Showing posts with label മുസ്തഫ ലുത്ഫി. Show all posts
Showing posts with label മുസ്തഫ ലുത്ഫി. Show all posts

Wednesday, October 2, 2013

ദുഃഖത്തിന്റെ തടവറ

1876ൽ ഈജിപ്തിലെ മന്ഫലൂത് എന്ന ഗ്രാമത്തിലാണ് മുസ്തഫ ലുത്ഫി അൽമൻഫലൂത്വി ജനിക്കുന്നത്. പിതാവ്  ഒരു ന്യായാധിപനായിരുന്നു,  അസ്ഹർ  സർവകലാശാലയിൽ  വിദ്യാഭ്യാസം, പത്തു വർഷത്തോളം അവിടെ പഠിച്ചു. സാഹിത്യം മതം ഇവയായിരുന്നു പ്രധാന വിഷയം.  1907ൽ  അൽ മുഅയ്യദ് പത്രത്തിൽ പത്ര പ്രവർത്തകനായി ജോലി തുടണ്ടി. പത്രത്തിൽ നദറാത് (വീക്ഷണം) എന്ന പംക്തിയിൽ എഴുതി, അതിലൂടെയാണ് അദ്ദേഹം പ്രശസ്തനവുന്നത്.   ജീവിതത്തിൽ കാണുകയും കേൾക്കുകയും നേരിടുകയും ചെയ്ത അനുഭവങ്ങളെ  നാളെ, കാലത്തിന്റെ കണ്ണ് നീര്, ആത്മഹത്യ, ഒന്നാമത്തെ കോപ്പ, കാരുണ്യം, നര, വിജയനഗരം, ഉത്ര്കൃഷ്ടത എവിടെ?, മാന്യത, ധനികനും പാവപ്പെട്ടവനും, സത്യവും കളവും....  എന്നീ തലക്കെട്ടുകളിൽ  വീക്ഷണത്തിൽ  കഥയായും ലേഖനമായും എഴുതി. സാമൂഹ്യ വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ രചനകളുടെ പ്രത്യേകത. സമൂഹത്തിൽ കണ്ടു വന്ന  ദുരാചാരങ്ങല്ക്കുക്കും   ജീര്‍ണതകല്ക്കും, മൂല്യച്യുതികല്ക്കമെതിരെ മൻഫലൂത്വി തന്റെ തൂലിക ചലിപ്പിച്ചു.

ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും അനുഗൃഹീതമായ തന്‍റെ തൂലികയിലൂടെ കടന്നാക്രമിച്ചു സമൂഹത്തിന് മികച്ച സന്ദേശം നല്കി.  സൂക്ഷ്മവും ശക്തവുമായി ആവിഷ്‌കരിച്ച ജീവിതത്തെ  ഒരു പ്രത്യേക കോണിൽ നിന്ന് നോക്കിക്കണ്ട മനോഹരമായ ഒരു ചെറുകഥയായിരുന്നു  അദ്ദേഹത്തിന്റെ 'നാളെ"  കഥയിൽ അദ്ദേഹം നാളെയെ ആർത്തിരമ്പുന്ന ഒരു തിരമാലയായി സങ്കൽപ്പിക്കുന്നു, ആ തിരമാലകള്‍ക്കിടയിലൂടെ വരുന്നത് ഒരു പക്ഷെ ആഴകടലിൽ നിന്നുള്ള മുത്തായിരിക്കും അല്ലങ്കിൽ  മരണമായിരിക്കും,  അവ്യക്തമായ മുഖമൂടിയിട്ട ഒരു രൂപമായി വരുന്ന നാളെയോടു ആ മുഖമൂടി അഴിക്കാൻ പറയുന്ന ഭാഗം അതി മനോഹരമായാണ് മന്ഫലൂതി അവതരിപ്പിച്ചിരിക്കുന്നത്. മന്ഫലൂതിയുടെ കഥകൾ  ഇന്നും പുതുമ നശിക്കാത്ത രചനകളായി അറബ് സാഹിത്യത്തിൽ  നിലനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ജേണലിസ്റ്റിക് രചനകള്‍ ആധുനിക കഥാ സങ്കേതങ്ങള്‍ രൂപപ്പെട്ടു വന്നുകൊണ്ടിരുന്ന കാലത്ത്‌ സാധാരണക്കാരനെയും വിദ്യാസമ്പന്നരെയും ഒരു പോലെ ആകർഷിക്കുന്നു.
മൻഫലൂതിയുടെ മറ്റൊരു കഥാ സമാഹാരമായ അബറാത് 1915 ലാണ് പബ്ലിഷ് ചെയ്തത്. അതിൽ പ്രശസ്തമായ കുറെ നല്ല  കഥകൾ ഉൾകൊള്ളിച്ചിരിക്കുന്നു. എഴുത്തിലൂടെ രോഗാതുരയായ സമൂഹത്തിനു ഔഷധം കണ്ടത്തുകയായിരുന്നു. ഈജിപ്ത്തിൽ നടമാടിയിരുന്ന സംഭവങ്ങൾ കൊർത്തിണക്കി അനുകൂല പ്രതികൂല സാഹചര്യങ്ങളെ അനുലോമമായ രീതിയില്‍ വളരെ താളാത്മകമായി, ഭാഷയുടെ കെട്ടിക്കുടുക്കുകളില്ലാതെ തന്റെ സാഹിത്യ ശൈലിയിലൂടെ ചിന്തോദ്ധീപകമായ  വരികളിലൂടെ അനുവാചകന്റെ മിമ്പിൽ  സമർഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ദര്‍ശനങ്ങളെയും തത്വ സംഹിതകളെയും കാലത്തിനു വിധയമാക്കിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ഓരോ എഴുത്തും അറബികളെയും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ച ഇതര ഭാഷാ സ്നേഹികളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്,  എല്ലാ രചനകളും  സാഹിത്യ സമ്പുഷ്ടി കൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. അദ്ദേഹം ഉപയോഗിച്ച ഓരോ പദങ്ങളും ശൈലികളും അറബ് ലോകത്ത് തന്നെ വളരെ ശ്രദ്ധെയമായിരുന്നു. അത്രയും ഉദാത്ത രചനകളായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിലടക്കം അറബ് ഭാഷാ സാഹിത്യം പഠിപ്പിക്കപ്പെടുന്ന പല സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഇന്നും പഠിപ്പിക്കപ്പെടുന്നു. മൻഫലൂത്തിയുടെ   ശ്രദ്ധേയമായ ഒരു രചനയായിരുന്നു  "ഗുര്ഫതുൽ അഹ്സാൻ" (ദുഖത്തിന്റെ തടവറ)

ദുഃഖത്തിന്റെ തടവറ   

എനിക്കൊരു  ചെങ്ങാതിയുണ്ടായിരുന്നു. അയാളുടെ മത ചിട്ടയെക്കാൾ  അയാളുടെ സംസ്കാരവും സ്വഭാവവും ഞാൻ ഇഷ്ടപ്പെട്ടു. അയാളുമായുള്ള സഹവാസം എനിക്കൊരുപാടാനനന്ദവും   സന്തോഷവും നല്കി.  അയാളുടെ ആരാധന കർമ്മാങ്ങളോ ശീലത്തിന്റെ ദുർഗ്ഗുണങ്ങളോ ഞാൻ ഗൌനിച്ചിരുന്നില്ല.  കാരണം അദ്ദേഹത്തില്‍ നിന്നും എന്റെ  വ്യക്തിജീവിതത്തില്‍ വിജയവും ഉത്കൃഷ്ടതയും ആര്‍ജ്ജിക്കുന്നതിനുള്ള വഴികള്‍ തേടാനും അയാളുടെ സ്വഭാവം അനുകരിക്കാനും അയാളിൽ നിന്നും മതം പഠിക്കാനും എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഞാൻ കൈറോ വിടുന്നതുവരെ ഞങ്ങളുടെ സൌഹൃബന്ധം തുടർന്നു. കൈറോവിൽ നിന്ന് യാത്ര പോകുന്നത് വരെ ഞങ്ങൾ തമ്മിൽ ഒരു അപരിചിതത്വവും ഉണ്ടായിരുന്നില്ല. തപാൽ മാർഗം ആശയ വിനിമയം നടത്തിയെങ്കിലും  കൂടുതൽ കാലം അത് തുടരാൻ കഴിഞ്ഞില്ല. അയാളുടെ സന്ദേശങ്ങൾ നിലച്ചു. വർഷങ്ങൾക്കു ശേഷം ഞാൻ കൈറോവിലേക്ക് തന്നെ മടങ്ങി. പഴയ കൂട്ടുകാരനെ കാണുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.  മുമ്പ് ഞങ്ങൾ  കണ്ടു മുട്ടാറുള്ള സ്ഥലത്തൊക്കെ ഞാൻ എന്റെ  പഴയ കൂട്ടുകാരനെ അന്വേഷിച്ചു. എനിക്കയാളെ കാണാൻ സാധിച്ചില്ല. അവസാനം ഞാൻ അയാളുടെ പുതിയ വീടന്വേഷിച്ചു. അവിടെയും കാണാൻ കഴിഞ്ഞില്ല  അയൽവാസികൾ പറഞ്ഞു. "കുറച്ചു കാലമായി അയാൾ ഇവിടം വിട്ട്പോയിരിക്കുന്നു ഇപ്പോൾ എവിടെ എന്ന് ഞങ്ങൾക്കറിയില്ല".

ഞാൻ നിരാശനായി, കൂട്ടുകാരനെ കാണാതെ കുറെ കാലം കഴിഞ്ഞു. കൂട്ടുകാരൻ എനിക്ക് നഷ്ടപ്പെട്ടതായി ഞാൻ മനസ്സിലാക്കി. ഒരു ദിവസം ഞാൻ  എന്റെ വീട്ടിലേക്കു മടങ്ങുകയായിരുന്നു, സമയം ഏറെ വൈകിയിരുന്നു  അതൊരു മാസത്തിന്റെ അവസാന ദിവസമായിരുന്നു.  കൂരിരുട്ടുള്ള രാത്രി  എനിക്ക് വഴി തെറ്റി ഞാൻ  വിജനമായ ആൾപാർപ്പില്ലാത്ത ഒരു സ്ഥലത്തെത്തി. ജിന്നുകൾ താമസിക്കുന്ന സ്ഥലം, അലഞ്ഞു നടക്കുന്ന പ്രേതങ്ങളുടെ  സ്പന്ദനങ്ങള്‍ എനിക്കനുഭവപ്പെട്ടു. ആഴക്കടൽ പോലെ കൂരിരുട്ട്.  ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ ഞാൻ ആടിയുലഞ്ഞു. ആരോ എന്നെ  മേല്പോട്ടും താഴോട്ടും എടുത്തറിയും പോലെ എനിക്ക് തോന്നി. പേടിച്ചു വിറച്ചു നടക്കുന്നതിനടയിൽ അവിടെ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു, ആരുടെയോ ഒരു  തേങ്ങലായിരുന്നു അത്.  ആ  ശബ്ദം എന്റെ മനസ്സിലേക്ക്  തുളച്ചു കയറാൻ തുടങ്ങി, എന്റെ മനസ്സ് മന്ത്രിച്ചു.   "എത്ര ദുരിത മനുഭവിക്കുന്നവരുടെയും ദുഃഖിതരുടെയും രഹസ്യങ്ങളാണ് ഈ ഇരുട്ട മറച്ചു വെക്കുന്നത്". ശബ്ദം  കേട്ട ഭാഗത്തേക്ക് തപ്പിത്തടഞ്ഞു കൊണ്ട് ഞാൻ നടന്നു. ഒരു ചെറിയ കുടിലിനു മുമ്പിലേക്ക് ആ ശബ്ദം എന്നെ നയിച്ചു.  ഞാൻ വാതിലിനു മുട്ടി. വാതിൽ തുറക്കാതായപ്പോൾ എന്റെ മുട്ടിനു ഞാൻ ശക്തി കൂട്ടി, ഒരു പെണ്‍കുട്ടി വാതിൽ തുറന്നു. ഞാൻ അവളുടെ കയ്യിലുണ്ടായിരുന്ന വിളക്കിന്റെ നേരിയ  വെളിച്ചത്തിൽ വസ്ത്രത്തിന്റെ മറവിലൂടെ അവളുടെ മുഖം കണ്ടു. കുട്ടിയോട്  ചോദിച്ചു. "ഇവിടെ ഒരു  രോഗിയുടെ തേങ്ങൽ കേൾക്കുന്നുണ്ടല്ലോ" ഏങ്ങികൊണ്ട് ഒരു നെടു വീർപ്പോടെ അവൾ പറഞ്ഞു. ഹേ മനുഷ്യാ "താങ്കളൊന്നു എന്റെ പിതാവിനെ കാണൂ, പിതാവ് മരണ വെപ്രാളത്തിൽ കിടക്കുകയാണ്"

എന്റെ മുന്നിലൂടെ അവൾ നടന്നു ഞാൻ  അവളെ പിന്തുടർന്നു. ചെറിയ ഒരു മുറി. അവൾ അതിൽ പ്രവേശിച്ചു. ജീവിച്ചിരിക്കുന്ന ലോകത്ത് നിന്നും മരിച്ചവരുടെ ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി. ഒരു ഖബറിൽ  പ്രവേശിച്ചത് പോലെ, ഞാൻ ഒരു എല്ലിൻ കൂട് കണ്ടു. വൃക്ഷ തുമ്പുകളിൽ കാറ്റടിച്ചു  ഇളകുംപോലെ  ആ എല്ലിൻ  കൂടിളകുന്നു. ശ്വാസം അല്പാല്പം പുറത്തു വരുന്നു.  ഇരു കരങ്ങളും ചേര്ത്തു ഞാൻ ആ ശരീരം താങ്ങി പ്പിടിച്ചു എന്റെ ശരീരത്തോട് ചേർത്തു. എന്റെ കൈ ഞാൻ അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ വെച്ചു, തല  തടവി അയാൾ പതിയെ  കണ്ണ് തുറന്നു. കുറച്ചു നേരം എന്നെ നോക്കി അല്പാല്പം ചുണ്ട് ഇളക്കാൻ തുടങ്ങി. നേരിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. "ദൈവത്തിനു സ്തുതി". എന്റെ സുഹൃത്തിനെ ഞാൻ കണ്ടത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച  എന്റെ സുഹൃത്തിതാ  എന്റെ  മുമ്പിൽ  ഇരിക്കുന്നു. എന്റെ ഈ നശിച്ച അവസ്ഥയിലും  ജീവിതത്തിന്റെ അവസാന നിമിഷങ്ങലിലുമാണല്ലൊ ഞാൻ എന്റെ കൂട്ടുകാരനെ കാണുന്നത് അയാൾ വീണ്ടും ദീര്ഘസ്വാസം വലിച്ചു. കൂട്ടുകാരന്റെ ഈ അവസ്ഥയെ പറ്റി ഞാൻ ചോദിച്ചു. എന്റെ സഹവാസം അയാളുടെ അണയാറായ പ്രകാശം ഒന്ന് ശക്തിപ്പെട്ടതായി എനിക്ക് തോന്നി. എന്റെ സാമിപ്യം ആ മുഖത്തെ പ്രകാശിപ്പിച്ചു. സംസാരിക്കാൻ വേണ്ടി എഴുന്നേല്ക്കാൻ അയാൾ ശ്രമിച്ചു. എന്റെ ശരീരത്തിൽ അയാൾ ചാരിയിരുന്നു. അയാളുടെ കഥ പറയാൻ തുടങ്ങി.

ഏതാണ്ട് പത്തു വർഷം മുമ്പ് ഞാനും എന്റെ പിതാവും ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഞങ്ങളുടെ അയൽവാസി വലിയൊരു പണക്കാരനായിരുന്നു. അയാളുടെ കൊട്ടാരത്തിൽ സുന്ദരിയായ ഒരു യുവതി വളർന്നിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സൌന്ദര്യമായിരുന്നു അവളുടേത്‌.  അവളെ ഞാൻ സ്നേഹിച്ചു. അവളെ കൂടാതെ ജീവിക്കാൻ എനിക്ക് സാധ്യമല്ലാതായി. അവളെ വശീകരിക്കാൻ എല്ലാശ്രമവും ഞാൻ നടത്തി.  അവളുടെ അടുത്തു ചെല്ലുമ്പോഴൊക്കെ അവൾ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും, അവളെ സ്പര്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവസാനം വിവാഹം കഴിക്കുമെന്ന് അവൾക്കു ഞാൻ ഉറപ്പ് കൊടുക്കുകയും കരാർ ചെയ്യുകയും ചെയ്തു. ആ പഴുതിൽ അവൾ വീണു. അവസാനം എനിക്കവൾവഴങ്ങി, കുറച്ചു നാൾ കഴിയുമ്പോഴേക്കും അവളുടെ ഉദരത്തിൽ ഒരു ശിശു വളരുന്നത് ഞാൻ അറിഞ്ഞു. പക്ഷെ ഞാൻ അവളോട് ചെയ്ത കരാറ് പൂർതീകരിച്ചില്ല. ഞാൻ എന്റെ  നാട് വിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറ്റി. പിന്നീട് ഞാൻ അവളെ പൂർണമയും മറന്നു.

ഞാൻ അവിടെ കഴിഞ്ഞു കൂടുന്നതിനിടയിൽ ഒരു ദിവസം  ശിപായി ഒരു കത്തുമായി എനിക്കരികിൽ വന്നു. പഴകി ദ്രവിച്ച കടലാസിൽ എഴുതിയ ഒരു കത്ത് എനിക്ക് തന്നു, കത്തിന്റെ ആമുഖം ഇങ്ങനെയായിരുന്നു "നിങ്ങൾ പറഞ്ഞ കരാർ പുതുക്കാൻ വേണ്ടിയോ സ്നേഹം പുതുക്കാൻ വേണ്ടിയോ അല്ല ഈ കത്തെഴുതുന്നത് അങ്ങനെയായിരുന്നങ്കിൽ ഒരു വരി പോയിട്ട് ഒരക്ഷരം പോലും ഞാൻ എഴുതുമായിരുന്നില്ല,  നിന്നെ പോലുള്ള വഞ്ചിതന്റെ  കരാർ പുതുക്കാനോ സ്നേഹം പുതുക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല"

നിങ്ങൾ എന്നെ തനിച്ചാക്കി എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ എന്റെ ശരീരത്തിൽ ഒരഗ്നി എരിയുന്നെണ്ടന്നും എന്റെ ഉദരത്തിൽ  ഒരു കുഞ്ഞു പിടക്കുന്നുണ്ടന്നും നിങ്ങൾക്കറിയാമായിരുന്നു. നിങ്ങൾ അത് നിസ്സാരമായിക്കണ്ടു. എന്റെ ഭാവിയെ കുറിച്ചു  ഒരു നിമിഷം പോലും  നിങ്ങൾ ചിന്തിച്ചില്ല. എന്റെ  കണ്ണ്നീരോപ്പാനോ ഈ പാവത്തെ ഒന്ന് സാന്ത്വനിപ്പിക്കാനോ നിങ്ങൾ തുനിഞ്ഞില്ല. എന്റെ ഉരുകുന്ന മനസ്സ് താങ്കൽക്കൊന്നുമല്ലായിരുന്നു.

നിങ്ങൾ  ഒരു മാന്യനാണോ? എനിക്കൊരിക്കലും അങ്ങിനെ കരുതാൻ കഴിയില്ല, താങ്കളെ  ഒരു മനുഷ്യനായി കാണാൻ എനിക്ക് സാധിക്കില്ല . നാല്കാലികലെക്കൾ  മോശമാണ് താങ്കളുടെ പ്രവർത്തനം, വന്യ മൃഗങ്ങളുടെ എല്ലാ സ്വഭാവങ്ങളും  താങ്കല്ക്കുണ്ട്. എന്നോട് നിങ്ങൾ കളവു പറഞ്ഞു. നിങ്ങൾ സ്നേഹം അഭിനയിക്കുകയായിരുന്നു. എന്നെ ആസ്വദിക്കാനുള്ള ഒരു മാർഗമായിരുന്നു  താങ്കളുടെ സ്നേഹം. നിങ്ങളെ  അന്ന് ഞാൻ കണ്ടില്ലായിരുന്നങ്കിൽ എനിക്ക് ഈ ഗതി  വരില്ലായിരുന്നു. ഒരാളുടെ മുഖവും എനിക്ക് കാണേണ്ടി വരില്ലായിരുന്നു. ഒരു വാതിലിനും എനിക്ക് മുട്ടേണ്ടി വരുമായിരുന്നില്ല. ആദ്യമാദ്യമൊക്കെ ഞാൻ നിങ്ങളെ തട്ടി മാറ്റി നോക്കി, ഒരു കൊച്ചു കുട്ടി വീഴുമ്പോലെ താങ്കളുടെ മടിയിൽ ഞാൻ വീഴുകയായിരുന്നു. എന്റെ ചാരിത്ര്യം നിങ്ങൾ  കവെർന്നെടുത്തു.  എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു. എല്ലാ സുഖസൗകര്യങ്ങളും എനിക്ക് നഷ്ടമായി. ഒരു പുരുഷനോടൊപ്പം കഴിയാൻ പറ്റാതെ ഒരു കുട്ടിയുടെ മാതാവായി കഴിയാൻ സാധിക്കാതെ  സമൂഹത്തിന്റെ മുമ്പിൽ തലയുയര്ത്തി നില്ക്കാൻ പറ്റാതെ എനിക്ക്  ജീവിക്കേണ്ടി വന്നു. 

സമൂഹം എനിക്ക്  നിന്ദ്യത മാത്രം നല്കി. പരിഹാസം സഹിച്ചും  ഭയംകൊണ്ട്  പേശികൾ വിറചും ജീവിക്കുന്ന സ്ത്രീക്ക് അവളുടെ ജീവിതത്തിൽ എന്ത് അനുഭൂതിയാണ് ഉണ്ടാവുക, എന്ത് സൌഖ്യമാണ് ഉണ്ടാവുക. എന്റെ സുഖ ജീവിതം താങ്കൾ  നഷ്ടപ്പെടുത്തി.  എന്റെ മാതാപിതാക്കൾ എന്നെ ആ കൊട്ടാരത്തിൽ നിന്നും പുറത്താക്കി. എല്ലാവരും എന്നെ കൈ ഒഴിഞ്ഞു. അവസാനം ഞാൻ  ഒരു കുടിലിൽ താമസമാക്കി. സുഖകരാമായ ജീവിതത്തിൽ നിന്നും ആരും തിരിച്ചറിയാത്ത  ഒറ്റപ്പെട്ട വിജനമായ സ്ഥലത്തെ ഈ കുടിലിൽ ഞാൻ വന്നത് എന്റെ ബാക്കിയുള്ള ജീവിതം കഴിച്ചു കൂട്ടാൻ വേണ്ടിയാണ്.

എന്റെ മാതാപിതാക്കളെ താങ്കൾ കൊന്നു. അവർ രണ്ടു പേരും മരിച്ചത് എന്നെ നഷ്ടപ്പെട്ട ദുഖത്താലായിരുന്നു എന്നെയും താങ്കൾ കൊന്നു. നിങ്ങളുടെ  കോപ്പയിൽ നിന്നും ഞാൻ കുടിച്ച ആ കൈപ്പേറിയ ജീവിതം  എന്റെ മനസ്സിനെയും ശരീരത്തെയും തകർത്ത് കളഞ്ഞു.  ഇന്ന് ഞാൻ മരണ ശയ്യയിൽ കിടക്കുകയാണ്. കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരി പോലെ എന്റെ ജീവിതം അണഞ്ഞു കൊണ്ടിരിക്കുന്നു. ദൈവം എനിക്ക് പ്രതിഫലം നല്കുമെന്നും എന്റെ പ്രാര്ത്ഥനക്കുത്തരം ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. ഈ വീട്ടിൽ നിന്നും സംതൃപ്തിയുടെ ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വിളി ഞാൻ കാതോർക്കുന്നു. കള്ളനും വഞ്ചകനുമാായ താങ്കളിൽ നിന്നും എന്റെ കടം തിരിച്ചു വാങ്ങിയിട്ടല്ലാതെ  ദൈവം നിങ്ങളെ  വെറുതെ വിടുമെന്ന് ഞാൻ കരുതുന്നില്ല.

വീണ്ടും പറയാം ഈ എഴുത്ത് ഞാൻ എഴുതുന്നത് നിങ്ങൾ കരാറ് പാലിക്കാനൊ അത്  പുതുക്കാനോ വേണ്ടിയല്ല സ്നേഹത്തെ പറ്റി സംസാരിക്കാനോ അല്ല. നിങ്ങൾക്കതിനു കഴിയില്ല. ഞാൻ ഇപ്പോൾ ഖബറിന്റെ വാതില്ക്കലാണ്. ജീവിതത്തിൽ എനിക്ക് കിട്ടിയ എല്ലാ  നന്മകളോടും തിന്മാകളോടും വിട പറയുകയാണ്‌.  പിന്നെ എന്തിനാണ് ഈ കത്ത്  എഴുതിയത് എന്ന് താങ്കൾ ചോദിക്കും. പറയാം  എന്റെ അടുത്തു താങ്കൾ എല്പിച്ച ഒരു നിധിയുണ്ട്. "താങ്കളുടെ മകൾ" ഞാൻ ഒരിക്കലും താങ്കളിൽ നിന്നും കാരുണ്യമോ സ്നേഹമോ പ്രതീക്ഷിക്കുന്നില്ല, ഈ പാവം  ഉമ്മയ്ക്ക് സംഭവിച്ച ഗതി ഈ  മകൾക്കുണ്ടാകരുതു എന്നാശിച്ചാണ്.  ഇത്തരം ഒരു ഗതി ഉണ്ടാകുന്നതിനു മുമ്പ് അവളെ കൂട്ടി കൊണ്ട് പോകൂ.

ഇത് പറഞ്ഞു  തീരുമ്പോഴേക്കും അയാളുടെ  കണ്ണിൽ നിന്നും കണ്ണ് നീര്  ധാര ധാരയായി ഒഴുകി ഞാൻ അയാളോട് ചോദിച്ചു അതിനു ശേഷം എന്ത് സംഭവിച്ചു. "അയാൾ  പറഞ്ഞു" ഞാൻ എഴുത്ത് വായിച്ചു തീരുമ്പോഴേക്കും   എന്റെ പേശികൾ വലിഞ്ഞു മുറുകി,  കൈകാലുകൾ വിറച്ചു, ഞാൻ ആകെ അസ്വസ്ഥനായി മനം തകര്‍ന്നു. കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  എന്റെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി. ഞാൻ  അവളുടെ അടുത്തേയ്ക്ക് ഓടി. ഇപ്പോൾ നിങ്ങൾ ഇരിക്കുന്ന ഈ വീട്ടിലേക്കു.

എനിക്ക് കാണാൻ കഴിഞ്ഞത്  ഈ കട്ടിലിൽ കിടക്കുന്ന ചലനമറ്റ അവളുടെ ശരീരമായിരുന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മകളെയും. എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.  ആ കാഴ്ച് കണ്ടപ്പോൾ കുറച്ചു നേരം എന്റെ ബോധം നഷ്ടപ്പെട്ടു. ആ മയക്കത്തിൽ ഞാൻ ചെയ്ത കുറ്റങ്ങൾ വന്യ മൃഗങ്ങളായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ക്രൂര ജന്തുക്കാളായി,  അവയുടെ നഖങ്ങളും തെറ്റകളും എന്റെ മുഖത്തേയ്ക്കു  നീളാൻ തുടങ്ങി. വിഷം തീറ്റുന്ന പാമ്പുകളായി എന്റെ മുമ്പിൽ കറങ്ങാൻ തുടങ്ങി. എന്റെ ബോധം തിരിച്ചു കിട്ടിയപ്പോൾ  ദൈവത്തോട് ഞാൻ കരാർ ചെയ്തു. ഞാൻ ഇനി  ഈ വീട് വിട്ടു പോകില്ല മരിക്കുന്നത് വരെ "ദുഖത്തിന്റെ ഈ തടവറയിൽ" ഞാൻ കഴിയും, ഞാൻ ശപഥം ചെയ്തു. സുഹൃത്തെ  അതിനു ശേഷം ഞാൻ അനുഭവിച്ച പ്രയാസവും കഷ്ടപ്പാടും എന്റെ ദൗർഭാഗ്യവും കാരണം  എന്റെ  പാപം ദൈവം പൊറുത്തു  തന്നിട്ടുണ്ടാവുമെന്ന് ഇപ്പോൾ എന്റെ മനസ്സ് പറയുന്നു. ഇത്രയും പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ  നാവു താഴ്ന്നു പോയി, മുഖം മഞ്ഞളിച്ചു വിരിപ്പിലേക്ക് വീണു. അയാളുടെ അവസാന ശ്വാസത്തിൽ അയാൾ വിളിച്ചു പറഞ്ഞു സുഹൃത്തെ  "എന്റെ മകൾ".  അങ്ങിനെ അയാൾ ഈ ലോകത്ത് നിന്നും വിടവാങ്ങി.

ഞാൻ അയാളുടെ കൂട്ടുകാരെ അറിയിച്ചു എല്ലാവരും അയാളുടെ ശവ സംസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ അവസാന മണ്ണിടുമ്പോൾ വിതുമ്പാത്ത ഒരാളും ഉണ്ടായിരുന്നില്ല. കൂട്ടുകാരന്റെ അവസാന വാക്ക് എന്റെ ചെവിയിൽ അലയടിച്ചു  "കൂട്ടുകാരാ എന്റെ മകൾ". അൽപ സമയത്തേക്ക് സ്ത്രീയെ കീഴ്പെടുത്താൻ ശ്രമിക്കുന്ന കടുത്ത ഹൃദയമുള്ള  പുരുഷൻമാർ ചിന്തിക്കുക. നിങ്ങൾ ഒരു നിമഷം കൊണ്ട് തകർക്കുന്നത് അപലകളായ സ്ത്രീകളുടെ ചാരിത്ര്യവും പവിത്രതയുമാണ്‌. അവരെ വഞ്ചിക്കുന്നതിലൂടെ അവരുടെ രക്തമാണ് നിങ്ങൾ ഊറ്റിക്കുടിക്കുന്നത്.  അത് മൂലം അവർ സഹിക്കുന്ന വേദനയുടെ ഒരംശം പോലും നിങ്ങൾ അറിയുന്നില്ല.

Monday, January 21, 2013

കാലത്തിന്റെ കണ്ണുനീര്‍

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ഏത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ  വേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ ജനാലയിലൂടെ പൂന്തോട്ടത്തിലേക്ക് നോക്കി. തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് അയാള്‍ കണ്ടു, അഴുകിക്കീറിയ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്.............
അറിയപ്പെട്ട അറബ് എഴുത്തുകാരില്‍ ഒരാളായിരുന്ന മുസ്തഫാ ലുത്ഫി മന്‍ഫലൂതിയുടെ "അബ്രത് അല്‍ ദഹര്‍"
എന്ന കഥ മലയാളീകരിച്ഛത്

കാലത്തിന്റെ  കണ്ണുനീര്‍
ഒരാള്‍ പച്ചപ്പുകള്‍ നിറഞ്ഞ തന്റെ തോട്ടത്തിന്റെ നടുവില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ചു, അതില്‍ നക്ഷത്ര രശ്മികള്‍ തട്ടി മിന്നിത്തിളങ്ങുന്ന ആകാശം മുട്ടി നില്‍ക്കുന്ന ഗോപുരം പടുത്തുയര്‍ത്തി, ആ ഗോപുരം ദൂരെ നിന്ന് നോക്കിയാല്‍ ജുസാ നക്ഷത്രത്തിന്റെ ചെവിയില്‍  തൂക്കിയിട്ട  കമ്മലാണെന്നു തോന്നും, നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന  ഗോപുരത്തിന്റെ മുകള്‍ഭാഗം ആകാശത്തെ സ്പര്‍ശിച്ചിരിക്കുന്നു. കൊട്ടാരത്തിലെ ഓരോ തൂണുകളും മുറികളും ചുമരുകളും മേല്‍തട്ടും കൃത്യമായും പ്രക്രുത്യലഭ്യമായ ചായങ്ങളുപയോഗിച്ചു വരച്ചിരിക്കുന്നു. ഓരോ വരകളും പൂര്‍ണമാണ്, ഭംഗിയുള്ള ചുവര്‍ ചിത്രങ്ങള്‍. പൂമുഖവാതിലിലൂടെ കൊട്ടാരത്തിനുള്ളിലേക്ക്  പ്രവേശിക്കുന്നവര്‍ വിവിധ നിറത്തിലുള്ള പൂവുകള്‍ നിറഞ്ഞ ഉദ്യാനത്തില്‍ നിന്നും ചെന്നായ്ക്കളും പുലികളും വിഹരിക്കുന്ന വന്യ മൃഗങ്ങള്‍ നിറഞ്ഞ ഇരുണ്ട കാടുകളിലേക്ക് പ്രവേശിക്കുകയാണോ എന്നു തോന്നും, ചിലയിടങ്ങളില്‍ പുല്ലുകളും മാന്‍ പേടകളും  നിറഞ്ഞ കളി സ്ഥലമായി അനുഭവപ്പെടും, അത്രയും മനോഹരമാണ് ഓരോ വരകളും. വിശാലമായ മുറ്റത്തു ഗോളാകൃതിയില്‍  മാര്‍ബിളുകള്‍ കൊണ്ടൊരു ജലസംഭരണി നിര്‍മിച്ചിരിക്കുന്നു, അതില്‍ ന്യത്തം വയ്ക്കുന്ന ജലധാരകളും, ഉറയില്‍ നിന്നും ഊരിയെടുത്ത വാള്  പോലെ, തൊടുത്ത്  വിടുന്ന അമ്പു പോലെ  വെട്ടിത്തിളങ്ങുന്നു ആ ജലധാരകൾ, ജലധാര നിര്‍മിച്ച ജലസംഭരണിക്ക് ചുറ്റും വിവിധ തരത്തിലുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. വെള്ളം മുകളിലേക്ക് പോകുമ്പോള്‍ അതില്‍വീശിയെത്തുന്ന കാറ്റില്‍  മരത്തിന്റെ ഇലകളും  കായ്കനികള്‍ നിറഞ്ഞ ചെടികളും  പൂക്കളും  നൃത്തം ചെയ്യുന്നു. ഇത് കാണുമ്പോള്‍ മരച്ചില്ലയിലുള്ള പക്ഷികള്‍ ഈണത്തില്‍  രാഗങ്ങള്‍ പൊഴിച്ചു ആനന്ദ നൃത്തമാടുന്നു.  

നയന സുഖമേകുന്ന ഈ ഉദ്യാനത്തില്‍ മാര്‍ബിളിലും സ്പടികത്തിലും പണിതീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന ശില്പങ്ങളും, നിറയെ ചാര് കസേരകളും പ്രതിമകളും, സ്വര്‍ണത്തില്‍ തീര്‍ത്ത തലയിണകളും ഇരിപ്പിടങ്ങളും നിര്‍മിച്ചിരിക്കുന്നു,  കൊട്ടാരത്തിന്റെ മറ്റൊരു ഭാഗത്ത്  പുള്ളിപ്പുലികളും സിംഹങ്ങളും മറ്റു വന്യ മൃഗങ്ങളും താമസിക്കുന്ന കൂടുകള്‍ കാണാം, പരുന്തിനേയും പ്രാവിനെയും  മറ്റു പക്ഷികളെയും അവിടെ വളര്‍ത്തുന്നു.   ഓരോ ഭാഗങ്ങളിലായി വിലയേറിയ കുതിരകളും കുതിരവണ്ടിയും കാളവണ്ടിയും അലങ്കാരത്തിനായി വച്ചിരിക്കുന്നു, രുചിയേറിയ ഭക്ഷണങ്ങളും സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രങ്ങളും കോപ്പകളും ആയിരക്കണക്കിന് വേലക്കാരികളും സ്വര്‍ഗത്തില്‍ പറയപ്പെട്ടത് പോലെയുള്ള ചെറിയ കുട്ടികളും ആ കൊട്ടാര റൂമുകളിലുണ്ട്..

അതി ശൈത്യമായ  കൂരിരിരുട്ടുള്ള ഒരു രാത്രി കൊട്ടാരത്തിന്റെ ഉടമസ്ഥന്‍ തന്റെ കിടപ്പ് മുറിയിലെ  വിരിപ്പില്‍ നിന്നും ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കി. പല്ലുകള്‍ നഷ്ടപ്പെട്ട കറുത്ത കാപ്പിരിയായ വേലക്കാരന്‍ ബിലാലിനെ അല്ലാതെ വേറെയാരെയും ചുറ്റും കാണുന്നില്ല, താന്‍ വളര്‍ത്തിയ കാപ്പിരിയായ ബിലാലിനോട് അദ്ദേഹം പറഞ്ഞു, ബിലാല്‍ അല്പം വെള്ളം തരൂ, ബിലാലിന്റെ മടിയില്‍ തല ചായ്ച്ചു അയാള്‍ വെള്ളം കുടിച്ചു, വെള്ളം കുടിച്ചപ്പോള്‍ നാവിന്റെ കെട്ടൊന്നു അഴിഞ്ഞത് പോലെ അയാള്‍ക്ക് തോന്നി.
ബിലാല്‍, രാത്രിയുടെ ഏതു യാമത്തിലാണ്  നാമിപ്പോള്‍ ?
ബിലാല്‍ പറഞ്ഞു : യജമാനാ രാത്രിയുടെ അന്ത്യ യാമത്തിലാണ്  നാമിപ്പോള്‍
നിന്റെ യജമാനത്തി എവിടെ ബിലാല്‍ ? അവള്‍ പുറത്തു പോയിതിരിച്ചു വന്നിട്ടില്ല
ഇത്ര സമയമായിട്ടും അവള്‍ തിരിച്ചു വന്നിട്ടില്ലേ ? ഇല്ല
അയാള്‍  നീണ്ട ഒരു നെടുവീര്‍പോടെ ഗാഡമായി ശ്വസിച്ചു കൊണ്ട് പറഞ്ഞു, ഞാന്‍ ഒരു രോഗിയാണെന്നും എന്നെ ശുശ്രൂഷിക്കാന്‍ ഉറക്കമൊഴിഞ്ഞു ഒരാള്‍ വേണമെന്നും ഈ കൊട്ടാരവാസികളില്‍ അവളേക്കാള്‍ അതിനര്‍ഹരായി മറ്റാരും ഇല്ലന്നും അവള്‍ക്കു നന്നായി അറിയാം, ജീവിതത്തിന്റെ മുഴുവന്‍ സമയങ്ങളിലും അവള്‍  ഉരുവിടാറുള്ള കരാര്‍ എവിടെ പോയി? ഇനി ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചു വരില്ലെന്ന് അവള്‍ മനസ്സിലാക്കിയോ? ഞാന്‍ അവള്‍ക്കു ഒരു ഭാരമായോ? എന്റെ ഈ കിടപ്പ് അവളെ മടുപ്പിച്ചൊ? ഓരോ രാത്രികളിലും ജീവിതാസ്വാദനങ്ങളും തേടി അവള്‍ എന്നില്‍ നിന്നും ഓടി മറയുന്നു. ആഹ് !!!  ജിവിതം എത്ര ദൂരം  ... മരണം ഒരു പാട് അകലെയാണോ... !!!!

നാവുകള്‍ തളരുന്നത് വരെ  അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു, ശരീരം ചുട്ടു  പൊള്ളാന്‍ തുടങ്ങി, പാത്രത്തിലെ വെള്ളം തിളക്കുന്നത് പോലെ ശരീരം തിളച്ചു മറിയാന്‍ തുടങ്ങി, വിരിപ്പിലേക്ക് മറിഞ്ഞുവീണു മരണത്തിന്റെ കയ്പ്പ് നീര്‍ അയാള്‍ ഇറക്കി ക്കൊണ്ടേയിരുന്നു.

കുറച്ചു കഴിഞ്ഞു  രണ്ടാമതും മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു  ചുറ്റിലും നോക്കി  അടുത്തു നില്‍ക്കുന്ന ബിലാലിനോടയാള്‍ ചോദിച്ചു. ബിലാല്‍ നിന്റെ യജമാനത്തി എവിടെ പോയെന്നു നിനക്കറിയുമോ?
യജമാനാ അവളെ പ്രതീക്ഷിക്കാതിരിക്കുന്നതാണ്  നിങ്ങള്‍ക്കു നല്ലത്, നിങ്ങളില്‍ നിന്നും അകന്നു പോയതില്‍ നിങ്ങള്‍ അവളെ ആക്ഷേപിക്കാതിരിക്കുക, അവള്‍ക്കു ചില കടങ്ങളുണ്ട് അത് വീട്ടാന്‍ വേണ്ടിയാണ് അവള്‍ എല്ലാ രാത്രികളിലും പുറത്ത് പോകുന്നത്. അവള്‍ക്ക് ഇങ്ങനെ ഒരു കടമുള്ളത് ഇന്ന് വരെ ഞാന്‍ അറിഞ്ഞില്ലല്ലോ? എപ്പോഴാണ് ഒരു കടക്കാരന്‍ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ കടം വീട്ടാന്‍ തുടങ്ങിയത് ? അത് നിര്‍വഹിച്ചു കൊടുക്കാന്‍ ഇവിടെ അവള്‍ക്കാരുമില്ലന്നായൊ? അവള്‍ തന്നെ അതിനുവേണ്ടി പോകേണ്ടതുണ്ടോ? പൂര്‍ണമായി ഒരു വര്‍ഷം ഇങ്ങനെ പോയിട്ടും അവളുടെ കടം വീട്ടി തീര്‍ന്നില്ലേ?

ബിലാല്‍ പറഞ്ഞു യജമാനാ അവളുടെയും കടക്കാരന്റെയും ഇടയില്‍ വ്യക്തമായ ഒരു  രേഖയും കരാറുമുണ്ട്,  കടം അവളില്‍ നിന്നും ഓരോ രാത്രി ഓരോ ഓഹരിയായി വാങ്ങുമെന്നും, അവളുടെ കൈകൊണ്ടു തന്നെയാകണമെന്നും കരാര്‍ പൂര്‍ത്തികരിക്കേണ്ട സമയം രാത്രിയുടെ അന്ത്യ യാമങ്ങളിലായിരിക്കണമെന്നുമാണ്. അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു "ഈ കടത്തെയും  അതിലെ കരാറിനെക്കാളും അത്ഭുതം നിറഞ്ഞ മറ്റൊരു കാര്യത്തെപറ്റി എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് വരെ കേട്ടിട്ടില്ല, ആരാണ് ആ കടക്കാരന്‍" ? ബിലാല്‍ പറഞ്ഞു "താങ്കള്‍ തന്നെയാണ് ആ കടക്കാരന്‍".

യജമാനന്‍ ബിലാലിനെ ഒന്ന് നോക്കി, ബിലാല്‍ നീ എന്നെ പരിഹസിക്കുകയാണോ അതോ പിച്ചും പിഴയും പറയുകയാണോ ? യജമാനാ, ഞാന്‍ താങ്കളെ ഒരിക്കലും പരിഹസിക്കുകയില്ല അതിനെനിക്ക് കഴിയില്ല, ഞാന്‍ പറയുന്നത് പിച്ചും പിഴയും അല്ല, യജമാനത്തി താങ്കളില്‍ നിന്നും ഒരു പാട്  പ്രതീക്ഷിച്ച രാവുകളുണ്ടായിരുന്നു താങ്കളുമായി സുഖം പങ്കിടുവാന്‍ ഒരുപാടാഗ്രഹിച്ച തണുത്ത് വിറച്ച രാത്രികള്‍.. അന്ന് അവള്‍ കിടന്നിരുന്നത് നിങ്ങള്‍ കിടക്കുന്ന ഇതേ കട്ടിലിലായിരുന്നു. നിങ്ങള്‍ അവളെ ഈ കട്ടിലില്‍ തനിച്ചാക്കി മദ്യശാപ്പുകളിലും മധുശാലകളിലും പോയി നിങ്ങളുടെ സമ്പത്ത് വാരിവിതറി, കോപ്പകള്‍ കൂട്ടിയുരച്ച് നിങ്ങളുടെ വികാരങ്ങളും  ആഗ്രഹങ്ങളും തീര്‍ത്ത ഇത് പോലെയുള്ള ദീര്‍ഘമായ രാത്രികളെ താങ്കള്‍ ഓര്‍ക്കുന്നില്ലേ, താങ്കള്‍ അന്ന് കവര്‍ന്നെടുത്ത ആ രാത്രികള്‍ ഇന്ന് അവള്‍ക്കു കടമായി മാറിയിരിക്കുന്നു, അവള്‍ക്കുനഷ്ടപ്പെട്ട ഓരോ രാത്രികളും ഓരോന്നായി അവള്‍ തിരിച്ചു വാങ്ങുകയാണ്. ഒരു ഒരു പാവം യുവാവിനെ ബന്ധസ്തനാക്കി അയാളുടെ ഭാര്യയെ കവര്‍ന്ന ആ രാത്രികള്‍ താങ്കള്‍ ഓര്‍ക്കുന്നില്ലേ. ഇന്ന് അയാള്‍ താങ്കളുടെ ഭാര്യയെ കവര്‍ന്നു കടം തീര്‍ക്കുകയാണ്, ശരിക്കും നീതിയുക്തമായ രീതിയില്‍ തന്നെയാണ് താങ്കളില്‍നിന്നും കടങ്ങള്‍ തിരിച്ചു വാങ്ങുന്നത് .

നിര്‍ത്തൂ ബിലാല്‍, എനിക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ് താങ്കളുടെ വാക്കുകള്‍, ബിലാല്‍ നീ എന്റെ മകനെ വിളിക്കൂ,  താങ്കള്‍ പറഞ്ഞു വിട്ട സ്ഥലത്ത് നിന്നും മകന്‍ ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഞാന്‍ എവിടെയും അവനെ പറഞ്ഞയച്ചതായി ഓര്‍ക്കുന്നില്ലല്ലോ? അവന്‍ എവിടെ പോയി? അവന്‍ മധുശാലയിലെ മദ്യക്കോപ്പകള്‍ക്കിടയിലാണ്, ദാഹം തീര്‍ന്നാലല്ലാതെ അവന്‍ തിരിച്ചു വരില്ല,  ദാഹം തീര്‍ന്നാല്‍ അവനു തനിച്ചു തിരിച്ചു വരാനും കഴിയില്ല, ചീത്ത കൂട്ടുകാരില്‍ നിന്നും മകനെ നിങ്ങള്‍ അകറ്റണമെന്ന് പല തവണ ഞാന്‍ യജമാനനോട് പറഞ്ഞിരുന്നു, അന്നൊക്കെ താങ്കള്‍ എന്നില്‍ നിന്നും മുഖം തിരിച്ചു, അമിത സ്വാതന്ത്ര്യം നല്‍കി, അവനെ പഠിപ്പിക്കാന്‍ സംസ്കാരസമ്പന്നനാക്കാന്‍ ഞാന്‍ നിങ്ങളോട് ഒരുപാട് പറഞ്ഞിരുന്നു. അന്ന് നിങ്ങള്‍ പറഞ്ഞത് "പഠിക്കേണ്ടത് അത് കൊണ്ട് ജോലി ചെയ്തു സമ്പാദിക്കേണ്ടവരാണ്, എന്റെ മകന് അതിന്റെ ആവശ്യമില്ല, ഇഷ്ടം പോലെ ഞാന്‍ അവനു വേണ്ടി കരുതി വെച്ചിട്ടുണ്ട്". അത് കൊണ്ട് നിങ്ങളാണ്  അവനെ ഈ രാത്രി  മധുശാലയിലേക്ക്  പറഞ്ഞയച്ചത്, നിങ്ങള്‍ക്ക് അവനാവശ്യമായ ഈ സമയത്ത് അവനെ നിങ്ങളില്‍ നിന്നും അകറ്റിയത് താങ്കള്‍ തന്നെയാണ്.

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന എത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ ശരീരവേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ പൂന്തോട്ടത്തിലേക്ക് നോക്കി. അദ്ദേഹം തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് കണ്ടു, അഴുകിക്കീറിയ വസ്തരമാണ് അവര്‍ ധരിച്ചിരിക്കുന്നത്, കാര്‍മേഘത്തിനിടയില്‍  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നത് പോലെ അവളുടെ മനസ്സിലെ സൗഭാഗ്യം പ്രതിഫലിക്കുന്നതായി അയാള്‍ കണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുക്കയോ  കുത്ത് വാക്കുകള്‍  പറയുകയോ ചെയ്യുന്നില്ല, എന്തൊരു സ്നേഹം, എന്തൊരു വിനയം എല്ലാം അയാള്‍ നോക്കിക്കണ്ടു, അവര്‍ രണ്ടു പേരും ദുഖത്തെകുറിച്ചു ആവലാതി പെടുകയോ അവര്‍ക്ക് ലഭിക്കാത്ത സമ്പത്തിനെ പറ്റി ആകുലപ്പെടുകയോ ചെയ്യുന്നില്ല, വളരെ ഉന്മേഷവാന്മാരായി അവിടെ ഇരിക്കൂന്നു, ദൈവം അവര്‍ക്ക് നല്‍കിയ പരുക്കന്‍ വസ്ത്രങ്ങളിലും ഭക്ഷണത്തിലും അവര്‍ സന്തോഷിക്കുന്നു, അവര്‍ രണ്ടു പേരും ഈ കൊട്ടാരത്തിലേക്ക് വിഷമത്തോടെ നോക്കുന്നില്ല അതിനു വേണ്ടി കൊതിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല, രണ്ടു പേരുടെയും സംസാരം അദ്ദേഹം ചെവിയോര്‍ത്തു.

തോട്ടക്കാരന്‍ തന്റെ ഭാര്യയോട് പറഞ്ഞു "ആ വഞ്ചകിയായ സ്ത്രീ അടക്കം എനിക്കീ കൊട്ടാരവും അതിലെ പാത്രങ്ങളും ഉദ്യാനങ്ങളും എല്ലാ വസ്തുക്കളും ദാനമായി തന്നാലും ദൈവത്തെ സത്യം അതില്‍ താമസിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം എതങ്കിലും തായ് വരയിലോ കുന്നിന്‍ മുകളിലോ താമസിക്കുന്നതാണ് , ഈ മനുഷ്യന്‍ ദുഖിക്കുന്നതും വ്യസനിക്കുന്നതും കാണുന്നില്ലേ". ഭാര്യ പറഞ്ഞു "ശരിയാണ്  യജമാനത്തിയില്‍ നിന്നും നമ്മുടെ യജമാനന്‍ രക്ഷപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല ഒരു വര്‍ഷമായി അദ്ദേഹം ഇങ്ങനെ കഴിയുന്നു, അദ്ദേഹത്തിന്റെ  ബലഹീനത അധികരിക്കുകയല്ലാതെ കുറയുന്നില്ല". തോട്ടക്കാരന്‍ "ചികിത്സിക്കുന്ന കൊട്ടാരവൈദ്യര്‍  പോലും അദ്ദേഹത്തെ കൈഒഴിഞ്ഞിരിക്കുന്നു, അദ്ദേഹത്തിനു ഇനി നിരാശ മാത്രമേ ബാക്കിയുള്ളൂ, അതില്‍ അത്ഭുതമില്ല, കാരണം അദ്ദേഹം തന്നെയാണ്‌ അദ്ദേഹത്തെ ചതിച്ചത്". ഭാര്യ "എത്ര ദൌര്‍ഭാഗ്യകരം അല്ലെ  വലിയൊരു പരീക്ഷണം തന്നെ" തോട്ടക്കാരന്‍  "അദ്ദേഹത്തിന്റെ സമ്പത്തും പ്രതാപവും അന്തസ്സും അയാളെ വഞ്ചിച്ചു  ശാന്തിക്കും സമാധാനത്തിനുംവേണ്ടി കാലത്തോട് കരാര്‍ ചെയ്യാമെന്ന് അയാള്‍ കരുതി  സ്വന്തത്തെ പറ്റി അയാള്‍  ചിന്തിച്ചില്ല, ഇപ്പോള്‍ ഇതാ കുഴിയില്‍ വീണിരിക്കുന്നു". തോട്ടക്കാരന്റെ മടിയില്‍ ചേര്‍ന്നിരുന്നുകൊണ്ട് ഭാര്യ ചോദിച്ചു "അപ്പോള്‍ അദ്ദേഹത്തിന്റെ കാല ശേഷം ആ കൊട്ടാരത്തിന്റെ അവസ്ഥ എന്തായിരിക്കും" തോട്ടക്കാരന്റെ മറുപടി അയാളുടെ മക്കള്‍ക്ക്‌ ലഭിക്കും. അപ്പോള്‍ ഭാര്യ പറഞ്ഞു "അല്ല ഞാന്‍ അറിഞ്ഞത് അങ്ങിനെയല്ല ഞാന്‍ അറിഞ്ഞത് യജമാനത്തിയുടെ കൂട്ടുകാരനായിരിക്കുമെന്നാണ് അവര്‍ തമ്മില്‍ വിവാഹാലോചന വരെ നടന്നു കഴിഞ്ഞു, ഇയാളുടെ മരണ ശേഷം അദ്ദേഹമായിരിക്കും അവളുടെ  ഭര്‍ത്താവ് .

ഇത്രയും കേള്‍ക്കുമ്പോഴേക്കും അയാളുടെ  മനസ്സ് തകര്‍ന്നു, കസേരയില്‍ നിന്നും താഴെ വീണു അയാള്‍ പറഞ്ഞു എന്റെ ജീവിതത്തിലെ ദൌര്‍ഭാഗ്യത്തെ പറ്റി ഞാന്‍ സാക്ഷിയായി നില്‍ക്കുന്നു, അയാള്‍ ബോധക്ഷയനായി .. കുറച്ചു കഴിഞ്ഞു അദ്ദേഹം വീണ്ടും  കണ്ണ് തുറന്നു, അപ്പോള്‍  അദ്ദേഹം കണ്ട കാഴ്ച  അയാളുടെ മനസ്സ് തകര്‍ക്കുന്നതായിരുന്നു. കൊട്ടാരത്തിലെ യുവതികളുമായി ഉല്ലസിച്ചു കൊണ്ട് തന്റെ മകന്‍ തന്റെ മുമ്പില്‍ നില്‍ക്കുന്നു, തന്റെ ഭാര്യ കൊട്ടാരത്തിലെ കൂട്ടുകാരുമായി ആര്‍തുല്ലസിച്ച് ചിരിക്കുന്നു, എന്റെ മരണവും കാത്ത് അവരെല്ലാം എന്റെ മുമ്പില്‍ നില്‍ക്കുന്നത് പോലെ. കൊട്ടാരത്തിന്റെ കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ട് തന്റെ സുഹൃത്ത് നിലയുറപ്പിച്ചിരിക്കുന്നു മരണ വെപ്രാളത്തില്‍  ഇതൊക്കെ കാണുമ്പോള്‍ ..

മുകളില്‍നിന്നും അശരീരി അയാള്‍ കേട്ടു ഹേ മനുഷ്യ!!! നിന്റെ ഭാര്യയോട്‌ നീ കരാര്‍ പൂര്‍ത്തീകരിച്ചിരുന്നങ്കില്‍  നിന്റെ കരാര്‍ പൂര്‍ത്തീകരിക്കപ്പെടുമായിരുന്നു നീ നിന്റെ ശരീരത്തോട് കാരുണ്യം കാണിചിരുന്നങ്കില്‍ നിന്റെ ജീവിതം നഷ്ടത്തിലാവുമായിരുന്നില്ല.  അദ്ദേഹം കണ്ണടച്ചു തന്റെ കൊട്ടാരത്തില്‍ നിന്നും തോട്ടത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും മകനില്‍ നിന്നും വേദന നിറഞ്ഞ ജീവിതത്തില്‍ നിന്നും ആ പാവം എന്നെന്നേക്കും യാത്രയായി .....

Related Posts Plugin for WordPress, Blogger...