Tuesday, June 4, 2013

സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റെർ ....ആൻഡ്‌ സ്പ്രിംഗ്



ഗുരു ബാലികയോട്  ചോദിച്ചു അസുഖം ഇപ്പോൾ ഭേദപ്പെട്ടില്ലേ, അവൾ പറഞ്ഞു അതെ, എങ്കിൽ ഇനി എത്രയും പെട്ടെന്ന് നിനക്ക് തിരിച്ചു പോകാം ഗുരു പറഞ്ഞു, ഗുരുവിനോടൊപ്പം അവൾ തോണിയിൽ കയറി  പ്രാര്‍ത്ഥനാ മുറിയിലായിരുന്ന ബാലൻ പുറത്തു വരുമ്പോഴേക്കും ഗുരു ബാലികയുമായി കവാടത്തിനടുത്തു  എത്തിയിരുന്നു, അവളെ പിരിഞ്ഞിരിക്കാൻ അവനു കഴിഞ്ഞില്ല....

പ്രശസ്ത കൊറിയൻ സംവിധായകനായ  കിം കി - ഡുകിന്റെ എക്കാലത്തെയും മികച്ച ചിത്രമായ സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റെർ ....ആൻഡ്‌ സ്പ്രിംഗ് നെ കുറിച്ചു  അല്പം. 2003ലാണു ഈ  ചിത്രം പുറത്തിറങ്ങിയത് ..കഥയും സംവിധാനവും ഡൂക്ക് തന്നെ, അഞ്ചു കാലങ്ങളിലായാണ് ഡുക് കഥ അവതരിപ്പിക്കുന്നത് ഓരോ കാലവും കഥാ പാത്രത്തിന്റെ ജീവിത ഘട്ടങ്ങളാണ്,  കഥയിലേക്ക് പോകാം....

സ്പ്രിംഗ്
മനോഹരമായ ഒരു കവാടം കവാടത്തിനു രണ്ടു വാതിലുകൾ, ശില്പ ഭംഗിയിൽ നിർമ്മിച്ച  വാതിലുകൾതുറന്നാൽ നേരെ കാണുന്നത് സുന്ദരമായ ഒരു  ആശ്രമമാണ്.  കൊത്തു പണികൊണ്ടു അലങ്കൃതമായ വെള്ളത്തിനു മുകളിൽ നിർമ്മിച്ച കൊറിയൻ വാസ്തു ശില്പകലയിൽ പണിത ഒരു ബുദ്ധാശ്രമം. ചുറ്റും മലകളും കുന്നുകളും, കുന്നിൻ ചെരിവിലെ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന നീരുറവകൾ. മരങ്ങൾ, മഞ്ഞയും തവിട്ടും കലർന്ന ഇലകൾ, പൂവുകൾ നിറഞ്ഞ ചെടികൾ, നദിയെ  തൊട്ടുതലോടിക്കൊണ്ടിരിക്കുന്ന മരച്ചില്ലകൾ, മഞ്ഞു പൊഴിയുന്ന  കുന്നിൻ മുകളിൽനിന്നും നദിയിലേക്ക്  ഒഴുകിയെത്തുന്ന നീർചാലുകൾ  പ്രകൃതിയുടെ എല്ലാ സൌന്ദര്യവും ആസ്വദിക്കാൻ കഴിയുന്ന അതി മനോഹരമായ സ്ഥലത്താണ് ഈ ആശ്രമം. കവാടത്തിന്റെ  ഇരു വശവും നിറയെ വെള്ളമാണ്, ആ വാതിൽ തുറന്നാലെ ആശ്രമത്തിലേക്കു പ്രവേശിക്കാൻ കഴിയൂ കവാടത്തിൽ നിന്നും ആശ്രമത്തിലേക്കു പോകുന്നത്  ഒരു ചെറു തോണിയിലൂടെയാണ്. കവാടത്തിന്റെ അകവും  പുറവും വ്യത്യസ്തമായ രണ്ടു ലോകം പോലെ.

ആശ്രമത്തിൽ ഗുരുവും തന്റെ ഏക ശിഷ്യനായ ബാലനും മാത്രമേയുള്ളൂ, ഒപ്പം ഒരു പൂച്ചയും പൂവൻ കോഴിയും കുറെ ബുദ്ധ ശില്പങ്ങളും, ബാലൻ പ്രാർഥിക്കുന്നതും വൈകുന്നേരങ്ങളിൽ ആശ്രമത്തിനു പുറത്തു പോകുന്നതും ചെറുതോണിയിൽ ഗുരുവിനോടോപ്പംതന്നെ, ചെറിയ കുട്ടികളുടെ മനുഷ്യ സഹജമായ ചില വികൃതികളൊക്കെ ഈ കൊച്ചു ബാലൻ കാണിക്കുന്നു, മറ്റു ജീവികളെ ബുദ്ധിമുട്ടിക്കുന്ന വികൃതി പാടില്ല എന്ന് ഗുരു പഠിപ്പിക്കുന്നു,  ഒരിക്കൽ ബാലൻ പാറക്കെട്ടിലൂടെ ഒഴുകുന്ന വെള്ളത്തിൽ നിന്നും ഒരു   മീനിനെ പിടിച്ചു നൂലെടുത്തു  ഒരു ചെറു കല്ലിനോട്  ചേർത്തു കെട്ടി, കല്ല്‌ വലിച്ചു നീങ്ങുന്ന മീനിനെ നോക്കി രസിച്ചു അത് കഴിഞ്ഞു ഒരു  തവളയെയെയും  പാമ്പിനെയും കല്ലിൽ കെട്ടി, അവ പ്രയാസപ്പെട്ടു ഇഴയുന്നത് നോക്കി  കൊച്ചു ബാലൻ ചിരിച്ചു കളിച്ചു. കുട്ടിയുടെ ഈ കുസൃതി ഗുരുവിനു ഇഷ്ടമായില്ല.

അന്ന് രാത്രി ഗുരു ബാലന്റെ  അരയിൽ ഒരു വലിയ കല്ല്‌  വെച്ചു കെട്ടി, നേരം വെളുത്തപ്പോൾ ബാലന്  പിറകിൽ വെച്ചു കെട്ടിയ കല്ലുമായി  നടക്കാൻ പ്രയാസമായി ഗുരു പറഞ്ഞു, നീ ആ പാമ്പിനെയും മീനിനെയും തവളയെയും പോയി  രക്ഷിക്കണം, അതിലെതങ്കിലും ഒന്നിന്റെ ജീവൻ  നഷ്ടപ്പെട്ടാൽ  നിന്റെ ഹൃദയത്തിൽ ഈ ഭാരം എന്നുമുണ്ടാവും. അവൻ കളിച്ച പാറക്കെട്ടിനടുത്ത് നടന്നു, പാറക്കെട്ടിനടിയിൽ ചെറു ഒഴുക്കിൽ കിടന്ന മീനിനെയും  തവളയെയും പാമ്പിനെയും രക്ഷിക്കാൻ ശ്രമിച്ചു .  മീനിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു, തവളയെ അവൻ രക്ഷിച്ചു, മറ്റേതോ  ജീവിയുടെ ആക്രമത്തിൽ നിന്നും രക്ഷനേടാൻ കഴിയാതെ ചോര പുരണ്ടുകിടന്ന  പാമ്പിനെ കണ്ടപ്പോൾ  കുറെ നേരം കരഞ്ഞു അകലെ നിന്നും ഗുരു അവന്റെ കരച്ചിൽ നോക്കിക്കാണുന്നുണ്ടായിരുന്നു.

സമ്മർ

ഒരു ദിവസം  കവടത്തിനടുത്തു പട്ടണ വാസികളായ പരിഷ്കൃത വേഷത്തിൽ ഒരു ബാലികയും അവരോടൊപ്പം ഒരു സ്ത്രീയും  അവിടെയത്തി, ഗുരു രണ്ടു പേരെയും ചെറുതോണിയിൽ  ആശ്രമത്തിലേക്കു കൂട്ടി കൊണ്ട് വന്നു.  പെണ്‍കുട്ടിക്ക് ഏതോ ജ്വരം ബാധിച്ചുത് കൊണ്ട് ഗുരുവിൽ നിന്നും ചികിത്സ തേടി വന്നതാണെന്ന് ആ സ്ത്രീ പറഞ്ഞു, ബാലികയുടെ അമ്മയായിരുന്നു ഒപ്പമുണ്ടായിരുന്നത്,  ബാലികയെ ഗുരുവിനെ ഏല്പിച്ചു അവർ തിരിച്ചു പോയി, ഗുരു അവരുടെ അസുഖം ഭേദമാക്കാമെന്ന്  പറഞ്ഞു, ചികിത്സ തുടങ്ങി. ശിഷ്യൻ ബാലികയുടെ ശരീരാകൃതിയിൽ ആക്രഷ്ടനായി, അവളോട്‌ അനുകമ്പയും അനുരാഗവും തോന്നിത്തുടങ്ങി, ഒരു ദിവസം വാതിലിനിടയിലൂടെ അവൾ വസ്ത്രം  മാറുന്നത്  ബാലൻ കാണാനിടയായി,  പ്രാര്ഥനാ മുറിയിൽ ക്ഷീണിതയായി കിടന്ന അവളുടെ മാറിടം പുതപ്പിച്ചു ശേഷം അറിയാതെ അവളെ സ്പര്‍ശിക്കാന്‍ ബാലൻ ശ്രമിച്ചു. ഞെട്ടിയുണർന്ന അവൾ അവനെ തള്ളി മാറ്റി മുഖത്തടിച്ചു, ജാള്യത മറക്കാൻ കഴിയാതെ അവൻ കരഞ്ഞു കൊണ്ട് പ്രാർഥിക്കാൻ തുടങ്ങി അസമയത്തുള്ള പ്രാർത്ഥന ഗുരു ശ്രദ്ധിച്ചു. ക്രമേണ അവൾക്കും അവനോടു അനുരാഗം തോന്നി, ബാലൻ അവൾക്കു മരുന്നുണ്ടാക്കാൻ ഇലകൾ പറിക്കുന്നതിലും അതരക്കുന്നതിലും സന്തോഷവാനായി. മനസ്സറിഞ്ഞു പച്ചിലയരക്കാൻ ഗുരു ബാലനെ ഉണർത്തിയത് അവനെ കൂടുതൽ സന്തോഷവാനാക്കി.

രണ്ടു പേരും ഒന്നിച്ചു ചെറു തോണിയിലൂടെ  വൈകുന്നേരങ്ങളിൽ അരുവിക്ക്‌ ചുറ്റും പാറക്കെട്ടിനിടയിലും കറങ്ങി നടന്നു, പൂത്തു നില്ക്കുന്ന മരങ്ങളും കുളിർക്കാറ്റും അവർക്ക് ആനന്ദമേകി,  താനൊരു ബുദ്ധ ശിഷ്യനാണെന്ന കാര്യം അവർ മറന്നു, ലോകത്തിലെ സമ്പന്നരായ പ്രണയിനികള്‍ക്ക് അവരുടെ ഏറ്റവും വിലപിടിച്ച മധുവിധു അനുഭവം പകരുന്ന  വെനെസിലിയൻ നൌക പോലെ അനുഭവപ്പെട്ടു  അവർക്കാ ചെറുതോണി, അവരതിൽ ഉല്ലസിച്ചു,  താഴ്വരയിലെ പാറക്കെട്ടിനിടയിൽ വെച്ചു  അവരുടെ മനസ്സും ശരീരവും ഒന്നിച്ചു.  അവരുടെ ബന്ധം ദിവസം കഴിയും തോറും കൂടി കൂടി വന്നു, രാത്രികളിൽ ഗുരു ഉറങ്ങിയാൽ  പതുക്കെ അവളുടെ മുറിയിലേക്ക് പ്രവേശിക്കാൻ അവൻ ശ്രമിച്ചു,  ഒരു ദിവസം രാത്രി അവർ രണ്ടുപേരും ആശ്രമത്തിനു പുറത്തു നിലാവിന്റെ കുളിർമഴ ഏറ്റു ആ അരുവിയിലൂടെ രാത്രി സഞ്ചാരം നടത്തി തോണിയിൽ തന്നെ കിടന്നുറങ്ങി, പാതിരാത്രിയിൽ ഗുരു എഴുന്നേറ്റു പുറത്തു നോക്കിയപ്പോൾ  തോണിയിൽ കിടക്കുന്ന ശിഷ്യനെയും ബാലികയെയും കണ്ടു, തോണി ബന്ധിക്കാതെ ഇത്തിരി മാറി നില്ക്കുന്നത് കണ്ട ഗുരു  തന്റെ കോഴിയെ തോണിയിലേക്ക് പറപ്പിച്ചു കോഴി തോണിയിൽ പറന്നു ചെന്നു നിന്നപ്പോൾ കോഴിയെ ബന്ധിച്ച കയറിന്റെ അറ്റം പതുക്കെ വലിച്ചു തോണിയെ ആശ്രമത്തിനടുത്തെക്ക് ബന്ധിപ്പിച്ചു.  വെള്ളം കയറാനുള്ള ദ്വാരം തുറന്നു വെച്ചു ഗുരു തിരിച്ചു പോയി,  വെള്ളം ശരീരത്തെ നനച്ചപ്പോൾ രണ്ടു പേരും ഞെട്ടിയുണർന്നു ആശ്രമത്തിലേക്കു പോയി.  


പിറ്റേ ദിവസം ഗുരു ബാലികയോട്  ചോദിച്ചു അസുഖം ഇപ്പോൾ ഭേദപ്പെട്ടില്ലേ, അവൾ പറഞ്ഞു അതെ, എങ്കിൽ ഇനി എത്രയും പെട്ടെന്ന് നിനക്ക് തിരിച്ചു പോകാം ഗുരു പറഞ്ഞു, ഗുരു അവളെ തോണിയിൽ കയറ്റി കവാടത്തിനപ്പുറം  കൊണ്ട് വിട്ടു, പ്രാര്ഥനാ മുറിയിലായിരുന്ന ബാലൻ പുറത്തു വരുമ്പോഴേക്കും ഗുരു ബാലികയുമായി കവാടത്തിനടുത്തു  എത്തിയിരുന്നു, അവളെ പിരിഞ്ഞിരിക്കാൻ അവനു കഴിഞ്ഞില്ല അന്ന് രാത്രി തന്നെ അവനും അവിടെ നിന്ന് ഒരു ബുദ്ധശില്പവും പൂവൻ കോഴിയെയും എടുത്ത്  പുറത്തേക്ക് പോയി.

ഫാൾ
കുറെ കാലം ഗുരു ഒറ്റയ്ക്ക് താമസിച്ചു. ഒരു ദിവസം ഗുരു ഗ്രാമീണരുടെ  കടയിൽ നിന്നും  ഒരു കഷ്ണം അപ്പം വാങ്ങിച്ചു, അപ്പം പൊതിഞ്ഞ കടലാസ്സു മുറിച്ചു ഒരു കഷ്ണം അപ്പം ഗുരു തിന്നു, അപ്പം പൊതിഞ്ഞ കടലാസ്സിൽ  തന്റെ ശിഷ്യന്റെ പടം കണ്ടു. അടിയിൽ എഴുതിയിരിക്കുന്നു "ഭാര്യയെ കൊന്ന ഈ ഫോട്ടോയിൽ കാണുന്നയാളെ പോലിസ് തിരയുന്നു". ഈ വാർത്ത കണ്ടു ഒന്ന് രണ്ടു ദിവസത്തിനു ശേഷം ശിഷ്യൻ ആശ്രമത്തിലേക്കു വന്നു, മുടി വളർത്തി ജീൻസും ഷർട്ടും ധരിച്ചു കയ്യിൽ  ഒരു ബാഗുമായി, പഴയ വേഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷം, ഗുരു അവനെ സ്വീകരിച്ചു, നീ ഒരു പാട് വലുതായല്ലോ ഗുരു പറഞ്ഞു, ഗുരു പുതിയ ജീവിതത്തെ പറ്റി ശിഷ്യനോട് ചോദിച്ചു,  അവൻ ഗുരുവിനോട് ദേഷ്യത്തിലും ഉച്ചത്തിലും സംസാരിച്ചു, ഗുരു എല്ലാം ശ്രദ്ധയോടെ കേട്ടു അവൻ പറഞ്ഞു എന്റെ സ്നേഹവും ജീവിതവും ഞാൻ അവൾക്കു നല്കി, അവൾ  എന്നെ വഞ്ചിച്ചു. ഗുരു ചോദിച്ചു നീ ചിന്തിക്കുന്നത് പോലെ മറ്റുള്ളവരും ചിന്തിക്കുമെന്ന് നീ കരുതിയോ, അവൻ തുടർന്നു  അവൾ പലരെയും സ്നേഹിച്ചു  മറ്റൊരു  പുരുഷന്റെ കൂടെ  പോകുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ അവളെ കൊന്നു, അവൻ അവന്റെ  കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും പ്രതിമയെടുത്തു  മുറിയിൽ വെച്ചു, ബാഗിൽ നിന്നെടുത്ത ചോര പുരണ്ട കത്തിയുമായി, മുറിയിൽ നിന്നും പുറത്തിറങ്ങി. സങ്കടം സഹിക്കാനാവാതെ  നിലത്തു ആഞ്ഞു കുത്തിക്കൊണ്ടിരുന്നു, നേരെതോണിയുമെടുത്തു പാറക്കെട്ടിനടിയിലെ നീരുറവയിൽ പോയി, ഗുരുവിനെ വിളിച്ചു പൊട്ടി പൊട്ടിക്കരഞ്ഞു, ദൂരെ നിന്നും ഇതൊക്കെ ഗുരു നോക്കിക്കണ്ടു. അവൻ ആശ്രമത്തിലേക്കു തന്നെ തിരിച്ചു, കണ്ണും മൂക്കും വായും അടച്ചു (കണ്ണിലും മുഖത്തും കൊറിയാൻ ലിപിയിൽ എഴുതിയ പേപ്പർ ഒട്ടിച്ചു) പ്രാര്ഥനാ മുറിയൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് ഗുരു കണ്ടു, ഗുരു അവനെ അതിൽ നിന്നും തടഞ്ഞു. ഗുരു അവന്റെ കയ്യും കാലും ബന്ധസ്തനാക്കി, കുറെ തല്ലി കെട്ടിത്തൂക്കി, കയറിനു താഴെ ഒരു മെഴുകി തിരി കത്തിച്ചു വെച്ചു, കത്തിചു വെച്ച മെഴുകുതിരി കയറിനെ അറുത്തു മുറിക്കുന്നത് വരെ അവൻ ആ കയറിൽ തൂങ്ങി ക്കിടന്നു, കയറു പൊട്ടി നിലത്തു വീണ ബാലൻ ചോര പുരണ്ട കത്തിയെടുത്തു തന്റെ മുടി വെട്ടി മുറിച്ചു, പഴയ വസ്ത്രം വീണ്ടും ധരിച്ചു പുറത്തേയ്ക്ക് വന്നു.

ഗുരു പുറത്ത് പൂച്ചയുടെ വാല് കറുത്ത മഷിയിൽ മുക്കി അവിടെ നിറയെ അക്ഷരങ്ങൾ എഴുതി വെക്കുകയായിരുന്നു, അത് മുഴുവൻ കത്തി കൊണ്ട് കൊത്തിയെടുക്കാൻ ഗുരു അവനോടു കല്പ്പിച്ചു, അവൻ അക്ഷരങ്ങൾ കൊത്തിയെടുക്കാൻ തുടങ്ങി,  അക്ഷരങ്ങൾ  കൊത്തിയെടുക്കുന്നതിനിടയിൽ രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ തോക്കുമായി ശിഷ്യനെ അന്വേഷിച്ചു വന്നു, ഗുരു പറഞ്ഞു അവനെ ഇന്ന് കൊണ്ട് പോകാൻ പറ്റില്ല ഞാൻ അവനൊരു ശിക്ഷ കൊടുത്തിരിക്കുന്നു അത് കഴിഞ്ഞാൽ നിങ്ങൾക്കവനെ കൊണ്ട് പോകാം,  പോലിസ് ചോദിച്ചു എപ്പോൾ അത് കഴിയും നാളെ രാവിലെ, അവൻ മുഴുവനും കൊത്തിയെടുത്തു. അറിയാതെ  ഉറങ്ങിപ്പോയി, ഗുരു  അവൻ കൊത്തി വെച്ച അക്ഷരങ്ങളിൽ ചായം പൂശാൻ തുടങ്ങി, ഇത് കണ്ട പോലീസുകാരും ഗുരുവിനു കൂടെ ചേർന്നു. കൊത്തി വെച്ച  അക്ഷരങ്ങൾക്കു വിവിധ വർണങ്ങൾ നല്കി,  ചായം പൂശി കഴിഞ്ഞപ്പോൾ ഗുരു ശിഷ്യനെ വിളിച്ചുണർത്തി. അവനോടു പറഞ്ഞു  നിനക്കിനി ഇവരോടൊപ്പം പോകാം പോലീസുകാര്‍  അവനെയും കൂട്ടി അവിടെ നിന്നും പുറപ്പെട്ടു.
കുറച്ചു ദിവസത്തിനു ശേഷം ഗുരു കൊറിയൻ ലിപിയിൽ എഴുതിയ പേപ്പർ കൊണ്ട് കണ്ണും ചെവിയും മൂക്കും വായും അടച്ചു, ചെറു തോണിയിൽ ചിതയൊരുക്കി അതിനു തീ കൊളുത്തി തന്റെ ജീവൻ ആ തോണിയിൽ അവസാനിപ്പിച്ചു.

വിന്റെർ
കുറെ കാലത്തിനു ശേഷം ബാലൻ വീണ്ടും ആശ്രമത്തിലേക്കു വരികയാണ്. ഇപ്പോൾ മധ്യ വയസ്കനായിരിക്കുന്നു കവാടം തുറന്നു കിടക്കുന്നു, തുറന്നിട്ട കവാടത്തിനു മുമ്പിൽ നിന്നും ആശ്രമത്തെ വണങ്ങി, മുമ്പത്തെ പോലെ കവാടത്തിനു ചുറ്റും വെള്ളമില്ല, അരുവിയില്ല മലകളിൽ നിന്നും വരുന്ന നീരുറവകളില്ല എല്ലാം ഉറച്ചു ഐസ് പാറകളായിരിക്കുന്നു. അവൻ ഐസ് പാറകളിലൂടെ ആശ്രമത്തിലേക്കു നടന്നു, ആശ്രമത്തിൽ പ്രവേശിക്കുന്നതിന്  മുമ്പ്  ഐസ്  കട്ടയിൽ  ഉറച്ചു നിന്ന തോണിയുടെ ഭാഗത്തേയ്ക്ക് നീങ്ങി  തോണിയുടെ നേരെ കൈ കൂപ്പി ഗുരുവിനു പ്രണാമം അർപ്പിച്ഛതിനു ശേഷം നേരെ ആശ്രമത്തിലേക്കു പ്രവേശിച്ചു, വിളക്കു കത്തിച്ചതിനു ശേഷം അവിടെ ഉണ്ടായിരുന്ന പ്രതിമകളും മറ്റും എടുത്തു  പ്രാര്ഥനാ മുറി സജ്ജമാക്കി അവിടെ നിന്നും  ഗുരുവിന്റെ പുസ്തകം ലഭിച്ചു, ആയോധന കലയും യോഗയും അഭ്യസിക്കാനും അതിലൂടെ മനസ്സ് ശക്തിപ്പെടുത്തണമെന്നും അവൻ മനസ്സിലാക്കി. ഉറച്ച ഐസ് പാറയിൽ നിന്നും  വെള്ളം ലഭിക്കാൻ ചെറിയ ഒരു കുഴി ഉണ്ടാക്കി, മലമുകളിൽ നിന്നും ഒഴുകിയിരുന്ന ഐസ് പാറയായി മാറിയ നീരുറവ  ഒരു ഉളിയുടെ സഹായത്തോടെ പൊട്ടിച്ചു. മനസ്സ് ശക്തിപ്പെടുത്താൻ  സൂര്യ പ്രകാശത്തിൽ ആയോധന കല പ്രാക്ടീസ് ചെയ്തു. ആശ്രമത്തിൽ നിന്നും ഉറച്ചു കിടക്കുന്ന ഐസ് പാറയിലേക്ക്‌ ചാടുമ്പോൾ, ഐസ്  കട്ടകൾ അല്പാല്പം ഉരുകി ഒലിക്കാൻ തുടങ്ങി. മഞ്ഞു കട്ടകൾ വെള്ളമായി മാറിത്തുടങ്ങി.

യോഗയും പ്രാർത്ഥനയുമായി ആശ്രമത്തിൽ കഴിയുന്നതിനിടയിൽ മുഖമൂടി അണിഞ്ഞ ഒരു സ്ത്രീ ചെറിയ കുട്ടിയുമായി അവിടെ വന്നു, രണ്ടു പേരും തണുത്തു വിറച്ചിരുന്നു, തണുപ്പകറ്റാൻ അവൾക്കു വിറക് കത്തിച്ചു കൊടുത്ത്  സ്ത്രീ കുഞ്ഞുമായി തീയുടെ അടുത്തിരുന്നു. കുറെ നേരം കുട്ടിയെ നോക്കി അവർ കരഞ്ഞു കുട്ടിയെ അവിടെ കിടത്തി, ഉറച്ച ഐസ് പ്രതലങ്ങളിലൂടെ  അവൾ പുറത്തേയ്ക്ക് ഓടി, ഓടുന്നതിനിടയിൽ വെള്ളം ലഭിക്കാൻ കുഴിച്ച കുഴിയിൽ അവൾ വീണു, കുഞ്ഞും അവരുടെ പിറകെ പുറത്തേയ്ക്ക് നിരങ്ങി നീങ്ങി, കുഞ്ഞിന്റെ കരച്ചിൽ കേട്ട  പ്രാര്ഥനാ മുറിയിൽ നിന്നും പുറത്തിറങ്ങിയ ബുദ്ധ ശിഷ്യൻ സ്ത്രീയുടെ ചെരുപ്പ് ആ വെള്ളത്തിൽ പൊങ്ങി ക്കിടന്നത് കണ്ടു, ഓടി ച്ചെന്നു, കുഴിയിൽ നിന്നും സ്ത്രീയുടെ ശരീരം പുറത്തെടുത്ത്, സ്ത്രീ മരിച്ചു കഴിഞ്ഞിരുന്നു അവരുടെ മുഖമൂടി അഴിച്ചു, പെട്ടെന്ന് ആ കുഴിയിൽ ഒരു ബുദ്ധ ശില്പമാണ് കാണുന്നത് നേരെ ആശ്രമത്തിലേക്കു ഓടി, കറുത്ത നിറത്തിലുള്ള ബുദ്ധ പ്രതിമയെടുത്തു  തന്റെ അരയിൽ ഭാരമുള്ള അരക്കു കല്ല്‌ കെട്ടി അത് വലിച്ചു കൊണ്ട്  കുന്നിൻ ചെരിവിലേക്ക് നടന്നു, കുറ്റബോധത്താൽ  ഗുരു പണ്ട് പറഞ്ഞ കാര്യം അവൻ ഓർത്തു. കല്ലും മുള്ളും മരങ്ങളും ഐസു കട്ടയും നിറഞ്ഞ വഴികളിലൂടെ  മലമുകളിലേക്ക് പ്രയാസപ്പെട്ടു  വേദനകൾ സഹിച്ചു കൊണ്ട്  നടന്നു  പലതവണ താഴെ വീണു,

ക്ഷീണിച്ചു അവശനായി വീണ്ടും വീണ്ടും  മുമ്പോട്ട്‌ തന്നെ നടന്നു. അവസാനം ആ പ്രതിമ മലയുടെ ഏറ്റവും മുകളിൽ  ഈ ആശ്രമം കാണുന്ന രൂപത്തിൽ  സ്ഥാപിച്ചു, അവിടെ നിന്ന് നോക്കിയാൽ ആ ആശ്രമവും  അരുവിയും ശരിക്കും ദര്‍ശിക്കാന്‍ കഴിയും.

സ്പ്രിംഗ്
അദ്ദേഹം വീണ്ടും തിരിച്ചു ആശ്രമത്തിലേക്കു വരുന്നു, ആശ്രമത്തിൽ ഗുരുവിനോടൊപ്പം ആ കുട്ടി വളരുന്നു കുട്ടി കുട്ടിയുടെ വികൃതികൾ വീണ്ടും തുടരുന്നു, കുട്ടി പാമ്പിന്റെയും തവളയുടെയും മീനിന്റെയും വായിൽ ചെറു കല്ലുകൾ വെച്ചു കളിക്കുന്നതാണ് കാണിക്കുന്നത് ....
ഇങ്ങനെ ചാക്രീയമായി സ്പ്രിംഗ് സമ്മർ ഫാൾ വിന്റെർ തുടർന്ന് കൊണ്ടേയിരിക്കും ......എന്ന സന്ദേശത്തോടെ കഥയവസാനിക്കുന്നു.
1960 തിൽ  കൊറിയയിൽ ജനിച്ച  ഡുക്  - സംവിധായകൻ കഥാകൃത്ത്‌ എഡിറ്റർ ചിത്രകാരൻ എല്ലാ നിലയിലും ലോക ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരനായിരുന്നു.
പ്രശസ്തമായ മറ്റു ചിത്രങ്ങൾ ....
‘ക്രോക്കൊഡൈല്‍ ‘വൈല്‍ഡ് അനില്‍മസ്’,. (Crocodile , Wild Animals1996)    ‘ബ്രിഡ്കേജ് ഇന്‍ (Birdcage 1998)’, ‘റിയല്‍ ഫിക്ഷന്‍’(Real Fiction 2000) ‘ത്രി അയേണ്‍’(3-Iron 2004), ‘ബ്രീത്ത്’(Breath,2007) ‘ഡ്രീം’ (Dream2008) പിയാത്ത,(Pietà2012 )

ദൂക് ഇന്ത്യയിൽ വന്നിരുന്നു ..... അദ്ദേഹത്തിൻറെ ഏറ്റവും നല്ല ചിത്രമായ പിയാത്ത കാണാൻ വലിയ തിരക്കായിരുന്നു പിയാതയെ കുറിച്ചും ദൂകിനെ കുറിച്ചും കൂടുതൽ അറിയാൻ ......
Related Posts Plugin for WordPress, Blogger...