Wednesday, October 22, 2014

"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല"


നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല. അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്കാം, നിങ്ങളുടെ ചിന്തകള്‍ നല്കകരുത്, അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളുണ്ടാക്കാം
പക്ഷേ, അവരുടെ ആത്മാക്കളെ അവിടെ പാര്‍പ്പിക്കരുത് നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.

ലോകത്ത്  ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഖലീല്‍ ജിബ്രാന്‍്റെ പ്രവാചകനിലെ വരികളാണിവ. ജിബ്രാന്‍്റെ ജീവിത ദര്‍ശനങ്ങളുടെ സമാഹാരമാണ്
"പ്രവാചകന്‍". നാല്‍പ്പതിലധികം ഭാഷകളിലേക്കാണ് പുസ്തകം തര്‍ജമ ചെയ്യപ്പട്ടത്. ഇതുവരെ പുസ്തകത്തിന്‍്റെ നൂറു മില്ല്യനിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. ദുഖത്തിന്‍്റെ മഹാ ഗര്‍ത്തത്തില്‍ മനുഷ്യരാശിയെ തളളിയിട്ട ലോകക്രമത്തെ തന്നെ മാറ്റിമറിച്ച ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട 1914നും 1918നുമിടയ്ക്ക് നടന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ കണ്ടു കൊണ്ടാണ് ജിബ്രാൻ പ്രവാചകൻ എഴുതുന്നത്,  ആത്മ സംഘര്‍ഷം അനുഭവിക്കുന്നവരെ കൊണ്ട്  നിറഞ്ഞ വര്‍ഷങ്ങങ്ങളായിരുന്നു അവ. യുദ്ധം മനുഷ്യ മനസ്സില്‍ തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് 1923 ല്‍ ജിബ്രാന്‍്റെ പ്രവാചകന്‍ വെളിച്ചവുമായി വന്നത്.  യുദ്ധത്തിന്‍്റെ കെടുതികളാല്‍ സംഘര്‍ഷഭരിതമായ ജിബ്രാന്‍്റെ  മനസ്സില്‍ നിന്നാണ് പ്രവാചകന്‍ പിറവി കൊള്ളുന്നത്.  അത് കൊണ്ടായിരിക്കാം  മുമ്പ് എഴുതിയ പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത ദര്‍ശനം ജിബ്രാന്‍ പ്രവാചകനിലൂടെ അവതരിപ്പിച്ചത്.

ജീവിതത്തിന്‍്റെ വിവിധ ഘട്ടങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ പ്രവാചകനിലൂടെ ജിബ്രാന് കഴിഞ്ഞു, ജീവിതത്തില്‍ തുടങ്ങി മരണത്തില്‍ വരെ എത്തുന്ന വിഭിന്ന വിഷയങ്ങള്‍. അല്‍മിത്ര എന്ന കഥാപാത്രം  ആവശ്യപ്പെടുന്നത് ജീവിതത്തെയും സ്നേഹത്തെയും മരണത്തെയും  കുറിച്ച് പറയാനാണ്. പുസ്തകത്തിന്‍്റെ ആദ്യത്തിലും അവസാനത്തിലും  അല്‍മിത്ര വരുന്നുണ്ട്.  ഈ  കഥാ പാത്രം നല്കുന്ന ജീവിത  ദര്‍ശനം ഒരു പാട് ആഴത്തിലുളളതാണ്, കഥയുടെ പശ്ചാതലത്തിനു എത്രത്തോളം ശക്തി പകരാന്‍ കഴിയുമെന്നു തെളിയുക്കുന്നതാണ് ജിബ്രാന്‍്റെ പ്രവാചകന്‍്റെ പാശ്ചാത്തലം.ജിബ്രാനെയും പൌലോ കൊയ്ലോയെയും  പോലെയുള്ള വിശ്വവിഖ്യാതരായ എഴുത്തുകാരുടെ പ്രത്യകേതയും അതുതന്നെയാണ്.

ദീര്‍ഘനാളുകള്‍ തങ്ങളോടൊപ്പം ജീവിച്ച, എന്നാല്‍ സ്വയം അകന്ന് താഴ്വാരത്തും  വൃക്ഷത്തണലുകളിലും  ജീവിതം ചിലവഴിച്ച  ഓര്‍ഫിലീസിലെ മുസ്തഫാപ്രവാചകനോട് വേര്‍പാടിന്‍്റെ ദിവസമത്തെിയപ്പോള്‍  ജനനമരണങ്ങള്‍ക്കിടയിലെ ജീവിതസത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഗ്രാമവാസികള്‍ ആവശ്യപ്പെടുകയാണ്. പന്ത്രണ്ടു വര്‍ഷം ചിലവഴിച്ച ഓര്‍ഫലീസില്‍ നിന്നും ജനിച്ച നാട്ടിലേക്ക് പോകാൻ  വേണ്ടി കപ്പല്‍ കാത്തിരിക്കുകയാണ് പന്ത്രണ്ടാമത്തെ വര്‍ഷം വിളവെടുപ്പു മാസം കപ്പല്‍ തീരത്ത്് നങ്കൂരമിടുമ്പോള്‍, താഴ്വരയിലൂടെ നടക്കുകയാണ് പ്രവാചകന്‍. കടലിനഭിമുഖമത്തെിയപ്പോള്‍ തുറമുഖമണയുന്ന കപ്പലും അമരത്ത് തന്‍്റെ സ്വന്തം രാജ്യത്ത് നിന്നുള്ള നാവികരെയും കാണുന്നു.

മനസ്സില്‍  പന്ത്രണ്ടു വര്‍ഷത്തെ ദു:ഖവും സന്തോഷവും ഇടകലര്‍ന്നു തുടങ്ങി.
എങ്ങിനെ, ഇവിടം വിട്ടു പോകാനെനിക്ക് കഴിയും?
ഏകാന്തമായി ദീര്‍ഘ കാലം ദുഖത്തിലും സന്തോഷത്തിലും ചെലവഴിച്ച ഈ പട്ടണം എങ്ങിനെ എനിക്കുപേക്ഷിക്കാന്‍ പറ്റും?
എങ്കിലും പോയെ പറ്റൂ. തീരത്തേക്ക്  നടന്നു,
കപ്പല്‍ തീരത്തേക്ക് അടുത്ത് വരുന്നു.
അപ്പോഴാണ് താഴ്വരയുടെ അടുത്തു കൂടെ ജനക്കൂട്ടം ധൃതിയില്‍ വരുന്നത് അയാള്‍ കാണുന്നത്.
ഈ വേര്‍പിരിയലിന്‍്റെ ദിവസം ഞാനെന്താണ് അവര്‍ക്ക്  നല്കുക?
അവനെ ദര്‍ശിക്കാനത്തെിയ ജനങ്ങള്‍ ഏക സ്വരത്തില്‍ "അവനെ വിളിച്ചു കേഴാന്‍ തുടങ്ങി".
ഞങ്ങള്‍ക്ക് നീ അന്യനല്ല ഞങ്ങളുടെ  ആത്മ മിത്രമാണ് താങ്കള്‍.
കടല്‍തിരകള്‍ നമ്മളെ തമ്മില്‍ വേര്‍പിരിക്കാതിരിക്കട്ടെ,
ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ച വര്‍ഷങ്ങള്‍ ഓര്‍മ മാത്രമാകാതിരിക്കട്ടെ.

അവന്‍ അവരോടൊപ്പം  പ്രാര്‍ത്ഥനാലയത്തിലേക്ക് നടന്നു.
പ്രാര്‍ത്ഥനാലയത്തില്‍ നിന്നും ഒരുവള്‍ പുറത്തു വന്നു. 
"അവളായിരുന്നു അല്‍മിത്ര"  അവള്‍ മുസ്തഫാ പ്രവാചകനോട്  ചോദിക്കുന്നു.

ഇക്കാല മാത്രയും നിങ്ങൾ  സത്യാന്യേഷനതിനായുള്ള ധ്യാനത്തിലായിരുന്നല്ലോ? 
പരമായതിനെ കണ്ടത്തിയ നിങ്ങൾക്ക് യാത്രയാകാനുള്ള കപ്പൽ ഇപ്പോഴിതാ തീരത്തണഞ്ഞിരിക്കുന്നു. നിനക്ക് പോകുവാൻ സമയമായിരിക്കുന്നു.
പോകുന്നതിനു മുമ്പ്  നീ കണ്ട സത്യങ്ങൾ ഞങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തൂ,
നിങ്ങള്‍ കണ്ട കാഴ്ചകളും ജീവിത സത്യത്തെ പറ്റിയും ഞങ്ങല്ക്ക്  പറഞ്ഞു തരൂ?
ഞങ്ങളത് മക്കളിലൂടെ അടുത്ത തലമുറയ്ക്കു കൈമാറും.

അവൻ പറഞ്ഞു. ഞാനെന്താണ് സംസാരിക്കുക?
അപ്പോള്‍ "അല്‍മിത്ര പറഞ്ഞു"
ഞങ്ങളോട് സ്നേഹത്തെ  കുറിച്ചു പറഞ്ഞാലും, 
അവന്‍ സ്നേഹത്തെ കുറിച്ചു സംസാരിച്ചു. 
ശേഷം ഓരോരുത്തരായി ചോദിക്കുന്ന ചോദ്യങ്ങളും അതിനു നല്കുന്ന   മനോഹരവും ചിന്തോദ്ധീപകവുമായ ഉത്തരങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.  ചോദ്യകര്‍ത്താക്കളില്‍ കുട്ടികളെക്കുറിച്ച് സംസാരിക്കാന്‍ പറയുന്ന അമ്മയും ദാനത്തെക്കുറിച്ച് പറയാനാവശ്യപ്പെടുന്ന ധനികനും ഭക്ഷണ പാനീയത്തെ പറ്റി ചോദിക്കുന്ന സത്ര സൂക്ഷിപ്പുകാരിയും ജോലിയെക്കുറിച്ച് അന്വേഷിക്കുന്ന കര്‍ഷകനുമുണ്ട്.

വീടുകളെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്ന കല്‍പ്പണിക്കാരന്‍, വസ്ത്രങ്ങളെക്കുറിച്ച് ചോദിക്കുന്ന നെയ്ത്തുകാരന്‍, വിപണനത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന വ്യാപാരി, തെറ്റും ശരിയും  എന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന ന്യായാധിപന്‍, നിയമങ്ങളെന്താണെന്ന് ചോദിക്കുന്ന അഭിഭാഷകന്‍, അധ്യാപനത്തെ കുറിച്ചു പഠിക്കാനൊരുങ്ങിയ അദ്ധ്യാപകന്‍ എന്നിവരെയും കാണാം.

ദുഖത്തെക്കുറിച്ചും ആനന്ദത്തെക്കുറിച്ചും അറിയാന്‍ കൊതിക്കുന്ന സ്ത്രീയും മതത്തെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്ന പുരോഹിതയും യുക്തിയെ കുറിച്ചും വികാരത്തെ പറ്റിയും ചോദിക്കുന്ന പുരോഹിതയും സൗഹൃദമെന്തന്നെ് തിരക്കുന്ന യുവാവും വേദനയുടെ പൊരുൾ തേടുന്ന സ്ത്രീയുമുണ്ട് ആ കൂട്ടത്തില്‍. ഇവര്‍ക്കൊക്കെയും ദാര്‍ശനികമായ  ഉത്തരം നല്‍കി മുസ്തഫാ പ്രവാചകന്‍.

ഒടുവിൽ അവൻ പറഞ്ഞു. നമുക്ക് പിരിയാന്‍ സമയമായിരിക്കുന്നു, ഓര്‍മയുടെ അരണ്ടവെളിച്ചത്തില്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടുമെങ്കില്‍ നമുക്ക് ഇനിയും സംസാരിക്കാം.  അവൻ നാവികരെ വിളിച്ചു, കപ്പലില്‍ കയറി അവിടെ നിന്നും ദൂരത്തേക്ക് നീങ്ങി, ജനങ്ങളില്‍ നിന്നും ഒരേ സ്വരത്തില്‍ രോദനം ഉയര്‍ന്നു. കപ്പല്‍ അപ്രത്യക്ഷമാകുന്നത് വരെ അല്‍മിത്ര മാത്രം മിണ്ടാതിരുന്നു. ജനങ്ങളെല്ലാം ഒഴിഞ്ഞു പോയിട്ടും അവന്‍്റെ വചനം മാത്രം ഓര്‍ത്ത് കൊണ്ട് കടല്‍ഭിത്തിയില്‍ അവള്‍ മാത്രം നിശ്ചലയായി ഇരുന്നു.
കൈ കുഞ്ഞുമായി വന്ന യുവതി കുഞ്ഞുങ്ങളെ പറ്റി പറയാൻ ആവശ്യപ്പെട്ടപ്പോൾ ജിബ്രാൻ പറഞ്ഞത് നോക്കൂ.
"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല
ജീവിതത്തിന്, ജീവിതത്തോടുള്ള പ്രണയത്തില്‍ ജനിച്ചവരാണവര്‍
അവര്‍ വന്നത് നിങ്ങളിലൂടെയാണെങ്കിലും അവര്‍ നിങ്ങളില്‍ നിന്നല്ല.
നിങ്ങളോടൊപ്പമെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമല്ല
അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്കാം, നിങ്ങളുടെ ചിന്തകള്‍ നല്കകരുത്,
അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളുണ്ടാക്കാം
പക്ഷേ, അവരുടെ ആത്മാക്കളെ അവിടെ പാര്‍പ്പിക്കരുത്
നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും  അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം   
ഒരിക്കലും  അവരെ നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കരുത്."
 
വർത്തമാന കാലത്തെ  രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രവർത്തനങ്ങൾ നേരിൽ കണ്ടു കൊണ്ട് എഴുതിയ വരികൾ ആണോ ഇതെന്ന് തോന്നും ജിബ്രാന്റെ  ഈ വരികൾ വായിക്കുമ്പോൾ.

തന്റെ മക്കൾ താൻ ഉദ്ദേശിക്കുന്ന രൂപത്തിൽ വളരണമെന്നു ചിന്തിക്കുന്ന രക്ഷിതാക്കൾ, സ്കൂളിന്റെ ശിക്ഷണത്തിന്റെയും അച്ചടക്കത്തിന്റെയും പേരിൽ അദ്ധ്യാപകരിൽ നിന്നും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന കുട്ടികൾ,   പരീക്ഷയ്ക്കും മത്സരത്തിനും ഒന്നാമാനാക്കുക, അതിനു കഴിവുണ്ടോ ഇല്ലയോ എന്ന് നോക്കാതെ അവരുടെ  അഭിരുജി പരിഗണിക്കാതെ മക്കളെ നിർബന്ധിപ്പിക്കുന്ന രക്ഷിതാക്കൾ. സ്കൂളിന്റെയും  വീടിന്റെയും മതിലുകൾക്കുള്ളിൽ നിന്നും പുറത്തുള്ള കാഴ്ചകൾ കാണാൻ കഴിയാതെ  ബന്ധങ്ങളുടെയും  തിരച്ചരിവുകളുടെയും ലോകത്ത് നിന്ന് ഒറ്റപ്പെട്ടു സൌഹ്ര്ടത്തിന്റെയും സ്നേഹത്തിന്റെയും വില മനസ്സിലാക്കാൻ  കഴിയാതെ സമൂഹത്തിൽ നിന്നും ഒരു പാട് അകലുന്ന കുട്ടികൾ.  മലയാളം പറഞ്ഞതിന്റെ പേരിൽ കുട്ടിയുടെ മുടി മുണ്ഡനം ചെയ്യപ്പെട്ടതും, ഡ്രസ്സ്‌ അഴിച്ചു  മാറ്റി  മറ്റു കുട്ടികളുടെ മുമ്പിൽ നിർത്തിയ സംഭവങ്ങൾ അരങ്ങേറിയതും അവസാനമായി കുട്ടിയെ പട്ടി ക്കൂട്ടിൽ അടച്ച വാർത്തകൾ നാം വായിച്ചതും കേട്ടതും നമ്മുടെ പ്രഭുദ്ധ കേരളത്തിൽ നിന്നാണെന്നത്  നമ്മെ ഒരു പാട് വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും നാല് ചുമരുകൾക്കുള്ളിൽ നിന്നും വല്ലാതെ വീർപ്പു മുട്ടുകയാണ് കുട്ടികൾ, ബാങ്ക് ലോണ്‍ എടുത്തും കടം  വാങ്ങിയും  താങ്ങാവുന്നതിലധികം  ഫീസ്‌  കൊടുത്ത്   വലിയ സ്കൂളുകളിൽ  തങ്ങളുടെ  മക്കളെ  പഠിപ്പിക്കാൻ  മത്സരിക്കുന്ന  രക്ഷിതാക്കൾ, അത് മൂലം കുട്ടികളെ കച്ചവടച്ഛരക്കായി കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒരുപാട്  വളർന്നു വരികയും സർടിഫികട്ടിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു യന്ത്രമായി കുട്ടികളെ മാറ്റുകയും ചെയ്യുമ്പോൾ  മുകളിൽ എഴുതിയ ജിബ്രാന്റെ ചില വരികൾ ഈ വർത്തമാന കാലത്തും ഏറെ പ്രശസ്ത മാകുകയാണ്.

എന്ത് കൊണ്ട് ജിബ്രാന്‍ സ്നേഹത്തെ കുറിച്ചു പറഞ്ഞുകൊണ്ട്  സംസാരം തുടങ്ങി? മനുഷ്യരാശിക്ക് നഷ്ടമാവാന്‍ പാടില്ലാത്ത അമൂല്യ സ്വത്ത് സ്നേഹമാണ്. യുദ്ധത്തിന്‍െറ അലയൊലികൾ നിലക്കാത്ത ലോകത്ത് പരസ്പരസ്നേഹം നിലനില്‍ക്കല്‍ അനിവാര്യമാണെന്ന് കരുതിയതിനാലാവാം. മനുഷ്യ രാശിയുടെ ആതുരതകളെ മുഴുവൻ സ്നേഹത്തിന്റെ പൊൻതൂവൽ കൊണ്ട്  തുടച്ചു നീക്കാനുള്ള മാന്ത്രിക മൊഴികൾ നല്കാൻ  പ്രവാചകനിലൂടെ ജിബ്രാൻ ശ്രമിച്ചത്.  ഒടിഞ്ഞ ചിറകുകളില്‍ സല്‍മാ കറാമ എന്ന കഥാപാത്രത്തിലൂടെ  പ്രേമത്തെ കുറിച്ചു പറഞ്ഞ ജിബ്രാന്‍ തികച്ചും വ്യത്യസ്തമായ ദാര്‍ശനിക തലത്തില്‍ നിന്നുകൊണ്ടാണ് പ്രവാചകനില്‍ സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നത്.

കെ ടി സൂപ്പി തന്‍്റെ പഠനത്തില്‍ പറഞ്ഞത് പോലെ  "നവോഥാനത്തിലൂടെ പുഷ്പിച്ചുതുടങ്ങിയ പാശ്ചാത്യസംസ്കൃതി അതിന്‍്റെ ഉത്തുംഗതയില്‍ പരിലസിച്ചുനിന്ന ശാസ്ത്രകാലമായിരുന്നു ഇരുപതാം നൂറ്റാല്‍ിന്‍്റെ ആദ്യദശകം. ശാസ്ത്രം അതിന്‍്റെ മാന്ത്രിക വെളിച്ചത്താല്‍ മനുഷ്യനെ മോചിപ്പിക്കുമെന്ന് മോഹിച്ചുപോയ മനുഷ്യവസന്തം. ആ പ്രതീക്ഷ അസ്ഥാനത്താക്കി, ശാസ്ത്രീയനേട്ടങ്ങള്‍ മനുഷ്യക്കുരുതിക്ക് വഴിയൊരുക്കുമെന്ന് ഒന്നാംലോകമഹായുദ്ധം തെളിയിച്ചു. അധികാരികളുടെ ഉപകരണമായി ശാസ്ത്രം തരംതാണു. യുദ്ധടാങ്കുകള്‍ മനുഷ്യചരിത്രം ക്രൂരമായി തിരിച്ചഴെുതി. ടി.എസ്. എലിയറ്റ്-'ദ വെയ്സ്റ്റ് ലാന്‍ഡും', ഓസ്‌വാള്‍ഡ് സ്‌പെന്‍ഗ്ലര്‍-'ദി ഡിക്ലയിന്‍ ഓഫ് ദി വെസ്റ്റും' എഴുതിയത് ഈ അസുരനാളുകളിലാണ്. 'ക്രൂരമായ ഏപ്രില്‍ മാസ'ത്തെക്കുറിച്ച് മഹാകവി എലിയറ്റ് വാചാലമായ സമകാലീന ബോധത്തില്‍നിന്നുതന്നെയാണ്  ജിബ്രാന്‍ ഇംഗ്ലീഷ് ഭാഷയില്‍ 'ദ പ്രോഫറ്റ്' രചിക്കുന്നതും. യുദ്ധത്തെക്കുറിച്ച് പ്രത്യക്ഷത്തിലൊന്നും  പറയാതെ, അതിന്നെതിരെ ശക്തമായ ഒരു ആത്മീയ പ്രതിരോധം തീര്‍ക്കുകയായിരുന്നു അദ്ദഹേം. യുദ്ധക്കളത്തില്‍നിന്നും ഇത്തിരി മാറി സ്നേഹത്തിന്‍്റെ  പച്ചത്തുരുത്തില്‍ ദിവ്യമായ ഒരു പൂവാടി ഒരുക്കുകയായിരുന്നു ഈ മഹാകവി. മഹായുദ്ധങ്ങളെല്ലാം കഴിഞ്ഞാലും മനുഷ്യന് പിന്നെയും തിരിച്ചുനടക്കാനാവുക ജീവിതശേഷിപ്പിന്‍്റെ ഈ പൂന്തോട്ടത്തിലേക്കുതന്നെയായിരിക്കും".

സ്നേഹത്തെ പറ്റിയും ജീവിത സൌന്ദര്യത്തെ പറ്റിയും ഇത്രയും വിശാലമായി പറഞ്ഞ ജിബ്രാന്റെ ഓരോ കൃതികളും ഈ  പ്രവാസജീവിതത്തിനിടയിൽ  വായിക്കുമ്പോള്‍ മനസ്സിന് ഒരു പാട് ആനന്ദം നല്കുന്നു. സ്വപ്നച്ചൂടില്‍ തിളക്കുന്ന പ്രവാസ മനസ്സിനെ കുളിര്‍പ്പിക്കാന്‍ ജിബ്രാന്‍്റെ ഓരോവരികള്‍ക്കും കഴിയുന്നു. ജീവിത സൌന്ദര്യത്തെ കുറിച്ചു ജിബ്രാൻ എഴുതി ജീവിതത്തിന്‍്റെ ഹൃദയം കണ്ടത്തെുമ്പോള്‍ നഗ്നമായ കണ്ണുകളില്‍പോലും  നാം സൗന്ദര്യം ദര്‍ശിക്കുന്നു. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൗന്ദര്യം. മറ്റുളളവ നമ്മുടെ ഭാവനയിലെ രൂപങ്ങള്‍ മാത്രമാണ്, വാക്കുകളില്‍ കോറിയിടുന്ന അഭിപ്രായങ്ങളല്ല  രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗങ്ങളാണ് കവിതകള്‍ എന്ന് ജിബ്രാന്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ജിബ്രാന്‍്റെ പ്രവാചകന്‍ ഇന്ന് ചലച്ചിത്രത്തിലൂടെയും നമ്മോട് സംവദിക്കുന്നു. പ്രവാചകന്‍െറ ചലച്ചിത്രാവിഷ്കാരം ദോഹയിലെ സിനിമാ പ്രേമികള്‍ക്ക് ഡിസംബറില്‍ നടക്കാനിരിക്കുന്ന ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അജയാന്‍ യൂത്ത് ഫിലിം ഫെസ്റ്റിന്‍്റെ സമാപനം ചടങ്ങില്‍ കാണാം. എണ്‍പത്തി നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ടൊറന്‍്റോ അന്തര്‍ദേശീയ ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പശ്ചിമേഷ്യയിലെ ആദ്യ പ്രദര്‍ശനമാണ് ദോഹയില്‍ നടക്കുന്നത്. ജിബ്രാന്‍്റെ പുസ്തകത്തിലെ അദ്ധ്യായങ്ങള്‍ പോലെ തന്നെ പ്രണയം, ജോലി, നന്മ, തിന്മ, മരണം, സ്വാതന്ത്ര്യം, വിവാഹം തുടങ്ങിയ വിഷയങ്ങള്‍ തന്മയത്വത്തോടെ ചലച്ചിത്രം പ്രമേയവല്‍ക്കരിച്ചിരിക്കുന്നു. ഡി ലയണ്‍ കിംഗ് എന്ന സിനിമയുടെ സംവിധായകന്‍ റോജർ അല്ലയെസ് ആണ് സിനിമ ഒരുക്കിയിരിക്കുന്നത്, സിനിമയുടെ നിര്‍മ്മാണം ലോക പ്രശസ്ത നടിയും സംവിധായകയുമായ സൽമ ഹയ്ക് നിര്‍വഹിച്ചിരിക്കുന്നു. തന്‍്റെ ലബനാന്‍ പൈത്രുകത്തിലെക്കുള്ള എത്തി നോട്ടം  കൂടിയാണ് സിനിമ എന്നും അറബ് വനിതയായ  തനിക്കു സിനിമയില്‍ എങ്ങിനെ സാന്നിധ്യമറിയിക്കാമെന്ന ചോദ്യത്തിന്‍്റെ മറുപടി കൂടിയാണ് ചലച്ചിത്രമെന്നും സൽമ ഹയ്ക് പറയുന്നു. അറബ് കുടുംബത്തിനും കുട്ടികള്‍ക്കുമായി അജിയാൽ യൂത്ത് ഫിലിം ഫെസ്റ്റില്‍ മനോഹരമായ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ ഏറെ ആഹ്ളാദമുണ്ടെന്നും അവര്‍ പറഞ്ഞു.

6 comments:

  1. നല്ല പോസ്റ്റ്.
    നല്ല ചിന്തകള്‍
    നന്ദി

    ReplyDelete
  2. പ്രവാചക ചിന്തകള്‍ എന്നെയും ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  3. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. നല്ല ചിന്തകളും വിശകലനങ്ങളും അടങ്ങിയ പോസ്റ്റ്‌....

    ReplyDelete
  5. വായിച്ചിട്ടില്ല.
    ജിബ്രാന്റെ വാരികള്‍ അടങ്ങിയ കാര്യമാത്രപ്രസക്തമായ വിശകലനങ്ങളോടെ തയ്യാറാക്കിയ പോസ്റ്റ്‌ നന്നായി ഇഷ്ടായി.

    ReplyDelete
  6. ജിബ്രാന്റെ വേറിട്ടൊരു സ്നേഹഭാഷ ഇവിടെ പ്രസക്തം .പ്രവാചക ചിന്തകൾ പലരും,പല തരത്തിൽ വായിച്ചെടുക്കും. അമ്മയായ എനിക്ക് കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞതാണ് കൂടുതൽ മനസ്സില് തട്ടിയത്. മാതാപിതാക്കളുടെ സ്നേഹം മാത്രമായിരിക്കണം കുഞ്ഞുങ്ങളുടെ ജനനത്തിനു പിന്നിലെ കാരണം. എന്നാലെ അവർ സ്വഭാവ ശുദ്ധിയോടെ വരും നാളുകളെ വരവെല്ക്കൂ.. കുഞ്ഞുങ്ങൾ ഒരിയ്ക്കലും നമ്മുടേത്‌ മാത്രമാകുന്നില്ല. എങ്കിലും അവരെ ഒരുപാട് പിന്തുണയ്ക്കാൻ കഴിയും. നൈസര്ഗ്ഗികമായ അവരുടെ കഴിവുകൾക്ക് നമുക്ക് മൂടുപടമിടാതിരിക്കാം. വ്യക്തിത്വമുള്ളവരാക്കി വളര്തിയെടുക്കാം. സ്വപ്നം കാണാൻ പഠിപ്പിക്കാം. കണ്ണിലെ അനാവശ്യ ഭയം നമുക്ക് ഒപ്പിയെടുക്കാം.ആൾക്കൂട്ടത്തിലെ നേതാവാകാൻ അവരെ ചട്ടം കെട്ടേണ്ട.പകരം ഒന്ന് മുന്നോട്ടായാൻ ഒരു പ്രോത്സാഹനം മതി. ബാക്കിയെല്ലാം തനിയെ രൂപപ്പെടും. നന്ദി ഇങ്ങനെ ഒരു വായനയ്ക്ക്. ഞാൻ എഴുതേണ്ടിയിരുന്ന പോസ്റ്റ്‌ എന്ന് തോന്നിപ്പോയി.

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...