Saturday, July 5, 2014

പുണ്യങ്ങളുടെ പൂക്കാലം


പുണ്യങ്ങളുടെ പൂക്കാലങ്ങളിലൂടെ യാണ് വിശ്വാസികൾ നീങ്ങി ക്കൊണ്ടിരിക്കുന്നത്. റമദാനിന്റെ ദിനരാത്രങ്ങള്‍ സ്വയം വിലയിരുത്തലിനും തിരുത്തലിനും ഉള്ളതാകുമ്പോൾ  മനസ്സിനെ കൂടുതൽ ശുദ്ധീകരിക്കാൻ വിശ്വാസികൾക്ക് കഴിയുന്നു, എല്ലാം  ദൈവത്തിനു മുമ്പിൽ സമർപ്പിക്കുമ്പോൾ  അധമ വികാരങ്ങള്‍ സ്വയമേവ കൊഴിഞ്ഞു പോകുന്നു. വ്രതം എന്നാല്‍ ഉദയം മുതല്‍ അസ്തമയംവരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് കൊണ്ട് മാത്രം പൂര്‍ണമാകുന്ന ഒന്നല്ല.  വികാരങ്ങല്ക്കും ദേഹേച്ചകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക കൂടെ ലക്ഷ്യമാണ്‌. വ്യക്തിപരമായ ത്യാഗ മനോഭാവവും  സേവന സന്നദ്ധതയും  അർപ്പണ ബോധവും വളർത്തുന്നതോടോപ്പം സമസൃഷ്ടി  സ്നേഹവും സാമൂഹിക ബൊധമുണ്ടാക്കി എടുക്കുന്നതിനും  വൃതാനുഷ്ടാനത്തിലൂടെ  കഴിയണം. നോമ്പ് ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ വിശപ്പെന്തെന്നു അറിയിക്കുകയും ക്ഷമയും സഹനവും പഠിപ്പിക്കുകയും ചെയ്യുന്നു. വിശപ്പിന്റെ വേദന അനുഭവിച്ചറിയുന്ന നോമ്പ് കാരന് പട്ടിണി പാവങ്ങലോടുള്ള ദീനാനുകമ്പ വളർന്നു വരുന്നു. ദേഹേച്ഛകളെ നിയന്ത്രിക്കുവാനുള്ള പരിശീലനം ലഭിക്കുന്നു, ധനികരിൽ അഗതി സംരക്ഷണത്തിന്റെ  വികാരം വളരുന്നു. പ്രവാചകൻ റമദാന്‍ സമാഗതമാവുന്ന അവസരത്തില്‍ അനുഗ്രഹങ്ങള്‍ ലഭ്യമാവുന്നതിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന്‍ ശിഷ്യന്മാരെ ഉപദേശിക്കുമായിരുന്നു. ഭക്തിയുടെ ഈ ദിനരാത്രങ്ങളെ  പരമാവധി ധന്യമാക്കുന്നതോടൊപ്പം  നിര്‍ധന കുടുംബങ്ങളെയും പാവപ്പെട്ടവരെയും  സഹായിക്കാനും, വ്യക്തികളിലും കുടുംബങ്ങളിലും റമദാന്റെ ചൈതന്യം നിലനിര്‍ത്താനും  സ്വദേശികളോടൊപ്പം  പ്രവാസ സമൂഹവും ഏറെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. കുടുംബ ബന്ധം നിലനിർത്തുന്നു ജാതി മത വ്യത്യാസമില്ലാതെ സുഹൃദ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ കൂടുതലായി ചെയ്യുന്നു.  ഈ രമദാനിലും  വിപുലമായ ജീവകാരുണ്യ പദ്ധതികൾക്കാണ്  ഖത്തറിലെ ചാരിറ്റി സംഘടനകൾ രൂപം നല്കിയിരിക്കുന്നത്. ശീതീകരണ സംവിധാനമുള്ള ടെന്റുകൾ വഴി  ഭക്ഷണവും പാനീയങ്ങളും  പാവപ്പെട്ടവർക്ക് വേണ്ടി  ദിനേന അവർ ഒരുക്കുന്നു.  നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘുകരിക്കാനും വ്യക്തികളിലും കുടുംബങ്ങളിലും റമദാന്റെ ചൈതന്യം നില നിര്‍ത്താനും ഇത്തരം പദ്ധതികള്‍ ഒരു പാട് സഹായകമാകുന്നു. ഖത്തർ ചരിറ്റി, ഖത്തർ റെഡ് ക്രെസന്റ്റ്, റാഫ്, ഈദ് ചാരിറ്റി തുടങ്ങിയ വിവിധ സംഘങ്ങൾ ആണ്  ഇഫ്താർ ടെന്റുകൾ ഒരുക്കിയിരിക്കുന്നത്, ഇതിനു പുറമേ സ്ഥിരമായി ഇഫ്താർ ഒരുക്കുന്ന സ്വദേശികളുടെ ടെന്റുകലും ധാരാളമായി ഉണ്ട്. അത്യുഷ്ണമുള്ള ദൈർഗ്യമുള്ള പകലിലൂടെയുള്ള ഇപ്രാവശ്യത്തെ നോമ്പ് പുറത്ത് ജോലിചെയ്യുന്നവർക്ക്  കാഠിന്യത്തിന്റെ ശക്തി കൂട്ടുന്നുണ്ട്. പാവപ്പെട്ട പുറമേ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് ലഭിക്കുന്നതും, ഇത്തരം ടെന്റുകളും ഒരു പാട് ആശ്വാസം നല്കുന്നു.

പട്ടിണിപ്പാവങ്ങൾ
ഈ റമദാനിലൂടെ ലോകത്തെ പട്ടിണി പാവങ്ങളുടെ വിശപ്പ്‌ അറിയാൻ നമുക്ക് കഴിയണം,  ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയൊരു ദുരന്തമാണ് ഭക്ഷ്യക്ഷാമം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശം, വരൾച്ച , പ്രകൃതി ദുരന്തങ്ങൾ  ഇങ്ങനെ ഒരു പാട് കാരണങ്ങള്‍ അതിനുണ്ട്. ലോകത്ത് പട്ടിണി മരണം കൂടിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണിപ്പാവങ്ങൾ, ഉടുക്കാന്‍ ഉടു തുണിയില്ലാതെ  കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍, പകര്‍ച്ചവ്യാധി പോലെയുള്ള മാറാ രോഗങ്ങള്‍ അവരെ പിടി കൂടിക്കൊണ്ടിരിക്കുന്നു, ഒരു നേരത്തെ ആഹാരം  ലഭിക്കാന്‍ ഏതെങ്കിലും  രാജ്യങ്ങളില്‍നിന്നു അയക്കുന്ന ഭക്ഷണപ്പൊതിക്ക്  വേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍. അല്പം വെള്ളം ലഭിക്കാൻ കിലൊമീറ്റരോളം  നടക്കുന്ന, വെള്ളവും ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന കാഴ്ച വാര്‍ത്താ മാധ്യമങ്ങളില്‍ നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഈ ഒരു പാശ്ചാത്തലത്തില്‍ ലോക സമൂഹം ഈ വിഷയം ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. അവർക്ക് വേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുകയും നമുക്ക് ലഭിച്ച അനുഗ്രഹങ്ങല്ക്ക് ദൈവത്തിനു നന്ദി പറയേണ്ട സമയവുമാണിത്, അവരുടെ കണ്ണീരോപ്പാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാനും അവരോടുള്ള ദീനാനുകമ്പ വളര്ത്തി കൊണ്ടുവരാനും ഈ നോമ്പിലൂടെ നമുക്ക് കഴിയണം. ഇത്തരം പാവപ്പെട്ടവരെ സഹായിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ ചെയ്യുന്ന സേവനം വളരെയധികം ശ്ലാഗനിയമാണ്.  ഇത്തരം രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്മെന്റും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചു കൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ ഖത്തറിന്റെ സേവനം വളരെ വലുതാണ്‌.

ധൂർത്ത് ഒഴിവാക്കുക
അധികച്ചിലവിൽ നിന്നും മിച്ചം വരുന്നത് കൊണ്ട് പാവപ്പെട്ടവരെ ഭക്ഷിപ്പികാൻ  സന്നദ്ധത കാട്ടാനും  ധൂർത്ത് ഒഴിവാക്കാനും  നമുക്ക് കഴിയണം. എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍  ഉണ്ടാക്കി, ആവുതന്നത് കഴിച്ച് ബാക്കി വലിച്ചെറിഞ്ഞ് അനുഗൃഹീതമായ റമദാനിന്‍റെ പവിത്രത കളയാൻ പാടില്ല. കരിച്ചതും പൊരിച്ചതും ബേക്ക്ചെയ്തതും  പാക്കറ്റില്‍  നിറച്ചതുള്‍പെടെ ഫാസ്റ്റ് ഫുഡ്‌, ഇങ്ങനെ  ആവശ്യത്തില്‍ അധികം ഉണ്ടാക്കി ബാക്കിവരുന്നത് കളയാനും മടിയില്ലാത്ത അവസ്ഥ, ഇതൊക്കെ മലയാളികളുടെ ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്.  റമദാനിലും അല്ലാത്തപ്പോഴും ധൂർത്ത് നമ്മളിൽ ഉണ്ടാകാത്തിരിക്കാൻ  ശ്രദ്ധിക്കാൻ നമുക്ക് കഴിയണം.  ഒരു ഉരുള ഭക്ഷണം  കിട്ടിയെങ്കില്‍, അസഹിനീയമായ വിശപ്പില്‍ ഒരു തുള്ളി കണ്ണുനീരുല്‍പാദിക്കാന്‍ പോലും ത്രാണിയില്ലാത്ത കുഞ്ഞുങ്ങളുടെ തുറന്ന വായില്‍ വെച്ചുകൊടുക്കാമായിരുന്നുവെന്ന് കരുതുന്ന ആയിരക്കണക്കിന് അമ്മമാര്‍ കരഞ്ഞു കഴിയുന്നുണ്ട്,  അവരെ നാം മറന്നു കൂടാ. ഭക്ഷണം അനാവശ്യമായി നഷ്ടപ്പെടുത്താതിരിക്കാൻ ബാക്കി വരുന്ന ഉപയോഗിക്കാത്ത ഭക്ഷണം ശേഖരിക്കാൻ  ഖത്തറിലെ ഈദ് ചാരിറ്റി ചെയ്യുന്ന  പ്രവർത്തനം ഏറെ മാതൃകാപരമാണ്, ഭക്ഷണ സാധനങ്ങൾ അനാവശ്യമായി ഉപേക്ഷിക്കരുതെന്ന പ്രവാചക സന്ദേശം ഉൾക്കൊണ്ട്‌  കൊണ്ടാണ്  ഈദ് ചാരിറ്റി ഈ പദ്ധതിയുമായി മുമ്പോട്ട് വന്നത്, ആരെങ്കിലും കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ശേഖരിക്കുന്നതിനു പകരം, ബാക്കി വരുന്ന തീരെ ഉപയോഗിക്കാത്ത ഭക്ഷണ സാധനങ്ങൾശേഖരിച്ച് വിശക്കുന്നവർക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഇവർ ചെയ്യുന്നത് ഇത്തരം നല്ല പ്രവർത്തനങ്ങളിലൂടെ മാതൃക കാട്ടുകയാണ് ഖത്തറിലെ ഈദ് ചാരിറ്റി.

നാട്ടിലും ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഒരു പാട് നടന്നു കൊണ്ടിരിക്കുന്നു, ഇത്തരം ഒരു പാട് നല്ല കാര്യങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോഴും മലയാളികളിൽ റമദാനുമായി ബന്ധപ്പെട്ടു ചില തെറ്റായ ശീലങ്ങളും വളർന്നു വരുന്നുണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത വിഭവങ്ങൾ ഉണ്ടാക്കാൻ വേണ്ടി അമിതമായി ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിലൂടെ മാർകറ്റിൽ ഉണ്ടാക്കുന്ന വൻ തിരക്കും അത് മൂലം ഭക്ഷണസാധനങ്ങളുടെയും പഴം, പച്ചക്കറികളുടെ വിലയും കുതിച്ചുയരുന്നതും, നോമ്പിന്റെ രാത്രികളിൽ  മലയാളം ചാനലുകളിൽ മുസ്ലിം പാചക സ്ത്രീകൾ   അവരുടെ പാചക മികവുമായി പ്രത്യക്ഷപ്പെടുന്നതും  ചില വനിതാ മാസികകൾ കൊതിയൂറും “റമദാൻ” വിഭവങ്ങളുമായി റമദാൻ വിഭവ സ്പെഷ്യൽ പതിപ്പിറക്കുന്നതും നോമ്പ് വിഭവ സ്മൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള മാസമായുള്ള  തെറ്റിദ്ധരണ വരുത്തുന്നുണ്ട്, ഇതൊക്കെ നോമ്പിന്റെ  ഭാഗമാണെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചു പോകുന്നു,  ഇത് തികച്ചു തെറ്റായ സന്ദേശമാണ് നല്കുന്നത്.  ഈ മാസത്തിന്റെ യഥാർത്ഥ ലക്ഷ്യം ഉൾകൊണ്ടു കൊണ്ടുള്ളതല്ല  ഇത്തരം പ്രവർത്തനങ്ങൾ.

ദാന ധർമങ്ങൾ
പകല്‍ കഠിന വ്രതത്തില്‍ ഏര്‍പ്പെടുകയും രാവുകളെ പ്രാര്‍ഥനാ നിര്‍ഭാരമാക്കുകയും ധാന ധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്തു സൃഷ്ടാവിനോട് പാപമോചനത്തിനായി  പ്രാര്‍ഥിക്കുവാന്‍ റമദാൻ വിശ്വാസികളോട് ആവശ്യപ്പെടുന്നു. അതിലൂടെ അവൻ സൂക്ഷ്മത പാലിക്കുന്നവൻ ആയിത്തീരാൻ വേണ്ടി. വളരെ പുണ്യകരമാണെന്ന് ഇസ്ലാം നിര്‍ദേശിച്ച കര്‍മമാണ് ദാനധര്‍മങ്ങള്‍. ദൈവം  തനിക്ക് നല്കിയ അനുഗ്രഹമായ സമ്പത്ത് പാവപ്പെട്ടവര്‍ക്കു വേണ്ടി ചെലവഴിക്കാനുള്ള സന്മനസ്സാണ് ദാനധര്‍മങ്ങളിലൂടെ ഉണ്ടാവുന്നത്. പ്രവാചകൻ ജനങ്ങളില്‍ വെച്ച് ഏറ്റവും ഔദാര്യവാനായിരുന്നു. റമദാന്‍ മാസമായിക്കഴിഞ്ഞാല്‍ പ്രവാചകന്റെ  ഔദാര്യശീലം ഇരട്ടിയാകുമായിരുന്നു. പാവപ്പെട്ടവരുടെ വിശപ്പ് അനുഭവത്തിലൂടെ അറിയാന്‍ സമ്പന്നര്‍ക്ക് അവസരം ലഭിക്കുന്നതിലൂടെ ദീനാനുകമ്പയും സഹാനുഭൂതിയും കൈവരിക്കാന്‍ വ്രതം നിമിത്തം സാധിക്കേണ്ടതുണ്ട്‌. അത് കൊണ്ടാണ് മറ്റുമാസങ്ങളേക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ റമദാനിൽ  സജീവമാകുന്നതു . സഹായം സമ്പത്തു കൊണ്ട് മാത്രമല്ല, മറ്റു നല്ല സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാവാം. രോഗപീഢയാല്‍ വേദനിക്കുന്നവര്‍ക്കും അശരണരും ആലംബഹീനരുമായി നിത്യദുരിതം അനുഭവിക്കുന്നവരിലേക്കും സാന്ത്വനവുമായി കടന്നു ചെല്ലുന്നത് റമദാന്‍ മാസത്തിലെ വ്രതനാളുകളില്‍ ആവുമ്പോള്‍ അത് ഏറെ പുണ്യകരവും ഇരട്ടി പ്രതിഫലവുമുള്ളതുമായിത്തീരുന്നു. രോഗികളെ സാന്ത്വനിപ്പിക്കുക, അനാഥകളെ സംരക്ഷിക്കുക, വിധവകളെ സഹായിക്കുക, നിരാലമ്പര്‍ക്കു ആശ്വാസമെത്തിക്കുക  ഇത്തരം കാര്യങ്ങളിൽ കൂടുതൽ  പങ്കാളികളാവാൻ വൃതം അനുഷ്ടിക്കുന്നതോടൊപ്പം തന്നെ നമുക്കും കഴിയണം. ദൈവ  പ്രീതിക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ക്കു ലഭിക്കുന്ന പുണ്യം അളവറ്റതാണ്.  വലതുകൈ നല്‍കിയത് ഇടതുകൈ അറിയാത്തവിധം പരമരഹസ്യമായി ചെയ്യുന്ന ദാനത്തിന് വലിയ പ്രതിഫലമുണ്ടന്നും, ഏറ്റവും പ്രിയപ്പെട്ടത് കൊടുക്കലാണ് ഏറ്റവും വലിയ പുണ്യമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും  എല്ലാവര്‍ക്കും സാധിക്കട്ടെ.

Related Posts Plugin for WordPress, Blogger...