Wednesday, May 27, 2015

വസന്തം പെയ്തിറങ്ങിയ മൂന്ന് ദിനങ്ങള്‍


പ്രവാസഭൂമിയില്‍ മലയാള സാഹിത്യത്തിന്റെ വസന്തം തീര്‍ത്ത മൂന്ന് ദിവസം നീണ്ടുനിന്ന 'അക്ഷര പ്രവാസം 2015'ന്  ഇന്തോ- അറബ് സമ്മേളനത്തോടെയായിരുന്നു  തുടക്കം കുറിച്ചത്. മലയാള സാഹത്യത്തിലെ മഹാരഥന്‍മാരും അറബ് സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരന്ന ഉദ്ഘാടനസമ്മേളനം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബ്- മലയാള സംസ്‌കാരിക വിനിമയത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി. ഖത്തര്‍ ചാരിറ്റി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റര്‍ മാനേജര്‍ അലി അത്വീഖ് അല്‍ അബ്ദുല്ലയായിരുന്നു ത്രിദിന സാഹിത്യ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ ആശംസ പ്രസംഗം നടത്തി. 'അറബ് സാഹിത്യത്തില്‍ ഇന്ത്യന്‍ സ്വാധീനം' എന്ന വിഷയത്തില്‍ വി എ കബീര്‍ പ്രബന്ധം അവതരിപ്പിച്ചു. അറബ് സാഹിത്യ മേഖലയിലെ പ്രമുഖരായ ഖത്തര്‍ ന്യൂസ് ഏജന്‍സി എഡിറ്റര്‍ ഖാലിദ് സിയാറ,  നാസിര്‍ അബ്ദുല്ല അല്‍ കഅബി, ഡോ. ഹുദ അബ്ദുറഹ്മാന്‍ അസ്സബീഹ, ജാസിം ഇബ്രാഹിം ഫക്രു, ഡോ. അബ്ദുല്ല ഫറജ് അല മര്‍സൂക്കി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനായ മൊയ്തീന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത ദൃശ്യാവിഷ്‌കാരത്തോടെയാണ് പരിപാടി തുടങ്ങിയത്.
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡഡന്റും മലയാളത്തിലെ പ്രമുഖനായ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍, കവിതയിലൂടെ പ്രതിരോധം തീര്‍ത്ത മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദന്‍, മലയാളത്തിലെ യുവ എഴുത്തുകാരില്‍ പ്രമുഖയായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇന്ദുമേനോന്‍, മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകനായ ഡോ. എം തോമസ് മാത്യു, അറബി എഴുത്തുകാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന വി എ കബീര്‍ എന്നിവരായിരുന്നു കേരള സാഹിത്യ അക്കാദമിയെ പ്രതിനിധീകരിച്ച് ദോഹയിലെത്തിയത്.

വിമര്‍ശനത്തിന്റെ വഴികള്‍:  തോമസ് മാത്യു
നമ്പൂതിരി നന്നായി ആസ്വദിച്ച് സദ്യ കഴിച്ചു. എല്ലാ വിഭവങ്ങളും കഴിച്ചതിനു ശേഷം ബാക്കി ഉണ്ടായിരുന്ന പഴപ്രദമന്‍ കൂടെ കഴിച്ചു. ഒരു ഏമ്പക്കം വിട്ടു കൊണ്ടു നമ്പൂതിരി പറഞ്ഞു: 'പഴപ്രദമന്‍ ഉണ്ടാക്കിയ വാഴയ്ക്ക് ഒരു നന കൂടിയാവാമായിരുന്നു'
ഓരോ അനുഭവത്തെയും ആശയമായി പരിവര്‍ത്തിപ്പിക്കുന്ന ആശയവത്കരണവുമായി മനുഷ്യനില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിമര്‍ശന ബുദ്ധിയാണ് നിരൂപണത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഭാഷ പ്രയോഗിക്കാന്‍ തുടങ്ങിയത് മുതല്‍ വിമര്‍ശനവും തുടങ്ങിയിട്ടുണ്ട്. സാഹിത്യവിമര്‍ശനം ആദ്യത്തെ സാഹിത്യ കൃതി ഉണ്ടായത് മുതല്‍ ആരംഭിച്ചിരിക്കുന്നു. സൃഷ്ടി രചിക്കുന്നു എന്നുപറയുമ്പോള്‍ തന്നെ സൃഷ്ടിയെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നു. തന്റെ ആസ്വാദനത്തില്‍ വന്ന കാര്യങ്ങള്‍ വ്യക്തമായ പഠനത്തിലൂടെ എന്താണ് താന്‍ ആസ്വദിക്കാനുണ്ടായ ഘടകങ്ങള്‍ എന്ന് സൂക്ഷ്മ പരിശോധന നടത്തുകയാണ് നിരൂപകന്‍ ചെയ്യുന്നത്. ചിന്താശൈലികള്‍, വ്യത്യസ്തമായ ആവിഷ്‌കരണ സാധ്യതകള്‍, സാമൂഹിക സവിശേഷതകള്‍, വ്യക്തിഗുണങ്ങള്‍ ഇവ പരിശോധിക്കുന്നു. സൃഷ്ടികള്‍ സൂക്ഷ്മവിശകലനം ചെയ്ത്, മറ്റുള്ള സൃഷ്ടികളില്‍  നിന്നു കടംകൊണ്ട ആശയങ്ങള്‍, അലങ്കാരങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ എന്നിവ ഉണ്ടോ എന്ന് കണ്ടെത്താനും നല്ല നിരൂപകന് കഴിയുന്നു. ഇത്തരം സൂക്ഷ്മ പരിശോധനകള്‍കൊണ്ട് ഒരു കലാ സൃഷ്ടിയുടെ രഹസ്യങ്ങളുടെ ആഴം വര്‍ധിപ്പിക്കാന്‍  കഴിയുന്നു. എന്താണ് വായന എന്താണ് സംവേദനം എങ്ങനെയാണ് വായിക്കുന്നത് സൃഷ്ടിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ സ്വയം അറിയണം.
പ്രാകൃത മനുഷ്യന്‍ പാറയില്‍ മനുഷ്യന്റെ രൂപം വരച്ചു. അവന്‍ ആദ്യം വട്ടത്തില്‍ തല വരച്ചു. പിന്നീട് നീണ്ട രണ്ടു വരകള്‍ താഴോട്ട് വരച്ചു. ചിത്രത്തില്‍ മനുഷ്യനെ സംഭവിക്കുന്ന നിര്‍വചനമുണ്ടായി വിചാര ബിംബമായി മനസ്സിലുണ്ടാക്കുന്ന സൃഷ്ടിയില്‍ അന്തര്‍ഭവിച്ച ആദ്യത്തെ  വിമര്‍ശനമാണ് ഇത്. പറയുന്നവനും കേള്‍ക്കുന്നവനും രണ്ടുലോകത്ത് നില്‍ക്കുന്നു എന്നത്, സംവേദനം അസാധ്യമാക്കുന്നു. അതുകൊണ്ടാണ് പറയുന്ന വാക്കുകള്‍ ഒരിടത്തും എത്താതെ പോകുന്നത്. 1945 കാലഘട്ടത്തില്‍ ശാസ്ത്രത്തിന്റെ വാര്‍ത്താ മാധ്യമങ്ങളിലെ പുരോഗതി കണ്ട നിരൂപകന്‍ പറഞ്ഞു: 'ശാസ്ത്രം ഈ രീതിയില്‍ മുമ്പോട്ട് പോകുകയാണെങ്കില്‍ സമീപ ഭാവിയില്‍ മനുഷ്യന്‍ ഉപഗ്രഹം ഉപയോഗിച്ചു ആശയ വിനിമയം നടത്തും. അന്ന് അദ്ദേഹത്തിന്റെ ഒരു ഊഹമായിരുന്നു ഇതെങ്കിലും പിന്നീട് അത് ഏറെ ശ്രദ്ധിക്കപ്പെട്ടു.    1958ല്‍ അമേരിക്കന്‍ പ്രസിഡന്റ് കൃസ്തുമസ് സന്ദേശം നല്കിയത് ഉപഗ്രഹ കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ചായിരുന്നു.
വായന മാറുന്നതിനനുസരിച്ച് വ്യാഖ്യാനങ്ങളും മാറുന്നു. വിമര്‍ശകന്‍ ഒരു കൃതിയെ വ്യാഖ്യാനിക്കുമ്പോള്‍ പല അര്‍ഥ തലങ്ങളിലേക്കും പോകുന്നു. മഹാഭാരതത്തില്‍ ദുര്യോധനന്‍ ഗാന്ധാരിയോട് യുദ്ധം ജയിക്കാന്‍ പ്രാര്‍ഥിക്കാന്‍ പറയുമ്പോള്‍ ഗാന്ധാരി പറയും ധര്‍മം ജയിക്കും. പതിനെട്ടു പ്രാവശ്യം ദുര്യോധനന്‍ ഇത് ആവര്‍ത്തിച്ചു. ഇത് ഗാന്ധാരിയുടെ മാത്രം ധര്‍മ ബോധമല്ല. ദുര്യോധനന്റെ ധര്‍മ ബോധം കൂടിയാണ് എന്ന് കുട്ടികൃഷ്ണ മാരാര്‍ ചൂണ്ടിക്കാണിക്കുന്നത് വരെ ആരും മനസ്സിലാക്കിയിരുന്നില്ല. നിരൂപകന് സാധാരണ വായനക്കാരന് മനസ്സിലാക്കാന്‍ പറ്റാത്ത അര്‍ഥതലങ്ങള്‍ കൂടെ കണ്ടത്താന്‍  കഴിയും. പുതിയ ഭാവനകളിലേക്കും ആവിഷ്‌കാരങ്ങളിലേക്കും സൗന്ദര്യ ശാസ്ത്രത്തിലേക്ക് പ്രവേശിക്കുക എന്നത് വിമര്‍ശനത്തിന്റെ ഭാഗമാണ്. ഓരോ സൃഷ്ടി ഉണ്ടാകുമ്പോഴും ഭാവുകത്വത്തിന്റെ വിപുലീകരണവും വികാസവും ഉണ്ടാകുന്നു. അതിനെ എങ്ങനെ സ്വാംശീകരിച്ചു എടുക്കാമെന്നും വിന്യസിക്കാന്‍ പറ്റുമെന്നും വിമര്‍ശകന്‍ പറഞ്ഞു തരുന്നു. പാരമ്പര്യ സാഹിത്യ സിദ്ധാന്തത്തിലും നിരൂപണ സാഹിത്യത്തിലുമുള്ള നിരൂപകന്റെ അവഗാഹം സൃഷ്ടി അനുകരണമാണോ മൗലികമാണോ എവിടെയല്ലാം വ്യാപരിച്ചിരിക്കുന്നു എന്നും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നു. ചുരുക്കത്തില്‍ സൂക്ഷ്മമായ ഒരു വിശകലന പദ്ധതി നിരൂപണ കലയില്‍  അന്തര്‍ലീനമായിട്ടുണ്ട്. പഠനങ്ങളും നിരൂപണ ഗ്രന്ഥങ്ങളുടെ വായനയും എഴുത്തിന്റെ വികാസത്തിന് ഉപകരിക്കും.

കഥ; അനുഭവം, വ്യാഖ്യാനം:  സി രാധാകൃഷ്ണന്‍
'ഒരു കഥ എങ്ങനെയായിരിക്കണം': ഞാന്‍ ഉറൂബിനോട് ചോദിച്ചു.
പുഞ്ചിരിച്ചു കൊണ്ട് അല്‍പനേരം എന്റെ  മുഖത്ത് നോക്കി ഉറൂബ് പറഞ്ഞു: 'കഥയില്‍ പുതുമ വേണം. വായനക്കാരെ രസിപ്പിക്കണം. കഥയുടെ രസതന്ത്രം ഇപ്പോള്‍ മനസ്സിലായോ? മനസ്സിലായില്ലെങ്കില്‍ ഞാന്‍ ഒരു കഥ പറഞ്ഞു തരാം.' ചിരിച്ചു കൊണ്ട് ഉറൂബ് പറഞ്ഞു. 'ഇല്ലത്തെ ഒരു നമ്പൂതിരിയുടെ കഥ. നമ്പൂതിരിക്ക് ഒരു കാര്യസ്ഥനുണ്ടായിരുന്നു. കാര്യസ്ഥന് പ്രായമായി.  ജോലി ചെയ്യാന്‍ പ്രയാസം അനുഭവപ്പെട്ടു. അവശത അനുഭവപ്പെടുന്ന കാര്യസ്ഥന്‍ തന്റെ അനന്തരവനെ പകരം പറഞ്ഞു വിടാന്‍ തീരുമാനിച്ചു. അനന്തരവനാണെങ്കില്‍ കുഴി മടിയനും മണ്ടനുമായിരുന്നു. കാര്യസ്ഥന്‍ അനന്തരവനെ ജോലിക്ക് പറഞ്ഞയക്കാൻ  തീരുമാനിച്ചു. തിരുമേനിയോട് കാര്യസ്ഥന്‍ പറഞ്ഞു, വയ്യ തിരുമേനി എനിക്ക് വയസ്സായിരിക്കുന്നു. നാളെ മുതല്‍ ഞാന്‍ എനിക്ക് പകരം എന്റെ അനന്തരവനെ ഇവിടെയുള്ള ജോലി ചെയ്യാന്‍ പറഞ്ഞയക്കാം.  തിരുമേനി ചോദിച്ചു. നിന്നെ പോലെ ബുദ്ധിമാനാണോ. അതോ മണ്ടനോ നിന്റെ അനന്തരവന്‍? അവന്‍ നല്ല ബുദ്ധിമാനാണ്- കാര്യസ്ഥന്‍ പറഞ്ഞു.
ശരി, എങ്കില്‍ നാളെ പറഞ്ഞു  വിടൂ, നാം നോക്കട്ടെ- തിരുമേനി പറഞ്ഞു.
ജോലിക്ക് പോകുന്നതിനു മുമ്പ് അനന്തരവന്‍ കാര്യസ്ഥനോട് പറഞ്ഞു- എനിക്ക് പേടിയാകുന്നു ഒരു ജോലിയും അറിയാത്ത ഞാന്‍ എങ്ങനെ തിരുമേനിയുടെ അടുത്ത് പോകും. കാര്യസ്ഥന്‍ പറഞ്ഞു. നീ പേടിക്കേണ്ട. ഞാനൊരു സൂത്രം പറഞ്ഞു തരാം.
തിരുമേനി കുളി കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കും. അപ്പോള്‍ തിരുമേനിക്ക്  കഥ പറഞ്ഞു കൊടുക്കണം. കഥകള്‍ കേള്‍ക്കാന്‍ തിരുമേനിക്കിഷ്ടമാണ്. കഥയിലൂടെ നീ തിരുമേനിയെ കയ്യിലെടുക്കണം.
അതിന് എനിക്ക് കഥ അറിയില്ലല്ലോ. കഥ വേണ്ട നല്ല നുണ പറയുന്നത് അറിയാമല്ലോ. ഒരു നുണ പറയുക. ഞാന്‍ പറഞ്ഞു തരുന്നത് പോലെ പറഞ്ഞാല്‍ മതി കാര്യസ്ഥന്‍ പറഞ്ഞു. ഞാന്‍ ഇന്ന്  വരുന്ന വഴിയില്‍ ഒരു സായിപ്പിനെ കണ്ടു. സായിപ്പിന്റെ കയ്യില്‍ നീളമുള്ള ഒരു തോക്കുണ്ടായിരുന്നു. പെട്ടെന്ന് സായിപ്പിന്റെ മുമ്പിലൂടെ ഒരു മുട്ടനാട് ഓടിവന്നു. അത് നേര്‍ച്ചക്കുട്ടനായിരുന്നു. സായിപ്പ് തന്റെ തോക്ക് ആ  മുട്ടന് നേരെ ചൂണ്ടി ഒരൊറ്റ വെടി. ആടിന്റെ കണ്ണിനും കുളമ്പിനും തന്നെ ആ വെടിയുണ്ടകൊണ്ടു. ഇങ്ങനെ തിരുമേനിയോട് പറയണം.
കാര്യസ്ഥന്‍ തിരുമേനിയുടെ അടുത്തുപോയി. കുളി കഴിഞ്ഞ് ഉമ്മറത്ത് എത്തിയ തിരുമേനിയോട് കഥ പറഞ്ഞു. കാര്യസ്ഥന്‍ പറഞ്ഞത് ഒരു വള്ളി പോലും തെറ്റാതെ അനന്തരവന്‍ തിരുമേനിയോട് പറഞ്ഞു. എല്ലാംകേട്ട തിരുമേനി ചിരിച്ചു കൊണ്ട് അനന്തരവനോടു പറഞ്ഞു: താനൊരു ഭൂലോക  മണ്ടന്‍ തന്നെ. എങ്ങനെയാടോ കുളമ്പിനും കണ്ണിനും ഒരേ സമയം വെടി കൊള്ളുക? അനന്തരവന് കഥയിലെ തെറ്റ് മനസ്സിലായി. ഇനി രക്ഷയില്ല എന്ന് മനസ്സിലാകി തിരുമേനിയുടെ അടുത്തുനിന്നും നേരെ വീട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങി.
ഇതെല്ലാം ദൂരെ നിന്ന് കാര്യസ്ഥന്‍ നോക്കിക്കാണുന്നുണ്ടായിരുന്നു. പന്തികേട് മനസ്സിലാക്കിയ കാര്യസ്ഥന്‍ തിരുമേനിയുടെ അടുത്തുപോയി. തിരുമേനി കാര്യസ്ഥനോട് പറഞ്ഞു- നിന്റെ അനന്തരവന്‍ ഒരു തിരുമണ്ടന്‍ തന്നെ. അനന്തരവന്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്- കാര്യസ്ഥന്‍ പറഞ്ഞു
നീയും മണ്ടനായോ? താഴെ കിടക്കുന്ന കുളമ്പും മുകളില്ലുള്ള കണ്ണിനും എങ്ങിനെയാടോ ഒരേ സമയം വെടി കൊള്ളുക? തിരുമേനി ചോദിച്ചു.
കാര്യസ്ഥന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: സായിപ്പ് വെടി വെക്കുമ്പോള്‍ ആട് കുളമ്പുകൊണ്ട് കണ്ണ് ചൊറിയുകയായിരുന്നു.'
കഥയില്‍ യുക്തിഭദ്രത വേണം. കഥയുടെ മറ്റൊരു തലമാണ് ഭൗതികത.   ഒരു അയഥാര്‍ഥത്തെ യഥാര്‍ഥമാക്കുകയാണ് കഥയിലൂടെ ചെയ്യുന്നത്.  നമ്മള്‍ ചെറുപ്പം മുതലേ കേള്‍ക്കുന്ന മുത്തശ്ശി പറഞ്ഞു തരുന്ന കഥയാണ് കരിയിലയുടേയും മാണ്ണാങ്കട്ടയുടെയും ശരിക്കും യഥാര്‍ഥ കഥയാണെന്ന് നമ്മെ തോന്നിപ്പിക്കുന്നത്. ആ രൂപത്തിലാണ് മുത്തശ്ശി  കഥ പറഞ്ഞു തരുന്നത്. ഇപ്പോഴും കഥ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. അതില്‍ നിന്നും ഒരു അനുഭൂതി നമുക്ക് ലഭിക്കുന്നുണ്ട്. ആ ഒരു അനുഭൂതിയാണ് കഥയെ നില നിര്‍ത്തുന്നത്.  

കഥയുടെ ജീവശാസ്ത്രം 
കഥയ്ക്കും ഒരു ജീവ ശാസ്ത്രമുണ്ട്. ജീവന്റെ ഉത്പത്തി എവിടെ നിന്ന് എന്ന ചോദ്യത്തിന് വേദാന്തം ഉത്ഭവമില്ല എന്ന് പറയുന്നു. ഇത് കഥയുടെ കാര്യത്തിലും സ്വീകരിക്കാം. പ്രതിഭ എന്നുണ്ടായോ അന്ന് കഥയും ഉണ്ടായി. ജീവിത പരിസരത്തില്‍ നിന്നും ജീവി വളരുന്നു. അത് പോലെ കഥയും വികസിക്കുന്നു. മനസ്സില്‍ ഏതങ്കിലും നിമിഷങ്ങളില്‍ ഉണ്ടായ  അസ്വാരസ്യങ്ങളായിരിക്കാം കഥയുടെ ബീജം. കുറേക്കാലം അത് മനസ്സില്‍ കൊണ്ടുനടക്കുന്നു. സമയമെത്തുമ്പോള്‍ നാം അതിനെ നൊന്തു പ്രസവിക്കുന്നു. ഒരു കുഞ്ഞിനെ സംരക്ഷിക്കുംപോലെ നാം ആ കഥയും സംരക്ഷിച്ചു വളര്‍ത്തുന്നു. സൃഷ്ടിയെ നേരെയാക്കാന്‍ കഴിയുക അത് സൃഷ്ടിക്കുന്ന ആള്‍ക്ക് തന്നെയാണ്. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ എഴുതാനുള്ള കാര്യക്ഷമതയും ലഭിക്കുന്നു. ഇന്ന് എഴുത്തില്‍ ധാരാളിത്വവും ഉണര്‍വും കുറഞ്ഞു വരുമ്പോലെ അനുഭവപ്പെടുന്നു. കൂടുതലും ഉണര്‍വ് കാണാന്‍ കഴിയുന്നത് ബ്ലോഗുകളിലും പ്രവാസികളിലുമാണ്. സ്വന്തം പരിസരത്തു നിന്നും പറിച്ചുനടപ്പെടുമ്പോഴാണ് നഷ്ടപ്പെടുന്ന വേരുകളെ കുറിച്ചുള്ള ബോധ്യവും  യഥാര്‍ഥ സ്വത്തത്തെയും  നമുക്ക് മനസ്സിലാകുന്നത്. കൂടുതല്‍ ചിന്തിക്കാനും സങ്കല്‍പ്പിക്കാനും എഴുതുവാനുമുള്ള പരിസരം ലഭിക്കുന്നു. അനുഭങ്ങളും വ്യഥകളും പ്രവാസിക്ക് ധാരാളമുണ്ട്. നമ്മുടെ നാട് പോലെ സാംസ്‌കാരികമായ സമവായം ഉണ്ടായ വേറെ നാട് ഇല്ല. മലയാളിക്ക് പുറത്ത് എവിടെ പോയാലും അന്യതാബോധം അനുഭവപ്പെടാതിരിക്കുന്നത് ഒരു ലോക പൗരത്വം ഉള്ളത് കൊണ്ടാണ്. അംബാസഡര്‍ ഉദ്യോഗം മലയാളിയെ പോലെ ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. മലയാളി എവിടെ പോയാലും അവന്‍ അവിടെ സ്വീകാര്യവാനാകുന്നു.
ഒരു കഥ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും മനസ്സിലാകുന്ന രൂപത്തിലായിരിക്കണം എഴുതേണ്ടത്. കഥയിലൂടെ മാനസികമായി ഒരു ലോകം ഉണ്ടാക്കാന്‍ കഴിയുന്നു. ഒരു മനസ്സില്‍ അനേകം കോടി ലോകങ്ങള്‍ ഉണ്ട്. കഥയിലൂടെ ഒരുപാട് സമാന്തര ലോകങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. നമ്മുടെ ലക്ഷ്യം  സാംസ്‌കാരികമായ പ്രതിരോധത്തിനായിരിക്കണം. വിപ്ലവങ്ങള്‍ പരാജയപ്പെടുന്നത് സാംസ്‌കാരികമായ പ്രതിരോധം ഇല്ലാത്തത് കൊണ്ടാണ്. എഴുത്തിലൂടെ സംസ്‌കാരം ഉണ്ടാക്കാന്‍ പറ്റും. നിയമംകൊണ്ട് സമാധാനം ഉണ്ടാക്കാന്‍ കഴിയില്ല. സാംസ്‌കാരികമായി മാത്രമേ സമാധാനം കൈവരിക്കാന്‍ പറ്റുകയുള്ളൂ.

കവിതയും പ്രതിരോധവും: സച്ചിദാനന്ദന്‍
ഒരു ഉത്തമ കാവ്യാസ്വാദകന്‍ താന്‍ ആദരിക്കുന്ന, ബഹുമാനിക്കുന്ന കവിയെ വൃത്തിഹീനമായ തെരുവില്‍ കണ്ടുമുട്ടുന്നു. ആസ്വാദകന് അത്ഭുതം തോന്നി കവിയോട് ചോദിച്ചു: ഈ വൃത്തിഹീനമായ തെരുവില്‍ എന്തിനാണ് നിങ്ങള്‍ അലയുന്നത്? താങ്കള്‍ ഇവിടെ എത്തിപ്പെടാനുള്ള കാരണമെന്താണ്?'. കവി പറഞ്ഞു: 'എനിക്ക് കവി എന്ന നിലയ്ക്ക് ഒരു പരിവേഷമുണ്ടായിരുന്നു. ആ പരിവേഷം എന്നെ ഒരു ഉയര്‍ന്ന പീഢത്തില്‍ ഇരുത്തുകയായിരുന്നു. പക്ഷെ യാഥാര്‍ഥ്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അസാധാരണമായ മഴവില്ലില്‍ പറക്കുന്ന ഒരു വിചിത്ര ജീവിയായിട്ടായിരുന്നു എന്നെ കണ്ടിരുന്നത്. ഇന്നലെ റോഡിലൂടെ ഞാന്‍ നടന്നു പോകുമ്പോള്‍ ആ പരിവേഷം തലയില്‍ നിന്നും റോഡില്‍ വീണുടഞ്ഞു. പരിവേഷം നഷ്ടപ്പെട്ടതോടെ, ഇതുവരെ എത്തിപ്പെടാന്‍ കഴിയാത്ത വഴികളില്‍ എനിക്ക് എത്താന്‍ കഴിയുന്നു. ഇപ്പോഴാണ് കവിയുടെ നിയോഗം ഞാന്‍ പൂര്‍ത്തീകരിക്കുന്നത്. ബോദ്‌ലയരുടെ പരിവേഷത്തിന്റെ നഷ്ടം എന്ന  കവിത സാധാരണ ജനങ്ങളോട് സംസാരിക്കാനും പ്രശ്‌നങ്ങള്‍ പങ്കിടാനും പാര്‍ശ്വവത്കരിക്കപ്പെടുന്ന ജീവിതങ്ങളെ പറ്റി സംസാരിക്കാനും തുടങ്ങുകയായിരുന്നു. കവിതയെ കുറിച്ചുള്ള അനിവാര്യമായ ബന്ധത്തെ കുറിച്ചാണ് കവി ഈ കവിതയിലൂടെ സൂചനകള്‍ നല്കിയത്.പാരമ്പര്യം
മലയാളത്തില്‍ അംഗീകരിച്ച കവികളെല്ലാം നീതി ബോധത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രതീകങ്ങളായിരുന്നു. എല്ലാവരും നീതി പൂര്‍വമായ സമസ്യ കാഴ്ചവെക്കുന്നു. പാരമ്പര്യം സ്വീകരിക്കുമ്പോഴും ആവര്‍ത്തനം ഇല്ലാതെയാകുന്നത് മാനുഷിക ഭാവങ്ങളുടെ വ്യത്യസ്തമായ രീതിയിലുള്ള ആവിര്‍ഭാവമാണ്. പാരമ്പര്യം എന്ന് പറയുന്നത് കഴിഞ്ഞുപോയ കാലത്ത് മാത്രം നില്‍ക്കുന്ന ഒന്നല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന പുതിയ കാര്യങ്ങളാണ്. എല്ലാവരും നവീകരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ശൈലി, പുതിയ താളം ഈ നവീകരണങ്ങളുടെ തുടര്‍ച്ചയാണ് പാരമ്പര്യം. ആധുനികതയും ഉത്തരാധുനികതയുമെല്ലാം പാരമ്പര്യത്തിന്റെ ഭാഗമാണ്. വരുന്ന തലമുറയും അതിന്റെ ഭാഗമാകുകയാണ്.  പ്രകൃതിക്ക് ആവശ്യമായ ഒഴിഞ്ഞ താളിലൂടെ നാം മുന്നേറണം. ആരും എഴുതാത്ത തന്റേതായ ഒരിടം ഉണ്ടാകണം. ഒഴിഞ്ഞ താളുകളുമായുള്ള പേനയുടെ ഏറ്റു മുട്ടലുകളിലൂടെ കവിതയെ ആവിഷ്‌കരിക്കണം. പാരമ്പര്യങ്ങള്‍ മനസ്സിലാക്കാന്‍ നിരന്തരമായി വായിച്ചു കൊണ്ടിരിക്കണം. ഉത്തമ കവിതകള്‍ വ്യത്യസ്തതകള്‍ സൃഷ്ടിക്കുന്നു.

വിവര്‍ത്തന കല
കവിതാ വിവര്‍ത്തനം പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുന്നു. ഹൈസ്‌കൂള്‍ പഠന കാലത്ത് ഞാന്‍ ഉമര്‍ ഖയാമിന്റെ റുബാഇയാത് പരിഭാഷപ്പെടുത്തിയിരുന്നു. വിവര്‍ത്തനത്തിലൂടെ എങ്ങനെയാണ് കവി പുതിയ കാര്യങ്ങള്‍ അവതരിപ്പിച്ചത്, ബിംബങ്ങള്‍ രൂപകല്പന ചെയ്തത് എന്ന് മനസ്സിലാക്കാന്‍ പറ്റുന്നു. പുതിയ പദങ്ങള്‍ കണ്ടത്താന്‍ കഴിയുന്നു. മുമ്പ് ഉപയോഗിച്ച പതിവ് ശൈലികള്‍ നമ്മള്‍ മാറ്റണം. അനേകം പേര്‍ ഉപയോഗിച്ച ഭാഷയും ശൈലിയും പ്രയോഗവും ഒഴിവാക്കാന്‍ നാം ശ്രമിക്കണം.

ഭാഷ
ഭാഷ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഭാഷയുടെ സംഗീതവും സംഗീതത്തിന്റെ വിവിധ രൂപങ്ങളും അറിഞ്ഞിരിക്കണം. ഓരോ വാക്കും  മാറുന്നതും വിഭിന്നമായ അര്‍ഥ വ്യത്യാസങ്ങള്‍, മനസ്സില്‍ ഉണര്‍ത്തിയേക്കാവുന്ന പദങ്ങളും അറിയണം. ഭാഷകള്‍ക്ക് അനേകം തലങ്ങളുണ്ട്. വരമൊഴി ഭേദങ്ങളുണ്ട്. ഭാഷയെ വീഴ്ത്താനുള്ള കഴിവുണ്ടാകുമ്പോഴാണ് ഭാഷയുടെ രഹസ്യങ്ങള്‍ അറിയാവുന്ന കവിയായി മാറുന്നത്. അതുകൊണ്ട് ഭാഷാജ്ഞാനം നിര്‍ബന്ധമാണ്.

പ്രതിരോധം
വിപ്ലവം എന്ന അര്‍ഥത്തിലല്ല ഇവിടെ ഞാന്‍ പ്രതിരോധത്തെ കാണുന്നത്. എല്ലാ വിപ്ലവങ്ങളും നിമിഷങ്ങളാണ്. മനുഷ്യ ഭാവിയുടെ നീതിക്ക് വേണ്ടി മുമ്പോട്ട് പോകുന്നത് കൊണ്ടാണ് വിപ്ലവങ്ങളുടെ മൂല്യം കുറയാത്തത്. മനുഷ്യനിലുള്ള പ്രതീക്ഷ നിലനില്ക്കുന്നത് പ്രതിരോധത്തിലൂടെയാണ്. പ്രതിരോധം എന്നത് സാര്‍വ്വലൗകികമാണ്. പ്രണയ കവിതകള്‍ പോലും  പ്രതിരോധമാകാറുണ്ട് .  ഒരു കര്‍ഷകന്‍ ഒരിക്കല്‍ ഗോര്‍കിയോട് ചോദിക്കുന്നുണ്ട്, അങ്ങ് എന്താണ് സൗഹൃദത്തെ കുറിച്ചു എഴുതാത്തത്. ആത്യന്തികമായി പ്രതിരോധകല ചിലപ്പോള്‍ നീതിവ്യവസ്ഥക്ക് എതിരാകാം. സ്വതന്ത്രമായ ആവിഷ്‌കാരങ്ങളിലൂടെ അത് നല്‍കുന്ന സന്ദേശം സമത്വത്തിനു വേണ്ടിയുള്ള പോരാട്ടമായിരിക്കും. അനീതിക്കെതിരെ കലാപം ചെയ്യുക എന്ന എഴുപതിലെ മുദ്രാവാക്യം ഇന്നും അപ്രസക്തമാകുന്നില്ല. പുതിയ സങ്കല്പത്തിന് വേണ്ടി ജീവിതത്തിലെ യാഥാസ്ഥിതികളെ ഒഴിവാക്കണം. കാലം മാറുമ്പോള്‍ ഭാഷയുടെ ഘടനയും മാറുന്നു.  ഇവിടെയാണ് ഒഴിഞ്ഞ താളുകളില്‍ കവിത സൃഷ്ടിക്കേണ്ടത്. നാം പ്രതിരോധിക്കേണ്ടത് ഹിംസയെയാണ്. ഭൂതകാലം മറക്കാന്‍ പ്രേരിപ്പിക്കുന്ന ആഗോളവത്കരണങ്ങളെയും പുരുഷാധിപത്യത്തേയും ഫാസിസ മനോഭാവത്തെയും നാം പ്രതിരോധിക്കണം. സ്ത്രീകള്‍ക്ക് എതിരെയുള്ള വിവേചനാം  ഹിംസയുടെ ഭാഗമാണ്. ഫാസിസത്തിന്റെ അടിച്ചമര്‍ത്തലുകളിലും  ലഹളകളിലും പലപ്പോഴും ഇരകളാകുന്നത് സ്ത്രീകളും മത ന്യൂനപക്ഷങ്ങളും സാമൂഹിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും എഴുത്തുകാരുമാണ്. അത്‌പോലെ ജാതീയതയ്ക്കും വംശീയതയ്ക്കുമെതിരെയും കവിത കൊണ്ട് പ്രതിരോധം തീര്‍ക്കണം. പല ആക്രമണങ്ങളും  കവിതക്കെതിരായുള്ള വെടിയുണ്ടകളായി മാറാറുണ്ട്. ഇരകളോടൊപ്പം കവിതയും മരിക്കുന്നു. ഓരോ മരത്തിനു മേല്‍ കത്തി വെക്കുമ്പോഴും അത് കവിതയുടെ മുകളിലാണ്.

കഥാനുഭവം:  പെരുമ്പടവം ശ്രീധരന്‍
മനോഹരങ്ങളായ കഥകള്‍ ശില്പശാലയില്‍ അവതരിപ്പിച്ചു. ബഷീറിന്റെ പോക്കറ്റടിക്കാരന്‍, തകഴിയുടെ വെള്ളപ്പോക്കത്തിലെ നായ, ടോള്‍സ്റ്റോയിയുടെ മനുഷ്യന് എത്ര മണ്ണ്  വേണം എന്ന ചോദ്യം, മഹാദുരന്തത്തിന്റെ മുമ്പില്‍ മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയില്‍ കഴിയുന്ന ജീവാത്മാവിന്റെ  കഥയായിരുന്നു  തകഴിയുടെ വെള്ളപ്പൊക്കം,  ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നു, എല്ലാവരും അവരുടെ വീടുകളില്‍ നിന്നും സുരക്ഷിതമായ സ്ഥലത്തേയ്ക്ക് നീങ്ങുന്നു. വീട്ടിനു മുകളില്‍ ഒരു നായ മാത്രം ബാക്കിയാകുന്നു. ആ നായയുടെ നിസ്സഹായാവസ്ഥയിലൂടെ ദുരന്തങ്ങളുടെ ഭീകരാവസ്ഥ തകഴി തന്റെ വെള്ളപ്പൊക്കം എന്ന കഥയിലൂടെ വരച്ചു കാണിക്കുന്നു.
ബഷീര്‍ തന്റെ കഥയില്‍ പറയുന്നു: അദ്ദേഹം ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായി. കയ്യില്‍ പണമില്ലാത്തത് തന്നെ കാരണം. ഒരു ദിവസം മനിയോര്‍ഡറായി കുറച്ചു പൈസ വന്നു. പൈസ തന്റെ പേഴ്‌സിലിട്ട് കീശയില്‍ വെച്ചു നേരെ ഹോട്ടലിലേക്ക് പോയി. ഭക്ഷണം കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കാന്‍ നോക്കുമ്പോഴാണ് അറിയുന്നത് പേഴ്‌സ് നഷ്ടപ്പെട്ട വിവരം. ഉടുത്ത ജുബ്ബ അഴിച്ചു വെക്കാനും തുണി അഴിക്കാനും ഹോട്ടലുടമ പറഞ്ഞു. ബഷീര്‍ കേണുകൊണ്ട് പറഞ്ഞു- ഉടുത്ത തുണി അഴിപ്പിക്കരുതേ. വേറെ എന്തെങ്കിലും ചെയ്‌തോളൂ. എങ്കില്‍ അടുക്കള ഭാഗത്ത് പോയി പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കൂ. അടുക്കളയില്‍ പോകുന്നതിനിടയില്‍ ഒരാള്‍ ബഷീറിന്റെ അടുത്ത് വന്നു ബഷീര്‍ കഴിച്ച ഭക്ഷണത്തിന് പൈസ കൊടുത്തു. അയാള്‍ ബഷീറിനെയും കൂട്ടി ഹോട്ടലിനു  പുറത്തേക്ക് നടന്നു. അനേകം പേഴ്‌സുകള്‍ കാണിച്ചുകൊണ്ട് അയാള്‍ ബഷീറിനോട് ചോദിച്ചു- ഇതില്‍ നിങ്ങളുടെ പേഴ്‌സ് എതാണ്? ഈ കഥയിലൂടെ ഒരു കള്ളനും അലിയുന്ന മനസ്സുണ്ടാകുമെന്ന് ചിത്രീകരിക്കുകയാണ് ബഷീര്‍.
മനുഷ്യന് ഭൂമിയോടുള്ള ആര്‍ത്തി  കാണിക്കാന്‍ ആറടി മണ്ണ് മതി എന്ന് കാണിക്കുന്ന മനോഹരമായ ടോള്‍സ്റ്റോയിയുടെ കഥ, തന്റെ അടുത്ത് ഒരു കൊച്ചു  വീട് നിര്‍മിക്കാന്‍ അല്പം മണ്ണ് ആവശ്യപ്പെട്ടു വന്ന പാവപ്പെട്ട മനുഷ്യനോടു ധനികനായ മനുഷ്യന്‍ പറഞ്ഞു- ഈ കാണുന്ന ഭൂമി മുഴുവനും എന്റേതാണ്. രാവിലെ മുതല്‍ നടന്നു എവിടെ വരെ നിനക്ക് എത്താന്‍ കഴിയുമോ അത്രയും നിനക്കുള്ളതാണ്. ആ മനുഷ്യന്‍ രാവിലെ മുതല്‍ സന്ധ്യ ആകുന്നത് വരെ ഓടി. അവസാനം എവിടെയും എത്താതെ കുഴഞ്ഞു വീണു. ഒടുവില്‍ അയാള്‍ക്ക് ലഭിച്ചത് ആറടി മണ്ണായിരുന്നു.

കഥ ആഖ്യാനത്തിന്റെ രസതന്ത്രം:  ഇന്ദുമേനോന്‍
ഭാവനയും ഭാഷയും ചേര്‍ത്തു മനോഹരമായി നെയ്തുണ്ടാക്കുന്ന കൊച്ചു കൊച്ചു നുണകളാണ് ചെറുകഥ. ഒരു നടന്ന സംഭവം ആവിഷ്‌കരിക്കുന്നതിനെ ആഖ്യാനം എന്ന് പറയാം. ആഖ്യാനത്തിന്റെ പ്രധാന ഘടകങ്ങളാണ് പ്രമേയം, ഇതിവൃത്തം, കഥാ പാത്രങ്ങള്‍, സംഭാഷണം, സംഘര്‍ഷം, കാഴ്ചപ്പാട്, സമയം, അന്തരീക്ഷം, പ്രതീകങ്ങള്‍, ഭാഷ, മിത്തുക തുടങ്ങിയവ.  ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളും  കഥയുടെ പ്രധാന മറ്റു ഘടകങ്ങളാണ്.

സി രാധാകൃഷ്ണന്‍
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന്‍ എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് സി രാധാകൃഷ്ണന്‍. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപ സമിതിയംഗമായും ജോലി ചെയ്ത ഇദ്ദേഹം പത്രപ്രവര്‍ത്തനവും എഴുത്തും മുഖ്യകര്‍മ്മമണ്ഡലമാക്കി. ശാസ്ത്രബോധവും കല്പനയും ഒരു പോലെ വിളങ്ങുന്ന ഇദ്ദേഹത്തിന്റെ രചനകള്‍, നമ്മുടെ കാലത്തിന്റെ വികാര വിചാരധാരകളെ ഒരുപോലെ  ആവാഹിച്ചവയാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ വള്ളുവനാടന്‍ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ് ഉപയോഗിച്ചിട്ടുള്ളത്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് അദ്ദേഹം നടത്തിയത്. തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി എന്നിവ അദ്ദേഹത്തിന്റെ ഏറെ വായിക്കപ്പെട്ട പ്രശസ്തമായ കൃതികളാണ്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉള്‍ക്കാഴ്ചകള്‍ ഈ രചനകളില്‍ പശ്ചാത്തലമായി നിലക്കൊള്ളുന്നു. ജ്ഞാനപീഠ സമിതി നല്‍കുന്ന മൂര്‍ത്തീദേവി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, മഹാകവി ജി പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാള മനോരമ, വീക്ഷണം, മാധ്യമം എന്നീ പത്രങ്ങള്‍ അവയില്‍ പെടും. ഇന്ത്യന്‍ ദേശീയ ചലച്ചിത്ര മേളയുടെ അവാര്‍ഡ് കമ്മിറ്റിയുടെയും ഇന്ത്യന്‍ പനോരമ ചലച്ചിത്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പേട്രിയട്ട്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം ജോലിചെയ്തു

പെരുമ്പടവം ശ്രീധരന്‍
കേരള സാഹിത്യ അക്കാദമി പ്രസിഡന്റായ പെരുമ്പടവം ശ്രീധരന്‍ മലയാളത്തിലെ പ്രമുഖനായ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ്. 1993ല്‍ പുറത്തുവന്ന ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലാണ് മലയാള സാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ഈ നോവലിന്  ഇപ്പോള്‍ അമ്പത്തിലേറെ  പതിപ്പുകള്‍ ആയി. ഒരു സങ്കീര്‍ത്തനം പോലെ, അഷ്ടപദി, വാള്‍മുനയില്‍ വച്ച മനസ്സ്, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, പിന്നെയും പൂക്കുന്ന കാട് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, വി ടി ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്‌കാരം, കേരളാ കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം, മഹാകവി ജി സ്മാരക പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി  ഏറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 12 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം നിര്‍ദ്ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. 2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായി.

സച്ചിദാനന്ദന്‍
മലയാളത്തിന്റെ പ്രിയകവിയായ സച്ചിദാനന്ദന്‍ കവിതയിലൂടെ പ്രതിരോധം തീര്‍ത്ത ചിന്തകന്‍ കൂടെയാണ്. ജനകീയ സാംസ്‌കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2012ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് 'മറന്നു വച്ച വസ്തുക്കള്‍' എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു. തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മഹ്മൂദ് ദര്‍വീഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെ രചനകളെ കേരളത്തിലെ സാഹിത്യ പ്രേമികള്‍ക്കു പരിചയപ്പെടുത്തി. എഴുത്തച്ഛനെഴുതുമ്പോള്‍,സച്ചിദാ
നന്ദന്റെ കവിതകള്‍, ദേശാടനം, മറന്നു വച്ച വസ്തുക്കള്‍,കവി ബുദ്ധന്‍ തുടങ്ങിയ കവിതാ സമാഹാരങ്ങളും തര്‍ജ്ജമകളും നാടകങ്ങളും ഗദ്യ കൃതികളും ഉള്‍പ്പടെ  അമ്പതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കുമാരനാശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

ഇന്ദുമേനോന്‍
മലയാളത്തിലെ യുവ എഴുത്തുകാരില്‍ പ്രമുഖയായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ഇന്ദുമേനോന്‍. പുതിയ കഥയുടെ സങ്കീര്‍ണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദുമേനോന്റെ കഥകളില്‍ കാണുന്നത്. ബലപ്പെടുത്തിയ ജീവിത നിരീക്ഷണം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധ സമീപനം എന്നിവ അവരുടെ രചനകളില്‍ പ്രകടമാണ്. ലെസ്ബിയന്‍ പശു എന്ന ഒറ്റ സമാഹാരത്തിലൂടെ മലയാള സാഹിത്യ ചരിത്രത്തില്‍ ഇടം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒരു ലെസ്ബിയന്‍ പശു, സംഘപരിവാര്‍, ഹിന്ദു ഛായയുള്ള മുസ്‌ലിം പുരുഷന്‍, ഇന്ദു മേനോന്റെ കഥകള്‍, ചുംബന ശബ്ദതാരാവലി തുടങ്ങിയവ അവരുടെ പ്രസിദ്ധീകരിച്ച കൃതികളാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം, മാതൃഭൂമി ചെറുകഥാ അവാര്‍ഡ്, പൂര്‍ണ്ണ ഉറൂബ് കഥാപുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ പുരസ്‌കാരം തുടങ്ങി ഏറെ ബഹുമതികള്‍ നേടിയിട്ടുണ്ട്

പ്രൊഫ. എം തോമസ് മാത്യു
മലയാള സാഹിത്യത്തിലെ പ്രശസ്തനായ നിരൂപകനാണ് ഡോ. എം തോമസ് മാത്യു. 1965ല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളെജില്‍ അധ്യാപകനായി. തുടര്‍ന്ന് തലശ്ശേരി ബ്രണ്ണന്‍ കോളെജും എറണാകുളം മഹാരാജാസ് കോളെജും ഉള്‍പ്പെടെ കേരളത്തിലെ നിരവധി സര്‍ക്കാര്‍ കലാലയങ്ങളില്‍ പ്രൊഫസറായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മാരാര്‍, ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, ദന്തഗോപുരത്തിലേക്ക് വീണ്ടും, എന്റെ വാല്‍മീകമെവിടെ, സാഹിത്യ ദര്‍ശനം, ആത്മാവിന്റെ മുറിവുകള്‍, സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്. വയലാര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സിബികുമാര്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Wednesday, May 13, 2015

സൂചനകള്‍ കൈചൂണ്ടുന്നത്


'സമരോത്സുക ജീവിതത്തിന് ഐക്യപ്പെടുക'  എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തറില്‍ നടത്തിയ കാംപയിനിന്റെ ഭാഗമായി 'സത്യമേവ ജയതേ' എന്ന നാടകം അവതരിപ്പിക്കുകയുണ്ടായി.

മത/ദൈവവിരുദ്ധ പ്രത്യയ ശാസ്ത്രം, പുരോഹിത മതം, സാമ്രാജ്യത്വം എന്നീ മൂന്നു കഥാപാത്രങ്ങള്‍ മതസംഹിത ജീവിത പ്രത്യയശാസ്ത്രത്തെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ഒടുവില്‍ പരാജയം സമ്മതിക്കുന്നതുമാണ് തസ്‌നീമു റഹ്മാന്‍ അഹ്മദ് രചനയും സംവിധാനം ചെയ്ത നാടകത്തിന്റെ കഥാതന്തു. വിശുദ്ധഗ്രന്ഥവും സദ്‌വഴിയും മൂടിവെച്ച് ആളുകളെ ചൂഷണം ചെയ്തു തടിച്ചു കൊഴുക്കാന്‍ ശ്രമിക്കുന്ന പുരോഹിതരെ ചോദ്യം ചെയ്യുന്ന ഇടയനിലൂടെ വികസിക്കുന്ന കഥ യഥാര്‍ഥ ആത്മീയതയെ കാണികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഇടയന്റെ 'ധാര്‍ഷ്ട്യ'ത്തില്‍ കലിപൂണ്ട പുരോഹിത വര്‍ഗം ക്രൂരമര്‍ദ്ദനത്തിന് ശേഷം അയാളെ തടങ്കലില്‍ പാര്‍പ്പിക്കുമ്പോള്‍ വിമോചന മേലങ്കിയണിഞ്ഞ വിപ്ലവകാരി പ്രത്യക്ഷപ്പെടുന്നു. മത മൂല്യങ്ങളുടെ അഭാവവും ഭരണ കൂടത്തിന്റെ നിയന്ത്രണമില്ലായ്മയും മുതലാളികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു. ഈ സാഹചര്യം തന്റെ തത്വസംഹിതയ്ക്ക് രൂപം നല്കാന്‍ വിപ്ലവകാരിക്ക് എളുപ്പത്തില്‍ കഴിയുന്നു.

അടിമയും ഉടമയും ഇല്ലാത്ത, ദൈവ  നിഷേധത്തില്‍ ഊന്നിയ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ വേണ്ടി പുതിയൊരു തത്വ സംഹിത അവതരിപ്പിക്കുക്കുന്ന വിപ്ലവകാരി മതത്തെ നിഷ്‌കാസനം ചെയ്യാനും ആത്മ ചേതനയുടെ അനശ്വരതയെയും ക്രിയാത്മക മതങ്ങളുടെ ദൈവത്തെയും നിഷേധിക്കാന്‍ കല, വാക്ക് ചാതുര്യം എന്നിവയുടെ മൂര്‍ത്തീകരണത്തിലൂടെ ശ്രമിക്കുന്നതായി നാടകത്തില്‍ ചിത്രീകരിക്കുന്നു. സംസ്‌കൃത ചിത്തരായ യുവാക്കളുടെ ഇടയില്‍ പോലും ഈ ദര്‍ശനം  പരിലസിക്കാന്‍ തുടങ്ങുന്നു. ഈ ദര്‍ശനം സ്ഥാപിക്കുന്ന ഒരു ചുവപ്പിന്റെ പ്രതീകവും മനുഷ്യന്‍ ഇതില്‍ അസ്വസ്ഥനാകുന്നതിനിടയില്‍ കടന്നു വരുന്ന സാമ്രാജ്യത്തിന്റെ പ്രതീകമായ കറുപ്പും സിംബോളിക്കായി അവതരിപ്പിക്കുന്നു.

ഈ പശ്ചാത്തലം ഒരുക്കാന്‍ ഒരു പരിധിവരെ നാടക പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ ശബ്ദിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സമയവും  ഒരു പ്രത്യേക പ്രത്യശാസ്ത്രത്തെ മാത്രം കടന്നാക്രാമിക്കുക വഴി മതം നേരിടുന്ന മറ്റു സമകാലിക വെല്ലുവിളികളെ നാടകം ശ്രദ്ധിക്കാതെ പോയി. ആ പരിമിതിയെ കൂടി മറികടക്കാന്‍ നാടകത്തിനു സാധിക്കേണ്ടിയിരുന്നു.

വെല്ലുവിളികള്‍ക്ക് മുമ്പില്‍ വാടാതെ മത വേരുകള്‍ വീണ്ടും വീണ്ടും വളര്‍ന്നു വരികയും യഥാര്‍ഥ മത സംഹിതകള്‍ മുറുകെ പിടിച്ചു സത്യം ജയിക്കുക തന്നെ ചെയ്യും എന്ന്  ഉറച്ചു വിശ്വസിക്കുന്ന വിപ്ലവ പോരാളികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അവരുടെ  മുമ്പില്‍ സാമ്രാജ്യത്വവും മതവിരുദ്ധ തത്വസംഹിതയും തരിപ്പണമാകുകയും സത്യം പുലരുകയും മിഥ്യ തകരുകയും ചെയ്യുന്ന കാഴ്ച നാടകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്.

ചിത്രീകരണത്തില്‍ സൂചിപ്പിച്ചത് പോലെ മത നിഷ്‌കാസനം ഒരു പാട് കാലം മുമ്പേ  ഇവിടെ സംഭവിച്ചിട്ടുണ്ട്. പ്രാചീന കാലത്തെ ഗ്രീസും റോമും ചരിത്രപരമായി ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പുരോഗതി കൈവരിച്ച രാജ്യങ്ങളായിരുന്നു. ഗ്രീസിന് ആഭ്യന്തരമായി ഉയര്‍ച്ചയുണ്ടായത് പെരിക്ലീസിന്റെ കാലത്തും വൈദേശികമായി അലക്‌സണ്ടാരുടെ കാലത്തുമായിരുന്നു. പെരിക്ലീസിന്റെ കാലത്ത് സോഫിസ്റ്റുകള്‍ മതത്തെ നിഷ്‌കാസനം ചെയ്തിട്ടുണ്ട്. ഗ്രീസില്‍ ശക്തി പ്രാപിച്ചുവന്ന സോഫിസ്റ്റുകള്‍ തത്വജ്ഞാനത്തെ മതത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് വാദിച്ചു. മാറ്റമില്ലാത്ത ദൈവ കല്‍പ്പനകളല്ല യഥാര്‍ഥ നയമെന്നും മറിച്ച് മാറികൊണ്ടിരിക്കുന്ന സാമൂഹ്യ പരിസ്ഥിതികളില്‍ മനുഷ്യന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി മനുഷ്യര്‍ തന്നെയാണ് നിയമങ്ങളുടെ നിര്‍മാതാക്കളെന്ന വാദം പ്രചരിപ്പിച്ചവരായിരുന്നു സോഫിസ്റ്റുകള്‍. കലയേയും സാഹിത്യത്തേയും പെരിക്ലിസ് ഒരു പാട് പ്രോത്സാഹിപ്പിച്ചു  പുരാതന യവനലോകത്തിലെ വിജ്ഞാന സംസ്‌കാര കേന്ദ്രമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കലയുടെ മൂര്‍ത്തീഭാവമായിരുന്നു അദ്ദേഹത്തിന്റെ യുഗം.


ഇന്ന്  മതത്തെ നിഷ്‌കാസനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ദര്‍ശനങ്ങളുടെ വളര്‍ച്ച വളരെ കുറവാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ നിലനിലക്കുമ്പോള്‍ അത്തരം സാമൂഹിക വിപത്തുകളെയും സമകാലീന സംഭവങ്ങളെയും സാക്ഷിയാക്കി സമര മുഖത്തേക്ക് കൊണ്ടുവരാന്‍ ചിത്രീകരണത്തിലൂടെ ശ്രമിച്ചാല്‍ കൂടുതല്‍ നന്നാകുമായിരുന്നു.

സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം 
ഇത്തരം ചിന്തകള്‍ മുമ്പോട്ട് വെക്കുമ്പോള്‍ മതത്തിന് പുറമേ സാമൂഹിക മാറ്റത്തിനു മുമ്പോട്ട് വെച്ച ആശയങ്ങളും ചിന്തകളും മതചിന്തകളുമായി താരതമ്യം ചെയ്തു പഠിക്കേണ്ടിയിരിക്കുന്നു. പുതിയ ആശയങ്ങളെയും പുതിയ ചിന്തകളെയും സമൂഹത്തിനു മുമ്പില്‍  അവതരിപ്പിക്കുക എന്ന ലക്ഷ്യവുമായി മുമ്പോട്ട് വന്ന ലിബറിസ്റ്റ് ആശയങ്ങളും  രാഷ്ട്രമീമാംസയില്‍ വലിയ സംഭാവനകള്‍ നല്കി 'സാമൂഹ്യ ഉടമ്പടി' (സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി), അവതരിപ്പിച്ച തോമസ് ഹോബ്‌സിന്റെ ചിന്തകളും പഠന വിധേയമാക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. സ്വാതന്ത്ര്യത്തിന്റെയും തുല്യാവകാശത്തിന്റെയും പ്രാധാന്യത്തിലൂന്നിയുള്ള ഉദാരതാവാദത്തിന്റെ ആശയങ്ങളെയും നിലപാടുകളെയും  സാമ്പത്തിക അസ്ഥിരതയും ഫാസിസം, കമ്മ്യൂണിസം, ഏകാധിപത്യം തുടങ്ങിയവ ഉയര്‍ത്തിയ രാഷ്ട്രീയ ദാര്‍ശനിക വെല്ലുവിളികളും സമൂലമായ മാറ്റങ്ങള്‍ വരുത്തി, പഴയ ലിബറിസ്റ്റ് വാദത്തില്‍ നിന്നും മാറി ജെ എസ് മില്‍, ജെ എം കെയിന്‍സ് തുടങ്ങിയ ചിന്തകര്‍ നവഉദാരതാവാദത്തിന്റെ അടിത്തറ പാകുകയായിരുന്നു.

ഹോബ്‌സിന്റെ ലെവിയാത്താന്‍ എന്ന കൃതിയിലൂടെ  പാശ്ചാത്യ രാഷ്ട്രീയദർശനത്തിന്റെ മുഴുവൻ ദിശ 'സാമൂഹ്യ ഉടമ്പടി' എന്ന ആശയത്തിനു തിരി കൊളുത്തുകയായിരുന്നു. യൂറോപ്യന്‍ ഉദാരതാവാദത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ വികസിപ്പിക്കുന്നതിൽ  ഈ കൃതി വലിയ പങ്കു വഹിച്ച്ട്ടുണ്ട്. രാഷ്ട്രീയ അധികാരങ്ങള്‍ നല്കാന്‍ പ്രാതിനിധ്യ സ്വഭാവവും ജനസമ്മതിയും വേണം എന്ന കാഴ്ചപ്പാട് ഹോബ്‌സിന്റെ സങ്കല്പത്തില്‍ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു. തത്വചിന്തയിലെ ഭൗതികവാദത്തെ പ്രതിനിധാനം ചെയ്ത ഹോബ്‌സ് രാഷ്ട്രമീമാംസയ്ക്കു പുറമേ, ചരിത്രം, ക്ഷേത്രഗണിതം, ദൈവശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, എന്നീ മേഖലകളില്‍ ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

പ്രായോഗിക നിയമശാസ്ത്രശാഖയിൽ ജേർമി ബൻതാം കൊണ്ട് വന്ന ചിന്തകള് സാമൂഹിക ജീവിതത്തിൽ വലിയ സ്വാദീനം ഉണ്ടാക്കുന്നതായിരുന്നു. ജെ.എസ്. മിലും ഈ രംഗത്ത്  വലിയ സംഭാവനകലാണ് നല്കിയത് . സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, തത്വശാസ്ത്രം, രാഷ്ട്രമീമാംസാ ശാസ്ത്രം, മനഃശാസ്ത്രം, ധര്‍മശാസനകള്‍, മൂല്യബോധങ്ങള്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ചു ഒരുപാട്  നിയമശാസ്ത്രപഠനവും വിശകലനവും ഇവര്‍ നടത്തിയിട്ടുണ്ട്.   ഭൗതിക നിയമ ശാസ്ത്ര ശാഖയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

ഇസ്‌ലാമിക തത്വചിന്തകരുടെ ചിന്തകളും ആധുനിക പാശ്ചാത്യ ചിന്തയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുള്ളതായി കാണാം. ലോകം മുമ്പ് ദര്‍ശിക്കാത്ത പുതിയ അറിവുകള്‍ നല്കിയ ഇസ്‌ലാമിക ചിന്തകനായ ഇബ്‌നു ഖല്ദൂന്റെ മുഖദ്ദിമയും ഈ രംഗത്ത് പഠന വിധേയമാക്കേണ്ടതുണ്ട്. സാമൂഹിക ശാസ്ത്രം എന്ന വിജ്ഞാന ശാഖയുടെ ഉപജ്ഞാതാവ് എന്ന ഖ്യാതിവരെ ഇബ്‌നു ഖല്‍ദൂന് ലഭിച്ചിട്ടുണ്ട്. അറബ് സാഹിത്യത്തിന്റെ അതിരുകള്‍ കടന്ന് കാലത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ രചനയായിരുന്നു മുഖദ്ദിമ. അത് പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതു മുതല്‍ ദാര്‍ശനികരുടെയും ശാസ്ത്ര പണ്ഡിതന്മാരുടേയും ചിന്തയില്‍ ശക്തമായ സ്വാധീനം ചെലുത്തുകയായിരുന്നു. മനുഷ്യ ചിന്തയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു ആ ഗ്രന്ഥം.

വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയായിരുന്നു ഇസ്‌ലാമിക തത്വ ചിന്തകനായിരുന്ന ഇബ്‌നു തുഫിലിന്റെ തത്വശാസ്ത്രം. യൂറോപ്യന്‍ നവോത്ഥാനത്തിലും യൂറോപ്യന്‍ ധിഷണാജീവിതത്തിലും അവ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

പലപ്പോഴും നാം മറന്നു പോകുന്ന തത്വ ചിന്തയാണ് ഗാന്ധിജിയുടേത്. ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വശാസ്ത്രം ഇന്ത്യയില്‍ മാത്രമല്ല അമേരിക്കന്‍ ദിഷണാ ജീവിതത്തിലും നവോത്ഥാനത്തിലും വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. ഭരണ കാര്യങ്ങളില്‍ ഗാന്ധിജി മാതൃകയാക്കാന്‍ ആഗ്രഹിച്ചത് ഉമറിന്റെ സുരക്ഷിതമായ ഭരണമായിരുന്നു. അമേരിക്കന്‍ നീഗ്രോ വിമോചക സേനയുടെ നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് വളരെ കാലമായി അദ്ദേഹം അന്വേഷിച്ച സമരായുധങ്ങള്‍ കണ്ടെത്തിയത് മഹാത്മാ ഗാന്ധിയില്‍ നിന്നായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ പറയുന്നു 'ബന്താം, ജെ എസ് മില്‍ തുടങ്ങിയവരുടെ ഉദാരതാവാദത്തില്‍ നിന്നോ മാര്‍ക്‌സ് ലെനിന്‍ ചിന്തകരുടെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നോ തോമസ് ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയില്‍ നിന്നോ നിഷേയുടെ മനുഷ്യാതീത മനുഷ്യനില്‍ നിന്നോ ലഭിക്കാതിരുന്ന ബൗധിക ധാര്‍മിക സംതൃപ്തി ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വ ശാസ്ത്രത്തില്‍ നിന്നുമാത്രമാണ് എനിക്ക് നേടിയെടുക്കാന്‍ കഴിഞ്ഞത്.

ജെ എസ് മില്ലിന്റെ നവഉദാരതാവാദവും ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയും നിഷേയുടെ മനുഷ്യാതീത മാനുഷിക ചിന്തകളും റൂസ്സോയുടെ ഒപ്ടിമിസവും  ലെനിനിന്റെയും മാര്‍ക്‌സിന്റെയും വിപ്ലവ ചിന്തകളും ഇതുപോലെ മറ്റു ഒരുപാട് ദാര്‍ശനികന്മാരുടെ  ദര്‍ശനങ്ങളും തത്വശാസ്ത്രങ്ങളും പ്ലാറ്റോ, അറിസ്റ്റോട്ടില്‍ മുതലായ പൗരാണിക തത്വചിന്തകളും ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വ ശാസ്ത്രവും മതവുമായി താരതമ്യം ചെയ്തു പഠിക്കുമ്പോഴാണ് മതം ആവശ്യപ്പെടുന്ന സാമൂഹിക കാര്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ. ഇത്തരം ചിത്രീകരണങ്ങളില്‍  അത്തരം ചില സാമൂഹിക ദര്‍ശനങ്ങള്‍ മനസ്സിലാക്കാനുള്ള പ്രേരണകള്‍ കൂടി നല്‍കിയാല്‍ നന്നായിരിക്കും.

ചിത്രീകരണത്തിന്റെ മറ്റൊരു ഭാഗത്ത് ബാലിശമായ ജട പൂജയെന്ന നിലക്ക് അസംസ്‌കൃതമായ രൂപത്തില്‍ മനുഷ്യന്റെ ഇന്ദ്രീയ അഭിലാഷങ്ങലെ പൂര്‍ണമായും അടിമപ്പെടുത്തി  തെറ്റായ സന്ദേശങ്ങള്‍ നല്കുന്ന മത പുരോഹിതര്‍ക്കെതിരെ പോരാടാനും പോരാട്ടങ്ങളെ  അശക്തമാക്കാന്‍ ശ്രമിക്കുന്ന മറ്റു ശക്തികളെയും മനസ്സിലാക്കി മോചനത്തിനുവേണ്ടി സമരോത്സുകമായ ജീവിതം നയിക്കാനും പ്രേരിപ്പിക്കുന്നുണ്ട്.
Related Posts Plugin for WordPress, Blogger...