Monday, January 21, 2013

കാലത്തിന്റെ കണ്ണുനീര്‍

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ഏത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ  വേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ ജനാലയിലൂടെ പൂന്തോട്ടത്തിലേക്ക് നോക്കി. തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് അയാള്‍ കണ്ടു, അഴുകിക്കീറിയ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്.............
അറിയപ്പെട്ട അറബ് എഴുത്തുകാരില്‍ ഒരാളായിരുന്ന മുസ്തഫാ ലുത്ഫി മന്‍ഫലൂതിയുടെ "അബ്രത് അല്‍ ദഹര്‍"
എന്ന കഥ മലയാളീകരിച്ഛത്

കാലത്തിന്റെ  കണ്ണുനീര്‍
ഒരാള്‍ പച്ചപ്പുകള്‍ നിറഞ്ഞ തന്റെ തോട്ടത്തിന്റെ നടുവില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ചു, അതില്‍ നക്ഷത്ര രശ്മികള്‍ തട്ടി മിന്നിത്തിളങ്ങുന്ന ആകാശം മുട്ടി നില്‍ക്കുന്ന ഗോപുരം പടുത്തുയര്‍ത്തി, ആ ഗോപുരം ദൂരെ നിന്ന് നോക്കിയാല്‍ ജുസാ നക്ഷത്രത്തിന്റെ ചെവിയില്‍  തൂക്കിയിട്ട  കമ്മലാണെന്നു തോന്നും, നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന  ഗോപുരത്തിന്റെ മുകള്‍ഭാഗം ആകാശത്തെ സ്പര്‍ശിച്ചിരിക്കുന്നു. കൊട്ടാരത്തിലെ ഓരോ തൂണുകളും മുറികളും ചുമരുകളും മേല്‍തട്ടും കൃത്യമായും പ്രക്രുത്യലഭ്യമായ ചായങ്ങളുപയോഗിച്ചു വരച്ചിരിക്കുന്നു. ഓരോ വരകളും പൂര്‍ണമാണ്, ഭംഗിയുള്ള ചുവര്‍ ചിത്രങ്ങള്‍. പൂമുഖവാതിലിലൂടെ കൊട്ടാരത്തിനുള്ളിലേക്ക്  പ്രവേശിക്കുന്നവര്‍ വിവിധ നിറത്തിലുള്ള പൂവുകള്‍ നിറഞ്ഞ ഉദ്യാനത്തില്‍ നിന്നും ചെന്നായ്ക്കളും പുലികളും വിഹരിക്കുന്ന വന്യ മൃഗങ്ങള്‍ നിറഞ്ഞ ഇരുണ്ട കാടുകളിലേക്ക് പ്രവേശിക്കുകയാണോ എന്നു തോന്നും, ചിലയിടങ്ങളില്‍ പുല്ലുകളും മാന്‍ പേടകളും  നിറഞ്ഞ കളി സ്ഥലമായി അനുഭവപ്പെടും, അത്രയും മനോഹരമാണ് ഓരോ വരകളും. വിശാലമായ മുറ്റത്തു ഗോളാകൃതിയില്‍  മാര്‍ബിളുകള്‍ കൊണ്ടൊരു ജലസംഭരണി നിര്‍മിച്ചിരിക്കുന്നു, അതില്‍ ന്യത്തം വയ്ക്കുന്ന ജലധാരകളും, ഉറയില്‍ നിന്നും ഊരിയെടുത്ത വാള്  പോലെ, തൊടുത്ത്  വിടുന്ന അമ്പു പോലെ  വെട്ടിത്തിളങ്ങുന്നു ആ ജലധാരകൾ, ജലധാര നിര്‍മിച്ച ജലസംഭരണിക്ക് ചുറ്റും വിവിധ തരത്തിലുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. വെള്ളം മുകളിലേക്ക് പോകുമ്പോള്‍ അതില്‍വീശിയെത്തുന്ന കാറ്റില്‍  മരത്തിന്റെ ഇലകളും  കായ്കനികള്‍ നിറഞ്ഞ ചെടികളും  പൂക്കളും  നൃത്തം ചെയ്യുന്നു. ഇത് കാണുമ്പോള്‍ മരച്ചില്ലയിലുള്ള പക്ഷികള്‍ ഈണത്തില്‍  രാഗങ്ങള്‍ പൊഴിച്ചു ആനന്ദ നൃത്തമാടുന്നു.  

നയന സുഖമേകുന്ന ഈ ഉദ്യാനത്തില്‍ മാര്‍ബിളിലും സ്പടികത്തിലും പണിതീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന ശില്പങ്ങളും, നിറയെ ചാര് കസേരകളും പ്രതിമകളും, സ്വര്‍ണത്തില്‍ തീര്‍ത്ത തലയിണകളും ഇരിപ്പിടങ്ങളും നിര്‍മിച്ചിരിക്കുന്നു,  കൊട്ടാരത്തിന്റെ മറ്റൊരു ഭാഗത്ത്  പുള്ളിപ്പുലികളും സിംഹങ്ങളും മറ്റു വന്യ മൃഗങ്ങളും താമസിക്കുന്ന കൂടുകള്‍ കാണാം, പരുന്തിനേയും പ്രാവിനെയും  മറ്റു പക്ഷികളെയും അവിടെ വളര്‍ത്തുന്നു.   ഓരോ ഭാഗങ്ങളിലായി വിലയേറിയ കുതിരകളും കുതിരവണ്ടിയും കാളവണ്ടിയും അലങ്കാരത്തിനായി വച്ചിരിക്കുന്നു, രുചിയേറിയ ഭക്ഷണങ്ങളും സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രങ്ങളും കോപ്പകളും ആയിരക്കണക്കിന് വേലക്കാരികളും സ്വര്‍ഗത്തില്‍ പറയപ്പെട്ടത് പോലെയുള്ള ചെറിയ കുട്ടികളും ആ കൊട്ടാര റൂമുകളിലുണ്ട്..

അതി ശൈത്യമായ  കൂരിരിരുട്ടുള്ള ഒരു രാത്രി കൊട്ടാരത്തിന്റെ ഉടമസ്ഥന്‍ തന്റെ കിടപ്പ് മുറിയിലെ  വിരിപ്പില്‍ നിന്നും ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കി. പല്ലുകള്‍ നഷ്ടപ്പെട്ട കറുത്ത കാപ്പിരിയായ വേലക്കാരന്‍ ബിലാലിനെ അല്ലാതെ വേറെയാരെയും ചുറ്റും കാണുന്നില്ല, താന്‍ വളര്‍ത്തിയ കാപ്പിരിയായ ബിലാലിനോട് അദ്ദേഹം പറഞ്ഞു, ബിലാല്‍ അല്പം വെള്ളം തരൂ, ബിലാലിന്റെ മടിയില്‍ തല ചായ്ച്ചു അയാള്‍ വെള്ളം കുടിച്ചു, വെള്ളം കുടിച്ചപ്പോള്‍ നാവിന്റെ കെട്ടൊന്നു അഴിഞ്ഞത് പോലെ അയാള്‍ക്ക് തോന്നി.
ബിലാല്‍, രാത്രിയുടെ ഏതു യാമത്തിലാണ്  നാമിപ്പോള്‍ ?
ബിലാല്‍ പറഞ്ഞു : യജമാനാ രാത്രിയുടെ അന്ത്യ യാമത്തിലാണ്  നാമിപ്പോള്‍
നിന്റെ യജമാനത്തി എവിടെ ബിലാല്‍ ? അവള്‍ പുറത്തു പോയിതിരിച്ചു വന്നിട്ടില്ല
ഇത്ര സമയമായിട്ടും അവള്‍ തിരിച്ചു വന്നിട്ടില്ലേ ? ഇല്ല
അയാള്‍  നീണ്ട ഒരു നെടുവീര്‍പോടെ ഗാഡമായി ശ്വസിച്ചു കൊണ്ട് പറഞ്ഞു, ഞാന്‍ ഒരു രോഗിയാണെന്നും എന്നെ ശുശ്രൂഷിക്കാന്‍ ഉറക്കമൊഴിഞ്ഞു ഒരാള്‍ വേണമെന്നും ഈ കൊട്ടാരവാസികളില്‍ അവളേക്കാള്‍ അതിനര്‍ഹരായി മറ്റാരും ഇല്ലന്നും അവള്‍ക്കു നന്നായി അറിയാം, ജീവിതത്തിന്റെ മുഴുവന്‍ സമയങ്ങളിലും അവള്‍  ഉരുവിടാറുള്ള കരാര്‍ എവിടെ പോയി? ഇനി ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചു വരില്ലെന്ന് അവള്‍ മനസ്സിലാക്കിയോ? ഞാന്‍ അവള്‍ക്കു ഒരു ഭാരമായോ? എന്റെ ഈ കിടപ്പ് അവളെ മടുപ്പിച്ചൊ? ഓരോ രാത്രികളിലും ജീവിതാസ്വാദനങ്ങളും തേടി അവള്‍ എന്നില്‍ നിന്നും ഓടി മറയുന്നു. ആഹ് !!!  ജിവിതം എത്ര ദൂരം  ... മരണം ഒരു പാട് അകലെയാണോ... !!!!

നാവുകള്‍ തളരുന്നത് വരെ  അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു, ശരീരം ചുട്ടു  പൊള്ളാന്‍ തുടങ്ങി, പാത്രത്തിലെ വെള്ളം തിളക്കുന്നത് പോലെ ശരീരം തിളച്ചു മറിയാന്‍ തുടങ്ങി, വിരിപ്പിലേക്ക് മറിഞ്ഞുവീണു മരണത്തിന്റെ കയ്പ്പ് നീര്‍ അയാള്‍ ഇറക്കി ക്കൊണ്ടേയിരുന്നു.

കുറച്ചു കഴിഞ്ഞു  രണ്ടാമതും മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു  ചുറ്റിലും നോക്കി  അടുത്തു നില്‍ക്കുന്ന ബിലാലിനോടയാള്‍ ചോദിച്ചു. ബിലാല്‍ നിന്റെ യജമാനത്തി എവിടെ പോയെന്നു നിനക്കറിയുമോ?
യജമാനാ അവളെ പ്രതീക്ഷിക്കാതിരിക്കുന്നതാണ്  നിങ്ങള്‍ക്കു നല്ലത്, നിങ്ങളില്‍ നിന്നും അകന്നു പോയതില്‍ നിങ്ങള്‍ അവളെ ആക്ഷേപിക്കാതിരിക്കുക, അവള്‍ക്കു ചില കടങ്ങളുണ്ട് അത് വീട്ടാന്‍ വേണ്ടിയാണ് അവള്‍ എല്ലാ രാത്രികളിലും പുറത്ത് പോകുന്നത്. അവള്‍ക്ക് ഇങ്ങനെ ഒരു കടമുള്ളത് ഇന്ന് വരെ ഞാന്‍ അറിഞ്ഞില്ലല്ലോ? എപ്പോഴാണ് ഒരു കടക്കാരന്‍ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ കടം വീട്ടാന്‍ തുടങ്ങിയത് ? അത് നിര്‍വഹിച്ചു കൊടുക്കാന്‍ ഇവിടെ അവള്‍ക്കാരുമില്ലന്നായൊ? അവള്‍ തന്നെ അതിനുവേണ്ടി പോകേണ്ടതുണ്ടോ? പൂര്‍ണമായി ഒരു വര്‍ഷം ഇങ്ങനെ പോയിട്ടും അവളുടെ കടം വീട്ടി തീര്‍ന്നില്ലേ?

ബിലാല്‍ പറഞ്ഞു യജമാനാ അവളുടെയും കടക്കാരന്റെയും ഇടയില്‍ വ്യക്തമായ ഒരു  രേഖയും കരാറുമുണ്ട്,  കടം അവളില്‍ നിന്നും ഓരോ രാത്രി ഓരോ ഓഹരിയായി വാങ്ങുമെന്നും, അവളുടെ കൈകൊണ്ടു തന്നെയാകണമെന്നും കരാര്‍ പൂര്‍ത്തികരിക്കേണ്ട സമയം രാത്രിയുടെ അന്ത്യ യാമങ്ങളിലായിരിക്കണമെന്നുമാണ്. അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു "ഈ കടത്തെയും  അതിലെ കരാറിനെക്കാളും അത്ഭുതം നിറഞ്ഞ മറ്റൊരു കാര്യത്തെപറ്റി എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് വരെ കേട്ടിട്ടില്ല, ആരാണ് ആ കടക്കാരന്‍" ? ബിലാല്‍ പറഞ്ഞു "താങ്കള്‍ തന്നെയാണ് ആ കടക്കാരന്‍".

യജമാനന്‍ ബിലാലിനെ ഒന്ന് നോക്കി, ബിലാല്‍ നീ എന്നെ പരിഹസിക്കുകയാണോ അതോ പിച്ചും പിഴയും പറയുകയാണോ ? യജമാനാ, ഞാന്‍ താങ്കളെ ഒരിക്കലും പരിഹസിക്കുകയില്ല അതിനെനിക്ക് കഴിയില്ല, ഞാന്‍ പറയുന്നത് പിച്ചും പിഴയും അല്ല, യജമാനത്തി താങ്കളില്‍ നിന്നും ഒരു പാട്  പ്രതീക്ഷിച്ച രാവുകളുണ്ടായിരുന്നു താങ്കളുമായി സുഖം പങ്കിടുവാന്‍ ഒരുപാടാഗ്രഹിച്ച തണുത്ത് വിറച്ച രാത്രികള്‍.. അന്ന് അവള്‍ കിടന്നിരുന്നത് നിങ്ങള്‍ കിടക്കുന്ന ഇതേ കട്ടിലിലായിരുന്നു. നിങ്ങള്‍ അവളെ ഈ കട്ടിലില്‍ തനിച്ചാക്കി മദ്യശാപ്പുകളിലും മധുശാലകളിലും പോയി നിങ്ങളുടെ സമ്പത്ത് വാരിവിതറി, കോപ്പകള്‍ കൂട്ടിയുരച്ച് നിങ്ങളുടെ വികാരങ്ങളും  ആഗ്രഹങ്ങളും തീര്‍ത്ത ഇത് പോലെയുള്ള ദീര്‍ഘമായ രാത്രികളെ താങ്കള്‍ ഓര്‍ക്കുന്നില്ലേ, താങ്കള്‍ അന്ന് കവര്‍ന്നെടുത്ത ആ രാത്രികള്‍ ഇന്ന് അവള്‍ക്കു കടമായി മാറിയിരിക്കുന്നു, അവള്‍ക്കുനഷ്ടപ്പെട്ട ഓരോ രാത്രികളും ഓരോന്നായി അവള്‍ തിരിച്ചു വാങ്ങുകയാണ്. ഒരു ഒരു പാവം യുവാവിനെ ബന്ധസ്തനാക്കി അയാളുടെ ഭാര്യയെ കവര്‍ന്ന ആ രാത്രികള്‍ താങ്കള്‍ ഓര്‍ക്കുന്നില്ലേ. ഇന്ന് അയാള്‍ താങ്കളുടെ ഭാര്യയെ കവര്‍ന്നു കടം തീര്‍ക്കുകയാണ്, ശരിക്കും നീതിയുക്തമായ രീതിയില്‍ തന്നെയാണ് താങ്കളില്‍നിന്നും കടങ്ങള്‍ തിരിച്ചു വാങ്ങുന്നത് .

നിര്‍ത്തൂ ബിലാല്‍, എനിക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ് താങ്കളുടെ വാക്കുകള്‍, ബിലാല്‍ നീ എന്റെ മകനെ വിളിക്കൂ,  താങ്കള്‍ പറഞ്ഞു വിട്ട സ്ഥലത്ത് നിന്നും മകന്‍ ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഞാന്‍ എവിടെയും അവനെ പറഞ്ഞയച്ചതായി ഓര്‍ക്കുന്നില്ലല്ലോ? അവന്‍ എവിടെ പോയി? അവന്‍ മധുശാലയിലെ മദ്യക്കോപ്പകള്‍ക്കിടയിലാണ്, ദാഹം തീര്‍ന്നാലല്ലാതെ അവന്‍ തിരിച്ചു വരില്ല,  ദാഹം തീര്‍ന്നാല്‍ അവനു തനിച്ചു തിരിച്ചു വരാനും കഴിയില്ല, ചീത്ത കൂട്ടുകാരില്‍ നിന്നും മകനെ നിങ്ങള്‍ അകറ്റണമെന്ന് പല തവണ ഞാന്‍ യജമാനനോട് പറഞ്ഞിരുന്നു, അന്നൊക്കെ താങ്കള്‍ എന്നില്‍ നിന്നും മുഖം തിരിച്ചു, അമിത സ്വാതന്ത്ര്യം നല്‍കി, അവനെ പഠിപ്പിക്കാന്‍ സംസ്കാരസമ്പന്നനാക്കാന്‍ ഞാന്‍ നിങ്ങളോട് ഒരുപാട് പറഞ്ഞിരുന്നു. അന്ന് നിങ്ങള്‍ പറഞ്ഞത് "പഠിക്കേണ്ടത് അത് കൊണ്ട് ജോലി ചെയ്തു സമ്പാദിക്കേണ്ടവരാണ്, എന്റെ മകന് അതിന്റെ ആവശ്യമില്ല, ഇഷ്ടം പോലെ ഞാന്‍ അവനു വേണ്ടി കരുതി വെച്ചിട്ടുണ്ട്". അത് കൊണ്ട് നിങ്ങളാണ്  അവനെ ഈ രാത്രി  മധുശാലയിലേക്ക്  പറഞ്ഞയച്ചത്, നിങ്ങള്‍ക്ക് അവനാവശ്യമായ ഈ സമയത്ത് അവനെ നിങ്ങളില്‍ നിന്നും അകറ്റിയത് താങ്കള്‍ തന്നെയാണ്.

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന എത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ ശരീരവേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ പൂന്തോട്ടത്തിലേക്ക് നോക്കി. അദ്ദേഹം തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് കണ്ടു, അഴുകിക്കീറിയ വസ്തരമാണ് അവര്‍ ധരിച്ചിരിക്കുന്നത്, കാര്‍മേഘത്തിനിടയില്‍  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നത് പോലെ അവളുടെ മനസ്സിലെ സൗഭാഗ്യം പ്രതിഫലിക്കുന്നതായി അയാള്‍ കണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുക്കയോ  കുത്ത് വാക്കുകള്‍  പറയുകയോ ചെയ്യുന്നില്ല, എന്തൊരു സ്നേഹം, എന്തൊരു വിനയം എല്ലാം അയാള്‍ നോക്കിക്കണ്ടു, അവര്‍ രണ്ടു പേരും ദുഖത്തെകുറിച്ചു ആവലാതി പെടുകയോ അവര്‍ക്ക് ലഭിക്കാത്ത സമ്പത്തിനെ പറ്റി ആകുലപ്പെടുകയോ ചെയ്യുന്നില്ല, വളരെ ഉന്മേഷവാന്മാരായി അവിടെ ഇരിക്കൂന്നു, ദൈവം അവര്‍ക്ക് നല്‍കിയ പരുക്കന്‍ വസ്ത്രങ്ങളിലും ഭക്ഷണത്തിലും അവര്‍ സന്തോഷിക്കുന്നു, അവര്‍ രണ്ടു പേരും ഈ കൊട്ടാരത്തിലേക്ക് വിഷമത്തോടെ നോക്കുന്നില്ല അതിനു വേണ്ടി കൊതിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല, രണ്ടു പേരുടെയും സംസാരം അദ്ദേഹം ചെവിയോര്‍ത്തു.

തോട്ടക്കാരന്‍ തന്റെ ഭാര്യയോട് പറഞ്ഞു "ആ വഞ്ചകിയായ സ്ത്രീ അടക്കം എനിക്കീ കൊട്ടാരവും അതിലെ പാത്രങ്ങളും ഉദ്യാനങ്ങളും എല്ലാ വസ്തുക്കളും ദാനമായി തന്നാലും ദൈവത്തെ സത്യം അതില്‍ താമസിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം എതങ്കിലും തായ് വരയിലോ കുന്നിന്‍ മുകളിലോ താമസിക്കുന്നതാണ് , ഈ മനുഷ്യന്‍ ദുഖിക്കുന്നതും വ്യസനിക്കുന്നതും കാണുന്നില്ലേ". ഭാര്യ പറഞ്ഞു "ശരിയാണ്  യജമാനത്തിയില്‍ നിന്നും നമ്മുടെ യജമാനന്‍ രക്ഷപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല ഒരു വര്‍ഷമായി അദ്ദേഹം ഇങ്ങനെ കഴിയുന്നു, അദ്ദേഹത്തിന്റെ  ബലഹീനത അധികരിക്കുകയല്ലാതെ കുറയുന്നില്ല". തോട്ടക്കാരന്‍ "ചികിത്സിക്കുന്ന കൊട്ടാരവൈദ്യര്‍  പോലും അദ്ദേഹത്തെ കൈഒഴിഞ്ഞിരിക്കുന്നു, അദ്ദേഹത്തിനു ഇനി നിരാശ മാത്രമേ ബാക്കിയുള്ളൂ, അതില്‍ അത്ഭുതമില്ല, കാരണം അദ്ദേഹം തന്നെയാണ്‌ അദ്ദേഹത്തെ ചതിച്ചത്". ഭാര്യ "എത്ര ദൌര്‍ഭാഗ്യകരം അല്ലെ  വലിയൊരു പരീക്ഷണം തന്നെ" തോട്ടക്കാരന്‍  "അദ്ദേഹത്തിന്റെ സമ്പത്തും പ്രതാപവും അന്തസ്സും അയാളെ വഞ്ചിച്ചു  ശാന്തിക്കും സമാധാനത്തിനുംവേണ്ടി കാലത്തോട് കരാര്‍ ചെയ്യാമെന്ന് അയാള്‍ കരുതി  സ്വന്തത്തെ പറ്റി അയാള്‍  ചിന്തിച്ചില്ല, ഇപ്പോള്‍ ഇതാ കുഴിയില്‍ വീണിരിക്കുന്നു". തോട്ടക്കാരന്റെ മടിയില്‍ ചേര്‍ന്നിരുന്നുകൊണ്ട് ഭാര്യ ചോദിച്ചു "അപ്പോള്‍ അദ്ദേഹത്തിന്റെ കാല ശേഷം ആ കൊട്ടാരത്തിന്റെ അവസ്ഥ എന്തായിരിക്കും" തോട്ടക്കാരന്റെ മറുപടി അയാളുടെ മക്കള്‍ക്ക്‌ ലഭിക്കും. അപ്പോള്‍ ഭാര്യ പറഞ്ഞു "അല്ല ഞാന്‍ അറിഞ്ഞത് അങ്ങിനെയല്ല ഞാന്‍ അറിഞ്ഞത് യജമാനത്തിയുടെ കൂട്ടുകാരനായിരിക്കുമെന്നാണ് അവര്‍ തമ്മില്‍ വിവാഹാലോചന വരെ നടന്നു കഴിഞ്ഞു, ഇയാളുടെ മരണ ശേഷം അദ്ദേഹമായിരിക്കും അവളുടെ  ഭര്‍ത്താവ് .

ഇത്രയും കേള്‍ക്കുമ്പോഴേക്കും അയാളുടെ  മനസ്സ് തകര്‍ന്നു, കസേരയില്‍ നിന്നും താഴെ വീണു അയാള്‍ പറഞ്ഞു എന്റെ ജീവിതത്തിലെ ദൌര്‍ഭാഗ്യത്തെ പറ്റി ഞാന്‍ സാക്ഷിയായി നില്‍ക്കുന്നു, അയാള്‍ ബോധക്ഷയനായി .. കുറച്ചു കഴിഞ്ഞു അദ്ദേഹം വീണ്ടും  കണ്ണ് തുറന്നു, അപ്പോള്‍  അദ്ദേഹം കണ്ട കാഴ്ച  അയാളുടെ മനസ്സ് തകര്‍ക്കുന്നതായിരുന്നു. കൊട്ടാരത്തിലെ യുവതികളുമായി ഉല്ലസിച്ചു കൊണ്ട് തന്റെ മകന്‍ തന്റെ മുമ്പില്‍ നില്‍ക്കുന്നു, തന്റെ ഭാര്യ കൊട്ടാരത്തിലെ കൂട്ടുകാരുമായി ആര്‍തുല്ലസിച്ച് ചിരിക്കുന്നു, എന്റെ മരണവും കാത്ത് അവരെല്ലാം എന്റെ മുമ്പില്‍ നില്‍ക്കുന്നത് പോലെ. കൊട്ടാരത്തിന്റെ കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ട് തന്റെ സുഹൃത്ത് നിലയുറപ്പിച്ചിരിക്കുന്നു മരണ വെപ്രാളത്തില്‍  ഇതൊക്കെ കാണുമ്പോള്‍ ..

മുകളില്‍നിന്നും അശരീരി അയാള്‍ കേട്ടു ഹേ മനുഷ്യ!!! നിന്റെ ഭാര്യയോട്‌ നീ കരാര്‍ പൂര്‍ത്തീകരിച്ചിരുന്നങ്കില്‍  നിന്റെ കരാര്‍ പൂര്‍ത്തീകരിക്കപ്പെടുമായിരുന്നു നീ നിന്റെ ശരീരത്തോട് കാരുണ്യം കാണിചിരുന്നങ്കില്‍ നിന്റെ ജീവിതം നഷ്ടത്തിലാവുമായിരുന്നില്ല.  അദ്ദേഹം കണ്ണടച്ചു തന്റെ കൊട്ടാരത്തില്‍ നിന്നും തോട്ടത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും മകനില്‍ നിന്നും വേദന നിറഞ്ഞ ജീവിതത്തില്‍ നിന്നും ആ പാവം എന്നെന്നേക്കും യാത്രയായി .....

Related Posts Plugin for WordPress, Blogger...