Thursday, October 10, 2013

ത്യാഗ ജീവിതത്തിന്റെ ഉപമ


പ്രവാസി വർത്തമാനം
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇബ്രാഹിം നബിയുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും വെളിച്ചം വീശുന്നത്. ദൈവദൂതനായ ഇബ്‌റാഹീം ഒരു പാട് പരീക്ഷണങ്ങൾക്ക്  വിധേയമായിട്ടുണ്ട്. ഹജ്ജിലൂടെ ലോക മുസ്ലിംകൾ ഇബ്രാഹീനബിയുടെയും മകൻ ഇസ്മാഇൽ നബിയുടെയും ഹാജറയുടെയും ത്യാഗോജ്ജ്വലമായ  ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും പുതുക്കുകയാണ്.  ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും  ഇബ്രാഹിം നബി ത്വജിച്ചു. ഓരോ പരീക്ഷണങ്ങള്‍ക്ക് മുമ്പിലും ജയിക്കുകയായിരുന്നു.  അത് കൊണ്ട് തന്നെ ഇബ്‌റാഹീം നബി ചരിത്രത്തിന്റെ ഏടുകളിൽ എന്നും  ജ്വലിച്ചു നില്‍ക്കുന്നു. നംറൂദ് ചക്രവര്‍ത്തി ക്കെതിരെശബ്ദിച്ചതും അനീതിക്കെതിരെ പോരാടിയതും കാരണം ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ  സഹിക്കേണ്ടി വന്നു.  നംറൂദ് ഇബ്രാഹീമിനെ  തീകുണ്ഠത്തിലെരിഞ്ഞു. ഇബ്രാഹീമിനു നേരിടേണ്ടി വന്ന വലിയ  പരീക്ഷണമായിരുന്നു അത്.
 പക്ഷെ ദൈവം അദ്ദേഹത്തെ തീയിൽ നിന്നും രക്ഷിച്ചു. 
"നാം പറഞ്ഞു: `ഓ, അഗ്നീ! നീ തണുക്കുക. സുരക്ഷയുമാവുക ഇബ്റാഹീമിന്."
ജീവിതത്തിന്റെ  സായം സന്ദ്യയിൽ തനിക്കു ലഭിച്ച  കുഞ്ഞിനെയും ഭാര്യയെയും  തനിച്ചാക്കി യാത്ര പോകേണ്ടി വന്നത് മറ്റൊരു പരീക്ഷണമായിരുന്നു.  ദൈവഹിതമനുസരിച്ചു  ഇബ്രാഹീം ഹാജറയെയും മകൻ ഇസ്മായിലിനെയും  മക്കയിലേക്കു കൊണ്ടുവന്നു. ആ വിജനമായ സ്ഥലത്ത് അവരെ തനിച്ചാക്കി. ഇബ്രാഹീം അവിടെ നിന്ന് പോകുമ്പോൾ  ഭാര്യ  ഹാജറ ചോദിച്ചു ‘
ഈ വിജനമായ സ്ഥലത്ത് ഞങ്ങളെ ആരെ ഏല്‍പ്പിച്ചാണ് അങ്ങ് പോകുന്നത്?
ദൈവം അങ്ങയോടിങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ?’ ‘
അതേ’ എന്ന്  ഇബ്രാഹീം മറുപടി പറഞ്ഞപ്പോൾ ഹാജറ അവരോടു  പറഞ്ഞു .
‘എങ്കില്‍ അങ്ങ് പൊയ്ക്കൊള്ളുക. ദൈവം  ഞങ്ങളെ കൈ വിടില്ല ’
ഇബ്രാഹീമിന് ദൈവം നല്കിയ അതിതീക്ഷ്ണ മായ മറ്റൊരു പരീക്ഷണമായിരുന്നു അത്.
ഇബ്രാഹീം നബി അവിടെ നിന്നും മറ്റൊരു നാട്  ലക്ഷ്യമാക്കി പുറപ്പെട്ടു. പരസ്പരം കാണാത്തത്രയും അകലെ എത്തിയപ്പോള്‍ പ്രപഞ്ചനാഥനോട്  മനസ്സുരുകി  പ്രാർഥിച്ചു.
"നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ ഇവിടെ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ"!
ഈ പ്രാര്‍ഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ വളർച്ചയിൽ  നിര്‍ണായക പങ്ക് വഹിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു.  ഉണങ്ങിയ മരുഭൂമിയായ  തരിശു നിലത്തിനപ്പുറം അവിടെ  മനുഷ്യവാസത്തിനും ജീവിക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കാനും  ഇബ്രാഹീം ആവശ്യപ്പെടുകയായിരുന്നു. ഈ പ്രാര്‍ഥന പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കപ്പെടുകയായിരുന്നു.

ദാഹിച്ചു  വലഞ്ഞ ഹാജറ തന്റെ കുഞ്ഞിനു  ഒരു തുള്ളി വെള്ളത്തിനായി  സഫയുടെയും മർവയുടെയും ഇടയിലൂടെ  ഓടിയത് ഹജ്ജിലെ സഅയു കർമ്മത്തിലൂടെ ഹാജിമാർ ഓർക്കുന്നു. ചുണ്ടു നനക്കാന്‍ ഒരിറ്റു വെള്ളത്തിന്‌ വേണ്ടിസഫയുടെയും മർവയുടെയും ഇടയിലൂടെ ഹാജറ ഓടുകയായിരുന്നു. ഓടിത്തളർന്നു കുഞ്ഞിനടുത്തത്തിയപ്പോൾ  കുഞ്ഞിന്റെ കലടിയിലൂടെ ലഭിച്ച വെള്ളം "സംസം" ആ ജലം പിന്നീട്  പുതിയൊരു സംസ്കാരത്തിനും  നാഗരികയതയ്ക്കും  കാരണമാവുകയായിരുന്നു.  ജനവാസമില്ലാത്ത മക്ക പിന്നെ ജവാസമുള്ളതാവാൻ അത് കാരണമായി. ആ വെള്ളം ഇന്നും ഹാജിമാരുടെ കയ്യിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു. 
വർഷങ്ങൾക്കു ശേഷം  വീണ്ടും ഇബ്രാഹിം തന്റെ മകന്റെ യടുത്തു എത്തുന്നു,
മകനോടുത്തു സന്തോഷത്തോടെ കഴിയുന്നതിനിടയിൽ ദൈവത്തിന്റെ കല്പന വീണ്ടും.
"മകനെ  ബലിയര്‍പ്പിക്കണമെന്ന്".
 ഇബ്രാഹിം നബി  സ്വപ്നം കാണുന്നു   "മകനെ  ബലിയര്‍പ്പിക്കാൻ"
ദൈവ  കല്‍പന  നിറവേറ്റാന്‍  തന്റെ മകനോടു ഇബ്രാഹിം സംസാരിക്കുന്നു
`മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു.
പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?`
ദൈവ കല്പനയാനങ്കിൽ അത് നിറവേറ്റാൻ മകന്‍ ബാപ്പയോട് പറയുന്നു.
 "പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ദൈവം ഉദ്ദേശിക്കുന്നു വെങ്കിൽ - അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം".
അങ്ങിനെ മകനും പിതാവും ത്യാഗത്തിനു തയ്യാറാകുന്നു.  മനസ്സില്‍ വേദന കടിച്ചു പിടിച്ചു കൊണ്ട്  ദൈവകല്‍പന നിറവേറ്റാന്‍ ഇബ്രാഹിം  തന്റെ മകനെ അറുക്കാൻ  ഒരുങ്ങുന്ന ആ നിമിഷം ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷമായിരുന്നു. മകന്റെ മുഖം കണ്ടാല്‍ താനതിൽ നിന്ന് പിന്തിരിഞ്ഞു പോകുമെന്ന ഭയപ്പെട്ടത്കൊണ്ട് മകനെ  ഇബ്‌റാഹീം കമിഴ്ത്തിക്കെടുത്തി. ക്ഷമയോടെ ഇസ്മായിൽ കിടന്നു.  കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല.  കത്തിക്ക് മൂര്‍ച്ചയുണ്ടോ എന്ന് നോക്കാൻ പാറയില്‍ വെട്ടി. പാറ രണ്ടു കഷ്ണങ്ങളായി.
പരീക്ഷണത്തിൽ ജയിച്ച ഇബ്രാഹീമിന്റെ മുമ്പിൽ ദൈവം മാലാഖയായ ജിബ്രീലിനെ അയച്ചു.
ഇബ്‌റാഹീമിന്റെ  ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഒരു ആടിനെയുമായി.  "ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു".
അങ്ങനെ മകൻ ഇസ്മായീലിനു പകരം  ഇബ്‌റാഹീം ആ ആടിനെ ബലി നല്‍കി.  ഈ സംഭവത്തിന്റെ ഓര്‍മ്മ  പുതുക്കിക്കൊണ്ടാണ്  ലോകത്തുള്ള വിശ്വാസികള്‍  മുഴുവനും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. 
ഇബ്രാഹിം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പാട് ഓർമ്മകൾ ഹജ്ജിലൂടെ ഓരോ ഹാജിമാരും പുതുക്കുകയാണ്, ആ ത്യാഗം സ്വന്തം ജീവിതത്തിൽ നിറവേറ്റാൻ വേണ്ടി മനസ്സിനെ പാകപ്പെടുതുകയാണ്.

ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ്‌ അറഫ. ഈ വര്‍ഷത്തെ  അറഫാ ദിനം ഒക്ടോബര്‍ 14 തിങ്കൾ ആണ്, 15ന് ചൊവ്വാഴ്ച  ആയിരിക്കും ബലി പെരുന്നാള്‍. ഹജ്ജിനു ദിവസങ്ങൾ മാത്രം നില്‍ക്കെ ഹജ്ജിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചതായും ഇതിന്റെ മുന്നോടിയായി  കിരീടാവകാശി അമീർ സല്മാൻ ബിന് അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം ഹജ്ജിന്റെ അന്തിമ ഒരുക്കങ്ങൾ വിലയിരുത്തിയതായും  സംതൃപ്തി രേഖപ്പെടുത്തിയതായും പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ പ്രവാഹം തുടരുകയാണ്. വിദേശത്ത് നിന്നുള്ള ലക്ഷക്കണക്കിന്  തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.

ഹജ്ജിന്‍െറ ഏറ്റവും പ്രധാന ഘടകമാണ് അറഫയിലെ താമസം. ഹജ്ജു അറഫയാണ്, അറഫയിൽ നില്ക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ ഹജ്ജില്ല. പരമമായ വിനയത്തിന്‍െറ വേഷത്തില്‍ അല്ലാഹുവിനോട് പാപമോചനം തേടാൻ  ലക്ഷക്കണക്കിന്‌ ഹാജിമാരാണ്‌ അവിടെ ഒരുമിച്ചു കൂടുന്നത്. ലോകത്ത് സമാനതയില്ലാത്ത ഒത്തു ചേരൽ. മാനവസമൂഹത്തിന്‍െറ ഉജ്ജ്വല വികാരങ്ങളുടെ മാതൃകാപരമായ സംഗമമാണ് അറഫാ സംഗമം. പണക്കാരനും പാവപ്പെട്ടവനും  ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും പാവപ്പെട്ടവനും  വെളുത്തവനും  കറുത്തവനും  വൈവിധ്യത്തിന്‍െറയും വർണത്തിന്റെയും ജാതിയുടെയും  മതില്‍കെട്ടുകള്‍ മാറ്റിനിര്‍ത്തി എല്ലാവരും അല്ലാഹുവിന്‍െറ കരുണയ്ക്കായി  കൈ  ഉയര്‍ത്തി പ്രാർഥിക്കുന്നു.  

ഭൂമിയുടെ വിവിധ  കോണിൽ നിന്നും എത്തിയ  മുഴുവന്‍ ഹാജിമാരും  തങ്ങളെ വേര്‍തിരിക്കുന്ന എല്ലാവിധ വിവേചനങ്ങളില്‍ നിന്നും വിശേഷതകളില്‍ നിന്നും മോചിതരായി സ്രഷ്ടാവിന്റെ മുന്നില്‍ അവിടെ സമ്മേളിക്കുകയാണ്. അതും ലോകത്തിലെ പരമ ദരിദ്രനുപോലും അണിയാവുന്ന വളരെ ലളിതമായ വേഷത്തില്‍! തിളയ്ക്കുന്ന വെള്ളത്തിന്റെ ശബ്ദം പോലെ ഓരോ മനസ്സിൽ നിന്നും ശബ്ദം പുറത്തു വരുന്നു, പ്രാവിന്റെ കുറുകൽ പോലെ ഓരോ ചുണ്ടുകളിൽ നിന്നും ദൈവ കീർത്തനങ്ങലും  സ്തോത്രാലാപനങ്ങലും ഉരുവിട്ട് കൊണ്ടിരിക്കുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും വാനത്തേക്ക് ഉയര്‍ത്തുന്ന ഓരോ  കരങ്ങളും തേടുന്നത് ഒന്നുമാത്രം പാപമോചനം., ഭക്തിയുടെ കൂടാരങ്ങളില്‍ അലയടിക്കുന്നത് പാപമോചനത്തിന് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മാത്രം. ഒഴുകുന്ന കണ്ണീരുമായി  പാപമോചനത്തിനായി നെഞ്ചുരുകിയുള്ള തേങ്ങലും  കരച്ചിലും മാത്രം.

അറഫയില്‍ പങ്കെടുക്കാത്തവര്‍ക്ക്  അവരോടു ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നോമ്പ്  അനുഷ്ഠിക്കല്‍ ഏറെ പുണ്ണ്യമുള്ള കാര്യമാണ് ‘കഴിഞ്ഞ ഒരുവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപം അറഫാ നോമ്പ് കൊണ്ട് പോരുക്കപ്പെടും.  ദുല്‍ഹജ്ജ് മാസത്തെ ആദ്യത്തെ പത്തു ദിവസങ്ങള്‍  വളരെ ശ്രേഷ്ടമായ ദിവസങ്ങളാണ്. നരകാഗ്നിയില്‍നിന്ന് അല്ലാഹു തന്‍െറ ദാസന്മാരെ ഏറ്റവും കൂടുതൽ മോചിപ്പിക്കുന്ന ദിവസമാണ് ‘അറഫാദിവസം അളവറ്റ അനുഗ്രഹം ഭൂമിയിലേക്കിറങ്ങുന്ന ദിവസം.   അറഫ ഓരോ വിശ്വാസിക്കും വിശാലമായ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമാണ് താനെന്ന തിരിച്ചറിവ് നല്‍കുന്നു. അത് സ്വത്വബോധവും പരസ്‌പര സ്‌നേഹവും സഹകരണവും സഹജീവികള്‍ക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളര്‍ത്തുന്നു.  ഇസ്‌ലാമികസമൂഹത്തിന്റെ ഐക്യത്തിന്റെയും പരസ്പര സൌഹാര്‍ദത്തിന്റെയും ശക്തിയുടെയും പ്രകടനമാണ് ഹജ്ജ്. എന്നാല്‍, വ്യക്തികളുടെ വിനയത്തിന്റെ നിഷ്കളങ്കതയുടെ ശുദ്ധതയുടെ പരമോന്നതയാണ് അത് വിളിച്ചറിയിക്കുന്നത്. 

അറഫയില്‍വെച്ച് ഓരോ വ്യക്തിയും അവരുടെ  ജീവിതത്തില്‍ സംഭവിച്ചു പോയ പാളിച്ഛകളെയും തെറ്റുകളെയും വിലയിരുത്തി പുതിയൊരു ജീവിതത്തിനു വേണ്ടി സൃഷ്ടാവിനോട് യാജിക്കുകയാണ്, അവരുടെ തിരിച്ചു വരവ് ജനിച്ചു വീണ ഒരു കുട്ടിയുടെ മനശുദ്ധിയോടെയാണ്, അങ്ങിനെ  ഓരോരുത്തരും സ്വയം തിരിച്ചറിയുന്നു, സ്വന്തം തെറ്റ് കുറ്റങ്ങൾ മനസ്സിലാക്കുന്നു. അവ എടുത്തുപറഞ്ഞ് മാപ്പിരക്കുന്നു. ജീവിതത്തിൽ സംഭവിച്ചു പോയിട്ടുള്ള ഓരോ തെറ്റായ കാര്യങ്ങളും സൂഷ്മമായി വിലയിരുത്തി സംഭവിച്ചുപോയ പാപങ്ങള്‍ ചികഞ്ഞെടുക്കുന്നു. അവ ദൈവത്തിനു മുന്നില്‍ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നു. അറഫയെപ്പോലെ മനുഷ്യലക്ഷങ്ങളുടെ കണ്ണുനീര്‍തുള്ളികള്‍ ഇറ്റുവീഴുന്ന മറ്റൊരു സ്ഥലവും ലോകത്ത്  കാണാൻ കഴിയില്ല. അവിടെ തേങ്ങുന്ന ഹൃദയങ്ങളും  നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും മാത്രം.

5 comments:

  1. വളരെ വിജ്ഞാനപ്രദമായ ലേഖനം.ആശംസകള്‍

    ReplyDelete
  2. ത്യാഗമെന്നതേ നേട്ടം

    ReplyDelete
  3. പരിശുദ്ധഹജ്ജ് കർമ്മത്തേക്കുറിച്ചും അതിനു പിന്നിലുള്ള വിശ്വാസങ്ങളെക്കുറിച്ചും, പലപ്പോഴായി വായിച്ചറിഞ്ഞത് ഈ അവസരത്തിൽ വീണ്ടും ഓർക്കുന്നു. മതസംഹിതകളും പ്രവാചകന്മാരുടെ ത്യാഗനിർഭരമായ ജീവിതവും ഉദാത്തമായ മനുഷ്യസ്നേഹത്തിലും, സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ലോകനിർമിതിയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് പങ്കു വെക്കുന്നത്......

    സ്നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും,കാരുണ്യത്തിന്റേയും, ത്യാഗത്തിന്റേയും ബലിപെരുന്നാൾ ആശംസകൾ ......

    ReplyDelete
  4. എല്ലാ മനസ്സുകളും ശുദ്ധമാകട്ടെ.
    നല്ല പോസ്റ്റ്

    ReplyDelete
  5. ഇഹ്റാമിൻ പുടവയിൽ വെറും പതിനായിരം ആളുകൾക്ക് മാത്രമാണ് ഇത്തവണ(2020)ഹജ്ജിന് സൗകര്യമൊരുക്കിയിരിക്കുന്നത്. കോവിഡിന് ഇടയിലൂടെ ജീവിക്കുക എന്നപോലെ തന്നെ, കോവിഡിനിടയിൽ കടുത്ത സുരക്ഷാ ചുറ്റുപാടിൽ നടത്തുന്ന ഹജ്ജ് അല്ലാഹു വിജയത്തിലാക്കട്ടെ.

    കഅബയെ ചുറ്റുന്നവർ ആരും തന്നെ അതിൽ സ്പർശിക്കാതിരിക്കാൻ തവാഫ് അൽപം അകലത്തിലൂടെ ചെയ്യാനാണ് സൗകര്യപ്പെടുത്തിയിരിക്കന്നത്.
    ജംറയിൽ എറിയാനുള്ള കല്ലുകൾ പോലും പ്രത്യേകം സാനിറ്റൈസ് ചെയ്ത് കവറിലാക്കിയാണ് വിതരണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.
    വളരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് സൗദി ഭരണകൂടം ഇത്തവണയും ഒരുക്കിയിരിക്കുന്നത്.
    പതിനായിരത്തോളം വരുന്ന ഉദ്യോഗസ്ഥരും അത്രയും പേർക്ക് വേണ്ടി സേവനസന്നദ്ധരായി രംഗത്തുണ്ടാകും.
    അറഫ ദിനത്തിൽ നോമ്പെടുത്ത് നമുക്കും ദുആ ചെയ്യാം.
    ലേഖനം വളരെ നന്നായി വിശദമാക്കി.
    ആശംസകൾ നേരുന്നു. കോവിഡ് കാലത്തെ തികച്ചും വ്യത്യസ്ഥമായ ഈ ബലിപ്പെരുന്നാളിന്.

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...