Showing posts with label ദാർശനികത. Show all posts
Showing posts with label ദാർശനികത. Show all posts

Wednesday, September 10, 2014

ഒരു യാത്ര; സാഹിത്യത്തിലേക്കും ചരിത്രത്തിലേക്കും

ഒരു മാതാവ് തന്റെ ചെറു പൈതലിനെ പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.  "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്‍", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാതത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. ഹയ്യിന്റെ അനന്യമായ ജീവിതത്തെയും ഹയ്യ്‌  തന്റെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ വിജന ദ്വീപിന്റെ മനോഹാരിതയെയും  അഞ്ഞൂർ വർഷങ്ങൾ മുമ്പ് വാക്കുകളിൽ വർണിച്ച് ലോകസാഹിത്യ നായകരായി എണ്ണപ്പെട്ട പാശ്ചാത്യ എഴുത്തുകാരെ വരെ അമ്പരപ്പിച്ചിട്ടുണ്ട് ഇബ്നു തുഫൈൽ.
​​
അഞ്ഞൂറു വർഷം മുമ്പ് വെളിച്ചം കണ്ട ഇബ്നു തുഫൈലിന്റെ മാസ്മരിക സൃഷ്ടി ചിത്രീകരിച്ച ഇന്ത്യൻ മഹാ സമുദ്രത്തിലെ ദ്വീപ്‌ അറബിയിൽ സറൻദ്വീപ് എന്ന് വിളിക്കപ്പെടുന്ന ശ്രീലങ്കയാണെന്ന് കരുതപ്പെടുന്നു. തന്റെ പ്രിയ എഴുത്തുകാരൻ വർണിച്ച ദ്വീപു കാണാൻ പ്രായം മറന്നു കാതങ്ങൾ താണ്ടിയ അനുഭവം പങ്കു വെക്കുകയായിരുന്നു ടി കെ ഇബ്രാഹിം എന്ന എഴുത്തുകാരനും ചിന്തകനും. ഇബ്നു തുഫൈലിന്റെ നോവൽ  പാശ്ചാത്യരിൽ വരുത്തിയ സ്വാധീനത്തെ പറ്റി  "ലോക സാഹിത്യത്തിൽ ഹയ്യിബ്നു യക്ടാന്റെ സ്വാധീനം"  എന്ന പേരിൽ ഈയിടെയായി അറബിയിൽ പുസ്തകം പുറത്തിറക്കുകയം, പ്രബോധനം ആഴ്ചപ്പതിപ്പിൽ "ലോകം  ഒരു ഇബ്നു തുഫയിലിനെ കാത്തിരിക്കുന്നു" എന്ന ശീർഷകത്തിൽ  ലേഖനം എഴുതുകയും ചെയ്തിട്ടുണ്ട്  ചിന്തകനും മാധ്യമ  പ്രവർത്തകനും സാമൂഹിക പ്രവർത്തകനും  പുസ്തക രചയിതവുമായ  ഇബ്രാഹിം ടൊറന്റോ.

സ്മാർ അത്താർ എഴുതിയ  The Vital Roots of European Enlightenment: Ibnu Tufail's Influence on Modern Western Thought (യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകള്‍: ആധുനിക പാശ്ചാത്യ ചിന്തയില്‍ ഇബ്‌നുതുഫൈലിന്റെ സ്വാധീനം) എന്ന പുസ്തകത്തിൽ ഊന്നിയായിരുന്നു ഇബ്നു തുഫൈലിനെ കുറിച്ച ചർച്ചകൾ. തന്റെ ദീര്‍ഘമായ ഗവേഷണത്തിലൂടെയും വസ്തുനിഷ്ഠമായ പഠനത്തിലൂടെയും  ഹയ്യ്ബ്‌നുയഖ്‌ളാന്‍ പാശ്ചാത്യ പ്രതിഭാമണ്ഡലത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അത് മറച്ചുവെക്കാനും തമസ്‌കരിക്കാനും പാശ്ചാത്യ ബുദ്ധിജീവികളും ജ്ഞാനോദയ നായകരും എത്രമാത്രം ശ്രമിച്ചിട്ടുണ്ടെന്നും സ്മാർ അത്താർ വിശദമായി വിവരിക്കുന്നതായി ഇബ്രാഹിം പറഞ്ഞു. വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മുമ്പിലത്തെ ഉദാഹരണമാണ് ഹയ്യ്ബ്‌നു യഖ്‌ളാന്‍. ആയിരം ഗ്രന്ഥങ്ങള്‍ക്ക് ജന്മം നല്‍കിയ ഗ്രന്ഥമായിരുന്നു ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്‌ളാന്‍ എന്ന് അത്താർ പറയുന്നു.

നോവലിന്റെ സ്വാധീനത്താൽ കഥാ പാത്രം ജീവിച്ചു  എന്ന് പറയപ്പെടുന്ന സറൻദ്വീപ്‌  സന്ദർശിച്ചതിനെ  പറ്റിയും  ഈ നോവൽ പാശ്ചാത്യരിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും സംസാരം തുടർന്നു. ശ്രീലങ്കയുടെ അറബി നാമമാണ് മുത്തുകളുടെ ദ്വീപ്‌ എന്നർത്ഥം വരുന്ന സറദ്വീപ്  ചരിത്രത്തിൽ സറദ്വീപിനു വലിയ  സ്ഥാനവും പ്രശസ്തിയുമുണ്ട്. ഹയ്യിന്റെ കഥക്ക് ഏറ്റവും അനുയോജ്യമായ ദ്വീപാണ് സിലോണ്‍. ആദിമമനുഷ്യന്‍ പാദമൂന്നിയ സ്ഥലം എന്ന് പറയപ്പെടുന്നത് കൊണ്ട്  അതിന് കൂടുതല്‍ പ്രസക്തിയുമുണ്ട്. ഇന്ത്യൻ സമുദ്രവുമായി വ്യത്യസ്ത പൌരാണിക നാഗരിതകല്ക്ക് വാണിജ്യ ബന്ധം ഉണ്ടായിരുന്നതായി നാണയ പരവും ശിലാലെഖനപരവുമായ തെളിവുകൾ സ്ഥാപിച്ചിട്ടുണ്ട്. സുമേറിയൻ ഇന്ത്യൻ നാഗരികതകൾക്കിടയിൽ വാണിജ്യ ക്രയ വിക്രയങ്ങൾ നടത്തിയിരുന്നു. ഫിനീശ്യക്കാർ  ഹദരമൌതിലെ സെബിയൻസ് പേർഷ്യക്കാർ ഇവരൊക്കെ ഈ വാണിജ്യ പ്രക്രിയയിലെ പങ്കാളികളായിരുന്നു. ക്രിസ്തു വർഷം നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടർ പേർഷ്യ ജയിച്ചടക്കിയതിൽ പിന്നെ ഗ്രീക്ക്കാരും റോമാക്കാരും ഇതിൽ പങ്കു ചേർന്നു. ഈ പൌരാണിക നാഗരികതകൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവം അതിന്റെ അത്യുജ്ജലമായ വ്യാപനവും കച്ചവട പ്രക്രിയയിൽ  പങ്കാളികളായ ഈ ഭൂഭാഗത്തെ വ്യത്യസ്ത ജനങ്ങളെ ആദർശ പരമായ സാഹോദര്യത്തിൽ കോർത്തിണക്കി. അവർ പൂർണമായും മുസ്ലിംകൾ ആയിരുന്നില്ലങ്കിലും നല്ലൊരു വിഭാഗം മുസ്ലിം മതാനുയായികൾ ആവുകയായിരുന്നു.

സറൻദ്വീപിലേക്കുള്ള യാത്ര :
ഞങ്ങൾ ആദം മലയിലേക്കു പുറപ്പെട്ടു ആദം മലയുടെ അടിവാരത്തിൽ നിന്നു വീണ്ടും മൂന്നു മണിക്കൂർ യാത്ര ചെയ്യണം. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചുരങ്ങളിലൂടെയായി യാത്ര. സമുദ്ര വിതാനത്തിൽ നിന്ന് 4000 അടി ഉയരത്തിൽ, ഉയരങ്ങൾ താണ്ടുമ്പോൾ താഴെ പച്ച പരവതാനി വിരിച്ച പർവ്വത നിരകൾ കണ്ണത്താ ദൂരത്തിൽ മനോഹരമായ കാഴ്ചകൾ. കളംവരമ്പ്  കത്രിച്ചു മോടി  കൂട്ടിയ ഹരിതവര്‍ണ്ണമാര്‍ന്ന ചായ ത്തോട്ടങ്ങൾ പർവ്വതങ്ങളുടെ കൊടിമുടി വരെ പരന്നു കിടക്കുന്നു. കുറച്ചു കൂടി ഉയരംതാണ്ടിയപ്പോൾ ദൂരെ ഒരു പർവ്വത മുകളിൽ നിവർത്തി വെച്ച ഗ്രന്ഥം പോലെ ഒരു ദൃശ്യം ബ്രിട്ടീഷുകാർ അതിനെ  "ബൈബ്ൾ റോക്ക്" എന്ന് പേരിട്ടു വിളിച്ചു. ചുരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആദം മല അകന്നു അകന്നു പോകുമ്പോലെ തോന്നി, ദൂരത്താൽ കണ്ണത്താ ദൂരം പറയാനില്ലല്ലോ. ആദ്യപിതാവ് നമ്മിൽ നിന്ന് ദശ ലക്ഷം സഹസ്രാബ്ദങ്ങൾ അകലത്തല്ലേ, എങ്കിലും അദ്ദേഹം പാദമൂന്നിയ പർവ്വതം പന്ത്രണ്ടു കിലോമീറ്റർ  അകലെ ഞങ്ങളുടെ മുമ്പിലുള്ള ആശ്വാസം. നടത്തത്തിനു വേഗത കൂട്ടി, ഇപ്പോൾ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട്  5000 അടി മുകളിലാണ്, കുറെ കൂടി മുമ്പോട്ട് ചെന്നപ്പോൾ ബുദ്ധന്റെ ഒരു പ്രതിമ  കണ്ടു. പിന്നിൽ ഒരു ബുദ്ധ ദേവാലയവും മറ്റൊരിടത്ത് ബുദ്ധൻ നിവർന്നു കിടക്കുന്ന മറ്റൊരു  പ്രതിമയും. അവിടെയൊന്നും പള്ളികാളോ അമ്പലങ്ങളോ കണ്ടില്ല. വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം അഞ്ചു മണിയായി കാണും, ഇനി മൂൂന്നു കിലോ മീറ്റർ നടന്നാൽ ആദം മലയുടെ അടിവാരത്തെത്താം, നടക്കാൻ കഴിയുമോ, കൂട്ടത്തിലെ പ്രായ കൂടിയ എന്നോടവർ ചോദിച്ചു.  ഞാൻ സമ്മതം മൂളി, അടിവാരത്തിൽ നിന്നും മല മുകളിലേക്ക് പിന്നെയും നാലു കിലോമീറ്റർ ഉണ്ടന്ന് അവർ പറഞ്ഞു. ഒരു രാത്രി അവിടെ ചിലവഴിച്ചാലെ അതിനു സാധ്യമാകുമായിരുന്നുള്ളൂ, അതെന്നെ കൊണ്ട് കഴിയുമായിരുന്നില്ല, ഞങ്ങൾ നടത്തം തുടർന്നു  കുറച്ചു കൂടെ നടന്നപ്പോൾ ദൂരെ നിന്നും ആദം മല ദൃശ്യമായി അവിടെ നിന്നു കുറച്ചു ഫോട്ടോ എടുത്തു ഞങ്ങൾ തിരികെ പോന്നു.

അല്പം ദീർഘശ്വാസം വലിച്ചു കൊണ്ട് കുറച്ചു നേരം സംസാരം നിറുത്തി.  എന്തോ ഓർത്തതിന് ശേഷം അദ്ദേഹം വീണ്ടും സംസാരം തുടർന്നു.  ഞങ്ങൾ ആദംമല കയറി ഇറങ്ങി തിരിച്ചു വരുമ്പോൾ സഹയാത്രികരിൽ ഒരാൾ എന്നോട്  പറഞ്ഞു. ഇനി റൂമിൽ എത്തി വിശ്രമിക്കുംപോഴായിരിക്കും കാലിനും കൈക്കുമെല്ലാം വേദന അനുഭവിക്കുക, ഞങ്ങൾ വിശ്രമ സ്ഥലത്തെത്തി പക്ഷെ അനുഭവപ്പെട്ടത് നേരെ മറിച്ചായിരുന്നു. ഒരു ക്ഷീണവും തളർച്ചയും തോന്നിയില്ല. ആ മലകയറ്റവും നീണ്ട നടത്തവും നല്ലൊരു വ്യായാമാമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. കുറെ ദിവസത്തേക്കുള്ള വ്യായാമം, ശരീരം മാത്രമല്ല മനസ്സും ഊർജ്ജിതമായി. എന്നിലെ ഭാവന ഉണർന്നു, ഉയർന്നു പറക്കാൻ തുടങ്ങി. ഹയ്യിബിൻ യക്ടാൻ നിഴൽ പോലെ എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി. ത്യാഗപൂർണവും പരീക്ഷണ സമ്പന്നവും സംഭവ ബഹുലവുമായ നീണ്ട കുറെ വർഷത്തെ ജീവിതത്തിനു ശേഷം ഹയ്യുബിൻ യക്ലാൻ എത്തിച്ചേർന്നത് സൃഷ്ടി കർത്താവായ പ്രപഞ്ച  നിയന്താവായ ആദിയും അന്ത്യവുമില്ലാത്ത സർവ്വ ശക്തന്റെ അടുത്തെക്കാണല്ലൊ.  ജനൽ പാളികളിലൂടെ ആകാശത്ത് നിന്നും നക്ഷത്രങ്ങളും ചന്ദ്രനും എന്നെ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു, നിലാവെളിച്ചത്തിലൂടെ എന്റെ മനസ്സ് അതി വേഗം  സഞ്ചരിക്കാൻ തുടങ്ങി. പകലിൽ ഞാൻ സഞ്ചരിച്ച വഴികളിലൂടെ, അത് ഹയ്യിനു  ദർശനം ലഭിച്ച താഴ്വരയായി എനിക്ക് തോന്നി,  എന്റെ മനസ്സിനു വല്ലാത്തൊരു അനുഭൂതി.  ഒരു നിമിഷം ഞാൻ ഹയ്യിനൊടൊപ്പമായി.  ഹയ്യിനു ലഭിച്ച ആനന്ദത്തെ പറ്റി എന്റെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി "ദീപിന്റെ ഏതോ കോണിൽ ഹയ്യ് മൌനമിരുന്നപ്പോള്‍ ആത്മാവ് വിചിത്രവീണയും സപ്തസ്വരങ്ങളും ഹയ്യിനെ കേൾപ്പിച്ചതും, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറിഅകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നതും, ആ ജാലകത്തിലൂടെ മഴയുടെ താളവും, നിലാവിന്റെ പരാഗങ്ങളും, ധൂസരമേഘങ്ങളുടെ വിഷാദങ്ങളും  ദർശിച്ചതും, ഒടുവില്‍ ഹയ്യിന് ബോദ്യമായതും - ഹയ്യിനെയും  ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്,  ഹയ്യിന് ലഭിച്ച ഉന്നതമായ ദര്‍ശനം. ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞ ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ആയിരുന്നു ഹയ്യിന് അനുഭവപ്പെട്ടത്, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. ഹയ്യിനു ലഭിച്ച അനുഭൂതിയിൽ ഒരു നിമിഷം എന്റെ മനസ്സും ആനന്ദം കൊള്ളുകയായിരുന്നു.

എന്റെ മനസ്സിന്റെ സഞ്ചാരം വീണ്ടും തുടർന്നു.   യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകളിലേക്ക്  എന്റെ മനസ്സ് സഞ്ചരിച്ചു. ഈ നോവൽ ലോകത്തെ പ്രമുഖ എഴുത്ത് കാരെ സ്വധീനിച്ച ഓരോ ഘടകങ്ങളിലെക്കും  എഴുത്ത് കാരിലെക്കും എന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി, മനസ്സ്  ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും ഇറ്റലിയിലെയും സ്പൈനിലെയും  എഴുതുകാരിലേക്ക് നീങ്ങി. 
പാശ്ചാത്യലോകത്തെ ഉന്നത പ്രതിഭാശാലികളും സാഹിത്യനായകന്മാരുമായ ഫ്രാന്‍സിസ് ബേക്കന്‍, മില്‍ട്ടന്‍, റൂസോ, വോള്‍ട്ടയര്‍, തോമസ് മൂര്‍, സ്പിനോസാ, വിര്‍ജീനിയാ വൂള്‍ഫ്, അലക്‌സാണ്ടര്‍ പോപ്പ്, തോമസ് അക്വയനസ്, ഡെക്കാര്‍ട്ട്, ഐസക് ന്യൂട്ടന്‍ തുടങ്ങിയവരെല്ലാം ഇബ്‌നുതുഫൈലിന്റെ തത്വചിന്താനോവലിന്റെ സ്വാധീനവലയത്തില്‍ പെട്ടവരായിരുന്നു. ഫ്രെഡറിക് നീഷേയില്‍ പോലും അദ്ദേഹം സ്വാധീനം ചെലുത്തി. ഡാനിയല്‍ ഡിഫോ തന്റെ ഏറ്റവും പ്രശസ്തമായ നോവല്‍, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉത്തുംഗതയില്‍ വിരാജിക്കുന്ന റോബിന്‍സന്‍ ക്രൂസോ  എഴുതാനിരിക്കുമ്പോള്‍ ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖഌന്‍ നൂറ്റാണ്ടുകളായി ബെസ്റ്റ് സെല്ലറായിക്കഴിഞ്ഞിരുന്നു. ഡാനിയല്‍ ഡിഫോവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ സമകാലീനരായ യൂറോപ്യന്‍ ജ്ഞാനോദയ കാലഘട്ടത്തിലെ കവികളെയും ചിന്തകരെയും എഴുത്തുകാരെയും അതാകര്‍ഷിച്ചിരുന്നു.

വീണ്ടും സമാര്‍ അത്താറിന്റെ വരികളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി ''രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, ഇബ്‌നുതുഫൈല്‍ ഒരു ബഹുസ്വരസമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നത്. സ്‌പെയിനില്‍ അറബികളും ബാര്‍ബറുകളും മററു സ്പാനിഷ് വിഭാഗങ്ങളും യൂറോപ്യന്മാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും അടുത്തടുത്തും വേറിട്ടും ജീവിച്ചു (മതസഹിഷ്ണുതക്കും ബഹുസ്വരതക്കും സുവര്‍ണമാതൃക കാണിച്ച മുസ്‌ലിം സ്‌പെയിന്‍ തകർക്കപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട ആ ഉത്തമമാതൃകയുടെ പുനരുത്ഥാനമാണ് ഇബ്‌നുതുഫൈലിന്റെ തത്വശാസ്ത്രം). യൂറോപ്യന്‍ നവോത്ഥാനത്തില്‍ മാത്രമല്ല, പൊതുവേ യൂറോപ്യന്‍ ധിഷണാജീവിതത്തില്‍ തന്നെ ഈ സമൂഹമോഡല്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അവിടെ നിന്നും എന്റെ മനസ്സ് നേരെ സഞ്ചരിച്ചത് ഇംഗ്ലണ്ടിലെക്കും, ഇറ്റലിയിലെക്കും, ഫ്രാന്‍സിലേക്കും സ്പൈനിലേക്കുമായിരുന്നു. അറബി - ലാറ്റിന്‍ ഭാഷകളിലുള്ള ഹയ്യ്ബ്‌നു യഖ്‌ളാന്റെ ഒരു വാല്യം എഡ്‌വാര്‍ഡ് പീകോക്ക് ജൂനിയര്‍ 1671 ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ ഇംഗ്ലീഷ് ഭാഷാന്തരം 1703-ലാണ് പ്രത്യക്ഷപ്പെട്ടത്. റോബിന്‍സണ്‍ ക്രൂസോ പ്രത്യക്ഷപ്പെടുന്നതിന്റെ 16 വര്‍ഷങ്ങള്‍ക്കുമുമ്പ് പണ്ഡിതനും പ്രസിദ്ധീകരണപ്രിയനുമായ  പിതാവ് എഡ്വേര്‍ഡ് പീകോക്ക് തന്റെ മകന്റെ ലാറ്റിന്‍ പരിഭാഷ യൂറോപ്പിലെ മുഴുവന്‍ ഉദ്ബുദ്ധ വിഭാഗങ്ങള്‍ക്കും അയച്ചു കൊടുത്തിരുന്നു.  അതേപോലെ എംപയറിസിസത്തിന്റെ  പിതാവായി അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഫ്രാന്‍സിസ് ബേക്കന്‍ തന്റെ ഉട്ടോപ്പിയന്‍ നോവലായ ന്യൂ അറ്റ്‌ലാന്റിസില്‍   ഒരു കാല്‍പനിക  ദ്വീപ് ഭാവന ചെയ്യുകയുണ്ടായി. ഹയ്യ്ബ്‌നുയഖ്‌ളാനിന്റെ സ്വാധീനം അതില്‍ പ്രകടമാണ്. മതഭക്തരായ അതിലെ നിവാസികള്‍ ശുദ്ധ-ശാസ്ത്രീയ വിജ്ഞാനത്തിന്റെയും ഭക്തരാണ്.

ഇറ്റലിയിലെ ദാര്‍ശനികനും തത്വചിന്തകനുമായിരുന്നു പികോ മിരാന്‍ഡോളാ 1493-ല്‍ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ആദ്യത്തെ ലാറ്റിന്‍ പരിഭാഷ പ്രസിദ്ധീകരിച്ചു. (പ്രസിദ്ധ ഗ്രീക്ക് ചിന്തകനായ പ്ലാറ്റോയുടെ തത്വശാസ്ത്രങ്ങളോട് പൗരസ്ത്യരീതിയിലുള്ള ചില സിദ്ധാന്തങ്ങള്‍ സങ്കലനം ചെയ്തുണ്ടാക്കിയ നവീനതത്വശാസ്ത്രമാണ് നിയോപ്ലാറ്റോനിസം). മറ്റൊരു ലാറ്റിന്‍ തത്വചിന്തകനായ അലമാനോ ഹയ്യ്ബ്‌നുയഖ്‌ളാന്റെ പ്രമേയവും തലക്കെട്ടും തന്റെ നിരുപമ ഗ്രന്ഥമായ  'അമര്‍ത്യനി'ല്‍  അനുകരിച്ചിട്ടുണ്ട്. അറബി-ജൂത തത്ത്വശാസ്ത്രങ്ങള്‍ പഠിച്ച അദ്ദേഹം പരിപൂര്‍ണത അഥവാ ദൈവവുമായുള്ള ലയനം എങ്ങനെ സാധിക്കുമെന്ന് കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരളവോളം ഹയ്യ്ബ്‌നു യഖ്‌ളാനെപ്പോലെ ശാസ്ത്രീയവും ആത്മീയവുമായ തീക്ഷ്ണ ചിന്താമനനങ്ങളുടെ ജീവിതം നയിച്ചുകൊണ്ട് മനുഷ്യര്‍ക്ക് ഭൗതിക ലോകത്തിനപ്പുറത്തേക്കുയരാനും ദൈവലയനം ആസ്വദിക്കാനും സാധിക്കുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. എല്ലാ അപൂര്‍ണതകളില്‍ നിന്നും മുക്തനായി എകനായ ഒരുവനുമായുള്ള അഭേദ്യബന്ധത്തിലൂടെ നാം അവനുമായി ലയനം നേടുന്നു-ഇബ്‌നു തുഫൈല്‍ ഇതാണ് സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇബ്‌നുതുഫൈലിന്റെ ഇസ്‌ലാമിക പശ്ചാത്തലം സൂക്ഷ്മമായി ഗ്രഹിക്കാത്തതാണ് അലമാനോവിന്റെ പ്രശ്‌നമെന്ന് പറയാം; രണ്ടുപേരുടെയും ചിന്തകളില്‍ പല സാദൃശ്യങ്ങളും ഉള്ളതോടൊപ്പം തന്നെ. ഇബ്‌നുതുഫൈലിന്റെ സ്വാധീനം ഫ്‌ളോറന്‍സിന്റെയും ഇറ്റാലിയന്‍ അര്‍ധദ്വീപിന്റെയും അതിര്‍ത്തികള്‍ അതിലംഘിച്ച് യൂറോപ്പ് മുഴുവന്‍ വ്യാപിച്ചു.

1596ല്‍ ജനിച്ച റേഷനലിസത്തിന്റെ (ശാസ്ത്രീയമായി പഠിക്കാതെ അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും ആശ്രയിച്ചുള്ള ചിന്താരീതി - അനുഭവവാദം) പിതാവായി അറിയപ്പെട്ട റനേ ഡെക്കാട്ട്, 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' എന്നു പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇബ്‌നുതുഫൈലിനെ സ്വാംശീകരിക്കുകയായിരുന്നു. സ്‌പെയിനിലെ തത്വജ്ഞാനിയായിരുന്ന ഗ്രേസിയന്‍സി ന്റെ കാല്‍പനിക നോവലായ ദക്രിട്ടിക്കിലെ നായകന്‍ വളര്‍ന്നത് ഒരു വന്യജന്തുവിന്റെ കൂടെയായിരുന്നു. മനുഷ്യനാഗരികതയെന്തെന്നറിയാതെ തന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹം ഏകാന്തനായി ഒരു ദ്വീപിലെ ഗുഹയില്‍ കഴിച്ചുകൂട്ടി. സമൂഹം അദ്ദേഹത്തിന് അനാകര്‍ഷകമായി അനുഭവപ്പെട്ടു. പകരം പ്രകൃതിയിലേക്ക് മടങ്ങി. ദൈവത്തെക്കുറിച്ച പരമാര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഗ്രേസിയന്‍സ് ഹയ്യ്ബ്‌നുയഖ്‌ളാനെ അനുകരിച്ചുവെന്ന കാര്യത്തില്‍ ആധുനിക സാഹിത്യവിമര്‍ശകര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും 1681-ല്‍ ദ ക്രിട്ടിക് ഇംഗ്ലീഷ് ഭാഷാന്തരം ചെയ്ത ചരിത്രകാരന്‍ പോള്‍ റെയ്കാന്റെ അഭിപ്രായത്തില്‍, ഇബ്‌നുതുഫൈലിന്റെ കഥാപാത്രമായ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ചരിത്രത്തില്‍ നിന്നാണ് ഗ്രേസിയന്‍സ് തന്റെ സ്വപ്നം നെയ്‌തെടുത്തത്.

വീണ്ടും എന്റെ മനസ്സ് പകൽ ഞങ്ങൾ നടന്ന കുന്നിൻ ചെരിവിലേക്ക്  തന്നെ തിരിച്ചു വന്നു.ഈ ദ്വീപിൽ നിന്നും ഹയ്യിനെ വളർത്തിയ മാനിനേയും അതിന്റെ മരണവും നേരിൽ കാണുമ്പോലെ തോന്നി  "ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണം ഹയ്യിനെ  വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷമായിരുന്നു അത്, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തിയ നിമിഷം, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി". നോവലിലെ ഈ  ഒരു ചിത്രം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു  ഒരു നിമിഷം ആ ഓർമ്മകൾ എന്നെയും ഒരു പാട് സങ്കടപ്പെടുത്തി എല്ലാം നേരിൽ കാണുമ്പോലെ എനിക്ക് തോന്നി.

ഇത്രയും ഉള്ളുതുറന്നു പറഞ്ഞപ്പോൾ ഇബ്രാഹീമിനോടൊപ്പം ഞാനും ഹയ്യിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു സറന്‍ദ്വീപിലൂടെയുള്ളയുള്ള ഈ സഞ്ചാരം ശരിക്കും  ലോക സാഹിത്യത്തിലൂടെയൂടെയുള്ള സഞ്ചാരമായി എനിക്കനുഭവപ്പെടുകയായിരുന്നു.

Thursday, September 5, 2013

നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും ചരിത്ര ശേഷിപ്പുകളും

പ്രവാസി വർത്തമാനം
നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും
ചരിത്ര ശേഷിപ്പുകളും  

പ്രശസ്ത സിറിയൻ കവി നിസാർ  ഖബ്ബാനി ഒരിക്കൽ പാടി ....
ഹംറയുടെ  കവാടത്തിൽ ഞങ്ങൾ കണ്ടു മുട്ടി
യാദ്ര്ശ്ചികമായൊരു കണ്ടു മുട്ടൽ   
എത്ര സുന്ദരമായ നിമിഷം !!!
"ഞാൻ അവളോട്‌ ചോദിച്ചു" നീ സ്പയിൻ  കാരിയാണോ ?
അവൾ പറഞ്ഞു എന്റെ നാട്  "കൊർഡോവ"
ആ കണ്‍കളിൽ ഏഴു നൂറ്റാണ്ടുകളിലെ  ഉറക്കം  വിട്ടുമാറി
അമവികളുടെ  പാറിപ്പറക്കും  കൊടികൾ,
നിരന്നു നില്ക്കുന്ന കുതിരകൾ.
ചരിത്രമെന്തു വിസ്മയം !!
എന്റെ പേരക്കുട്ടികളിൽ
ഒരുവളെ എനിക്ക് തിരിച്ചു ലഭിച്ചിരിക്കുന്നു
ഒരു ദമാസ്കിയൻ വദനം അവളിലൂടെ  ഞാൻ കണ്ടു
ബല്കീസിന്റെ കണ്ണുകളും
സുആദയുടെ ശരീരവും
ഞങ്ങളുടെ  പഴയ വീട് ഞാൻ കണ്ടു
വീടിന്റെ മുറിയിൽ  നിന്നും  എനിക്കെന്റെ ഉമ്മ
ഒരു വിരിപ്പ് നീട്ടി തരുന്നതും.
"ദമാസ്കെസ്" അത് എവിടെയാണ് അവൾ ചോദിച്ചു
ഞാൻ പറഞ്ഞു നിനക്ക് ദമാസ്കസിനെ കാണാം
ഈ നദിപോൽ ഒഴുകും നിൻ കറുത്ത മുടിയിൽ
നിന്റെ അറബിയൻ പുഞ്ചിരിയിൽ   
എന്റെ നാടിന്റെ കിരണങ്ങളെ സൂക്ഷിച്ചു വെച്ച നിൻ മാറിടത്ത്
സുഗന്ധംപൊഴിക്കുന്ന നിൻ ഹ്രദയ ദളങ്ങളിൽ
അവളന്റെ കൂടെ നടന്നു
പിന്നിൽ അവളുടെ മുടി, കൊയ്യാത്ത കതിർക്കുല പോലെ
ഒരു കുട്ടിയെ  പോലെ ഞാനെന്റെ വഴി കാട്ടിയുടെ
പിന്നിലൂടെ നടന്നു
ചരിത്രം  കൂട്ടിയിട്ട ഒരു ചാരംപോലെ
ശില്പ കലാ വേലകളുടെ ഹൃദയ  മിടുപ്പുകൾ എനിക്ക്  കേൾക്കാം
അവൾ എന്നോട് പറഞ്ഞു  ഇതാണ് "ഹംറാ"
ഞങ്ങളുടെ പ്രതാപവും മഹത്വവും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!
രക്തമൊലിക്കുന്ന ഒരു മുറിവ് ഞാൻ തുടച്ചു
എന്റെ ഹൃദയത്തിന്റെ മറ്റൊരു മുറിവും
തന്റെ  പിതാമഹാന്മാരെയാണവൾ കണ്ടതെന്ന്
എന്റെ സുന്ദരിയായ പേരക്കുട്ടി  അറിയുന്നുവോ

അവളോട്‌ യാത്ര പറയവേ
ആലിംഗനം  ചെയ്തു ഞാൻ
ഒരു പുരുഷനെ,
താരിഖ് ബിന് സിയാദിനെ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ.  കിഴക്കു ഭാഗത്ത് ഇറാഖ്, തെക്കു ജോർദ്ദനും പടിഞ്ഞാറുഭാഗത്ത് ലബ്നാനും  തെക്ക്  പടിഞ്ഞാറ് ഇസ്രായേലും  വടക്കുഭാഗത്ത് തുർക്കിയുമാണ്. തലസ്ഥാന നഗരം  ദമാസ്കസ്. ഇന്ന് സിറിയൻ തെരുവുകളിൽ രക്തവും കണ്ണ് നീരും നീർചാലുകളായി ഒഴികിക്കൊണ്ടിരിക്കുന്നു. കുട്ടികൾ അനാഥരാകുന്നു. സ്ത്രീകൾ വിധവകളാകുന്നു. കെട്ടിടങ്ങൾ  ചാമ്പലാക്കപ്പെടുന്നു, മാനവിക സ്നേഹത്തിന്റെ  സർവ്വ മൂല്യങ്ങളും  നഷ്ടമാവുന്നു, ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ലക്ഷക്കണക്കിന്‌ ജനങ്ങൾ അഭയാര്‍ഥി ക്യാമ്പുകളിൽ കഴിയുന്നു. വീടും കൃഷിയും സമ്പത്തും നഷ്ടപ്പെട്ടു ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഓടിപ്പോകുന്ന സ്ത്രീകളെയും വൃദ്ധന്മാരെയും ഉൾകൊള്ളാൻ പറ്റാത്ത വിധം ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു, അവരുടെ ഉരുകുന്ന വേദനകളും കണ്ണുനീരും തളം കെട്ടി നില്ക്കുകയാണ്. ആഭ്യന്തര കലാപംമൂലം എത്ര നിരപരാധികരികളായ പാവങ്ങളാണ് മരിച്ചു വീഴുന്നത്, എത്ര ഗ്രാമങ്ങളും പട്ടണങ്ങളും വീടുകകളുമാണ്  നശിക്കുന്നത്. രാസായുധങ്ങൾ കൊണ്ട് ജീവൻ നഷ്ടപ്പെട്ട  കുഞ്ഞുങ്ങളുടെ മുഖം മറക്കാൻ ആർക്കു കഴിയും. ഒരു വ്യവസ്ഥിക്കെതിരെയുള്ള  സമരത്തിനും യുദ്ധത്തിനും വില കൊടുക്കുന്നത് എത്ര എത്ര മനുഷ്യ ജീവനാണ്,  ഇനിയുമൊരു  യുദ്ധത്തിനു ആ നാടിനു ശേഷിയുണ്ടോ,  യുദ്ധത്തിനു പദ്ധതിയിടുന്ന ലോക ശക്തികൾ  കണ്ണ്  തുറക്കേണ്ടിയിരിക്കുന്നു.

ആഭ്യന്തര കലാപത്തിലും യുദ്ധത്തിലും മരിച്ചു വീഴുന്ന മനുഷ്യ ജീവനു  വില കല്പിക്കാതെയോ അതിൽ പ്രയാസമില്ലതെയൊ അല്ല ഈ കുറിപ്പ് എഴുതുന്നത് മനസ്സു മുഴുവൻ അവിടെ മരിച്ചു വീഴുന്ന കുട്ടികളിലും സ്ത്രീകളിലുമാണ്.

ചരിത്രത്തിന്റെ ചിറകിലേറി സിറിയക്കു  മുകളിലൂടെ പറക്കുമ്പോൾ കാണാൻ നഷ്ടങ്ങൾ മാത്രം, എങ്ങും വിഷാദിച്ചിരിക്കുന്ന  സന്ധ്യകളും  പ്രഭാതങ്ങളും, വെറുങ്ങലിച്ചു നില്ക്കുന്ന ദുഖത്തിന്റെ നിഴല്പാടുകളും മാത്രം. അരുവികളുടെയും മലകളുടെയും ചുണ്ടിൽ ശോക ഗാനത്തിന്റെ ഈരടികൾ മാത്രം, ഭൂതകാലത്തിന്റെ താഴ്വരകളിലൂടെ സഞ്ചരിച്ചാൽ ഒരു പാട് നൂറ്റാണ്ടുകൾ പഴക്കമുള്ള വേരുകൾ കണ്ടത്താൻ നമുക്ക് കഴിയും  യുഗ യുഗാന്തരങ്ങളായി കാത്തു സൂക്ഷിച്ച  സ്മാരകങ്ങളും ചരിത്രാവിഷിടങ്ങളും ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാവുന്നത് മനുഷ്യകുലത്തിന്റെ അടിവേരുകൾ തന്നെയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മധ്യവയവസ്കരുടെയും യുവാക്കളുടെയും വൃദ്ധരുടെയും കരച്ചിലുകളോടൊപ്പം തന്നെ ചരിത്രാതീത കാലത്തിന്റെ സംസ്കാരങ്ങളുടെയും സ്മാരകങ്ങളുടെയും പൈത്രുകങ്ങളുടെയും തേങ്ങലുകൾ അവിടെ നിന്നും കേൾക്കാം. ചരിത്രത്തിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങുമ്പോൾ ഒരുപാട്  ഭരണ മാറ്റങ്ങളും വ്യവസ്ഥിതി മാറ്റങ്ങളും ഉണ്ടായതായി കാണാം. അതൊക്കെ അവിടെ  അടയാളപ്പെടുതിയതായും  നമുക്ക് കാണാം, ആ മാറ്റങ്ങളിലൂടെ വ്യത്യസ്ത സംസ്കാരങ്ങളും നാഗരിതകളും അവിടെ  ഉയര്ന്നു വന്നു. പക്ഷെ ഇന്ന് ആ അവസ്ഥ ആകെ മാറുകയാണ്,   ഷെല്ലും ബോംബും  ഉപയോഗിച്ചു കൊണ്ടുള്ള ഇന്നത്തെ ഈ വ്യവസ്ഥിതി മാറ്റത്തിനും  ഭരണ മാറ്റത്തിനും വേണ്ടിയുള്ള യുദ്ധവും കലാപവും ഈ ഒരു  കാലത്തെ മാത്രമല്ല നശിപ്പിക്കുന്നത്, ആയിരം വർഷങ്ങൾ കാത്തു സൂക്ഷിച്ച സാംസ്കാരിക പൈത്രുകങ്ങളും കൂടിയാണ്, അതിന്റെ കെടുതികൾ അനുഭവിക്കേണ്ടത്  ഇന്നത്തെ തലമുറയോടൊപ്പം തന്നെ  ഭാവിയിൽ വരാൻ പോകുന്ന തലമുറ കൂടിയാണ്. ആ രാഷ്ട്രത്തെ തകര്ക്കാൻ ശ്രമിക്കുമ്പോൾ അവിടെ അവശേഷിക്കുന്ന ചരിത്രത്തിന്റെ വേരുകൾ പിഴുതെറിയപ്പെടുകയാണ്. വേരുകൾ പിഴുതെറിയപ്പെടുമ്പോൾ മാനവികതയുടെയും നാഗരികതയുടെയും നാശമാണ് സംഭവിക്കുന്നത്.

 ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ സിറിയൻ സംസ്കാരം  കൃസ്തുവിനു 2500 വർഷങ്ങൾ  മുമ്പത്തെ  പഴക്കമുണ്ട്. ഒരു പാട് നാഗരിതകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട് ഒഗരിത്, മാരി, ഹമൂകർ, ഘസാന, അഫാമിയാ, അര്ഫാദ്, രസാഫ, അര്വാദ്, അര്ബൂസ്, ബസരി, സര്ജീല, ശഹ്ബ, കനവാത്, രാമീന, തടാമുർ, ഖുത്നാ, അബല, ഇവയൊക്കെ  അവിടെയുണ്ടായിരുന്ന  മഹത്തായ നാഗരികതയുടെ അറിയപ്പെട്ട പട്ടണങ്ങളായിരുന്നു. ക്രിസ്തുവിനു 2500 വർഷങ്ങൾക്ക് പിറകിലേക്കാണ് അവർ സംസ്കാരങ്ങൾ തുടങ്ങുന്നത്. അവിടെ രൂപം കൊണ്ട ആദ്യസംസ്കാരം ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാരുടേതാതാണ്‌  ക്രി.മു തന്നെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. സുമാറിയൻ, അകാദിയൻ, അമൂരിയൻ,  ബാബ്ലിയൻ,  അറാമിയൻ, അശൂരിയൻ, പേര്ഷിയൻ, ഗ്രീക്ക് കൃസ്തു വിനു മുമ്പ് തന്നെ ഉടലെടുത്ത സാമ്രാജ്യങ്ങളായിരുന്നു.  അസീറിയക്കാരും ബാബിലോണിയരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും  സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. പിന്നീട്  അബ്ബാസി അമവി  അയ്യൂബി  മമാലീക് , ഉത്മാനികളും.  ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ  ഇവിടെ ഇസ്ലാം മതം പ്രചരിച്ചു. ഏഴാം നൂറ്റാണ്ടിൽ ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം എന്നീ മേഖലകളിൽ  വൻ പുരോഗതിയുണ്ടായി.  ഈ കാലയളവിൽ  ഒരു പാട് പള്ളികളും പൌരാണിക കെട്ടിടങ്ങളും  ഗ്രന്ഥാലയങ്ങളും അവിടെ നിർമ്മിക്കപ്പെട്ടു . പിന്നീട്  ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ അധിനിവേശമുണ്ടായി. ശേഷം  സിറിയയിൽ  ഫ്രഞ്ചുകാർ അവരുടെ കോളനികൾ സ്ഥാപിച്ചു.  അവസാനം സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയായിരുന്നു. ക്രിസ്തുമതവും ഇസ്ലാമും സിറിയൻ സംസ്കാരത്തിന്  വലിയ സംഭാവനകളാണ് നല്കിയത്,  ഈ അവശേഷിപ്പുകലാണ് മുഖ്യമായും ആഭ്യന്തരയുദ്ധത്താൽ ഇന്ന് തകർക്കപ്പെടുന്നത്, ചുരുക്കത്തിൽ  ബാബിലോണിയക്കാരും   പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും അമവികളും ഉത്മാനികളും സിറിയയെ സ്വന്തമാക്കുകയും  അവരൊക്കെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സംസ്കാരങ്ങൾ നെയ്തെടുക്കുകയും തങ്ങളുടെ സംസ്കാരത്തിന്റെ പാദമുദ്രകൾ സിറിയയിൽ പതിപ്പിക്കുകയും ചെയ്തു.

പൌരാണിക ദമാസ്കസ് പട്ടണവും ആലപ്പയും ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ചരിത്ര സംസ്കാര പൈത്രുകങ്ങളായി  കണക്കാക്കപ്പെട്ടു, ഇന്ന് അറിയപ്പെടുന്ന ഇരുപതിലധികം ചരിത്ര മ്യൂസിയങ്ങൾ സിറിയയിൽ ഉണ്ട്,  ഹോംസ് അതിൽ പ്രധാനമാണ്  ‘ഹമാ’ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന  എട്ടാം നൂറ്റാണ്ടിലെ പല അമൂല്യ നിധികളും ആഭ്യന്തര യുദ്ധത്തിനിടയിൽ കൊള്ളയടിക്കപ്പെട്ടതായി പറയപ്പെടുന്നു. അതിൽ ശില്പങ്ങളും പാത്രങ്ങളും ആഭരണങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. അത് പോലെ  ചരിത്ര നഗരങ്ങളിലെ സ്മാരകങ്ങൾ പലതും ഇന്ന് നഷ്ടമാവുകയാണ്. അറബ് ഫിലോസഫരും ചിന്തകനുമായ "രിസാലത്തുൽ ഗഫ്രാനിലൂടെ" പുതിയ  ചിന്ത ലോകത്തിനു മുമ്പിൽ സമർപ്പിച്ച അന്ധനായിരുന്ന അബുൽ അഅലാ അൽ  മഅരിയുടെ പ്രതിമ നശിപ്പിക്കപ്പെട്ടതായി വാർത്തകളിൽ കണ്ടു, അദ്ദേഹത്തിന്റെ ദർശനത്തോടു പൂർണമയും ജോജിക്കുന്നില്ലങ്കിലും, ഒരു കാലത്തെ സാഹിത്യ ലോകത്തിന്റെ വളർച്ചയുടെ  പ്രതീകമായിരുന്നു ആ പ്രതിമ,  കവികളുടെയും   പണ്ഡിതരുടെയും  ശില്പങ്ങൾ ഓരോ കാലത്തും അവർ ജീവിച്ച സംസ്കാരങ്ങളുടെയും മുദ്രകളായിരുന്നു. ആ മുദ്രകളാണ് ഇന്ന് തകർക്കപ്പെടുന്നത്, മുതനനബ്ബിയുടെയും അബുൽ അഅലാ അൽ  മഅരിയുടെയും ജാഹിളിന്റെയും മറ്റു അനവധി ദാര്ശനികരുടെയും  പൌരാണിക ഗ്രന്ഥങ്ങളും കൈയ്യെഴുത്തു പ്രതികളും ശില്പങ്ങളും പത്താം നൂറ്റാണ്ടിലും  പതിനൊന്നാം  നൂറ്റാണ്ടിലും ജീവിച്ച പല തത്വ ചിന്തകരുടെയും ദർശനികരുടെയും ചിന്തകളും മറ്റു അമൂല്യ വസ്തുക്കളും  അവിടെയുള്ള മ്യുസിയങ്ങളിലും ലൈബ്രരികളിലുമുണ്ട്. നിസാര് ഖബ്ബനിയും, ശൌകി ബാഗ്ദാദ്,  അലി അഹ്മദ് സാദ്,  ഗാദ അൽ സമാൻ മുതലായ   ലോകോത്തര കവികല്ക്കും ജന്മം നല്കിയ മണ്ണാണത്. യുനസ്കോ പോലുള്ള സംഘടനകൾ അവിടെ നഷ്ടമാവുന്ന സംസ്കാരങ്ങളെയും  പൈതൃകങ്ങളെയും പറ്റി  ആശങ്കപ്പെടുന്നുണ്ട്. ലോകപൈത്യക സ്ഥാനങ്ങളായി  ‘യുനസ്കോ’ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടനവധി ചരിത്ര ശേഷിപ്പുകളാണ് ആഭ്യന്തരയുദ്ധത്തിൽ സിറിയയിൽ നഷ്ടമാവാൻ സാധ്യത കല്പിക്കുന്നത്, വടക്കൻ സിറിയയിലെ പുരാവസ്തു ഗ്രാമങ്ങൾ, ബസ്ര പട്ടണം, പാൽമിറയിലെ റോമൻ കേന്ദ്രം, പുരാതന ഡമാസ്കസ് നഗരം, പുരാതന ആലപ്പോ നഗരം എന്നിവ ചരിത്രത്തിൽ ഇടം നേടിയ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ്.  കാലത്തിന്റെ സാക്ഷിയായി  മാറിയ ഈ സംസ്കാര പൈത്രകങ്ങളും  അവശേഷിപ്പുകളും  നഷ്ടമാവുമ്പോൾ അതിനു പകരമായി മറ്റൊന്ന് കണ്ടത്താൻ ലോകത്തിനു സാധിക്കില്ല, ആ ഒരു ചിന്ത ചരിത്രകാരന്മാരെ ഏറെ ആശങ്കപ്പെടുത്തുന്നു. മുസ്ലിം ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളിയെന്നറിയപ്പെടുന്ന ‘ആലപ്പോ' നഗരത്തിലെ ഉമയ്യ മസ്ജിദും അവിടെയുള്ള മനോഹരമായ ചര്ച്ച്കളും നഷ്ടമാവുമോ എന്ന പേടിയിലാണ്, അതിന്റെ നിർമ്മാണ ഭംഗി  ചരിത്രത്തിന്റെ വിസ്മയ കാഴ്ചകളാണ്. അതി മനോഹരമായ മാർബിൾ കൊണ്ട് നിര്മ്മിച്ച മതിലുകൾ, മനോഹരമായ കൊത്തു പണികൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ് ആ "ഉമയ്യ  മോസ്ക്" ചരിത്രത്തിന്റെ ഓർമകളാവുകയാണോ? ഇറാക്ക് യുദ്ധ കാലത്ത്  സംഭവിച്ചത് നമുക്കറിയാം എത്ര വിലപിടിപ്പുള്ള അമൂല്യ ചരിത്ര വസ്തുക്കളാണ്  അവിടത്തെ  മ്യുസങ്ങളിൽ നിന്നും മറ്റും നഷ്ടമായത്. ഒട്ടനവധി വിദേശ സന്ദർശകർ വിനോദ സഞ്ചാരത്തിനും ചരിത്ര പഠനത്തിനും അവിടെ വരാറുണ്ടായിരുന്നു ഇത്തരം സാംസ്കാരിക കേന്ദ്രങ്ങൾ തകർക്കെടുപോൾ നഷ്ടമാകുന്നത് നാം ഊഹിക്കുന്നതിലും എത്രയോ അപ്പുറമാണ്. ദമാസ്കസിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കട്ടെ.

വീണ്ടും നിസാർ ഖബ്ബാനിയുടെ വരികളിലേക്ക് തന്നെ മടങ്ങാം
ഹംറയുടെ കവാടത്തിൽ ദമസ്കിയാൻ വദനം കാണാൻ ഇനി  സാധിക്കുമോ ?
ഈ ചോദ്യം അവശേഷിക്കുന്ന രൂപത്തിലാണ് ചരിത്രത്തിന്റെ നിയോഗം
ഇനി ദാമാസ്കസിന്റെ കവാടത്തിൽ നിന്നും കണ്ടു മുട്ടുക
മറ്റൊരു പേരക്കുട്ടിയെ ആയിരിക്കും
ആലിംഗനം ചെയ്യാൻ മറ്റൊരു താരിക്കുമുണ്ടാകും
ചരിത്രമൊരു ചാരത്തിന്റെ കൂന പോലെ
ശില്പ കലാ വേലകളുടെ ഹൃദയ മിടുപ്പുകൾ കേൾക്കുമ്പോൾ
പറയപ്പെടും  ഇതാണ് "ദമാസ്കസ്"
ഞങ്ങളുടെ മഹിമയും പൊലിമയും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!

ഹംറയെ ഓർത്ത്‌ എന്റെ മനസ്സും വേദനിച്ചു
ഇനി ദമസ്കസും അങ്ങിനെയാവുമൊ എന്ന ഭയവും

-------


Friday, August 2, 2013

ഇബുനു റുശ്ദ്ന്റെ ദാർശനികത

ഇബുനു റുശ്ദ്ന്റെ ദാർശനികത

ലോകത്തിനു ഒരു പാട് സംഭാവനകൾ നല്കിയ മുസ്ലിം സമൂഹം പുറകോട്ട പോകുകയാണോ? യഥാര്‍ത്ഥ ഇസ്ലാമിനെ മറ്റുള്ളവർക്ക്‌ അറിയിച്ചു കൊടുക്കാൻ  കഴിയാതെ തെറ്റിദ്ധരിക്കപ്പെട്ടു പോകുന്ന ഒരു കാഴ്ചയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചു പാശ്ചാത്യരിൽ,  ഈ ഒരവസ്ഥയ്ക്ക് മാറ്റം വരാനും അസ്ഥിത്വം നില നിർത്താനും  നവീനമായ ഒരു ചിന്തയ്ക്ക് രൂപം കൊടുക്കേണ്ടത് ആവശ്യമായിരിക്കുന്നു. പല നിലയിലും തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാമിനെ പാശ്ചാത്യരിൽ സത്യം തുറന്നു കാണിക്കാനും അവരുടെ തെറ്റിദ്ധാരണകളെ മറികടക്കാനും മുസ്ലിംകൾ രംഗത്ത് വരേണ്ടിയിരിക്കുന്നു, പൂര്വികരുടെ ചരിത്രപരവും ദാർശനികവും ശാസ്ത്ര സംബന്ധവുമായ  സംഭാവനകൾ പുതിയ ലോക വീക്ഷണത്തിനു ശക്തി പകരണം അതിലൂടെ ഇന്നിന്റെ സന്ദിഗ്ധതതകളെ മറികടക്കാൻ ആത്മ പരിശോധനയിൽ ഊന്നിയ ഏക ദൈവ വിശ്വാസത്തിൽ അടിയുറച്ച പരലോക വിജയം നേടാവുന്ന പുതിയൊരു ജീവിത രീതി അനിവാര്യമായിരിക്കുന്നു. പൂർവ്വീകർ അവരുടെ  പഠനങ്ങളുടെ ഭാഗമായി ലോകത്തിനു നല്കിയ സംഭാവനകളുടെ ഫലമായിരുന്നു ഇന്നത്തെ പല ടെക്നോലജികളുടെയും വളർച്ചയ്ക്ക് കാരണം. അവർ ലോകത്തിനു നല്കിയ സംഭാവനകളെ കുറിച്ചും അവർക്കത്തിനു സാദ്യമായത്  എങ്ങിനെയായിരുന്നുവെന്നും പഠന വിഷയമാക്കെണ്ടതുണ്ട്, അവർ അവരുടെ ജീവിത വ്യാപാരവുമായി ബന്ധപ്പെടുത്തിയായിരുന്നു  പല കണ്ടത്തലുകളും നടത്തിയത്, ഇന്നത്തെ പോലെ ദിശ നിർണയിക്കാനും സമയം കണ്ടത്താനും ഉപകരണങ്ങളില്ലാത്ത  കാലത്ത്  സമയവും കാലവും ദിശയും അറിയാൻ മുസ്ലിംകൾ നിർബന്ധിതരായിരുന്നു  പ്രാർഥിക്കാൻ കിബ്ലയുടെ സ്ഥാനവും സമയവും ഹജ്ജിനു പോകാൻ  ദിശയും കാലാവസ്ഥയും ഭൂഗർഭ ജലത്തെ പറ്റിയും  കടലിലൂടെയുള്ള  യാത്രയ്ക്ക് കാറ്റിന്റെ ഗതി വിഗതികളെയും അറിയണമായിരുന്നു, പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മതവുമായി ബന്ധപ്പെട്ടിരുന്നത് കൊണ്ട് അവർ ഇത്തരം കണ്ടത്തലുകളുടെ പുറകെ പോകുകയായിരുന്നു, ഇസ്ലാമിക രാജ്യം വിശാലമായ കാലത്ത്  ഭരണാധികാരികൾ ഇതിനു വേണ്ടി മുന്നിട്ടിറങ്ങുകയും ഖലീഫ ഹാറൂന്‍ റഷീദിന്റെ പുത്രനായ മാമൂണ്‍  ഗ്രീക്ക് ഗ്രന്ഥങ്ങളും മറ്റു  അന്യ ഭാഷാ പുസ്തകങ്ങളും  വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍  ഹിക്മ എന്ന പേരില്‍ ഒരു ഡിപാര്‍ട്ട് മെന്റിന്  രൂപം നല്കുകയായിരുന്നു, ടോളമിയുടെ ഗോള ശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം  ചെയ്തതോടെ  ഭൂമി ശാസ്ത്രം എന്ന ഒരു ശാഖ അറബി വിജ്ഞാന ശാഖയിൽ ഇടം കണ്ടത്തുകയായിരുന്നു.  ഗ്രീക്ക് ചിന്തകർക്ക് പറ്റിയ പല തെറ്റുകളും  മുസ്ലിംകൾ തിരുത്തുകയും  ടോളമിയുടെ പല ചിന്തകളും അവർ പരീക്ഷിക്കുകയും ചെയ്തു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍  എന്ന പേരില്‍ അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്‍കിന്ദി" ആയിരുന്നു ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത് .

വിശുദ്ധ ഖുറാന്റെ ആയത്തുകളും അവരെ ഗോള ശാസ്ത്ര  ഭൂമി ശാസ്ത പഠനത്തിനു പ്രേരിപ്പിക്കുകയായിരുന്നു ഭൂമിയെ സംബന്ധിച്ചും കഴിഞ്ഞു പോയ സമൂഹങ്ങളെ കുറിച്ചുമുള്ള ഖുറാന്റെ പ്രസ്താവനകൾ പഠന നിരീക്ഷണങ്ങൾ നടത്തുന്നതിനു മുസ്ലിംകളെ പ്രേരിപ്പിച്ചു, സൂര്യ ഗോളങ്ങളുടെ ചലനങ്ങളെ പറ്റി നിരീക്ഷണങ്ങൾ നടത്തി. പ്രകൃതിയെ  കുറിച്ചും പ്രപഞ്ചത്തെ  കുറിച്ചും രാപകലുകൾ മാറുന്നതിനെ  കുറിച്ചും വിവിധ  ജന്തു ജാലങ്ങളെ പറ്റിയും ഖുറാനിൽ വന്ന ആയത്തുകൾ അവർ പഠന വിഷയമാക്കി, ഓരോന്നിനും പ്രത്യേകം പ്രത്യേകം ശാസ്ത്ര ശാഖകൾ  തന്നെ അവർ കൂട്ടിച്ചേര്ത്തു, ഗോള ശാസ്ത്രം വൈദ്യ ശാസ്ത്രം  ഇങ്ങനെ വിവിധ വിഷയങ്ങൾ അവഗാഹമായി പഠിക്കുകയും അതിലൂടെ വിലപ്പെട്ട സംഭാവനകൾ  അവർ ലോകത്തിനു നല്കുകയും ചെയ്തു.  ഗ്രീകിലെ പല തത്വ ചിന്തകന്മാരുടെയും പ്രധാന കൃതികൾ അറബിയിലേക്ക് തർജമ ചെയ്യുകയും, അത്തരം പുസ്തകങ്ങളുടെ വായനയുടെ ഫലമായി പുതിയ കണ്ടത്തലുകൾ നടത്താനും പുതിയ ഒരു ചിന്ത ലോകത്തിനു നല്കാനും അറബ് തത്വ ചിന്തകന്മാര്ക്ക് സാധിച്ചു. ഗ്രീകില്‍ നിന്നും ഉടലെടുത്ത  പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി,  അരിസ്റ്റോടലിന്റെയും,  പ്ലാറ്റൊവിന്റെയും ചിന്തകള്‍  അവര്‍ അറബിയിലേക്കു കൊണ്ടുവന്നു. അക്കാലത്താണ് വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത് എന്ന് പറയാം. അങ്ങിനെ അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നിവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അക്കാലത്ത്  ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം  ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ്, ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു ..

അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, മ്യൂസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മ്യൂസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. മറ്റൊരു  ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍  വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു    ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോകത്തിനു നല്കി, ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളിലും  വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം ദാർശനികനായ അല്‍ബൈറൂനി   ലോകത്തിനു വിലമാധിക്കാന്‍ പറ്റാത്ത സംഭാവനകളായിരുന്നു  നല്കിയത്.

ഇബ്നു റുശ്ദ്
ദാർശനികനായിരുന്ന ഇബ്നു തുഫയിലിന്റെ  നിർദേശ പ്രകാരം ഇബ്നു റുശ്ദ് അരിസ്റ്റൊട്ടലിന്റെ കൃതികൾ വായിച്ചു സംഗ്രഹിച്ചു. നൂതനമായ ഒരു കാഴ്ചപ്പാടോടെ  മനുഷ്യ ചിന്തയുടെ വളർച്ചയിൽ സ്വതന്ത്രമായ ഒരു ചിന്ത മുമ്പോട്ട്‌ വെച്ച ഇബ്നു റുശ്ദിന്റെ പ്രവർത്തനം വളരെയധികം പ്രശംസിക്കപ്പെട്ടു, അരിസ്റ്റൊട്ടൽ കൃതികളുടെ വ്യഖ്യാതാവ് എന്ന നിലക്കാണ് പാശ്ചാത്യലോകത്ത് ഇബ്നു റുശ്ദ് അറിയപ്പെടുന്നത്. സ്പൈനിലെ ഏറ്റവും വലിയ സംസ്കാരിക്ട കേന്ദ്രമായി അറിയപ്പെട്ട ഗൊർതൊബയിൽ 1126ൽ ആണ് ഇബ്നു റുശ്ദ് ജനിക്കുന്നത്, പിതാവും പ്രപിതാവും പണ്ഡിതന്മാരയിരുന്നു, അത് കൊണ്ട് തന്നെ വിജ്ഞാനത്തിന്റെ പൂന്തോട്ടത്തിലായിരുന്നു  ഇബ്നു റുശ്ദ് വളർന്നത്, മാലികീ കർമാശാസ്ത്രം അവഘാഹമായി പഠിച്ചതിനു ശേഷം മറ്റു വിഷയങ്ങളിലേക്ക് മുഴുകി, അധ്യാപകനെ കവച്ചു വെക്കുന്ന ശിഷ്യനായി മാറുകയായിരുന്നു ഇബ്നു റുശ്ദ്, എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായി. ആദ്യമായി വൈദ്യ ശാസ്ത്രത്തിൽ അദ്ദേഹം കുല്ലിയ്യാത് എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു  പാശ്ചാത്യർ അതിനെ കൊല്ലിഗേറ്റ്  എന്ന് വിളിക്കുന്നു. ഇബ്നു റുശ്ദിന്റെ പണ്ഡിത്യം കേട്ടറിഞ്ഞ അന്നത്തെ ഭരണാധികാരി അബൂ യാക്കൂബ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി,  ആദരിക്കുകയും ഉന്നത പദവികൾ നല്കുകയും ചെയ്തു. 1169l ഇഷ്ബീളിയയിലും 1171 ഗോര്ടോബ യിലും ചീഫ് ജസ്റ്റിസ്  ആയി അദ്ദേഹത്തെ നിയോഗിച്ചു. 1182ൽ  കൊട്ടാരത്തിലേക്ക്  തന്നെ തിരിച്ചു വിളിക്കുകയും കൊട്ടാരത്തിൽ വൈദ്യ ശാസ്ത്ര മേഖലയിൽ  സമയം ചിലവയിക്കാൻ രാജാവ് ആവശ്യപ്പെട്ടു, അങ്ങിനെ കൊട്ടാരം വൈദ്യനായി സേവനമനുഷ്ടിച്ചു.

ഫിലോസഫർമാർക്ക് ഭരണാധികാരികൾ വലിയ സ്ഥാനം നല്കുന്നത് മത പണ്ഡിതന്മാരെ പ്രകോപിപ്പിച്ചു, ഇബ്നു റുശ്ദ്ന്റെ ചിന്തകളോട് അന്നത്തെ പല പണ്ഡിതന്മാർക്കും യോചിപ്പുണ്ടായിരുന്നില്ല. അവർ ഇബ്നു റുശ്ദ് നെതിരെ പരസ്യമായി രംഗത്ത് വന്നു, പണ്ഡിതന്മാരുടെ പ്രീതി നേടേണ്ടത് രാജാവിനാവശ്യമായി വന്നു. അവരുടെ പ്രീതിക്ക് വേണ്ടി  ഖലീഫ ഇബ്നു റുശ്ദ്നെ പള്ളിയിലേക്ക് വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും പളളിയിൽ നിന്നും പുറത്താക്കുകയും വൈദ്യ ശാസ്ത്ര ഗ്രന്ഥവും  ഖിബ്‌ലയും സമയമറിയാനുള്ള പുസ്തകവും  ഒഴികെ മറ്റു ഗ്രന്ഥങ്ങൾ എല്ലാം  ചുട്ടുകരിക്കാൻ രാജാവ് ഉത്തരവ് നല്കുകയും അല്യസാന എന്ന ജൂത പ്രദേശത്തേക്ക്  നാട് കടത്തുകയും ചെയ്തു. ഇത് തെറ്റായി പോയി എന്ന് പിന്നീടു രാജാവിന് ബോധ്യമാവുകയും രാജാവ് അദ്ദേഹത്തെ കാണാൻ പോയിരുന്നു എന്നും പറയപ്പെടുന്നു.

പാശ്ചാത്യർ അദ്ദേഹത്തെ "അവറോസ്" എന്നാണു വിളിക്കുന്നത് വൈദ്യ ശാസ്ത്രത്തിൽ മാത്രം പതിനെട്ടോളം പ്രസിദ്ധമായ പുസ്തകങ്ങൾ അദ്ദേഹം എഴുതി. ജോണ്‍ റോബര്ട്ട്സൻ റുശ്ദിനെ ഏറ്റവും  പ്രസിദ്ധനായ മുസ്ലിം തത്വ ചിന്തകൻ  എന്ന്  വിശേഷിപ്പിക്കുന്നു, പ്രൊഫസർ മൈകൾ  ഹെര്നെട്സും  ഇബ്നു റുശ്ദിനെ പ്രശംസിച്ചിട്ടുണ്ട്‌, ഇവരുടെ പ്രശംസകൾ പാശ്ചാത്യർ  അദ്ദേഹത്തിനു നല്കിയ അംഗീകാരത്തിന്റെ  തെളിവാണ്,   മതവും തത്വ ചിന്തയും തമ്മിൽ വൈരുധ്യമില്ല എന്ന് തെളിയിക്കുന്ന ഇബ്നു റുശ്ദിന്റെ കൃതിയാണ്  "ഫസ്ലുൽ മകാൽ". പ്രപഞ്ചം അനാദിയാണന്നു ഇബ്നു റുശ്ദ് വിശ്വസിക്കുന്നു. ദൈവത്തെ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിന്തയായിരുന്നു ഇബ്നു റുശ്ദിന്റെത് അത് ഒരിക്കലും ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നില്ല ശൂന്യത എന്ന ഒരവസ്ഥ ഈ പ്രപഞ്ചത്തിനില്ല എന്ന വീക്ഷണമാണ് രുശ്ടിന്റെത് ഇതിന്റെ മൂലകം ദൈവത്തോടൊപ്പമുണ്ട് അതിന്റെ ചലനത്തിന്റെ കാരണം ദൈവമാണ്. ഇത് പ്രപഞ്ചം ദൈവ സൃഷ്ടിയാണന്ന വിശ്വാത്തിനെതിരല്ല  എന്നാണു ഇബ്നു റുശ്ദിന്റെ വാദം. ഇമാം ഗസാലി തത്വ ചിന്തകല്ക്കെതിരെ അതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു  കൊണ്ട് തഹാഫത്തുൽ ഫലാസ്സിഫ എന്ന  ഒരു ഗ്രന്ഥം രചിച്ചിരുന്നു,  തത്വ ചിന്തയ്ക്കും മുസ്ലിം ദാർശനികതയ്ക്കും എതിരിൽ എഴുതിയ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് മറുപടിയായി  ഇബ്നു രുശ്ദ്  തഹാഫത്തുൽ തഹാഫത്തു എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. അതോടോപ്പം തന്നെ ഗസാലിയുടെ  മുസ്തസ്ഫ എന്ന ഗ്രന്ഥത്തിന് സംഗ്രഹവും എഴുതുകയും ചെയ്തു.

ദാർശനിക ചിന്തകളെ സംഗ്രഹിച്ചതും  അന്ധവിശ്വാസങ്ങല്ക്ക് മോചനം നല്കിയതും യാഥാസ്ഥികരായ  പണ്ഡിതന്മാർക്കെതിരെ തന്റെ സ്വതന്ത്ര ചിന്തയിലൂടെ ദാര്ശനിക വിപ്ലവത്തിന് ഒരുങ്ങിയതും, ശരീഅത്ത് വിഷയത്തിൽ മത പണ്ഡിതന്മാർക്ക് മാതൃകാ പരമായ "ബിദായതുൽ മുജ്തഹിദ് വ നിഹായത്തുൽ മുഖ്തസിദ്" പോലെയുള്ള  ഘഹനമായ ഗ്രന്ഥങ്ങൾ രചിച്ചതും, ഇമാം ഗസാലിയുടെ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് തന്റെ തഹാഫത്തുൽ തഹാഫതിലൂടെ ശക്തമായി മറുപടി നല്കിയതും  മതവും ഫിലോസഫിയും തമ്മിൽ ഏകോപിപ്പിച്ചു  ഉറച്ച നിലപാട്  വ്യക്തമാക്കിയതും   വൈദ്യ ശാസ്ത്ര രംഗത്ത്  നല്കിയ അമൂല്യ ഗ്രന്ഥങ്ങളും ചരിത്രത്തിൽ എന്നും  ഓർമിക്കപ്പെടുന്ന വ്യക്തിയായി ഇബ്നു രുഷ്ദിനെ മാറ്റുകയായിരുന്നു. മറാകിശിലാണ് അദ്ദേഹം .......
തുടരും 

Wednesday, January 11, 2012

ഇബ്നു തുഫൈലിന്റെ ദാര്‍ശനികത - ഭാഗം 3

ഹയ്യിനു ഉസാലിന്റെ ദ്വീപിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി, തന്റെ ദര്‍ശനങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക് അവര്‍ രണ്ടു പേരും പുറപ്പെട്ടു.....
രണ്ടാം ഭാഗം വായിക്കാന്‍ 
കഥ തുടരുന്നു
ഹയ്യും ഉസാലും
നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ മതസന്ദേശങ്ങള്‍  എത്തിയ  ജനസമൂഹം വസിക്കുന്നു, സമൂഹം സംശുദ്ധമായിരിക്കാന്‍ ഏതോ മനീഷി അര്‍ഥവും ആയുസ്സും അവിടെ ചെലവഴിച്ചിട്ടുണ്ട്, സാത്വികമായി ചിന്തിക്കാന്‍ അവരെ ശീലിപ്പിക്കുകയും മതവസ്തുതകള്‍ ലളിതമായി അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു, പക്ഷേ വ്യത്യസ്ത മേഖലകളില്‍ വിവിധ സംസ്കൃതികള്‍ വളരുകയും, വ്യത്യസ്ത ചുറ്റുപാടില്‍ വ്യത്യസ്ത ദൃശ്യചക്രവാളങ്ങളില്‍ വ്യാപരിച്ച മനുഷ്യകങ്ങളില്‍ ചിന്തകളും ദൈവിക കാഴ്ചപ്പാടും വ്യത്യസ്തമായി മാറുകയും ചെയ്തു. ആ ദ്വീപിലെ രണ്ടു സുഹൃത്തുക്കളെ ഇബ്നു തുഫൈല്‍ നമുക്ക് പരിചയപ്പെടുത്തുകയാണ്, മതത്തേയും തത്വശാസ്ത്രത്തെയും സംയോജിപ്പിക്കാന്‍ വേണ്ടിയാണ് ആ ദ്വീപിലെ സലാമാനെയും ഉസാലിനെയും ഇബ്നു തുഫൈല്‍ പരിചയപ്പെടുത്തുന്നത്.

ഉസാല്‍ മതനിയമങ്ങള്‍ മനസ്സിലാക്കിയവനും അതിനെ പൂര്‍ണമായി അംഗീകരിക്കുന്നവനും സലാമാന്‍ നേരെ മറിച്ചും. ഉസാലും സലാമാനും തമ്മില്‍ തര്‍ക്കത്തിലായി, ഉസാലിന് സലാമാനുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റാത്ത അവസ്ഥയായി. ഇരുളടഞ്ഞ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ തേടി ഉസാല്‍ ഇറങ്ങി. ഭൗതിക നിര്‍വൃതി വെടിഞ്ഞും, ദൈവസാമീപ്യം തേടിയും സ്വന്തം ദ്വീപ് വെടിയാനും, ഏകാന്തധ്യാനത്തിലിരിക്കാനും  തീരുമാനിച്ചു. ഏതോ ഒരു നൌകയില്‍  ഓളപ്പരപ്പിലൂടെ ഉസാല്‍ സഞ്ചരിച്ചു. സഞ്ചാരത്തിനിടയില്‍ അവന്റെ മനസ്സ് മന്ത്രിച്ചു, ശൂന്യതയില്‍ നിന്നുതന്നെ സർവതിനുമാവിർഭാവം, സ്വന്തം ദ്വീപില്‍നിന്നും അകലെ വിശ്രാന്തിയുടെ വിശാലമായ  ഏകാന്തമായൊരു ദ്വീപില്‍ എത്തി, ഹയ്യ് വസിക്കുന്ന ദ്വീപായിരുന്നു അത്.

ചുറ്റും വിജനതയായിരുന്നു.  തന്റെ ചുറ്റുപാടുകളെ  ചേതോഹരവും സകലവിധത്തിലും ഗണനീയവുമാക്കി, ഭൗതികമോ വാചികമോ വിവരിക്കാന്‍ കഴിയാത്ത ധർമപുഷ്പത്തെ നെഞ്ചില്‍ താലോലിച്ചും പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും മുഖത്തു നൃത്തം വയ്ക്കുന്ന ശൈത്യകാലനീലാവിനെ കണ്ടും തികഞ്ഞ  തയ്യാറെടുപ്പോടെ നിശ്ശബ്ദയാമങ്ങളില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി. ഒരിക്കല്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉസാലിനെ ഹയ്യ് കാണാന്‍ ഇടയായി, ഉസാലിന്റെ വേഷവും കര്‍മങ്ങളിലെ വിപര്യയയും ഹയ്യിനെ അത്ഭുതപ്പെടുത്തി, എല്ലാം അകലെ നിന്നു ഒളിഞ്ഞു നോക്കി, പതുക്കെ ഹയ്യ് ഉസാലിന്റെ അടുത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചു.

പുറംലോകത്തിന്റെ ആരവങ്ങളില്‍  നിന്നും അകന്നു ഏകാന്തതയിലൂടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് ദൈവീക പ്രേമത്തിന്റെ  വേരുകള്‍ ഓടിക്കാന്‍ ധ്യാനമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നൊരു മുഹൂർത്തത്തിൽ ഒരു മനുഷ്യ രൂപം ഉസാലിന് മുമ്പില്‍  ആവിർഭവിച്ചു. ഹയ്യ്  ഉസാലിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു, എല്ലാം ഒരു നിമിഷം ആവിയായിപ്പോയത് പോലെ, ബുദ്ധി മരവിച്ചത് പോലെ ഉസാലിന് തോന്നി, എങ്കിലും ഉസാല്‍ തന്റെ ധ്യാനശക്തിയിലൂടെ മനോധൈര്യവും ഇച്ഛാശക്തിയും വീണ്ടെടുത്ത് ഹയ്യിനെ വീക്ഷിച്ചു.

കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവര്‍ തമ്മില്‍ ഗാഢസൌഹൃദത്തിലായി, എല്ലാ നന്മകളും ബലപ്പെട്ടതും പാകവുമായിരുന്ന ഹയ്യ്,  തിന്മകള്‍ ഒട്ടും തീണ്ടിയിട്ടില്ലാത്ത ജീവിതം, ഇത്രയും ചാരുത പകര്‍ന്ന ഒരു ജീവിതം  ഉസാലിന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ഒരു ജ്ഞാനിയുടെ മുമ്പില്‍ ഇരിക്കുന്നതു പോലെ തോന്നി. ഹയ്യിന് സംസാരിക്കാന്‍ അറിയില്ല എന്നു മനസിലാക്കിയ ഉസാല്‍ ഹയ്യിനെ സംസാരിക്കാന്‍ പഠിപ്പിച്ചു, സംസാരിക്കാന്‍ പഠിച്ചപ്പോള്‍ ഹയ്യ് തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും ജീവിതത്തിലെ വിപര്യയങ്ങൾ -ദുഃഖപൂർണ്ണമായതും സന്തോഷകരമായതും - ഉസാലിന് പറഞ്ഞു കൊടുത്തു, തന്റെ ശൈശവങ്ങളിലെ ബോധാബോധങ്ങളില്‍ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും കൌതുകം കണ്ടതും മനസ്സിന്റെ ആന്തരാത്മാവില്‍ സൃഷ്ടി സ്ഥിതി സംഹാര ദര്‍ശനം ചേതോഹരപരികല്‍പനകള്‍ ഉരുവം കൊണ്ടതും തീ, മരണം, മാന്‍, ആത്മാവ്, വെള്ളം, മനസ്സ്, ദൈവം എല്ലാം അവന്‍ പറഞ്ഞു,  ഉസാല്‍ എല്ലാം ഹയ്യില്‍ നിന്നും ശ്രവിച്ചു.

മതകാര്യങ്ങളിലെ സ്വര്‍ഗവും നരകവും ആത്മീയ യാഥാര്‍ഥ്യങ്ങളിലെ ദര്‍ശനവും ഉസാല്‍ ഹയ്യിനെ പഠിപ്പിച്ചു.  മത ചിന്തയും ഹയ്യ് സ്വയം കണ്ടെത്തിയ തത്വദര്‍ശനവും തമ്മില്‍ ബന്ധമുള്ളതായി  ഹയ്യിന് ബോധ്യമായി, പ്രവാചകന്റെ തത്വങ്ങളില്‍ വിശ്വസിക്കാന്‍ ഹയ്യിന് വലിയ പ്രയാസം തോന്നിയില്ല. ഹയ്യിന്‍റെ മനസ്സില്‍ ഒന്നുരണ്ടു  ചോദ്യങ്ങള്‍ ബാക്കിയായി,  പ്രവാചകര്‍ എന്തിന് ആത്മീയ യാഥാര്‍ഥ്യങ്ങള്‍ ദര്‍ശന ചിത്രീകരണങ്ങളിലൂടെ പറയുന്നു. എന്തു കൊണ്ട് ഞാന്‍ മനസ്സിലാക്കിയത് പോലെ ജനങ്ങള്‍ സ്വയം മനസ്സിലാക്കുന്നില്ല. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു, അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു  അത് കൊണ്ടല്ലേ ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും. ജനങ്ങളെല്ലാം ഹയ്യിനെ പോലെ ബുദ്ധിശാലികളാണെന്ന ചിന്തയാണ് ഹയ്യിനെ അങ്ങിനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. സ്വാഭിവകമായി ഹയ്യിന് തോന്നിയ ഇത്തരം ചിന്തകള്‍ക്ക് ഉത്തരം  ഇബ്നു തുഫൈല്‍ കഥയിലൂടെ തന്നെ വായനക്കാര്‍ക്ക് നല്കുന്നുണ്ട്.

ഉസാലിന്റെ ദ്വീപിലേക്ക്  പോകാന്‍ ഹയ്യിന് ആഗ്രഹമുണ്ടായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക്  അവര്‍ രണ്ടു പേരും പുറപ്പെട്ടു, അവിടെ ചെന്നപ്പോള്‍ ഉസാലിന്റെ കൂടുകാരന്, സലാമാന്‍ രാജ സിംഹാസനത്തില്‍ ഉപവിഷ്ടനായ കാഴ്ചയാണ് ഉസാല്‍ കണ്ടത്. ദ്വീപിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി ഉസാല്‍ ഹയ്യിനോട് പറഞ്ഞു, അജ്ഞ്തയിലും ബുദ്ധി ഹീനതയിലും മൃഗ തുല്ല്യരാണു ജനങ്ങളെന്ന് ഹയ്യിന് തോന്നി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും ജനങ്ങളുടെ നേരെ കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി, ഹയ്യിനു തന്റെ മനസ്സില്‍ നിന്നുള്ള ആശയങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി...............

ഹയ്യ് തന്റെ ദര്‍ശനങ്ങള്‍ സലാമാനെ പഠിപ്പിക്കാന്‍ ശ്രമിച്ചു, ഒപ്പം ജനങ്ങളെയും പക്ഷേ ജനങ്ങളും, സലാമാനും അത് കേള്‍ക്കാനോ ഉള്‍കൊള്ളാനോ തയ്യാറായിരുന്നില്ല, ഹയ്യിന്‍റെ സൂഫിവാക്യങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു, ജീവിതത്തിലെ വിപര്യയങ്ങൾ മനസ്സിലാക്കിയ   ഹയ്യ്  സലാമാനോട് ഒഴുകുന്ന ഈ ലോകത്തിൽ അള്ളിപ്പിടിക്കാതിരിക്കാൻ പ്രേരിപ്പിച്ചു നോക്കി. ഹയ്യു മാറ്റത്തിനുവേണ്ടി ഒരു ശ്രമം നടത്തീ, സത്യമറിഞ്ഞുകൊണ്ട് അതിലൊന്നും ഒരു  പ്രയോജനവുമില്ലന്നു  വിശ്വസിക്കുകയും  ഇതാണ്  ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം എന്നു നടിച്ചു. ഒപ്പം നീരസം നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അവര്‍ ജീവിച്ചു, ഇത് കണ്ട ഹയ്യിന് ഒരു കാര്യം ബോധ്യമായി, തന്റെ ദര്‍ശനം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഇങ്ങനെ ഒരു രീതി ശരിയാവില്ല, അത് കൊണ്ടാണ് പ്രവാചകന്മാര്‍ അവര്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഒരു ദര്‍ശനവുമായി വരുന്നത്, ഏകനായിരിക്കുമ്പോള്‍ ഉസാലിനോട് ചോദിച്ച ചോദ്യം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു, അവസാനമായി ഹയ്യ് അവരോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ മതത്തിന്റെ പുറം ചട്ടങ്ങള്‍  തന്നെ സ്വീകരിച്ചു കൊള്ളുക നിങ്ങളുടെ നന്‍മയ്ക്കുള്ള വഴി അതാണ്, തത്വശാസ്ത്ര ദര്‍ശനങ്ങളില്‍ നിന്നു ലഭിക്കാത്ത ഈ ഒരു സത്യം മനസ്സിലാക്കി  ഹയ്യും ഉസാലും നിരാശയോടെ ഹയ്യിന്‍റെ ദീപിലേക്ക് തന്നെ മടങ്ങി. 

മതത്തേയും തത്വശാസ്ത്രത്തെയും യോജിപ്പിക്കാന്‍ ഇബ്നു തുഫൈല്‍ ഇവിടെ ശ്രമിച്ചു, അതില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ മ
ത്തിന്റെയും തത്വചിന്തയുടെയും ഉറവിടങ്ങള്‍ അദ്ദേഹം രണ്ടായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.  .വി അബ്ദു പറഞ്ഞ വാക്കുകള്‍ ഒര്‍മ വരുന്നു "ഇബ്നു തുഫൈല്‍ ഈ നോവലില്‍ മതത്തേയും ശാസ്ത്രത്തെയും സംയോജിപ്പിക്കുവാന്‍ അതിവിദഗ്ദ്ധമായ ദാര്‍ശനിക കൌശലങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു പക്ഷേ രണ്ടിന്റെയും ഉറവിടങ്ങള്‍ നോവലില്‍ തന്നെ രണ്ടായി സ്ഥിതി ചെയ്യുന്നത് നാം കാണുമ്പോള്‍ എല്ലാ കൌശലങ്ങളും പരാജയപ്പെടുന്നു".

Friday, December 23, 2011

ഇബ്നു തുഫൈലിന്റെ ദാര്‍ശനികത - ഭാഗം 2


മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  പ്രതീക്ഷിക്കാത്ത വേര്‍പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വെറുങ്ങലിച്ചു നില്‍കുന്ന വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍, കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി......
കഥ തുടരുന്നു
മാ൯ പേട വള൪ത്തിയ മനുഷ്യക്കുഞ്ഞ് II
ഹയ്യിന്‍റെ കഥ വായിക്കുമ്പോള്‍ പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകും, വായനക്കാരെ വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തി ഈ നോവലില്‍ ഉണ്ട്, ജീവിതദര്‍ശനം അത് കൂടുതല്‍ തെളിഞ്ഞതും, ലളിതവുമാക്കുന്ന ചിന്തകള്‍. ചുരുക്കത്തില്‍ തത്വ ശാസ്ത്രത്തില്‍ അന്ത്യമായ സൂഫിസത്തിന്റെ പരമാനന്ദമാണ് ഈ ആഖ്യായികയുടെ സാരാംശം എന്നു പറയുന്നതില്‍ തെറ്റില്ല. 
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, "മനുഷ്യ വാസമില്ലാത്ത ദ്വീപ്" പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു കൊച്ചു കുഞ്ഞ് "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, കുഞ്ഞ് വളരാന്‍ തുടങ്ങി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. 
ജീവിതത്തിന്റെ  പല ഘട്ടങ്ങളും അവന്‍ പിന്നിട്ടു. വിവിധ ഘട്ടങ്ങളെ പ്രത്യേകം പ്രത്യേകം നോവലില്‍ എടുത്തു പറയുന്നുണ്ട്. ഒന്നാമത്തെ ഘട്ടം ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണമായിരുന്നു, മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി.

മാന്‍ പേടക്കെന്ത് പറ്റി, അവന്‍ ചിന്തിച്ചു, മാനിന്റെ ഓരോ അവയവങ്ങളും തൊട്ട് നോക്കി, ഒന്നിനും ഒന്നും സംഭവിച്ചതായി കണ്ടില്ല, ചെവിയും മൂക്കും കണ്ണും എല്ലാം അങ്ങിനെ തന്നെ, ഓരോ ചെറു ജീവിയെയും സൂക്ഷ്മമായി നിരീക്ഷിച്ചു, ജീവികളുടെ ആന്തരാവയവങ്ങളെ പറ്റി ചിന്തിച്ചു, ശാന്തമായ ആ പൂങ്കാനത്തില്‍നിന്നും ജീവന്റെ മധുരനിശ്വാസം നിലച്ച മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരു ഓപ്പറേഷന്‍ നടത്തി, ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. ശൈത്യ കാല  ശീതക്കാറ്റു അയാളെ തലോടിക്കൊണ്ടിരുന്നു,  കാട്ടുമരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന, കാട്ടുവള്ളിച്ചെടികളിലാടുന്ന കുരങ്ങുകളും, ശോക ഗാനങ്ങള്‍ പാടിക്കൊണ്ട് കുയിലുകളും,  വട്ടമിട്ടുപറന്നുകൊണ്ടു കാക്കകളും ദുഖത്തില്‍ പങ്കുചേര്ന്ന് ഹയ്യിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

മാനിന്റെ  ഉള്ളറ മുഴുവന്‍  പൂവിതളുകള്‍ പോലെ അയാള്‍ക്ക് തോന്നി. സൂര്യ  രശ്മികള്‍ അതിനെ തിളക്കമുള്ളതാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ "ഹൃദയം ചലിക്കുന്നില്ല" എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി, രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹൃദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, മാന്‍ പേടയുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതിനെ അവന്‍ അറിഞ്ഞു. അത് ആത്മാവാണന്നു മനസ്സിലാക്കി, മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യം അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടെത്തലായിരുന്നു.

തൊട്ടറിയാന്‍ കഴിവുള്ള ഇന്ദ്രീയങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി അവന്‍ മനസ്സിലാക്കി. മറ്റൊരിക്കല്‍ ആ ദ്വീപില്‍ കാട്ടൂ തീ പടര്‍ന്ന് പിടിച്ചു, അവന്‍ തീ തൊട്ട് നോക്കി പൊള്ളലേറ്റു, കരിഞ്ഞ മാംസങ്ങളുടെ രുചിയും അതിന്റെ ഗന്ധവും അവന്‍ ആസ്വദിച്ചു. തീ ഇരുട്ടിനെ പ്രകാശിപ്പിച്ചപ്പോള്‍, ജീവിതത്തിന്റെ എല്ലാ വിഭവങ്ങളുടെയും കനികളുടെയും നിറഞ്ഞ സ്വാദു വരെ അവന്‍ ആസ്വദിച്ചു, എന്താണ് തീ എന്നും തീ കൊണ്ടുള്ള ഉപയോഗവും അവന്‍ മനസ്സിലാക്കി, അങ്ങിനെ തീ ഹയ്യിന്‍റെ രണ്ടാമത്തെ കണ്ടത്തലായി. അനുഭവങ്ങള്‍ അഗണ്യമാകാതെ വിധി പോലെ അനാവൃതമായിക്കൊണ്ടിരുന്നു.  നിസ്സാര സംഭവം പോലും അവനില്‍ മാറ്റങ്ങള്‍ ഉളവാക്കി, ചിന്തകള്‍ക്കു വര്‍ണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

അവന്റെ  ചിന്ത സസ്യങ്ങളിലും  ജന്തു ലോകത്തേക്കും തിരിഞ്ഞു, സസ്യങ്ങള്‍ ജന്തുക്കള്‍ തമിലുള്ള ബന്ധം, അതായി ഹയ്യിന്‍റെ മൂന്നാമത്തെ  കണ്ടെത്തല്‍. അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട അവന്റെ മനസ്സ്  ഇല കൊഴിഞ്ഞ മരക്കൊമ്പുകള്‍ക്കിടയിലൂടെ, ഇരുണ്ട വഴിയിലൂടെ, ശൂന്യമായ ആകാശത്തിലൂടെ, അലക്ഷ്യമായി മേഘങ്ങള്‍ക്കിടയില്‍ അലയുമ്പോഴും, തന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍  നിന്നുള്ള  ജല്പനങ്ങള്‍  അവന്‍ കേട്ടുകൊണ്ടിരുന്നു. ന്തരാത്മാവിനും അനുഭൂതികള്‍ക്കും  ഹയ്യ് കാത് കൊടുത്തു, അങ്ങിനെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ മറ്റുള്‍ക്കാഴ്ചകളിലേക്കു നയിച്ചു. അകലെയിരുന്നു സൂര്യോദയത്തെ ദര്‍ശിക്കുമ്പോഴും, അസ്തമയ സൂര്യന്റെ ച്ഛായ ആകാശ മേഘങ്ങളില്‍ വര്‍ണങ്ങള്‍ തീര്‍ക്കുമ്പോഴും, അവന്റെ ചിന്തകള്‍  മനോഹരമായ പച്ചപ്പിലേക്കും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളിലേക്കും നീങ്ങി,  കിളികളോടു തത്തകളോടും  കുരുവികളോടും  നരികളോടും ആടുകളോടും നായകളോടും അവരുടേതായ ഭാഷയില്‍  അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പച്ചപ്പുകള്‍, ചില്ലകള്‍, പടര്‍പ്പുകള്‍, കാലമാവുമ്പോള്‍ കായ്ക്കുന്ന മരങ്ങള്‍ പൂവുകള്‍ ഇതിലെല്ലാം ഒരു ശക്തിയുള്ളതായി അവന്‍ അറിഞ്ഞു  ‘വസ്തുക്കളുടെ ആന്തരഘടന പ്രപഞ്ചത്തിന്റെ അന്തരാര്‍ത്ഥം’ കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും അവന്‍ ചിന്തിച്ചു. 

പിന്നീട് പതുക്കെ പതുക്കെ, ശരീരവും മനസ്സും തമ്മിലുള്ള ബന്ധം അറിയാന്‍ അവന്‍ ശ്രമിച്ചു. ആ ചിന്ത വളര്ന്നു വളര്ന്നു  പ്രകൃതി വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് നീങ്ങി. ആകാശങ്ങളുടെയും നക്ഷത്രങ്ങളുടെയും കാഴ്ച അവനെ വല്ലാതെ അമ്പരിപ്പിക്കാന്‍ തുടങ്ങി, പ്രപഞ്ചം, അതിന്റെ സംവിധാനത്തെ  കുറിച്ച് അവന്‍ ചിന്തിച്ചു. മനസ്സ് ബാഹ്യാകാശത്തിലെ തേജോ ഗോളങ്ങളില്‍ വിഹരിച്ചു, മനോഹരമായ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് കൂടിയേ തീരൂ എന്നു ബോധ്യപ്പെടാന്‍ തുടങ്ങി. അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളില്‍, ഇരുട്ടില്‍, കാഴ്ചക്കപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തില്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങി, പ്രഭാതം പൊട്ടിവിടരുമ്പോള്‍, അവിടെ, ആ മരങ്ങള്‍ക്കു മേല്‍ കാണുന്ന സുവര്‍ണമായദീപ്തിയില്‍ പോലും അവന്‍ ആനന്ദം കൊണ്ടു, മരങ്ങളിലും പൂക്കളിലും, കുന്നുകളിലും  നിലാവിലും  സൂര്യനിലും അവന്‍ ഒരു അദൃശ്യ ശക്തിയെ  കണ്ടത്തി.

തന്റെ മുപ്പത്തഞ്ചാം വയസ്സില്‍, അവനൊരു സത്യം കണ്ടത്തി', ഈ പ്രപഞ്ചങ്ങളെ ആരോ നിയന്ത്രിക്കുന്നുണ്ട്, ഇതിന് പിന്നില്‍ ഒരു ശക്തിയുണ്ട് ആ ശക്തി  പൂര്‍ണ്ണനും സര്‍വ്വജ്ഞനുമാണ്. അത് ദൈവമാണ് അങ്ങിനെ അവന്‍ സ്വയം ദൈവത്തെ കണ്ടത്തി,  നാം ദൈവത്തെ വിശേഷിപ്പിക്കുന്ന എല്ലാ വിശേഷണങ്ങളും ഹയ്യ് ദൈവത്തില്‍ ഉള്ളതായി സ്വയം അറിഞ്ഞു. ഹയ്യ് ചിന്തിച്ചു, ഈ ദൈവീക ചിന്തയിലേക്ക് ഞാന്‍ എങ്ങിനെ എത്തി, കൈ കൊണ്ടോ കാല് കൊണ്ടോ അല്ല എന്റെ ബാഹ്യമായ ഒരു അവയവം കൊണ്ടല്ല,  ദൈവത്തെ ബന്ധിപ്പിക്കുന്ന എന്തോ എന്നു എന്റെ ശരീരത്തില്‍ ഉണ്ട്.
മൌനമിരുന്നപ്പോള്‍ ആത്മാവ് അതിന്റെ വിചിത്രവീണയും സപ്തസ്വരങ്ങളും അവനെ കേള്‍പ്പിച്ചു, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറി, അകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നു, ആ ജാലകത്തിലൂടെ പലതും അവന്‍ ദര്‍ശിച്ചു, മഴയുടെ താളങ്ങള്‍, നിലാവിന്റെ പരാഗങ്ങള്‍, ധൂസരമേഘങ്ങളുടെ വിഷാദങ്ങള്‍, എല്ലാം എല്ലാം. ഒടുവില്‍ ഹയ്യിന് ബോധ്യമായി. എന്നെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്, ഇതായിരുന്നു ഹയ്യിന് ഉണ്ടായ ഉന്നതമായ ദര്‍ശനം.
ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞു. ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ഹയ്യിന് അനുഭവപ്പെട്ടു, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. അങ്ങിനെ ഹയ്യ്  ഇസ്ലാമിക ദര്‍ശനവുമായി സൂഫിസത്തിലെ മിസ്റ്റിക് ലഹരിയില്‍ മുഴുകി കൊണ്ടിരുന്നു.

നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു  ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ ജീവിക്കുന്ന ഉസാലിനെയും, സലാമാനെയും...........
ഉസാല്‍ സലാമാനെ വിട്ടു ധ്യാനത്തില്‍ മുഴുകാനായി മറ്റൊരു ദ്വീപ്  അന്വേഷിച്ചു, അങ്ങനെ ഉസാല്‍  ഹയ്യിന്‍റെ ദ്വീപില്‍ എത്തുകയും ഹയ്യിനെ കണ്ടുമുട്ടുകയും ചെയ്യുന്നു .....

Saturday, December 17, 2011

ഇബ്നു തുഫൈലിന്റെ ദാര്‍ശനികത



മാൻ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ ഹ്ര്‍ദയം  ചലിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി,  രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹ്ര്‍ദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, അതോടൊപ്പം  ശരീരത്തില്‍ എന്തോ ഒന്നു നഷ്ടപ്പെട്ടതായി അവന് അനുഭവപ്പെട്ടു.  അത് ആത്മാവാണന്നും മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യവും അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടത്തലായിരുന്നു. 

മാന്‍ പേട വളര്‍ത്തിയ മനുഷ്യക്കുഞ്ഞു




പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഗ്രനാഡ പട്ടണത്തിലെ വാദി ആഷ്  ഗ്രാമത്തിലാണ് ഇബ്നു തുഫൈല്‍ ജനിക്കുന്നത്. എല്ലാ വിജ്ഞാന  ശാഖകളിലും   നിപുണനായ  അദ്ദേഹം അനേകം  തത്വ ചിന്തകള്‍ ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചു, മറാകിഷിലാണ് അദ്ദേഹം മരിക്കുന്നതു. ഇബ്നു തുഫൈലിന്റെ ജീവിതചരിത്രത്തെ ആസ്പദമാകിയുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ വളരെ വിരളമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ ദാര്‍ശനിക നോവല്‍ "ഹയ്യിബ്നു യഖ്ളാന്‍" ലോക പ്രശസ്തമാണ്, ഈ നോവലിന്റെ പ്രാധാന്യം മനസ്സിലാക്കിയ അഡ്വാര്‍ഡ് ബോകൊക്ക് എന്ന ബ്രിടീഷുകാരന്‍ പതിനേഴാം നൂറ്റാണ്ടില്‍ ലത്തീന്‍ പരിഭാഷയോട് കൂടിയ മൂല ഗ്രന്ഥം പുനപ്രസിദ്ധീകരിച്ചു, ഇന്ന് ഫ്രെഞ്ച് സ്പാനിഷ്, ഡച്ച് ഇംഗ്ലിഷ് ഭാഷകളില്‍ പ്രസിദ്ധമാണ് ഈ നോവല്‍.ഡാനിയൽ ഡീഫൊയെ  "റോബിന്‍സ് ക്രൂസോ"   The Life and Strange Surprising Adventures എന്ന നോവല്‍ എഴുതാന്‍ പ്രചോദനം  നല്കിയത് ഈനോവല്‍ ആണന്നു പറയപ്പെടുന്നു, റോബിന്‍സണ്‍ കൃസോയു  ഈ നോവലും തമ്മില്‍  നല്ല ബന്ധമുണ്ട് എന്നതാണ് കാരണമായി പറയപ്പെടുന്നത്.


പില്ക്കാലത്ത് അബുല്‍അലാമഅരിയും ഇത്തരം ഒരു കഥയുമായി അറബ് ലോകത്ത് കടന്നു വന്നിട്ടുണ്ട് "രിസാലത്തുല്‍  ഗഫ്രാന്‍" ഇത്തരം ചിന്തയുടെ ഭാഗമായിരുന്നു എന്നു വിലയിരുത്തപ്പെടുന്നു.

നോവലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അല്പം ചില കാര്യങ്ങള്‍ ആമുഖമായി  പറയേണ്ടതുണ്ട്. ഗ്രീകില്‍ നിന്നും ഉടലെടുത്ത  പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി,
ഹാറൂന്‍ റഷീദിന്റെ പുത്രനായ മഅമൂന്റെ കാലത്ത് അന്യ ഭാഷാ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍  ഹിക്മ എന്ന പേരില്‍ ഒരു ഡിപാര്‍ട്ട്മെന്‍റ് തന്നെ രൂപം കൊള്ളുകയുണ്ടായി, അരിസ്റ്റോടലിന്റ്റെയും,  പ്ലാറ്റൊവിന്റെയും ചിന്തകള്‍  അവര്‍ അറബിയിലേക്കു കൊണ്ടുവന്നു,   അക്കാലത്താണ് അബ്ബാസിയാ ഭരണത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത്. അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങിനെ അക്കാലത്ത്  ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം  ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ് , ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഇന്ത്യയില്‍ നിന്നുണ്ടായ തത്വ ശാസ്ത്ര  സംകൃത കൃതികളും അക്കാലത്ത് അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ണ്ട്, പഞ്ചതന്ത്ര കഥകളായി അറിയപ്പെട്ട കലീല വദിംന പേര്‍ഷ്യന്‍ വംശജനായ അബ്ദുല്ലഹിബ്നു മുഖ്‌ഫ്ഫ ആണ് അറബിയില്‍ വിവര്‍ത്തനം ചെയ്തത്, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു ..

അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, രചനയില്‍  മനശാസ്ത്രവും രാഷ്ട്ര മീമാംസയും വിശകലനത്തിന്  വിധേയമാക്കി, സിയാസത്തുല്‍ മദനിയ്യ (സാധാരണക്കാരന്റെ രാഷ്ട്രീയം) ഭരണ കൂടത്തെ മനുഷ്യ ശരീരത്തോട് തുലനം ചെയ്തു, ഇത് പ്ലാടോവിന്‍റെ "റിപബ്ലിക്" നോട് സാമ്യമുള്ളതായി പറയപ്പെടുന്നു, മുസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മുസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍  എന്ന പേരില്‍ അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്‍കിന്ദി" പദാര്‍ഥങ്ങളെ  അഞ്ചു രൂപമായി തിരിച്ചു, വസ്തു, രൂപം, ചലനം, ദേശം, കാലം, അരിസ്റ്റോടലിന്റെയും ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതി. 
മറ്റൊരു ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍  വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു  ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോക പ്രശസ്തമാണ്. ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. മധ്യകാല തത്വജ്ഞാനത്തിന്റെ ഗിരി ശൃംഗത്തിലാണ് അദ്ദേഹം സ്ഥാനമുറപ്പിച്ചത്. പക്ഷേ വിജ്ഞാനത്തിന്റെ സകല മേഘലകളിലും വ്യാപരിച്ച അബൂ റൈഹാന്‍ അല്‍ ബിറൂനിയോളം ശാസ്ത്രജ്ഞാനമാര്‍ജിക്കാന്‍ ഇബ്നുസീനക്ക് സാധിച്ചില്ല. പക്ഷേ, ഇബ്നുസീനയുടെ പ്രശസ്തിയുടെ നിഴലില്‍ വീണ്‌പോവുകയായിരുന്നു അല്‍ബിറൂനി. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ മാത്രമല്ല ആ പ്രതിഭ സംഭാവനകളര്‍പ്പിച്ചത്. വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം അദ്ദേഹം അസാമാന്യ പ്രാഗല്‍ഭ്യം പ്രകടിപ്പിച്ചു. ചുരുക്കത്തില്‍ ഗ്രീക് തത്വചിന്തയെ ഇസ്ലാമിക ദര്‍ശനവുമായി ബന്ധിപ്പിക്കാന്‍ "കിന്ദി" തുടക്കം കുറിക്കുകയും "ഫാറാബിയിലൂടെയും"  "ഇബ്നു സീനയിലൂടെയും" "ഇബ്നു റുശുദ്ലൂടെയും", ഇബ്നു തുഫൈല്‍  അത് പൂര്‍ത്തീകരിക്കുകയുണ്ടായി.
ഇവരുടെ ഓരോരുത്തരുടെയും  ജീവിതവും ദര്‍ശനവും വായനക്കാരുടെ പ്രതികരണമനുസരിച്ച് അടുത്ത പോസ്റ്റുകളായി പ്രസിദ്ധീകരിക്കാം.


ഇബ്നു തുയഫിലിലേക്ക് നമുക്ക് വീണ്ടും മടങ്ങിയെത്താം, ഇബ്നു തുഫൈലിന്റെ ദാര്‍ശനിക നോവലായഹയ്യിബ്നു യഖ്ളാനിലേക്ക് നിങ്ങളെ "ആര്‍ട്ട് ഓഫ് വേവ് " ഒരിക്കല്‍ കൂടെ സ്വാഗതം ചെയ്യുന്നു.
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, മനുഷ്യ വാസമില്ലാത്ത ദ്വീപ്. പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.........
തുടരും

ബാക്കി അടുത്ത പോസ്റ്റില്‍

Related Posts Plugin for WordPress, Blogger...