Wednesday, November 6, 2013

പ്രവാസ ലോകവും മലയാളം ബ്ലോഗേർസും

പ്രവാസി വർത്തമാനം
സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും, വികാരങ്ങളും ഉണര്‍ന്ന ഒരു പാട് വലിയ മനുഷ്യര്‍ ജീവിച്ച  സംസ്കാരം ജ്വലിച്ചു നിന്ന മനുഷ്യ രാശിക്ക് ഒരുപാട്  വലിയ മൂല്യങ്ങള്‍ സംഭാവന ചെയ്ത  മണ്ണായിരുന്നു നമ്മുടെത്. വൈദേശികാദിപത്യതില്‍ നിന്നും ജാതിക്കോമാരങ്ങളില്‍ നിന്നും മോചിതരായി, നമുക്ക് ശാന്തിയും സമാധാനവും ലഭിച്ചു. കുട്ടികള്‍ക്ക്  സ്നേഹം ലഭിച്ചു, സ്ത്രീകളെ ആദരിച്ചു, നാട്ടരങ്ങിന്റെ വെളിച്ചവും, കുയിലിന്റെ രാഗവും  നദിയുടെ ഒഴുക്കും വയലേലകളും മരങ്ങളും മനസ്സിന്  ഒരു പാടാനന്ദവും കുളിരും  നല്കി. ഈ പ്രവാസ ലോകത്ത് നിന്നും സുന്ദരമായ നാടിനെ സ്വപ്നം കണ്ടു തന്റെ തൂലിക ചലിപ്പിക്കുകയാണ് ഇവിടെ പല ബ്ലോഗേര്‍സും പക്ഷെ മനസ്സിൽ നാടിനെ ഓര്‍ത്തുള്ള ആകുലതകൾ മാത്രം. ബ്ലോഗുകളിൽ കുത്തിക്കുറിക്കാൻ ഇന്ന്  നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ രാഗവും ഇല്ല. എല്ലാം  ഒന്നിച്ചു നിലച്ചു കൊണ്ടിരിക്കുന്നു, വറ്റിപ്പോകുന്ന നദികളോടൊപ്പം  സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും നശിച്ചു കൊണ്ടിരിക്കുന്നു, വലിയ മനുഷ്യര്‍ നടന്നു പോയ വഴികളില്‍ ദുഷ്ട രൂപങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു, സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായ അമ്മമാരുടെയും ചോര കുടിക്കാൻ ദാഹാർത്തരായ പിശാചുക്കൾ അലഞ്ഞു നടക്കുന്നു.  വെട്ടി മുറിക്കുന്ന മരങ്ങളോടൊപ്പം  മനസ്സും മരിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുകുന്നു. സ്ത്രീ പീഡനവും ശിശു പീഡനവും ഒരു പാട് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സാംസ്‌കാരിക അധപതനം സംഭവിച്ചു കൊണ്ടിരിക്കുന്നു.  ഈ ഒരു സമൂഹത്തിൽ എങ്ങിനെ നമ്മുടെ കുട്ടികൾ വളരും. അവർക്ക് എന്ത് ധാര്മിക പാഠമാണ് നാം ചൊല്ലി കൊടുക്കുക.  എന്താണ്  നാം ചരിത്രത്തിൽ അടയാളപെടുത്തുക. ഇതാണ്  ഓരോ പ്രവാസി ബ്ലോഗേരുടെയും മുമ്പിലുള്ള നാട്ടിന്റെ മുഖം. കവി സച്ചിദാനന്ദന്റെ വരികളിൽ പറഞ്ഞാൽ
"കട്ട് എടുക്കപ്പെട്ടു
കൈ കാലുകള്‍ കെട്ടി വരിഞ്ഞു
കപ്പലില്‍ വിദേശത്തു വഹിക്കപ്പെടുന്ന
ഊമയായ
ഒരു കറുത്ത കുലദേവത
മലവെള്ളം കയറിയ
സ്വന്തം തട്ടകത്തെ ഓര്‍ക്കും പോലെ
ഞാന്‍ എന്റെ നാടിനെ ഓര്‍കുന്നു

ഈ ഒരവസ്ഥയിൽ ഒഴിവ് സമയങ്ങളില്‍ ബ്ലോഗേര്‍സ് തങ്ങളുടെ വിരല്‍തുമ്പുകളില്‍  നിന്നും വിരിയിച്ചെടുക്കുന്ന  സ്ഥല കാലങ്ങളുടെ പരിവേഷമണിഞ്ഞ ജീവിതങ്ങളും, നാട്ടിലെ ചൂട് പിടിച്ച സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളില്‍ തങ്ങളുടേതായ അഭിപ്രായങ്ങളും വരയിലൂടെയും എഴുത്തിലൂടെയും കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെ തുറന്നു കാണിക്കുമ്പോള്‍ പ്രവാസ വായനാലോകം വീണ്ടും ഉണരുകയാണ്.  നൂതനമായ സംസ്കാര പ്രവാഹത്തില്‍ സ്വയം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പുതിയ ബ്ലോഗ് സാഹിത്യം. വിശാലമായ മാനവികതയുടെ വിദൂര ചക്രവാളങ്ങളിലേക്ക് കണ്ണു തുറന്നിരിക്കുന്നു. ലോക സാഹിത്യ ചിന്തകളുടെ പ്രകാശ കിരണങ്ങള്‍ ഉള്‍കൊള്ളാന്‍ പുതിയ ബ്ലോഗ് സാഹിത്യത്തിന് കഴിയുന്നു. അറബിക്കടല്‍ കടന്നു അങ്ങ് മരുഭൂമിയില്‍ കഴിഞ്ഞും ഹരിതാഭയുടെ ചുവട്ടില്‍  മലയാളനാട്ടില്‍ ജീവിച്ചും ലോകത്തിന്റെ വിവിധ കോണുകളില്‍ മഞ്ഞിലും ചൂടിലും ഇരുന്നും മലയാളഭാഷയെ ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ഓരോ ബ്ലോഗേര്‍സും അവരുടെ വിചാര വിത്തുകള്‍  ബ്ലോഗിലൂടെ  വിതറുകയാണ്. ആ വിത്തുകള്‍ ചെടികളായി വളര്‍ന്നു പൂവായി പരിലസിക്കുന്നു.

വ്യത്യസ്ഥ സ്ഥലങ്ങളില്‍  അതി വിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്, വ്യത്യസ്ഥ  ഭാഷ സംസാരിക്കുന്നവര്‍. നമ്മുടെ സംസ്കാരവും ഭാഷയും ആരും മറന്നിട്ടില്ല. പദസമ്പത്തിന്റെ  കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നു എഴുത്തിലൂടെ അവർ തെളിയിച്ചു കൊണ്ടിരിക്കുന്നു. പല ബ്ലോഗര്‍ മാരും ഗൌരവാഹമായ വിഷയങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കുകയാണ് ഇവിടെ ബ്ലോഗേര്‍സ്, സമകാലിക പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും  വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല പല സ്ത്രീ ബ്ലോഗേര്‍സും, പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിച്ചിരിക്കുന്നു. ആധുനിക ടെക്നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല ബ്ലോഗേര്‍സും വിഷയമാക്കി മാറ്റിയതായി കാണുന്നു.

കഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും മനുഷ്യര്‍ എന്ന വികാരത്തില്‍ ഒതുങ്ങുന്നു. ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു കഥകള്‍ അധികവും. മത വിഷയങ്ങള്‍കപ്പുറം യഥാര്‍ത്ഥ മനുഷ്യരുടെ കഥകളിലേക്ക് നീങ്ങുന്നു, കഥാ പാത്രങ്ങളോടും തന്റെ ആദര്‍ശ വാദത്തോടും ആത്മാര്‍ഥത  കാണിച്ചു കൊണ്ടുള്ള സുന്ദരമായ ആവിഷ്കാരങ്ങള്‍ പലരുടെയും എഴുത്തിലൂടെ വായിക്കാന്‍ നമുക്ക് കഴിയുന്നു. മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ ബ്ലോഗ് എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. ബ്ലോഗിലൂടെ വരുന്ന ഇത്തരം എഴുത്തുകള്‍ ബ്ലോഗിനെ പരിഹസിക്കുന്നവര്‍ കാണാതെ പോകുന്നു.

സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, മുല്ലപ്പൂ വിപ്ലവം, പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം  രൂപപ്പെടുന്ന  ഉപഭോഗ  ക്രയ വിക്രയങ്ങളിലെ   പ്രശ്നം, കേരളത്തിലെ വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, പത്ര ധര്‍മ്മങ്ങളെ  കുറിച്ചും ഒരുപാട് പറയാന്‍ ബ്ലോഗേര്‍സിന് കഴിയുന്നു.

രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ബ്ലോഗറുടെ ധര്‍മ്മം, നല്ല ബ്ലോഗര്‍ സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യുന്നു. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍  കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍  ഇത്തരം  ബ്ലോഗേര്‍സിനും കഴിയുന്നു. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ ഇത്തരം എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. 

സമൂഹത്തിന്റെ അജ്ഞതയെ കുറിച്ച് ഖേദിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നു, സമൂഹത്തില്‍ അത്തരം ചിന്തകര്‍  നിര്‍വഹിക്കേണ്ടത് പ്രവാചക ധര്‍മമാണ് എന്നവര്‍ മനസ്സിലാക്കുന്നു.  നവോത്ഥാനത്തിന്റെ  പ്രതി സന്ധിയെ  മുമ്പില്‍ കണ്ടു കൊണ്ട് നമ്മുടെ സ്വപ്നത്തെ രൂപപ്പെടുത്തുന്നതില്‍, സമൂഹത്തിന്റെ നവോത്ഥാനത്തെ കുറിച്ച്  ആലോചിക്കുകയും അതിനനുയോജ്യമായ എഴുത്തുകള്‍ കൂടുതലായി കൊണ്ട് വരേണ്ടതുമായ ബാധ്യത ഓരോ ബ്ലോഗേര്‍സിനുമുണ്ട്. പലപ്പോഴും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്   ആശയ ദാരിദ്ര്യം ബ്ലോഗ്‌ എഴുത്തിനെബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന് അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത് ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ  ചിന്തയില്‍നിന്നും  ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത് അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും  ഈ ആന്തരിക പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍ അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍ സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി.

ജിബ്രാന്‍ വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍ സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്നമായ കണ്ണുകളില്‍പോലും. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു.  എത്ര മനോഹരമായും സൌന്ദര്യത്തോടെയുമാണ് ജിബ്രാന്‍ ആ വരികള്‍ നമുക്ക് സമ്മാനിച്ചത്, ചില ബ്ലോഗുകള്‍  വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം. ജിബ്രാന്‍ പറഞ്ഞത് പോലെ നീ നന്നായി ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം, വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്.

അത്തരം ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ബ്ലോഗ് സംവിധാനം സംസ്കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു.  യുഗദീര്‍ഘമായ സാംസ്കാരിക പാരമ്പര്യം  ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ബ്ലോഗേര്‍സിന് കഴിയണം, നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം. മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്, അവരെ വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് ഇവിടെ സംഭവിക്കുന്നത്. അത് കൊണ്ട് മാനവികതയുടെ ശത്രുക്കള്‍ക്കും, സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും അതിനെതിരെ പോരാടാനും ബ്ലോഗ് മാധ്യമത്തിലൂടെ  കഴിയണം, ദിനേന അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പാടു  ബ്ലോഗേര്‍മാര്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങിനെ ശബ്ദിക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ ആയിരക്കണക്കിനാളുകള്‍ ഫോളോ ചെയ്യുന്ന പതിനായിരങ്ങള്‍ വായിക്കുന്ന ബ്ലോഗ് ആയി അവരുടെ ബ്ലോഗുകള്‍ മാറി ക്കൊണ്ടിരിക്കുന്നു, കാലത്തിന്‍റെ ശബ്ദമായി മാറാന്‍ അവര്‍ക്ക് കഴിയുന്നു ..

വൈദേശിക ഭാഷകളിലെ എഴുത്തുകാരെയും സാഹിത്യങ്ങളെയും മലയാളിക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നതില്‍ ബ്ലോഗ് ഏറെ പങ്ക് വഹിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരെയും അവരുടെ പ്രധാന കൃതികളെയും പരിചയപ്പെടുത്തുന്ന പല ബ്ലോഗും നമുക്ക് കാണാന്‍ പറ്റും. അതിലൊന്നാണ് പരിഭാഷ ബ്ലോഗ്. ലോക സാഹിത്യത്തിലെ കഴിവുറ്റ എഴുത്തുകാരെയും അവരുടെ രചനകളെയുമാണ് നാം അതിലൂടെ പരിചയപ്പെട്ടുകൊണ്ടിരിക്കുന്നത് അത്തരം കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുന്നു. കാഫ്കയുടെയും നിസാര്‍ ഖബ്ബാനിയുടെയും, നരൂദയുടെയും, റൂമിയുടെയും, കൃതികളിലെ  അതീവ തീഷ്ണമായ ചിന്തകളും വരികളും, മലയാളത്തിലൂടെ, രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും പദപ്രയോഗ ശൈലിയിലും പുതുമയും ഊര്‍ജ സ്വലതയും കൈ വരുത്തി നമുക്ക് മുമ്പില്‍ അവതരിപ്പിക്കുകായാണ് പരിഭാഷ ബ്ലോഗ്. ഇത്രയേറെ കാര്യങ്ങള്‍ ചെയ്യുന്ന ബ്ലോഗിനെയും ബ്ലോഗേര്‍സിനെയും എങ്ങിനെ പരിഹസിക്കാന്‍  ചിലർക്ക് കഴിയുന്നു??!!!

എല്ലാ ബ്ലോഗേര്‍സിനും നന്നായി എഴുതാന്‍ കഴിയട്ടെ അവരുടെ ഓരോ രചനകളും പുസ്തകമാകാനുള്ള ആദ്യ പടിയാവട്ടെ എന്നുമാശംസിച്ച്ചു   കൊണ്ട് പൌലോ കോയിലോയുടെ വരികളിലൂടെ ..
അവന്‍ ഒന്നും എഴുതാത്ത ആ വെളുത്ത പുസ്തകത്തിലേക്ക് നോക്കി,
യുവതി അവനോട പറഞ്ഞു എഴുതുക
"വെളിച്ചത്തിന്റെ  പോരാളിയെ" കുറിച്ച് എഴുതുക.
പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും,
പ്രതി സന്ധികളെ മറികടന്ന ഓരോ രംഗങ്ങളും അനുഭവങ്ങളും
വിഹ്വലതകളെയും പ്രയാസങ്ങളെയും  പുഞ്ചിരിയോടെ വരവേറ്റ  കഥകളും അവന്‍ എഴുതി .......
കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ,
നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും
തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം
നീ തിരിച്ചറിഞ്ഞപ്പോഴാണ്.
അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,
വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു.

Thursday, October 31, 2013

മലാല......

പ്രവാസി വർത്തമാനം
ഈ വർഷത്തെ  സമാധാനത്തിനുള്ള  നൊബേല്‍ പുരസ്കാരത്തിന്  നിർദ്ദേശം  ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ബാലിക മലാല യൂസുഫുമുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചതും  ആ പതിനാറു കാരിക്കായിരുന്നു. രാസായുധ നിരോധന സംഘടനയായ ഒ പി സി ഡബ്ല്യൂ നൊബേല്‍ പുരസ്‌കാരം നേടിയപ്പോഴും വാര്‍ത്തയായത്  മലാല തന്നെ. പുരസ്കാരത്തിനായി ലഭിച്ച പട്ടികയിൽ 259തോളം  പേരായിരുന്നു ഉണ്ടായിരുന്നതെന്ന്  നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. കഴുത്തിനും തലയ്ക്കും വെടിയേറ്റിട്ടും വിദ്യാഭ്യാസ അവകാശ പോരാട്ടത്തില്‍നിന്ന് പിന്മാറാതെ മുന്നേറുന്ന മലാല സ്ത്രീ വിമോജനത്തിന്റെയും ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെയും പ്രതീകമാണെന്ന് പുരസ്കാരനിര്‍ണയ ചുമതലയുള്ള കമ്മിറ്റിയുടെ തലവനായ ക്രിസ്റ്റണ്‍ ബെര്‍ഗ് ഹര്‍പ്വികെന്‍ പറഞ്ഞു.  

മലാലയുടെ പേര് നോബൽ സമ്മാനത്തിന്   നിർദ്ദേശിക്കപ്പെടാൻ  കാരണം അവരുടെ വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ്. ലോക സമാധാനത്തിനു വിദ്യാഭ്യാസത്തിന്റെ പങ്കു വളരെ വലുതാണ്‌ ലോക സമാധാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യ രാഷ്ട്ര സഭ ഒരു ദിനം തന്നെ തിരഞ്ഞടുത്തിരുന്നു സെപ്റ്റംബർ 21. ഈ ദിനത്തിന് ഈ പ്രാവശ്യം അവർ തിരഞ്ഞെടുത്ത ആപ്തവാക്യം "വിദ്യാഭ്യാസം സമാധാനത്തിനു എന്നതായിരുന്നു"   1981 മുതൽ വിവിധ രാജ്യങ്ങളിൽ വിവിധ സംഘടനകൾ ഈ ദിനം ആചരിച്ചു വരുന്നുണ്ട്, സമാധാനത്തിന്റെ സംസ്കാരം എന്ന പേരിൽ ആചരിച്ച ഈ ദിനം പിന്നീട് ലോക സമാധാനദിനം എന്ന പേരിൽ മാറുകയായിരുന്നു. ഇതിന്റെ ഭാഗമായി  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകളും  സാംസ്കാരിക പരിപാടികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്നു. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് മലാല ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിക്കുന്ന തീവ്രവാദ ഭീകര പ്രവർത്തനങ്ങൾ  സൃഷ്ടിക്കുന്ന ഒരു സമൂഹത്തിനെതിരായി ആർജവത്തോടെ അവൾ സംസാരിച്ചു. താലിബാന്റെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയിൽ നിന്നും അവർ വാദിച്ചത് സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു. ആ പോരാട്ടം അവൾ തുടരുകയാണ്. തന്നെ കൊല്ലാന്‍ വരുന്നവരോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുമെന്നാണ് മലാല പറയുന്നത്. താലിബാന്‍ പോരാളികളുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും  ഈയിടെ ഇംഗ്ലണ്ടില്‍ ചാനല്‍ അഭിമുഖത്തില്‍ മലാല പറഞ്ഞു. അവർക്ക്‌  എന്റെ ശരീരത്തിലേക്ക്  വെടിയുണ്ടകൾ അയക്കാൻ കഴിഞ്ഞേക്കും. പേനയ്‌ക്കും പുസ്‌തകത്തിനും അറിവിനും വാളിനേക്കാള്‍  ശക്തിയുണ്ട്. സ്‌ത്രീകളുടെ ശബ്‌ദം ഉയരുന്നത്‌ താലിബാനു   പേടിയാണ്  അതുകൊണ്ടാണ്‌ അവര്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്തത്. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രസംഗത്തില്‍ അവൾ പറഞ്ഞ ശ്രദ്ധേയമായ  വാക്കുകളായിരുന്നു ഇത്.   

നോബൽ സമ്മാനം  കിട്ടിയില്ലെങ്കിലും ഈ കഴിഞ്ഞ ഒരാഴ്ച സോഷ്യല്‍ നെറ്റു വർക്ക് സൈറ്റുകളിലും സമാന്തര സോഷ്യല്‍ മീഡിയകളിലും  മലാല നിറഞ്ഞു നില്ക്കുകയായിരുന്നു.  മലാലയ്ക്ക് പുരസ്‌കാരം കിട്ടാൻ ആഗ്രഹിച്ച ഒരു പാട് പേരുണ്ടായിരുന്നു. വിദ്യാഭ്യാസമാണ്  ലോക സമാധാനത്തിനുള്ള ഏക പോം വഴി  എന്നതായിരുന്നു മലാല മുമ്പോട്ട്‌ വെച്ച ചിന്ത,  തോക്കിൻ കുഴലിലൂടെ ഒരിക്കലും സമാധാനം ഉണ്ടാക്കാൻ കഴിയില്ല എന്ന സന്ദേശവും  മലാല ലോകത്തിനു നല്കി. നോബൽ സമ്മാനപ്രഖ്യാപിക്കുന്നതിനു മുമ്പ് യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ മനുഷ്യാവകാശ പുരസ്കാരം മലാലയ്കായിരുന്നു  ലഭിച്ചത്, സോവിയറ്റ് ഭൌതിക ശാസ്ത്രജ്ഞനനും  മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ആന്ദ്രെ സഖ്രോവിന്റെ സ്മരണക്കയാണ് എല്ലാവർഷവും ഈ ഈ അവാർഡ് നല്കുന്നത്. ഏകദേശം 45ലക്ഷം രൂപയാണ് സമ്മാനത്തുക. ഈ വർഷത്തെ  ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ടൈം മാഗസിൻ  തിരഞ്ഞടുത്തതും മലാലയെ ആയിരുന്നു.
ഇന്ന് ലോകം നേരിടുന്ന  വലിയ പ്രശ്നമാണ്  അസമാധാനവും ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും  ഇതിനു  പരിഹാരം കാണുക എന്നതാണ് ലോകത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ  സംഘടനയും   യു എൻ ഓ യും പല അന്താ രാഷ്ട്ര സംഘടനകളും   ഇതിനു വേണ്ടിയുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും  ചെയ്തു കൊണ്ടിരിക്കുന്നു, വിദ്യാഭ്യാസവും സമാധാനവും ഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു, സിറിയയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇറാകിലും ഫലസ്തീനിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും പോഷകാഹാരം കിട്ടാതെ മരിച്ചു വീഴുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്, ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ താമസിക്കാൻ വീടില്ലാതെ ഉടുക്കാൻ തുണിയില്ലാതെ അവർ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവർക്ക് പഠിക്കാൻ സ്കൂളുകളോ പഠന സൌകര്യങ്ങളോ ഇല്ല.   ദാരിദ്ര്യമാണ്  അവരെ പഠിക്കാൻ  അനുവധിക്കാതതങ്കിൽ മറ്റു ചില സ്തലങ്ങളിൽ മതത്തിന്റെ പേര് പറഞ്ഞു പഠിക്കാൻ പോകുന്ന പെണ്‍കുട്ടികളെ  തടയുന്ന കാര്യം നാം കാണുകയും കേൾക്കുകയും ചെയ്യുന്നു.  വിദ്യഭ്യാസത്തെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച മതമായ ഇസ്ലാമിനെയാണ് ഇതിനു വേണ്ടി  അവർ കൂടുതലായും ദുരുപയോഗം ചെയ്യുന്നത്. ഇസ്ലാം ഒരിക്കലും വിദ്യാഭ്യാസത്തെ തടയുകയോ നിഷേധിക്കുക്കയോ ചെയ്തിട്ടില്ല. മറിച്ചു ആവുന്നത്ര പഠിക്കാൻ  പ്രോത്സാഹിപ്പിച്ചിട്ടെയുള്ളൂ  "നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക" എന്ന പ്രഥമ സൂക്തവുമായി ദിവ്യ വെളിപാടിറങ്ങിയത് ഒരിക്കലും യാദൃശ്ചികമല്ല. ഭാവിയെ സമ്പന്ധിച്ച് സുനിര്‍ണിതമായ ഒരു പ്രവചനത്തിന്റെ മണിമുഴക്കമാണ് അതിൽ നാം ദർശിക്കുന്നത്, വായനയുടെയും പഠനത്തിന്റെയും പ്രാധാന്യമാണ് അത് വിളിച്ചറിയിക്കുന്നത്. എഴുത്തും വായനയും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു പ്രവാചകൻ തന്റെ അനുയായികളോട് പലഘട്ടങ്ങളിലും ഉപദേശിച്ചിരുന്നത്.
     
വിദ്യഭ്യാസം ആർജിക്കുന്നതിലൂടെ രാജ്യ സ്നേഹം മനസ്സിൽ വളർത്താനും   രാജ്യത്തിന്റെ  ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിയാനും  അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യഥാര്‍ത്ഥ ബോധം  സ്വയം സൃഷ്ടിച്ചെടുക്കാനും  സാധിക്കുന്നു. വിദ്യസമ്പന്നർ  ലോകജനതയോടും വിവിധ  സംസ്കാരങ്ങളോടും  സഹാനുഭൂതി പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങളിലെ  പാവപ്പെട്ട ജനകോടികളുടെ വിവിദ്യഭ്യാസത്തിനും  സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാൻ മനസ്സ് കാണിക്കണം.
     
ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നത് ശാന്തിയും സമാധാനവും ഉത്ഗോഷിക്കുന്ന ഇസ്ലാമാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാർതത്തിൽ മതത്തെ  പലരും ദുരുപയോഗം ചെയ്യുകയാണ്, ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്‌   സമാധാനം ആഹ്വാനം ചെയ്യുന്ന ഖുറാനിന്റെ അനുയായിയായ ഒരാൾക്ക്‌ ഒരിക്കലും ഒരു തീവ്രവാദിയോ ഭീകര വാദിയോ ആവാൻ പറ്റില്ല. അവനു സമൂഹത്തിൽ നന്മ ചെയ്യാനേ കഴിയൂ.  ഒരു യഥാർത്ഥ വിശ്വാസിക്കും ഒരാളുടെ പഠന സ്വന്തന്ത്ര്യത്തെ  നിഷേദിക്കാനോ തടയാനോ  ഒരു മതത്തെയോ  മത ചിഹ്നത്തെയോ  നിന്ദിക്കാക്കാനോ അപമാനിക്കാക്കാനോ കഴിയില്ല, അങ്ങിനെ ചെയ്യാൻ മതം അനുവദിക്കുന്നുമില്ല.  മുഴുവൻ മനുഷ്യരോടും സഹജീവികളോടും കരുണയും അനുകമ്പയും നല്കാനെ അവനു കഴിയൂ, തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്നാണു പ്രവാചകൻ പഠിപ്പിച്ചത്. 

ഇന്ന് പല ഭീകര സംഘടനകളും ഇസ്ലാമിനെ ദുരുപയോഗം ചെയ്തു അവരുടെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി പ്രവർത്തിച്ചു  കൊണ്ടിരിക്കുന്നു. അവരുടെ ലക്‌ഷ്യം സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുക അസമാധാനം ഉണ്ടാക്കുക എന്നതാണ്, അതിനു വേണ്ടി അവർ പലപ്പോഴും പാവപ്പെട്ടവരെ ബലിയാടാക്കുകയും  മതത്തെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ഭീകര പ്രസ്ഥാനങ്ങളെ നാം കരുതിയിരിക്കുകയും അവർക്കെതിരെ പോരാടുകയും ചെയ്യണം, അതിനു യഥാർത്ഥ വിദ്യാഭ്യാസം നല്കാൻ നമുക്ക് കഴിയണം. ഇവിടെയാണ്‌ മലാല ശ്രദ്ധിക്കപ്പെടുന്നത്.

ഭീകര വാദികളുടെയും  തീവ്ര വാദികളുടെയും  ആവശ്യം സമൂഹത്തിൽ വിദ്യാഭ്യാസം ഇല്ലാതാക്കുക എന്നതാണ്. അവര്‍ ഇസ്ലാംമതം പഠിച്ചത് ഖുറാനില്‍ നിന്നോ നബിചര്യയില്‍ നിന്നോ അല്ല എന്നാണു നാം മനസ്സിലാക്കേണ്ടത് . ഇസ്ലാമിക വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ചില തീവ്ര വാദ സംഘടനകൾ  നടത്തുന്ന തെറ്റായ സന്ദേശങ്ങളെയും  അവർ സമൂഹത്തില്‍ പടര്‍ത്തുന്ന കാടത്തത്തിനെതിരെ ചിന്തിക്കുകയും അതിനെതിരെ  ലോകത്തോട്‌ ഉറക്കെ വിളിച്ചു പറയുകയും ചെയ്യുകയായിരുന്നു മലാല എന്ന പെണ്‍കുട്ടി.  എല്ലാ രാജ്യങ്ങളും തീവ്രവാദത്തിനെതിരേ പോരാടി അവിടുത്തെ സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്നും മലാല തുറന്നു പറയുന്നു. എല്ലാ കുട്ടികളുടേയും ശോഭനമായ ഭാവിക്ക്‌ വിദ്യാഭ്യാസം അനിവാര്യ ഘടകമാണ്‌.

കാലഘട്ടത്തിന്റെ  പ്രത്യേക സവിശേഷതകൾ  മനസ്സിലാക്കി  ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. സമൂഹത്തിന്റെ ഉന്നതിക്കും സമാധാനത്തിനും നിദാനമായ കാര്യങ്ങൾ തന്റെ കഴിവനുസരിച്ച് സമർപ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ്  ഓരോരുത്തരുടെയും ഭാഗത്ത് നിന്നുമുണ്ടാവേണ്ടത്. യഥാർത്ഥ  വിദ്യാഭ്യാസം ആര്ജിക്കുന്നതിലൂടെ മാത്രമാണ് ലോക സമാധാനം കൈവരികയുള്ളൂ, അത് രാജ്യങ്ങൾ  രതമ്മിലായാലും മതങ്ങൾ തമ്മിലായാലും കുടുംബങ്ങൾ തമ്മിലായാലും സമാധാനാന്തരീക്ഷം നില നിർത്താൻ വിദ്യാഭ്യാസം വലിയ പങ്കു വഹിക്കാനുണ്ട്,  സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുന്നത് വിദ്യാഭ്യാസമാണ്. സാമൂഹ്യ സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുണ്ടാക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കു കുറച്ചു കാണുന്നത് ആത്മഹത്യാപരമാണ്.

സമാധാനം ആഗ്രഹിക്കാത്ത ഒരു സമൂഹവുമില്ല . ഉന്നതിയിൽ എത്താനും  പുരോഗമന പരമായ  കാര്യങ്ങൾ ചെയ്യാനും സമാധാനം അനിവാര്യമാണ്.   സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയില്ലങ്കിലും   'ഒരു സമ്മാനം വേണമെന്ന് എന്റെ മനസ്സിലുണ്ട്. അതിനുവേണ്ടി ഞാന്‍ പൊരുതും അതിനു വേണ്ടി ഞാൻ  പ്രചാരണം നടത്തും. ലോകത്തുള്ള മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സ്വാതന്ത്ര്യം അതാണ്‌ എന്റെ ലക്ഷ്യം, എല്ലാ കുട്ടികളും  സ്‌കൂളില്‍ പോവുക എന്നതാണാ സമ്മാനം. അതിനുവേണ്ടിയാണ് എന്റെ ജീവിതം. സ്വപ്നങ്ങളെ തകര്‍ക്കാനാവില്ല. മലാലായുടെ ഈ സ്വപ്നം ലോകത്തിന്റെ  സ്വപ്നമാണ്  ആ സ്വപ്നം സാക്ഷാത്കരിക്കട്ടെ.

പ്രവാസി വർത്തമാനം
മലാലയെ കുറിച്ചല്പം
1997 ജൂലൈ 12ന് സിയാവുദ്ദീന്‍ യൂസഫ്‌സായിയുടെ മകളായി പാകിസ്താനിലെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ സ്വാത്ത് ജില്ലയിലെ മിംഗോറയിലാണ് മലാല യൂസഫ്‌സായി ജനിച്ചത്. 2011ല്‍ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു. അതേ വര്‍ഷം തന്നെ ദേശീയ യുവജന പുരസ്‌ക്കാരം  മലാലയെ തേടിയെത്തി. സ്വാത്ത് താഴ്‌വരയില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ത്ത താലിബാന്‍ ശാസനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത് മലാലയായിരുന്നു. 2009ലാണ് മലാലയുടെ ഡയറിക്കുറിപ്പുകളുടെ ബ്ലോഗ് ബി ബി സി ഉര്‍ദുവില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. തുടര്‍ന്ന് അവളെ കുറിച്ച് ഡോക്യുമെന്ററി ചിത്രം പുറത്തുവരികയും നിരവധി അഭിമുഖങ്ങള്‍ പ്രസിദ്ധീകരണങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്വാത്ത് ജില്ലാ ചൈല്‍ഡ് അസംബ്ലിയുടെ 2009- 11 വര്‍ഷത്തെ ചെയര്‍പേഴ്‌സണായി മലാല യൂസഫ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. സ്വാത് താഴ്‌വരയിലെ പ്രബലമായ ഗോത്ര വിഭാഗമാണ് യൂസഫ്‌സായി. മാതാപിതാക്കളും രണ്ട് അനിയന്മാരുമൊത്തായിരുന്നു മലാല സ്വാതിലെ വീട്ടില്‍ ജീവിച്ചിരുന്നത്.

മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായി അറിയപ്പെടുന്ന കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ്. പ്രശസ്ത പഷ്തൂണ്‍ കവി കുഷാല്‍ഖാന്‍ ഖട്ടക്കിന്റെ പേരില്‍ യൂസഫ്‌സായിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. തന്റെ മകള്‍ ഏറെ പ്രത്യേകതകളുള്ള വ്യക്തിയാണെന്ന് സിയാവുദ്ദീന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. സഹോദരങ്ങള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ മലാല പിതാവുമായി ഏറെ നേരം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്രെ! 2008 സെപ്തംബറില്‍ യൂസഫ്‌സായി മകളെ പെഷാവാറിലെ പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുടെ മുമ്പിലെത്തിച്ചു. വിദ്യാഭ്യാസത്തിനുള്ള തന്റെ അടിസ്ഥാന അവകാശത്തെ താലിബാന്‍ തടയാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് അവള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വാചാലയായി. പത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും മുമ്പില്‍ നടത്തുന്ന പ്രഭാഷണം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് പിതാവ് മലാലയ്ക്ക് പറഞ്ഞുകൊടുത്തു.

2009ന്റെ തുടക്കത്തിലാണ് പാക്കിസ്താന് പുറത്തുള്ള ബി ബി സി ലേഖകന്‍ അബ്ദുല്‍ ഹായ് കാക്കര്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി വിദ്യാഭ്യാസ നിഷേധത്തിനെതിരെ ബി ബി സി ഉര്‍ദുവിലേക്ക് എഴുതിത്തരാനുണ്ടാകുമോ എന്ന് സിയാവുദ്ദീനോട് ചോദിക്കുന്നത്. ആയിഷയെന്ന പെണ്‍കുട്ടിയുടെ പേരാണ് ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും അവളുടെ രക്ഷിതാക്കള്‍ ഇത്തരമൊരു എഴുത്തിനെ ഭയന്നതിനാല്‍ അവളേക്കാള്‍ നാല് വയസ്സ് പ്രായം കുറവുള്ള മലാല ഇതിനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്വാത് താഴ്‌വരയിലെ പ്രശ്‌നങ്ങളെ കുറിച്ച് ബി ബി സി വിശദമായ വാര്‍ത്തകള്‍ തയ്യാറാക്കാറുണ്ടായിരുന്നെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ശരിയായ വികാരം എന്താണെന്ന് അറിഞ്ഞിരുന്നില്ല. മലാലയുടെ കുറിപ്പുകള്‍ അവളുടെ സുരക്ഷയ്ക്കായി ഗുല്‍മകായി എന്ന തൂലികാ നാമത്തിലായിരുന്നു പുറത്തു വന്നിരുന്നത്. 2009 ജനുവരി മൂന്നിനാണ് മലാലയുടെ ആദ്യ പോസ്റ്റ് ബി ബി സി ഉര്‍ദു ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. 2012 ഒക്ടോബര്‍ ഒന്‍പതിനാണ് മലാലയ്ക്ക് സ്‌കൂള്‍ ബസ്സില്‍ വെച്ച് കഴുത്തിനും തലയ്ക്കും വെടിയേറ്റത്.

Thursday, October 10, 2013

ത്യാഗ ജീവിതത്തിന്റെ ഉപമ


പ്രവാസി വർത്തമാനം
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇബ്രാഹിം നബിയുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും വെളിച്ചം വീശുന്നത്. ദൈവദൂതനായ ഇബ്‌റാഹീം ഒരു പാട് പരീക്ഷണങ്ങൾക്ക്  വിധേയമായിട്ടുണ്ട്. ഹജ്ജിലൂടെ ലോക മുസ്ലിംകൾ ഇബ്രാഹീനബിയുടെയും മകൻ ഇസ്മാഇൽ നബിയുടെയും ഹാജറയുടെയും ത്യാഗോജ്ജ്വലമായ  ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും പുതുക്കുകയാണ്.  ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും  ഇബ്രാഹിം നബി ത്വജിച്ചു. ഓരോ പരീക്ഷണങ്ങള്‍ക്ക് മുമ്പിലും ജയിക്കുകയായിരുന്നു.  അത് കൊണ്ട് തന്നെ ഇബ്‌റാഹീം നബി ചരിത്രത്തിന്റെ ഏടുകളിൽ എന്നും  ജ്വലിച്ചു നില്‍ക്കുന്നു. നംറൂദ് ചക്രവര്‍ത്തി ക്കെതിരെശബ്ദിച്ചതും അനീതിക്കെതിരെ പോരാടിയതും കാരണം ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ  സഹിക്കേണ്ടി വന്നു.  നംറൂദ് ഇബ്രാഹീമിനെ  തീകുണ്ഠത്തിലെരിഞ്ഞു. ഇബ്രാഹീമിനു നേരിടേണ്ടി വന്ന വലിയ  പരീക്ഷണമായിരുന്നു അത്.
 പക്ഷെ ദൈവം അദ്ദേഹത്തെ തീയിൽ നിന്നും രക്ഷിച്ചു. 
"നാം പറഞ്ഞു: `ഓ, അഗ്നീ! നീ തണുക്കുക. സുരക്ഷയുമാവുക ഇബ്റാഹീമിന്."
ജീവിതത്തിന്റെ  സായം സന്ദ്യയിൽ തനിക്കു ലഭിച്ച  കുഞ്ഞിനെയും ഭാര്യയെയും  തനിച്ചാക്കി യാത്ര പോകേണ്ടി വന്നത് മറ്റൊരു പരീക്ഷണമായിരുന്നു.  ദൈവഹിതമനുസരിച്ചു  ഇബ്രാഹീം ഹാജറയെയും മകൻ ഇസ്മായിലിനെയും  മക്കയിലേക്കു കൊണ്ടുവന്നു. ആ വിജനമായ സ്ഥലത്ത് അവരെ തനിച്ചാക്കി. ഇബ്രാഹീം അവിടെ നിന്ന് പോകുമ്പോൾ  ഭാര്യ  ഹാജറ ചോദിച്ചു ‘
ഈ വിജനമായ സ്ഥലത്ത് ഞങ്ങളെ ആരെ ഏല്‍പ്പിച്ചാണ് അങ്ങ് പോകുന്നത്?
ദൈവം അങ്ങയോടിങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ?’ ‘
അതേ’ എന്ന്  ഇബ്രാഹീം മറുപടി പറഞ്ഞപ്പോൾ ഹാജറ അവരോടു  പറഞ്ഞു .
‘എങ്കില്‍ അങ്ങ് പൊയ്ക്കൊള്ളുക. ദൈവം  ഞങ്ങളെ കൈ വിടില്ല ’
ഇബ്രാഹീമിന് ദൈവം നല്കിയ അതിതീക്ഷ്ണ മായ മറ്റൊരു പരീക്ഷണമായിരുന്നു അത്.
ഇബ്രാഹീം നബി അവിടെ നിന്നും മറ്റൊരു നാട്  ലക്ഷ്യമാക്കി പുറപ്പെട്ടു. പരസ്പരം കാണാത്തത്രയും അകലെ എത്തിയപ്പോള്‍ പ്രപഞ്ചനാഥനോട്  മനസ്സുരുകി  പ്രാർഥിച്ചു.
"നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ ഇവിടെ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ"!
ഈ പ്രാര്‍ഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ വളർച്ചയിൽ  നിര്‍ണായക പങ്ക് വഹിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു.  ഉണങ്ങിയ മരുഭൂമിയായ  തരിശു നിലത്തിനപ്പുറം അവിടെ  മനുഷ്യവാസത്തിനും ജീവിക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കാനും  ഇബ്രാഹീം ആവശ്യപ്പെടുകയായിരുന്നു. ഈ പ്രാര്‍ഥന പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കപ്പെടുകയായിരുന്നു.

ദാഹിച്ചു  വലഞ്ഞ ഹാജറ തന്റെ കുഞ്ഞിനു  ഒരു തുള്ളി വെള്ളത്തിനായി  സഫയുടെയും മർവയുടെയും ഇടയിലൂടെ  ഓടിയത് ഹജ്ജിലെ സഅയു കർമ്മത്തിലൂടെ ഹാജിമാർ ഓർക്കുന്നു. ചുണ്ടു നനക്കാന്‍ ഒരിറ്റു വെള്ളത്തിന്‌ വേണ്ടിസഫയുടെയും മർവയുടെയും ഇടയിലൂടെ ഹാജറ ഓടുകയായിരുന്നു. ഓടിത്തളർന്നു കുഞ്ഞിനടുത്തത്തിയപ്പോൾ  കുഞ്ഞിന്റെ കലടിയിലൂടെ ലഭിച്ച വെള്ളം "സംസം" ആ ജലം പിന്നീട്  പുതിയൊരു സംസ്കാരത്തിനും  നാഗരികയതയ്ക്കും  കാരണമാവുകയായിരുന്നു.  ജനവാസമില്ലാത്ത മക്ക പിന്നെ ജവാസമുള്ളതാവാൻ അത് കാരണമായി. ആ വെള്ളം ഇന്നും ഹാജിമാരുടെ കയ്യിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു. 
വർഷങ്ങൾക്കു ശേഷം  വീണ്ടും ഇബ്രാഹിം തന്റെ മകന്റെ യടുത്തു എത്തുന്നു,
മകനോടുത്തു സന്തോഷത്തോടെ കഴിയുന്നതിനിടയിൽ ദൈവത്തിന്റെ കല്പന വീണ്ടും.
"മകനെ  ബലിയര്‍പ്പിക്കണമെന്ന്".
 ഇബ്രാഹിം നബി  സ്വപ്നം കാണുന്നു   "മകനെ  ബലിയര്‍പ്പിക്കാൻ"
ദൈവ  കല്‍പന  നിറവേറ്റാന്‍  തന്റെ മകനോടു ഇബ്രാഹിം സംസാരിക്കുന്നു
`മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു.
പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?`
ദൈവ കല്പനയാനങ്കിൽ അത് നിറവേറ്റാൻ മകന്‍ ബാപ്പയോട് പറയുന്നു.
 "പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ദൈവം ഉദ്ദേശിക്കുന്നു വെങ്കിൽ - അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം".
അങ്ങിനെ മകനും പിതാവും ത്യാഗത്തിനു തയ്യാറാകുന്നു.  മനസ്സില്‍ വേദന കടിച്ചു പിടിച്ചു കൊണ്ട്  ദൈവകല്‍പന നിറവേറ്റാന്‍ ഇബ്രാഹിം  തന്റെ മകനെ അറുക്കാൻ  ഒരുങ്ങുന്ന ആ നിമിഷം ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷമായിരുന്നു. മകന്റെ മുഖം കണ്ടാല്‍ താനതിൽ നിന്ന് പിന്തിരിഞ്ഞു പോകുമെന്ന ഭയപ്പെട്ടത്കൊണ്ട് മകനെ  ഇബ്‌റാഹീം കമിഴ്ത്തിക്കെടുത്തി. ക്ഷമയോടെ ഇസ്മായിൽ കിടന്നു.  കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല.  കത്തിക്ക് മൂര്‍ച്ചയുണ്ടോ എന്ന് നോക്കാൻ പാറയില്‍ വെട്ടി. പാറ രണ്ടു കഷ്ണങ്ങളായി.
പരീക്ഷണത്തിൽ ജയിച്ച ഇബ്രാഹീമിന്റെ മുമ്പിൽ ദൈവം മാലാഖയായ ജിബ്രീലിനെ അയച്ചു.
ഇബ്‌റാഹീമിന്റെ  ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഒരു ആടിനെയുമായി.  "ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു".
അങ്ങനെ മകൻ ഇസ്മായീലിനു പകരം  ഇബ്‌റാഹീം ആ ആടിനെ ബലി നല്‍കി.  ഈ സംഭവത്തിന്റെ ഓര്‍മ്മ  പുതുക്കിക്കൊണ്ടാണ്  ലോകത്തുള്ള വിശ്വാസികള്‍  മുഴുവനും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. 
ഇബ്രാഹിം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പാട് ഓർമ്മകൾ ഹജ്ജിലൂടെ ഓരോ ഹാജിമാരും പുതുക്കുകയാണ്, ആ ത്യാഗം സ്വന്തം ജീവിതത്തിൽ നിറവേറ്റാൻ വേണ്ടി മനസ്സിനെ പാകപ്പെടുതുകയാണ്.

ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ്‌ അറഫ. ഈ വര്‍ഷത്തെ  അറഫാ ദിനം ഒക്ടോബര്‍ 14 തിങ്കൾ ആണ്, 15ന് ചൊവ്വാഴ്ച  ആയിരിക്കും ബലി പെരുന്നാള്‍. ഹജ്ജിനു ദിവസങ്ങൾ മാത്രം നില്‍ക്കെ ഹജ്ജിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചതായും ഇതിന്റെ മുന്നോടിയായി  കിരീടാവകാശി അമീർ സല്മാൻ ബിന് അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം ഹജ്ജിന്റെ അന്തിമ ഒരുക്കങ്ങൾ വിലയിരുത്തിയതായും  സംതൃപ്തി രേഖപ്പെടുത്തിയതായും പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ പ്രവാഹം തുടരുകയാണ്. വിദേശത്ത് നിന്നുള്ള ലക്ഷക്കണക്കിന്  തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.

ഹജ്ജിന്‍െറ ഏറ്റവും പ്രധാന ഘടകമാണ് അറഫയിലെ താമസം. ഹജ്ജു അറഫയാണ്, അറഫയിൽ നില്ക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ ഹജ്ജില്ല. പരമമായ വിനയത്തിന്‍െറ വേഷത്തില്‍ അല്ലാഹുവിനോട് പാപമോചനം തേടാൻ  ലക്ഷക്കണക്കിന്‌ ഹാജിമാരാണ്‌ അവിടെ ഒരുമിച്ചു കൂടുന്നത്. ലോകത്ത് സമാനതയില്ലാത്ത ഒത്തു ചേരൽ. മാനവസമൂഹത്തിന്‍െറ ഉജ്ജ്വല വികാരങ്ങളുടെ മാതൃകാപരമായ സംഗമമാണ് അറഫാ സംഗമം. പണക്കാരനും പാവപ്പെട്ടവനും  ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും പാവപ്പെട്ടവനും  വെളുത്തവനും  കറുത്തവനും  വൈവിധ്യത്തിന്‍െറയും വർണത്തിന്റെയും ജാതിയുടെയും  മതില്‍കെട്ടുകള്‍ മാറ്റിനിര്‍ത്തി എല്ലാവരും അല്ലാഹുവിന്‍െറ കരുണയ്ക്കായി  കൈ  ഉയര്‍ത്തി പ്രാർഥിക്കുന്നു.  

ഭൂമിയുടെ വിവിധ  കോണിൽ നിന്നും എത്തിയ  മുഴുവന്‍ ഹാജിമാരും  തങ്ങളെ വേര്‍തിരിക്കുന്ന എല്ലാവിധ വിവേചനങ്ങളില്‍ നിന്നും വിശേഷതകളില്‍ നിന്നും മോചിതരായി സ്രഷ്ടാവിന്റെ മുന്നില്‍ അവിടെ സമ്മേളിക്കുകയാണ്. അതും ലോകത്തിലെ പരമ ദരിദ്രനുപോലും അണിയാവുന്ന വളരെ ലളിതമായ വേഷത്തില്‍! തിളയ്ക്കുന്ന വെള്ളത്തിന്റെ ശബ്ദം പോലെ ഓരോ മനസ്സിൽ നിന്നും ശബ്ദം പുറത്തു വരുന്നു, പ്രാവിന്റെ കുറുകൽ പോലെ ഓരോ ചുണ്ടുകളിൽ നിന്നും ദൈവ കീർത്തനങ്ങലും  സ്തോത്രാലാപനങ്ങലും ഉരുവിട്ട് കൊണ്ടിരിക്കുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും വാനത്തേക്ക് ഉയര്‍ത്തുന്ന ഓരോ  കരങ്ങളും തേടുന്നത് ഒന്നുമാത്രം പാപമോചനം., ഭക്തിയുടെ കൂടാരങ്ങളില്‍ അലയടിക്കുന്നത് പാപമോചനത്തിന് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മാത്രം. ഒഴുകുന്ന കണ്ണീരുമായി  പാപമോചനത്തിനായി നെഞ്ചുരുകിയുള്ള തേങ്ങലും  കരച്ചിലും മാത്രം.

അറഫയില്‍ പങ്കെടുക്കാത്തവര്‍ക്ക്  അവരോടു ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നോമ്പ്  അനുഷ്ഠിക്കല്‍ ഏറെ പുണ്ണ്യമുള്ള കാര്യമാണ് ‘കഴിഞ്ഞ ഒരുവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപം അറഫാ നോമ്പ് കൊണ്ട് പോരുക്കപ്പെടും.  ദുല്‍ഹജ്ജ് മാസത്തെ ആദ്യത്തെ പത്തു ദിവസങ്ങള്‍  വളരെ ശ്രേഷ്ടമായ ദിവസങ്ങളാണ്. നരകാഗ്നിയില്‍നിന്ന് അല്ലാഹു തന്‍െറ ദാസന്മാരെ ഏറ്റവും കൂടുതൽ മോചിപ്പിക്കുന്ന ദിവസമാണ് ‘അറഫാദിവസം അളവറ്റ അനുഗ്രഹം ഭൂമിയിലേക്കിറങ്ങുന്ന ദിവസം.   അറഫ ഓരോ വിശ്വാസിക്കും വിശാലമായ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമാണ് താനെന്ന തിരിച്ചറിവ് നല്‍കുന്നു. അത് സ്വത്വബോധവും പരസ്‌പര സ്‌നേഹവും സഹകരണവും സഹജീവികള്‍ക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളര്‍ത്തുന്നു.  ഇസ്‌ലാമികസമൂഹത്തിന്റെ ഐക്യത്തിന്റെയും പരസ്പര സൌഹാര്‍ദത്തിന്റെയും ശക്തിയുടെയും പ്രകടനമാണ് ഹജ്ജ്. എന്നാല്‍, വ്യക്തികളുടെ വിനയത്തിന്റെ നിഷ്കളങ്കതയുടെ ശുദ്ധതയുടെ പരമോന്നതയാണ് അത് വിളിച്ചറിയിക്കുന്നത്. 

അറഫയില്‍വെച്ച് ഓരോ വ്യക്തിയും അവരുടെ  ജീവിതത്തില്‍ സംഭവിച്ചു പോയ പാളിച്ഛകളെയും തെറ്റുകളെയും വിലയിരുത്തി പുതിയൊരു ജീവിതത്തിനു വേണ്ടി സൃഷ്ടാവിനോട് യാജിക്കുകയാണ്, അവരുടെ തിരിച്ചു വരവ് ജനിച്ചു വീണ ഒരു കുട്ടിയുടെ മനശുദ്ധിയോടെയാണ്, അങ്ങിനെ  ഓരോരുത്തരും സ്വയം തിരിച്ചറിയുന്നു, സ്വന്തം തെറ്റ് കുറ്റങ്ങൾ മനസ്സിലാക്കുന്നു. അവ എടുത്തുപറഞ്ഞ് മാപ്പിരക്കുന്നു. ജീവിതത്തിൽ സംഭവിച്ചു പോയിട്ടുള്ള ഓരോ തെറ്റായ കാര്യങ്ങളും സൂഷ്മമായി വിലയിരുത്തി സംഭവിച്ചുപോയ പാപങ്ങള്‍ ചികഞ്ഞെടുക്കുന്നു. അവ ദൈവത്തിനു മുന്നില്‍ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നു. അറഫയെപ്പോലെ മനുഷ്യലക്ഷങ്ങളുടെ കണ്ണുനീര്‍തുള്ളികള്‍ ഇറ്റുവീഴുന്ന മറ്റൊരു സ്ഥലവും ലോകത്ത്  കാണാൻ കഴിയില്ല. അവിടെ തേങ്ങുന്ന ഹൃദയങ്ങളും  നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും മാത്രം.

Wednesday, October 2, 2013

ദുഃഖത്തിന്റെ തടവറ

1876ൽ ഈജിപ്തിലെ മന്ഫലൂത് എന്ന ഗ്രാമത്തിലാണ് മുസ്തഫ ലുത്ഫി അൽമൻഫലൂത്വി ജനിക്കുന്നത്. പിതാവ്  ഒരു ന്യായാധിപനായിരുന്നു,  അസ്ഹർ  സർവകലാശാലയിൽ  വിദ്യാഭ്യാസം, പത്തു വർഷത്തോളം അവിടെ പഠിച്ചു. സാഹിത്യം മതം ഇവയായിരുന്നു പ്രധാന വിഷയം.  1907ൽ  അൽ മുഅയ്യദ് പത്രത്തിൽ പത്ര പ്രവർത്തകനായി ജോലി തുടണ്ടി. പത്രത്തിൽ നദറാത് (വീക്ഷണം) എന്ന പംക്തിയിൽ എഴുതി, അതിലൂടെയാണ് അദ്ദേഹം പ്രശസ്തനവുന്നത്.   ജീവിതത്തിൽ കാണുകയും കേൾക്കുകയും നേരിടുകയും ചെയ്ത അനുഭവങ്ങളെ  നാളെ, കാലത്തിന്റെ കണ്ണ് നീര്, ആത്മഹത്യ, ഒന്നാമത്തെ കോപ്പ, കാരുണ്യം, നര, വിജയനഗരം, ഉത്ര്കൃഷ്ടത എവിടെ?, മാന്യത, ധനികനും പാവപ്പെട്ടവനും, സത്യവും കളവും....  എന്നീ തലക്കെട്ടുകളിൽ  വീക്ഷണത്തിൽ  കഥയായും ലേഖനമായും എഴുതി. സാമൂഹ്യ വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ രചനകളുടെ പ്രത്യേകത. സമൂഹത്തിൽ കണ്ടു വന്ന  ദുരാചാരങ്ങല്ക്കുക്കും   ജീര്‍ണതകല്ക്കും, മൂല്യച്യുതികല്ക്കമെതിരെ മൻഫലൂത്വി തന്റെ തൂലിക ചലിപ്പിച്ചു.

ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും അനുഗൃഹീതമായ തന്‍റെ തൂലികയിലൂടെ കടന്നാക്രമിച്ചു സമൂഹത്തിന് മികച്ച സന്ദേശം നല്കി.  സൂക്ഷ്മവും ശക്തവുമായി ആവിഷ്‌കരിച്ച ജീവിതത്തെ  ഒരു പ്രത്യേക കോണിൽ നിന്ന് നോക്കിക്കണ്ട മനോഹരമായ ഒരു ചെറുകഥയായിരുന്നു  അദ്ദേഹത്തിന്റെ 'നാളെ"  കഥയിൽ അദ്ദേഹം നാളെയെ ആർത്തിരമ്പുന്ന ഒരു തിരമാലയായി സങ്കൽപ്പിക്കുന്നു, ആ തിരമാലകള്‍ക്കിടയിലൂടെ വരുന്നത് ഒരു പക്ഷെ ആഴകടലിൽ നിന്നുള്ള മുത്തായിരിക്കും അല്ലങ്കിൽ  മരണമായിരിക്കും,  അവ്യക്തമായ മുഖമൂടിയിട്ട ഒരു രൂപമായി വരുന്ന നാളെയോടു ആ മുഖമൂടി അഴിക്കാൻ പറയുന്ന ഭാഗം അതി മനോഹരമായാണ് മന്ഫലൂതി അവതരിപ്പിച്ചിരിക്കുന്നത്. മന്ഫലൂതിയുടെ കഥകൾ  ഇന്നും പുതുമ നശിക്കാത്ത രചനകളായി അറബ് സാഹിത്യത്തിൽ  നിലനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ജേണലിസ്റ്റിക് രചനകള്‍ ആധുനിക കഥാ സങ്കേതങ്ങള്‍ രൂപപ്പെട്ടു വന്നുകൊണ്ടിരുന്ന കാലത്ത്‌ സാധാരണക്കാരനെയും വിദ്യാസമ്പന്നരെയും ഒരു പോലെ ആകർഷിക്കുന്നു.
മൻഫലൂതിയുടെ മറ്റൊരു കഥാ സമാഹാരമായ അബറാത് 1915 ലാണ് പബ്ലിഷ് ചെയ്തത്. അതിൽ പ്രശസ്തമായ കുറെ നല്ല  കഥകൾ ഉൾകൊള്ളിച്ചിരിക്കുന്നു. എഴുത്തിലൂടെ രോഗാതുരയായ സമൂഹത്തിനു ഔഷധം കണ്ടത്തുകയായിരുന്നു. ഈജിപ്ത്തിൽ നടമാടിയിരുന്ന സംഭവങ്ങൾ കൊർത്തിണക്കി അനുകൂല പ്രതികൂല സാഹചര്യങ്ങളെ അനുലോമമായ രീതിയില്‍ വളരെ താളാത്മകമായി, ഭാഷയുടെ കെട്ടിക്കുടുക്കുകളില്ലാതെ തന്റെ സാഹിത്യ ശൈലിയിലൂടെ ചിന്തോദ്ധീപകമായ  വരികളിലൂടെ അനുവാചകന്റെ മിമ്പിൽ  സമർഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ദര്‍ശനങ്ങളെയും തത്വ സംഹിതകളെയും കാലത്തിനു വിധയമാക്കിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ഓരോ എഴുത്തും അറബികളെയും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ച ഇതര ഭാഷാ സ്നേഹികളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്,  എല്ലാ രചനകളും  സാഹിത്യ സമ്പുഷ്ടി കൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. അദ്ദേഹം ഉപയോഗിച്ച ഓരോ പദങ്ങളും ശൈലികളും അറബ് ലോകത്ത് തന്നെ വളരെ ശ്രദ്ധെയമായിരുന്നു. അത്രയും ഉദാത്ത രചനകളായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിലടക്കം അറബ് ഭാഷാ സാഹിത്യം പഠിപ്പിക്കപ്പെടുന്ന പല സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഇന്നും പഠിപ്പിക്കപ്പെടുന്നു. മൻഫലൂത്തിയുടെ   ശ്രദ്ധേയമായ ഒരു രചനയായിരുന്നു  "ഗുര്ഫതുൽ അഹ്സാൻ" (ദുഖത്തിന്റെ തടവറ)

ദുഃഖത്തിന്റെ തടവറ   

എനിക്കൊരു  ചെങ്ങാതിയുണ്ടായിരുന്നു. അയാളുടെ മത ചിട്ടയെക്കാൾ  അയാളുടെ സംസ്കാരവും സ്വഭാവവും ഞാൻ ഇഷ്ടപ്പെട്ടു. അയാളുമായുള്ള സഹവാസം എനിക്കൊരുപാടാനനന്ദവും   സന്തോഷവും നല്കി.  അയാളുടെ ആരാധന കർമ്മാങ്ങളോ ശീലത്തിന്റെ ദുർഗ്ഗുണങ്ങളോ ഞാൻ ഗൌനിച്ചിരുന്നില്ല.  കാരണം അദ്ദേഹത്തില്‍ നിന്നും എന്റെ  വ്യക്തിജീവിതത്തില്‍ വിജയവും ഉത്കൃഷ്ടതയും ആര്‍ജ്ജിക്കുന്നതിനുള്ള വഴികള്‍ തേടാനും അയാളുടെ സ്വഭാവം അനുകരിക്കാനും അയാളിൽ നിന്നും മതം പഠിക്കാനും എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഞാൻ കൈറോ വിടുന്നതുവരെ ഞങ്ങളുടെ സൌഹൃബന്ധം തുടർന്നു. കൈറോവിൽ നിന്ന് യാത്ര പോകുന്നത് വരെ ഞങ്ങൾ തമ്മിൽ ഒരു അപരിചിതത്വവും ഉണ്ടായിരുന്നില്ല. തപാൽ മാർഗം ആശയ വിനിമയം നടത്തിയെങ്കിലും  കൂടുതൽ കാലം അത് തുടരാൻ കഴിഞ്ഞില്ല. അയാളുടെ സന്ദേശങ്ങൾ നിലച്ചു. വർഷങ്ങൾക്കു ശേഷം ഞാൻ കൈറോവിലേക്ക് തന്നെ മടങ്ങി. പഴയ കൂട്ടുകാരനെ കാണുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.  മുമ്പ് ഞങ്ങൾ  കണ്ടു മുട്ടാറുള്ള സ്ഥലത്തൊക്കെ ഞാൻ എന്റെ  പഴയ കൂട്ടുകാരനെ അന്വേഷിച്ചു. എനിക്കയാളെ കാണാൻ സാധിച്ചില്ല. അവസാനം ഞാൻ അയാളുടെ പുതിയ വീടന്വേഷിച്ചു. അവിടെയും കാണാൻ കഴിഞ്ഞില്ല  അയൽവാസികൾ പറഞ്ഞു. "കുറച്ചു കാലമായി അയാൾ ഇവിടം വിട്ട്പോയിരിക്കുന്നു ഇപ്പോൾ എവിടെ എന്ന് ഞങ്ങൾക്കറിയില്ല".

ഞാൻ നിരാശനായി, കൂട്ടുകാരനെ കാണാതെ കുറെ കാലം കഴിഞ്ഞു. കൂട്ടുകാരൻ എനിക്ക് നഷ്ടപ്പെട്ടതായി ഞാൻ മനസ്സിലാക്കി. ഒരു ദിവസം ഞാൻ  എന്റെ വീട്ടിലേക്കു മടങ്ങുകയായിരുന്നു, സമയം ഏറെ വൈകിയിരുന്നു  അതൊരു മാസത്തിന്റെ അവസാന ദിവസമായിരുന്നു.  കൂരിരുട്ടുള്ള രാത്രി  എനിക്ക് വഴി തെറ്റി ഞാൻ  വിജനമായ ആൾപാർപ്പില്ലാത്ത ഒരു സ്ഥലത്തെത്തി. ജിന്നുകൾ താമസിക്കുന്ന സ്ഥലം, അലഞ്ഞു നടക്കുന്ന പ്രേതങ്ങളുടെ  സ്പന്ദനങ്ങള്‍ എനിക്കനുഭവപ്പെട്ടു. ആഴക്കടൽ പോലെ കൂരിരുട്ട്.  ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ ഞാൻ ആടിയുലഞ്ഞു. ആരോ എന്നെ  മേല്പോട്ടും താഴോട്ടും എടുത്തറിയും പോലെ എനിക്ക് തോന്നി. പേടിച്ചു വിറച്ചു നടക്കുന്നതിനടയിൽ അവിടെ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു, ആരുടെയോ ഒരു  തേങ്ങലായിരുന്നു അത്.  ആ  ശബ്ദം എന്റെ മനസ്സിലേക്ക്  തുളച്ചു കയറാൻ തുടങ്ങി, എന്റെ മനസ്സ് മന്ത്രിച്ചു.   "എത്ര ദുരിത മനുഭവിക്കുന്നവരുടെയും ദുഃഖിതരുടെയും രഹസ്യങ്ങളാണ് ഈ ഇരുട്ട മറച്ചു വെക്കുന്നത്". ശബ്ദം  കേട്ട ഭാഗത്തേക്ക് തപ്പിത്തടഞ്ഞു കൊണ്ട് ഞാൻ നടന്നു. ഒരു ചെറിയ കുടിലിനു മുമ്പിലേക്ക് ആ ശബ്ദം എന്നെ നയിച്ചു.  ഞാൻ വാതിലിനു മുട്ടി. വാതിൽ തുറക്കാതായപ്പോൾ എന്റെ മുട്ടിനു ഞാൻ ശക്തി കൂട്ടി, ഒരു പെണ്‍കുട്ടി വാതിൽ തുറന്നു. ഞാൻ അവളുടെ കയ്യിലുണ്ടായിരുന്ന വിളക്കിന്റെ നേരിയ  വെളിച്ചത്തിൽ വസ്ത്രത്തിന്റെ മറവിലൂടെ അവളുടെ മുഖം കണ്ടു. കുട്ടിയോട്  ചോദിച്ചു. "ഇവിടെ ഒരു  രോഗിയുടെ തേങ്ങൽ കേൾക്കുന്നുണ്ടല്ലോ" ഏങ്ങികൊണ്ട് ഒരു നെടു വീർപ്പോടെ അവൾ പറഞ്ഞു. ഹേ മനുഷ്യാ "താങ്കളൊന്നു എന്റെ പിതാവിനെ കാണൂ, പിതാവ് മരണ വെപ്രാളത്തിൽ കിടക്കുകയാണ്"

എന്റെ മുന്നിലൂടെ അവൾ നടന്നു ഞാൻ  അവളെ പിന്തുടർന്നു. ചെറിയ ഒരു മുറി. അവൾ അതിൽ പ്രവേശിച്ചു. ജീവിച്ചിരിക്കുന്ന ലോകത്ത് നിന്നും മരിച്ചവരുടെ ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി. ഒരു ഖബറിൽ  പ്രവേശിച്ചത് പോലെ, ഞാൻ ഒരു എല്ലിൻ കൂട് കണ്ടു. വൃക്ഷ തുമ്പുകളിൽ കാറ്റടിച്ചു  ഇളകുംപോലെ  ആ എല്ലിൻ  കൂടിളകുന്നു. ശ്വാസം അല്പാല്പം പുറത്തു വരുന്നു.  ഇരു കരങ്ങളും ചേര്ത്തു ഞാൻ ആ ശരീരം താങ്ങി പ്പിടിച്ചു എന്റെ ശരീരത്തോട് ചേർത്തു. എന്റെ കൈ ഞാൻ അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ വെച്ചു, തല  തടവി അയാൾ പതിയെ  കണ്ണ് തുറന്നു. കുറച്ചു നേരം എന്നെ നോക്കി അല്പാല്പം ചുണ്ട് ഇളക്കാൻ തുടങ്ങി. നേരിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. "ദൈവത്തിനു സ്തുതി". എന്റെ സുഹൃത്തിനെ ഞാൻ കണ്ടത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച  എന്റെ സുഹൃത്തിതാ  എന്റെ  മുമ്പിൽ  ഇരിക്കുന്നു. എന്റെ ഈ നശിച്ച അവസ്ഥയിലും  ജീവിതത്തിന്റെ അവസാന നിമിഷങ്ങലിലുമാണല്ലൊ ഞാൻ എന്റെ കൂട്ടുകാരനെ കാണുന്നത് അയാൾ വീണ്ടും ദീര്ഘസ്വാസം വലിച്ചു. കൂട്ടുകാരന്റെ ഈ അവസ്ഥയെ പറ്റി ഞാൻ ചോദിച്ചു. എന്റെ സഹവാസം അയാളുടെ അണയാറായ പ്രകാശം ഒന്ന് ശക്തിപ്പെട്ടതായി എനിക്ക് തോന്നി. എന്റെ സാമിപ്യം ആ മുഖത്തെ പ്രകാശിപ്പിച്ചു. സംസാരിക്കാൻ വേണ്ടി എഴുന്നേല്ക്കാൻ അയാൾ ശ്രമിച്ചു. എന്റെ ശരീരത്തിൽ അയാൾ ചാരിയിരുന്നു. അയാളുടെ കഥ പറയാൻ തുടങ്ങി.

ഏതാണ്ട് പത്തു വർഷം മുമ്പ് ഞാനും എന്റെ പിതാവും ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഞങ്ങളുടെ അയൽവാസി വലിയൊരു പണക്കാരനായിരുന്നു. അയാളുടെ കൊട്ടാരത്തിൽ സുന്ദരിയായ ഒരു യുവതി വളർന്നിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സൌന്ദര്യമായിരുന്നു അവളുടേത്‌.  അവളെ ഞാൻ സ്നേഹിച്ചു. അവളെ കൂടാതെ ജീവിക്കാൻ എനിക്ക് സാധ്യമല്ലാതായി. അവളെ വശീകരിക്കാൻ എല്ലാശ്രമവും ഞാൻ നടത്തി.  അവളുടെ അടുത്തു ചെല്ലുമ്പോഴൊക്കെ അവൾ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും, അവളെ സ്പര്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവസാനം വിവാഹം കഴിക്കുമെന്ന് അവൾക്കു ഞാൻ ഉറപ്പ് കൊടുക്കുകയും കരാർ ചെയ്യുകയും ചെയ്തു. ആ പഴുതിൽ അവൾ വീണു. അവസാനം എനിക്കവൾവഴങ്ങി, കുറച്ചു നാൾ കഴിയുമ്പോഴേക്കും അവളുടെ ഉദരത്തിൽ ഒരു ശിശു വളരുന്നത് ഞാൻ അറിഞ്ഞു. പക്ഷെ ഞാൻ അവളോട് ചെയ്ത കരാറ് പൂർതീകരിച്ചില്ല. ഞാൻ എന്റെ  നാട് വിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറ്റി. പിന്നീട് ഞാൻ അവളെ പൂർണമയും മറന്നു.

ഞാൻ അവിടെ കഴിഞ്ഞു കൂടുന്നതിനിടയിൽ ഒരു ദിവസം  ശിപായി ഒരു കത്തുമായി എനിക്കരികിൽ വന്നു. പഴകി ദ്രവിച്ച കടലാസിൽ എഴുതിയ ഒരു കത്ത് എനിക്ക് തന്നു, കത്തിന്റെ ആമുഖം ഇങ്ങനെയായിരുന്നു "നിങ്ങൾ പറഞ്ഞ കരാർ പുതുക്കാൻ വേണ്ടിയോ സ്നേഹം പുതുക്കാൻ വേണ്ടിയോ അല്ല ഈ കത്തെഴുതുന്നത് അങ്ങനെയായിരുന്നങ്കിൽ ഒരു വരി പോയിട്ട് ഒരക്ഷരം പോലും ഞാൻ എഴുതുമായിരുന്നില്ല,  നിന്നെ പോലുള്ള വഞ്ചിതന്റെ  കരാർ പുതുക്കാനോ സ്നേഹം പുതുക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല"

നിങ്ങൾ എന്നെ തനിച്ചാക്കി എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ എന്റെ ശരീരത്തിൽ ഒരഗ്നി എരിയുന്നെണ്ടന്നും എന്റെ ഉദരത്തിൽ  ഒരു കുഞ്ഞു പിടക്കുന്നുണ്ടന്നും നിങ്ങൾക്കറിയാമായിരുന്നു. നിങ്ങൾ അത് നിസ്സാരമായിക്കണ്ടു. എന്റെ ഭാവിയെ കുറിച്ചു  ഒരു നിമിഷം പോലും  നിങ്ങൾ ചിന്തിച്ചില്ല. എന്റെ  കണ്ണ്നീരോപ്പാനോ ഈ പാവത്തെ ഒന്ന് സാന്ത്വനിപ്പിക്കാനോ നിങ്ങൾ തുനിഞ്ഞില്ല. എന്റെ ഉരുകുന്ന മനസ്സ് താങ്കൽക്കൊന്നുമല്ലായിരുന്നു.

നിങ്ങൾ  ഒരു മാന്യനാണോ? എനിക്കൊരിക്കലും അങ്ങിനെ കരുതാൻ കഴിയില്ല, താങ്കളെ  ഒരു മനുഷ്യനായി കാണാൻ എനിക്ക് സാധിക്കില്ല . നാല്കാലികലെക്കൾ  മോശമാണ് താങ്കളുടെ പ്രവർത്തനം, വന്യ മൃഗങ്ങളുടെ എല്ലാ സ്വഭാവങ്ങളും  താങ്കല്ക്കുണ്ട്. എന്നോട് നിങ്ങൾ കളവു പറഞ്ഞു. നിങ്ങൾ സ്നേഹം അഭിനയിക്കുകയായിരുന്നു. എന്നെ ആസ്വദിക്കാനുള്ള ഒരു മാർഗമായിരുന്നു  താങ്കളുടെ സ്നേഹം. നിങ്ങളെ  അന്ന് ഞാൻ കണ്ടില്ലായിരുന്നങ്കിൽ എനിക്ക് ഈ ഗതി  വരില്ലായിരുന്നു. ഒരാളുടെ മുഖവും എനിക്ക് കാണേണ്ടി വരില്ലായിരുന്നു. ഒരു വാതിലിനും എനിക്ക് മുട്ടേണ്ടി വരുമായിരുന്നില്ല. ആദ്യമാദ്യമൊക്കെ ഞാൻ നിങ്ങളെ തട്ടി മാറ്റി നോക്കി, ഒരു കൊച്ചു കുട്ടി വീഴുമ്പോലെ താങ്കളുടെ മടിയിൽ ഞാൻ വീഴുകയായിരുന്നു. എന്റെ ചാരിത്ര്യം നിങ്ങൾ  കവെർന്നെടുത്തു.  എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു. എല്ലാ സുഖസൗകര്യങ്ങളും എനിക്ക് നഷ്ടമായി. ഒരു പുരുഷനോടൊപ്പം കഴിയാൻ പറ്റാതെ ഒരു കുട്ടിയുടെ മാതാവായി കഴിയാൻ സാധിക്കാതെ  സമൂഹത്തിന്റെ മുമ്പിൽ തലയുയര്ത്തി നില്ക്കാൻ പറ്റാതെ എനിക്ക്  ജീവിക്കേണ്ടി വന്നു. 

സമൂഹം എനിക്ക്  നിന്ദ്യത മാത്രം നല്കി. പരിഹാസം സഹിച്ചും  ഭയംകൊണ്ട്  പേശികൾ വിറചും ജീവിക്കുന്ന സ്ത്രീക്ക് അവളുടെ ജീവിതത്തിൽ എന്ത് അനുഭൂതിയാണ് ഉണ്ടാവുക, എന്ത് സൌഖ്യമാണ് ഉണ്ടാവുക. എന്റെ സുഖ ജീവിതം താങ്കൾ  നഷ്ടപ്പെടുത്തി.  എന്റെ മാതാപിതാക്കൾ എന്നെ ആ കൊട്ടാരത്തിൽ നിന്നും പുറത്താക്കി. എല്ലാവരും എന്നെ കൈ ഒഴിഞ്ഞു. അവസാനം ഞാൻ  ഒരു കുടിലിൽ താമസമാക്കി. സുഖകരാമായ ജീവിതത്തിൽ നിന്നും ആരും തിരിച്ചറിയാത്ത  ഒറ്റപ്പെട്ട വിജനമായ സ്ഥലത്തെ ഈ കുടിലിൽ ഞാൻ വന്നത് എന്റെ ബാക്കിയുള്ള ജീവിതം കഴിച്ചു കൂട്ടാൻ വേണ്ടിയാണ്.

എന്റെ മാതാപിതാക്കളെ താങ്കൾ കൊന്നു. അവർ രണ്ടു പേരും മരിച്ചത് എന്നെ നഷ്ടപ്പെട്ട ദുഖത്താലായിരുന്നു എന്നെയും താങ്കൾ കൊന്നു. നിങ്ങളുടെ  കോപ്പയിൽ നിന്നും ഞാൻ കുടിച്ച ആ കൈപ്പേറിയ ജീവിതം  എന്റെ മനസ്സിനെയും ശരീരത്തെയും തകർത്ത് കളഞ്ഞു.  ഇന്ന് ഞാൻ മരണ ശയ്യയിൽ കിടക്കുകയാണ്. കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരി പോലെ എന്റെ ജീവിതം അണഞ്ഞു കൊണ്ടിരിക്കുന്നു. ദൈവം എനിക്ക് പ്രതിഫലം നല്കുമെന്നും എന്റെ പ്രാര്ത്ഥനക്കുത്തരം ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. ഈ വീട്ടിൽ നിന്നും സംതൃപ്തിയുടെ ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വിളി ഞാൻ കാതോർക്കുന്നു. കള്ളനും വഞ്ചകനുമാായ താങ്കളിൽ നിന്നും എന്റെ കടം തിരിച്ചു വാങ്ങിയിട്ടല്ലാതെ  ദൈവം നിങ്ങളെ  വെറുതെ വിടുമെന്ന് ഞാൻ കരുതുന്നില്ല.

വീണ്ടും പറയാം ഈ എഴുത്ത് ഞാൻ എഴുതുന്നത് നിങ്ങൾ കരാറ് പാലിക്കാനൊ അത്  പുതുക്കാനോ വേണ്ടിയല്ല സ്നേഹത്തെ പറ്റി സംസാരിക്കാനോ അല്ല. നിങ്ങൾക്കതിനു കഴിയില്ല. ഞാൻ ഇപ്പോൾ ഖബറിന്റെ വാതില്ക്കലാണ്. ജീവിതത്തിൽ എനിക്ക് കിട്ടിയ എല്ലാ  നന്മകളോടും തിന്മാകളോടും വിട പറയുകയാണ്‌.  പിന്നെ എന്തിനാണ് ഈ കത്ത്  എഴുതിയത് എന്ന് താങ്കൾ ചോദിക്കും. പറയാം  എന്റെ അടുത്തു താങ്കൾ എല്പിച്ച ഒരു നിധിയുണ്ട്. "താങ്കളുടെ മകൾ" ഞാൻ ഒരിക്കലും താങ്കളിൽ നിന്നും കാരുണ്യമോ സ്നേഹമോ പ്രതീക്ഷിക്കുന്നില്ല, ഈ പാവം  ഉമ്മയ്ക്ക് സംഭവിച്ച ഗതി ഈ  മകൾക്കുണ്ടാകരുതു എന്നാശിച്ചാണ്.  ഇത്തരം ഒരു ഗതി ഉണ്ടാകുന്നതിനു മുമ്പ് അവളെ കൂട്ടി കൊണ്ട് പോകൂ.

ഇത് പറഞ്ഞു  തീരുമ്പോഴേക്കും അയാളുടെ  കണ്ണിൽ നിന്നും കണ്ണ് നീര്  ധാര ധാരയായി ഒഴുകി ഞാൻ അയാളോട് ചോദിച്ചു അതിനു ശേഷം എന്ത് സംഭവിച്ചു. "അയാൾ  പറഞ്ഞു" ഞാൻ എഴുത്ത് വായിച്ചു തീരുമ്പോഴേക്കും   എന്റെ പേശികൾ വലിഞ്ഞു മുറുകി,  കൈകാലുകൾ വിറച്ചു, ഞാൻ ആകെ അസ്വസ്ഥനായി മനം തകര്‍ന്നു. കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  എന്റെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി. ഞാൻ  അവളുടെ അടുത്തേയ്ക്ക് ഓടി. ഇപ്പോൾ നിങ്ങൾ ഇരിക്കുന്ന ഈ വീട്ടിലേക്കു.

എനിക്ക് കാണാൻ കഴിഞ്ഞത്  ഈ കട്ടിലിൽ കിടക്കുന്ന ചലനമറ്റ അവളുടെ ശരീരമായിരുന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മകളെയും. എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.  ആ കാഴ്ച് കണ്ടപ്പോൾ കുറച്ചു നേരം എന്റെ ബോധം നഷ്ടപ്പെട്ടു. ആ മയക്കത്തിൽ ഞാൻ ചെയ്ത കുറ്റങ്ങൾ വന്യ മൃഗങ്ങളായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ക്രൂര ജന്തുക്കാളായി,  അവയുടെ നഖങ്ങളും തെറ്റകളും എന്റെ മുഖത്തേയ്ക്കു  നീളാൻ തുടങ്ങി. വിഷം തീറ്റുന്ന പാമ്പുകളായി എന്റെ മുമ്പിൽ കറങ്ങാൻ തുടങ്ങി. എന്റെ ബോധം തിരിച്ചു കിട്ടിയപ്പോൾ  ദൈവത്തോട് ഞാൻ കരാർ ചെയ്തു. ഞാൻ ഇനി  ഈ വീട് വിട്ടു പോകില്ല മരിക്കുന്നത് വരെ "ദുഖത്തിന്റെ ഈ തടവറയിൽ" ഞാൻ കഴിയും, ഞാൻ ശപഥം ചെയ്തു. സുഹൃത്തെ  അതിനു ശേഷം ഞാൻ അനുഭവിച്ച പ്രയാസവും കഷ്ടപ്പാടും എന്റെ ദൗർഭാഗ്യവും കാരണം  എന്റെ  പാപം ദൈവം പൊറുത്തു  തന്നിട്ടുണ്ടാവുമെന്ന് ഇപ്പോൾ എന്റെ മനസ്സ് പറയുന്നു. ഇത്രയും പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ  നാവു താഴ്ന്നു പോയി, മുഖം മഞ്ഞളിച്ചു വിരിപ്പിലേക്ക് വീണു. അയാളുടെ അവസാന ശ്വാസത്തിൽ അയാൾ വിളിച്ചു പറഞ്ഞു സുഹൃത്തെ  "എന്റെ മകൾ".  അങ്ങിനെ അയാൾ ഈ ലോകത്ത് നിന്നും വിടവാങ്ങി.

ഞാൻ അയാളുടെ കൂട്ടുകാരെ അറിയിച്ചു എല്ലാവരും അയാളുടെ ശവ സംസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ അവസാന മണ്ണിടുമ്പോൾ വിതുമ്പാത്ത ഒരാളും ഉണ്ടായിരുന്നില്ല. കൂട്ടുകാരന്റെ അവസാന വാക്ക് എന്റെ ചെവിയിൽ അലയടിച്ചു  "കൂട്ടുകാരാ എന്റെ മകൾ". അൽപ സമയത്തേക്ക് സ്ത്രീയെ കീഴ്പെടുത്താൻ ശ്രമിക്കുന്ന കടുത്ത ഹൃദയമുള്ള  പുരുഷൻമാർ ചിന്തിക്കുക. നിങ്ങൾ ഒരു നിമഷം കൊണ്ട് തകർക്കുന്നത് അപലകളായ സ്ത്രീകളുടെ ചാരിത്ര്യവും പവിത്രതയുമാണ്‌. അവരെ വഞ്ചിക്കുന്നതിലൂടെ അവരുടെ രക്തമാണ് നിങ്ങൾ ഊറ്റിക്കുടിക്കുന്നത്.  അത് മൂലം അവർ സഹിക്കുന്ന വേദനയുടെ ഒരംശം പോലും നിങ്ങൾ അറിയുന്നില്ല.

Wednesday, September 18, 2013

ജിബ്രാനെ സ്നേഹിച്ച ഷെൽവി


"വൈധവ്യത്തിന് യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍ തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത് ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി. കണ്ണീരിന്റെ ആ നദി ഓരോരുത്തരുടെയും ഉള്ളിലൂടെയാണ്" (ഷെൽവി എന്ന പുസ്തകം). ഡയ്സിയുടെ വാക്കുകളിലെ ദുഃഖം അത്  കാണാതിരിക്കാൻ ഒരു വായനക്കാരനും സാധിക്കില്ല. ആ വാക്കുകളിൽ അത്രത്തോളം തീവ്രതയും തീഷ്ണതയുമുണ്ട്. ഈ നദിയുടെ ഓളങ്ങൾ എന്റെ മനസ്സിനെയും തട്ടിയുണർത്തി. വർഷങ്ങൾക്കു മുമ്പുള്ള എന്റെ ഓർമ്മകൾ വീണ്ടും ഇവിടെ ജീവിക്കുകയാണ്.

ഠിക്കുന്ന കാലം ഞങ്ങൾ കുറച്ചു കൂട്ടുകാർ ചേർന്ന് കോളേജ്  ഹൊസ്റ്റലിൽ  നിന്നും  കോഴിക്കോട് ടൌണിലേക്ക് ബസ്സ്  കയറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബസ്സിറങ്ങി.  സ്റ്റേഷനിൽ നിന്നും മൾബറിയിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. മിഠായി തെരുവിലൂടെ ഞങ്ങൾ നടന്നു പഴയ കെട്ടിടങ്ങൾ നിറഞ്ഞ  തിരക്കേറിയ തെരുവ്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റോഡിനരുകിലായി നിറയെ വഴിവാണിഭക്കാർ  തുണികളും പാത്രങ്ങളും ചെരിപ്പുകളും നിരത്തി വെച്ചിരുക്കുന്നു. രാധാ തിയ്യേറ്റർ പരിചയമുള്ളത് കൊണ്ട് ഞങ്ങൾക്ക് മൾബറി കണ്ടത്തുക വലിയ പ്രയാസമായിരുന്നില്ല. രാധയോടു ചേർന്നുള്ള  ആര്യ ഭവനിലായിരുന്നു മൾബറി.  മൾബറി സന്ദർശിക്കുക  ജിബ്രാന്റെ പുസ്തകങ്ങൾ വാങ്ങുക അതായിരുന്നു ഞങ്ങളുടെ അന്നത്തെ ലക്ഷ്യം.

തിയ്യേറ്ററിനടുത്തത്തിയപ്പോൾ അവിടെ നീണ്ട ക്യു കണ്ടു. ഏതോ  നല്ല പടം കളിക്കുന്നു "ചില  കൂട്ടുകാർ പറഞ്ഞു " നമുക്ക് സിനിമ കണ്ടതിനു ശേഷം മൾബറിയിൽ പോകാം. ഞാൻ പറഞ്ഞു ഞാൻ വരുന്നില്ല. ഞാൻ നേരെ മൾബറിയിലേക്ക് നടന്നു ഒരു പഴയ  കെട്ടിടം അതാണ്‌ ആര്യ ഭവൻ. അതിലായിരുന്നു മൾബറി. ഇരുപത്തഞ്ചാം നമ്പർ മുറി.  മുറിയിൽ  നിറയെ  പുസ്തകങ്ങൾ അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ഒരു ലോകം. പുറത്തു വലിയ ജനത്തിരക്കും ശബ്ദ കോലാഹളങ്ങളുമുണ്ടങ്കിലും  അതൊന്നും അവിടെ കേൾക്കുന്നില്ല. വളരെ ശാന്തമായ അന്തരീക്ഷം.  കോഴിക്കോടുള്ള  മറ്റു പ്രസാധനാലയത്തിൽ  നിന്നും വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത എനിക്കവിടെ അനുഭവപ്പെട്ടു. മനസ്സിന് വല്ലാതെ ഒരു അനുഭൂതി, ആകർഷകമായ പുസ്തകങ്ങൾ ഓരോ പുസ്തകങ്ങളും ഞാൻ മാറി മാറി  നോക്കി. ഒടുവിൽ പ്രവാചകന്റെ  വില ചോദിച്ചു. ഒപ്പം ഒന്ന് രണ്ടു പുസ്തകങ്ങൾ വേറെയുമെടുത്തു.

പുസ്തകത്തിനു ഡിസ്കൌണ്ട്  ഉണ്ടോ  എന്ന് ഞാൻ ചോദിച്ചു.  ഇത് കേട്ട പുസ്തകക്കെട്ടുകളുടെ മൂലയിൽ ഇരിക്കുന്ന ഇരുണ്ട നിറമുള്ള ഒരാൾ എന്നെ അടുത്ത് വിളിച്ചു. ഞാൻ  അയാളുടെ അടുത്തു ചെന്നു. അയാൾ എന്റെ പേര് ചോദിച്ചു.  കുറച്ചു നേരം ഞങ്ങൾ പരസ്പരം സംസാരിച്ചു. സംസാരത്തിനിടയിൽ കൂട്ടുകാരെ പറ്റി അദ്ദേഹത്തോട് ഞാൻ പറഞ്ഞു "ഞങ്ങൾ  ജിബ്രാന്റെ പ്രവാചകൻ വാങ്ങാൻ  വന്നതാണ്". കൂട്ടകാരോടൊപ്പം സിനിമ കാണാൻ പോകതിരുന്നതിനെ പറ്റി അയാൾ  എന്നോട് ചോദിച്ചു. "ആ ടിക്കറ്റിന്റെ പൈസയ്ക്ക് ഒരു പുസ്തകം വാങ്ങാമല്ലോ"   ഞാൻ പറഞ്ഞു. എനിക്ക് ജിബ്രാനെ ഇഷ്ടമാണ്. ഞാൻ ജിബ്രാനെ പഠിച്ചു  കൊണ്ടിരിക്കുകയാണ്  കുറച്ചു പുസ്തകങ്ങൾ വാങ്ങണം. ജിബ്രാന്റെ ഒടിഞ്ഞ ചിറകുകൾ (അജ്നിഹത്തുൽ മുതകസ്സിറഹ്  ബ്രോകൻ വിങ്ങ്സ്) ഞാൻ വായിച്ചിട്ടുണ്ട്. ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന അറബിയിലുള്ള ജിബ്രാന്റെ പുസ്തകങ്ങളെ പറ്റി അദ്ദേഹത്തോട്  പറഞ്ഞു. "ജിബ്രാനെ പറ്റി മറ്റെന്തു അറിയാം" അയാൾ ചോദിച്ചു.

"1883ല്‍ ലബനോനിനിലെ ബിഷരിലാണ് ജിബ്രാ൯‍ ജനിച്ചത്, അറബി രീതിയനുസരിച്ച് പ്രപിതാവായ ജിബ്രാന്റെ നാമേധേയമാണ് ജിബ്രാന്  കിട്ടിയത്, മുഴുവന്‍ പര് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ പേരിന്റെ ആദ്യ ഭാഗം തന്റെതും രണ്ടാം ഭാഗം പിതാവിന്റെയും മൂന്നാം ഭാഗം പ്രപിതാവിന്റെയും, പ്രപിതാക്കളുടെ പേര്‍ എപ്പോഴും കുടുംബ പേരായിരിക്കുമെത്രേ. 1895 നും 1897നുമിടയില്‍ ജിബ്രാന്‍ പഠിച്ചത് ബോസ്റ്റണിലെ ക്വിന്‍സ് പബ്ലിക് സ്കൂളിലായിരുന്നു അവിടുത്തെ അധ്യാപികയ്ക്ക് ജിബ്രാന്റെ ഈ പേര് വിചിത്രമായി തോന്നി, അവരാണ് ജിബ്രാന്റെ പേര് ഖലീല്‍ ജിബ്രാന്‍ എന്നാക്കിയത്, അറബിയില്‍ ഖലീല്‍ എന്നാല്‍ ചെങ്ങാതി എന്നാണ് അര്‍ത്ഥം. പ്രണയകാലം, പ്രവാചക൯, ഒടിഞ്ഞ ചിറകുകള്‍,  ആത്മാവിന്റെ രോദനം  എന്നീവ ജിബ്രാനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയ രചനകളാണ്. കാവ്യാസ്വാദകര്‍ക്ക് കിട്ടിയ അമൂല്യരത്നങ്ങളില്‍ ഒന്നായി ജിബ്രാ൯‍ കവിതകള്‍. തന്റെ തൂലികയുടെ കരുത്തും ലാളിത്യവും അനുവാചക ഹൃദയങ്ങളില്‍ തൂവല്‍സ്പര്‍ശ േമകുന്നു എന്നതാണ് ജിബ്രാ൯ കവിതകളുടെ ഏറ്റവും വലിയ പ്രത്യകത. കവിതയിലെ വാത്സല്യം തന്നെയായിരുന്നു കവിക്ക് ഭാഷയോടും. തന്റെ കവിതകളിലെല്ലാം ഭാഷാഭംഗികൊണ്ടും പ്രണയ സങ്കല്‍പം കൊണ്ടും സൗന്ദര്യം നിറച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില്‍ അറബി സാഹിത്യലോകത്ത് ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു മേസിയാദ. ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം. എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. അവരുടെ പ്രണയം ആത്മാവിലായിരുന്നു. ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും മോസിയാദയും ജിബ്രാനും ആശയവിനിമയം നടത്തി".

എല്ലാം കേട്ടതിനു ശേഷം എന്റെ കൈ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു നന്നായി പഠിക്കൂ. അയാളുമായുള്ള സംസാരം എന്നെ വല്ലാതെ ആകർഷിച്ചു. ഒഴിവു സമയങ്ങൾ നഷ്ടപ്പെടുത്താതെ വായനക്ക് വേണ്ടി ചിലവയിക്കാൻ എനിക്കത് പ്രേരണയായി. ഞാൻ പുസ്തകത്തിന്റെ പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ അയാൾ വിളിച്ചു പറഞ്ഞു. അയാളോട് പൈസ വാങ്ങിക്കേണ്ട. എന്റെ സംസാരം അയാൾക്ക്‌ ഇഷ്ടമായത് കൊണ്ടാണോ എന്നറിയില്ല പൈസ വാങ്ങിക്കാതെ പ്രവാചനടക്കം ഒന്ന് രണ്ടു  പുസ്തകങ്ങൾ വേറെയും അയാൾ എനിക്ക് തന്നു.

മള്‍ബറിയുടെ ജീവനായ ഷെൽവിയോടാണ്  ഞാൻ സംസാരിച്ചതെന്നു പിന്നീടാണ് മനസ്സിലായത്. പിന്നീട് മള്‍ബറിയിൽ പോകുമ്പോഴൊക്കെ  പ്രൂഫുകൾ വായിച്ചിരിക്കുന്ന ഷെല്‍വിയെ കാണാറുണ്ട്‌. അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ലോകത്ത് നിന്നും അറിവിന്റെ വാതായനങ്ങൾ തുറന്നു വായനാ ലോകത്തെ  വിസ്മയത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ  തന്ത്രങ്ങൾ  മെനയുന്ന ഒരാളായിട്ടാണ് എനിക്കദ്ദേഹത്തെ കാണാൻ കഴിഞ്ഞത്. കിംഗ്‌ മെമ്പർ ഷിപ്പിലൂടെ കൂടുതൽ വായനക്കാരെ സൃഷ്ടിക്കാനും വായനയെ ജീവിപ്പിക്കാനും ഷെൽവിക്ക്  കഴിഞ്ഞു, തപാൽ മൂലം പുസ്തകങ്ങൾ എത്തിക്കാനും മെമ്പർ മാരുടെ ഫോട്ടോസ് അടങ്ങിയ പുസ്തക കതലോഗ്സ്  അംഗങ്ങൾക്കയച്ചു കൊടുക്കാൻ ഷെൽവി  ശ്രമിച്ചു. അവർക്ക് സമയത്ത് തന്നെ പുസ്തകമെത്തിക്കാനും പുതിയ വിവരങ്ങൾ അറിയാനും അതിലൂടെ കഴിഞ്ഞു. ഓണ്‍ലൈൻ എത്തുന്നതിനു മുമ്പേ ഈ ഒരു രീതിയിലൂടെ  വായനക്കാർക്ക് പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ  എത്തിക്കാൻ ഷെൽവിയുടെ  ഈ പ്രവർത്തനം  കൊണ്ട്  കഴിഞ്ഞു. 

വ്യത്യസ്തവും ആകര്‍ഷകവുമായ നവീനാശയങ്ങള്‍ ഉൾകൊള്ളുന്ന ആധുനിക പുസ്തകങ്ങള്‍ നിരവധി മള്‍ബറിയില്‍നിന്ന് പുറത്തിറങ്ങി. സംസ്കാരങ്ങളുടെ കഥ പറയുന്ന മഹാഗ്രന്ഥങ്ങള്‍ തുടങ്ങി നവീനാശയങ്ങള്‍ വെളിച്ചം പകരുന്ന ഒരു പാട് ആധുനിക പുസ്തകങ്ങളും അന്യഭാഷാ പുസ്തകങ്ങളുടെ പരിഭാഷകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. മൂന്നാം ലോക കഥ, ഭൂമിയുടെ മനസ്സിൽ, മാധവിക്കുട്ടിയുടെ കവിതകൾ ഇവയായിരുന്നു ആദ്യ കാല പ്രസിദ്ധീകരണങ്ങൾ, കാഫ്കയെയും നെരൂദയെയും കാന്റിനെയും ജിബ്രാനെയും മള്‍ബറിയിലൂടെ  മലയാളി അറിഞ്ഞു. ഖലീൽ ജിബ്രാൻ (നാടോടി, അവധൂതന്റെ മൊഴി), ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ, നിഷേധികൾ പ്രവാചകന്റെ ഉദ്യാനം, അലഞ്ഞു തിരിയുന്നവർ, എന്നിവ  ജിബ്രാന്റെ മള്‍ബറിയുടെ 89, 98 കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. യതിയുടെ ഒരു പാട് പുസ്തകങ്ങൾ അദ്ദേഹ പ്രസിദ്ധപ്പെടുത്തി. വിവിധ ക്ലബ് അംഗത്വങ്ങളിലൂടെയും തപാൽ മാർഗവും  വായന പ്രോത്സാഹിപ്പിക്കാൻ മൾബെറിയിലൂടെ ഷെൽവി ശ്രമിച്ചു. ഇക്കാരണത്താൽ  തന്നെ മികച്ച പുസ്‌തകനിര്‍മ്മിതിക്കുള്ള ദര്‍ശന അന്തര്‍ദ്ദേശീയ പുരസ്‌കാരം മൂന്നുതവണ മള്‍ബറിക്ക് ലഭിച്ചു.  ഫെഡെറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ്ൻറെ 1998 ലെ Excellence in Book Production Award ഉം, അക്ഷരപുരസ്കാരവും മള്‍ബറികു ലഭിച്ചു. പുസ്തക പ്രസാധനത്തില്‍ ഒരു പാട് നല്ല നല്ല  മാറ്റങ്ങള്‍ വരുത്താൻ ഷെൽവിക്കു കഴിഞ്ഞു. പഴയ  പുസ്തകനിര്‍മാണ രീതികളെ ഷെല്‍വി മള്‍ബറിയിലൂടെ മാറ്റി. ആകർഷകമായ ലേഔട്ട്‌, കവർ, സ്പയിൻ, പേജ് സെറ്റിംഗ്സ് തുടങ്ങിയ പുസ്തകത്തിന്റെ മട്ടിലും കെട്ടിലും വരെ ഷെൽവി ശ്രദ്ധിച്ചു, പുസ്തകം അതിന്റെ ഉൾകാമ്പിനു പുറമേ കാഴ്ചയിലും മനോഹരമായിരിക്കണം എന്ന  കണിശത അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പുസ്തകപ്രസാധനത്തില്‍ കാണുന്ന പല  നവീന രീതികല്ക്കും തുടക്കം കുറിച്ചത്  ഷെൽവിയാണെന്ന് പറയാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പുസ്തക പ്രസിദ്ധീകരണ രംഗത്ത് പേരെടുക്കാൻ മള്‍ബറിക്ക് കഴിഞ്ഞു.  പ്രസാധന രംഗത്ത്  തന്റെ പേരടയാളപ്പെടുത്തി  വളരെ പെട്ടെന്ന്  തന്നെ  ഷെൽവി നമ്മെ  വിട്ടു  പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. 2003 ഓഗസ്റ്റ് 21-നായിരുന്നു ഷെൽവി നമ്മെ വിട്ടു പിരിഞ്ഞത്.

എന്ത് കൊണ്ട് ഷെൽവി അന്ന് എന്നോട് പൈസ വാങ്ങിയില്ല എന്ന് ഞാൻ പലവട്ടം ചിന്തിച്ചിരുന്നു ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും, പിന്നീട് ഡെയ്സിയുടെ പുസ്തകത്തിൽ നിന്നും ഞാൻ വായിച്ചെടുത്തു. ''ഞാന്‍ പുസ്‌തകങ്ങളെയാണ്‌ നിര്‍മിക്കുന്നത്‌. മത്തിക്കച്ചോടമല്ല നടത്തുന്നത്‌'' എന്ന  അദ്ദേഹത്തിന്റെ വാക്കുകൾ " പുസ്‌തകപ്രസാധനമെന്ന കലയെ വില്‍പനച്ചരക്കാക്കാന്‍ ഷെൽവി ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.  വായനയെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധയും. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഈ സമീപനമാണോ അദ്ദേഹത്തെ തകർത്ത് കളഞ്ഞത് എന്ന് പലരും  സംശയിക്കുന്നു. പല എഴുത്തുകാരെയും നശിപ്പിച്ചതുപോലെ തുടര്‍ച്ചയായ മദ്യപാനവും ബിസിനസിലുള്ള അശ്രദ്ധയുമാണ് ഷെല്‍വിയുടെ പരാജയത്തിനു കാരണമെന്ന് പലരും വിലയിരുത്തുന്നു. ഷെല്‍വിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം മദ്യപാനശീലമായിരുന്നു എന്ന് ഡെയ്‌സി തന്നെ പറയുന്നുണ്ട്. "മദ്യപാനം എഴുത്തുകാരിൽ കണ്ടു വരുന്ന കൂടപ്പിറപ്പായ ഒരു ശീലമാണ്. ഒമർഖയ്യാം വരെ പാന പാത്രം നിറയെ ചുവന്ന വീഞ്ഞ്, സഖീ, പിന്നെയരികിൽ നീയും, ഈ കവിതയുമുണ്ടങ്കിൽ സ്വർഗമെന്തിനു വേറെ എന്ന് പാടിപ്പോയിട്ടുണ്ട്. മദ്യം മനുഷ്യനെ കുടിക്കാതിരുന്നാൽ മതി. പക്ഷെ, കർക്കിടക മഴയിൽ ബിയർ കഴിക്കണമെന്ന തോന്നാൻ തുടങ്ങിയാൽ പിന്നെ ആ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല". (ഷെൽവി എന്ന പുസ്തകം) ഡേയ്സിയുടെ ഈ വാക്കുകൾ മദ്യത്തിൽ അടിമപ്പെടുന്ന ഏതു രംഗത്തുള്ളവർക്കും വലിയൊരു പാഠമാണ്. 

ജിബ്രാൻ എന്ന എഴുത്തുകാരനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അതായിരിക്കും മറ്റൊരു കാരണം എന്ന് ഡേയ്സിയുടെ  ഈ വാക്കുകളിൽ നിന്നും മനസ്സിലാവുന്നു   "ഷെൽവി പറഞ്ഞിട്ടാണ് ഞാൻ ജിബ്രാന്റെ മോസിയാദക്കെഴുതിയ കത്തുകൾ വായിക്കുന്നത്. ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ തുടങ്ങിയ കവിതകളിലെ ജിബ്രാനെക്കാൾ അനുരാഗത്തിന്റെ ചൂടും വെളിച്ചവുമേറ്റ ജിബ്രാനെ ഞാനവിടെ വെച്ചു കണ്ടു " (ഷെൽവി എന്ന പുസ്തകം).  ജിബ്രാന്റെയും മോസിയാദയുടെ എഴുത്തുകൾ അവർ തമ്മിലുള്ള പ്രേമബന്ധം ഏറെ ശക്തി പ്പെടുത്തിയിരുന്നു എന്നത് ഡേയ്സിയുടെ പുസ്തകത്തിൽ നിന്നും വായിക്കാൻ പറ്റുന്നുണ്ട്. "ദൂരെ ചക്രവാളത്തിനു താഴെ സൂര്യ൯ മുങ്ങാ൯ പോകുന്നു. രൂപത്തില്‍ ആശ്ചര്യം ധ്വനിപ്പിക്കും വ൪ണമേഘങ്ങള്‍. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള്‍ കാണുമോ? അല്ലെങ്കില്‍, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില്‍ അനുഭവിക്കുകയാണോ?" മോസാദയുടെ ഈ കത്ത് ഇവിടെ വായനക്കാരെ സ്നേഹത്തിനപ്പുറം മറ്റു അർഥ തലങ്ങളിലേകാണ് കൂട്ടി കൊണ്ട് പോകുന്നത്. 

നല്ലൊരു പ്രാസധകൻ എന്നത് പോലെ ഷെൽവി നല്ലൊരു കവിയും എഴുത്തുകാരനുമായിരുന്നു മറ്റുള്ളവരുടെ പുസ്തകം പബ്ലിഷ് ചെയ്യുന്നതിനിടയിൽ സ്വന്തം പുസ്തകം പബ്ലിഷ്  ചെയ്യാൻ പലപ്പോഴും അദ്ദേഹത്തിനു സമയം കിട്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ "നൊസ്റ്റാൽജിയ" ഇന്നും നമ്മുടെ മനസ്സിൽ ഒരു നൊമ്പരം സൃഷ്ടിക്കുന്നു, നമ്മുടെ ഹൃദയങ്ങളോടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. കവിതയിൽ തന്റേതായ ഒരു വ്യക്തി  മുദ്ര അദ്ദേഹം പതിപ്പിച്ചു, വാക്കുകളുടെ ഭംഗിയും വർണനകളും  വായനക്കാരെ വല്ലാതെ ആക൪ഷിച്ചിരുന്നു. കവിതയിൽ ദുഖവും സന്തോഷവും ജീവിതവും മരണവും എല്ലാം ഇടകലർന്നിരുന്നു.  ഷെൽവിയുടെ മനസ്സിൽ എന്നും കവിതയുടെ കനൽക്കട്ടയുണ്ടായിരുന്നു  പ്രകൃതിയുടെ  മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും കാല്പനികതയ്ക്കപ്പുറം മറ്റെന്തോ ആയി അദ്ദേഹത്തിൻറെ കവിതയിൽ പരിണമിച്ചു.

ഷെൽവി കവിതയെ സ്നേഹിച്ചത് പോലെ സംഗീതത്തെയും ഒരു പാട് സ്നേഹിച്ചിരുന്നു സംഗീതവും അദ്ദേഹത്തിനു ജീവനായിരുന്നു, കിഷോ൪ കുമാറും ജഗത് സിങ്ങും ചിത്രാസിങ്ങും ഒക്കെ നിറഞ്ഞ ഒരു  രാഗ പ്രപഞ്ചം ഷെഹനായി എന്ന് പേരിട്ട വീട്ടിൽ നിറഞ്ഞതായി ഡെയ്സി പറയുന്നു.

ഷെല്‍വി നമ്മെ വിട്ടു പിരിഞ്ഞിട്ട് പത്തു  വർഷം കഴിഞ്ഞു.  ഷെല്‍വിയുടെ പബ്ലിക്കേഷന്‍സിലൂടെ മുഖ്യധാരയിലെത്തിയ പലരും ഷെൽവിയെ മറന്നു എന്നത് ഒരു ദുഃഖ സത്യമാണ്. ഷെല്‍വിയെക്കുറിച്ചു "ഷെൽവി എന്ന പുസ്തകം" എഴുതിയത് ഡെയ്സി തന്നെയാണ്, ഒരു പാട് കാര്യങ്ങൾ ഡെയ്സി അതിൽ   പ്രതിപാതിക്കുന്നു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടത്തിനപ്പുറം മനസ്സലിയിപ്പിക്കുന്ന ഒരു പാട് കാര്യങ്ങൾ ഡെയ്സി പറയുന്നുണ്ട്,  വീ ആർ സുദീഷിന്റെ വാക്കുകൾ അതിന്റെ ആഴം നമുക്ക് വ്യക്തമാക്കിത്തരുന്നു  ഡെയ്സി എഴുതുന്നു:""വൈധവ്യത്തിന് യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍ തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത് ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി."" പ്രിയപ്പെട്ട ഡെയ്സീ, ആത്മാവിലൂടെ ഒഴുകുന്ന അദൃശ്യയായ ആ നദി ഈ പുസ്തകത്തില്‍ ഞാന്‍ കാണുന്നു. ഡെയ്സി പറയുന്നതുപോലെ പ്രണയമായാലും വിവാഹമായാലും വൈധവ്യമായാലും ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ മാത്രമാണ് അതിനെ വ്യത്യസ്തമാക്കുന്നത്. ഡെയ്സി എഴുതാതെ പോയ ഷെല്‍വിയുടെ ജീവിതാധ്യായങ്ങള്‍ ഈ പുസ്തകത്തില്‍ ഞാന്‍ വായിക്കുന്നുണ്ട്. എന്തുകൊണ്ട് അത് എഴുതാതെ പോകുന്നു എന്ന് നന്നായി തിരിച്ചറിയുന്നുണ്ട്. പലപ്പോഴും ഈ പുസ്തകത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ എന്നെ കരയിച്ചു". സുദീഷിനെ പോലെ ഈ പുസ്തകം വായിക്കുന്ന ആരെയും കരയിപ്പിക്കും എന്നതിൽ സംശയമില്ല.

ആരെയും ആകർഷിക്കുന്ന ഷെല്ലിയുടെ മനോഹരമായ ചില വരികൾ
മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്‌
ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..
ചിലപ്പോള്‍ നിന്റെ ശരീരം
ഓര്‍ക്കിഡുകളുടെ തോട്ടം
വയലറ്റ്‌ ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ
സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..
ഓര്‍ക്കിഡ്‌ ഓരോര്‍മ്മയാകുന്നു


മഴ ഉണങ്ങിപ്പോയിരിക്കുന്നു;
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്‌-
ഞാനും നീയും മാറിപ്പോയിരിക്കുന്നു..
മറക്കുകയാണ്‌
എല്ലാം...

അദ്ദേഹത്തിന്റെ  ആത്മാവിനു  നിത്യശാന്തി  ലഭിക്കട്ടെ

Thursday, September 5, 2013

നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും ചരിത്ര ശേഷിപ്പുകളും

പ്രവാസി വർത്തമാനം
നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും
ചരിത്ര ശേഷിപ്പുകളും  

പ്രശസ്ത സിറിയൻ കവി നിസാർ  ഖബ്ബാനി ഒരിക്കൽ പാടി ....
ഹംറയുടെ  കവാടത്തിൽ ഞങ്ങൾ കണ്ടു മുട്ടി
യാദ്ര്ശ്ചികമായൊരു കണ്ടു മുട്ടൽ   
എത്ര സുന്ദരമായ നിമിഷം !!!
"ഞാൻ അവളോട്‌ ചോദിച്ചു" നീ സ്പയിൻ  കാരിയാണോ ?
അവൾ പറഞ്ഞു എന്റെ നാട്  "കൊർഡോവ"
ആ കണ്‍കളിൽ ഏഴു നൂറ്റാണ്ടുകളിലെ  ഉറക്കം  വിട്ടുമാറി
അമവികളുടെ  പാറിപ്പറക്കും  കൊടികൾ,
നിരന്നു നില്ക്കുന്ന കുതിരകൾ.
ചരിത്രമെന്തു വിസ്മയം !!
എന്റെ പേരക്കുട്ടികളിൽ
ഒരുവളെ എനിക്ക് തിരിച്ചു ലഭിച്ചിരിക്കുന്നു
ഒരു ദമാസ്കിയൻ വദനം അവളിലൂടെ  ഞാൻ കണ്ടു
ബല്കീസിന്റെ കണ്ണുകളും
സുആദയുടെ ശരീരവും
ഞങ്ങളുടെ  പഴയ വീട് ഞാൻ കണ്ടു
വീടിന്റെ മുറിയിൽ  നിന്നും  എനിക്കെന്റെ ഉമ്മ
ഒരു വിരിപ്പ് നീട്ടി തരുന്നതും.
"ദമാസ്കെസ്" അത് എവിടെയാണ് അവൾ ചോദിച്ചു
ഞാൻ പറഞ്ഞു നിനക്ക് ദമാസ്കസിനെ കാണാം
ഈ നദിപോൽ ഒഴുകും നിൻ കറുത്ത മുടിയിൽ
നിന്റെ അറബിയൻ പുഞ്ചിരിയിൽ   
എന്റെ നാടിന്റെ കിരണങ്ങളെ സൂക്ഷിച്ചു വെച്ച നിൻ മാറിടത്ത്
സുഗന്ധംപൊഴിക്കുന്ന നിൻ ഹ്രദയ ദളങ്ങളിൽ
അവളന്റെ കൂടെ നടന്നു
പിന്നിൽ അവളുടെ മുടി, കൊയ്യാത്ത കതിർക്കുല പോലെ
ഒരു കുട്ടിയെ  പോലെ ഞാനെന്റെ വഴി കാട്ടിയുടെ
പിന്നിലൂടെ നടന്നു
ചരിത്രം  കൂട്ടിയിട്ട ഒരു ചാരംപോലെ
ശില്പ കലാ വേലകളുടെ ഹൃദയ  മിടുപ്പുകൾ എനിക്ക്  കേൾക്കാം
അവൾ എന്നോട് പറഞ്ഞു  ഇതാണ് "ഹംറാ"
ഞങ്ങളുടെ പ്രതാപവും മഹത്വവും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!
രക്തമൊലിക്കുന്ന ഒരു മുറിവ് ഞാൻ തുടച്ചു
എന്റെ ഹൃദയത്തിന്റെ മറ്റൊരു മുറിവും
തന്റെ  പിതാമഹാന്മാരെയാണവൾ കണ്ടതെന്ന്
എന്റെ സുന്ദരിയായ പേരക്കുട്ടി  അറിയുന്നുവോ

അവളോട്‌ യാത്ര പറയവേ
ആലിംഗനം  ചെയ്തു ഞാൻ
ഒരു പുരുഷനെ,
താരിഖ് ബിന് സിയാദിനെ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ.  കിഴക്കു ഭാഗത്ത് ഇറാഖ്, തെക്കു ജോർദ്ദനും പടിഞ്ഞാറുഭാഗത്ത് ലബ്നാനും  തെക്ക്  പടിഞ്ഞാറ് ഇസ്രായേലും  വടക്കുഭാഗത്ത് തുർക്കിയുമാണ്. തലസ്ഥാന നഗരം  ദമാസ്കസ്. ഇന്ന് സിറിയൻ തെരുവുകളിൽ രക്തവും കണ്ണ് നീരും നീർചാലുകളായി ഒഴികിക്കൊണ്ടിരിക്കുന്നു. കുട്ടികൾ അനാഥരാകുന്നു. സ്ത്രീകൾ വിധവകളാകുന്നു. കെട്ടിടങ്ങൾ  ചാമ്പലാക്കപ്പെടുന്നു, മാനവിക സ്നേഹത്തിന്റെ  സർവ്വ മൂല്യങ്ങളും  നഷ്ടമാവുന്നു, ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ലക്ഷക്കണക്കിന്‌ ജനങ്ങൾ അഭയാര്‍ഥി ക്യാമ്പുകളിൽ കഴിയുന്നു. വീടും കൃഷിയും സമ്പത്തും നഷ്ടപ്പെട്ടു ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഓടിപ്പോകുന്ന സ്ത്രീകളെയും വൃദ്ധന്മാരെയും ഉൾകൊള്ളാൻ പറ്റാത്ത വിധം ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു, അവരുടെ ഉരുകുന്ന വേദനകളും കണ്ണുനീരും തളം കെട്ടി നില്ക്കുകയാണ്. ആഭ്യന്തര കലാപംമൂലം എത്ര നിരപരാധികരികളായ പാവങ്ങളാണ് മരിച്ചു വീഴുന്നത്, എത്ര ഗ്രാമങ്ങളും പട്ടണങ്ങളും വീടുകകളുമാണ്  നശിക്കുന്നത്. രാസായുധങ്ങൾ കൊണ്ട് ജീവൻ നഷ്ടപ്പെട്ട  കുഞ്ഞുങ്ങളുടെ മുഖം മറക്കാൻ ആർക്കു കഴിയും. ഒരു വ്യവസ്ഥിക്കെതിരെയുള്ള  സമരത്തിനും യുദ്ധത്തിനും വില കൊടുക്കുന്നത് എത്ര എത്ര മനുഷ്യ ജീവനാണ്,  ഇനിയുമൊരു  യുദ്ധത്തിനു ആ നാടിനു ശേഷിയുണ്ടോ,  യുദ്ധത്തിനു പദ്ധതിയിടുന്ന ലോക ശക്തികൾ  കണ്ണ്  തുറക്കേണ്ടിയിരിക്കുന്നു.

ആഭ്യന്തര കലാപത്തിലും യുദ്ധത്തിലും മരിച്ചു വീഴുന്ന മനുഷ്യ ജീവനു  വില കല്പിക്കാതെയോ അതിൽ പ്രയാസമില്ലതെയൊ അല്ല ഈ കുറിപ്പ് എഴുതുന്നത് മനസ്സു മുഴുവൻ അവിടെ മരിച്ചു വീഴുന്ന കുട്ടികളിലും സ്ത്രീകളിലുമാണ്.

ചരിത്രത്തിന്റെ ചിറകിലേറി സിറിയക്കു  മുകളിലൂടെ പറക്കുമ്പോൾ കാണാൻ നഷ്ടങ്ങൾ മാത്രം, എങ്ങും വിഷാദിച്ചിരിക്കുന്ന  സന്ധ്യകളും  പ്രഭാതങ്ങളും, വെറുങ്ങലിച്ചു നില്ക്കുന്ന ദുഖത്തിന്റെ നിഴല്പാടുകളും മാത്രം. അരുവികളുടെയും മലകളുടെയും ചുണ്ടിൽ ശോക ഗാനത്തിന്റെ ഈരടികൾ മാത്രം, ഭൂതകാലത്തിന്റെ താഴ്വരകളിലൂടെ സഞ്ചരിച്ചാൽ ഒരു പാട് നൂറ്റാണ്ടുകൾ പഴക്കമുള്ള വേരുകൾ കണ്ടത്താൻ നമുക്ക് കഴിയും  യുഗ യുഗാന്തരങ്ങളായി കാത്തു സൂക്ഷിച്ച  സ്മാരകങ്ങളും ചരിത്രാവിഷിടങ്ങളും ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാവുന്നത് മനുഷ്യകുലത്തിന്റെ അടിവേരുകൾ തന്നെയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മധ്യവയവസ്കരുടെയും യുവാക്കളുടെയും വൃദ്ധരുടെയും കരച്ചിലുകളോടൊപ്പം തന്നെ ചരിത്രാതീത കാലത്തിന്റെ സംസ്കാരങ്ങളുടെയും സ്മാരകങ്ങളുടെയും പൈത്രുകങ്ങളുടെയും തേങ്ങലുകൾ അവിടെ നിന്നും കേൾക്കാം. ചരിത്രത്തിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങുമ്പോൾ ഒരുപാട്  ഭരണ മാറ്റങ്ങളും വ്യവസ്ഥിതി മാറ്റങ്ങളും ഉണ്ടായതായി കാണാം. അതൊക്കെ അവിടെ  അടയാളപ്പെടുതിയതായും  നമുക്ക് കാണാം, ആ മാറ്റങ്ങളിലൂടെ വ്യത്യസ്ത സംസ്കാരങ്ങളും നാഗരിതകളും അവിടെ  ഉയര്ന്നു വന്നു. പക്ഷെ ഇന്ന് ആ അവസ്ഥ ആകെ മാറുകയാണ്,   ഷെല്ലും ബോംബും  ഉപയോഗിച്ചു കൊണ്ടുള്ള ഇന്നത്തെ ഈ വ്യവസ്ഥിതി മാറ്റത്തിനും  ഭരണ മാറ്റത്തിനും വേണ്ടിയുള്ള യുദ്ധവും കലാപവും ഈ ഒരു  കാലത്തെ മാത്രമല്ല നശിപ്പിക്കുന്നത്, ആയിരം വർഷങ്ങൾ കാത്തു സൂക്ഷിച്ച സാംസ്കാരിക പൈത്രുകങ്ങളും കൂടിയാണ്, അതിന്റെ കെടുതികൾ അനുഭവിക്കേണ്ടത്  ഇന്നത്തെ തലമുറയോടൊപ്പം തന്നെ  ഭാവിയിൽ വരാൻ പോകുന്ന തലമുറ കൂടിയാണ്. ആ രാഷ്ട്രത്തെ തകര്ക്കാൻ ശ്രമിക്കുമ്പോൾ അവിടെ അവശേഷിക്കുന്ന ചരിത്രത്തിന്റെ വേരുകൾ പിഴുതെറിയപ്പെടുകയാണ്. വേരുകൾ പിഴുതെറിയപ്പെടുമ്പോൾ മാനവികതയുടെയും നാഗരികതയുടെയും നാശമാണ് സംഭവിക്കുന്നത്.

 ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ സിറിയൻ സംസ്കാരം  കൃസ്തുവിനു 2500 വർഷങ്ങൾ  മുമ്പത്തെ  പഴക്കമുണ്ട്. ഒരു പാട് നാഗരിതകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട് ഒഗരിത്, മാരി, ഹമൂകർ, ഘസാന, അഫാമിയാ, അര്ഫാദ്, രസാഫ, അര്വാദ്, അര്ബൂസ്, ബസരി, സര്ജീല, ശഹ്ബ, കനവാത്, രാമീന, തടാമുർ, ഖുത്നാ, അബല, ഇവയൊക്കെ  അവിടെയുണ്ടായിരുന്ന  മഹത്തായ നാഗരികതയുടെ അറിയപ്പെട്ട പട്ടണങ്ങളായിരുന്നു. ക്രിസ്തുവിനു 2500 വർഷങ്ങൾക്ക് പിറകിലേക്കാണ് അവർ സംസ്കാരങ്ങൾ തുടങ്ങുന്നത്. അവിടെ രൂപം കൊണ്ട ആദ്യസംസ്കാരം ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാരുടേതാതാണ്‌  ക്രി.മു തന്നെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. സുമാറിയൻ, അകാദിയൻ, അമൂരിയൻ,  ബാബ്ലിയൻ,  അറാമിയൻ, അശൂരിയൻ, പേര്ഷിയൻ, ഗ്രീക്ക് കൃസ്തു വിനു മുമ്പ് തന്നെ ഉടലെടുത്ത സാമ്രാജ്യങ്ങളായിരുന്നു.  അസീറിയക്കാരും ബാബിലോണിയരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും  സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. പിന്നീട്  അബ്ബാസി അമവി  അയ്യൂബി  മമാലീക് , ഉത്മാനികളും.  ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ  ഇവിടെ ഇസ്ലാം മതം പ്രചരിച്ചു. ഏഴാം നൂറ്റാണ്ടിൽ ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം എന്നീ മേഖലകളിൽ  വൻ പുരോഗതിയുണ്ടായി.  ഈ കാലയളവിൽ  ഒരു പാട് പള്ളികളും പൌരാണിക കെട്ടിടങ്ങളും  ഗ്രന്ഥാലയങ്ങളും അവിടെ നിർമ്മിക്കപ്പെട്ടു . പിന്നീട്  ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ അധിനിവേശമുണ്ടായി. ശേഷം  സിറിയയിൽ  ഫ്രഞ്ചുകാർ അവരുടെ കോളനികൾ സ്ഥാപിച്ചു.  അവസാനം സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയായിരുന്നു. ക്രിസ്തുമതവും ഇസ്ലാമും സിറിയൻ സംസ്കാരത്തിന്  വലിയ സംഭാവനകളാണ് നല്കിയത്,  ഈ അവശേഷിപ്പുകലാണ് മുഖ്യമായും ആഭ്യന്തരയുദ്ധത്താൽ ഇന്ന് തകർക്കപ്പെടുന്നത്, ചുരുക്കത്തിൽ  ബാബിലോണിയക്കാരും   പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും അമവികളും ഉത്മാനികളും സിറിയയെ സ്വന്തമാക്കുകയും  അവരൊക്കെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സംസ്കാരങ്ങൾ നെയ്തെടുക്കുകയും തങ്ങളുടെ സംസ്കാരത്തിന്റെ പാദമുദ്രകൾ സിറിയയിൽ പതിപ്പിക്കുകയും ചെയ്തു.

പൌരാണിക ദമാസ്കസ് പട്ടണവും ആലപ്പയും ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ചരിത്ര സംസ്കാര പൈത്രുകങ്ങളായി  കണക്കാക്കപ്പെട്ടു, ഇന്ന് അറിയപ്പെടുന്ന ഇരുപതിലധികം ചരിത്ര മ്യൂസിയങ്ങൾ സിറിയയിൽ ഉണ്ട്,  ഹോംസ് അതിൽ പ്രധാനമാണ്  ‘ഹമാ’ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന  എട്ടാം നൂറ്റാണ്ടിലെ പല അമൂല്യ നിധികളും ആഭ്യന്തര യുദ്ധത്തിനിടയിൽ കൊള്ളയടിക്കപ്പെട്ടതായി പറയപ്പെടുന്നു. അതിൽ ശില്പങ്ങളും പാത്രങ്ങളും ആഭരണങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. അത് പോലെ  ചരിത്ര നഗരങ്ങളിലെ സ്മാരകങ്ങൾ പലതും ഇന്ന് നഷ്ടമാവുകയാണ്. അറബ് ഫിലോസഫരും ചിന്തകനുമായ "രിസാലത്തുൽ ഗഫ്രാനിലൂടെ" പുതിയ  ചിന്ത ലോകത്തിനു മുമ്പിൽ സമർപ്പിച്ച അന്ധനായിരുന്ന അബുൽ അഅലാ അൽ  മഅരിയുടെ പ്രതിമ നശിപ്പിക്കപ്പെട്ടതായി വാർത്തകളിൽ കണ്ടു, അദ്ദേഹത്തിന്റെ ദർശനത്തോടു പൂർണമയും ജോജിക്കുന്നില്ലങ്കിലും, ഒരു കാലത്തെ സാഹിത്യ ലോകത്തിന്റെ വളർച്ചയുടെ  പ്രതീകമായിരുന്നു ആ പ്രതിമ,  കവികളുടെയും   പണ്ഡിതരുടെയും  ശില്പങ്ങൾ ഓരോ കാലത്തും അവർ ജീവിച്ച സംസ്കാരങ്ങളുടെയും മുദ്രകളായിരുന്നു. ആ മുദ്രകളാണ് ഇന്ന് തകർക്കപ്പെടുന്നത്, മുതനനബ്ബിയുടെയും അബുൽ അഅലാ അൽ  മഅരിയുടെയും ജാഹിളിന്റെയും മറ്റു അനവധി ദാര്ശനികരുടെയും  പൌരാണിക ഗ്രന്ഥങ്ങളും കൈയ്യെഴുത്തു പ്രതികളും ശില്പങ്ങളും പത്താം നൂറ്റാണ്ടിലും  പതിനൊന്നാം  നൂറ്റാണ്ടിലും ജീവിച്ച പല തത്വ ചിന്തകരുടെയും ദർശനികരുടെയും ചിന്തകളും മറ്റു അമൂല്യ വസ്തുക്കളും  അവിടെയുള്ള മ്യുസിയങ്ങളിലും ലൈബ്രരികളിലുമുണ്ട്. നിസാര് ഖബ്ബനിയും, ശൌകി ബാഗ്ദാദ്,  അലി അഹ്മദ് സാദ്,  ഗാദ അൽ സമാൻ മുതലായ   ലോകോത്തര കവികല്ക്കും ജന്മം നല്കിയ മണ്ണാണത്. യുനസ്കോ പോലുള്ള സംഘടനകൾ അവിടെ നഷ്ടമാവുന്ന സംസ്കാരങ്ങളെയും  പൈതൃകങ്ങളെയും പറ്റി  ആശങ്കപ്പെടുന്നുണ്ട്. ലോകപൈത്യക സ്ഥാനങ്ങളായി  ‘യുനസ്കോ’ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടനവധി ചരിത്ര ശേഷിപ്പുകളാണ് ആഭ്യന്തരയുദ്ധത്തിൽ സിറിയയിൽ നഷ്ടമാവാൻ സാധ്യത കല്പിക്കുന്നത്, വടക്കൻ സിറിയയിലെ പുരാവസ്തു ഗ്രാമങ്ങൾ, ബസ്ര പട്ടണം, പാൽമിറയിലെ റോമൻ കേന്ദ്രം, പുരാതന ഡമാസ്കസ് നഗരം, പുരാതന ആലപ്പോ നഗരം എന്നിവ ചരിത്രത്തിൽ ഇടം നേടിയ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ്.  കാലത്തിന്റെ സാക്ഷിയായി  മാറിയ ഈ സംസ്കാര പൈത്രകങ്ങളും  അവശേഷിപ്പുകളും  നഷ്ടമാവുമ്പോൾ അതിനു പകരമായി മറ്റൊന്ന് കണ്ടത്താൻ ലോകത്തിനു സാധിക്കില്ല, ആ ഒരു ചിന്ത ചരിത്രകാരന്മാരെ ഏറെ ആശങ്കപ്പെടുത്തുന്നു. മുസ്ലിം ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളിയെന്നറിയപ്പെടുന്ന ‘ആലപ്പോ' നഗരത്തിലെ ഉമയ്യ മസ്ജിദും അവിടെയുള്ള മനോഹരമായ ചര്ച്ച്കളും നഷ്ടമാവുമോ എന്ന പേടിയിലാണ്, അതിന്റെ നിർമ്മാണ ഭംഗി  ചരിത്രത്തിന്റെ വിസ്മയ കാഴ്ചകളാണ്. അതി മനോഹരമായ മാർബിൾ കൊണ്ട് നിര്മ്മിച്ച മതിലുകൾ, മനോഹരമായ കൊത്തു പണികൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ് ആ "ഉമയ്യ  മോസ്ക്" ചരിത്രത്തിന്റെ ഓർമകളാവുകയാണോ? ഇറാക്ക് യുദ്ധ കാലത്ത്  സംഭവിച്ചത് നമുക്കറിയാം എത്ര വിലപിടിപ്പുള്ള അമൂല്യ ചരിത്ര വസ്തുക്കളാണ്  അവിടത്തെ  മ്യുസങ്ങളിൽ നിന്നും മറ്റും നഷ്ടമായത്. ഒട്ടനവധി വിദേശ സന്ദർശകർ വിനോദ സഞ്ചാരത്തിനും ചരിത്ര പഠനത്തിനും അവിടെ വരാറുണ്ടായിരുന്നു ഇത്തരം സാംസ്കാരിക കേന്ദ്രങ്ങൾ തകർക്കെടുപോൾ നഷ്ടമാകുന്നത് നാം ഊഹിക്കുന്നതിലും എത്രയോ അപ്പുറമാണ്. ദമാസ്കസിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കട്ടെ.

വീണ്ടും നിസാർ ഖബ്ബാനിയുടെ വരികളിലേക്ക് തന്നെ മടങ്ങാം
ഹംറയുടെ കവാടത്തിൽ ദമസ്കിയാൻ വദനം കാണാൻ ഇനി  സാധിക്കുമോ ?
ഈ ചോദ്യം അവശേഷിക്കുന്ന രൂപത്തിലാണ് ചരിത്രത്തിന്റെ നിയോഗം
ഇനി ദാമാസ്കസിന്റെ കവാടത്തിൽ നിന്നും കണ്ടു മുട്ടുക
മറ്റൊരു പേരക്കുട്ടിയെ ആയിരിക്കും
ആലിംഗനം ചെയ്യാൻ മറ്റൊരു താരിക്കുമുണ്ടാകും
ചരിത്രമൊരു ചാരത്തിന്റെ കൂന പോലെ
ശില്പ കലാ വേലകളുടെ ഹൃദയ മിടുപ്പുകൾ കേൾക്കുമ്പോൾ
പറയപ്പെടും  ഇതാണ് "ദമാസ്കസ്"
ഞങ്ങളുടെ മഹിമയും പൊലിമയും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!

ഹംറയെ ഓർത്ത്‌ എന്റെ മനസ്സും വേദനിച്ചു
ഇനി ദമസ്കസും അങ്ങിനെയാവുമൊ എന്ന ഭയവും

-------


Wednesday, August 21, 2013

അറബ് സാഹിത്യ ലോകവും പ്രവാസികളും

അറബ് സാഹിത്യ ലോകവും പ്രവാസികളും

പ്രവാസി വർത്തമാനത്തിൽ വന്ന ലേഖനം. 
പ്രവാസ ലോകത്ത് ഒരു പാട് പുതിയ  എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും  മറ്റു പ്രിന്റ്‌ മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. എങ്കിലും പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ  ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ  ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. അത്തരം വിഷയങ്ങള്‍ അനുവാചകന്‍റെ ബോധമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കില്ല എന്നു തോന്നിയിട്ടാണോ എന്നറിയില്ല, എന്തിന് അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍  നാം മടിക്കണം.

ഇവിടെ ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന അനുഭവങ്ങളും നിസ്സഹായതയും കഥകള്‍ക്ക് ആധാരമാകാതെ വരുമ്പോള്‍ പ്രവാസകഥകളുടെ മര്‍മ്മങ്ങള്‍ നഷ്ടമാവുകയാണ്, സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. ജീവിതാനുഭവങ്ങളുടെ ഭാവനമായ ഉദ്ഗ്രഥനങ്ങള്‍ക്കും  അപഗ്രഥനങ്ങള്‍ക്കും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. സ്വഭാവികവിഷ്കരണം വേണ്ടിടത്ത് അപഗ്രഥനവും സംഭവകഥനം വേണ്ടിടത്ത് ഉദ്ഗ്രഥനങ്ങളും വേണമെന്ന് മാത്രം.

വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും  രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് നാം പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ നമ്മെ പ്രവാസിയാക്കി മാറ്റിയത്. ആത്മീയമായ വളര്‍ച്ചയ്ക്കും എഴുത്ത് ഉപയോകപ്പെടുത്തേണ്ടതുണ്ട്, വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു എന്നത് നമുക്ക് ഓര്‍ക്കാം, കാലത്തിന്റ്റെ രക്ഷക്കായി അവരോധിക്കപ്പെട്ട പ്രവാചകന്‍മാരുടെയും ആചാര്യന്‍മാരുടെയും വചനങ്ങളില്‍ നിന്നും പലരും അകലുന്നു. കറുപ്പില്‍ നിന്നും വെളുപ്പ് വാര്‍ദ്ധക്യത്തിന്റെ മുന്നറിയിപ്പോടെ വരുമ്പോളും, പ്രകൃതിക്ഷോഭങ്ങളും ഭൂമി കുലുക്കങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടും സത്യത്തിന്റെ ഉള്‍വിളിക്കുത്തരം നല്കാന്‍ പലര്‍ക്കും കഴിയുന്നില്ല, നമ്മുടെ എഴുത്ത് അനീതിക്ക് എതിരെ ശബ്ദിക്കാനും ധര്‍മത്തെ മുറുകെ പിടിക്കാനുമുള്ളതു മാവണം.

ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും  വിജയം കണ്ടതിന്റെ രഹസ്യം  യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ  പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക്  കാണിക്കുകയും ചെയ്തു എന്നതാണ്. അങ്ങിനെ വായനക്കാരനെ യാഥാര്‍ഥ്യത്തിന്റെ പുതുതലങ്ങളിലേക്ക് കൊണ്ട് പോകാന്‍ ബെന്യാമിന് കഴിഞ്ഞു. ബെന്യാമിന്റെ ഈ വാക്കുകള്‍ നമുക്ക് ഒരു പാടു കരുത്തേകും എന്നതില്‍ സംശയമില്ല. "എത്ര ലക്ഷം മലയാളികള്‍ ഈ ഗള്‍ഫില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു, എത്ര ലക്ഷം പേര്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു, അവരില്‍ എത്ര പേര്‍ സത്യമായും മരുഭൂമിയുടെ തീഷ്ണത അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്‍‌പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. നജീബിന്റെ ജീവിതത്തിന് മേല്‍ വായനക്കാരന്റെ രസത്തിന് വേണ്ടി  കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെ ഒന്നും വെച്ചു കെട്ടുവാന്‍ എനിക്കു തോന്നിയില്ല അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്". പ്രവാസത്തിന്റെ ചൂടും മണവും അല്പം പോലും ചോരാതെ അനുഭവങ്ങളായും കഥയായും ഇനിയും ഭൂലോകത്തെ വായനക്കാരില്‍ എത്തിക്കാന്‍ ഓരോ പ്രവാസി എഴുത്ത്കാരനും കഴിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം .... 

ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി  അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും നാം അറിയേണ്ടിയിരിക്കുന്നു. അത് പോലെ മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. "പ്രവാസി വർത്തമാനത്തിൽ" ഖത്തറിലെ  അറബി കവിതകളെ കുറിച്ചു ഡോക്ട്രറ്റ് എടുത്ത ഹിലാൽ അഴിയൂരിന്റെ ലേഖനം ഈ വിഷയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും അവരുടെ കൃതികളും നാം  പരിചയപ്പെട്ടു, നമ്മൾ അറിയാത്ത  അറിയേണ്ടതായ ഒരു പാട് എഴുത്തുകാർ ഇനിയുമുണ്ട് റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും   ശ്രമിക്കേണ്ടതുണ്ട്‌  അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ  വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.

നമ്മുടെ പൂർവികന്മാർ അതിനു വേണ്ടി ഒരു പാട് ശ്രമങ്ങൾ നടത്തിയിരുന്നു. അന്യ ഭാഷകളും അവരുടെ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുമ്പോൾ അവര്ക്ക് പ്രോത്സാഹനങ്ങൾ കൊടുക്കുന്നതിനു പകരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതായി കാണാറുണ്ട്‌, വൈദേശിക സാഹിത്യവും പുസ്തകങ്ങളും മലയാളത്തില്‍ എത്തിച്ച പലരും ആംഗലേയ ഭാഷ വായിച്ചു വളര്‍ന്നവരാണന്നും എഴുത്തച്ഛന്റെ കിളിപ്പാട്ടും കുഞ്ചന്റെ തുള്ളലും ആശാന്റെ വീണപൂവും വള്ളത്തോളിന്റെ മഞ്ജരിയും അറിയാത്തവരാണന്നും അവര്‍ സാഹിത്യ മീമാംസകള്‍ പഠിച്ചത് വൈദേശിക ഭാഷകളിലാണന്നും, കേരളത്തിന്റെ തനതായ പലകലകളെയും സംസ്കാരത്തെയും പൂര്‍ണമായും ഗ്രഹിക്കാന്‍ പറ്റാത്തവരാണന്ന ആക്ഷേപവും വിമര്‍ശനവും ഏറ്റുവാങ്ങിക്കൊണ്ടാണ് പലരും മലയാളത്തിലേക്ക് പുസ്തകങ്ങള്‍ പരിഭാഷ പ്പെടുത്തിക്കൊണ്ടിരിക്കുന്നത്  അത്തരം ആക്ഷേപങ്ങള്‍ മുഖവിലക്കെടുക്കാതെ  വൈദേശിക ഭാഷ സാഹിത്യത്തെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയും പരിചയപ്പെടുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ എഴുത്തുകാര്‍ക്കും നമുക്ക് നന്മകൾ നേരാം. അച്ചടിമഷിയന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ മലയാള സാഹിത്യം കേരളത്തില്‍ വളര്‍ന്നിരുന്നു, എഴുത്തും എഴുത്തോലകളും  പ്രചരിച്ചിരുന്ന കാലം, അച്ചടിമഷിയനും കടലാസും വരുന്നതിനു മുമ്പ് ഓല വാര്‍ന്നു മുറിച്ചു എഴുത്താണി കൊണ്ട് എഴുതിയാണ് നമ്മുടെ പൂര്‍വികന്മാര് സാഹിത്യ സൃഷ്ടികള്‍ മെനനഞ്ഞതും ആശയങ്ങള്‍ പരസ്പരം കൈമാറിയതും, ഇതേ അവസ്ഥ തന്നെ ആയിരുന്നു അറബികളിലും പാശ്ചാത്യരിലും. അറബികള്‍ ജില്‍ദിലും, പാശ്ചാത്യര്‍ പര്ച്ച്മെന്റിലും അവരുടെ സാഹിത്യ സ്രഷ്ടികള്‍ എഴുതി വെച്ചു. ജീവികളുടെ തൊലിക്കാണ് ജില്‍ദ് എന്ന് പറയുന്നത്, പാശ്ചാത്യര്‍ നമ്മുടെ താളിയോലക്ക് സമാനമായ നിര്‍മിച്ച എഴുത്തോല പര്ച്ചമെന്റു എന്ന പേരിലറിയപ്പെട്ടു. അതും ജീവികളുടെ തോലിതന്നെ. എഴുതോലയില്‍ നിന്ന് വായിച്ചു തുടങ്ങിയ മലയാളി, പാശ്ചാത്യരുടെ പര്ച്ച്മെന്റ സാഹിത്യംമുതല്‍ അറബികളുടെ ജില്‍ദുകളില്‍ എഴുതിത്തൂക്കിയ പൌരാണിക സാഹിത്യങ്ങള്‍ വരെ സ്വായത്തമാക്കി, ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ കൃതികളും മലയാളത്തില്‍ വായിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങി, മലയാളി സ്വത്വത്തിലേക്ക്‌ അറബി ഭാഷയും ലിപിയും സംസ്‌കാരവും കോർത്തിണക്കി.

പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാലഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചു, ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ്‌ ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു സുപരിചതമായി. സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദിഎഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും ഇതിനകം തന്നെ പല പ്രവാസി എഴുത്തുകാരും  വിവര്‍ത്തനം ചെയ്തതായി കണ്ടു.  ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയുംഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല. ഇത് പോലെ ഇനിയും ഒരു പാട് പരിചയപ്പെടുത്തലുകൾ പ്രവാസ മലയാളികളായ ഭാഷ പണ്ഡിതന്മാരിൽ നിന്ന് മുണ്ടാവേണ്ടതുണ്ട്, അത്തരം ഒരു ശ്രമം ഇവിടെയുള്ള പ്രവാസി സംഘടനകൾ മുൻ കയ്യി എടുത്തു ചെയ്യേണ്ട സമയം  അതി ക്രമിച്ചിരിക്കുന്നു. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വരകളെയും വരികളെയും  എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നമുക്ക്  കഴിയട്ടെ .

Friday, August 2, 2013

ഇബുനു റുശ്ദ്ന്റെ ദാർശനികത

ഇബുനു റുശ്ദ്ന്റെ ദാർശനികത

ലോകത്തിനു ഒരു പാട് സംഭാവനകൾ നല്കിയ മുസ്ലിം സമൂഹം പുറകോട്ട പോകുകയാണോ? യഥാര്‍ത്ഥ ഇസ്ലാമിനെ മറ്റുള്ളവർക്ക്‌ അറിയിച്ചു കൊടുക്കാൻ  കഴിയാതെ തെറ്റിദ്ധരിക്കപ്പെട്ടു പോകുന്ന ഒരു കാഴ്ചയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചു പാശ്ചാത്യരിൽ,  ഈ ഒരവസ്ഥയ്ക്ക് മാറ്റം വരാനും അസ്ഥിത്വം നില നിർത്താനും  നവീനമായ ഒരു ചിന്തയ്ക്ക് രൂപം കൊടുക്കേണ്ടത് ആവശ്യമായിരിക്കുന്നു. പല നിലയിലും തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാമിനെ പാശ്ചാത്യരിൽ സത്യം തുറന്നു കാണിക്കാനും അവരുടെ തെറ്റിദ്ധാരണകളെ മറികടക്കാനും മുസ്ലിംകൾ രംഗത്ത് വരേണ്ടിയിരിക്കുന്നു, പൂര്വികരുടെ ചരിത്രപരവും ദാർശനികവും ശാസ്ത്ര സംബന്ധവുമായ  സംഭാവനകൾ പുതിയ ലോക വീക്ഷണത്തിനു ശക്തി പകരണം അതിലൂടെ ഇന്നിന്റെ സന്ദിഗ്ധതതകളെ മറികടക്കാൻ ആത്മ പരിശോധനയിൽ ഊന്നിയ ഏക ദൈവ വിശ്വാസത്തിൽ അടിയുറച്ച പരലോക വിജയം നേടാവുന്ന പുതിയൊരു ജീവിത രീതി അനിവാര്യമായിരിക്കുന്നു. പൂർവ്വീകർ അവരുടെ  പഠനങ്ങളുടെ ഭാഗമായി ലോകത്തിനു നല്കിയ സംഭാവനകളുടെ ഫലമായിരുന്നു ഇന്നത്തെ പല ടെക്നോലജികളുടെയും വളർച്ചയ്ക്ക് കാരണം. അവർ ലോകത്തിനു നല്കിയ സംഭാവനകളെ കുറിച്ചും അവർക്കത്തിനു സാദ്യമായത്  എങ്ങിനെയായിരുന്നുവെന്നും പഠന വിഷയമാക്കെണ്ടതുണ്ട്, അവർ അവരുടെ ജീവിത വ്യാപാരവുമായി ബന്ധപ്പെടുത്തിയായിരുന്നു  പല കണ്ടത്തലുകളും നടത്തിയത്, ഇന്നത്തെ പോലെ ദിശ നിർണയിക്കാനും സമയം കണ്ടത്താനും ഉപകരണങ്ങളില്ലാത്ത  കാലത്ത്  സമയവും കാലവും ദിശയും അറിയാൻ മുസ്ലിംകൾ നിർബന്ധിതരായിരുന്നു  പ്രാർഥിക്കാൻ കിബ്ലയുടെ സ്ഥാനവും സമയവും ഹജ്ജിനു പോകാൻ  ദിശയും കാലാവസ്ഥയും ഭൂഗർഭ ജലത്തെ പറ്റിയും  കടലിലൂടെയുള്ള  യാത്രയ്ക്ക് കാറ്റിന്റെ ഗതി വിഗതികളെയും അറിയണമായിരുന്നു, പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മതവുമായി ബന്ധപ്പെട്ടിരുന്നത് കൊണ്ട് അവർ ഇത്തരം കണ്ടത്തലുകളുടെ പുറകെ പോകുകയായിരുന്നു, ഇസ്ലാമിക രാജ്യം വിശാലമായ കാലത്ത്  ഭരണാധികാരികൾ ഇതിനു വേണ്ടി മുന്നിട്ടിറങ്ങുകയും ഖലീഫ ഹാറൂന്‍ റഷീദിന്റെ പുത്രനായ മാമൂണ്‍  ഗ്രീക്ക് ഗ്രന്ഥങ്ങളും മറ്റു  അന്യ ഭാഷാ പുസ്തകങ്ങളും  വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍  ഹിക്മ എന്ന പേരില്‍ ഒരു ഡിപാര്‍ട്ട് മെന്റിന്  രൂപം നല്കുകയായിരുന്നു, ടോളമിയുടെ ഗോള ശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം  ചെയ്തതോടെ  ഭൂമി ശാസ്ത്രം എന്ന ഒരു ശാഖ അറബി വിജ്ഞാന ശാഖയിൽ ഇടം കണ്ടത്തുകയായിരുന്നു.  ഗ്രീക്ക് ചിന്തകർക്ക് പറ്റിയ പല തെറ്റുകളും  മുസ്ലിംകൾ തിരുത്തുകയും  ടോളമിയുടെ പല ചിന്തകളും അവർ പരീക്ഷിക്കുകയും ചെയ്തു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍  എന്ന പേരില്‍ അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്‍കിന്ദി" ആയിരുന്നു ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത് .

വിശുദ്ധ ഖുറാന്റെ ആയത്തുകളും അവരെ ഗോള ശാസ്ത്ര  ഭൂമി ശാസ്ത പഠനത്തിനു പ്രേരിപ്പിക്കുകയായിരുന്നു ഭൂമിയെ സംബന്ധിച്ചും കഴിഞ്ഞു പോയ സമൂഹങ്ങളെ കുറിച്ചുമുള്ള ഖുറാന്റെ പ്രസ്താവനകൾ പഠന നിരീക്ഷണങ്ങൾ നടത്തുന്നതിനു മുസ്ലിംകളെ പ്രേരിപ്പിച്ചു, സൂര്യ ഗോളങ്ങളുടെ ചലനങ്ങളെ പറ്റി നിരീക്ഷണങ്ങൾ നടത്തി. പ്രകൃതിയെ  കുറിച്ചും പ്രപഞ്ചത്തെ  കുറിച്ചും രാപകലുകൾ മാറുന്നതിനെ  കുറിച്ചും വിവിധ  ജന്തു ജാലങ്ങളെ പറ്റിയും ഖുറാനിൽ വന്ന ആയത്തുകൾ അവർ പഠന വിഷയമാക്കി, ഓരോന്നിനും പ്രത്യേകം പ്രത്യേകം ശാസ്ത്ര ശാഖകൾ  തന്നെ അവർ കൂട്ടിച്ചേര്ത്തു, ഗോള ശാസ്ത്രം വൈദ്യ ശാസ്ത്രം  ഇങ്ങനെ വിവിധ വിഷയങ്ങൾ അവഗാഹമായി പഠിക്കുകയും അതിലൂടെ വിലപ്പെട്ട സംഭാവനകൾ  അവർ ലോകത്തിനു നല്കുകയും ചെയ്തു.  ഗ്രീകിലെ പല തത്വ ചിന്തകന്മാരുടെയും പ്രധാന കൃതികൾ അറബിയിലേക്ക് തർജമ ചെയ്യുകയും, അത്തരം പുസ്തകങ്ങളുടെ വായനയുടെ ഫലമായി പുതിയ കണ്ടത്തലുകൾ നടത്താനും പുതിയ ഒരു ചിന്ത ലോകത്തിനു നല്കാനും അറബ് തത്വ ചിന്തകന്മാര്ക്ക് സാധിച്ചു. ഗ്രീകില്‍ നിന്നും ഉടലെടുത്ത  പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി,  അരിസ്റ്റോടലിന്റെയും,  പ്ലാറ്റൊവിന്റെയും ചിന്തകള്‍  അവര്‍ അറബിയിലേക്കു കൊണ്ടുവന്നു. അക്കാലത്താണ് വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത് എന്ന് പറയാം. അങ്ങിനെ അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നിവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അക്കാലത്ത്  ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം  ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ്, ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു ..

അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, മ്യൂസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മ്യൂസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. മറ്റൊരു  ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍  വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു    ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോകത്തിനു നല്കി, ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളിലും  വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം ദാർശനികനായ അല്‍ബൈറൂനി   ലോകത്തിനു വിലമാധിക്കാന്‍ പറ്റാത്ത സംഭാവനകളായിരുന്നു  നല്കിയത്.

ഇബ്നു റുശ്ദ്
ദാർശനികനായിരുന്ന ഇബ്നു തുഫയിലിന്റെ  നിർദേശ പ്രകാരം ഇബ്നു റുശ്ദ് അരിസ്റ്റൊട്ടലിന്റെ കൃതികൾ വായിച്ചു സംഗ്രഹിച്ചു. നൂതനമായ ഒരു കാഴ്ചപ്പാടോടെ  മനുഷ്യ ചിന്തയുടെ വളർച്ചയിൽ സ്വതന്ത്രമായ ഒരു ചിന്ത മുമ്പോട്ട്‌ വെച്ച ഇബ്നു റുശ്ദിന്റെ പ്രവർത്തനം വളരെയധികം പ്രശംസിക്കപ്പെട്ടു, അരിസ്റ്റൊട്ടൽ കൃതികളുടെ വ്യഖ്യാതാവ് എന്ന നിലക്കാണ് പാശ്ചാത്യലോകത്ത് ഇബ്നു റുശ്ദ് അറിയപ്പെടുന്നത്. സ്പൈനിലെ ഏറ്റവും വലിയ സംസ്കാരിക്ട കേന്ദ്രമായി അറിയപ്പെട്ട ഗൊർതൊബയിൽ 1126ൽ ആണ് ഇബ്നു റുശ്ദ് ജനിക്കുന്നത്, പിതാവും പ്രപിതാവും പണ്ഡിതന്മാരയിരുന്നു, അത് കൊണ്ട് തന്നെ വിജ്ഞാനത്തിന്റെ പൂന്തോട്ടത്തിലായിരുന്നു  ഇബ്നു റുശ്ദ് വളർന്നത്, മാലികീ കർമാശാസ്ത്രം അവഘാഹമായി പഠിച്ചതിനു ശേഷം മറ്റു വിഷയങ്ങളിലേക്ക് മുഴുകി, അധ്യാപകനെ കവച്ചു വെക്കുന്ന ശിഷ്യനായി മാറുകയായിരുന്നു ഇബ്നു റുശ്ദ്, എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായി. ആദ്യമായി വൈദ്യ ശാസ്ത്രത്തിൽ അദ്ദേഹം കുല്ലിയ്യാത് എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു  പാശ്ചാത്യർ അതിനെ കൊല്ലിഗേറ്റ്  എന്ന് വിളിക്കുന്നു. ഇബ്നു റുശ്ദിന്റെ പണ്ഡിത്യം കേട്ടറിഞ്ഞ അന്നത്തെ ഭരണാധികാരി അബൂ യാക്കൂബ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി,  ആദരിക്കുകയും ഉന്നത പദവികൾ നല്കുകയും ചെയ്തു. 1169l ഇഷ്ബീളിയയിലും 1171 ഗോര്ടോബ യിലും ചീഫ് ജസ്റ്റിസ്  ആയി അദ്ദേഹത്തെ നിയോഗിച്ചു. 1182ൽ  കൊട്ടാരത്തിലേക്ക്  തന്നെ തിരിച്ചു വിളിക്കുകയും കൊട്ടാരത്തിൽ വൈദ്യ ശാസ്ത്ര മേഖലയിൽ  സമയം ചിലവയിക്കാൻ രാജാവ് ആവശ്യപ്പെട്ടു, അങ്ങിനെ കൊട്ടാരം വൈദ്യനായി സേവനമനുഷ്ടിച്ചു.

ഫിലോസഫർമാർക്ക് ഭരണാധികാരികൾ വലിയ സ്ഥാനം നല്കുന്നത് മത പണ്ഡിതന്മാരെ പ്രകോപിപ്പിച്ചു, ഇബ്നു റുശ്ദ്ന്റെ ചിന്തകളോട് അന്നത്തെ പല പണ്ഡിതന്മാർക്കും യോചിപ്പുണ്ടായിരുന്നില്ല. അവർ ഇബ്നു റുശ്ദ് നെതിരെ പരസ്യമായി രംഗത്ത് വന്നു, പണ്ഡിതന്മാരുടെ പ്രീതി നേടേണ്ടത് രാജാവിനാവശ്യമായി വന്നു. അവരുടെ പ്രീതിക്ക് വേണ്ടി  ഖലീഫ ഇബ്നു റുശ്ദ്നെ പള്ളിയിലേക്ക് വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും പളളിയിൽ നിന്നും പുറത്താക്കുകയും വൈദ്യ ശാസ്ത്ര ഗ്രന്ഥവും  ഖിബ്‌ലയും സമയമറിയാനുള്ള പുസ്തകവും  ഒഴികെ മറ്റു ഗ്രന്ഥങ്ങൾ എല്ലാം  ചുട്ടുകരിക്കാൻ രാജാവ് ഉത്തരവ് നല്കുകയും അല്യസാന എന്ന ജൂത പ്രദേശത്തേക്ക്  നാട് കടത്തുകയും ചെയ്തു. ഇത് തെറ്റായി പോയി എന്ന് പിന്നീടു രാജാവിന് ബോധ്യമാവുകയും രാജാവ് അദ്ദേഹത്തെ കാണാൻ പോയിരുന്നു എന്നും പറയപ്പെടുന്നു.

പാശ്ചാത്യർ അദ്ദേഹത്തെ "അവറോസ്" എന്നാണു വിളിക്കുന്നത് വൈദ്യ ശാസ്ത്രത്തിൽ മാത്രം പതിനെട്ടോളം പ്രസിദ്ധമായ പുസ്തകങ്ങൾ അദ്ദേഹം എഴുതി. ജോണ്‍ റോബര്ട്ട്സൻ റുശ്ദിനെ ഏറ്റവും  പ്രസിദ്ധനായ മുസ്ലിം തത്വ ചിന്തകൻ  എന്ന്  വിശേഷിപ്പിക്കുന്നു, പ്രൊഫസർ മൈകൾ  ഹെര്നെട്സും  ഇബ്നു റുശ്ദിനെ പ്രശംസിച്ചിട്ടുണ്ട്‌, ഇവരുടെ പ്രശംസകൾ പാശ്ചാത്യർ  അദ്ദേഹത്തിനു നല്കിയ അംഗീകാരത്തിന്റെ  തെളിവാണ്,   മതവും തത്വ ചിന്തയും തമ്മിൽ വൈരുധ്യമില്ല എന്ന് തെളിയിക്കുന്ന ഇബ്നു റുശ്ദിന്റെ കൃതിയാണ്  "ഫസ്ലുൽ മകാൽ". പ്രപഞ്ചം അനാദിയാണന്നു ഇബ്നു റുശ്ദ് വിശ്വസിക്കുന്നു. ദൈവത്തെ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിന്തയായിരുന്നു ഇബ്നു റുശ്ദിന്റെത് അത് ഒരിക്കലും ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നില്ല ശൂന്യത എന്ന ഒരവസ്ഥ ഈ പ്രപഞ്ചത്തിനില്ല എന്ന വീക്ഷണമാണ് രുശ്ടിന്റെത് ഇതിന്റെ മൂലകം ദൈവത്തോടൊപ്പമുണ്ട് അതിന്റെ ചലനത്തിന്റെ കാരണം ദൈവമാണ്. ഇത് പ്രപഞ്ചം ദൈവ സൃഷ്ടിയാണന്ന വിശ്വാത്തിനെതിരല്ല  എന്നാണു ഇബ്നു റുശ്ദിന്റെ വാദം. ഇമാം ഗസാലി തത്വ ചിന്തകല്ക്കെതിരെ അതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു  കൊണ്ട് തഹാഫത്തുൽ ഫലാസ്സിഫ എന്ന  ഒരു ഗ്രന്ഥം രചിച്ചിരുന്നു,  തത്വ ചിന്തയ്ക്കും മുസ്ലിം ദാർശനികതയ്ക്കും എതിരിൽ എഴുതിയ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് മറുപടിയായി  ഇബ്നു രുശ്ദ്  തഹാഫത്തുൽ തഹാഫത്തു എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. അതോടോപ്പം തന്നെ ഗസാലിയുടെ  മുസ്തസ്ഫ എന്ന ഗ്രന്ഥത്തിന് സംഗ്രഹവും എഴുതുകയും ചെയ്തു.

ദാർശനിക ചിന്തകളെ സംഗ്രഹിച്ചതും  അന്ധവിശ്വാസങ്ങല്ക്ക് മോചനം നല്കിയതും യാഥാസ്ഥികരായ  പണ്ഡിതന്മാർക്കെതിരെ തന്റെ സ്വതന്ത്ര ചിന്തയിലൂടെ ദാര്ശനിക വിപ്ലവത്തിന് ഒരുങ്ങിയതും, ശരീഅത്ത് വിഷയത്തിൽ മത പണ്ഡിതന്മാർക്ക് മാതൃകാ പരമായ "ബിദായതുൽ മുജ്തഹിദ് വ നിഹായത്തുൽ മുഖ്തസിദ്" പോലെയുള്ള  ഘഹനമായ ഗ്രന്ഥങ്ങൾ രചിച്ചതും, ഇമാം ഗസാലിയുടെ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് തന്റെ തഹാഫത്തുൽ തഹാഫതിലൂടെ ശക്തമായി മറുപടി നല്കിയതും  മതവും ഫിലോസഫിയും തമ്മിൽ ഏകോപിപ്പിച്ചു  ഉറച്ച നിലപാട്  വ്യക്തമാക്കിയതും   വൈദ്യ ശാസ്ത്ര രംഗത്ത്  നല്കിയ അമൂല്യ ഗ്രന്ഥങ്ങളും ചരിത്രത്തിൽ എന്നും  ഓർമിക്കപ്പെടുന്ന വ്യക്തിയായി ഇബ്നു രുഷ്ദിനെ മാറ്റുകയായിരുന്നു. മറാകിശിലാണ് അദ്ദേഹം .......
തുടരും 
Related Posts Plugin for WordPress, Blogger...