Wednesday, September 24, 2014

ഇന്ത്യയുടെ ചരിത്ര വിജയം .. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിൽ

ഇന്ത്യയുടെ ചരിത്ര വിജയം .. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിൽ. നമ്മുടെ രാജ്യത്തിന്റെ ചരിത്ര വിജയത്തിൽ നമുക്ക് അഭിമാനിക്കാം. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷമാണിത്.

ആദ്യ ദൌത്യത്തിൽ തന്നെ  മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയിരിക്കുന്നു.  അനേകം ശാസ്ത്രഞ്ജന്മാരുടെ ദീർഘ കാലത്തെ പരിശ്രമ ഫലമായാണ്‌ ഈ വിജയം. ഈ ദൌത്യത്തിൽ പങ്കെടുത്ത മുഴുവൻ ശാസ്ത്രഞ്ജന്മാരെയും നമുക്ക് അഭിനന്ദിക്കാം.

2013 നവംബർ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പേടകം ഒരുപാട് വെല്ലു വിളികൾ അതിജയിച്ചാണ് ഇന്ന് (2014 സെപ്റ്റംബർ 25 നു) അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ചൊവ്വയിലെ ജല സാന്നിധ്യം, അന്തരീക്ഷ ഘടന, ജീവന്റെ സ്പന്ദനം (മുന്‍കാലങ്ങളില്‍ ഇവിടെ  സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ) ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ കുറിച്ചു പഠിക്കാൻ മംഗള്‍യാന്‍ സഹായമാകുമെന്ന് ശാസ്ത്രഞ്ജർ പറയുന്നു. ഇതുമൂലം പുതിയ കണ്ടത്തലുകൾ നടത്താനും ശാസ്ത്ര ലോകത്തിനു ഒരു പാട് സംഭാവനകൾ നല്കാനും നമ്മുടെ ശാസ്ത്രഞ്ജർക്ക് കഴിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

ഈ ഒരു വിജയത്തിലൂടെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ രാജ്യത്തിന്റെ യശസ്സ് വീണ്ടും ഒരു പാട് ഉയർന്നിരിക്കുകയാണ്, ഇനിയും ഒരു പാട് ഉയരത്തിൽ എത്താൻ നമ്മുടെ രാജ്യത്തിന്‌ കഴിയട്ടെ.

നിലവിൽ ചൊവ്വ ദൗത്യം വിജയിച്ച രാജ്യങ്ങളായ റഷ്യ അമേരിക്ക, യൂറോപിയൻ സ്പേസ് ഏജൻസി ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇനി നമ്മുടെ രാജ്യത്തിന്റെ പേരും. വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇതോടെ ഇന്ത്യ മാറി.

ചൊവ്വ പര്യവേക്ഷണത്തിന് ഏറ്റവും കുറഞ്ഞ പണം ചിലവഴിച്ചു വിജയം കണ്ടു എന്ന പ്രത്യേകതയും, ദൗത്യം വിജയിച്ച ആദ്യ ഏഷ്യൻ രാജ്യം എന്ന പതവിയും നമ്മുടെ രാജ്യത്തിനു സ്വന്തം. ഇതിനു വേണ്ടി പ്രവർത്തിച്ച ഐ എസ് ആര്‍ ഒ  ശാസ്ത്രലോകത്തിന് ഒരിക്കൽ കൂടെ എല്ലാ വിധ ആശംസകളും.

  •  ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വിക്ഷേപിച്ച രാജ്യം
  • ആദ്യ പരീക്ഷണത്തിൽ വിജയിച്ചു
  • ദൌത്യം വിജയിച്ച ആദ്യ ഏഷ്യൻ രാജ്യം
  • നാലാമത്തെ ശക്തി (മറ്റു മൂന്നു ശക്തികൾ അമേരിക്ക, റഷ്യ, യൂറോപ്യൻ സ്പേസ് എജെൻസി)

Thursday, September 18, 2014

എഴുത്തിലെ അഗ്നിസ്പ്പർശം


'ആകാശച്ചെരുവില്‍ നക്ഷത്രങ്ങള്‍ മൂടല്‍ മഞ്ഞിന്റെ ജാലകങ്ങള്‍ നീക്കി ഭൂമിയെ ഒളിഞ്ഞു നോക്കുന്നു. ലില്ലിപ്പൂക്കളുടെ ചുണ്ടുകളില്‍ പൂപ്പട്ടു വിരിച്ച ചിത്രശലഭങ്ങള്‍. അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്നു താഴ്‌വരയിലെ മേഘ ശകലങ്ങള്‍. ഒരു പട്ടുനൂല്‍ പുഴുവിന്റെ ആയുസ്സിലൂടെ ഊര്‍ന്നിറങ്ങി പോകുന്നു സ്വപ്‌നങ്ങള്‍. കണ്ണില്‍ ഒരു കനല്‍ എരിയുന്നതിന്റെ നീറ്റല്‍. ഇഴ മുറിഞ്ഞു കൊണ്ടൊരു മൗനത്തിന്‍ സ്വനവും മഴ നനഞ്ഞു  കൊണ്ട് ഒരാള്‍ ജാലകത്തിനപ്പുറം വെയില്‍ കൊണ്ട് ദാഹിച്ച പകലിന്റെ ആത്മാവ്.' ചിന്തകള്‍ കൊണ്ടും ഭാഷയുടെ സൗന്ദര്യംകൊണ്ടും പുതുതലമുറയിലെ കരുത്തുള്ള എഴുത്തുകാരിയായി മാറുകയാണ് ഹണി ഭാസ്‌ക്കരന്‍. പലതും വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യരോട്, സ്‌നേഹിക്കുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇരുട്ടിലേക്ക് വലിച്ചെറിയുന്നവരോട്, നിലനില്പിന് വേണ്ടി മറ്റുള്ളവരുടെ ഹൃദയത്തിലും ജീവിതത്തിലും മുറിവ് വീഴ്ത്തുന്നവരോട്, അധികാരത്തിന്റെ ഗര്‍വില്‍ അന്യന്റെ വേരുകള്‍ പറിച്ചു മാറ്റുന്നവരോടും കാലുറപ്പിച്ച മണ്ണിനെ കുഴിച്ചെടുക്കുന്നവരോടും ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു അവര്‍. ഒപ്പം  മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ചു ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. കവിതകളിലെ വരികള്‍ ഭാവനക്കപ്പുറം തിരിച്ചറിവിന്റേയും വിവേകത്തിന്റേയും ഉള്‍ക്കാഴ്ച്ചകള്‍ കൂടിയുള്ളതാണ്. ഓരോ ബന്ധങ്ങളിലും സൗഹൃദങ്ങളിലും കടന്നു കൂടുന്ന മനുഷ്യനിലെ മനുഷ്യത്വത്തിന്റെ കവച മണ്ഡലം തിരയുകയാണ്  മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന ഹണിയുടെ കവിതാ സമാഹാരം. 

ആര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയാത്ത, കുഴിച്ചു മൂടാന്‍ കഴിയാത്ത കാഴ്ചകളും അനുഭവങ്ങളും പ്രതിഷേധങ്ങളുമാണ്  കവിതകളില്‍ നിറഞ്ഞു നില്ക്കുന്നത്. വിശന്നു കരയുന്ന അനാഥത്വം അനുഭവിക്കുന്ന പല സ്ത്രീകളും ഭ്രൂണങ്ങളെ  പോലും തന്നില്‍നിന്നും നിഷ്‌കരുണം പറിച്ചെറിയുന്നു. അവയുടെ  ശബ്ദമില്ലാത്ത കരച്ചിലുകളാണ്  മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന കവിത. നെഞ്ച് പൊള്ളിക്കരയുന്ന ഒരമ്മ മനസ്സാണ് ഇവിടെ എഴുത്തുകാരിയുടേത്. തന്റെ ശരികള്‍ ഉറക്കെ വിളിച്ചു പറയുകയും ആ ശരികളെ തന്റെ നിലപാടുകളായി കാണുകയും ആ നിലപാടുകളെ തന്റെ രാഷ്ട്രീയമായും എഴുത്തിലൂടെ കൊണ്ടുവരികയും ചെയ്ത  പ്രതിഭയുടെ അഗ്നിസ്പര്‍ശമാണ് 'എ ഫയര്‍ ടച്ച്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം. സി വി രവീന്ദ്രനാഥ് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പറഞ്ഞത് കവിത വായിക്കുന്ന വായനക്കാരന്‍  കവിയത്രിയുമായി പ്രണയത്തിലാകും, അല്ലങ്കില്‍ അവരുടെ കവിതകളോട് പ്രണയത്തിലാകും എന്നാണ്. 'Afire touch a collection of poems by Mrs. Honey Bhaskaran, is a heart throb which can melt thy thoughts into tears and flow unto thy heart as compassion either you will fall in love with the poetess or with her poems'.

ഓരോ പുലരിയിലും വഞ്ചനയും ചതിയുമില്ലാത്ത വെട്ടും കൊലയുമില്ലാത്ത സ്ത്രീ- പുരുഷ ഭേദമന്യേ സ്വാതന്ത്ര്യം അനുഭവിക്കുന്ന ലോകത്തെ പ്രതീക്ഷിക്കുന്നുണ്ട് എഴുത്തിലെ ഈ അഗ്നിശലഭം. എവിടെ ജീവിച്ചാലും ഏതു രാജ്യത്തേക്ക് ജീവിതം പറിച്ചു നട്ടാലും വീട്ടിലേക്കുള്ള വഴി മറക്കാതെ കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ വഴികളില്‍ ഒരു കൈ തന്ന് കൂടെ നടന്നവരെയും അനുഭവങ്ങളുടെ തീവ്രമായ വേദനകളില്‍ പിടയുമ്പോള്‍ ചേര്‍ത്ത് പിടിച്ചവരേയും ഒരു നോട്ടം കൊണ്ടുപോലും സ്‌നേഹത്തിന്റെ കരുതല്‍ തന്നവരെയും മറക്കാതിരിക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നു. 'വീട്ടിലേക്കുള്ള വഴി' എന്ന കവിതയും 'അക്ഷരക്കറ്റ' എന്ന ആദ്യ കവിതാ സമാഹാരവും അതാണ് നമ്മോടു പറയുന്നത്. അക്ഷരക്കറ്റയുടെ ആമുഖം എഴുതിയിരിക്കുന്നത് മലയാളഭാഷാ പാഠശാല ഡയറക്ടര്‍ ഭാസ്‌ക്കരപ്പൊതുവാളാണ്. അരക്ഷിതമായ കുട്ടിക്കാലവും ഭയവും വേദനയും മനസ്സിന്റെ അനാഥത്വവും ഒറ്റപ്പെടലുകളുടെ തുരുത്തിലേക്ക് കൊണ്ടുപോയതും അമ്മയുടെ കണ്ണുകളില്‍ എപ്പോഴും പെയ്തു നിറഞ്ഞ മഴയും അതിജീവിതത്തിനുള്ള കരുത്തു പകര്‍ന്നു. കൂടെ സഞ്ചരിക്കാന്‍, സാന്ത്വനിപ്പിക്കാന്‍ തളര്‍ന്ന മനസ്സിന് കരുത്ത് നല്കാന്‍ അമ്മ വായിച്ചു തന്ന പുസ്തകങ്ങളും ഊര്‍ജ്ജമുള്ള കഥാപാത്രങ്ങളും വായനയിലേക്കുള്ള വഴി തിരിച്ചു വിട്ടതും പുസ്തകങ്ങളിലൂടെ  പറയുന്നുണ്ട്.

വേദനകളെ കവച്ചു വെക്കാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തേക്ക് പ്രവേശിക്കുകയും  മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ഓരോന്നും പുറന്തള്ളാന്‍ എഴുത്തിലേക്ക് അഭയം  തേടിയതായും ഹണി പറയുന്നു. 'അഗ്നിപുത്രി' എന്ന കവിതയിലൂടെ സമൂഹത്തോട് വിളിച്ചു പറയുന്നത് ഇങ്ങനെയാണ്:
'ഞാന്‍ അഗ്നിയായും കടലായും
നിങ്ങള്‍ക്ക് മുമ്പില്‍ പാഞ്ഞെത്താം
ആഞ്ഞു വീശുന്ന ചിന്തയുടെ തിരമാലകളില്‍ കുടുങ്ങി
പലര്‍ക്കും ശ്വാസം മുട്ടാം
വികലമായ ഭൗതിക ഭ്രമങ്ങള്‍ക്കെതിരെ
തീപ്പന്തങ്ങള്‍ എറിഞ്ഞേക്കാം'

അനുഭവങ്ങള്‍ വിഷയമാക്കി കാണുന്ന കാഴ്ചകള്‍, നേരിട്ടുള്ള കേള്‍വികള്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍ കവിതയിലൂടെ പങ്കു വെക്കപ്പെടുമ്പോള്‍ ആ വേദനകള്‍ വായനക്കാരന്റേതും കൂടിയാവുകയാണ്. വായനക്കാരും അതിലൊളായി മാറുകയാണ്.  ദുരനുഭവങ്ങളുടെ പിടച്ചിലിലും ആക്രമിക്കപ്പെടുന്നവരുടെ നിസ്സാഹായതയില്‍ അക്ഷരങ്ങളുടെ ആര്‍ദ്ര സ്പര്‍ശത്താല്‍ അവരുടെ മുറിവുകളില്‍ തലോടുകയാണ്.
ബന്ധനങ്ങളുടെ തുടലുകള്‍ പൊട്ടിച്ചെറിയാന്‍ കഴിയാതെ പലയിടങ്ങളിലും നിസ്സഹായയായിപ്പോകുന്ന, മനഃപ്പൂര്‍വ്വം പുഞ്ചിരികള്‍ ചുണ്ടിലൊട്ടിച്ചു വെക്കേണ്ടി വരുന്ന, പുഞ്ചിരികളുടെ പൂക്കാലം കൊണ്ട്, സൗഹൃദങ്ങളുടെ ശിശിരംകൊണ്ട് ജീവിതത്തിന്റെ, ആത്മാവിന്റെ, വേനലിനെ മറച്ചു പിടിക്കേണ്ടി വരുന്ന അനേകം പൊയ്മുഖങ്ങള്‍ എടുത്തണിയേണ്ടി വരുന്നവരുടെ ജീവിതം കവിതകളിലൂടെ വരച്ചിടുന്നു.
'നിന്റെ അടുത്ത് എത്തുമ്പോള്‍
ഞാനൊരു മഞ്ഞുമലയാകും
ഉരുകിയൊലിച്ചു ഞാനൊടുവില്‍ വന്നു ചേരുക
നിന്റെ കാല്‍ ചുവട്ടിലാണ്'
സ്‌നേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്, അനാഥത്വത്തിന്റെ വേദന, കാട്ടുതേന്‍ പോലുള്ള പ്രണയത്തിന്റെ ഉന്മാദാവസ്ഥ എടുത്തു കാണിക്കുന്ന മനോഹര വരികളാണിത്.
പ്രണയം എന്നത് സുന്ദരമായ ഒരവസ്ഥയാണ്. ഞാനറിഞ്ഞ ഹൃദയം കൊണ്ട് ഏറ്റവും സുന്ദരിയായ പ്രണയിനി, ഞാന്‍ തന്നെയാണ്. പ്രണയിക്കുന്ന പുരുഷനോടൊപ്പം നില്‍ക്കുന്നവളായിരിക്കണം യഥാര്‍ഥ പ്രണയിനി. 'എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു' എന്ന മാധവിക്കുട്ടിയുടെ വരികള്‍ ഹണി എപ്പോഴും ചേര്‍ത്ത് പിടിക്കുന്നു. സ്‌നേഹിക്കുന്ന പുരുഷന്റെ ഹൃദയത്തിന് ചുറ്റിലും വണ്ടുപോലെ മൂളിപ്പറക്കുന്ന അവന്റെ വേനലിന് ചുറ്റിലും മഞ്ഞുമല പോലെ ഉരുകി ലയിക്കുന്ന, കടല്‍ പോലെ ആര്‍ത്തിരമ്പിയും പുഴ കടലിനോടു സംഗമിക്കുന്ന പോലെ ഭദ്രവും തീഷ്ണവുമായ പ്രണയം. പ്രണയത്തിനു ശരിയും തെറ്റുമില്ല. പ്രണയിക്കുന്നവര്‍ക്ക് കാലവും ദേശവുമില്ല. പ്രായവും പരിധിയുമില്ല. വിധേയപ്പെടാതെ, കീഴടക്കാതെ ഒറ്റ ബിന്ദുവിലേക്ക് ആത്മാവും മനസ്സും ഒന്നായിത്തീരുന്ന അവസ്ഥ. പ്രണയം മനുഷ്യനോടു തന്നെ ആവണമെന്നില്ല. പ്രകൃതിയോടാവാം, ആകാശത്തോടാവാം.  പ്രണയമില്ലാത്ത എഴുത്തിന് നിലനില്പില്ല. പ്രണയത്തിന്റെ താഴ്‌വരയിലേക്ക് ഹണി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഇങ്ങനെയാണ്.
'വരൂ, നമുക്കൊരിടം വരെ പോകാം
പ്രണയത്തിന്റെ മുന്തിരി കായ്ച്ച
ചെറി മരങ്ങള്‍ക്കിടയിലൂടെ
പ്രണയിതാക്കളുടെ താഴ്‌വരയിലേക്ക്
പ്രണയം നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍
നഗ്നരായി നടക്കുന്ന
ആ കൊച്ചു നഗരങ്ങളിലേക്ക്
നമ്മുടെ ഹൃദയങ്ങള്‍ കൈ കോര്‍ക്കട്ടെ
വിരലുകള്‍ പുതിയ സ്വപ്‌നങ്ങള്‍ തിരയട്ടെ
ചുംബനങ്ങളില്‍ ഞെട്ടറ്റു പോകാതെ
ചുണ്ടുകള്‍ പ്രണയത്തിന്റെ
സമ്മാനങ്ങള്‍ കൈ മാറട്ടെ
നമ്മുടെ പ്രണയത്തിന്റെ
സംഗീതം കേട്ട്
നക്ഷത്രങ്ങള്‍ കണ്‍ചിമ്മും
രാത്രിയുടെ കിരീടത്തില്‍ രത്‌ന കല്ലുകള്‍ പോല്‍
നക്ഷത്രങ്ങള്‍
പരസ്പരം മുഖം കണ്ടിരിക്കാന്‍
വെളിച്ചം തൂവും നിലാവ്'.

പ്രണയിച്ച പെണ്‍കുട്ടി മരിച്ചു പോയിട്ടും ആ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സെമിത്തേരിയിലെ പെട്ടി അടയ്ക്കുമ്പോള്‍ മാത്രം ഇനി ഒരിക്കലും അവള്‍ തിരിച്ചു വരില്ല എന്നോര്‍ത്ത് കരയുന്ന പ്രണയിതാവിന്റെ ദുഃഖം ''I didn't cry when she died' എന്ന കവിതയില്‍
I didn't cry when she died
But she was scared of the crowd
So I waited till they
were about to seal the coffin
But,
She didn't open her eyes
then I realized
She would never come back
all the people had gone
I sat near the grave
eyes raining tears
she was my love

കൂട്ടിലകപ്പെട്ട പക്ഷി 'A captured parrot' പറയുന്നത് സ്വര്‍ണ്ണക്കൂട്ടില്‍  വളരുമ്പോഴും ഈ ലോകം കാണാന്‍ സ്വാതന്ത്ര്യം ഇല്ലാതെ ജീവിക്കേണ്ടി വരുന്ന മനുഷ്യരെ കുറിച്ചാണ്.
I buried your dreams
in a cage
and,
I felt my beating veins
all the time your death tugged my emotions
with a silent look

നിരായുധരുടെ വേദനകളെ കുറിച്ചും കൊല ചെയ്യപ്പെടുന്നവരെ കുറിച്ചും മനുഷ്യ ജീവിതത്തിനുമേല്‍ കപട രാഷ്ട്രീയ അധിനിവേശത്തെ കുറിച്ചും പറയുന്ന വരികളാണ് 'എന്റെ കണ്ണുകള്‍ക്ക് പനിക്കുന്നു' എന്ന കവിത.
'ഒഴുക്ക് നിലയ്ക്കാത്ത ഒരു നദിയായ്
നിന്റെ ചുവന്നു കലങ്ങിയ മിഴികള്‍'

ഉപാധികളില്ലാത്ത എഴുത്ത്, അടിച്ചമര്‍ത്തപ്പെടുന്ന ചിന്തകള്‍ക്ക്, വേദനകള്‍ക്ക് ചേക്കേറാന്‍ ഭദ്രമായ ഹൃദയത്തിന്റെ ചില്ല ആഗ്രഹിക്കുന്ന, സ്വപ്‌നങ്ങള്‍ക്ക് വിരിഞ്ഞിറങ്ങാന്‍ അഭയകേന്ദ്രം തിരയുന്ന 'മാത്ര' എന്ന കവിത. നോവിക്കുന്ന മുറിവുകളില്‍ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്ന മുഷിഞ്ഞ മുഖംമൂടി ഊരി എറിയാന്‍ ആഗ്രഹിക്കുന്ന വെമ്പലുകളാണ്.  ആര്‍ദ്രവും സ്‌നേഹമസൃണവുമായ ഒരു ഹൃദയവും കാണാം. തൂവല്‍ത്തുമ്പില്‍ പ്രഭാത തുഷാരം പോലെ എഴുത്തുകാരി അത്  ഈ കവിതയിലൂടെ ഓര്‍ത്ത് വെക്കുന്നു.
'ഉള്ളം നോവിക്കുന്ന മുറിവുകളില്‍ നിന്നും
എനിക്ക് പുറത്തു കടക്കണം
ഈ മുഷിഞ്ഞ മുഖംമൂടി
ഊരിയെരിയണം
എനിക്ക് സ്‌നേഹിക്കണം നിന്നെ
ഉപാധികളില്ലാതെ
ഒടുവില്‍ നിന്റെ വേരുകളിലേക്ക് തന്നെ
മടങ്ങണമെനിക്ക്
മണ്ണിലേക്ക് കൈകളാഴ്ത്തി നില്‍ക്കുന്ന
മൃത്യുവിന്‍ മരവള്ളികളില്‍ കൂടി
വന്നിടത്തേക്കു തന്നെ'.

ഒരു കാലത്ത് മനുഷ്യന്റെ സ്വപ്‌നങ്ങള്‍ പേറി ഒഴുകിയിരുന്ന പുഴകളും കടലും ഇന്ന് ജീവിക്കുന്നവുടെ വിസര്‍ജ്യങ്ങള്‍ പേറുന്ന അവസ്ഥയെ കുറിച്ചു എഴുത്തുകാരി വേവലാതിപ്പെടുന്നു. ഭൂമി വിവസ്ത്രയാക്കപ്പെടുമ്പോള്‍  അതിലുള്ള വേദന. നഗരവത്കരണം ഗ്രാമനന്മയെ കൊള്ളയടിക്കുമ്പോള്‍ നീറുന്ന ഒരു കവി മനസ്സ്. വരണ്ടു പോയ പുഴയും നികത്തപ്പെട്ട വയലും  മഴുവിന്റെ മുറിവേറ്റ മരവും പ്രകൃതിക്ക് മേല്‍ മനുഷ്യന്റെ കടന്നാക്രമണങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുമ്പോള്‍  കവി വേദന കൊണ്ട്  പറയുന്നതിങ്ങനെയാണ്:
'നിനക്ക് വിലയ്ക്ക് വാങ്ങുവാനിനി
മഴ ബാക്കിയില്ല
മഴ പെയ്യിക്കുവാന്‍
മരങ്ങള്‍ ബാക്കിയില്ല.
അടുപ്പില്‍ പുകയ്ക്കാതെ നോക്കുക
നേരിനായി ക്ഷോഭിക്കുന്നവന്റെ
മനസ്സും തലച്ചോറും'.

പ്രകൃതിയെപ്പറ്റിയും കാടിന്റെ കണ്ണുനീരിനെയും പറ്റി പറയുന്ന കവിത. ഒരു വനഭൂമി തരിശായി മാറുമ്പോള്‍ പുല്‍മേടുകള്‍ക്ക് തീ വെക്കുമ്പോള്‍ വെന്തുമരിക്കുന്ന ജീവികളെ കുറിച്ചും മൃഗങ്ങളെ കുറിച്ചും പക്ഷികളെ കുറിച്ചും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത നഷ്ടങ്ങളെ കുറിച്ചും ശക്തമായി പ്രതിഷേധിക്കുന്ന കവിതയാണ്
'dont dare to do'
'The dead trees
the thirsting river beds
dry fields,
jungles without noise
silent like the grave
skeletons of destiny'

കാവി വസ്ത്രത്തില്‍ കാപട്യം മൂടി സമൂഹത്തെ വഞ്ചിക്കുന്ന ആള്‍ദൈവങ്ങളോടും മനുഷ്യത്വം മറന്നു പരസ്പരം വാളെടുക്കുന്നവരോടും 'ആള്‍ദൈവങ്ങള്‍' എന്ന കവിതയിലൂടെ പ്രതികരിക്കുന്നു:
'കാവി വസ്ത്രത്തില്‍
കാപട്യം മൂടി
ഭജന പാടും ചില
ദൈവ പുരോഹിതര്‍'.
പ്രവാസികളെ കുറിച്ചു പ്രതിപാദിക്കുന്ന കവിതയാണ്  'അറവു ശാലയിലെ ഒട്ടകങ്ങള്‍'.
'ദൈന്യതയുടെ നിശാ ശലഭങ്ങള്‍
കണ്ണുകളില്‍ നിന്നും കൂടൊഴിഞ്ഞു
ഉച്ചിയിലെ നരച്ച ചില്ലകളില്‍
ചേക്കേറി തുടങ്ങും
അകിടിലെ പാല്
കറന്നെടുക്കുന്ന ബന്ധുക്കള്‍
പിന്നീട് ചോരയും
ഊറ്റാന്‍ തുടങ്ങും'.

സ്ത്രീമാംസം ഭക്ഷിക്കാന്‍ ഇരകളെ തേടുന്ന ചില മനുഷ്യര്‍. മനുഷ്യമനസ്സിന്റെ നേരിനും നന്മയ്ക്കും വില കൊടുക്കാത്ത മൃഗമായി മാറുന്ന ആളുകളെ കുറച്ച് ചെയ്യാത്ത തെറ്റിന്റെ പേരിലും സമൂഹത്തിന്റെ കപട സദാചാരത്തിന് ഇരകളായി ജീവിക്കേണ്ടി വരുന്നവരുടെ ജീവിതം പറയുന്ന  'അഭിസാരികയല്ല ഞാന്‍' എന്ന കവിത ആരെയും ഇരുത്തിച്ചിന്തിപ്പിക്കും.
'അവളുടെ നളിന നേത്രങ്ങളില്‍
ഉച്ച സൂര്യന്‍ ചുട്ടു പഴുത്തിരുന്നു
അവളുടെ തലച്ചുമടില്‍
മണ്‍കുടങ്ങള്‍
വരണ്ട ഹൃദയം കാണിച്ചു കരഞ്ഞു
അവളുടെ മാംസം ഭക്ഷിച്ചവര്‍
മറ്റൊരിരയെ തിരയുന്നുണ്ടാവണം'

മദ്യം മണക്കുന്ന രാത്രികള്‍ക്ക് തൊട്ടുകൂട്ടാന്‍ സ്ത്രീ ശരീരങ്ങള്‍ തിരയുന്ന, വിയര്‍പ്പിന്റെ ഗന്ധം രുചിക്കുന്ന, നിലവിളികളെ കൂട്ടിലടക്കുന്ന പുരുഷാധിപത്യത്തെ കുറിച്ചും നഗര നഗ്നതയെ കുറിച്ചും 'രാത്രികളുടെ തടവുകാര്‍'
'ലഹരി പിടിച്ച കണ്ണുകളുമായി
തുറിച്ചു നോക്കുന്ന നഗരം
നിങ്ങള്‍
രാത്രികളുടെ തടവുകാര്‍
നിശാ നൃത്തം ചെയ്യുന്ന
നഗരത്തിരക്കുകള്‍
തെരുവിന്‍ ഉടുവസ്ത്രം ഊരി
നഗ്‌നത കണ്ടു രസിക്കുന്നു
രാത്രികള്‍
മദ്യം മണക്കുന്ന രാത്രികള്‍ക്ക്
ഒപ്പം രുചിക്കാന്‍
പെണ്മണം
മുടന്തന്‍ കാലും ഏന്തി വലിച്ചു
മുന്നേ നടക്കുന്ന
ഏകാന്തത'.

ഹൈകു കവിതയില്‍ പരീക്ഷണം നടത്തുന്ന യുവ തലമുറയില എഴുത്തുകാരില്‍ ശ്രദ്ധേയയാണ് ഹണി. ഹൈക്കു അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 'കൈക്കുടന്നയിലെ കടല്‍' എന്ന ആന്തോളജിയില്‍ ഏകദേശം ഇരുപത്തഞ്ചോളം ഹൈക്കു കവിതകള്‍ ഹണിയുടേതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ചിലത്.:
'പൂവായ പൂവെല്ലാം
പൂക്കളത്തിലേക്ക്
ചിറകറ്റ് വസന്തം'

'പൂവെന്ന് നിനച്ച്
ഇറുത്തെടുത്തതൊരു
ശലഭച്ചിറക്'

'ജാലകപ്പടിമേല്‍
പ്രണയമന്ത്രങ്ങളുതിര്‍ത്ത്
അരിപ്രാവുകളുടെ കുറുകല്‍'

'പുല്‍ത്തകിടിമേല്‍
ചിത്രകമ്പളം വിരിച്ച്
ശലഭങ്ങള്‍'

'രാവില്‍
നിലാവിന് മുഖം നോക്കി
ഒഴുകുന്നു പുഴകള്‍'
പ്രവാസ ജീവിതത്തിന്റെ ആഴവും പരപ്പും ഹൃദയ സ്പര്‍ശിയായി അനാവരണം ചെയ്ത കഥയായിരുന്നു 'വേര് മുറിഞ്ഞ വേനല്‍ മരങ്ങള്‍'. സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ ഉള്‍ക്കൊണ്ട്  എഴുതിയ ഒരുപാട് കവിതകളും ലേഖനങ്ങളും വര്‍ത്തമാനം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അകം മാഗസിനില്‍ വന്ന മലാലയെ പറ്റിയുള്ള കവിതയും  ദല്‍ഹി  പീഡനത്തിരയായ പെണ്‍കുട്ടിയെ പറ്റിയുള്ള കവിതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസഡോറ ഡങ്കനെ കുറിച്ചും മാര്‍ത്ത ഹില്ലേഴ്‌സിനെ കുറിച്ചും ഗസയെ കുറിച്ചും മാധവിക്കുട്ടിയെ കുറിച്ചും കവി ശൈലനെ കുറിച്ചും  ആദിവാസികളുടെ ദുരിതജീവിതത്തെ പറ്റിയും ഹണി എഴുതിയ  ലേഖനങ്ങളില്‍ ചിലത് മാത്രം. കാപട്യത്തിന്റെ പൊയ്മുഖമണിഞ്ഞു നടക്കുന്ന, പണം കൊണ്ടും അധികാരം കൊണ്ടും സ്വന്തം നഗ്നത മറച്ചു പിടിക്കുന്ന മനുഷ്യരെ വാക്കുകളുടെ ചാട്ടുളികള്‍ കൊണ്ട് എഴുത്തുകാരി  എഴുത്തിലൂടെ ചുഴറ്റി അടിക്കുകയാണ്. വേദനകള്‍  സ്വപ്‌നങ്ങളെ നീലിപ്പിക്കുമ്പോഴും പ്രതികരണങ്ങള്‍ക്ക് അന്ത്യ കൂദാശ ചൊല്ലാന്‍ പലരും മത്സരിക്കുമ്പോഴും അതിന്റെ വേലി പൊളിച്ചു ഒറ്റച്ചിറകുമായി പൊരുതുകയാണ് എഴുത്തിലെ ഈ സ്വതന്ത്ര പറവ, ഒറ്റച്ചിറകുള്ള പക്ഷി.  അക്ഷരക്കറ്റ, എ ഫയര്‍ ടച്ച്, മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്നീ സ്വതന്ത്ര സമാഹാരങ്ങളും കൈക്കുടന്നയിലെ കടല്‍,  പെണ്‍യാത്രികള്‍, കവിതായനം, നൂറ്റൊന്നു കവിതകള്‍,  പെണ്‍പ്രവാസം, മഴക്കവിതകള്‍, പരിസ്ഥിതി കവിതകള്‍, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, മഴയോര്‍മ, ഫേസ് ബുക്ക് പ്രണയകവിതകള്‍ തുടങ്ങി നിരവധി അന്തോളജികളിലും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  

പി കെ ഗോപി അവതാരികയില്‍ പറഞ്ഞത് പോലെ 'ഉള്ളം നോവിക്കുന്ന മുറിവുകളില്‍ തൊട്ടുപുരട്ടുന്ന ആശ്വാസ ലേപനം പോലെ ലളിത പദങ്ങള്‍ കാവ്യാകാശത്തിന്റെ അകലങ്ങളില്‍ നിന്ന് പെയ്തിറങ്ങുന്നു. പുല്ലിലും പൂവിലും നിശ്വാസം ചേര്‍ത്ത് പിടിക്കുന്ന പ്രണയ താളത്തിന്റെ സ്വപ്‌ന ബീജങ്ങള്‍ക്ക് ഈ വര്‍ഷ മേഘങ്ങളുടെ കൂടുതല്‍ ശേഖരം വേണം. കരുണയുടെ കാതല്‍ കാത്തുസൂക്ഷിക്കുന്ന കവിയുടെ സ്‌നേഹ ചക്രവാളം കൂടുതല്‍ കാന്തിമഹിമയുള്ള നക്ഷത്രോദയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നെനിക്കുറപ്പുണ്ട്.  ശിഥിലമായ സംസ്‌കാരത്തിന്റെ വ്യത്യസ്ത തലങ്ങളെ തൊട്ടുഴിഞ്ഞുണരുന്ന പുത്തന്‍ കവിതയുടെ ഈ സ്വതന്ത്ര പറവയ്ക്ക് ചിറകുകളുടെ ശക്തിയും ചിന്തയുടെ സൗന്ദര്യവും ജീവിതത്തിന്റെ ദര്‍ശനവും ഉത്തമ കവിതയുടെ ആശ്ലേഷവും ലഭിക്കട്ടെ.

Wednesday, September 10, 2014

ഒരു യാത്ര; സാഹിത്യത്തിലേക്കും ചരിത്രത്തിലേക്കും

ഒരു മാതാവ് തന്റെ ചെറു പൈതലിനെ പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.  "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്‍", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാതത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. ഹയ്യിന്റെ അനന്യമായ ജീവിതത്തെയും ഹയ്യ്‌  തന്റെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ വിജന ദ്വീപിന്റെ മനോഹാരിതയെയും  അഞ്ഞൂർ വർഷങ്ങൾ മുമ്പ് വാക്കുകളിൽ വർണിച്ച് ലോകസാഹിത്യ നായകരായി എണ്ണപ്പെട്ട പാശ്ചാത്യ എഴുത്തുകാരെ വരെ അമ്പരപ്പിച്ചിട്ടുണ്ട് ഇബ്നു തുഫൈൽ.
​​
അഞ്ഞൂറു വർഷം മുമ്പ് വെളിച്ചം കണ്ട ഇബ്നു തുഫൈലിന്റെ മാസ്മരിക സൃഷ്ടി ചിത്രീകരിച്ച ഇന്ത്യൻ മഹാ സമുദ്രത്തിലെ ദ്വീപ്‌ അറബിയിൽ സറൻദ്വീപ് എന്ന് വിളിക്കപ്പെടുന്ന ശ്രീലങ്കയാണെന്ന് കരുതപ്പെടുന്നു. തന്റെ പ്രിയ എഴുത്തുകാരൻ വർണിച്ച ദ്വീപു കാണാൻ പ്രായം മറന്നു കാതങ്ങൾ താണ്ടിയ അനുഭവം പങ്കു വെക്കുകയായിരുന്നു ടി കെ ഇബ്രാഹിം എന്ന എഴുത്തുകാരനും ചിന്തകനും. ഇബ്നു തുഫൈലിന്റെ നോവൽ  പാശ്ചാത്യരിൽ വരുത്തിയ സ്വാധീനത്തെ പറ്റി  "ലോക സാഹിത്യത്തിൽ ഹയ്യിബ്നു യക്ടാന്റെ സ്വാധീനം"  എന്ന പേരിൽ ഈയിടെയായി അറബിയിൽ പുസ്തകം പുറത്തിറക്കുകയം, പ്രബോധനം ആഴ്ചപ്പതിപ്പിൽ "ലോകം  ഒരു ഇബ്നു തുഫയിലിനെ കാത്തിരിക്കുന്നു" എന്ന ശീർഷകത്തിൽ  ലേഖനം എഴുതുകയും ചെയ്തിട്ടുണ്ട്  ചിന്തകനും മാധ്യമ  പ്രവർത്തകനും സാമൂഹിക പ്രവർത്തകനും  പുസ്തക രചയിതവുമായ  ഇബ്രാഹിം ടൊറന്റോ.

സ്മാർ അത്താർ എഴുതിയ  The Vital Roots of European Enlightenment: Ibnu Tufail's Influence on Modern Western Thought (യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകള്‍: ആധുനിക പാശ്ചാത്യ ചിന്തയില്‍ ഇബ്‌നുതുഫൈലിന്റെ സ്വാധീനം) എന്ന പുസ്തകത്തിൽ ഊന്നിയായിരുന്നു ഇബ്നു തുഫൈലിനെ കുറിച്ച ചർച്ചകൾ. തന്റെ ദീര്‍ഘമായ ഗവേഷണത്തിലൂടെയും വസ്തുനിഷ്ഠമായ പഠനത്തിലൂടെയും  ഹയ്യ്ബ്‌നുയഖ്‌ളാന്‍ പാശ്ചാത്യ പ്രതിഭാമണ്ഡലത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അത് മറച്ചുവെക്കാനും തമസ്‌കരിക്കാനും പാശ്ചാത്യ ബുദ്ധിജീവികളും ജ്ഞാനോദയ നായകരും എത്രമാത്രം ശ്രമിച്ചിട്ടുണ്ടെന്നും സ്മാർ അത്താർ വിശദമായി വിവരിക്കുന്നതായി ഇബ്രാഹിം പറഞ്ഞു. വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മുമ്പിലത്തെ ഉദാഹരണമാണ് ഹയ്യ്ബ്‌നു യഖ്‌ളാന്‍. ആയിരം ഗ്രന്ഥങ്ങള്‍ക്ക് ജന്മം നല്‍കിയ ഗ്രന്ഥമായിരുന്നു ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്‌ളാന്‍ എന്ന് അത്താർ പറയുന്നു.

നോവലിന്റെ സ്വാധീനത്താൽ കഥാ പാത്രം ജീവിച്ചു  എന്ന് പറയപ്പെടുന്ന സറൻദ്വീപ്‌  സന്ദർശിച്ചതിനെ  പറ്റിയും  ഈ നോവൽ പാശ്ചാത്യരിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും സംസാരം തുടർന്നു. ശ്രീലങ്കയുടെ അറബി നാമമാണ് മുത്തുകളുടെ ദ്വീപ്‌ എന്നർത്ഥം വരുന്ന സറദ്വീപ്  ചരിത്രത്തിൽ സറദ്വീപിനു വലിയ  സ്ഥാനവും പ്രശസ്തിയുമുണ്ട്. ഹയ്യിന്റെ കഥക്ക് ഏറ്റവും അനുയോജ്യമായ ദ്വീപാണ് സിലോണ്‍. ആദിമമനുഷ്യന്‍ പാദമൂന്നിയ സ്ഥലം എന്ന് പറയപ്പെടുന്നത് കൊണ്ട്  അതിന് കൂടുതല്‍ പ്രസക്തിയുമുണ്ട്. ഇന്ത്യൻ സമുദ്രവുമായി വ്യത്യസ്ത പൌരാണിക നാഗരിതകല്ക്ക് വാണിജ്യ ബന്ധം ഉണ്ടായിരുന്നതായി നാണയ പരവും ശിലാലെഖനപരവുമായ തെളിവുകൾ സ്ഥാപിച്ചിട്ടുണ്ട്. സുമേറിയൻ ഇന്ത്യൻ നാഗരികതകൾക്കിടയിൽ വാണിജ്യ ക്രയ വിക്രയങ്ങൾ നടത്തിയിരുന്നു. ഫിനീശ്യക്കാർ  ഹദരമൌതിലെ സെബിയൻസ് പേർഷ്യക്കാർ ഇവരൊക്കെ ഈ വാണിജ്യ പ്രക്രിയയിലെ പങ്കാളികളായിരുന്നു. ക്രിസ്തു വർഷം നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടർ പേർഷ്യ ജയിച്ചടക്കിയതിൽ പിന്നെ ഗ്രീക്ക്കാരും റോമാക്കാരും ഇതിൽ പങ്കു ചേർന്നു. ഈ പൌരാണിക നാഗരികതകൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവം അതിന്റെ അത്യുജ്ജലമായ വ്യാപനവും കച്ചവട പ്രക്രിയയിൽ  പങ്കാളികളായ ഈ ഭൂഭാഗത്തെ വ്യത്യസ്ത ജനങ്ങളെ ആദർശ പരമായ സാഹോദര്യത്തിൽ കോർത്തിണക്കി. അവർ പൂർണമായും മുസ്ലിംകൾ ആയിരുന്നില്ലങ്കിലും നല്ലൊരു വിഭാഗം മുസ്ലിം മതാനുയായികൾ ആവുകയായിരുന്നു.

സറൻദ്വീപിലേക്കുള്ള യാത്ര :
ഞങ്ങൾ ആദം മലയിലേക്കു പുറപ്പെട്ടു ആദം മലയുടെ അടിവാരത്തിൽ നിന്നു വീണ്ടും മൂന്നു മണിക്കൂർ യാത്ര ചെയ്യണം. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചുരങ്ങളിലൂടെയായി യാത്ര. സമുദ്ര വിതാനത്തിൽ നിന്ന് 4000 അടി ഉയരത്തിൽ, ഉയരങ്ങൾ താണ്ടുമ്പോൾ താഴെ പച്ച പരവതാനി വിരിച്ച പർവ്വത നിരകൾ കണ്ണത്താ ദൂരത്തിൽ മനോഹരമായ കാഴ്ചകൾ. കളംവരമ്പ്  കത്രിച്ചു മോടി  കൂട്ടിയ ഹരിതവര്‍ണ്ണമാര്‍ന്ന ചായ ത്തോട്ടങ്ങൾ പർവ്വതങ്ങളുടെ കൊടിമുടി വരെ പരന്നു കിടക്കുന്നു. കുറച്ചു കൂടി ഉയരംതാണ്ടിയപ്പോൾ ദൂരെ ഒരു പർവ്വത മുകളിൽ നിവർത്തി വെച്ച ഗ്രന്ഥം പോലെ ഒരു ദൃശ്യം ബ്രിട്ടീഷുകാർ അതിനെ  "ബൈബ്ൾ റോക്ക്" എന്ന് പേരിട്ടു വിളിച്ചു. ചുരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആദം മല അകന്നു അകന്നു പോകുമ്പോലെ തോന്നി, ദൂരത്താൽ കണ്ണത്താ ദൂരം പറയാനില്ലല്ലോ. ആദ്യപിതാവ് നമ്മിൽ നിന്ന് ദശ ലക്ഷം സഹസ്രാബ്ദങ്ങൾ അകലത്തല്ലേ, എങ്കിലും അദ്ദേഹം പാദമൂന്നിയ പർവ്വതം പന്ത്രണ്ടു കിലോമീറ്റർ  അകലെ ഞങ്ങളുടെ മുമ്പിലുള്ള ആശ്വാസം. നടത്തത്തിനു വേഗത കൂട്ടി, ഇപ്പോൾ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട്  5000 അടി മുകളിലാണ്, കുറെ കൂടി മുമ്പോട്ട് ചെന്നപ്പോൾ ബുദ്ധന്റെ ഒരു പ്രതിമ  കണ്ടു. പിന്നിൽ ഒരു ബുദ്ധ ദേവാലയവും മറ്റൊരിടത്ത് ബുദ്ധൻ നിവർന്നു കിടക്കുന്ന മറ്റൊരു  പ്രതിമയും. അവിടെയൊന്നും പള്ളികാളോ അമ്പലങ്ങളോ കണ്ടില്ല. വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം അഞ്ചു മണിയായി കാണും, ഇനി മൂൂന്നു കിലോ മീറ്റർ നടന്നാൽ ആദം മലയുടെ അടിവാരത്തെത്താം, നടക്കാൻ കഴിയുമോ, കൂട്ടത്തിലെ പ്രായ കൂടിയ എന്നോടവർ ചോദിച്ചു.  ഞാൻ സമ്മതം മൂളി, അടിവാരത്തിൽ നിന്നും മല മുകളിലേക്ക് പിന്നെയും നാലു കിലോമീറ്റർ ഉണ്ടന്ന് അവർ പറഞ്ഞു. ഒരു രാത്രി അവിടെ ചിലവഴിച്ചാലെ അതിനു സാധ്യമാകുമായിരുന്നുള്ളൂ, അതെന്നെ കൊണ്ട് കഴിയുമായിരുന്നില്ല, ഞങ്ങൾ നടത്തം തുടർന്നു  കുറച്ചു കൂടെ നടന്നപ്പോൾ ദൂരെ നിന്നും ആദം മല ദൃശ്യമായി അവിടെ നിന്നു കുറച്ചു ഫോട്ടോ എടുത്തു ഞങ്ങൾ തിരികെ പോന്നു.

അല്പം ദീർഘശ്വാസം വലിച്ചു കൊണ്ട് കുറച്ചു നേരം സംസാരം നിറുത്തി.  എന്തോ ഓർത്തതിന് ശേഷം അദ്ദേഹം വീണ്ടും സംസാരം തുടർന്നു.  ഞങ്ങൾ ആദംമല കയറി ഇറങ്ങി തിരിച്ചു വരുമ്പോൾ സഹയാത്രികരിൽ ഒരാൾ എന്നോട്  പറഞ്ഞു. ഇനി റൂമിൽ എത്തി വിശ്രമിക്കുംപോഴായിരിക്കും കാലിനും കൈക്കുമെല്ലാം വേദന അനുഭവിക്കുക, ഞങ്ങൾ വിശ്രമ സ്ഥലത്തെത്തി പക്ഷെ അനുഭവപ്പെട്ടത് നേരെ മറിച്ചായിരുന്നു. ഒരു ക്ഷീണവും തളർച്ചയും തോന്നിയില്ല. ആ മലകയറ്റവും നീണ്ട നടത്തവും നല്ലൊരു വ്യായാമാമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. കുറെ ദിവസത്തേക്കുള്ള വ്യായാമം, ശരീരം മാത്രമല്ല മനസ്സും ഊർജ്ജിതമായി. എന്നിലെ ഭാവന ഉണർന്നു, ഉയർന്നു പറക്കാൻ തുടങ്ങി. ഹയ്യിബിൻ യക്ടാൻ നിഴൽ പോലെ എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി. ത്യാഗപൂർണവും പരീക്ഷണ സമ്പന്നവും സംഭവ ബഹുലവുമായ നീണ്ട കുറെ വർഷത്തെ ജീവിതത്തിനു ശേഷം ഹയ്യുബിൻ യക്ലാൻ എത്തിച്ചേർന്നത് സൃഷ്ടി കർത്താവായ പ്രപഞ്ച  നിയന്താവായ ആദിയും അന്ത്യവുമില്ലാത്ത സർവ്വ ശക്തന്റെ അടുത്തെക്കാണല്ലൊ.  ജനൽ പാളികളിലൂടെ ആകാശത്ത് നിന്നും നക്ഷത്രങ്ങളും ചന്ദ്രനും എന്നെ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു, നിലാവെളിച്ചത്തിലൂടെ എന്റെ മനസ്സ് അതി വേഗം  സഞ്ചരിക്കാൻ തുടങ്ങി. പകലിൽ ഞാൻ സഞ്ചരിച്ച വഴികളിലൂടെ, അത് ഹയ്യിനു  ദർശനം ലഭിച്ച താഴ്വരയായി എനിക്ക് തോന്നി,  എന്റെ മനസ്സിനു വല്ലാത്തൊരു അനുഭൂതി.  ഒരു നിമിഷം ഞാൻ ഹയ്യിനൊടൊപ്പമായി.  ഹയ്യിനു ലഭിച്ച ആനന്ദത്തെ പറ്റി എന്റെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി "ദീപിന്റെ ഏതോ കോണിൽ ഹയ്യ് മൌനമിരുന്നപ്പോള്‍ ആത്മാവ് വിചിത്രവീണയും സപ്തസ്വരങ്ങളും ഹയ്യിനെ കേൾപ്പിച്ചതും, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറിഅകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നതും, ആ ജാലകത്തിലൂടെ മഴയുടെ താളവും, നിലാവിന്റെ പരാഗങ്ങളും, ധൂസരമേഘങ്ങളുടെ വിഷാദങ്ങളും  ദർശിച്ചതും, ഒടുവില്‍ ഹയ്യിന് ബോദ്യമായതും - ഹയ്യിനെയും  ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്,  ഹയ്യിന് ലഭിച്ച ഉന്നതമായ ദര്‍ശനം. ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞ ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ആയിരുന്നു ഹയ്യിന് അനുഭവപ്പെട്ടത്, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. ഹയ്യിനു ലഭിച്ച അനുഭൂതിയിൽ ഒരു നിമിഷം എന്റെ മനസ്സും ആനന്ദം കൊള്ളുകയായിരുന്നു.

എന്റെ മനസ്സിന്റെ സഞ്ചാരം വീണ്ടും തുടർന്നു.   യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകളിലേക്ക്  എന്റെ മനസ്സ് സഞ്ചരിച്ചു. ഈ നോവൽ ലോകത്തെ പ്രമുഖ എഴുത്ത് കാരെ സ്വധീനിച്ച ഓരോ ഘടകങ്ങളിലെക്കും  എഴുത്ത് കാരിലെക്കും എന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി, മനസ്സ്  ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും ഇറ്റലിയിലെയും സ്പൈനിലെയും  എഴുതുകാരിലേക്ക് നീങ്ങി. 
പാശ്ചാത്യലോകത്തെ ഉന്നത പ്രതിഭാശാലികളും സാഹിത്യനായകന്മാരുമായ ഫ്രാന്‍സിസ് ബേക്കന്‍, മില്‍ട്ടന്‍, റൂസോ, വോള്‍ട്ടയര്‍, തോമസ് മൂര്‍, സ്പിനോസാ, വിര്‍ജീനിയാ വൂള്‍ഫ്, അലക്‌സാണ്ടര്‍ പോപ്പ്, തോമസ് അക്വയനസ്, ഡെക്കാര്‍ട്ട്, ഐസക് ന്യൂട്ടന്‍ തുടങ്ങിയവരെല്ലാം ഇബ്‌നുതുഫൈലിന്റെ തത്വചിന്താനോവലിന്റെ സ്വാധീനവലയത്തില്‍ പെട്ടവരായിരുന്നു. ഫ്രെഡറിക് നീഷേയില്‍ പോലും അദ്ദേഹം സ്വാധീനം ചെലുത്തി. ഡാനിയല്‍ ഡിഫോ തന്റെ ഏറ്റവും പ്രശസ്തമായ നോവല്‍, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉത്തുംഗതയില്‍ വിരാജിക്കുന്ന റോബിന്‍സന്‍ ക്രൂസോ  എഴുതാനിരിക്കുമ്പോള്‍ ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖഌന്‍ നൂറ്റാണ്ടുകളായി ബെസ്റ്റ് സെല്ലറായിക്കഴിഞ്ഞിരുന്നു. ഡാനിയല്‍ ഡിഫോവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ സമകാലീനരായ യൂറോപ്യന്‍ ജ്ഞാനോദയ കാലഘട്ടത്തിലെ കവികളെയും ചിന്തകരെയും എഴുത്തുകാരെയും അതാകര്‍ഷിച്ചിരുന്നു.

വീണ്ടും സമാര്‍ അത്താറിന്റെ വരികളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി ''രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, ഇബ്‌നുതുഫൈല്‍ ഒരു ബഹുസ്വരസമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നത്. സ്‌പെയിനില്‍ അറബികളും ബാര്‍ബറുകളും മററു സ്പാനിഷ് വിഭാഗങ്ങളും യൂറോപ്യന്മാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും അടുത്തടുത്തും വേറിട്ടും ജീവിച്ചു (മതസഹിഷ്ണുതക്കും ബഹുസ്വരതക്കും സുവര്‍ണമാതൃക കാണിച്ച മുസ്‌ലിം സ്‌പെയിന്‍ തകർക്കപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട ആ ഉത്തമമാതൃകയുടെ പുനരുത്ഥാനമാണ് ഇബ്‌നുതുഫൈലിന്റെ തത്വശാസ്ത്രം). യൂറോപ്യന്‍ നവോത്ഥാനത്തില്‍ മാത്രമല്ല, പൊതുവേ യൂറോപ്യന്‍ ധിഷണാജീവിതത്തില്‍ തന്നെ ഈ സമൂഹമോഡല്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അവിടെ നിന്നും എന്റെ മനസ്സ് നേരെ സഞ്ചരിച്ചത് ഇംഗ്ലണ്ടിലെക്കും, ഇറ്റലിയിലെക്കും, ഫ്രാന്‍സിലേക്കും സ്പൈനിലേക്കുമായിരുന്നു. അറബി - ലാറ്റിന്‍ ഭാഷകളിലുള്ള ഹയ്യ്ബ്‌നു യഖ്‌ളാന്റെ ഒരു വാല്യം എഡ്‌വാര്‍ഡ് പീകോക്ക് ജൂനിയര്‍ 1671 ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ ഇംഗ്ലീഷ് ഭാഷാന്തരം 1703-ലാണ് പ്രത്യക്ഷപ്പെട്ടത്. റോബിന്‍സണ്‍ ക്രൂസോ പ്രത്യക്ഷപ്പെടുന്നതിന്റെ 16 വര്‍ഷങ്ങള്‍ക്കുമുമ്പ് പണ്ഡിതനും പ്രസിദ്ധീകരണപ്രിയനുമായ  പിതാവ് എഡ്വേര്‍ഡ് പീകോക്ക് തന്റെ മകന്റെ ലാറ്റിന്‍ പരിഭാഷ യൂറോപ്പിലെ മുഴുവന്‍ ഉദ്ബുദ്ധ വിഭാഗങ്ങള്‍ക്കും അയച്ചു കൊടുത്തിരുന്നു.  അതേപോലെ എംപയറിസിസത്തിന്റെ  പിതാവായി അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഫ്രാന്‍സിസ് ബേക്കന്‍ തന്റെ ഉട്ടോപ്പിയന്‍ നോവലായ ന്യൂ അറ്റ്‌ലാന്റിസില്‍   ഒരു കാല്‍പനിക  ദ്വീപ് ഭാവന ചെയ്യുകയുണ്ടായി. ഹയ്യ്ബ്‌നുയഖ്‌ളാനിന്റെ സ്വാധീനം അതില്‍ പ്രകടമാണ്. മതഭക്തരായ അതിലെ നിവാസികള്‍ ശുദ്ധ-ശാസ്ത്രീയ വിജ്ഞാനത്തിന്റെയും ഭക്തരാണ്.

ഇറ്റലിയിലെ ദാര്‍ശനികനും തത്വചിന്തകനുമായിരുന്നു പികോ മിരാന്‍ഡോളാ 1493-ല്‍ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ആദ്യത്തെ ലാറ്റിന്‍ പരിഭാഷ പ്രസിദ്ധീകരിച്ചു. (പ്രസിദ്ധ ഗ്രീക്ക് ചിന്തകനായ പ്ലാറ്റോയുടെ തത്വശാസ്ത്രങ്ങളോട് പൗരസ്ത്യരീതിയിലുള്ള ചില സിദ്ധാന്തങ്ങള്‍ സങ്കലനം ചെയ്തുണ്ടാക്കിയ നവീനതത്വശാസ്ത്രമാണ് നിയോപ്ലാറ്റോനിസം). മറ്റൊരു ലാറ്റിന്‍ തത്വചിന്തകനായ അലമാനോ ഹയ്യ്ബ്‌നുയഖ്‌ളാന്റെ പ്രമേയവും തലക്കെട്ടും തന്റെ നിരുപമ ഗ്രന്ഥമായ  'അമര്‍ത്യനി'ല്‍  അനുകരിച്ചിട്ടുണ്ട്. അറബി-ജൂത തത്ത്വശാസ്ത്രങ്ങള്‍ പഠിച്ച അദ്ദേഹം പരിപൂര്‍ണത അഥവാ ദൈവവുമായുള്ള ലയനം എങ്ങനെ സാധിക്കുമെന്ന് കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരളവോളം ഹയ്യ്ബ്‌നു യഖ്‌ളാനെപ്പോലെ ശാസ്ത്രീയവും ആത്മീയവുമായ തീക്ഷ്ണ ചിന്താമനനങ്ങളുടെ ജീവിതം നയിച്ചുകൊണ്ട് മനുഷ്യര്‍ക്ക് ഭൗതിക ലോകത്തിനപ്പുറത്തേക്കുയരാനും ദൈവലയനം ആസ്വദിക്കാനും സാധിക്കുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. എല്ലാ അപൂര്‍ണതകളില്‍ നിന്നും മുക്തനായി എകനായ ഒരുവനുമായുള്ള അഭേദ്യബന്ധത്തിലൂടെ നാം അവനുമായി ലയനം നേടുന്നു-ഇബ്‌നു തുഫൈല്‍ ഇതാണ് സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇബ്‌നുതുഫൈലിന്റെ ഇസ്‌ലാമിക പശ്ചാത്തലം സൂക്ഷ്മമായി ഗ്രഹിക്കാത്തതാണ് അലമാനോവിന്റെ പ്രശ്‌നമെന്ന് പറയാം; രണ്ടുപേരുടെയും ചിന്തകളില്‍ പല സാദൃശ്യങ്ങളും ഉള്ളതോടൊപ്പം തന്നെ. ഇബ്‌നുതുഫൈലിന്റെ സ്വാധീനം ഫ്‌ളോറന്‍സിന്റെയും ഇറ്റാലിയന്‍ അര്‍ധദ്വീപിന്റെയും അതിര്‍ത്തികള്‍ അതിലംഘിച്ച് യൂറോപ്പ് മുഴുവന്‍ വ്യാപിച്ചു.

1596ല്‍ ജനിച്ച റേഷനലിസത്തിന്റെ (ശാസ്ത്രീയമായി പഠിക്കാതെ അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും ആശ്രയിച്ചുള്ള ചിന്താരീതി - അനുഭവവാദം) പിതാവായി അറിയപ്പെട്ട റനേ ഡെക്കാട്ട്, 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' എന്നു പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇബ്‌നുതുഫൈലിനെ സ്വാംശീകരിക്കുകയായിരുന്നു. സ്‌പെയിനിലെ തത്വജ്ഞാനിയായിരുന്ന ഗ്രേസിയന്‍സി ന്റെ കാല്‍പനിക നോവലായ ദക്രിട്ടിക്കിലെ നായകന്‍ വളര്‍ന്നത് ഒരു വന്യജന്തുവിന്റെ കൂടെയായിരുന്നു. മനുഷ്യനാഗരികതയെന്തെന്നറിയാതെ തന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹം ഏകാന്തനായി ഒരു ദ്വീപിലെ ഗുഹയില്‍ കഴിച്ചുകൂട്ടി. സമൂഹം അദ്ദേഹത്തിന് അനാകര്‍ഷകമായി അനുഭവപ്പെട്ടു. പകരം പ്രകൃതിയിലേക്ക് മടങ്ങി. ദൈവത്തെക്കുറിച്ച പരമാര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഗ്രേസിയന്‍സ് ഹയ്യ്ബ്‌നുയഖ്‌ളാനെ അനുകരിച്ചുവെന്ന കാര്യത്തില്‍ ആധുനിക സാഹിത്യവിമര്‍ശകര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും 1681-ല്‍ ദ ക്രിട്ടിക് ഇംഗ്ലീഷ് ഭാഷാന്തരം ചെയ്ത ചരിത്രകാരന്‍ പോള്‍ റെയ്കാന്റെ അഭിപ്രായത്തില്‍, ഇബ്‌നുതുഫൈലിന്റെ കഥാപാത്രമായ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ചരിത്രത്തില്‍ നിന്നാണ് ഗ്രേസിയന്‍സ് തന്റെ സ്വപ്നം നെയ്‌തെടുത്തത്.

വീണ്ടും എന്റെ മനസ്സ് പകൽ ഞങ്ങൾ നടന്ന കുന്നിൻ ചെരിവിലേക്ക്  തന്നെ തിരിച്ചു വന്നു.ഈ ദ്വീപിൽ നിന്നും ഹയ്യിനെ വളർത്തിയ മാനിനേയും അതിന്റെ മരണവും നേരിൽ കാണുമ്പോലെ തോന്നി  "ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണം ഹയ്യിനെ  വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷമായിരുന്നു അത്, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തിയ നിമിഷം, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി". നോവലിലെ ഈ  ഒരു ചിത്രം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു  ഒരു നിമിഷം ആ ഓർമ്മകൾ എന്നെയും ഒരു പാട് സങ്കടപ്പെടുത്തി എല്ലാം നേരിൽ കാണുമ്പോലെ എനിക്ക് തോന്നി.

ഇത്രയും ഉള്ളുതുറന്നു പറഞ്ഞപ്പോൾ ഇബ്രാഹീമിനോടൊപ്പം ഞാനും ഹയ്യിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു സറന്‍ദ്വീപിലൂടെയുള്ളയുള്ള ഈ സഞ്ചാരം ശരിക്കും  ലോക സാഹിത്യത്തിലൂടെയൂടെയുള്ള സഞ്ചാരമായി എനിക്കനുഭവപ്പെടുകയായിരുന്നു.

Wednesday, September 3, 2014

ജിബ്രാന്റെ കഥകൾ

ശില്പങ്ങൾ .....

മനോഹര ശിൽപം
ഒരു താഴ്വരയിൽ താമസിച്ച ഒരു കർഷകന്റെ വീട്ടു മുറ്റത്ത് ഒരു പഴയ മനോഹരമായ ശിൽപം അസ്ഥാനത്ത് വീണു കിടക്കുന്നുണ്ടായിരുന്നു. ആ ശില്പത്തെ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല.  അച്ചനപ്പൂപ്പന്മാരുടെ കാലത്തെ അതെവിവിടെയുയുണ്ടായിരുന്നു. ഒരിക്കൽ ഒരു നഗരവാസി അയാളുടെ വീടിനരികിലൂടെ നടക്കുന്നതിനിടയിൽ ആ ശിൽപം കണ്ടു. അയാൾ അതിൽ ആകൃഷ്ടനായി. കർഷകനോടു ആ ശിൽപം വിൽക്കുമോ എന്ന് ചോദിച്ചു. കർഷകൻ പറഞ്ഞു "ഈ പഴയ ശിൽപം ആര് വാങ്ങാനാണ്" നഗരവാസി പറഞ്ഞു എങ്കിൽ "ഞാൻ അതിനു ഒരു വെള്ളി നാണയം" നല്കാം. അയാൾ ആശ്ചര്യപ്പെട്ടു. ഞാൻ ഇത് വരെ തിരിഞ്ഞു നോക്കാത്ത ഈ കല്ലിനു വെള്ളി നാണയമോ അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. സന്തോഷത്തോടെ ഒരു വെള്ളി നാണയത്തിന്  ശിൽപം അയാൾ നഗരവാസിക്ക് വിറ്റു. നഗരവാസി ആ ശില്പത്തെ ആനപ്പുറത്തെറ്റി നഗരത്തിലെത്തിച്ചു. കുറച്ച് കാലത്തിനു ശേഷം ഗ്രാമീണ കർഷകൻ നഗരത്തിലേക്ക് പോകാൻ ഇടയായി. തെരുവിലൂടെ നടക്കുന്നതിനിടയിൽ മനോഹരമായ കെട്ടിടത്തിനു താഴെ വലിയ തിരക്ക് കണ്ടു. ഒരാൾ വിളിച്ചു പറയുന്നു "കടന്നു വരൂ കടന്നു വരൂ ലോകത്തെ ഏറ്റവും മനോഹരമായ നിങ്ങളെ വിസ്മയിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു കലാ സൃഷ്ടി കാണാൻ, ഒരു മഹാ ശില്പിയുടെ കര വിരുതുകൾ കൊണ്ട് രൂപപ്പെടുത്തിയ മനോഹരമായ കാഴ്ച കാണാൻ വെറും രണ്ടു വെള്ളി നാണയങ്ങൾ മാത്രം" ഗ്രാമീണ മനുഷ്യനും രണ്ടു വെള്ളി നാണയം കൊടുത്ത് അകത്തേക്ക് കടക്കാനുള്ള ടിക്കറ്റ് വാങ്ങിച്ചു. അകത്തേക്ക് പ്രവേശിച്ചു. താൻ ഒരു വെള്ളി നാണയത്തിന് വിറ്റ ശില്പമായിരുന്നു അയാൾക്ക്‌ അവിടെ കാണാൻ കഴിഞ്ഞത് .

മൂല്യ ബോധം
ഒരാൾക്ക്‌, തന്റെ നിലം ഉഴുതു മറിക്കുന്നതിനടയിൽ മനോഹരമായ ഒരു പ്രതിമ കിട്ടി, ഏതോ ഒരു വലിയ ശില്പി മാർബിൾ കൊണ്ട് തീർത്ത മനോഹരമായ ഒരു പ്രതിമ. കൗതുക വസ്തുക്കളും പ്രതിമകളും ഇഷ്ടപ്പെടുക്കുകയും അത് വിലയ്ക്ക് വാങ്ങുകയും ചെയ്യുന്ന ഒരാളെ കണ്ടത്തി വലിയ തുകയ്ക്ക് അയാൾ അത് വിറ്റു. ആ പണവുമായി വീട്ടിലേക്കു തിരിക്കുമ്പോൾ അയാൾ ചിന്തിച്ചു. ഇത്രയും പണം കൊണ്ട് ജീവിതത്തിൽ എന്തല്ലാം ചെയ്തു തീർക്കാം ഏതോ കാലത്തെ, ചെളിയിൽ കിടന്ന ജീവനില്ലാത്ത ഒരു പ്രതിമക്കു വേണ്ടി ഇത്രയും പണം എങ്ങിനെ ഒരാൾക്ക്‌ ചിലവഴിക്കാൻ കഴിയുന്നു. അത് വാങ്ങിയ ആ മനുഷ്യൻ ആ പ്രതിമയെ നോക്കിക്കൊണ്ട്‌ സ്വയം പറഞ്ഞു എന്തൊരു സൌന്ദര്യമാണിതിനു ജീവൻ തുടിച്ചു നില്ക്കുന്ന ഈ പ്രതിമ ഏതോ ഒരു ശില്പിയുടെ സ്വപ്ന സാക്ഷാല്ക്കാരമായിരുന്നു. കാലങ്ങളോളം ചെളിയിൽ പുരണ്ട, ഇപ്പോൾ ഇത്രയും തിളക്കമാർന്ന ഈ ശില്പത്തെ നിർജീവമായ കുറെ നാണയത്തുണ്ടുകൾക്ക് പകരം എങ്ങിനെ ഒരാൾക്ക്‌ വിൽക്കാൻ കഴിയുന്നു .
Related Posts Plugin for WordPress, Blogger...