Showing posts with label പുസ്തക പരിചയം. Show all posts
Showing posts with label പുസ്തക പരിചയം. Show all posts

Thursday, September 18, 2014

എഴുത്തിലെ അഗ്നിസ്പ്പർശം


'ആകാശച്ചെരുവില്‍ നക്ഷത്രങ്ങള്‍ മൂടല്‍ മഞ്ഞിന്റെ ജാലകങ്ങള്‍ നീക്കി ഭൂമിയെ ഒളിഞ്ഞു നോക്കുന്നു. ലില്ലിപ്പൂക്കളുടെ ചുണ്ടുകളില്‍ പൂപ്പട്ടു വിരിച്ച ചിത്രശലഭങ്ങള്‍. അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്നു താഴ്‌വരയിലെ മേഘ ശകലങ്ങള്‍. ഒരു പട്ടുനൂല്‍ പുഴുവിന്റെ ആയുസ്സിലൂടെ ഊര്‍ന്നിറങ്ങി പോകുന്നു സ്വപ്‌നങ്ങള്‍. കണ്ണില്‍ ഒരു കനല്‍ എരിയുന്നതിന്റെ നീറ്റല്‍. ഇഴ മുറിഞ്ഞു കൊണ്ടൊരു മൗനത്തിന്‍ സ്വനവും മഴ നനഞ്ഞു  കൊണ്ട് ഒരാള്‍ ജാലകത്തിനപ്പുറം വെയില്‍ കൊണ്ട് ദാഹിച്ച പകലിന്റെ ആത്മാവ്.' ചിന്തകള്‍ കൊണ്ടും ഭാഷയുടെ സൗന്ദര്യംകൊണ്ടും പുതുതലമുറയിലെ കരുത്തുള്ള എഴുത്തുകാരിയായി മാറുകയാണ് ഹണി ഭാസ്‌ക്കരന്‍. പലതും വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യരോട്, സ്‌നേഹിക്കുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇരുട്ടിലേക്ക് വലിച്ചെറിയുന്നവരോട്, നിലനില്പിന് വേണ്ടി മറ്റുള്ളവരുടെ ഹൃദയത്തിലും ജീവിതത്തിലും മുറിവ് വീഴ്ത്തുന്നവരോട്, അധികാരത്തിന്റെ ഗര്‍വില്‍ അന്യന്റെ വേരുകള്‍ പറിച്ചു മാറ്റുന്നവരോടും കാലുറപ്പിച്ച മണ്ണിനെ കുഴിച്ചെടുക്കുന്നവരോടും ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു അവര്‍. ഒപ്പം  മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ചു ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. കവിതകളിലെ വരികള്‍ ഭാവനക്കപ്പുറം തിരിച്ചറിവിന്റേയും വിവേകത്തിന്റേയും ഉള്‍ക്കാഴ്ച്ചകള്‍ കൂടിയുള്ളതാണ്. ഓരോ ബന്ധങ്ങളിലും സൗഹൃദങ്ങളിലും കടന്നു കൂടുന്ന മനുഷ്യനിലെ മനുഷ്യത്വത്തിന്റെ കവച മണ്ഡലം തിരയുകയാണ്  മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന ഹണിയുടെ കവിതാ സമാഹാരം. 

ആര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയാത്ത, കുഴിച്ചു മൂടാന്‍ കഴിയാത്ത കാഴ്ചകളും അനുഭവങ്ങളും പ്രതിഷേധങ്ങളുമാണ്  കവിതകളില്‍ നിറഞ്ഞു നില്ക്കുന്നത്. വിശന്നു കരയുന്ന അനാഥത്വം അനുഭവിക്കുന്ന പല സ്ത്രീകളും ഭ്രൂണങ്ങളെ  പോലും തന്നില്‍നിന്നും നിഷ്‌കരുണം പറിച്ചെറിയുന്നു. അവയുടെ  ശബ്ദമില്ലാത്ത കരച്ചിലുകളാണ്  മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന കവിത. നെഞ്ച് പൊള്ളിക്കരയുന്ന ഒരമ്മ മനസ്സാണ് ഇവിടെ എഴുത്തുകാരിയുടേത്. തന്റെ ശരികള്‍ ഉറക്കെ വിളിച്ചു പറയുകയും ആ ശരികളെ തന്റെ നിലപാടുകളായി കാണുകയും ആ നിലപാടുകളെ തന്റെ രാഷ്ട്രീയമായും എഴുത്തിലൂടെ കൊണ്ടുവരികയും ചെയ്ത  പ്രതിഭയുടെ അഗ്നിസ്പര്‍ശമാണ് 'എ ഫയര്‍ ടച്ച്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം. സി വി രവീന്ദ്രനാഥ് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പറഞ്ഞത് കവിത വായിക്കുന്ന വായനക്കാരന്‍  കവിയത്രിയുമായി പ്രണയത്തിലാകും, അല്ലങ്കില്‍ അവരുടെ കവിതകളോട് പ്രണയത്തിലാകും എന്നാണ്. 'Afire touch a collection of poems by Mrs. Honey Bhaskaran, is a heart throb which can melt thy thoughts into tears and flow unto thy heart as compassion either you will fall in love with the poetess or with her poems'.

ഓരോ പുലരിയിലും വഞ്ചനയും ചതിയുമില്ലാത്ത വെട്ടും കൊലയുമില്ലാത്ത സ്ത്രീ- പുരുഷ ഭേദമന്യേ സ്വാതന്ത്ര്യം അനുഭവിക്കുന്ന ലോകത്തെ പ്രതീക്ഷിക്കുന്നുണ്ട് എഴുത്തിലെ ഈ അഗ്നിശലഭം. എവിടെ ജീവിച്ചാലും ഏതു രാജ്യത്തേക്ക് ജീവിതം പറിച്ചു നട്ടാലും വീട്ടിലേക്കുള്ള വഴി മറക്കാതെ കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ വഴികളില്‍ ഒരു കൈ തന്ന് കൂടെ നടന്നവരെയും അനുഭവങ്ങളുടെ തീവ്രമായ വേദനകളില്‍ പിടയുമ്പോള്‍ ചേര്‍ത്ത് പിടിച്ചവരേയും ഒരു നോട്ടം കൊണ്ടുപോലും സ്‌നേഹത്തിന്റെ കരുതല്‍ തന്നവരെയും മറക്കാതിരിക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നു. 'വീട്ടിലേക്കുള്ള വഴി' എന്ന കവിതയും 'അക്ഷരക്കറ്റ' എന്ന ആദ്യ കവിതാ സമാഹാരവും അതാണ് നമ്മോടു പറയുന്നത്. അക്ഷരക്കറ്റയുടെ ആമുഖം എഴുതിയിരിക്കുന്നത് മലയാളഭാഷാ പാഠശാല ഡയറക്ടര്‍ ഭാസ്‌ക്കരപ്പൊതുവാളാണ്. അരക്ഷിതമായ കുട്ടിക്കാലവും ഭയവും വേദനയും മനസ്സിന്റെ അനാഥത്വവും ഒറ്റപ്പെടലുകളുടെ തുരുത്തിലേക്ക് കൊണ്ടുപോയതും അമ്മയുടെ കണ്ണുകളില്‍ എപ്പോഴും പെയ്തു നിറഞ്ഞ മഴയും അതിജീവിതത്തിനുള്ള കരുത്തു പകര്‍ന്നു. കൂടെ സഞ്ചരിക്കാന്‍, സാന്ത്വനിപ്പിക്കാന്‍ തളര്‍ന്ന മനസ്സിന് കരുത്ത് നല്കാന്‍ അമ്മ വായിച്ചു തന്ന പുസ്തകങ്ങളും ഊര്‍ജ്ജമുള്ള കഥാപാത്രങ്ങളും വായനയിലേക്കുള്ള വഴി തിരിച്ചു വിട്ടതും പുസ്തകങ്ങളിലൂടെ  പറയുന്നുണ്ട്.

വേദനകളെ കവച്ചു വെക്കാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തേക്ക് പ്രവേശിക്കുകയും  മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ഓരോന്നും പുറന്തള്ളാന്‍ എഴുത്തിലേക്ക് അഭയം  തേടിയതായും ഹണി പറയുന്നു. 'അഗ്നിപുത്രി' എന്ന കവിതയിലൂടെ സമൂഹത്തോട് വിളിച്ചു പറയുന്നത് ഇങ്ങനെയാണ്:
'ഞാന്‍ അഗ്നിയായും കടലായും
നിങ്ങള്‍ക്ക് മുമ്പില്‍ പാഞ്ഞെത്താം
ആഞ്ഞു വീശുന്ന ചിന്തയുടെ തിരമാലകളില്‍ കുടുങ്ങി
പലര്‍ക്കും ശ്വാസം മുട്ടാം
വികലമായ ഭൗതിക ഭ്രമങ്ങള്‍ക്കെതിരെ
തീപ്പന്തങ്ങള്‍ എറിഞ്ഞേക്കാം'

അനുഭവങ്ങള്‍ വിഷയമാക്കി കാണുന്ന കാഴ്ചകള്‍, നേരിട്ടുള്ള കേള്‍വികള്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍ കവിതയിലൂടെ പങ്കു വെക്കപ്പെടുമ്പോള്‍ ആ വേദനകള്‍ വായനക്കാരന്റേതും കൂടിയാവുകയാണ്. വായനക്കാരും അതിലൊളായി മാറുകയാണ്.  ദുരനുഭവങ്ങളുടെ പിടച്ചിലിലും ആക്രമിക്കപ്പെടുന്നവരുടെ നിസ്സാഹായതയില്‍ അക്ഷരങ്ങളുടെ ആര്‍ദ്ര സ്പര്‍ശത്താല്‍ അവരുടെ മുറിവുകളില്‍ തലോടുകയാണ്.
ബന്ധനങ്ങളുടെ തുടലുകള്‍ പൊട്ടിച്ചെറിയാന്‍ കഴിയാതെ പലയിടങ്ങളിലും നിസ്സഹായയായിപ്പോകുന്ന, മനഃപ്പൂര്‍വ്വം പുഞ്ചിരികള്‍ ചുണ്ടിലൊട്ടിച്ചു വെക്കേണ്ടി വരുന്ന, പുഞ്ചിരികളുടെ പൂക്കാലം കൊണ്ട്, സൗഹൃദങ്ങളുടെ ശിശിരംകൊണ്ട് ജീവിതത്തിന്റെ, ആത്മാവിന്റെ, വേനലിനെ മറച്ചു പിടിക്കേണ്ടി വരുന്ന അനേകം പൊയ്മുഖങ്ങള്‍ എടുത്തണിയേണ്ടി വരുന്നവരുടെ ജീവിതം കവിതകളിലൂടെ വരച്ചിടുന്നു.
'നിന്റെ അടുത്ത് എത്തുമ്പോള്‍
ഞാനൊരു മഞ്ഞുമലയാകും
ഉരുകിയൊലിച്ചു ഞാനൊടുവില്‍ വന്നു ചേരുക
നിന്റെ കാല്‍ ചുവട്ടിലാണ്'
സ്‌നേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്, അനാഥത്വത്തിന്റെ വേദന, കാട്ടുതേന്‍ പോലുള്ള പ്രണയത്തിന്റെ ഉന്മാദാവസ്ഥ എടുത്തു കാണിക്കുന്ന മനോഹര വരികളാണിത്.
പ്രണയം എന്നത് സുന്ദരമായ ഒരവസ്ഥയാണ്. ഞാനറിഞ്ഞ ഹൃദയം കൊണ്ട് ഏറ്റവും സുന്ദരിയായ പ്രണയിനി, ഞാന്‍ തന്നെയാണ്. പ്രണയിക്കുന്ന പുരുഷനോടൊപ്പം നില്‍ക്കുന്നവളായിരിക്കണം യഥാര്‍ഥ പ്രണയിനി. 'എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു' എന്ന മാധവിക്കുട്ടിയുടെ വരികള്‍ ഹണി എപ്പോഴും ചേര്‍ത്ത് പിടിക്കുന്നു. സ്‌നേഹിക്കുന്ന പുരുഷന്റെ ഹൃദയത്തിന് ചുറ്റിലും വണ്ടുപോലെ മൂളിപ്പറക്കുന്ന അവന്റെ വേനലിന് ചുറ്റിലും മഞ്ഞുമല പോലെ ഉരുകി ലയിക്കുന്ന, കടല്‍ പോലെ ആര്‍ത്തിരമ്പിയും പുഴ കടലിനോടു സംഗമിക്കുന്ന പോലെ ഭദ്രവും തീഷ്ണവുമായ പ്രണയം. പ്രണയത്തിനു ശരിയും തെറ്റുമില്ല. പ്രണയിക്കുന്നവര്‍ക്ക് കാലവും ദേശവുമില്ല. പ്രായവും പരിധിയുമില്ല. വിധേയപ്പെടാതെ, കീഴടക്കാതെ ഒറ്റ ബിന്ദുവിലേക്ക് ആത്മാവും മനസ്സും ഒന്നായിത്തീരുന്ന അവസ്ഥ. പ്രണയം മനുഷ്യനോടു തന്നെ ആവണമെന്നില്ല. പ്രകൃതിയോടാവാം, ആകാശത്തോടാവാം.  പ്രണയമില്ലാത്ത എഴുത്തിന് നിലനില്പില്ല. പ്രണയത്തിന്റെ താഴ്‌വരയിലേക്ക് ഹണി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഇങ്ങനെയാണ്.
'വരൂ, നമുക്കൊരിടം വരെ പോകാം
പ്രണയത്തിന്റെ മുന്തിരി കായ്ച്ച
ചെറി മരങ്ങള്‍ക്കിടയിലൂടെ
പ്രണയിതാക്കളുടെ താഴ്‌വരയിലേക്ക്
പ്രണയം നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍
നഗ്നരായി നടക്കുന്ന
ആ കൊച്ചു നഗരങ്ങളിലേക്ക്
നമ്മുടെ ഹൃദയങ്ങള്‍ കൈ കോര്‍ക്കട്ടെ
വിരലുകള്‍ പുതിയ സ്വപ്‌നങ്ങള്‍ തിരയട്ടെ
ചുംബനങ്ങളില്‍ ഞെട്ടറ്റു പോകാതെ
ചുണ്ടുകള്‍ പ്രണയത്തിന്റെ
സമ്മാനങ്ങള്‍ കൈ മാറട്ടെ
നമ്മുടെ പ്രണയത്തിന്റെ
സംഗീതം കേട്ട്
നക്ഷത്രങ്ങള്‍ കണ്‍ചിമ്മും
രാത്രിയുടെ കിരീടത്തില്‍ രത്‌ന കല്ലുകള്‍ പോല്‍
നക്ഷത്രങ്ങള്‍
പരസ്പരം മുഖം കണ്ടിരിക്കാന്‍
വെളിച്ചം തൂവും നിലാവ്'.

പ്രണയിച്ച പെണ്‍കുട്ടി മരിച്ചു പോയിട്ടും ആ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സെമിത്തേരിയിലെ പെട്ടി അടയ്ക്കുമ്പോള്‍ മാത്രം ഇനി ഒരിക്കലും അവള്‍ തിരിച്ചു വരില്ല എന്നോര്‍ത്ത് കരയുന്ന പ്രണയിതാവിന്റെ ദുഃഖം ''I didn't cry when she died' എന്ന കവിതയില്‍
I didn't cry when she died
But she was scared of the crowd
So I waited till they
were about to seal the coffin
But,
She didn't open her eyes
then I realized
She would never come back
all the people had gone
I sat near the grave
eyes raining tears
she was my love

കൂട്ടിലകപ്പെട്ട പക്ഷി 'A captured parrot' പറയുന്നത് സ്വര്‍ണ്ണക്കൂട്ടില്‍  വളരുമ്പോഴും ഈ ലോകം കാണാന്‍ സ്വാതന്ത്ര്യം ഇല്ലാതെ ജീവിക്കേണ്ടി വരുന്ന മനുഷ്യരെ കുറിച്ചാണ്.
I buried your dreams
in a cage
and,
I felt my beating veins
all the time your death tugged my emotions
with a silent look

നിരായുധരുടെ വേദനകളെ കുറിച്ചും കൊല ചെയ്യപ്പെടുന്നവരെ കുറിച്ചും മനുഷ്യ ജീവിതത്തിനുമേല്‍ കപട രാഷ്ട്രീയ അധിനിവേശത്തെ കുറിച്ചും പറയുന്ന വരികളാണ് 'എന്റെ കണ്ണുകള്‍ക്ക് പനിക്കുന്നു' എന്ന കവിത.
'ഒഴുക്ക് നിലയ്ക്കാത്ത ഒരു നദിയായ്
നിന്റെ ചുവന്നു കലങ്ങിയ മിഴികള്‍'

ഉപാധികളില്ലാത്ത എഴുത്ത്, അടിച്ചമര്‍ത്തപ്പെടുന്ന ചിന്തകള്‍ക്ക്, വേദനകള്‍ക്ക് ചേക്കേറാന്‍ ഭദ്രമായ ഹൃദയത്തിന്റെ ചില്ല ആഗ്രഹിക്കുന്ന, സ്വപ്‌നങ്ങള്‍ക്ക് വിരിഞ്ഞിറങ്ങാന്‍ അഭയകേന്ദ്രം തിരയുന്ന 'മാത്ര' എന്ന കവിത. നോവിക്കുന്ന മുറിവുകളില്‍ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്ന മുഷിഞ്ഞ മുഖംമൂടി ഊരി എറിയാന്‍ ആഗ്രഹിക്കുന്ന വെമ്പലുകളാണ്.  ആര്‍ദ്രവും സ്‌നേഹമസൃണവുമായ ഒരു ഹൃദയവും കാണാം. തൂവല്‍ത്തുമ്പില്‍ പ്രഭാത തുഷാരം പോലെ എഴുത്തുകാരി അത്  ഈ കവിതയിലൂടെ ഓര്‍ത്ത് വെക്കുന്നു.
'ഉള്ളം നോവിക്കുന്ന മുറിവുകളില്‍ നിന്നും
എനിക്ക് പുറത്തു കടക്കണം
ഈ മുഷിഞ്ഞ മുഖംമൂടി
ഊരിയെരിയണം
എനിക്ക് സ്‌നേഹിക്കണം നിന്നെ
ഉപാധികളില്ലാതെ
ഒടുവില്‍ നിന്റെ വേരുകളിലേക്ക് തന്നെ
മടങ്ങണമെനിക്ക്
മണ്ണിലേക്ക് കൈകളാഴ്ത്തി നില്‍ക്കുന്ന
മൃത്യുവിന്‍ മരവള്ളികളില്‍ കൂടി
വന്നിടത്തേക്കു തന്നെ'.

ഒരു കാലത്ത് മനുഷ്യന്റെ സ്വപ്‌നങ്ങള്‍ പേറി ഒഴുകിയിരുന്ന പുഴകളും കടലും ഇന്ന് ജീവിക്കുന്നവുടെ വിസര്‍ജ്യങ്ങള്‍ പേറുന്ന അവസ്ഥയെ കുറിച്ചു എഴുത്തുകാരി വേവലാതിപ്പെടുന്നു. ഭൂമി വിവസ്ത്രയാക്കപ്പെടുമ്പോള്‍  അതിലുള്ള വേദന. നഗരവത്കരണം ഗ്രാമനന്മയെ കൊള്ളയടിക്കുമ്പോള്‍ നീറുന്ന ഒരു കവി മനസ്സ്. വരണ്ടു പോയ പുഴയും നികത്തപ്പെട്ട വയലും  മഴുവിന്റെ മുറിവേറ്റ മരവും പ്രകൃതിക്ക് മേല്‍ മനുഷ്യന്റെ കടന്നാക്രമണങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുമ്പോള്‍  കവി വേദന കൊണ്ട്  പറയുന്നതിങ്ങനെയാണ്:
'നിനക്ക് വിലയ്ക്ക് വാങ്ങുവാനിനി
മഴ ബാക്കിയില്ല
മഴ പെയ്യിക്കുവാന്‍
മരങ്ങള്‍ ബാക്കിയില്ല.
അടുപ്പില്‍ പുകയ്ക്കാതെ നോക്കുക
നേരിനായി ക്ഷോഭിക്കുന്നവന്റെ
മനസ്സും തലച്ചോറും'.

പ്രകൃതിയെപ്പറ്റിയും കാടിന്റെ കണ്ണുനീരിനെയും പറ്റി പറയുന്ന കവിത. ഒരു വനഭൂമി തരിശായി മാറുമ്പോള്‍ പുല്‍മേടുകള്‍ക്ക് തീ വെക്കുമ്പോള്‍ വെന്തുമരിക്കുന്ന ജീവികളെ കുറിച്ചും മൃഗങ്ങളെ കുറിച്ചും പക്ഷികളെ കുറിച്ചും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത നഷ്ടങ്ങളെ കുറിച്ചും ശക്തമായി പ്രതിഷേധിക്കുന്ന കവിതയാണ്
'dont dare to do'
'The dead trees
the thirsting river beds
dry fields,
jungles without noise
silent like the grave
skeletons of destiny'

കാവി വസ്ത്രത്തില്‍ കാപട്യം മൂടി സമൂഹത്തെ വഞ്ചിക്കുന്ന ആള്‍ദൈവങ്ങളോടും മനുഷ്യത്വം മറന്നു പരസ്പരം വാളെടുക്കുന്നവരോടും 'ആള്‍ദൈവങ്ങള്‍' എന്ന കവിതയിലൂടെ പ്രതികരിക്കുന്നു:
'കാവി വസ്ത്രത്തില്‍
കാപട്യം മൂടി
ഭജന പാടും ചില
ദൈവ പുരോഹിതര്‍'.
പ്രവാസികളെ കുറിച്ചു പ്രതിപാദിക്കുന്ന കവിതയാണ്  'അറവു ശാലയിലെ ഒട്ടകങ്ങള്‍'.
'ദൈന്യതയുടെ നിശാ ശലഭങ്ങള്‍
കണ്ണുകളില്‍ നിന്നും കൂടൊഴിഞ്ഞു
ഉച്ചിയിലെ നരച്ച ചില്ലകളില്‍
ചേക്കേറി തുടങ്ങും
അകിടിലെ പാല്
കറന്നെടുക്കുന്ന ബന്ധുക്കള്‍
പിന്നീട് ചോരയും
ഊറ്റാന്‍ തുടങ്ങും'.

സ്ത്രീമാംസം ഭക്ഷിക്കാന്‍ ഇരകളെ തേടുന്ന ചില മനുഷ്യര്‍. മനുഷ്യമനസ്സിന്റെ നേരിനും നന്മയ്ക്കും വില കൊടുക്കാത്ത മൃഗമായി മാറുന്ന ആളുകളെ കുറച്ച് ചെയ്യാത്ത തെറ്റിന്റെ പേരിലും സമൂഹത്തിന്റെ കപട സദാചാരത്തിന് ഇരകളായി ജീവിക്കേണ്ടി വരുന്നവരുടെ ജീവിതം പറയുന്ന  'അഭിസാരികയല്ല ഞാന്‍' എന്ന കവിത ആരെയും ഇരുത്തിച്ചിന്തിപ്പിക്കും.
'അവളുടെ നളിന നേത്രങ്ങളില്‍
ഉച്ച സൂര്യന്‍ ചുട്ടു പഴുത്തിരുന്നു
അവളുടെ തലച്ചുമടില്‍
മണ്‍കുടങ്ങള്‍
വരണ്ട ഹൃദയം കാണിച്ചു കരഞ്ഞു
അവളുടെ മാംസം ഭക്ഷിച്ചവര്‍
മറ്റൊരിരയെ തിരയുന്നുണ്ടാവണം'

മദ്യം മണക്കുന്ന രാത്രികള്‍ക്ക് തൊട്ടുകൂട്ടാന്‍ സ്ത്രീ ശരീരങ്ങള്‍ തിരയുന്ന, വിയര്‍പ്പിന്റെ ഗന്ധം രുചിക്കുന്ന, നിലവിളികളെ കൂട്ടിലടക്കുന്ന പുരുഷാധിപത്യത്തെ കുറിച്ചും നഗര നഗ്നതയെ കുറിച്ചും 'രാത്രികളുടെ തടവുകാര്‍'
'ലഹരി പിടിച്ച കണ്ണുകളുമായി
തുറിച്ചു നോക്കുന്ന നഗരം
നിങ്ങള്‍
രാത്രികളുടെ തടവുകാര്‍
നിശാ നൃത്തം ചെയ്യുന്ന
നഗരത്തിരക്കുകള്‍
തെരുവിന്‍ ഉടുവസ്ത്രം ഊരി
നഗ്‌നത കണ്ടു രസിക്കുന്നു
രാത്രികള്‍
മദ്യം മണക്കുന്ന രാത്രികള്‍ക്ക്
ഒപ്പം രുചിക്കാന്‍
പെണ്മണം
മുടന്തന്‍ കാലും ഏന്തി വലിച്ചു
മുന്നേ നടക്കുന്ന
ഏകാന്തത'.

ഹൈകു കവിതയില്‍ പരീക്ഷണം നടത്തുന്ന യുവ തലമുറയില എഴുത്തുകാരില്‍ ശ്രദ്ധേയയാണ് ഹണി. ഹൈക്കു അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 'കൈക്കുടന്നയിലെ കടല്‍' എന്ന ആന്തോളജിയില്‍ ഏകദേശം ഇരുപത്തഞ്ചോളം ഹൈക്കു കവിതകള്‍ ഹണിയുടേതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ചിലത്.:
'പൂവായ പൂവെല്ലാം
പൂക്കളത്തിലേക്ക്
ചിറകറ്റ് വസന്തം'

'പൂവെന്ന് നിനച്ച്
ഇറുത്തെടുത്തതൊരു
ശലഭച്ചിറക്'

'ജാലകപ്പടിമേല്‍
പ്രണയമന്ത്രങ്ങളുതിര്‍ത്ത്
അരിപ്രാവുകളുടെ കുറുകല്‍'

'പുല്‍ത്തകിടിമേല്‍
ചിത്രകമ്പളം വിരിച്ച്
ശലഭങ്ങള്‍'

'രാവില്‍
നിലാവിന് മുഖം നോക്കി
ഒഴുകുന്നു പുഴകള്‍'
പ്രവാസ ജീവിതത്തിന്റെ ആഴവും പരപ്പും ഹൃദയ സ്പര്‍ശിയായി അനാവരണം ചെയ്ത കഥയായിരുന്നു 'വേര് മുറിഞ്ഞ വേനല്‍ മരങ്ങള്‍'. സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ ഉള്‍ക്കൊണ്ട്  എഴുതിയ ഒരുപാട് കവിതകളും ലേഖനങ്ങളും വര്‍ത്തമാനം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അകം മാഗസിനില്‍ വന്ന മലാലയെ പറ്റിയുള്ള കവിതയും  ദല്‍ഹി  പീഡനത്തിരയായ പെണ്‍കുട്ടിയെ പറ്റിയുള്ള കവിതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസഡോറ ഡങ്കനെ കുറിച്ചും മാര്‍ത്ത ഹില്ലേഴ്‌സിനെ കുറിച്ചും ഗസയെ കുറിച്ചും മാധവിക്കുട്ടിയെ കുറിച്ചും കവി ശൈലനെ കുറിച്ചും  ആദിവാസികളുടെ ദുരിതജീവിതത്തെ പറ്റിയും ഹണി എഴുതിയ  ലേഖനങ്ങളില്‍ ചിലത് മാത്രം. കാപട്യത്തിന്റെ പൊയ്മുഖമണിഞ്ഞു നടക്കുന്ന, പണം കൊണ്ടും അധികാരം കൊണ്ടും സ്വന്തം നഗ്നത മറച്ചു പിടിക്കുന്ന മനുഷ്യരെ വാക്കുകളുടെ ചാട്ടുളികള്‍ കൊണ്ട് എഴുത്തുകാരി  എഴുത്തിലൂടെ ചുഴറ്റി അടിക്കുകയാണ്. വേദനകള്‍  സ്വപ്‌നങ്ങളെ നീലിപ്പിക്കുമ്പോഴും പ്രതികരണങ്ങള്‍ക്ക് അന്ത്യ കൂദാശ ചൊല്ലാന്‍ പലരും മത്സരിക്കുമ്പോഴും അതിന്റെ വേലി പൊളിച്ചു ഒറ്റച്ചിറകുമായി പൊരുതുകയാണ് എഴുത്തിലെ ഈ സ്വതന്ത്ര പറവ, ഒറ്റച്ചിറകുള്ള പക്ഷി.  അക്ഷരക്കറ്റ, എ ഫയര്‍ ടച്ച്, മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്നീ സ്വതന്ത്ര സമാഹാരങ്ങളും കൈക്കുടന്നയിലെ കടല്‍,  പെണ്‍യാത്രികള്‍, കവിതായനം, നൂറ്റൊന്നു കവിതകള്‍,  പെണ്‍പ്രവാസം, മഴക്കവിതകള്‍, പരിസ്ഥിതി കവിതകള്‍, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, മഴയോര്‍മ, ഫേസ് ബുക്ക് പ്രണയകവിതകള്‍ തുടങ്ങി നിരവധി അന്തോളജികളിലും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  

പി കെ ഗോപി അവതാരികയില്‍ പറഞ്ഞത് പോലെ 'ഉള്ളം നോവിക്കുന്ന മുറിവുകളില്‍ തൊട്ടുപുരട്ടുന്ന ആശ്വാസ ലേപനം പോലെ ലളിത പദങ്ങള്‍ കാവ്യാകാശത്തിന്റെ അകലങ്ങളില്‍ നിന്ന് പെയ്തിറങ്ങുന്നു. പുല്ലിലും പൂവിലും നിശ്വാസം ചേര്‍ത്ത് പിടിക്കുന്ന പ്രണയ താളത്തിന്റെ സ്വപ്‌ന ബീജങ്ങള്‍ക്ക് ഈ വര്‍ഷ മേഘങ്ങളുടെ കൂടുതല്‍ ശേഖരം വേണം. കരുണയുടെ കാതല്‍ കാത്തുസൂക്ഷിക്കുന്ന കവിയുടെ സ്‌നേഹ ചക്രവാളം കൂടുതല്‍ കാന്തിമഹിമയുള്ള നക്ഷത്രോദയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നെനിക്കുറപ്പുണ്ട്.  ശിഥിലമായ സംസ്‌കാരത്തിന്റെ വ്യത്യസ്ത തലങ്ങളെ തൊട്ടുഴിഞ്ഞുണരുന്ന പുത്തന്‍ കവിതയുടെ ഈ സ്വതന്ത്ര പറവയ്ക്ക് ചിറകുകളുടെ ശക്തിയും ചിന്തയുടെ സൗന്ദര്യവും ജീവിതത്തിന്റെ ദര്‍ശനവും ഉത്തമ കവിതയുടെ ആശ്ലേഷവും ലഭിക്കട്ടെ.

Wednesday, April 23, 2014

മലയാളത്തിന്റെ സ്വന്തം ഗാബോ

മലയാളത്തിന്റെ സ്വന്തം ഗാബോ
കേരളക്കര കാണാത്ത മലയാളം അറിയാത്ത ഒരെഴുത്തുകാരൻ മലയാളത്തിനു സ്വന്തമായുണ്ട് - മലയാളത്തിന്റെ സ്വന്തം ഗാബോ. ഗാബോ ജനിച്ചതും വളർന്നതും ലാറ്റിനമേരിക്കയിലെ കൊളംബിയയിലാണ്. പക്ഷെ ഗാബോയുടെ എഴുത്തുകളിൽ പലപ്പോഴും നിഴലിച്ചത് മലയാള സംസ്കാരവും ജീവിതങ്ങലുമായിരുന്നു. കായിക ലോകം ലാറ്റിനമേരിക്കൻ ഫുട്ബോൾ താരങ്ങളെ നെഞ്ചിൽ ഏറ്റിയ പോലെ മലയാള സാഹിത്യ പ്രേമികൾ മലയാളിയെന്നു കരുതി മനസ്സിൽ താലോലിച്ചു മാജികൽ റിയലിസത്തിന്റെ പിതാവ് ഗബ്രീൽ ഗാര്സിയ മാര്കെസിനെ. മലയാള ഭാഷാ പരിഭാഷകളിൽ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലാണ്‌  ഗാബോയുടെ ഏകാന്തതയുടെ നൂറു വർഷങ്ങൾ.

ലാറ്റിൻഅമേരിക്കൻ ഫുട്ബോൾ  മലയാളികളുടെ മനസ്സിൽ കുടിയേറിയത്  പോലെ  സാഹിത്യ ലോകത്ത് കേരളവും ലാറ്റിനമേരിക്കയും തമ്മിലുള്ള ബന്ധത്തിന്  ഈ നോവൽ ശക്തി പകരുന്നുണ്ട്. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത നോവൽ മാർക്വേസിനെ ലാറ്റിനമേരിക്കയിൽ മുൻനിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. മക്കൊണ്ട എന്ന സങ്കല്പ നഗരത്തിന്റെ കഥ മാർക്വേുസിയന്‍ മാന്ത്രികത എന്ന് ലോകം വാഴ്ത്തി.  ഗബ്രിയേൽ ഗർസിയ മാർക്വേസിന്റെ മാസ്റ്റർ പീസായാണ് നിരൂപകർ ഇതിനെ വിലയിരുത്തുന്നത്, സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. മലയാളത്തിലെ പല എഴുത്തുകാരും മാജിക്കൽ റിയലിസം ശീലിച്ചത്  ഈ പുസ്തകത്തിന്റെ സ്വാധീനം കൊണ്ടാവാം. സേതുവിന്റെ 'പാണ്ഡവപുരം', കെ.വി. മോഹൻകുമാറിന്റെ 'ഏഴാംഇന്ദ്രിയം' എന്നിവ മാജിക്കൽ റിയലിസത്തിനുദാഹരണങ്ങളാണ്. 

ലാറ്റിനമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ പരിസരവുമായി അടുത്തുനില്ക്കുമ്പോഴും അവയൊക്കെ നമ്മുടെ ചുറ്റുപാടുകളുമായി ഇഴകി ചേരുന്നുണ്ട്. ലാറ്റിനമേരിക്കയെയും കേരളത്തെയും  ബന്ധിപ്പിക്കുന്ന ഒരു പാട് ഘടകങ്ങൾ  ഈ നോവലിൽ ഉണ്ട്.  കേരളത്തിന്റെ സാംസ്കാരിക സാമൂഹിക സാഹചര്യങ്ങളുടെ പല ചിത്രങ്ങളും ഇതിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഈ നോവലിനെ നിരൂപണം ചെയ്ത പല എഴുത്തുകാരും അമേരിഇന്ത്യൻ ബന്ധം ഈ നോവലിനെ സ്വാധീനിച്ചതായി പറയുന്നു. ഉൽസുല എന്ന കഥാപാത്രം  അമേരിന്തയ്ക്കാരും യൂറോപ്യന്മാരും ചെർന്നുണ്ടായ സങ്കര വർഗത്തിന്റെ അനശ്വര പ്രതീകമാണ്. ഒരു സാങ്കല്പിക ഗ്രാമമായ   മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ്  നോവലിന്റെ ഇതിവൃത്തം. ഇതിൽ പറയപ്പെടുന്ന പിതൃ ബോധത്തിനും മലയാളിയുടെ പിതൃ സങ്കല്പത്തിനും വളരെയധികം സാദൃശ്യമുണ്ട്. പ്രശസ്ത നിരൂപകനായ കോവിലന്റെ  വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്  "ഉൾസുലയും അവരുടെ ഉദ്ധതനായ  ഭർത്താവും മരിച്ചുപോയവരെ മുഖതാവിൽ സ്പർശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്, മൃതന്റെ ദാഹം പോക്കാൻ  പലയിടത്തും വീട്ടിൽ വെള്ളം കരുതി വെക്കുന്നുണ്ട്, മലയാളത്തിലാകുമ്പോൾ ഈ സമ്പ്രദായം "വീത്" എന്ന പേരിൽ അറിയപ്പെടുന്നു. വീത് വെക്കാൻ ഗ്രാമീണ ഗൃഹങ്ങളിൽ പ്രത്യേകം ഉറി കെട്ടാറുണ്ട്. മരണാനന്തരം ഇവരുടെ വീട്ടിലേക്ക്‌ തിരിച്ചു വരുന്ന മഹാവൃദ്ധൻ  താമസിച്ചു പോന്ന പ്രത്യേക അകത്തളം മച്ചും കൊട്ടിലും പരിചയിച്ചിട്ടുള്ള മലയാളിയെ വശീകരിച്ചെക്കാം. അതിനകത്തിരുന്നു തന്നെ പരേതൻ തോൽ ചുരുളുകളിൽ ഗ്രന്ഥരചനയും സാധിച്ചു. വൃദ്ധൻ വീണ്ടും മരിച്ചു പോയി. പക്ഷെ കുടുംബ പരമ്പരയിൽ ഓരോ തലമുറയിൽ നിന്നും ഒരാൾ വൃദ്ധന്റെ താളത്തിൽ ആവിഷ്ടനെ പോലെ താമസിക്കുക പതിവായി. തലമുറകളിലൂടെ കോമരങ്ങളെ കൈ മാറുന്ന കുടുംബങ്ങൾ ഇന്നും കേരളത്തിൽ ഉണ്ടല്ലോ."   

നോവലിൽ ഒരിടത്ത് മരിച്ചവർ വീണ്ടും പ്രത്യക്ഷപ്പെടുന്നതു മാർക്യൂസ് ചിത്രീകരിക്കുന്നതിങ്ങനെയാണ്. ഉൾസുല തന്റെ ഭർത്താവിനു  കിടപ്പറ പങ്കിടാൻ സമ്മദിച്ചിരുന്നില്ല.  പന്നിയുടെ വാലുള്ള മനുഷ്യൻ ജനിക്കുമെന്ന ഭയത്താൽ തോലുകളും കമ്പിയും ചേർത്ത  അടിവസ്ത്രം ധരിച്ചു  തന്റെ  കന്യകത്വം സൂക്ഷിച്ചു കൊണ്ടിരുന്നു. വർഷങ്ങൾ ഇങ്ങനെ കഴിഞ്ഞപ്പോൾ  ഭർത്താവ് ആർകെഡിയോ ബൂവേഡിയോയെ  ജനങ്ങൾ തമാശയാക്കാൻ തുടങ്ങി, ഒരിക്കൽ പ്രൂടെൻഷിയോ അഗ്വലരുടെ പരിഹാസം ആർകെഡിയോ ബൂവേഡിയോ ഇഷ്ടപ്പെട്ടില്ല. ആർകെഡിയോ തന്റെ മുത്തച്ഛന്റെ ഉന്നവും കാട്ടുപോത്തിന്റെ ശക്തിയും ചേർത്തു ഒരു കുന്തമെടുത്ത്  പ്രൂടെൻഷിയോവിനെ എറിഞ്ഞു. പ്രൂടെൻഷിയോവിന്റെ  തൊണ്ട കീറിമുറിഞ്ഞു.  അന്ന് രാത്റി എല്ലാവരും ശവത്തിനരികിൽ ഉറങ്ങാതെ ഇരുന്നു. ആർകെഡിയോ തന്റെ  ഭാര്യയുടെ മുറിയിൽകയറിച്ചെന്നു. അവൾ കന്യകാത്വം  സൂക്ഷിക്കാനുള്ള ട്രോയർ വലിച്ചു കയറ്റുകയായിരുന്നു. അവളുടെ നേർക്ക്‌ കുന്തം ഓങ്ങി അയാൾ ആജ്ഞാപിച്ചു "ഊരി മാറ്റു" ഉൽസുല വഴങ്ങി.  അവൾ പറഞ്ഞു എന്ത് സംഭവിക്കുന്നുവോ അതിനുത്തരവാദി നിങ്ങൾ ആയിരിക്കും. നീ വാലുള്ള ജന്തുക്കളെ പ്രസവിക്കുകയാണങ്കിൽ  നാം അവരെ വളർത്തും അയാൾ പറഞ്ഞു. പക്ഷെ നിന്റെ കാര്യം പറഞ്ഞു ഈ നഗരത്തിൽ ഇനി കൊല നടക്കാൻ പാടില്ല. അവർ വെളുക്കുവോളം ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടു. 

ഉറങ്ങാൻ കഴിയാതിരുന്ന ഒരു രാത്രി ഉൾസുല കുറച്ചു വെള്ളമെടുക്കാനായി മുറ്റത്തിറങ്ങി. വെള്ളമെടുക്കുന്ന പാത്രത്തിനടുത്തു പ്രൂടെൻഷിയോ അഗ്വലർ നില്ക്കുന്നതായി അവർ കണ്ടു. വിളറിദയനീയ ഭാവത്തോടെ തൊണ്ടയിലെ മുറിവിൽ മരുന്ന് വെക്കുകയാണ് അയാൾ. ഭർത്താവിനോട് ഉൽസുല ഇക്കാര്യം പറഞ്ഞു. അവർ അത്ര ശ്രദ്ധിച്ചില്ല. രണ്ടു രാത്രികൾക്ക് ശേഷം പ്രൂടെൻഷിയോ വീണ്ടും കുളിമുറിയിൽ നില്ക്കുന്നതായി ഉൽസുല കണ്ടു. തൊണ്ടയിലെ മുറിവിലെ കട്ടപിടിച്ച രക്തം കഴുകി മാറ്റുകയായിരുന്നു അയാൾ. മറ്റൊരു രാത്രി മഴയത്ത് നടക്കുന്നതായി കണ്ടു. ആർകെഡിയോ ബൂവേഡിയോ  കുന്തവുമെടുത്തു കൊണ്ട് മുറ്റത്തിറങ്ങി. മരിച്ച മനുഷ്യൻ തന്റെ ദൈന്യ ഭാവവുമായി അവിടെ നില്ക്കുന്നു. ആർകെഡിയോ ബൂവേഡിയോ അയാളെ നോക്കി അലറി. നീ എത്ര തവണ തിരികെ വരുന്നുവോ അത്രയും തവണ നിന്നെ ഞാൻ കൊല്ലും. പ്രൂടെൻഷിയോ തിരിച്ചു പോയില്ല. പിന്നീട് ഉൽസുല പ്രൂടെൻഷിയോ അടുപ്പിലെ പാത്രങ്ങൾ തുറക്കുന്നത് കണ്ടു. അത് എന്തിനാണന്ന് മനസ്സിലാക്കി. മനസ്സലിഞ്ഞ ഉൽസുല വീട്ടിനു ചുറ്റും നിറച്ച ജല പാത്രങ്ങൾ വെച്ചു. അവസാനം ആർകെഡിയോ കുന്തം  മുറ്റത്തു കുഴിച്ചിട്ടു. പ്രുടന്ഷിയോ അംഗലർക്ക് ശാന്തി കിട്ടാൻ തന്റെ പോര്കോഴികളുടെ കഴുത്തറുത്തു തർപ്പണം നല്കി,  ഉൽസുലയെയും കൂട്ടി മറ്റൊരു സ്ഥലത്തേയ്ക്ക് മാറിതാമസിക്കുകയും പിന്നീട് തന്റെ അനുജരന്മാരോടൊപ്പം മക്കണ്ടോ എന്ന സ്വപ്ന നഗരം സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ്‌ .  

കാലത്തിനു ശേഷം നരച്ച മുടിയും അവ്യക്തമായ അംഗ വിക്ഷെപങ്ങളുമായി തന്റെ മുറിയിൽ വീണ്ടും പ്രൂടെൻഷിയോ കടന്നു വരുന്നുണ്ട്. ആദ്യം മനസ്സിലായില്ലങ്കിലും പിന്നീട് ആളെ തിരിച്ചറിഞ്ഞു. മരണമടഞ്ഞവർക്കും വാർധക്യമാകുമെന്നറിഞ്ഞു അയാൾ ഞെട്ടുന്നു. മരിച്ചു കഴിഞ്ഞു വളരെ വർഷങ്ങൾക്ക് ശേഷവും ജീവിച്ചിരിക്കുന്നവരെ കാണാനും ചങ്ങാത്തം കൂടാനുമുള്ള അതിര് കവിഞ്ഞ ആവേശത്തോടു കൂടി മരണത്തിനുള്ളിലെ മരണം അടുത്താണെന്ന് അറിഞ്ഞു കൊണ്ട് പ്രൂടെൻഷിയോ തന്റെ ഏറ്റവും കടുത്ത ശത്രുവിനെ സ്നേഹിക്കുന്നു.  

ഈ നോവലിന്റെ പല കഥാ പാത്രങ്ങളും ഇന്ത്യയുമായി ബന്ധമുണ്ടന്നു തെളിച്ചു പറയുന്നില്ലങ്കിലും പല രൂപത്തിലും പല ആചാരങ്ങളിലും മലയാളികളുമായി ബന്ധ്പ്പെടുന്നുണ്ടോ എന്ന് വായനക്കാർക്ക് തോന്നുന്നു. ഇന്ന്  മനുഷ്യനെ മൃഗീയനാക്കുന്നകാമ വികാരം  കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന ഒരു പാശ്ചാത്തലം നമുക്ക് മുമ്പിൽ നിത്യ സംഭവമായി വിളംബരം ചെയ്യപ്പെടുമ്പോൾ. ഈ നോവലിന്റെ ചില ഭാഗങ്ങളിൽ  മൃഗീയവും അനിയന്ത്രിതവുമായ കാമാവെഷം വരച്ചിടുന്നുണ്ട്.   കൌമാരപ്രായക്കാരിയായ മുലാറ്റോ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ലൈംഗിക പീഡനം   വായനക്കാർക്ക് വേദന നല്കുന്നു. മുലാറ്റോയുടെ അമ്മൂമ ഓരോ രാത്രിയും  എഴുപതോളം പേർക്കാണ് മുലാറ്റോയെ കാഴ്ച വെക്കുന്നത്. ഒടുവിൽ അറീലിയിനോ അവളുടെ മുറിയിൽ എത്തുകയാണ്. അറീലിയോവിനു മുമ്പേ ആ രാത്രിയിൽ അറുപത്തിമൂന്ന് പുർഷന്മാർ ആ മുറിയിലൂടെ കടന്നു  പോയിട്ടുണ്ട്. അയാൾക്ക്‌ അവളോട്‌ സ്നേഹം തോന്നുന്നു. അറീലിയാനോവിന്റെ പ്രേമം വായനക്കാർക്ക്  കൌതുകം നൽകുമ്പോൾ  പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകൾ നോവലിലൂടെ വളരുകയാണ്. ആശാമേനോൻ പുസ്തകത്തിന്റെ പരിഭാഷയുടെ  ആമുഖത്തിൽ പറഞ്ഞത് പോലെ "പുരാതന ജിറെനിയങ്ങളുടെ മർമ്മരം പുരണ്ട കാറ്റ് ശമിക്കുമ്പോൾ  ബാക്കിയാവുന്ന ശൂന്യത നമ്മിൽ ഒരു തരം നിരാസക്തി പടർത്തുകയാണ്. വേദനയ്ക്കും      ആഹ്ലാദത്തിനുമുപരി കല പകർന്നു തരേണ്ട കരടറ്റ  സ്വാചന്ദ്യം അതിലുണ്ട്. ധർമ വ്യസനിതകളും സംഘർഷങ്ങളും ഇന്ദ്രീയാതീതമായ ഒരു താളത്താൽ ആദേശം ചെയ്യപ്പെടുന്നു. അതിനാൽ നിമിഷങ്ങളിലേക്ക് കുറുകുന്ന സമയ സാന്ദ്രതയ്ക്ക് പകരം നൂറ്റാണ്ടുകളിലേക്ക് പടരുന്ന സമയ വ്യാപനം ഈ കൃതിയുടെ അച്ചുതണ്ടായി തീരുന്നു. ലൌകികമായ ചതുരശ്ര മാനങ്ങളെ മാർക്യൂസിന്റെ ഈ കൃതി അതിക്രമിക്കുന്നത് ഈ വ്യാപനത്തിലൂടെയാണ്".
 
നിരൂപകർ സൂചിപ്പിക്കുന്നത് പോലെ സപാനിഷ് കോളനി വൽക്കരണത്തിനു ശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങളും ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്. പരഗതിയും ചലനവും നഷ്ടപ്പെട്ട ഒരു ജനത ജീർണിക്കുകയെ  ഉള്ളൂ. പ്രഗതി ശീലരായ ഒരു ജനതയുടെ പാശ്ചാത്തലത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടത്, ശാസ്ത്രത്തിന്റെയും ടെക്നോലജിയുടെയും വികാസ പരിണാമങ്ങളും ചൂഷണവും പീഡനങ്ങളും  വിപ്ലവും എല്ലാം ഈ നോവലിൽ ഉണ്ട്.   മാർക്യൂസ് ഈ നോവൽ എഴുതാൻ തുടങ്ങിയത് ഒരു ദിവ്യ വെളിപാട് പോലെയായിരുന്നു  വീട്ടിൽ ദാരിദ്ര്യം വാഴുമ്പോഴും ലോകം ഒരു വിഖ്യാത സൃഷ്ടിക്കായി കാതോർക്കുകയായിരുന്നു. ഒരിക്കല്‍ ഗബ്രിയേൽ തന്റെ കുടുംബവുമായി അക്കാപുല്ക്കോകയിലേക്ക് പോകവെ  പെട്ടെന്ന് ബോധോതയം വന്നത് പോലെ ഏകാന്തതയുടെ നൂറു വർഷ്ങ്ങളുടെ ചിന്തകൾ  മനസ്സിൽ ഉദിക്കുകയായിരുന്നു.  ഉടനെതന്നെ അദ്ദേഹം വണ്ടി തിരിച്ചു വിട്ടു. വീട്ടിലേക്കു മടങ്ങി,  ഇനി ഞാന്‍ എന്റെ മുറിയിൽ നിന്നും  പുറത്തിറങ്ങുകയില്ലെന്നും ചുരുങ്ങിയത് ആറോ ഏഴോ മാസം എഴുത്തിലായിരിക്കുമെന്നും  അദ്ദേഹം ഭാര്യോടു പറഞ്ഞു. അകത്തുകയറി വാതിലടച്ചു മാർക്യൂസ്  എഴുതിത്തുടങ്ങി. ശല്യപ്പെടുത്തരുതെന്നു പറഞ്ഞു. ഭാര്യ  വീട്ടിൽ വരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും അതിഥികളോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.  വർഷങ്ങള്‍ കടന്നുപോയി.  ഭർത്താവ് മുഴു സമയഎഴുത്തിലായപ്പോൾ   ജീവിക്കാനായി ഭാര്യ തന്റെ കാര്‍ വിറ്റു.  പലരോടും കടം പറഞ്ഞും പ്രയാസപ്പെട്ടും  ജീവിതം മുമ്പൊട്ട്  നീക്കി പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകള്‍ തേടിയ മാർക്യൂസ് 18 മാസത്തോളം ദിവസവും എഴുതിയാണ്  നോവല്‍ പൂർത്തിയാക്കിയത്. 1967ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ 1960 - 1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പ്രതിനിധിയായി കണക്കാക്കപ്പെടാറുണ്ട്. നാല്പതോളം ഭാഷകളില്‍ പരിഭാഷകളിറങ്ങി ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞു. മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തത്  ഡോ എസ് വേലായുധനാണ്. മാർക്യൂസിന്റെ മാന്ത്രിക വിരൽ ചലനം നിലച്ചെങ്കിലും 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' നമ്മളെന്നും അനുഭവിച്ചു കൊണ്ടേയിരിക്കും ....

Tuesday, October 25, 2011

പൗലോ കൊയ്‌ലോ

ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍  വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ   ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനുവേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ എവിടെയോ വായിച്ചതായി  ഓര്‍ത്തു പോയി,....
പൗലോ കൊയ്‌ലോ
പതിവ് പോലെ ഞാന്‍ കടല്‍തീരത്ത്‌ ഇരിക്കുകയായിരുന്നു നല്ല തണുത്ത കാറ്റ്, സമയം ഏറെ വൈകിയിരിക്കുന്നു, നല്ല നിലാവുണ്ട്, മടിയിൽ ഒരു യുവതിയുമായി ഇരിക്കുന്ന പൂർണ്ണ ചന്ദ്രൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, കുറച്ചു നേരം ഞാന്‍ അവളെത്തന്നെ നോക്കി, മടിത്തട്ടിൽ നിന്നും പതുക്കെ എഴുന്നേറ്റു അവള്‍ എന്റെ മുമ്പില്‍ വന്നു, സുന്ദരിയായ യുവതി. വിശ്വോത്തര ബ്രസീലിയന്‍ എഴുത്തുകാരന്റെ ഭാവനയുടെ ചിറകുകള്‍ എന്നെ തലോടുന്നതായി എനിക്ക് അനുഭവപ്പെട്ടു, ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍  വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ   ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനു വേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഓർമയിൽ നിറഞ്ഞു.  ശരിക്കും ഇദ്ദേഹത്തിന്റെ ഓരോ രചനയും അത്രമാത്രം സ്വാദീനമുള്ളവയായിരുന്നു. ഓരോ രചനക്കും  വേണ്ടി ഗര്‍ഭസ്ഥ ശിശുവിനെ കാണാന്‍ കാത്തിരിക്കുന്ന പിതാവിന്റെ വികാരത്തോടെയാണ് വായനക്കാര്‍ കാത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല.

എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട സുന്ദരി അയാള്‍ പറഞ്ഞുവിട്ട യുവതി തന്നെ, സംശയമില്ല. അവളുടെ നോട്ടവും കടലിനടിയില്‍ നിന്നുള്ള ക്ഷേത്ര മണി മുഴക്കവും, കടല്‍ കാറ്റും  എന്നെ കൂട്ടിക്കൊണ്ടു  പോയത്  അദ്ദേഹം മുമ്പ് പറഞ്ഞ, ഇത് പോലെ കടല്‍ തീരത്ത് സംസാരിച്ച യുവതിയുടെയും ആ കുട്ടിയുടെയും അടുത്തേക്കായിരുന്നു. അദ്ദേഹത്തിന്റെ  വാരിയര്‍ ഓഫ് ലൈറ്റ്  (വെളിച്ചത്തിന്റെ പോരളിയിലെക്ക്), ഒരു പക്ഷ ആ യുവതി എന്നെ പോലെ മില്യന്‍ കണക്കിന് വായനക്കാരുടെ മുമ്പില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവാം ....  
ആ യുവതിയുടെയും കുട്ടിയുടെയും അടുത്തേക്ക് പോകാന്‍ എന്റെ വായനക്കാരെ  ഞാനും  ക്ഷണിക്കുകയാണ്. ഒരിക്കല്‍ കൂടി artofwave ലേക്ക്  സ്വാഗതം...
ശ്രദ്ധിച്ചാല്‍ ഈ തിരകള്‍കിടയിലൂടെ നിങ്ങള്‍ക്കും ഈ കടലിനടിയില്‍ അകപ്പെട്ടുപോയ ദ്വീപില്‍ നിന്നുള്ള ക്ഷേത്ര മണിമുഴക്കം കേള്‍ക്കാനാവും ....

കടല്‍ തീരത്ത് ഇരുന്ന ബാലനോട്  സുന്ദരിയായ  യുവതി പറഞ്ഞു
ഈകടലിനുള്ളിലോട്ട്  പടിഞ്ഞാര്‍ഭാഗത്ത്  ഒരു ദ്വീപുണ്ട്, അതില്‍ ഒരു പാട്  മണികളുള്ള ഒരു വലിയ ക്ഷേത്രമുണ്ട്,  നീ ആ ക്ഷേത്രത്തില്‍  പോകണം, നീ അതിനെ കുറിച്ച് എന്ത് മനസ്സില്ലാക്കി എന്ന്  എന്നോട് പറയണം, ഇതും പറഞ്ഞു ആ സുന്ദരി അവിടെ നിന്നും അപ്രത്യക്ഷമായി. 

ഈ കൊച്ചു ബാലന്‍ ആ കടല്‍തീരത്ത്  ദിവസവും പോയിരിക്കും, കടല്‍ തുരുത്തില്‍ നിന്നും മുഴങ്ങുന്ന മണി നാദം കേള്‍ക്കാന്‍, പക്ഷെ അവന്‍ ആ തിരകള്‍കിടയിലൂടെ  വരുന്ന അലയോലികള്‍ക്കിടയില്‍ മണി നാദം കേട്ടില്ല, ഇന്നലെവരെ കണ്ടിട്ടുള്ളതല്ലാത്ത പുതുതായൊന്നും കേള്‍ക്കുകയോ കാണുകയോ ചെയ്തില്ല,

അവന്‍ നിരാശനായി, അടുത്തുള്ള ചില മീന്‍ പിടുത്തക്കാരോട്  ഈ ഗ്രാമത്തെ പറ്റിയും ക്ഷേത്രത്തെ പറ്റിയും ചോദിച്ചു, ആര്‍ക്കും അറിയുമായിരുന്നില്ല, ഒരു കിഴവന്‍ ആ കുട്ടിയോട് പറഞ്ഞു: "വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ഒരു
ദ്വീപുള്ളതായും ഒരു ഭൂമി കുലുക്കത്തിന്റെ ഫലമായി ആ ദ്വീപ് കടലിനടിയിലെക്ക് മുങ്ങി പോയതുമായ  കഥ എന്റെ അപ്പൂപന്മാര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടിണ്ട്".
എന്നാലും ശ്രദ്ധിച്ചാല്‍,  കടലില്‍ മുങ്ങിപ്പോയ ദ്വീപില്‍ നിന്നുള്ള മണിയൊച്ച  ഇപ്പോഴും കേള്‍ക്കാന്‍ പറ്റും.

ബാലന്‍ വീണ്ടും കടല്‍ തീരത്തേക്ക് തന്നെ മടങ്ങി, ക്ഷേത്ര മണിയൊച്ചക്ക് കാതോര്‍ത്തു, പക്ഷെ കേട്ടത് കടല്‍പക്ഷികളുടെയും തിരമാലകളുടെയും ശബ്ദം മാത്രം, അവന്‍ ദിവസവും രാവിലെ കടല്‍ തീരത്ത് പോയിരുന്നു. എന്നങ്കിലും ആ  സുന്ദരിയോട് "മണിയൊച്ച കേട്ടു" എന്നെനിക്കു പറയാന്‍ കഴിയണം.

ഈ ഒരു  ലക്ഷ്യം മാത്രമായി ആ  ബാലനില്‍. മാസങ്ങള്‍ കഴിഞ്ഞു, ഒന്ന് കൂടി ചോദിയ്ക്കാന്‍ വീണ്ടും ആസ്ത്രീയെ അവന്‍ കണ്ടില്ല. കൂടുകാരോട് കളിക്കാനോ, പഠിക്കാനോ അവനു തല്പര്യമില്ലതായി.

മുങ്ങിപ്പോയ 
ദ്വീപില്‍നിന്ന്   മണിയൊച്ച  കേള്‍ക്കാന്‍ അവനു പറ്റിയില്ലങ്കിലും, തിരമാലയുടെ ശബ്ദവും, കാക്കയുടെ കരച്ചിലും, പ്രകൃതിയുടെ വ്യത്യസ്ഥ സ്വരങ്ങളും അവന്‍ പഠിച്ചെടുത്തു. മീന്‍ പിടുത്തക്കാരന്‍ കിഴവന്‍ ആ ശബ്ദം കേട്ടിട്ടുണ്ട് എന്ന് വീണ്ടും വീണ്ടും അവനോടു പറഞ്ഞങ്കിലും ഒരു പ്രാവശ്യം പോലും  അവനു  കേള്‍ക്കാന്‍ പറ്റിയില്ല.

അവന്‍ വീണ്ടും ചിന്തിച്ചു ഞാ
ന്‍ "ഒരു മുക്കുവനായി" ഇവിടെ മീന്‍ പിടിക്കാന്‍ കടലിലേക്ക് ഇറങ്ങിയാല്‍ എനിക്ക് ആ ശബ്ദം  കേള്‍ക്കാന്‍ പറ്റിയേക്കും,

അല്ലങ്കില്‍ വേണ്ട, ഇത്  വല്ല "കെട്ടു
കഥയുമായിരുക്കും".

അവന്‍ കടലിനോട്  വിടപറഞ്ഞു, തിരിച്ചു വരുമ്പോള്‍ കടല്‍ കാക്കയുടെ  ശബ്ദവും തിരയുടെ ഇരമ്പലും കേട്ടു, കുട്ടികളുടെ കളിയും ചിരിയും അവന്‍ കേട്ടു,  പ്രകൃതിയുടെ  എല്ലാ സ്വരങ്ങളും അവനു കേള്‍ക്കാന്‍ പറ്റി.

അവന്റെ മനസ്സില്‍ ഇത്രയും നാളില്ലത്ത സന്തോഷം തോന്നിത്തുടങ്ങി, മറ്റുകുട്ടികളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ശ്രമിച്ചു, അതോടൊപ്പം യുവതി പറഞ്ഞ മണിയൊച്ചയും കേള്‍ക്കാന്‍ അവനു കഴിഞ്ഞു, സന്തോഷത്തോടെ  ജീവിച്ചു മണികളെക്കുറിച്ചും  ക്ഷേത്രത്തെ പറ്റിയും  അവന്‍ മറന്നു.
 
വളര്‍ന്നു വലുതായി, അവന്‍ ഓര്‍ത്തു ഞാന്‍ ചെറുപ്പത്തില്‍ തിരഞ്ഞ  മണിയും ക്ഷേത്രവുമെല്ലാം ഒരു സാങ്കല്പിക കഥ മാത്രമായിരുന്നു....

അവന്‍ വീണ്ടും ഒരിക്കല്‍ കൂടി  ആ കടല്‍ തീരത്തേക്ക് നടക്കാന്‍ തീരുമാനിച്ചു, മണി മുഴക്കെത്തെയോ ദ്വീപിനെയോ അന്വേഷിക്കാന്‍ ആയിരുന്നില്ല. കടല്‍ തീരത്ത്‌ എത്തിയപ്പോള്‍ അവന്‍ അത്ഭുതപ്പെട്ടു. 

അവനെ അത്ഭുതപ്പെടുത്തി കൊണ്ട് വളരെ കാലം മുമ്പ് കണ്ട ആ യുവതി ഒരു മാറ്റവുമില്ലാതെ അതിലേറേ സുന്ദരിയായി അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? അവന്‍ ചോദിച്ചു.

യുവതി പറഞ്ഞു. ഞാന്‍ നിങ്ങളെ കാത്തു നില്‍ക്കുകയായിരുന്നു, എന്തിനുവേണ്ടി ?

അവള്‍ ഒരു പുസ്തകം അവനു നേരെ നീട്ടി. ഒന്നും എഴുതാത്ത പുസ്തകമായിരുന്നു അത്. അവള്‍ പറഞ്ഞു എഴുതൂ, വെളിച്ചത്തിന്റെ പോരാളി കുട്ടികളുടെ കണ്ണുകളെ വിലമതിക്കുന്നു, കാരണം അവര്‍ക്ക് കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്നു.

വെളിച്ചത്തിന്റെ പോരാളി,  അതാരാണ് ? അവള്‍ പറഞ്ഞു, നിനക്കറിയാം ജീവിതത്തെ മുഴുവനായും മനസ്സിലാക്കാന്‍ പറ്റുന്നവനാണവന്‍, ലക്ഷ്യ സക്ഷാല്‍കരതിനുവേണ്ടി മരിക്കുംവരെ പോരാടാന്‍  കഴിവുള്ളവനാ
വന്‍,
തിരമാലകള്‍ക്കടിയിലെ മണി മുഴക്കം ശ്രവിക്കാന്‍ കഴിവു
ള്ളവന്‍, അവന്റെ ചിന്തകള്‍ മുഴുവന്‍ ആയുവതി  അവന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചത് പോലെ അവനു തോന്നി.

എല്ലാവരും വെളിച്ചത്തിന്റെ പോരാളികളാണ് . അവന്‍ ആ എഴുതാത്ത  പുസ്തകത്തിലേക്ക് നോക്കി, യുവതി അവനോട പറഞ്ഞു എഴുതുക.

"വെളിച്ചത്തിന്റെ  പോരാളിയെ" കുറിച്ച് എഴുതുക. അവള്‍ വീണ്ടും അപ്രത്യക്ഷമായി.

പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും, പ്രതിസന്ധികളില്‍  കാലിടറി വീഴാത്ത അനുഭവങ്ങളും സംഘര്‍ഷങ്ങളെ  പുഞ്ചിരിയോടെ വരവേറ്റ  കഥകളും അവന്‍ എഴുതി .......
കഥയുടെ അവസാന വീണ്ടും ആ യുവതി രംഗത്ത് വരികയാണ്, അവന്‍ അവളോട്‌ ചോദിച്ചു.

നിങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും പരസ്പര വൈരുദ്യങ്ങളാണല്ലോ ?

യുവതി  പറഞ്ഞു, കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ, നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം നീ തിരിച്ചറിഞ്ഞപ്പോഴാണ്.

അത് പോലെ തന്റെ ചുറ്റുമുള്ള സകലതും, വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു.

നീ ആരാണന്നു ആ യുവതിയോടു അയാള്‍ ചോദിക്കുന്നതോട് കൂടെ അവള്‍ വീണ്ടും തിരമാലകല്‍ക്കിടയിലൂടെ ആകാശത്ത് ഉദിച്ചുയര്‍ന്ന ചന്ദ്രനിലേക്ക് 
അപ്രത്യക്ഷമാവുന്നു.

ഇതായിരുന്നു വാരിയര്‍ ഓഫ് ലൈറ്റ്  (വെളിച്ചത്തിന്റെ പോരളിയുടെ ആമുഖത്തില്‍ നമുക്ക് പൗലോ കൊയ്‌ലോ പറഞ്ഞു തന്നത്. 

എന്റെ മുമ്പില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട സുന്ദരി  എന്തോ എന്റെ കാതില്‍ മന്ദ്രിച്ചു പക്ഷെ എനിക്കത്  വ്യക്തമല്ലായിരുന്നു.  അത് വ്യക്തമാകാന്‍ വേണ്ടി,
ഒരിക്കല്‍ കൂടി അവളെ കാണാന്‍ എന്നും ഞാന്‍ കടല്‍ തീരത്ത്  പോകുന്നു.

ഇങ്ങനെ ഓരോ വായനക്കാരിലും തന്റെ കഥാപാത്രങ്ങളെ ജീവിപ്പിക്കുകയാണ്  പൗലോ കൊയ്‌ലോ, എന്ന വിഖ്യാത എഴുത്തുകാരന്‍ .... 

ഈ പുസ്തകം പൂര്‍ണമായും മലയാളത്തിലേക്ക്  ഫിലിപ് എം പ്രസാദ് തര്‍ജമ ചെയ്തിട്ടുണ്ട്   പബ്ലിഷ് ചെയ്തത് ഡി സി ബുക്സ്.  

Related Posts Plugin for WordPress, Blogger...