചെയ്തു പോകുമായിരുന്നു. ഒരു വെള്ളിയാഴ്ച ഡ്രൈവിനിടയിൽ  വാഹനം നിർത്തി അല്പം വിശ്രമിക്കാൻ നേപ്പാ കൌണ്ടിയുടെ പരിസര പ്രദേശത്ത്  ഇറങ്ങിയപ്പോള്‍  തന്റെ ക്യാമറ കണ്ണുകളിലൂടെ തികച്ചും യാദൃശ്ശ്ചികമായി എടുത്ത ചിത്രം ഏതാണ്ട് ഒരു ബില്ല്യനിൽ അധികം ആളുകൾ  കണ്ടു എന്നാണു പറയപ്പെടുന്നത്. രണ്ടായിരത്തി രണ്ടു മുതൽ വിൻഡോസ്‌ എക്സ് പി  യുടെ വാൾപേപറിൽ  കാണുന്ന ആ ചിത്രം  "ഓറിയർ"  യാദൃശ്ശ്ചികമായി എടുത്തതായിരുന്നു. മുന്നൊരുക്കങ്ങളില്ലാതെ തന്റെ കണ്‍മുമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കാണ് യതാർത്ഥ ജീവൻ നല്കാൻ കഴിയുക എന്ന് വിശ്വസിക്കുന്ന  ഫോട്ടോഗ്രാഫറാണ്  ഷിജു എസ് ബഷീർ.
ഒരേ തൂവൽ
തോരാതെ പെയ്യുമീയേകാന്തത...
സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളും പ്രതി സന്ധികളും മനുഷ്യനിലും ജീവിതത്തിലും സൃഷ്ടിക്കുന്ന  വ്യതിരക്തമായ ദർശനങ്ങൾ കലയിലും സാഹിത്യത്തിലും ദൃശ്യമാണ്, ഫോട്ടോ ഗ്രാഫിയും ഇതിൽ നിന്നും വ്യത്യസ്തമല്ല സമയത്തിന്റെ ആപേക്ഷികതയ്ക്കുള്ളിൽ തന്റെ ചിന്തയുടെ ഫലമായി ഉണ്ടാകുന്ന ഒരു ക്ലിക്ക് ചിലപ്പോൾ ഒരു കാലത്തെ തന്നെയാണ് ഒപ്പിയെടുക്കുന്നത്, ചിലപ്പോൾ വലിയൊരു ദർശനത്തിനു തന്നെ വഴി ഒരുക്കുന്നു.  ക്യാമറയുടെ  സഹായത്തോടെ ഫോട്ടോ ഗ്രാഫെർസ്  ഒപ്പിയെടുക്കുന്ന ഇത്തരം  ദർശനങ്ങൾക്ക് ചിലപ്പോൾ ഭൗതികമായ വ്യാഖ്യാനങ്ങൾ വേണ്ടി വരുന്നു. ഇത്തരം ദൃശ്യ ഭാഷാ സംസ്കാരത്തിന് നവീനമായ സംഭാവന നല്കാൻ കഴിവുള്ള അപൂർവം ഫോട്ടോ ഗ്രാഫർമാരിൽ  ഒരാളാണ് ഷിജു എസ്  ബഷീർ.

ബോംബയിൽ ഒരു കമ്പനിയിൽ ആനിമേറ്റർ ആയി ജോലി ചെയ്തു നിരവധി പ്രമുഖ തമിൾ ഹിന്ദി തെലുങ്ക് സിനിമകളിലും  പരസ്യ ചിത്രങ്ങളിലും  പ്രവര്‍ത്തിച്ചശേഷമാണ് ഷിജു ദുബായിൽ ഒരു കമ്പനിയിൽ എത്തിപ്പെടുന്നത്. രണ്ടായിരത്തി അഞ്ചിൽ ദുബൈലായിരുന്നപ്പോൾ  പ്രമുഖ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ജെയിംസ് നാച്ച്വേയെക്കുറിച്ച് ക്രിസ്ത്യന്‍ ഫ്രൈ സംവിധാനംചെയ്ത വാര്‍ ഫോട്ടോഗ്രാഫര്‍ എന്ന ഡോക്യുമെന്ററി ഷിജുവിനെ സ്വാധീനിക്കുകയും  ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയും ചെയ്തു. അന്ന് മുതൽ ഫോട്ടോഗ്രാഫി എന്ന ലഹരി ഷിജുവിന്റെ തലയ്ക്കു പിടിക്കുകയും "ലൈഫ് ഇന്‍ ട്രാഷ്"  ഫോട്ടോ പരമ്പര ഷിജു സ്വയം സൃഷ്ടിക്കുകയും  അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ അച്ഛടിച്ചു  വരികയും ചെയ്തു. അത് ഷിജുവിന്റെ  ഫോട്ടോ ഗ്രഫിയുടെ ചിറകുകൾക്ക് കൂടുതൽ കരുത്ത് നല്കി. ഒരു സ്ഥലത്ത് ഒതുങ്ങി നില്ക്കാതെ നിരവധി രാജ്യങ്ങളിലേക്ക് ഷിജു പറന്നു. തന്റെ ചിറകുകളിൽ ക്യാമറക്കണ്ണുകൾ പിടിപ്പിച്ചു.  എത്യോപ്യ, കെനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ആംസ്റ്റര്‍ഡാം, നേപ്പാള്‍, ഇന്തോനേഷ്യ, കംബോഡിയ, വിയറ്റ്നാം, മധ്യേഷ്യന്‍, ആഫ്രികന്‍  ഇങ്ങനെ നിരവധി രാജ്യങ്ങളിൽ ഷിജു യാത്ര ചെയ്തു  ഫോട്ടോകൾ എടുത്തു. ഒപ്പം ഗള്‍ഫിന്റെ നേര്‍കാഴ്ചകളിലേക്കും പ്രവാസിജീവിതത്തിന്റെ ഒറ്റപ്പെടലുകളിലെക്കും  കണ്ണെത്താദൂരം നീളുന്ന ഗൾഫിലെ മരുഭൂമിയിലേക്കും ക്യാമറ ചലിപ്പിച്ചു.

പൊള്ളുന്ന ചില നോട്ടങ്ങളിലേക്ക് കുരുങ്ങിപ്പിടയുമ്പോള്‍!
മുറിവുകളുടെ ഒറ്റമുറി
ദയനീയ ഭാവങ്ങൾ നിറഞ്ഞ ഓരോ ചിത്രങ്ങളും  വിരല്തുംപും ക്യാമറക്കണ്ണും ചേര്‍ത്തുവെച്ച് രചിക്കുന്ന കവിതകളായി. ജീവിതത്തിന്‍െറ ചൂടും തണുപ്പും കണ്ണീരിന്‍െറ കനവും സ്നേഹത്തിന്‍െറ ഗാഢമായ വേദനയുമെല്ലാം ഷിജുവിന്റെ ചിത്രങ്ങളിൽ കാണാം. മനോഹരമായ പ്രക്രതിയുടെ പച്ചപ്പും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളും   അകലെ സൂര്യോദയവും വർണ്ണാഭമായ മേഘങ്ങളും  അരുവികളും  ദേശാടനക്കിളികളും തന്റെ ചിത്രങ്ങൾക്ക് മനോഹാരിത പകരുംപോഴും മനുഷ്യന്റെ നീറുന്ന  പ്രശ്നങ്ങൾക്ക് തന്നെയാണ്  ഷിജു പ്രാധാന്യം കൊടുത്തത്. ജീവിതത്തിന്റെ  സന്തോഷങ്ങളും , വസന്തങ്ങളും  ഓര്‍മയില്‍ നിന്നും  മറഞ്ഞു  വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍ മനസ്സിൽ നിറയുന്ന മനുഷ്യ ജീവനുകളുടെ ചിത്രങ്ങൾ, ഓരോ തലമുറകളുടെയും കാലത്തിന്റെയും ഗോത്രത്തിന്റെയും കഥകളായി  നമുക്ക് പറഞ്ഞു തരുന്നു.  ഓരോ ചിത്രവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിനുള്ളിൽ നിന്നും  ജീവിക്കുന്ന ആയിരം കഥകൾ നമുക്ക് വായിക്കാൻ കഴിയും. നിസ്സാര സംഭവം എന്ന് തോന്നിക്കുന്ന പലതും കാലത്തെയും ചിന്തയെയും  മാറ്റാൻ കെൽപുള്ളതാക്കുന്നു.

കെട്ടിട സമുച്ചയങ്ങൾക്കുള്ളിൽ  ആഡംബര ജീവിതം നയിക്കുന്നവർക്കിടയിൽ  ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആഹാരവും പാഴ്വസ്തുക്കളും പെറുക്കാൻ വിധിക്കപ്പെട്ട മനുഷ്യ മക്കളുടെ  ദയനീയ   "ചിത്രങ്ങളാണ്  "ലൈഫ് ഇന്‍ ട്രാഷ്". ഈ  വിഷയത്തിൽ പന്ത്രണ്ടോളം ചിത്രങ്ങളാണ്  അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ പ്രസിദ്ധീകരിച്ചത്.

ഷിജുവിന്റെ  നിശബ്ദ  ചിത്രങ്ങൾക്ക്  പുതിയലോകത്തെ സൃഷ്ടിക്കാന്‍  കഴിയുന്നു.  മനുഷ്യന്റെ   സ്വപ്ന സാക്ഷാൽകാരത്തിനു വേണ്ടിയുള്ള നെട്ടോട്ടം, സ്വപ്നവും  യാഥാര്‍ഥ്യവും തമ്മിലുള്ള വൈരുദ്യം, വിഹ്വലതകള്‍, ഭാവനകള്‍, ആകാംക്ഷകൾ , ആഗ്രഹങ്ങള്‍ എല്ലാം ചിത്രങ്ങളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. ഓരോ ചിത്രങ്ങള്‍ക്കും ഷിജു നല്കുന്ന അടിക്കുറിപ്പുകൾ ഓരോ കവിതയായി  മാറുകയാണ്, പൊള്ളുന്ന ചില നോട്ടങ്ങളിലേക്ക് കുരുങ്ങിപ്പിടയുമ്പോള്‍!, കഥയില്ലാത്ത ചില ഫ്രെയ്മുകള്‍", ആകാശദൂരം, തോരാതെ പെയ്യുമീയേകാന്തത... മുറിവുകളുടെ ഒറ്റമുറി,  ചില നോട്ടങ്ങള്‍... ഒറ്റ വാക്കില്‍ ഒതുങ്ങാതെ പോകുന്നത് ,   ഓരോ മരത്തിലും വീടുണ്ട് അതിരുകളില്ലാതെ,  ഷിജു വിന്റെ അടിക്കുറിപ്പുകളാണ് ഇവയൊക്കെ.

ഒരു ചിത്രത്തിന് താഴെ ഷിജു കുറിച്ചിട്ട വരികൾ  ഇങ്ങനെയാണ് 
എണ്ണമില്ലാത്ത രാത്രികളില്‍ നെയ്ത
സ്വപ്നങ്ങള്‍ കൂട്ടിവെച്ച്
മണ്‍ വിളക്കിന്റെ മുന്‍ വെളിച്ചത്തില്‍ നിന്നും
നഗരത്തിന്റെ മങ്ങിയ പിന്‍ വെളിച്ചത്തിലേക്ക്
സ്വയം ചിതറി വീഴുമ്പോള്‍...

താനൊരു ഫോട്ടോ ഗ്രാഫർ മാത്രമല്ല ഒരു കവി കൂടിയാണ് എന്ന് തെളിയിക്കുന്നതാണ് ഷിജുവിന്റെ  ഈ വാക്കുകൾ. പേര് പകൽകിനാവൻ എന്നാണങ്കിലും തന്റെ ചിത്ര ലോകത്തെ കിനാവുകൾ മുഴുവൻ അന്വര്തമാക്കുന്ന രൂപത്തിലുള്ളതാണ് ഓരോ ചിത്രങ്ങളും. ഷിജുവിന്റെ ചിത്രങ്ങളും  വരികളും "അൻ സ്ക്രിപ്റ്റെഡു  ലൈവ്സ്‌", "ലൈഫ് ഇൻ ട്രാഷ്", "ഷൈഡ്‌സ് ഓഫ് ലൈഫ്", എന്നിങ്ങനെ ഫോട്ടോ എസ്സെകളായി പൊതു സമൂഹത്തിനു മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയെടുത്ത അമ്പതോളം ചിത്രങ്ങൾ ഷൈഡ്‌സ് ഓഫ് ലൈഫ്ൽ കാണാം.

അടുത്ത ഫോട്ടോ പ്രദർശനം ഈ വിഷയത്തിൽ ആയിരിക്കുമെന്ന് ബഷീർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ  ഷിജുവിന്റെ  ഫോട്ടോ പ്രദർശനങ്ങൾ നടക്കുകയുണ്ടായി, തിരുവനന്തപുരത്തെ  പ്രദർശനം "എഴുതപ്പെടാത്ത ജീവിതങ്ങൾ" സന്ദർശനമനസ്സുകളിൽ വരച്ചിട്ടു. പ്രദർശനം കണ്ട ഒരു അച്ഛന്റെ വികാരം പങ്കു വെച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് ഷിജു പറയുന്നു, "അച്ഛൻ" എന്ന  ചിത്രം  കണ്ട  ഒരച്ചൻ എന്നോട് പറഞ്ഞു " എന്റെ ജീവിതമാണ് നിങ്ങൾ പകർത്തിയിരിക്കുന്നത്  അത് പറയുമ്പോൾ അയാളുടെ കണ്ണ് നനയുന്നുണ്ടായിരുന്നു. അയാളുടെ വാക്കുകൾ എനിക്ക്  കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു". രാജസ്ഥാനിലെ  ഇത് വരെ ഒരു ഫോട്ടോ  പ്രകാശവും തന്റെ മുഖത്ത് പ്രതിഫലിക്കാത്ത തൊണ്ണൂർ വയസ്സോളം പ്രായം വരുന്ന ഒരു അമ്മൂമയുടെ പടം എടുക്കുമ്പോൾ ക്യാമറയുടെയും  ടെക്നോളജിയുടെയും ലോകം എന്താണെന്ന് അറിയാത്ത ആ ഗ്രാമീണ സ്ത്രീ നാളെ എന്നെ ലോകം കാണുമല്ലോ എന്ന് പറഞ്ഞത്  ഇന്നും ഓർക്കുന്നതായി ഷിജു പറഞ്ഞു.  ഷിജുവിന്റെ അപൂർവ്വം ചിത്രങ്ങളിൽ ഒന്നായിരുന്നു ആ വൃദ്ധ സ്ത്രീയുടെ ചിത്രം.

നിന്റെ കണ്ണില്‍ തനിച്ചു നില്‍പ്പാണിപ്പോഴും, ഒരു കടല്‍!
ദക്ഷിണപടിഞ്ഞാറന്‍ എത്യോപ്യയിലെ ഓമോ നദീതടത്തിലേക്ക് നടത്തിയ യാത്ര ഷിജുവിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അതിനെ പറ്റി ഷിജു  പറയുന്നത് ഇങ്ങനെയാണ്. "ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു സ്വപ്ന സഞ്ചാരമായിരുന്നു അത്. തലസ്ഥാന നഗരമായ അദ്ദിസ് അബാബയില്‍ നിന്നും തൊള്ളായിരം കിലോമീറ്റര്‍ അകലെ ഒമോവാല്ലി എന്ന അതിമനോഹരമായ താഴ്വരയിലേക്കായിരുന്നു യാത്ര.  കുടിവെള്ളം ശേഖരിച്ചു പോകുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നീണ്ട നിരതന്നെ കാണാം. കന്നാസുകളിൽ വെള്ളം നിറച്ചു കഴുതകളുടെ പുറത്തു കെട്ടിവെച്ചാണ് അവർ പോയിരുന്നത്. ഒരു കുട്ടി പോലും സ്കൂളിലേക്ക് പോകുന്ന കാഴ്ച എവിടെയും കണ്ടില്ല. എല്ലാവരും വണ്ടിയിൽ ചിരിച്ചും സന്തോഷിച്ചും സംസാരിച്ചു കൊണ്ടിരുന്നപ്പോഴും നഷ്ടപെട്ടുപോകുന്ന ഇവരുടെ ബാല്യവും വിദ്യാഭ്യാസവും ജനങ്ങളെ കാര്‍ന്നു തിന്നുന്ന പട്ടിണിയും എന്നെ വല്ലാത്തൊരു അസ്വസ്ഥതയിലേക്ക് ഇടയ്ക്കിടെ തള്ളിവിടുന്നുണ്ടായിരുന്നു.  എന്റെ ക്യാമറക്കണ്ണുകള്‍ ഈ പച്ച മനുഷ്യരെ, അവരെ ചൂഴ്ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയെ ഇരുട്ടും വെളിച്ചവും ചാലിച്ച് പകര്‍ത്തിക്കൊണ്ടേയിരുന്നു.
ഷിജുവിന്  ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദക്ഷിണ  എത്യോപിയയിൽ നിന്നും ലഭിച്ചത്. അർദ്ധനഗ്ന ആദിവാസി ഗോത്രമാണവിടെ ജീവിക്കുന്നത്. അവരുടെ അർദ്ധനഗ്ന ചിത്രങ്ങൾ നമ്മെ വല്ലാതെ ചിന്തിപ്പിക്കുന്നു വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ഉള്ള ഗോത്ര, ഗിരിവർഗ വിഭാഗങ്ങളാണ് ദക്ഷിണ എത്യോപ്യയിലെ തുർമിയിൽ ഉള്ളത്. ‘ഹരോ’ , ‘മുർസി ‘, ‘ഹാമർ’ എന്നിവരാണ് പ്രധാനമായും.  മാറു മറയ്ക്കാത്ത ഗോത്രവരഗ്ഗ സ്ത്രീകള്‍. നമ്മുടെ ജീവിത പരിസരത്തില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു ജനതയെ കാണുന്നത്, അവരുടെ ജീവിതം അറിയുന്നത് ഒരു സ്വപ്നം പോലെ അനുഭവപ്പെട്ടതായി ഷിജു പറയുന്നു. ഒരോ യാത്രയും ജീവിതത്തോട് പറയുന്നത് പകരം വയ്ക്കാനാവാത്ത ചില അപൂര്‍വ്വ നിമിഷങ്ങളാണെന്നു ഷിജുവിന്റെ ഈ  യാത്രയിലൂടെയുള്ള ചിത്രങ്ങൾ പറയുന്നു. സര്‍ഗ്ഗാത്മകത യിലൂടെ തന്റെ  കാഴ്ചയും കാഴ്ചപ്പാടുകളും നവീകരിക്കാനും  അഭൂതപൂര്‍വ്വമായ ചിത്രങ്ങളിലൂടെ യാത്രകള്‍ പകര്‍ത്തി വെയ്ക്കാനും കഴിയുമെന്നു ഷിജു തെളിയിക്കുന്നു.

ഇനിയെത്ര ദൂരം!
അടുത്ത യാത്രയ്ക്കും ഒരു ഡോക്യുമെന്റ്രി ചെയ്യാനുമുള്ള ഒരുക്കത്തിലാണ് ഷിജു  അതിനു വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്  ആസ്ത്രേലിയക്കടുത്തുള്ള   "വനത്തോ" ആദിവാസി ഗോത്രത്തെ കുറിച്ചാണ് പഠനവും ഡോക്യുമെന്റ്രിയും, ഇതും ആഫ്രിക്കയിലെ ഹാമർ ഗോത്ര വർഗക്കാരെ പോലെയുള്ള ഒരു ആദിവാസി ഗോത്ര വർഗമാണ് .

കായം കുളം സ്വദേശിയായ  ഷിജു മലപ്പുറം തിരൂര്‍ എസ്എസ്എം പോളിടെക്നിക്കില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷം ബംഗ്ലൂരിൽ നിന്നും  ആനിമേഷന്‍ പഠിച്ചു. ബോംബയിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. പിതാവ് ബഷീറും  മാതാവ് സുലൈഖയ്മാണ്, ഷിജുവിന് രണ്ടു പെണ്‍ മക്കളാണ് കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നു. സ്കൂള്‍ വിദ്യാഭ്യാസകാലത്ത്  തന്റെ കലാപരമായ  കഴിവുകൾ  യുവജനോല്‍സവവേദികളില്‍ തെളിയിക്കുകയും പോളിടെക്നിക്കില്‍ ആര്‍ട്സ്ക്ലബ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. shijusbasheer@gmail.com
http://www.daydreamerfotos.com/
http://www.facebook.com/daydreamer.fotos
Related Posts Plugin for WordPress, Blogger...