Wednesday, August 27, 2014

നിസാർ ഖബ്ബാനി - കവിതകൾ



നിസാർ ഖബ്ബാനി - കവിതകൾ


















കൊർഡോവ

ഹംറയുടെ  കവാടത്തിൽ ഞങ്ങൾ കണ്ടു മുട്ടി
യാദ്ര്ശ്ചികമായൊരു കണ്ടു മുട്ടൽ  
എത്ര സുന്ദരമായ നിമിഷം !!!
"ഞാൻ അവളോട്‌ ചോദിച്ചു" നീ സ്പയിൻ  കാരിയാണോ ?
അവൾ പറഞ്ഞു എന്റെ നാട്  "കൊർഡോവ"
ആ കണ്‍കളിൽ ഏഴു നൂറ്റാണ്ടുകളിലെ  ഉറക്കം  വിട്ടുമാറി
അമവികളുടെ  പാറിപ്പറക്കും  കൊടികൾ,
നിരന്നു നില്ക്കുന്ന കുതിരകൾ.
ചരിത്രമെന്തു വിസ്മയം !!
എന്റെ പേരക്കുട്ടികളിൽ
ഒരുവളെ എനിക്ക് തിരിച്ചു ലഭിച്ചിരിക്കുന്നു
ഒരു ദമാസ്കിയൻ വദനം അവളിലൂടെ  ഞാൻ കണ്ടു
യൗവനത്തിന്റെ നൈർമ്മല്യവും
ബല്കീസിന്റെ കണ്ണുകളും
സുആദയുടെ ശരീരവും
ഞങ്ങളുടെ  പഴയ വീട് ഞാൻ കണ്ടു
വീടിന്റെ മുറിയിൽ  നിന്നും  എനിക്കെന്റെ ഉമ്മ
ഒരു വിരിപ്പ് നീട്ടി തരുന്നതും.
"ദമാസ്കെസ്" അത് എവിടെയാണ് അവൾ ചോദിച്ചു
ഞാൻ പറഞ്ഞു നിനക്ക് ദമാസ്കസിനെ കാണാം
ഈ നദിപോൽ ഒഴുകും നിൻ കറുത്ത മുടിയിൽ
നിന്റെ അറബിയൻ പുഞ്ചിരിയിൽ  
എന്റെ നാടിന്റെ കിരണങ്ങളെ സൂക്ഷിച്ചു വെച്ച നിൻ മാറിടത്ത്
സുഗന്ധംപൊഴിക്കുന്ന നിൻ ഹ്രദയ ദളങ്ങളിൽ
അവളന്റെ കൂടെ നടന്നു
പിന്നിൽ അവളുടെ മുടി, കൊയ്യാത്ത കതിർക്കുല പോലെ
ഒരു കുട്ടിയെ  പോലെ ഞാനെന്റെ വഴി കാട്ടിയുടെ
പിന്നിലൂടെ നടന്നു
ചരിത്രം  കൂട്ടിയിട്ട ഒരു ചാരംപോലെ
ശില്പ കലാ വേലകളുടെ ഹൃദയ  മിടുപ്പുകൾ എനിക്ക്  കേൾക്കാം
അവൾ എന്നോട് പറഞ്ഞു  ഇതാണ് "ഹംറാ"
ഞങ്ങളുടെ പ്രതാപവും മഹത്വവും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!
രക്തമൊലിക്കുന്ന ഒരു മുറിവ് ഞാൻ തുടച്ചു
എന്റെ ഹൃദയത്തിനേറ്റ മറ്റൊരു മുറിവും
തന്റെ  പിതാമഹാന്മാരെയാണവൾ കണ്ടതെന്ന്,
എന്റെ സുന്ദരിയായ പേരക്കുട്ടി  അറിയുന്നുവോ?
അവളോട്‌ യാത്ര പറയവേ
ആലിംഗനം  ചെയ്തു ഞാൻ
ഒരു പുരുഷനെ,
താരിഖ് ബിന് സിയാദിനെ

----------------------------------------------------------------------------------------------------------

നിനക്ക് മാത്രമായുള്ള അക്ഷരങ്ങൾ 

നിനക്കായ് ഞാൻ എഴുതട്ടെ
ആരും എഴുതാത്ത വരികൾ
നിനക്ക് മാത്രമായി പുതിയൊരു ഭാഷ
ഞാൻ നെയ്തെടുക്കയാണ് 
അക്ഷരങ്ങളുടെ നിഘണ്ടുവിൽ നിന്നും
ഞാൻ യാത്രയാകുന്നു

എന്റെ നാവിനെ ഞാൻ ബന്ധിക്കുകയാണ്
ചുണ്ടുകൾ തളർന്നിരിക്കുന്നു
ഞാൻ ഉദ്ദേശിക്കുമ്പോൾ തീപ്പെട്ടിയായി,
അരളി മരമായി മാറുന്ന
മറ്റൊരധരത്തെ ഞാൻ  അന്വേഷിക്കുകയാണ്.

കടൽ പരപ്പിൽ നിന്നും മേല്പോട്ടുയരുന്ന
ജലകന്യകയെ പോലെ
മജീഷിയന്റെ തൊപ്പിയിൽ നിന്നും പുറത്തേക്ക് വരുന്ന
വെള്ളരി പ്രാവ് പോലെ
അക്ഷരങ്ങൾ പുറത്തു വരുന്ന പുതിയൊരധരത്തെ
ഞാൻ തേടുന്നു

കുട്ടിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങൾ
നോട്ടു പുസ്തകങ്ങൾ വ്യാകരണങ്ങൾ
പേനയും പെൻസിലും ചോക്കും സ്ലേറ്റും എല്ലാം
എന്നിൽ നിന്നും നിങ്ങൾ എടുത്തു മാറ്റൂ.
പുതിയ അക്ഷരങ്ങൾ  എന്നെ പഠിപ്പിക്കൂ

എന്റെ പ്രേമഭാജനത്തിന്റെ കാതിൽ തൂങ്ങി ക്കിടക്കുന്ന
കമ്മലു പോലെ അതിനെ തൂക്കിയിടൂ
പുതു വഴിയിലൂടെ എഴുതാൻ കഴിയുന്ന
വിരലുകളെ ഞാൻ തേടുകയാണ്
നീണ്ടതും കുറിയതുമാല്ലാത്ത വിരലുകളെ വളർച്ച മുരടിച്ച
വൃക്ഷങ്ങളെ വെറുക്കുമ്പോലെ ഞാൻ വെറുക്കുന്നു
 ജിറാഫിന്റെ കഴുത്തു പോലെ നീളമുള്ള
പുതിയ വിരലുകളെ ഞാൻ തേടുന്നു.

കവിതകൾ കൊണ്ട് നിനക്ക് ഞാൻ 
വസ്ത്രങ്ങൾ നെയ്യുകയാണ്
ഇതുവരെ ആരും ധരിക്കാത്ത വസ്ത്രങ്ങൾ
നിനക്ക് മാത്രമായി ഞാൻ പുതിയ അക്ഷരങ്ങൾ
നിർമ്മിക്കുകയാണ്‌
ഇത് വരെ ആരും കാണാത്ത അക്ഷരങ്ങൾ
അതിൽ മഴയുടെ താളമുണ്ട്
ചന്ദ്രനിലെ പൊടി പടലങ്ങലുണ്ട്
ഇരുണ്ട മേഘങ്ങളുടെ ദുഃഖമുണ്ട്
ശരല്കാല  ചക്രങ്ങളുടെ ചുവട്ടിൽ
ഇലപൊഴിക്കും അരളി മരങ്ങളുടെ
വേദനയുണ്ട്  ...

 ---------------------------------------------------------------------------




Sunday, August 3, 2014

പാനീസ് വെളിച്ചം തൂകിയ വഴികൾ

റമദാൻ സ്പെഷ്യൽ
നമ്മിൽ നഷ്ടമാകുന്ന പലതും ചരിത്രത്തിന്റെ ഭാഗങ്ങളാണ്, അത് ചിലപ്പോൾ ഒരു സംസ്കാരത്തിന്റെയോ ബന്ധങ്ങൾ കൂട്ടിചെർക്കുന്ന കണ്ണികളുടെയോ  ഓർമ്മകൾ  ആയിരിക്കും, പലപ്പോഴും ചരിത്രത്തെ മനസ്സിലാക്കാൻ  ചില സാംസ്കാരിക അടയാളങ്ങൾ സഹായിക്കാറുണ്ട്, ചരിത്രവും സാംസ്കാരിക പൈതൃകങ്ങളും  തമ്മിൽ വലിയ ബന്ധമുണ്ട്,  നമ്മിൽ നിന്നും നഷ്ടമാകുന്ന മറഞ്ഞു പോകുന്ന  അത്തരം വസ്തുക്കളെ വീണ്ടും കാണുമ്പോൾ  നമ്മുടെ ചിന്തകൾ പഴയ കാലത്തേയ്ക്ക് സഞ്ചരിക്കുന്നു. പഴയ തലമുറയുടെ ജീവിത രീതി അറിയാനും, രാജ്യങ്ങൾ തമ്മിൽ കാത്തു സൂക്ഷിച്ചിരുന്ന  നല്ല ബന്ധങ്ങൾ  ഓർമ്മയിലേക്ക് വരാനും അത്തരം കാഴ്ചകൾ  സഹായമാകാറുണ്ട്.  നമ്മുടെ സാംസ്കാരിക പൈത്രുകങ്ങലായിരുന്ന നമ്മിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന  അത്തരം ചില ചരിത്രാവശിഷ്ടങ്ങലെ  അറിയാൻ  ശ്രമിക്കുമ്പോൾ അതു ചരിത്രമാണെന്നും അതിന്റെ സൃഷ്ടിക്ക് പിറകില്‍ വലിയ കഥകൾ ഉണ്ടന്നും നമുക്ക് ബോധ്യമാകുന്നു. റമദാനുമായി ബന്ധപ്പെട്ട്  അറബ് ലോകത്ത് നിന്നും നമ്മുടെ നാട്ടിൽ എത്തിയ  പാനീസ് രണ്ടു സംസ്കാരങ്ങളുടെ  കഥകൾ  നമുക്ക് പറഞ്ഞു തരുന്നു. അറബ് സംസ്കാരവും മലയാള സംകാരവും പരസ്പരം കൈമാറിയ കഥകൾ.  സാംസ്‌കാരിക, വാണിജ്യ, സാമ്പത്തിക, രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ അറബ് ഭാഷയും അറബ് സംസ്കാരവും  ജ്വലിച്ചു നിൽക്കുമ്പോൾ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികളുമായും അറബിഭാഷയുമായി വളരെ നല്ല  ബന്ധമുള്ള ജനതയായിരുന്നു നമ്മൾ മലയാളികള്‍. പ്രവാസ ലോകത്തെ നമ്മുടെ സാന്നിദ്യം ആ ബന്ധം ഇന്നും ഊട്ടിയുറപ്പിക്കുന്നു. വർഷങ്ങൾക്കു മുമ്പ് തന്നെ അറബി ഭാഷയെ സ്വന്തം ആത്മാവില്‍ അലിയിച്ചു മലയാളികൾ അറബി ഭാഷയുടെ  ആത്മാവ്‌ ആന്തരീകരിച്ച്‌ സ്വന്തമായി ഭാഷാ ലിപി വരെ ഉണ്ടാക്കിയിരുന്നു.കേരളത്തിലെ മുസ്ലിംങ്ങൾ ഉണ്ടാക്കിയ ആ  അറബ് മലയാളം ലിപി  ഇന്നും നിലനില്ക്കുന്നു. മലബാറിലെ മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തിലും സാംസ്‌കാരിക ഈടുവെപ്പുകളിൽ അറബ് സംസ്കാരം ചേർത്തു വെച്ചു, പരസ്പരം കൊടുക്കലും വാങ്ങലുകളും നടത്തി, പതിമൂന്നാം  നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ മുസ്ലിംകൾ ലോകത്തിനു ഒരു പാട് സംഭാവനകൾ നൽകിയപ്പോൾ അതിന്റെ അലയൊലികൾ മലബാറിലെ മുസ്ലിംകൾക്ക് ഇടയിലും ഉണ്ടായിട്ടുണ്ട്, അതിന്റെ ഭാഗമായി അറബിയിലും അറബിമലയാളത്തിലും ഒരു പാട് രചനകൾ മലയാളികൾ നടത്തിയിരുന്നു.  ഇത്തരം ഒരു പാട് കഥകൾ പറയാനുണ്ട് ഈ പാനീസിനു.

ഒന്ന് രണ്ടു തലമുറക്കപ്പുറമുള്ള കേരളത്തിന്റെ റമസാന്‍ ഓർമകളിൽ ദീപ്തമായ സാന്നിധ്യമായിരുന്നു  പാനീസ്, ആ നന്മയുടെ നാട്ടു വിളക്ക്  ഇന്ന് അണഞ്ഞു പോയി എന്നുതന്നെ പറയാം, ഈജിപ്തിലെ അറബികളിൽ നിന്നും മലയാളികളിലേക്ക് എത്തിയതായിരുന്നു ആ വിളക്ക്, നൂറ്റാണ്ടുകള്‍ മുതലേ കേരളത്തിന് അറബ് രാജ്യങ്ങളുമായി  വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്ന ചരിത്രത്തിന്റെ പിന്‍ബലം കൂടി അത് അറിയിക്കുന്നു. റമദാൻ ആരംഭിക്കുന്നത് മുതൽ പെരുന്നാൾ നിലാവ് മാനത്തു കാണുന്നത് വരെ ഈജിപ്തുകാരുടെ ജീവിതത്തിൽ ഫാനൂസ് വിളക്കും കത്തുമായിരുന്നു. പരമ്പരാഗതമായി വീടുകളിലല്ലാം ഈ വിളക്ക് അവർ കത്തിച്ചു വെക്കുന്നു. നമ്മുടെ കേരളത്തിൽ വൈദ്യുതി വരാതിരുന്ന കാലത്ത് റമദാനിൽ രാത്രി നമസ്കാരത്തിനു പോകാൻ നമ്മുടെ പൂർവികർ പാനീസ് ഉപയോഗിച്ചതായി പറയപ്പെടുന്നു.  കേരളത്തിലെ പാനീസ്സുകല്ക്കും അറബ് ലോകത്തെ പാനൂസുമായി ചരിത്ര ബന്ധമുണ്ട്, വൈദ്യുതി എത്താത്ത നാട്ടിൻ പുറങ്ങളിൽ പഴയ കാലത്തെ ആശ്രയമായിരുന്നു ഈ തൂക്കു വിളക്കുകൾ, റമദാനിലെ രാവുകളിൽ അറേബ്യൻ നാടുകളിൽ ഇപ്പോഴും വളരെ പ്രചാരത്തിലുള്ള ഒരു വിളക്കാണ്  ഫാനൂസ് പ്രത്യേകിച്ചു ഈജിപ്തിൽ, ഫനൂസിന്റെ വെളിച്ചമില്ലാതെ അവർക്ക് നോമ്പ്ണ്ടായിരുന്നില്ല . അറബ് പൈതൃകത്തിലും കേരളത്തിന്റെ പഴയ നോമ്പ് കാലങ്ങളിലും ഒരേ സ്ഥാനമുള്ള ഈ റാന്തൽ വിളക്ക് രമദാന്റെ രാത്രികളിൽ പുതിയ തെളിച്ഛമായി ഇന്നും നില നില്ക്കുന്നു, ഈജിപ്ത് സിറിയ ഫലസ്തീൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഏറെ പ്രശസ്തമായ ഈ ഫാനൂസ് ഖത്തരുൾപടെ ഗല്ഫു രാഷ്ട്രങ്ങളിൽ ഇന്നും സാന്നിധ്യമറിയിക്കുന്നു, ഖത്തറിൽ ഇന്ന് കാണുന്ന പരസ്യ ബോർഡുകളിലും റമദാന്റെ പത്ര പരസ്യങ്ങളിലും മാത്രമല്ല, ഖത്തറിലെ പല അറബ് വീടുകളിലും ഫാനൂസ് വെളിച്ചം വിതറി നില്ക്കുന്നു, ഖത്തരിൽ പലരായി സംഘടിപ്പിക്കുന്ന റമദാൻ പരിപാടികളിലെ അലങ്കാര സാന്നിധ്യം കൂടിയാണ് ഈ വിളക്ക്. 

പഴയ കാല നോമ്പ് കാലത്തിന്റെയോ, ഉത്സവ കാലത്തിന്റെയോ ഓർമകളെ നില നിർത്താനും പല അറബ് വംശജരും പാനീസ് കൂടെ നിർത്തുന്നു. നമ്മുടെ നാട്ടിൽ പണ്ട് കാലത്ത് അത്താഴ സമയം അറിയിക്കാനായി അത്താഴം മുട്ട് എന്ന പ്രത്യേക സമ്പ്രദായം നിലവിലുണ്ടായിരുന്നു, അവരുടെ കയ്യിലും ഉണ്ടായിരുന്നത് ഈ പാനീസ്  വിളക്കും ചീനി എന്നറിയപ്പെടുന്ന സംഗീത ഉപകരണവുമായിരുന്നു, വീടുകൾ തോറും ഈ വിളക്കുമായി അത്താഴ മുട്ടികൾ നടന്നു പോകുന്നതായിരുന്നു അക്കാലത്തെ കാഴ്ച, ഈ ഒരു സമ്പ്രദായവും അറബികളിൽ നിന്ന് മലബാറിലെത്തിയതാണന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം. ഈജിപ്തിൽ ഫാതിമിയ്യാ ഭരണ കൂടമാണ് പാനീസ് തുടങ്ങി വെച്ചത് എന്നാണു പറയപ്പെടുന്നത്. നേരത്തെ ഒന്നോ രണ്ടോ രൂപം മാത്രമേ പാനൂസ് ഉണ്ടായിരുന്നുള്ളൂ കാലാന്തരത്തിൽ ഈ വിളക്കിനു വിവിധ വർണങ്ങളും ആകൃതിയും കൈ വന്നു ആകർഷകമായ രൂപത്തിൽ ചെറുതും വലുതുമായി ഇത് വിപണിയിൽ ഇറങ്ങുന്നു, പണ്ട് കാലത്ത് കൊപ്പർ സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് നിര്മിച്ഛതങ്കിൽ ഇന്ന് വിവിധ തരം പ്ലസ്ടിക്കുകളിൽ പോലും സുലഭമാണ്. റമദാൻ ആശംസാ കാർഡുകളിലും കുട്ടികളുടെ റമദാൻ പരിപാടികളിലും പാനീസ് ചിത്രമുണ്ട്, കേരളത്തിൽ വടക്കേ മലബാറിലായിരുന്നു പാനീസ് വെളിച്ചം നോമ്പ് കാലത്ത് സജീവമായിരുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.
Related Posts Plugin for WordPress, Blogger...