Tuesday, June 4, 2013

സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റെർ ....ആൻഡ്‌ സ്പ്രിംഗ്



ഗുരു ബാലികയോട്  ചോദിച്ചു അസുഖം ഇപ്പോൾ ഭേദപ്പെട്ടില്ലേ, അവൾ പറഞ്ഞു അതെ, എങ്കിൽ ഇനി എത്രയും പെട്ടെന്ന് നിനക്ക് തിരിച്ചു പോകാം ഗുരു പറഞ്ഞു, ഗുരുവിനോടൊപ്പം അവൾ തോണിയിൽ കയറി  പ്രാര്‍ത്ഥനാ മുറിയിലായിരുന്ന ബാലൻ പുറത്തു വരുമ്പോഴേക്കും ഗുരു ബാലികയുമായി കവാടത്തിനടുത്തു  എത്തിയിരുന്നു, അവളെ പിരിഞ്ഞിരിക്കാൻ അവനു കഴിഞ്ഞില്ല....

പ്രശസ്ത കൊറിയൻ സംവിധായകനായ  കിം കി - ഡുകിന്റെ എക്കാലത്തെയും മികച്ച ചിത്രമായ സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റെർ ....ആൻഡ്‌ സ്പ്രിംഗ് നെ കുറിച്ചു  അല്പം. 2003ലാണു ഈ  ചിത്രം പുറത്തിറങ്ങിയത് ..കഥയും സംവിധാനവും ഡൂക്ക് തന്നെ, അഞ്ചു കാലങ്ങളിലായാണ് ഡുക് കഥ അവതരിപ്പിക്കുന്നത് ഓരോ കാലവും കഥാ പാത്രത്തിന്റെ ജീവിത ഘട്ടങ്ങളാണ്,  കഥയിലേക്ക് പോകാം....

സ്പ്രിംഗ്
മനോഹരമായ ഒരു കവാടം കവാടത്തിനു രണ്ടു വാതിലുകൾ, ശില്പ ഭംഗിയിൽ നിർമ്മിച്ച  വാതിലുകൾതുറന്നാൽ നേരെ കാണുന്നത് സുന്ദരമായ ഒരു  ആശ്രമമാണ്.  കൊത്തു പണികൊണ്ടു അലങ്കൃതമായ വെള്ളത്തിനു മുകളിൽ നിർമ്മിച്ച കൊറിയൻ വാസ്തു ശില്പകലയിൽ പണിത ഒരു ബുദ്ധാശ്രമം. ചുറ്റും മലകളും കുന്നുകളും, കുന്നിൻ ചെരിവിലെ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന നീരുറവകൾ. മരങ്ങൾ, മഞ്ഞയും തവിട്ടും കലർന്ന ഇലകൾ, പൂവുകൾ നിറഞ്ഞ ചെടികൾ, നദിയെ  തൊട്ടുതലോടിക്കൊണ്ടിരിക്കുന്ന മരച്ചില്ലകൾ, മഞ്ഞു പൊഴിയുന്ന  കുന്നിൻ മുകളിൽനിന്നും നദിയിലേക്ക്  ഒഴുകിയെത്തുന്ന നീർചാലുകൾ  പ്രകൃതിയുടെ എല്ലാ സൌന്ദര്യവും ആസ്വദിക്കാൻ കഴിയുന്ന അതി മനോഹരമായ സ്ഥലത്താണ് ഈ ആശ്രമം. കവാടത്തിന്റെ  ഇരു വശവും നിറയെ വെള്ളമാണ്, ആ വാതിൽ തുറന്നാലെ ആശ്രമത്തിലേക്കു പ്രവേശിക്കാൻ കഴിയൂ കവാടത്തിൽ നിന്നും ആശ്രമത്തിലേക്കു പോകുന്നത്  ഒരു ചെറു തോണിയിലൂടെയാണ്. കവാടത്തിന്റെ അകവും  പുറവും വ്യത്യസ്തമായ രണ്ടു ലോകം പോലെ.

ആശ്രമത്തിൽ ഗുരുവും തന്റെ ഏക ശിഷ്യനായ ബാലനും മാത്രമേയുള്ളൂ, ഒപ്പം ഒരു പൂച്ചയും പൂവൻ കോഴിയും കുറെ ബുദ്ധ ശില്പങ്ങളും, ബാലൻ പ്രാർഥിക്കുന്നതും വൈകുന്നേരങ്ങളിൽ ആശ്രമത്തിനു പുറത്തു പോകുന്നതും ചെറുതോണിയിൽ ഗുരുവിനോടോപ്പംതന്നെ, ചെറിയ കുട്ടികളുടെ മനുഷ്യ സഹജമായ ചില വികൃതികളൊക്കെ ഈ കൊച്ചു ബാലൻ കാണിക്കുന്നു, മറ്റു ജീവികളെ ബുദ്ധിമുട്ടിക്കുന്ന വികൃതി പാടില്ല എന്ന് ഗുരു പഠിപ്പിക്കുന്നു,  ഒരിക്കൽ ബാലൻ പാറക്കെട്ടിലൂടെ ഒഴുകുന്ന വെള്ളത്തിൽ നിന്നും ഒരു   മീനിനെ പിടിച്ചു നൂലെടുത്തു  ഒരു ചെറു കല്ലിനോട്  ചേർത്തു കെട്ടി, കല്ല്‌ വലിച്ചു നീങ്ങുന്ന മീനിനെ നോക്കി രസിച്ചു അത് കഴിഞ്ഞു ഒരു  തവളയെയെയും  പാമ്പിനെയും കല്ലിൽ കെട്ടി, അവ പ്രയാസപ്പെട്ടു ഇഴയുന്നത് നോക്കി  കൊച്ചു ബാലൻ ചിരിച്ചു കളിച്ചു. കുട്ടിയുടെ ഈ കുസൃതി ഗുരുവിനു ഇഷ്ടമായില്ല.

അന്ന് രാത്രി ഗുരു ബാലന്റെ  അരയിൽ ഒരു വലിയ കല്ല്‌  വെച്ചു കെട്ടി, നേരം വെളുത്തപ്പോൾ ബാലന്  പിറകിൽ വെച്ചു കെട്ടിയ കല്ലുമായി  നടക്കാൻ പ്രയാസമായി ഗുരു പറഞ്ഞു, നീ ആ പാമ്പിനെയും മീനിനെയും തവളയെയും പോയി  രക്ഷിക്കണം, അതിലെതങ്കിലും ഒന്നിന്റെ ജീവൻ  നഷ്ടപ്പെട്ടാൽ  നിന്റെ ഹൃദയത്തിൽ ഈ ഭാരം എന്നുമുണ്ടാവും. അവൻ കളിച്ച പാറക്കെട്ടിനടുത്ത് നടന്നു, പാറക്കെട്ടിനടിയിൽ ചെറു ഒഴുക്കിൽ കിടന്ന മീനിനെയും  തവളയെയും പാമ്പിനെയും രക്ഷിക്കാൻ ശ്രമിച്ചു .  മീനിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു, തവളയെ അവൻ രക്ഷിച്ചു, മറ്റേതോ  ജീവിയുടെ ആക്രമത്തിൽ നിന്നും രക്ഷനേടാൻ കഴിയാതെ ചോര പുരണ്ടുകിടന്ന  പാമ്പിനെ കണ്ടപ്പോൾ  കുറെ നേരം കരഞ്ഞു അകലെ നിന്നും ഗുരു അവന്റെ കരച്ചിൽ നോക്കിക്കാണുന്നുണ്ടായിരുന്നു.

സമ്മർ

ഒരു ദിവസം  കവടത്തിനടുത്തു പട്ടണ വാസികളായ പരിഷ്കൃത വേഷത്തിൽ ഒരു ബാലികയും അവരോടൊപ്പം ഒരു സ്ത്രീയും  അവിടെയത്തി, ഗുരു രണ്ടു പേരെയും ചെറുതോണിയിൽ  ആശ്രമത്തിലേക്കു കൂട്ടി കൊണ്ട് വന്നു.  പെണ്‍കുട്ടിക്ക് ഏതോ ജ്വരം ബാധിച്ചുത് കൊണ്ട് ഗുരുവിൽ നിന്നും ചികിത്സ തേടി വന്നതാണെന്ന് ആ സ്ത്രീ പറഞ്ഞു, ബാലികയുടെ അമ്മയായിരുന്നു ഒപ്പമുണ്ടായിരുന്നത്,  ബാലികയെ ഗുരുവിനെ ഏല്പിച്ചു അവർ തിരിച്ചു പോയി, ഗുരു അവരുടെ അസുഖം ഭേദമാക്കാമെന്ന്  പറഞ്ഞു, ചികിത്സ തുടങ്ങി. ശിഷ്യൻ ബാലികയുടെ ശരീരാകൃതിയിൽ ആക്രഷ്ടനായി, അവളോട്‌ അനുകമ്പയും അനുരാഗവും തോന്നിത്തുടങ്ങി, ഒരു ദിവസം വാതിലിനിടയിലൂടെ അവൾ വസ്ത്രം  മാറുന്നത്  ബാലൻ കാണാനിടയായി,  പ്രാര്ഥനാ മുറിയിൽ ക്ഷീണിതയായി കിടന്ന അവളുടെ മാറിടം പുതപ്പിച്ചു ശേഷം അറിയാതെ അവളെ സ്പര്‍ശിക്കാന്‍ ബാലൻ ശ്രമിച്ചു. ഞെട്ടിയുണർന്ന അവൾ അവനെ തള്ളി മാറ്റി മുഖത്തടിച്ചു, ജാള്യത മറക്കാൻ കഴിയാതെ അവൻ കരഞ്ഞു കൊണ്ട് പ്രാർഥിക്കാൻ തുടങ്ങി അസമയത്തുള്ള പ്രാർത്ഥന ഗുരു ശ്രദ്ധിച്ചു. ക്രമേണ അവൾക്കും അവനോടു അനുരാഗം തോന്നി, ബാലൻ അവൾക്കു മരുന്നുണ്ടാക്കാൻ ഇലകൾ പറിക്കുന്നതിലും അതരക്കുന്നതിലും സന്തോഷവാനായി. മനസ്സറിഞ്ഞു പച്ചിലയരക്കാൻ ഗുരു ബാലനെ ഉണർത്തിയത് അവനെ കൂടുതൽ സന്തോഷവാനാക്കി.

രണ്ടു പേരും ഒന്നിച്ചു ചെറു തോണിയിലൂടെ  വൈകുന്നേരങ്ങളിൽ അരുവിക്ക്‌ ചുറ്റും പാറക്കെട്ടിനിടയിലും കറങ്ങി നടന്നു, പൂത്തു നില്ക്കുന്ന മരങ്ങളും കുളിർക്കാറ്റും അവർക്ക് ആനന്ദമേകി,  താനൊരു ബുദ്ധ ശിഷ്യനാണെന്ന കാര്യം അവർ മറന്നു, ലോകത്തിലെ സമ്പന്നരായ പ്രണയിനികള്‍ക്ക് അവരുടെ ഏറ്റവും വിലപിടിച്ച മധുവിധു അനുഭവം പകരുന്ന  വെനെസിലിയൻ നൌക പോലെ അനുഭവപ്പെട്ടു  അവർക്കാ ചെറുതോണി, അവരതിൽ ഉല്ലസിച്ചു,  താഴ്വരയിലെ പാറക്കെട്ടിനിടയിൽ വെച്ചു  അവരുടെ മനസ്സും ശരീരവും ഒന്നിച്ചു.  അവരുടെ ബന്ധം ദിവസം കഴിയും തോറും കൂടി കൂടി വന്നു, രാത്രികളിൽ ഗുരു ഉറങ്ങിയാൽ  പതുക്കെ അവളുടെ മുറിയിലേക്ക് പ്രവേശിക്കാൻ അവൻ ശ്രമിച്ചു,  ഒരു ദിവസം രാത്രി അവർ രണ്ടുപേരും ആശ്രമത്തിനു പുറത്തു നിലാവിന്റെ കുളിർമഴ ഏറ്റു ആ അരുവിയിലൂടെ രാത്രി സഞ്ചാരം നടത്തി തോണിയിൽ തന്നെ കിടന്നുറങ്ങി, പാതിരാത്രിയിൽ ഗുരു എഴുന്നേറ്റു പുറത്തു നോക്കിയപ്പോൾ  തോണിയിൽ കിടക്കുന്ന ശിഷ്യനെയും ബാലികയെയും കണ്ടു, തോണി ബന്ധിക്കാതെ ഇത്തിരി മാറി നില്ക്കുന്നത് കണ്ട ഗുരു  തന്റെ കോഴിയെ തോണിയിലേക്ക് പറപ്പിച്ചു കോഴി തോണിയിൽ പറന്നു ചെന്നു നിന്നപ്പോൾ കോഴിയെ ബന്ധിച്ച കയറിന്റെ അറ്റം പതുക്കെ വലിച്ചു തോണിയെ ആശ്രമത്തിനടുത്തെക്ക് ബന്ധിപ്പിച്ചു.  വെള്ളം കയറാനുള്ള ദ്വാരം തുറന്നു വെച്ചു ഗുരു തിരിച്ചു പോയി,  വെള്ളം ശരീരത്തെ നനച്ചപ്പോൾ രണ്ടു പേരും ഞെട്ടിയുണർന്നു ആശ്രമത്തിലേക്കു പോയി.  


പിറ്റേ ദിവസം ഗുരു ബാലികയോട്  ചോദിച്ചു അസുഖം ഇപ്പോൾ ഭേദപ്പെട്ടില്ലേ, അവൾ പറഞ്ഞു അതെ, എങ്കിൽ ഇനി എത്രയും പെട്ടെന്ന് നിനക്ക് തിരിച്ചു പോകാം ഗുരു പറഞ്ഞു, ഗുരു അവളെ തോണിയിൽ കയറ്റി കവാടത്തിനപ്പുറം  കൊണ്ട് വിട്ടു, പ്രാര്ഥനാ മുറിയിലായിരുന്ന ബാലൻ പുറത്തു വരുമ്പോഴേക്കും ഗുരു ബാലികയുമായി കവാടത്തിനടുത്തു  എത്തിയിരുന്നു, അവളെ പിരിഞ്ഞിരിക്കാൻ അവനു കഴിഞ്ഞില്ല അന്ന് രാത്രി തന്നെ അവനും അവിടെ നിന്ന് ഒരു ബുദ്ധശില്പവും പൂവൻ കോഴിയെയും എടുത്ത്  പുറത്തേക്ക് പോയി.

ഫാൾ
കുറെ കാലം ഗുരു ഒറ്റയ്ക്ക് താമസിച്ചു. ഒരു ദിവസം ഗുരു ഗ്രാമീണരുടെ  കടയിൽ നിന്നും  ഒരു കഷ്ണം അപ്പം വാങ്ങിച്ചു, അപ്പം പൊതിഞ്ഞ കടലാസ്സു മുറിച്ചു ഒരു കഷ്ണം അപ്പം ഗുരു തിന്നു, അപ്പം പൊതിഞ്ഞ കടലാസ്സിൽ  തന്റെ ശിഷ്യന്റെ പടം കണ്ടു. അടിയിൽ എഴുതിയിരിക്കുന്നു "ഭാര്യയെ കൊന്ന ഈ ഫോട്ടോയിൽ കാണുന്നയാളെ പോലിസ് തിരയുന്നു". ഈ വാർത്ത കണ്ടു ഒന്ന് രണ്ടു ദിവസത്തിനു ശേഷം ശിഷ്യൻ ആശ്രമത്തിലേക്കു വന്നു, മുടി വളർത്തി ജീൻസും ഷർട്ടും ധരിച്ചു കയ്യിൽ  ഒരു ബാഗുമായി, പഴയ വേഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷം, ഗുരു അവനെ സ്വീകരിച്ചു, നീ ഒരു പാട് വലുതായല്ലോ ഗുരു പറഞ്ഞു, ഗുരു പുതിയ ജീവിതത്തെ പറ്റി ശിഷ്യനോട് ചോദിച്ചു,  അവൻ ഗുരുവിനോട് ദേഷ്യത്തിലും ഉച്ചത്തിലും സംസാരിച്ചു, ഗുരു എല്ലാം ശ്രദ്ധയോടെ കേട്ടു അവൻ പറഞ്ഞു എന്റെ സ്നേഹവും ജീവിതവും ഞാൻ അവൾക്കു നല്കി, അവൾ  എന്നെ വഞ്ചിച്ചു. ഗുരു ചോദിച്ചു നീ ചിന്തിക്കുന്നത് പോലെ മറ്റുള്ളവരും ചിന്തിക്കുമെന്ന് നീ കരുതിയോ, അവൻ തുടർന്നു  അവൾ പലരെയും സ്നേഹിച്ചു  മറ്റൊരു  പുരുഷന്റെ കൂടെ  പോകുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ അവളെ കൊന്നു, അവൻ അവന്റെ  കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും പ്രതിമയെടുത്തു  മുറിയിൽ വെച്ചു, ബാഗിൽ നിന്നെടുത്ത ചോര പുരണ്ട കത്തിയുമായി, മുറിയിൽ നിന്നും പുറത്തിറങ്ങി. സങ്കടം സഹിക്കാനാവാതെ  നിലത്തു ആഞ്ഞു കുത്തിക്കൊണ്ടിരുന്നു, നേരെതോണിയുമെടുത്തു പാറക്കെട്ടിനടിയിലെ നീരുറവയിൽ പോയി, ഗുരുവിനെ വിളിച്ചു പൊട്ടി പൊട്ടിക്കരഞ്ഞു, ദൂരെ നിന്നും ഇതൊക്കെ ഗുരു നോക്കിക്കണ്ടു. അവൻ ആശ്രമത്തിലേക്കു തന്നെ തിരിച്ചു, കണ്ണും മൂക്കും വായും അടച്ചു (കണ്ണിലും മുഖത്തും കൊറിയാൻ ലിപിയിൽ എഴുതിയ പേപ്പർ ഒട്ടിച്ചു) പ്രാര്ഥനാ മുറിയൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് ഗുരു കണ്ടു, ഗുരു അവനെ അതിൽ നിന്നും തടഞ്ഞു. ഗുരു അവന്റെ കയ്യും കാലും ബന്ധസ്തനാക്കി, കുറെ തല്ലി കെട്ടിത്തൂക്കി, കയറിനു താഴെ ഒരു മെഴുകി തിരി കത്തിച്ചു വെച്ചു, കത്തിചു വെച്ച മെഴുകുതിരി കയറിനെ അറുത്തു മുറിക്കുന്നത് വരെ അവൻ ആ കയറിൽ തൂങ്ങി ക്കിടന്നു, കയറു പൊട്ടി നിലത്തു വീണ ബാലൻ ചോര പുരണ്ട കത്തിയെടുത്തു തന്റെ മുടി വെട്ടി മുറിച്ചു, പഴയ വസ്ത്രം വീണ്ടും ധരിച്ചു പുറത്തേയ്ക്ക് വന്നു.

ഗുരു പുറത്ത് പൂച്ചയുടെ വാല് കറുത്ത മഷിയിൽ മുക്കി അവിടെ നിറയെ അക്ഷരങ്ങൾ എഴുതി വെക്കുകയായിരുന്നു, അത് മുഴുവൻ കത്തി കൊണ്ട് കൊത്തിയെടുക്കാൻ ഗുരു അവനോടു കല്പ്പിച്ചു, അവൻ അക്ഷരങ്ങൾ കൊത്തിയെടുക്കാൻ തുടങ്ങി,  അക്ഷരങ്ങൾ  കൊത്തിയെടുക്കുന്നതിനിടയിൽ രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ തോക്കുമായി ശിഷ്യനെ അന്വേഷിച്ചു വന്നു, ഗുരു പറഞ്ഞു അവനെ ഇന്ന് കൊണ്ട് പോകാൻ പറ്റില്ല ഞാൻ അവനൊരു ശിക്ഷ കൊടുത്തിരിക്കുന്നു അത് കഴിഞ്ഞാൽ നിങ്ങൾക്കവനെ കൊണ്ട് പോകാം,  പോലിസ് ചോദിച്ചു എപ്പോൾ അത് കഴിയും നാളെ രാവിലെ, അവൻ മുഴുവനും കൊത്തിയെടുത്തു. അറിയാതെ  ഉറങ്ങിപ്പോയി, ഗുരു  അവൻ കൊത്തി വെച്ച അക്ഷരങ്ങളിൽ ചായം പൂശാൻ തുടങ്ങി, ഇത് കണ്ട പോലീസുകാരും ഗുരുവിനു കൂടെ ചേർന്നു. കൊത്തി വെച്ച  അക്ഷരങ്ങൾക്കു വിവിധ വർണങ്ങൾ നല്കി,  ചായം പൂശി കഴിഞ്ഞപ്പോൾ ഗുരു ശിഷ്യനെ വിളിച്ചുണർത്തി. അവനോടു പറഞ്ഞു  നിനക്കിനി ഇവരോടൊപ്പം പോകാം പോലീസുകാര്‍  അവനെയും കൂട്ടി അവിടെ നിന്നും പുറപ്പെട്ടു.
കുറച്ചു ദിവസത്തിനു ശേഷം ഗുരു കൊറിയൻ ലിപിയിൽ എഴുതിയ പേപ്പർ കൊണ്ട് കണ്ണും ചെവിയും മൂക്കും വായും അടച്ചു, ചെറു തോണിയിൽ ചിതയൊരുക്കി അതിനു തീ കൊളുത്തി തന്റെ ജീവൻ ആ തോണിയിൽ അവസാനിപ്പിച്ചു.

വിന്റെർ
കുറെ കാലത്തിനു ശേഷം ബാലൻ വീണ്ടും ആശ്രമത്തിലേക്കു വരികയാണ്. ഇപ്പോൾ മധ്യ വയസ്കനായിരിക്കുന്നു കവാടം തുറന്നു കിടക്കുന്നു, തുറന്നിട്ട കവാടത്തിനു മുമ്പിൽ നിന്നും ആശ്രമത്തെ വണങ്ങി, മുമ്പത്തെ പോലെ കവാടത്തിനു ചുറ്റും വെള്ളമില്ല, അരുവിയില്ല മലകളിൽ നിന്നും വരുന്ന നീരുറവകളില്ല എല്ലാം ഉറച്ചു ഐസ് പാറകളായിരിക്കുന്നു. അവൻ ഐസ് പാറകളിലൂടെ ആശ്രമത്തിലേക്കു നടന്നു, ആശ്രമത്തിൽ പ്രവേശിക്കുന്നതിന്  മുമ്പ്  ഐസ്  കട്ടയിൽ  ഉറച്ചു നിന്ന തോണിയുടെ ഭാഗത്തേയ്ക്ക് നീങ്ങി  തോണിയുടെ നേരെ കൈ കൂപ്പി ഗുരുവിനു പ്രണാമം അർപ്പിച്ഛതിനു ശേഷം നേരെ ആശ്രമത്തിലേക്കു പ്രവേശിച്ചു, വിളക്കു കത്തിച്ചതിനു ശേഷം അവിടെ ഉണ്ടായിരുന്ന പ്രതിമകളും മറ്റും എടുത്തു  പ്രാര്ഥനാ മുറി സജ്ജമാക്കി അവിടെ നിന്നും  ഗുരുവിന്റെ പുസ്തകം ലഭിച്ചു, ആയോധന കലയും യോഗയും അഭ്യസിക്കാനും അതിലൂടെ മനസ്സ് ശക്തിപ്പെടുത്തണമെന്നും അവൻ മനസ്സിലാക്കി. ഉറച്ച ഐസ് പാറയിൽ നിന്നും  വെള്ളം ലഭിക്കാൻ ചെറിയ ഒരു കുഴി ഉണ്ടാക്കി, മലമുകളിൽ നിന്നും ഒഴുകിയിരുന്ന ഐസ് പാറയായി മാറിയ നീരുറവ  ഒരു ഉളിയുടെ സഹായത്തോടെ പൊട്ടിച്ചു. മനസ്സ് ശക്തിപ്പെടുത്താൻ  സൂര്യ പ്രകാശത്തിൽ ആയോധന കല പ്രാക്ടീസ് ചെയ്തു. ആശ്രമത്തിൽ നിന്നും ഉറച്ചു കിടക്കുന്ന ഐസ് പാറയിലേക്ക്‌ ചാടുമ്പോൾ, ഐസ്  കട്ടകൾ അല്പാല്പം ഉരുകി ഒലിക്കാൻ തുടങ്ങി. മഞ്ഞു കട്ടകൾ വെള്ളമായി മാറിത്തുടങ്ങി.

യോഗയും പ്രാർത്ഥനയുമായി ആശ്രമത്തിൽ കഴിയുന്നതിനിടയിൽ മുഖമൂടി അണിഞ്ഞ ഒരു സ്ത്രീ ചെറിയ കുട്ടിയുമായി അവിടെ വന്നു, രണ്ടു പേരും തണുത്തു വിറച്ചിരുന്നു, തണുപ്പകറ്റാൻ അവൾക്കു വിറക് കത്തിച്ചു കൊടുത്ത്  സ്ത്രീ കുഞ്ഞുമായി തീയുടെ അടുത്തിരുന്നു. കുറെ നേരം കുട്ടിയെ നോക്കി അവർ കരഞ്ഞു കുട്ടിയെ അവിടെ കിടത്തി, ഉറച്ച ഐസ് പ്രതലങ്ങളിലൂടെ  അവൾ പുറത്തേയ്ക്ക് ഓടി, ഓടുന്നതിനിടയിൽ വെള്ളം ലഭിക്കാൻ കുഴിച്ച കുഴിയിൽ അവൾ വീണു, കുഞ്ഞും അവരുടെ പിറകെ പുറത്തേയ്ക്ക് നിരങ്ങി നീങ്ങി, കുഞ്ഞിന്റെ കരച്ചിൽ കേട്ട  പ്രാര്ഥനാ മുറിയിൽ നിന്നും പുറത്തിറങ്ങിയ ബുദ്ധ ശിഷ്യൻ സ്ത്രീയുടെ ചെരുപ്പ് ആ വെള്ളത്തിൽ പൊങ്ങി ക്കിടന്നത് കണ്ടു, ഓടി ച്ചെന്നു, കുഴിയിൽ നിന്നും സ്ത്രീയുടെ ശരീരം പുറത്തെടുത്ത്, സ്ത്രീ മരിച്ചു കഴിഞ്ഞിരുന്നു അവരുടെ മുഖമൂടി അഴിച്ചു, പെട്ടെന്ന് ആ കുഴിയിൽ ഒരു ബുദ്ധ ശില്പമാണ് കാണുന്നത് നേരെ ആശ്രമത്തിലേക്കു ഓടി, കറുത്ത നിറത്തിലുള്ള ബുദ്ധ പ്രതിമയെടുത്തു  തന്റെ അരയിൽ ഭാരമുള്ള അരക്കു കല്ല്‌ കെട്ടി അത് വലിച്ചു കൊണ്ട്  കുന്നിൻ ചെരിവിലേക്ക് നടന്നു, കുറ്റബോധത്താൽ  ഗുരു പണ്ട് പറഞ്ഞ കാര്യം അവൻ ഓർത്തു. കല്ലും മുള്ളും മരങ്ങളും ഐസു കട്ടയും നിറഞ്ഞ വഴികളിലൂടെ  മലമുകളിലേക്ക് പ്രയാസപ്പെട്ടു  വേദനകൾ സഹിച്ചു കൊണ്ട്  നടന്നു  പലതവണ താഴെ വീണു,

ക്ഷീണിച്ചു അവശനായി വീണ്ടും വീണ്ടും  മുമ്പോട്ട്‌ തന്നെ നടന്നു. അവസാനം ആ പ്രതിമ മലയുടെ ഏറ്റവും മുകളിൽ  ഈ ആശ്രമം കാണുന്ന രൂപത്തിൽ  സ്ഥാപിച്ചു, അവിടെ നിന്ന് നോക്കിയാൽ ആ ആശ്രമവും  അരുവിയും ശരിക്കും ദര്‍ശിക്കാന്‍ കഴിയും.

സ്പ്രിംഗ്
അദ്ദേഹം വീണ്ടും തിരിച്ചു ആശ്രമത്തിലേക്കു വരുന്നു, ആശ്രമത്തിൽ ഗുരുവിനോടൊപ്പം ആ കുട്ടി വളരുന്നു കുട്ടി കുട്ടിയുടെ വികൃതികൾ വീണ്ടും തുടരുന്നു, കുട്ടി പാമ്പിന്റെയും തവളയുടെയും മീനിന്റെയും വായിൽ ചെറു കല്ലുകൾ വെച്ചു കളിക്കുന്നതാണ് കാണിക്കുന്നത് ....
ഇങ്ങനെ ചാക്രീയമായി സ്പ്രിംഗ് സമ്മർ ഫാൾ വിന്റെർ തുടർന്ന് കൊണ്ടേയിരിക്കും ......എന്ന സന്ദേശത്തോടെ കഥയവസാനിക്കുന്നു.
1960 തിൽ  കൊറിയയിൽ ജനിച്ച  ഡുക്  - സംവിധായകൻ കഥാകൃത്ത്‌ എഡിറ്റർ ചിത്രകാരൻ എല്ലാ നിലയിലും ലോക ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരനായിരുന്നു.
പ്രശസ്തമായ മറ്റു ചിത്രങ്ങൾ ....
‘ക്രോക്കൊഡൈല്‍ ‘വൈല്‍ഡ് അനില്‍മസ്’,. (Crocodile , Wild Animals1996)    ‘ബ്രിഡ്കേജ് ഇന്‍ (Birdcage 1998)’, ‘റിയല്‍ ഫിക്ഷന്‍’(Real Fiction 2000) ‘ത്രി അയേണ്‍’(3-Iron 2004), ‘ബ്രീത്ത്’(Breath,2007) ‘ഡ്രീം’ (Dream2008) പിയാത്ത,(Pietà2012 )

ദൂക് ഇന്ത്യയിൽ വന്നിരുന്നു ..... അദ്ദേഹത്തിൻറെ ഏറ്റവും നല്ല ചിത്രമായ പിയാത്ത കാണാൻ വലിയ തിരക്കായിരുന്നു പിയാതയെ കുറിച്ചും ദൂകിനെ കുറിച്ചും കൂടുതൽ അറിയാൻ ......

Thursday, May 2, 2013

നിതാകാത്തും ഈലാ വീലർ വിൽകൊക്സും ശ്രീ കുമാരൻ തമ്പിയും


അവരുടെ "Poems of Passion",  " Solitude" ലോക പ്രശസ്തമാണ്  1883 ലാണ് ഇത് പബ്ലിഷ് ചെയ്യുന്നത്  "The Worlds and I" എന്ന ആത്മകഥ മരിക്കുന്നതിന്റെ ഒരു വർഷം മുമ്പാണ് പ്രസിദ്ധീകരിച്ചത്. Best Loved Poems of the American People' എന്ന പേരില്‍ Hazel Felleman പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ Wheeler രുടെ  പതിനാലു  കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ കവിതകളില്‍ ഏറെ പ്രശസ്തമായ "Solitude"," The Winds of Fate" എക്കാലവും  ഓർമിക്കപ്പെടുന്നു."Solitude"ലൂടെ  എന്നെന്നും നിലനില്ക്കുന്ന വിസ്മയപ്രതിഭാസമായി എല്ല മാറി.
നിതാകാത്തും ഈലാ വീലർ വിൽകൊക്സും ശ്രീ കുമാരൻ തമ്പിയും

ഇന്നലെ എനിക്ക് ഒരു കത്ത് പൊസ്റ്റലായി കിട്ടി അയച്ചയാളുടെ പേരോ ലഭിക്കേണ്ടയാളുടെ പേരോ കവറിൽ എഴുതിയിട്ടുണ്ടായിരുന്നില്ല സ്ഥലപ്പേരും പോസ്റ്റ്‌ ബോക്സ്‌ നമ്പറും മാത്രം .

ഓഫീസ് തിരക്കായത് കൊണ്ട് പിന്നീട് വായിക്കാമെന്നു കരുതി കത്ത് പോക്കറ്റിൽ ഇട്ടു, ഓഫീസ് കഴിഞ്ഞു വീട്ടിലേക്കു പോകാൻ കാറിൽ കയറിയപ്പോഴാണ് കത്തിന്റെ കാര്യം ഓർമ്മ വന്നത്, ഞാൻ കവർ പൊട്ടിച്ചു, കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.

പ്രിയ സുഹൃത്തെ
ഇത് വായിക്കാൻ താങ്കൾക്ക് അറിയുമോ എന്നെനിക്കറിയില്ല, ഇത് ആരുടെ പോസ്റ്റ്‌ ബോക്സ്‌ ആണ്, ആർക്കാണ് ഈ കത്ത് ലഭിക്കുക എന്നൊന്നും  എനിക്കറിയില്ല,  ഒരു മലയാളിക്ക് കിട്ടട്ടെ എന്ന് ആശിച്ചു കൊണ്ട് എഴുതിയതാണ്, എന്റെ പേര് ശുകൂർ ഞാൻ ഇരുപത്തഞ്ചു  വർഷത്തോളമായി സൌദിയിൽ ജോലി ചെയ്തു വരികയായിരുന്നു, കഴിഞ്ഞ മാസം നിതാകാത് മൂലം എന്നെ സൗദി പോലിസ് പിടികൂടി രണ്ടു ദിവസം അവരുടെ കസ്ടടിയിൽ താമസിച്ചതിനു ശേഷം നേരെ എയർപൊർട്ടിലേക്കു  എന്നെ കൊണ്ട് വന്നു, എയർപോർട്ടിൽ എന്റെ കൂട്ടുകാരൻ വന്നു എന്റെ ബാഗും പഴയ ചില വസ്ത്രങ്ങളും എന്നെ ഏല്പിച്ചു. ഒരു വിധം ജീവൻ തിരിച്ചു കിട്ടിയത് പോലെ എനിക്ക് തോന്നി, കയ്യിൽ  ഒന്നുമില്ല, കൂട്ടുകാരൻ എയർപോർടിൽ എത്തിച്ചു തന്ന ഒരു ചെറിയ ബാഗ് മാത്രം. കൂട്ടുകാരനോട് ഞാൻ പറഞ്ഞു ഞാൻ നാട്ടിൽ എത്തുന്ന വിവരം നീ എന്റെ വീട്ടിൽ വിളിച്ചു പറയണം.

സുഹൃത്തെ, ഇത് പതിമൂന്നാമത്തെ തവണയാണ് ഞാൻ നാട്ടിലേക്ക് പോകുന്നത് കയ്യിൽ ഒരു പെട്ടിപോലും ഇല്ലാത്ത ആദ്യത്തെ യാത്ര, എന്നും പോകുമ്പോൾ ഞാൻ ബന്ധപ്പെട്ടവരെയൊക്കെ വിളിക്കാറുണ്ടായിരുന്നു, നാട്ടിൽ നിന്നും നീണ്ട ഒരു ലീസ്റ്റ് തന്നെ എനിക്ക് കിട്ടാറുണ്ടായിരുന്നു, ഇപ്രാവശ്യം അവർക്ക് ഒന്നും വാങ്ങാൻ കഴിഞ്ഞില്ലല്ലോ എന്ന പ്രയാസമായിരുന്നു മനസ്സ് നിറയെ, കയ്യിൽ പൈസയില്ലത്ത വിഷമവും,  സാരമില്ല നാട്ടിൽ എനിക്ക് കുറെ കൂട്ടുകാരും അളിയന്മാരും ജേഷ്ടനും അനുജനും ഉണ്ടല്ലോ അവരെ ഓർത്ത്‌  സമാധാനിച്ചു,  ഇതുവരെ വീട് നിർമിക്കാനും കാർ വാങ്ങാനും അവരെ ഒരു പാട് സഹായിച്ചതല്ലെ, അവരുടെ സഹായം തല്കാലം എനിക്ക് കിട്ടും അങ്ങിനെ ഞാൻ ആശ്വസിച്ചു.

കഴിഞ്ഞ വർഷം മൂത്ത അളിയന്റെ ഇന്നോവയിൽ ആയിരുന്നു പോയത് ഇപ്രാവശ്യം ചെറിയ അളിയന്റെ സ്വിഫ്റ്റ്ൽ പോകാം അവനു പ്രയാസാമാവേണ്ട മാത്രമല്ല സ്വിഫ്റ്റ്ന്റെ പകുതി പൈസ ഞാൻ കൊടുത്തതാണല്ലോ, ഈ മുഷിഞ്ഞ ഡ്രസ്സ്‌ മാറ്റാൻ ആദ്യം റെഡിമയ്ട് ഷോപ്പിൽ കൊണ്ട് പോകുക മൂത്ത  അളിയനായിരീക്കും അവർക്ക് ഈ ഡ്രസ്സ്‌ കാണുമ്പോൾ പ്രയാസമാവതിരുന്നാൽ മതിയായിരുന്നു.  ഇങ്ങനെ ഓരോന്നു ചിന്തിച്ചു ഞാൻ കാലീക്കറ്റ് ഐയർപോർട്ടിൽ എത്തി. എന്നെ കൂട്ടാൻ പതിവ് പോലെ വരുന്ന അളിയൻമാരെയും ജേഷ്ടനെയും അനുജനെയും ഭാര്യയേയും പ്രതീക്ഷിച്ചു പുറത്തിറങ്ങി.

കുറെ നേരം എയർ പോര്ട്ടിന് പുറത്ത് നിന്ന് ആരെയും കാണുന്നില്ലല്ലോ? ഇനി  കൂട്ടുകാരാൻ വിളിച്ചു പറയാൻ  മറന്നോ? സംശയിച്ചു നിൽക്കുന്നതിനിടയിലാണ്  ജീപ്പ് ഡ്രൈവർ അയല്വാസി നാസിർ എന്നെ  വിളിക്കുന്നത് പോകുകയല്ലേ ?

എവിടെ അളിയന്മാർ ഞാൻ ചോദിച്ചു ?
അവരൊന്നും വന്നിട്ടില്ല നിങ്ങളുടെ ഭാര്യ എന്നെ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ ജീപുമായി പോന്നു. അവർ പറഞ്ഞത് "ഇനി നീ എന്നും ഇവിടെ തന്നെയുണ്ടാവുമല്ലോ പിന്നെ എന്തിനാ കൂട്ടാൻ പോകുന്നത്," അനുജൻ പറഞ്ഞത്  "അവനു വഴി അറിയാമല്ലോ ഒറ്റയ്ക്ക് ഇങ്ങ് വന്നു കൊള്ളും"

ഞാൻ  ഓർത്തു മുമ്പ് ഞാൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ അളിയന്മാരുടെയും ജേഷ്ടന്റെയും പെങ്ങന്മാരുടെയും ബഹളമായിരുന്നു.  അളിയന്റെ ഇനോവയിൽ കയറണോ അതോ അനുജന്റെ സ്വിഫ്റ്റിൽ കയറണോ അവർ തമ്മിൽ പിടിയും വലിയുമായിരുന്നു പെട്ടി പിടിക്കാൻ കൂട്ടുകാരും. നിതാകാതിന്റെ ഫലമായി വെറും കയ്യോടെ വരുന്ന കാര്യം അവർ മനസ്സിലാക്കി കാണും.

സുഹൃത്തെ, ഞാൻ  വീട്ടിൽ എത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ഞാൻ നാട്ടിൽ എത്തിയാൽ  എന്റെ പിന്നാലെ കൂടാറുള്ള രാഷ്ട്രീയക്കാരെയും പള്ളി പ്പിരിവുകാരെയും ആരെയും കാണാനില്ല, സ്വന്തം ഭാര്യക്ക് പോലും പഴയ ഒരു ഉണര്വ് ഇല്ലാത്തത് പോലെ, ആവശ്യത്തിലധികം ഷുഗറും പ്രഷറും നരച്ച മുടിയും  അവർക്ക് പോലും ഒരു അധികപ്പറ്റായത് പോലെ, നിതകാത് മൂലം വിസ നിഷേധിച്ചത് സൗദിയാണങ്കിലും  ഇകാമ നഷ്ടപ്പെട്ടത് ശരിക്കും നാട്ടിൽ  നിന്നാണ് എന്ന് തോന്നി.

സുഹൃത്തെ, ഇത് താങ്കൾക്കു  ഞാൻ എഴുതിയത് എന്റെ വിഷമം  താങ്കളെ അറിയിക്കാനല്ല  എനിക്ക് ഇതിൽ  ഒരു പ്രയാസവുമില്ല, ഞാൻ ഇപ്പോഴും സന്തോഷവാനാണ്. ലോകം  ഇതാണ്  എന്ന് താങ്കളെ  അറിയിക്കാൻ  വേണ്ടി മാത്രമാണ്. പറ്റുമെങ്കിൽ മറ്റു സുഹൃത്തുക്കൾക്കും ഈ സന്ദേശം എത്തിച്ചു കൊടുക്കുക. കത്ത് വായിച്ചു കഴിഞ്ഞു ഒരു നെടുവീർപ്പോടെ ഞാൻ അൽപനേരം കാറിൽ ഇരുന്നു, റേഡിയോ ഓണ്‍ ചെയ്തു.

റേഡിയോയിൽ  രമേഷിന്റെ ശബ്ദം ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത് കടൽ എന്ന ചിത്രത്തിൽ ജാനകിയമ്മ ഈണം പകർന്ന ശ്രീ കുമാരാൻ തമ്പിയുടെ മനോഹരമായവരികളാണ് , ഈ ഗാനത്തെ പറ്റിയുള്ള വിശേഷണം അവതാരകൻ പറഞ്ഞിട്ടും പറഞ്ഞിട്ടും നിർത്തുന്നില്ല ഒപ്പം ഇത് കേട്ട ചില ശ്രോതാക്കളും  ഒടുവിൽ ഗാനം പ്ലേ ചെയ്തു.

"ചിരിക്കുമ്പോൾ  കൂടെ  ചിരിക്കാൻ  ആയിരം  പേര്  വരും
കരയുമ്പോൾ  കൂടെ  കരയാൻ  നിൻ നിഴൽ  മാത്രം  വരും
നിൻ നിഴൽ  മാത്രം  വരും" .......

ഈ ഗാനവും മുകളിലെ കുറിപ്പും വായിച്ചപ്പോൾ  അമേരിക്കൻ കവിയത്രി Ella Wheeler Wilcox നെ നേരിൽ കാണുമ്പോലെ എനിക്ക് തോന്നി അവർ നേരിട്ട് എന്റെ കാതിൽ അവരുടെ ചിന്തകൾ പങ്കു വെക്കുകയാണോ എന്ന് തോന്നി.  അവരുടെ  " Solitude"ലെ  വരികൾ എന്റെ മനസ്സിലേക്ക്  ഓടിയെത്തി ...എത്ര അർത്ഥവത്തായ വരികളായിരുന്നു അവരുടെത്

"ചിരിച്ചാല്‍ ലോകം നിങ്ങളോടൊപ്പം ചിരിക്കും.
കരഞ്ഞാല്‍ നിങ്ങള്‍ ഒറ്റയ്ക്ക് കരയും

"Laugh, and the world laughs with you;
Weep, and you weep alone".


സന്തോഷത്തിന്റെ ആഴം അവർ അളക്കും
ദുഖത്തിൽ നിന്നോരംശവും അവർക്കു വേണ്ട
സന്തോഷത്തിൽ പങ്കു ചേരാൻ ഒത്തിരി പേരെ കാണാം
ദുഖത്തിൽ അവർ പങ്കു ചേരില്ല
നിങ്ങളോടോത്തു അവർ വീഞ്ഞ്കുടിക്കും അതിനവർക്ക്  മടിയില്ല
കയ്പ്പ് നീര് കുടിക്കാൻ അവരോപ്പമുണ്ടാവില്ല  അത് സ്വന്തം കുടിച്ചു തന്നെ തീർക്കണം
സന്തോഷ വേളയിൽ നിങ്ങളുടെ തീന്മേഷകളിൽ ആളുകൾ നിറയും
പട്ടിണിയിൽ ഒരാളെയും കൂടെ കാണില്ല
വിജയിക്കൂ, നല്കൂ. ജീവിക്കാന്‍ ഇതു നിങ്ങളെ സഹായിക്കും.
മരിക്കാന്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല...


They want full measure of all your pleasure
But they do not need your woe
Be glad, and your friends are many
Be sad, and you lose them all
There are none to decline your nectared wine
But alone you must drink life's gall
Feast, and your halls are crowded
Fast, and the world goes ബൈ
Succeed and give, and it helps you live
But no man can help you die


ജീവിതം ഒരു ഗാനം പോലെ ഒഴുകുമ്പോള്‍
സന്തോഷമായിരിക്കുവാന്‍ അത് ധാരാളമാണ്
എന്നാല്‍, എല്ലാ കാര്യങ്ങളും തലകീഴായി മാറുമ്പോൾ
ചിരിക്കുവാന്‍ കഴിയുന്നവനായിരിക്കണം അതാണ്‌ ഏറ്റവും വലിയ സമ്പത്ത്

It is easy enough to be pleasant,
When life flows by like a song,
But the man worth while is one who will smile,
When everything goes dead wrong.


ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്റെ യഥാർത്ഥ അവസ്ഥയല്ലേ അവർ ശരിക്കും ഇവിടെ വരച്ചിട്ടിരിക്കുന്നത് . സന്തോഷം ലഭിക്കുമ്പോൾ കൂടെ കൂടാൻ ഒരു പാട് പേരുണ്ടാവും, ദുഖത്തിൽ പങ്കു ചേരാൻ വളരെ കുറച്ചു പേരും, ഇത് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ പറ്റുന്നവരും  അനുഭവിച്ചു അറിയുന്നവരുമാണ് നമ്മൾ പ്രവാസികൾ, പ്രവാസികളായ നമ്മുടെ വിഷയത്തിൽ   ഇടപെടാൻ ഒട്ടും സമയം കാണാത്തവരായി നാം മാറിക്കൊണ്ടിരിക്കുന്നു, ഫാസ് ബുക്ക്‌ പോലുള്ള സോഷ്യൽ മീഡിയകൾ ഇതിന്റെ ആഴം കുറക്കുകയും കൂട്ടുകയും ചെയ്യുന്നു എന്നത് ഇക്കാലത്തെ ഒരു പ്രത്യേകതയാണ്.

"ചിരിക്കുമ്പോൾ  കൂടെ  ചിരിക്കാൻ  ആയിരം  പേര്  വരും
കരയുമ്പോൾ  കൂടെ  കരയാൻ  നിൻ നിഴൽ  മാത്രം  വരും
നിൻ നിഴൽ  മാത്രം  വരും" .....
പാട്ട് മനോഹരമാണ് വരികൾ മനോഹരമാണ് എന്നൊക്കെ ഒരു പാട് പുകഴ്ത്തി മലയാളികൾ നടക്കുമ്പോഴും ഇതിനൊരു മാറ്റത്തെ പറ്റി  സോഷ്യൽ മീഡിയകൾ വൻ സ്വാധീനം ലഭിച്ച ഇക്കാലത്തു പോലും നാം ചിന്തിക്കുന്നില്ല എന്നതാണ് സത്യം,  പലപ്പോഴും ഈ പറഞ്ഞതിൽ നിന്നും ഒരു പടി കൂടെ മുന്നിലാണ് പല മലയാളികളും,  ഇതിൽ നിന്നും വിപരീതമായി പ്രവർത്തിക്കുന്ന നല്ലവരായ ഒരു പാട് പേരുണ്ട് അവർക്കു നമുക്ക് നന്മകൾ നേരാം. പ്രവാസികൾ അല്പം കൂടി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

 -------------------------------------------------------------------------------------
Ella Wheeler Wilcox നെ പറ്റി അല്പം
ചെറുപ്പം മുതലേ കവിതകൾ എഴുതിയ Ella Wheeler Wilcox  അമേരിക്കൻ ജനതയ്ക്ക്  ഏറ്റവും ഇഷ്ടപ്പെട്ട കവിയത്രിയായിരുന്നു. Marcus H. Wheelerന്റെയും Sarah Pratt Wheelerന്റെയും മകളായി 1850 തിൽ വിസ്കോൻസിലെ  Janesvilleയിൽ കർഷക കുടുംബത്തിലാണ് wheeler  ജനിക്കുന്നത്. കവിതകൾ  മാത്രമല്ല നല്ല നല്ല ഒരു പാട് ലേഖനങ്ങളും Ella എഴുതിയിട്ടുണ്ട്  The Heart of New Thought അതിൽ പ്രസിദ്ധമായിരുന്നു പതിനാലു വയസ്സ് ആകുമ്പോഴേക്കും അവരുടെ അനേകം കൃതികൾ ‘New York Mercury’. പ്രസിദ്ധീകരിച്ചു.

അവരുടെ "Poems of Passion",  " Solitude" ലോക പ്രശസ്തമാണ്  1883 ലാണ് ഇത് പബ്ലിഷ് ചെയ്യുന്നത്  "The Worlds and I" എന്ന ആത്മകഥ മരിക്കുന്നതിന്റെ ഒരു വര്ഷം മുമ്പാണ് പ്രസിദ്ധീകരിച്ചത് . Best Loved Poems of the American People' എന്ന പേരില്‍ Hazel Felleman പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ Wheeler രുടെ  പതിനാലു  കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ കവിതകളില ഏറെ പ്രശസ്തമായ "Solitude",  "The Winds of Fate" എക്കാലവും  ഓര്മിക്കപ്പെടുന്നു. "Solitude", ലൂടെ  എന്നെന്നും നിലനില്ക്കുന്ന വിസ്മയപ്രതിഭാസമായി എല്ല മാറി. അനിതരസാധാരണമായ കവിത്വശക്തിയും പ്രതിഭാപ്രകര്‍ഷവും 150 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  അല്പം പോലും നിറം മങ്ങിയിട്ടില്ല എന്ന് തന്നെ പറയാം ...
എന്നും  ഓർക്കാൻ  പറ്റിയ  കുറെ സ്വര്‍ണ്ണ വരികൾ നല്കി  1919 ഒക്ടോബർ 30 തിനു  അവർ ഈ മണ്ണിൽ നിന്നും യാത്രയായി .


ഒറ്റ നോട്ടത്തിൽ
1850 തിൽ ജനിച്ചു
1864 ൽ ‘New York Mercury’ പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചു
1883 മാസ്റ്റർ പീസായ " Solitude", "Poems of Passion " പബ്ലിഷ് ചെയ്തു
1884  മെയ്‌ 1 Robert Wilcox മായി വിവാഹം
1916 Robert Wilcox മരിച്ചു
1919 തിൽ 69 മത്തെ വയസ്സിൽ Ella Wheeler Wilcox ഈ മണ്ണിൽ നിന്നും യാത്രയായി .

പ്രസിദ്ധമായ പുസ്തകങ്ങൾ
The Heart of New Thought,
The Worlds and I

പ്രധാന കവിതകൾ
    "It Might Have Been"
    A Baby In The House
    A Fable
    A Fallen Leaf
    A Fatal Impress
    A Fisherman's Baby
    A Girl's Autumn Reverie
    A Glass Of Wine
    A Golden Day
    A Grey Mood
    A Holiday
    A Leaf
    A Lovers' Quarrel
    A Maiden To Her Mirror



Monday, January 21, 2013

കാലത്തിന്റെ കണ്ണുനീര്‍

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ഏത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ  വേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ ജനാലയിലൂടെ പൂന്തോട്ടത്തിലേക്ക് നോക്കി. തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് അയാള്‍ കണ്ടു, അഴുകിക്കീറിയ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്.............
അറിയപ്പെട്ട അറബ് എഴുത്തുകാരില്‍ ഒരാളായിരുന്ന മുസ്തഫാ ലുത്ഫി മന്‍ഫലൂതിയുടെ "അബ്രത് അല്‍ ദഹര്‍"
എന്ന കഥ മലയാളീകരിച്ഛത്

കാലത്തിന്റെ  കണ്ണുനീര്‍
ഒരാള്‍ പച്ചപ്പുകള്‍ നിറഞ്ഞ തന്റെ തോട്ടത്തിന്റെ നടുവില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ചു, അതില്‍ നക്ഷത്ര രശ്മികള്‍ തട്ടി മിന്നിത്തിളങ്ങുന്ന ആകാശം മുട്ടി നില്‍ക്കുന്ന ഗോപുരം പടുത്തുയര്‍ത്തി, ആ ഗോപുരം ദൂരെ നിന്ന് നോക്കിയാല്‍ ജുസാ നക്ഷത്രത്തിന്റെ ചെവിയില്‍  തൂക്കിയിട്ട  കമ്മലാണെന്നു തോന്നും, നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന  ഗോപുരത്തിന്റെ മുകള്‍ഭാഗം ആകാശത്തെ സ്പര്‍ശിച്ചിരിക്കുന്നു. കൊട്ടാരത്തിലെ ഓരോ തൂണുകളും മുറികളും ചുമരുകളും മേല്‍തട്ടും കൃത്യമായും പ്രക്രുത്യലഭ്യമായ ചായങ്ങളുപയോഗിച്ചു വരച്ചിരിക്കുന്നു. ഓരോ വരകളും പൂര്‍ണമാണ്, ഭംഗിയുള്ള ചുവര്‍ ചിത്രങ്ങള്‍. പൂമുഖവാതിലിലൂടെ കൊട്ടാരത്തിനുള്ളിലേക്ക്  പ്രവേശിക്കുന്നവര്‍ വിവിധ നിറത്തിലുള്ള പൂവുകള്‍ നിറഞ്ഞ ഉദ്യാനത്തില്‍ നിന്നും ചെന്നായ്ക്കളും പുലികളും വിഹരിക്കുന്ന വന്യ മൃഗങ്ങള്‍ നിറഞ്ഞ ഇരുണ്ട കാടുകളിലേക്ക് പ്രവേശിക്കുകയാണോ എന്നു തോന്നും, ചിലയിടങ്ങളില്‍ പുല്ലുകളും മാന്‍ പേടകളും  നിറഞ്ഞ കളി സ്ഥലമായി അനുഭവപ്പെടും, അത്രയും മനോഹരമാണ് ഓരോ വരകളും. വിശാലമായ മുറ്റത്തു ഗോളാകൃതിയില്‍  മാര്‍ബിളുകള്‍ കൊണ്ടൊരു ജലസംഭരണി നിര്‍മിച്ചിരിക്കുന്നു, അതില്‍ ന്യത്തം വയ്ക്കുന്ന ജലധാരകളും, ഉറയില്‍ നിന്നും ഊരിയെടുത്ത വാള്  പോലെ, തൊടുത്ത്  വിടുന്ന അമ്പു പോലെ  വെട്ടിത്തിളങ്ങുന്നു ആ ജലധാരകൾ, ജലധാര നിര്‍മിച്ച ജലസംഭരണിക്ക് ചുറ്റും വിവിധ തരത്തിലുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. വെള്ളം മുകളിലേക്ക് പോകുമ്പോള്‍ അതില്‍വീശിയെത്തുന്ന കാറ്റില്‍  മരത്തിന്റെ ഇലകളും  കായ്കനികള്‍ നിറഞ്ഞ ചെടികളും  പൂക്കളും  നൃത്തം ചെയ്യുന്നു. ഇത് കാണുമ്പോള്‍ മരച്ചില്ലയിലുള്ള പക്ഷികള്‍ ഈണത്തില്‍  രാഗങ്ങള്‍ പൊഴിച്ചു ആനന്ദ നൃത്തമാടുന്നു.  

നയന സുഖമേകുന്ന ഈ ഉദ്യാനത്തില്‍ മാര്‍ബിളിലും സ്പടികത്തിലും പണിതീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന ശില്പങ്ങളും, നിറയെ ചാര് കസേരകളും പ്രതിമകളും, സ്വര്‍ണത്തില്‍ തീര്‍ത്ത തലയിണകളും ഇരിപ്പിടങ്ങളും നിര്‍മിച്ചിരിക്കുന്നു,  കൊട്ടാരത്തിന്റെ മറ്റൊരു ഭാഗത്ത്  പുള്ളിപ്പുലികളും സിംഹങ്ങളും മറ്റു വന്യ മൃഗങ്ങളും താമസിക്കുന്ന കൂടുകള്‍ കാണാം, പരുന്തിനേയും പ്രാവിനെയും  മറ്റു പക്ഷികളെയും അവിടെ വളര്‍ത്തുന്നു.   ഓരോ ഭാഗങ്ങളിലായി വിലയേറിയ കുതിരകളും കുതിരവണ്ടിയും കാളവണ്ടിയും അലങ്കാരത്തിനായി വച്ചിരിക്കുന്നു, രുചിയേറിയ ഭക്ഷണങ്ങളും സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രങ്ങളും കോപ്പകളും ആയിരക്കണക്കിന് വേലക്കാരികളും സ്വര്‍ഗത്തില്‍ പറയപ്പെട്ടത് പോലെയുള്ള ചെറിയ കുട്ടികളും ആ കൊട്ടാര റൂമുകളിലുണ്ട്..

അതി ശൈത്യമായ  കൂരിരിരുട്ടുള്ള ഒരു രാത്രി കൊട്ടാരത്തിന്റെ ഉടമസ്ഥന്‍ തന്റെ കിടപ്പ് മുറിയിലെ  വിരിപ്പില്‍ നിന്നും ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കി. പല്ലുകള്‍ നഷ്ടപ്പെട്ട കറുത്ത കാപ്പിരിയായ വേലക്കാരന്‍ ബിലാലിനെ അല്ലാതെ വേറെയാരെയും ചുറ്റും കാണുന്നില്ല, താന്‍ വളര്‍ത്തിയ കാപ്പിരിയായ ബിലാലിനോട് അദ്ദേഹം പറഞ്ഞു, ബിലാല്‍ അല്പം വെള്ളം തരൂ, ബിലാലിന്റെ മടിയില്‍ തല ചായ്ച്ചു അയാള്‍ വെള്ളം കുടിച്ചു, വെള്ളം കുടിച്ചപ്പോള്‍ നാവിന്റെ കെട്ടൊന്നു അഴിഞ്ഞത് പോലെ അയാള്‍ക്ക് തോന്നി.
ബിലാല്‍, രാത്രിയുടെ ഏതു യാമത്തിലാണ്  നാമിപ്പോള്‍ ?
ബിലാല്‍ പറഞ്ഞു : യജമാനാ രാത്രിയുടെ അന്ത്യ യാമത്തിലാണ്  നാമിപ്പോള്‍
നിന്റെ യജമാനത്തി എവിടെ ബിലാല്‍ ? അവള്‍ പുറത്തു പോയിതിരിച്ചു വന്നിട്ടില്ല
ഇത്ര സമയമായിട്ടും അവള്‍ തിരിച്ചു വന്നിട്ടില്ലേ ? ഇല്ല
അയാള്‍  നീണ്ട ഒരു നെടുവീര്‍പോടെ ഗാഡമായി ശ്വസിച്ചു കൊണ്ട് പറഞ്ഞു, ഞാന്‍ ഒരു രോഗിയാണെന്നും എന്നെ ശുശ്രൂഷിക്കാന്‍ ഉറക്കമൊഴിഞ്ഞു ഒരാള്‍ വേണമെന്നും ഈ കൊട്ടാരവാസികളില്‍ അവളേക്കാള്‍ അതിനര്‍ഹരായി മറ്റാരും ഇല്ലന്നും അവള്‍ക്കു നന്നായി അറിയാം, ജീവിതത്തിന്റെ മുഴുവന്‍ സമയങ്ങളിലും അവള്‍  ഉരുവിടാറുള്ള കരാര്‍ എവിടെ പോയി? ഇനി ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചു വരില്ലെന്ന് അവള്‍ മനസ്സിലാക്കിയോ? ഞാന്‍ അവള്‍ക്കു ഒരു ഭാരമായോ? എന്റെ ഈ കിടപ്പ് അവളെ മടുപ്പിച്ചൊ? ഓരോ രാത്രികളിലും ജീവിതാസ്വാദനങ്ങളും തേടി അവള്‍ എന്നില്‍ നിന്നും ഓടി മറയുന്നു. ആഹ് !!!  ജിവിതം എത്ര ദൂരം  ... മരണം ഒരു പാട് അകലെയാണോ... !!!!

നാവുകള്‍ തളരുന്നത് വരെ  അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു, ശരീരം ചുട്ടു  പൊള്ളാന്‍ തുടങ്ങി, പാത്രത്തിലെ വെള്ളം തിളക്കുന്നത് പോലെ ശരീരം തിളച്ചു മറിയാന്‍ തുടങ്ങി, വിരിപ്പിലേക്ക് മറിഞ്ഞുവീണു മരണത്തിന്റെ കയ്പ്പ് നീര്‍ അയാള്‍ ഇറക്കി ക്കൊണ്ടേയിരുന്നു.

കുറച്ചു കഴിഞ്ഞു  രണ്ടാമതും മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു  ചുറ്റിലും നോക്കി  അടുത്തു നില്‍ക്കുന്ന ബിലാലിനോടയാള്‍ ചോദിച്ചു. ബിലാല്‍ നിന്റെ യജമാനത്തി എവിടെ പോയെന്നു നിനക്കറിയുമോ?
യജമാനാ അവളെ പ്രതീക്ഷിക്കാതിരിക്കുന്നതാണ്  നിങ്ങള്‍ക്കു നല്ലത്, നിങ്ങളില്‍ നിന്നും അകന്നു പോയതില്‍ നിങ്ങള്‍ അവളെ ആക്ഷേപിക്കാതിരിക്കുക, അവള്‍ക്കു ചില കടങ്ങളുണ്ട് അത് വീട്ടാന്‍ വേണ്ടിയാണ് അവള്‍ എല്ലാ രാത്രികളിലും പുറത്ത് പോകുന്നത്. അവള്‍ക്ക് ഇങ്ങനെ ഒരു കടമുള്ളത് ഇന്ന് വരെ ഞാന്‍ അറിഞ്ഞില്ലല്ലോ? എപ്പോഴാണ് ഒരു കടക്കാരന്‍ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ കടം വീട്ടാന്‍ തുടങ്ങിയത് ? അത് നിര്‍വഹിച്ചു കൊടുക്കാന്‍ ഇവിടെ അവള്‍ക്കാരുമില്ലന്നായൊ? അവള്‍ തന്നെ അതിനുവേണ്ടി പോകേണ്ടതുണ്ടോ? പൂര്‍ണമായി ഒരു വര്‍ഷം ഇങ്ങനെ പോയിട്ടും അവളുടെ കടം വീട്ടി തീര്‍ന്നില്ലേ?

ബിലാല്‍ പറഞ്ഞു യജമാനാ അവളുടെയും കടക്കാരന്റെയും ഇടയില്‍ വ്യക്തമായ ഒരു  രേഖയും കരാറുമുണ്ട്,  കടം അവളില്‍ നിന്നും ഓരോ രാത്രി ഓരോ ഓഹരിയായി വാങ്ങുമെന്നും, അവളുടെ കൈകൊണ്ടു തന്നെയാകണമെന്നും കരാര്‍ പൂര്‍ത്തികരിക്കേണ്ട സമയം രാത്രിയുടെ അന്ത്യ യാമങ്ങളിലായിരിക്കണമെന്നുമാണ്. അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു "ഈ കടത്തെയും  അതിലെ കരാറിനെക്കാളും അത്ഭുതം നിറഞ്ഞ മറ്റൊരു കാര്യത്തെപറ്റി എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് വരെ കേട്ടിട്ടില്ല, ആരാണ് ആ കടക്കാരന്‍" ? ബിലാല്‍ പറഞ്ഞു "താങ്കള്‍ തന്നെയാണ് ആ കടക്കാരന്‍".

യജമാനന്‍ ബിലാലിനെ ഒന്ന് നോക്കി, ബിലാല്‍ നീ എന്നെ പരിഹസിക്കുകയാണോ അതോ പിച്ചും പിഴയും പറയുകയാണോ ? യജമാനാ, ഞാന്‍ താങ്കളെ ഒരിക്കലും പരിഹസിക്കുകയില്ല അതിനെനിക്ക് കഴിയില്ല, ഞാന്‍ പറയുന്നത് പിച്ചും പിഴയും അല്ല, യജമാനത്തി താങ്കളില്‍ നിന്നും ഒരു പാട്  പ്രതീക്ഷിച്ച രാവുകളുണ്ടായിരുന്നു താങ്കളുമായി സുഖം പങ്കിടുവാന്‍ ഒരുപാടാഗ്രഹിച്ച തണുത്ത് വിറച്ച രാത്രികള്‍.. അന്ന് അവള്‍ കിടന്നിരുന്നത് നിങ്ങള്‍ കിടക്കുന്ന ഇതേ കട്ടിലിലായിരുന്നു. നിങ്ങള്‍ അവളെ ഈ കട്ടിലില്‍ തനിച്ചാക്കി മദ്യശാപ്പുകളിലും മധുശാലകളിലും പോയി നിങ്ങളുടെ സമ്പത്ത് വാരിവിതറി, കോപ്പകള്‍ കൂട്ടിയുരച്ച് നിങ്ങളുടെ വികാരങ്ങളും  ആഗ്രഹങ്ങളും തീര്‍ത്ത ഇത് പോലെയുള്ള ദീര്‍ഘമായ രാത്രികളെ താങ്കള്‍ ഓര്‍ക്കുന്നില്ലേ, താങ്കള്‍ അന്ന് കവര്‍ന്നെടുത്ത ആ രാത്രികള്‍ ഇന്ന് അവള്‍ക്കു കടമായി മാറിയിരിക്കുന്നു, അവള്‍ക്കുനഷ്ടപ്പെട്ട ഓരോ രാത്രികളും ഓരോന്നായി അവള്‍ തിരിച്ചു വാങ്ങുകയാണ്. ഒരു ഒരു പാവം യുവാവിനെ ബന്ധസ്തനാക്കി അയാളുടെ ഭാര്യയെ കവര്‍ന്ന ആ രാത്രികള്‍ താങ്കള്‍ ഓര്‍ക്കുന്നില്ലേ. ഇന്ന് അയാള്‍ താങ്കളുടെ ഭാര്യയെ കവര്‍ന്നു കടം തീര്‍ക്കുകയാണ്, ശരിക്കും നീതിയുക്തമായ രീതിയില്‍ തന്നെയാണ് താങ്കളില്‍നിന്നും കടങ്ങള്‍ തിരിച്ചു വാങ്ങുന്നത് .

നിര്‍ത്തൂ ബിലാല്‍, എനിക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ് താങ്കളുടെ വാക്കുകള്‍, ബിലാല്‍ നീ എന്റെ മകനെ വിളിക്കൂ,  താങ്കള്‍ പറഞ്ഞു വിട്ട സ്ഥലത്ത് നിന്നും മകന്‍ ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഞാന്‍ എവിടെയും അവനെ പറഞ്ഞയച്ചതായി ഓര്‍ക്കുന്നില്ലല്ലോ? അവന്‍ എവിടെ പോയി? അവന്‍ മധുശാലയിലെ മദ്യക്കോപ്പകള്‍ക്കിടയിലാണ്, ദാഹം തീര്‍ന്നാലല്ലാതെ അവന്‍ തിരിച്ചു വരില്ല,  ദാഹം തീര്‍ന്നാല്‍ അവനു തനിച്ചു തിരിച്ചു വരാനും കഴിയില്ല, ചീത്ത കൂട്ടുകാരില്‍ നിന്നും മകനെ നിങ്ങള്‍ അകറ്റണമെന്ന് പല തവണ ഞാന്‍ യജമാനനോട് പറഞ്ഞിരുന്നു, അന്നൊക്കെ താങ്കള്‍ എന്നില്‍ നിന്നും മുഖം തിരിച്ചു, അമിത സ്വാതന്ത്ര്യം നല്‍കി, അവനെ പഠിപ്പിക്കാന്‍ സംസ്കാരസമ്പന്നനാക്കാന്‍ ഞാന്‍ നിങ്ങളോട് ഒരുപാട് പറഞ്ഞിരുന്നു. അന്ന് നിങ്ങള്‍ പറഞ്ഞത് "പഠിക്കേണ്ടത് അത് കൊണ്ട് ജോലി ചെയ്തു സമ്പാദിക്കേണ്ടവരാണ്, എന്റെ മകന് അതിന്റെ ആവശ്യമില്ല, ഇഷ്ടം പോലെ ഞാന്‍ അവനു വേണ്ടി കരുതി വെച്ചിട്ടുണ്ട്". അത് കൊണ്ട് നിങ്ങളാണ്  അവനെ ഈ രാത്രി  മധുശാലയിലേക്ക്  പറഞ്ഞയച്ചത്, നിങ്ങള്‍ക്ക് അവനാവശ്യമായ ഈ സമയത്ത് അവനെ നിങ്ങളില്‍ നിന്നും അകറ്റിയത് താങ്കള്‍ തന്നെയാണ്.

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന എത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ ശരീരവേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ പൂന്തോട്ടത്തിലേക്ക് നോക്കി. അദ്ദേഹം തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് കണ്ടു, അഴുകിക്കീറിയ വസ്തരമാണ് അവര്‍ ധരിച്ചിരിക്കുന്നത്, കാര്‍മേഘത്തിനിടയില്‍  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നത് പോലെ അവളുടെ മനസ്സിലെ സൗഭാഗ്യം പ്രതിഫലിക്കുന്നതായി അയാള്‍ കണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുക്കയോ  കുത്ത് വാക്കുകള്‍  പറയുകയോ ചെയ്യുന്നില്ല, എന്തൊരു സ്നേഹം, എന്തൊരു വിനയം എല്ലാം അയാള്‍ നോക്കിക്കണ്ടു, അവര്‍ രണ്ടു പേരും ദുഖത്തെകുറിച്ചു ആവലാതി പെടുകയോ അവര്‍ക്ക് ലഭിക്കാത്ത സമ്പത്തിനെ പറ്റി ആകുലപ്പെടുകയോ ചെയ്യുന്നില്ല, വളരെ ഉന്മേഷവാന്മാരായി അവിടെ ഇരിക്കൂന്നു, ദൈവം അവര്‍ക്ക് നല്‍കിയ പരുക്കന്‍ വസ്ത്രങ്ങളിലും ഭക്ഷണത്തിലും അവര്‍ സന്തോഷിക്കുന്നു, അവര്‍ രണ്ടു പേരും ഈ കൊട്ടാരത്തിലേക്ക് വിഷമത്തോടെ നോക്കുന്നില്ല അതിനു വേണ്ടി കൊതിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല, രണ്ടു പേരുടെയും സംസാരം അദ്ദേഹം ചെവിയോര്‍ത്തു.

തോട്ടക്കാരന്‍ തന്റെ ഭാര്യയോട് പറഞ്ഞു "ആ വഞ്ചകിയായ സ്ത്രീ അടക്കം എനിക്കീ കൊട്ടാരവും അതിലെ പാത്രങ്ങളും ഉദ്യാനങ്ങളും എല്ലാ വസ്തുക്കളും ദാനമായി തന്നാലും ദൈവത്തെ സത്യം അതില്‍ താമസിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം എതങ്കിലും തായ് വരയിലോ കുന്നിന്‍ മുകളിലോ താമസിക്കുന്നതാണ് , ഈ മനുഷ്യന്‍ ദുഖിക്കുന്നതും വ്യസനിക്കുന്നതും കാണുന്നില്ലേ". ഭാര്യ പറഞ്ഞു "ശരിയാണ്  യജമാനത്തിയില്‍ നിന്നും നമ്മുടെ യജമാനന്‍ രക്ഷപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല ഒരു വര്‍ഷമായി അദ്ദേഹം ഇങ്ങനെ കഴിയുന്നു, അദ്ദേഹത്തിന്റെ  ബലഹീനത അധികരിക്കുകയല്ലാതെ കുറയുന്നില്ല". തോട്ടക്കാരന്‍ "ചികിത്സിക്കുന്ന കൊട്ടാരവൈദ്യര്‍  പോലും അദ്ദേഹത്തെ കൈഒഴിഞ്ഞിരിക്കുന്നു, അദ്ദേഹത്തിനു ഇനി നിരാശ മാത്രമേ ബാക്കിയുള്ളൂ, അതില്‍ അത്ഭുതമില്ല, കാരണം അദ്ദേഹം തന്നെയാണ്‌ അദ്ദേഹത്തെ ചതിച്ചത്". ഭാര്യ "എത്ര ദൌര്‍ഭാഗ്യകരം അല്ലെ  വലിയൊരു പരീക്ഷണം തന്നെ" തോട്ടക്കാരന്‍  "അദ്ദേഹത്തിന്റെ സമ്പത്തും പ്രതാപവും അന്തസ്സും അയാളെ വഞ്ചിച്ചു  ശാന്തിക്കും സമാധാനത്തിനുംവേണ്ടി കാലത്തോട് കരാര്‍ ചെയ്യാമെന്ന് അയാള്‍ കരുതി  സ്വന്തത്തെ പറ്റി അയാള്‍  ചിന്തിച്ചില്ല, ഇപ്പോള്‍ ഇതാ കുഴിയില്‍ വീണിരിക്കുന്നു". തോട്ടക്കാരന്റെ മടിയില്‍ ചേര്‍ന്നിരുന്നുകൊണ്ട് ഭാര്യ ചോദിച്ചു "അപ്പോള്‍ അദ്ദേഹത്തിന്റെ കാല ശേഷം ആ കൊട്ടാരത്തിന്റെ അവസ്ഥ എന്തായിരിക്കും" തോട്ടക്കാരന്റെ മറുപടി അയാളുടെ മക്കള്‍ക്ക്‌ ലഭിക്കും. അപ്പോള്‍ ഭാര്യ പറഞ്ഞു "അല്ല ഞാന്‍ അറിഞ്ഞത് അങ്ങിനെയല്ല ഞാന്‍ അറിഞ്ഞത് യജമാനത്തിയുടെ കൂട്ടുകാരനായിരിക്കുമെന്നാണ് അവര്‍ തമ്മില്‍ വിവാഹാലോചന വരെ നടന്നു കഴിഞ്ഞു, ഇയാളുടെ മരണ ശേഷം അദ്ദേഹമായിരിക്കും അവളുടെ  ഭര്‍ത്താവ് .

ഇത്രയും കേള്‍ക്കുമ്പോഴേക്കും അയാളുടെ  മനസ്സ് തകര്‍ന്നു, കസേരയില്‍ നിന്നും താഴെ വീണു അയാള്‍ പറഞ്ഞു എന്റെ ജീവിതത്തിലെ ദൌര്‍ഭാഗ്യത്തെ പറ്റി ഞാന്‍ സാക്ഷിയായി നില്‍ക്കുന്നു, അയാള്‍ ബോധക്ഷയനായി .. കുറച്ചു കഴിഞ്ഞു അദ്ദേഹം വീണ്ടും  കണ്ണ് തുറന്നു, അപ്പോള്‍  അദ്ദേഹം കണ്ട കാഴ്ച  അയാളുടെ മനസ്സ് തകര്‍ക്കുന്നതായിരുന്നു. കൊട്ടാരത്തിലെ യുവതികളുമായി ഉല്ലസിച്ചു കൊണ്ട് തന്റെ മകന്‍ തന്റെ മുമ്പില്‍ നില്‍ക്കുന്നു, തന്റെ ഭാര്യ കൊട്ടാരത്തിലെ കൂട്ടുകാരുമായി ആര്‍തുല്ലസിച്ച് ചിരിക്കുന്നു, എന്റെ മരണവും കാത്ത് അവരെല്ലാം എന്റെ മുമ്പില്‍ നില്‍ക്കുന്നത് പോലെ. കൊട്ടാരത്തിന്റെ കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ട് തന്റെ സുഹൃത്ത് നിലയുറപ്പിച്ചിരിക്കുന്നു മരണ വെപ്രാളത്തില്‍  ഇതൊക്കെ കാണുമ്പോള്‍ ..

മുകളില്‍നിന്നും അശരീരി അയാള്‍ കേട്ടു ഹേ മനുഷ്യ!!! നിന്റെ ഭാര്യയോട്‌ നീ കരാര്‍ പൂര്‍ത്തീകരിച്ചിരുന്നങ്കില്‍  നിന്റെ കരാര്‍ പൂര്‍ത്തീകരിക്കപ്പെടുമായിരുന്നു നീ നിന്റെ ശരീരത്തോട് കാരുണ്യം കാണിചിരുന്നങ്കില്‍ നിന്റെ ജീവിതം നഷ്ടത്തിലാവുമായിരുന്നില്ല.  അദ്ദേഹം കണ്ണടച്ചു തന്റെ കൊട്ടാരത്തില്‍ നിന്നും തോട്ടത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും മകനില്‍ നിന്നും വേദന നിറഞ്ഞ ജീവിതത്തില്‍ നിന്നും ആ പാവം എന്നെന്നേക്കും യാത്രയായി .....

Thursday, June 7, 2012

സര്‍ഗ്ഗ സായാഹ്നം





"ഇന്ന് ഞാന്‍ കുറച്ചു മനുഷ്യരെ കണ്ടു. മരുഭൂമിയില്‍ മരുപ്പച്ച വിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉള്ളതുകൊണ്ട് ഓണം പോലെ കാര്യങ്ങള്‍ നടത്തിയവര്‍, അവരാരും വല്ല്യ സംഘാടകരോ അല്ലെങ്കില്‍ വല്ല്യ വല്ല്യ സ്ഥാപനങ്ങളില്‍ ഉന്നത പോസ്റ്റുകളില്‍ ജോലി ഒന്നും ഇല്ലാതെ ഫ്രീ ആയി ഇരിക്കുന്നവരോ അല്ല.. അവനവന്റെ ജോലിയും, കുടുംബ കാര്യങ്ങളും കഴിഞ്ഞു മിച്ചം വരുന്ന സമയം കൊണ്ട് ഒരു പരിപാടി ഭംഗിയായി നടത്തിക്കാണിച്ചവര്‍. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി, ഒരിക്കല്‍ കൂടി എന്നെ എന്റെ പഴയ ക്ലബ്ബിന്റെ വാര്‍ഷികാഘോഷ വേളയില്‍ എത്തിച്ചതിനു നന്ദി,. ഒരു അഞ്ചാറു മണിക്കൂര്‍ പിവിസി പൈപ്പിന്റെയും, ഫിറ്റിങ്ങ്സിന്റെയും ഓര്‍മകളില്‍ നിന്നും എന്നെ മാറ്റി നിറുത്തിയതിന്) അഭിനന്ദനങള്‍ നിങ്ങളുടെ സംഘാടക മികവിന്, നിങ്ങളുടെ സ്നേഹത്തിനു, നിങ്ങളുടെ ആത്മാര്‍ഥതക്ക് ♥"
പരിപാടിയില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ ഹൃദയത്തില്‍ തട്ടിയ ഈ വാക്കുകളാണ് .... എന്നെ ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത് 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെയും വിനോദ യാത്രകളുടെയും ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ്  ഐ സി സി അശോക ഹാളില്‍ സംടിപ്പിച്ച   "സര്‍ഗ്ഗ സായാഹ്നം" ജനപങ്കാളിത്തത്താലും പരിപാടികളുടെ വൈവിധ്യത്താലും അവിസ്മരണീയമായി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച  കുട്ടികൾക്ക് നാസര്‍ മാസ്റ്റര്‍  ഉപഹാരങ്ങള്‍ നല്‍കി. പ്രവാസത്തിനിടയില്‍  നാട്ടിലെ പഴയ ക്ലബ്ബുകളുടെ വാര്‍ഷികവും സ്കൂള്‍ കോളേജ് കലോത്സവങ്ങളും ഒരിക്കല്‍ക്കൂടി  സദസ്സിന്റെ ഓര്‍മ്മകളില്‍  പുനര്‍ജനിപ്പിക്കും വിധമായിരുന്നു പരിപാടികള്‍. പൂര്‍ണ്ണമായും കലയുടെ  വ്യത്യസ്തമായ ഒരു ആഘോഷത്തിന്‍റെ തുടക്കമായിരുന്നു ക്യു മലയാളം സംടിപ്പിച്ച "സര്‍ഗ്ഗ സായാഹ്നം". അത് എല്ലാവരിലും  കലാ ആഘോഷങ്ങളില്‍ താല്‍പര്യം ഉണര്‍ത്തി. കലയെ  നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും ധൈഷണിക വിപ്ലവത്തിന് നേതൃത്വം നല്‍കാനും  പ്രേരിപ്പിക്കുക എന്നതായിരുന്നു സര്‍ഗ്ഗ സായാഹ്നം നല്‍കിയ  സന്ദേശം, സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ ഉത്തേജിപ്പിക്കാനുതകുന്ന നാടകം അഭിനയ മികവു കൊണ്ടും ആശയ സമ്പുഷ്ടി കൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഗാനങ്ങള്‍, നൃത്തങ്ങള്‍, കവിത ചൊല്ലല്‍, കഥപറയല്‍ മോണോആക്ട്‌ മാജിക് കുട്ടികളുടെ സ്കിറ്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. സതീഷ്‌ മിരാണ്ട "ക്രിസ്റ്റഫര് ‍ മാര്‍ലോയുടെ ഡോക്ടര്‍ ഫോസ്റ്റെര്‍സ്" എന്ന നാടകത്തിന്റെ അവസാനഭാഗം അവതരിപ്പിച്ചപ്പോള്‍  കലാസ്വാദകര്‍ ഹര്ഷാരവങ്ങളോടെ അതിനെ സ്വീകരിക്കുകയായിരുന്നു, 23 വര്‍ഷത്തെ ലൌകിക സുഖത്തിനു  വേണ്ടി തന്റെ ആത്മാവിനെ സാത്താന് മുമ്പില്‍ പണയപ്പെടുത്തുകയും ഉടമ്പടി കഴിഞ്ഞപ്പോള്‍ സാത്താന്‍ ഫോസ്റ്ററിനെ നരകത്തിലേക്ക് കൊണ്ടുപോകാന്‍ ദൂതനെ അയക്കുന്നതും അന്തിമ നിമിഷത്തില്‍ ഫോസ്റ്റെര്‍ നിലവിളിക്കുന്നതുമായ രംഗമായിരുന്നു സതീഷ്‌ അവതരിപ്പിച്ചത്, കൊച്ചുമോള്‍ പൂജയുടെ ഓര്‍മ്മ  ശക്തിയും സാന്ദ്രയുടെ വയലിന്‍ വായനയും സദസ്സിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു, നിലവാരമുള്ള ഒട്ടേറെ കവിതകളും കഥകളും, ഇമ്പമാര്‍ന്ന ഗസലുകളും ഗാനങ്ങളും കഴിവുറ്റ കലാകാരന്മാര്‍ സദസ്സിനു സമ്മാനിച്ചു. ഔപചാരികതകള്‍ ഒന്നുമില്ലാതെ ആറു  മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു.  മുന്നൂറിലധികം പേര്‍ ഒത്തു ചേര്‍ന്ന ഈ സര്‍ഗ്ഗസായാഹ്നത്തിന്റെ സംഘാടനം ഫേസ് ബൂക് കൂട്ടായമയിലൂടെ നല്‍കിയ ക്ഷണമല്ലാതെ മറ്റൊരു മാധ്യമങ്ങളുടേയും സഹായമില്ലാതെയായിരുന്നു. ഊര്‍ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒത്തു ചേരലില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ ഇത്രയും തഴച്ചുവളരുമെന്ന് സ്വപ്നത്തില്‍ പോലും അവര്‍ കരുതിയുട്ടുണ്ടാവില്ല. ഇതിന്റെ ശില്പികള്‍ക്ക് ഏറെ അഭിമാനിക്കാനാവുന്ന നിമിഷങ്ങളായിരുന്നു കലയുടെ മഴ വര്ഷിച്ച ആ മണിക്കൂറുകള്‍. 

പ്രവാസികള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകളിലൂടെയും സര്‍ഗ്ഗ സായാഹ്നങ്ങളിലൂടെയും സമൂഹത്തിനു എന്താണ് നല്‍കാന്‍ കഴിയുന്നത്?.ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. 
മനസ്സ് മരവിച്ചു പോകുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നാട്ടില്‍നിന്നും വര്‍ത്തമാന  പ്രവാസികള്‍ക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്, നിഷ്കന്മഷരായ കുട്ടികളും സ്ത്രീകളും വൃദ്ധരും ഊര്‍ജജ സ്വലരായ യുവാക്കളും പക്വമതിനികളായ മധ്യ വയസ്കരും സമാധാനത്തോടെ ജീവിക്കുന്നിടത്തു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു തമ്മിലടിപ്പിച്ചു കൊലവിളി നടത്തുന്ന ചെന്നായ്ക്കളുടെ എണ്ണം ദിനേന വര്‍ധിച്ചു വരികയാണ്.  അന്യതാബോധത്തിന്റെ ആത്മ സംഘര്‍ഷത്തിലേക്ക്  ഉള്‍വലിഞ്ഞു കൊണ്ട് സ്വന്തത്തിലേക്കു മടങ്ങുകയാണ് യുവാക്കളിലധികവും, ഭൌതിക സുഖ സൌകര്യങ്ങളുടെ ചാരുകസേര തേടി പരക്കം പായുന്ന തിരക്കില്‍ സ്വന്തം അസ്ഥിത്വത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കുന്നില്ല. ഭൂത കാലത്തിന്റെ പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും പൊങ്ങച്ചം പറഞ്ഞു വര്‍ത്തമാനത്തെ  തടവിലിടാന്‍ ശ്രമിക്കുകയാണവര്‍, സ്വാര്‍ത്ഥതയുടെ പര്യായം തേടി അലയേണ്ടതില്ലാത്ത വിധം കാലം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മാറുന്ന ലോകത്തിന്റെ ഇത്തരം കാഴ്ചകള്‍ കണ്ടും കേട്ടും മനസ്സ് മരവിച്ച അനേകം ചെറുപ്പക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇവിടെ വീര്‍പു മുട്ടുകയാണ്.  ശിഥിലീകരണത്തിന്റെ പാതയില്‍ ഗമിക്കുന്ന സ്വന്തം മജ്ജയും മാംസവുമായ സമൂഹത്തെ നേര്‍ വഴിയിലേക്ക് നയിക്കാന്‍ എന്താണ് മാര്‍ഗം എന്ന് തിരയുകയാണിവര്‍, ഇവിടെയാണ്‌ ഇത്തരം കൂട്ടായ്മയുടെയും കലയുടെയും പ്രസക്തി വിളിച്ചറിയിക്കുന്നത്.  മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെ ശബ്ദിക്കാനും ഒരു ഇടം അന്വേഷിക്കുന്ന മനുഷ്യ സ്നേഹികള്‍ക്ക്  നല്ല കൂട്ടായ്മകള്‍ ഉണ്ടായേ തീരൂ. പ്രവാസി  ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത്‌ അടച്ചിട്ട റൂമില്‍ ഏകാന്തനായി കഴിയേണ്ടവനല്ല. സമൂഹത്തില്‍ അവനു ചില ബാധ്യതകള്‍ ഉണ്ട്, അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു വേദിയില്ലാതെ ഒറ്റപ്പെട്ടു പോകാന്‍ പാടില്ല. അനീതിക്കെതിരെ  ശബ്ദിക്കാനും സമൂഹത്തെ ബോധവത്കരിക്കാനും  ഉള്ളു തുറന്നു സംസാരിക്കാനും പരസ്പരം സ്നേഹിക്കാനും സൌഹൃദം പങ്കിടാനും  പറ്റുന്ന ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ക്യു മലയാളം. നഷ്ടപ്പെട്ടു പോകുന്ന നാടന്‍ കലകളെ ജീവിപ്പിക്കാനും സാഹിത്യ തല്‍പരര്‍ക്ക് സര്‍ഗശേഷി വളര്‍ത്താനും മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി മനുഷ്യത്വം എന്ന മൂല്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് പോകുന്ന ഈ കൂട്ടായ്മ മറ്റു ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. സമൂഹത്തെ സംസ്കരിക്കുന്നതിന് കലയ്ക്ക് നല്ലൊരു പങ്കുണ്ടന്നവര്‍ മനസ്സിലാക്കുന്നു. കലയെ വര്‍ത്തമാനകാല വിശാലസമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക്‌ ചുരുക്കുക എന്നല്ല മറിച്ച്‌ കലാസ്വാദനത്തിന്റെ വഴിയില്‍ സമൂഹ ചക്രവാളത്തെ കഴിയുന്നടിത്തോളം വികസിപ്പിക്കലാണ്‌ അതിന്റെ ധര്‍മ്മം എന്ന ആര്‍ണോള്‍ഡ്‌ ഹൊയ്സരിന്റെ  വാക്കുകള്‍ അടിവരയിടുന്നതാണ് ക്യു മലയാളത്തിന്റെ കലാപരമായ പ്രവര്‍ത്തനങ്ങള്‍. സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗ്ഗാത്മക ആവിഷ്കാരമാണ്‌ കല എന്ന്  വിശ്വസിക്കുന്നവരാണ്  ഈ  കൂട്ടായ്മയിലുള്ളവര്‍.  ഇവിടെ ഒരേ മനസ്സുമായി രാമനും നിക്സനും മുഹമ്മദും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്  മനുഷ്യ നന്മ മാത്രം ലക്ഷ്യം കണ്ടുകൊണ്ടാണ്.

Monday, March 19, 2012

"സിക്രീത്തിലേക്കൊരു" വിനോദ യാത്ര


സുഹൃത്ത്  സൈഫിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലെ ചരിത്ര കൌതുകം ഉണര്‍ന്നു. കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത പല  വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു.
 2012 March 16. ഖത്തറിലെ ദുഖാനിലെ "സിക്രീത്തിലേക്കൊരു" 
വിനോദ യാത്ര
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ് സംഘടിപ്പിച്ച 70ഓളം പേര്‍ പങ്കെടുത്ത "ക്യു മലയാളം വിനോദ യാത്ര" ഫാമിലിയ്ക്കും ബാച്ലേര്‍സിനും ഒരു വേറിട്ട അനുഭവമായി... പകുതിയിലധികം പേരും ദോഹയിലെ ക്യു മലയാളം ഗ്രൂപ്പിലെ ബ്ലോഗ്ഗേര്‍സ് ആയിരുന്നു. നേരത്തെ പറഞ്ഞത് പോലെ എല്ലാവരും രാവിലെ തന്നെ ദോഹയിലെ റയ്യാന്‍ ഭാഗത്തുള്ള വജ്ബ പെട്രോള്‍ സ്റ്റേഷനില്‍  എത്തിച്ചേര്‍ന്നു. ഞാനും നേരത്തെ തന്നെ അവിടെ എത്തി. ഏതാണ്ട് ഒരു മണിക്കൂര്‍ വേണം അവിടെ നിന്നും ദുഖാനില്‍ എത്താന്‍.  ദുഖാനിലേക്ക് മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു.

ദുഖാനില്‍ ഞങ്ങളെ വരവേല്‍ക്കാന്‍ ഈ യാത്രയുടെ ഉപദേഷ്ടാവായ സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍  ജുമുഅ നമസ്കാരത്തിന് സമയമായി. പ്രാര്‍ഥനക്ക് പോകേണ്ടവര്‍ നേരെ പള്ളിയിലേക്ക് പോയി, മറ്റ് സുഹൃത്തുക്കള്‍ സൈഫിന്റെ വീട്ടില്‍ ഇരുന്നു. പള്ളിയില്‍നിന്നും മടങ്ങി വന്നതിനു ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം കഴിച്ചു. ശേഷം എല്യാസ് ഇസക്കും, ജലീല്‍ സാഹിബും ചേര്‍ന്ന് ചെറിയ കലാ വിരുന്നു ഒരുക്കി  കൊച്ചുകുട്ടികളുടെ ഗാനാലാപനവും സന്‍സീതയുടെ കഥ പറച്ചിലും സലാഹിന്റെയും തന്‍സീമിന്റെയും പാട്ടും ഏറെ ഹരം പകര്‍ന്നു. അതിനു ശേഷം  ഒരു ഫോട്ടോ സെഷന്‍ ഒരുക്കി. ഏതാണ്ട് 2.35നു ഞങ്ങള്‍ അവിടെ നിന്നും ലക്ഷ്യ സ്ഥലത്തേക്കു പുറപ്പെട്ടു. 

സൈഫുദ്ദീന്‍റെ വീടിന് മുമ്പില്‍
കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലപ്പഴക്കം  തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 
ഇപ്പോള്‍ ഇതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. എന്റെ സുഹൃത്ത് തന്‍സീം ഉച്ചഭാഷിണിയിലൂടെ അവിടെ നിന്നും മറ്റ് സ്ഥലത്തേക്കു നീങ്ങാം എന്നു സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്  അദ്ദേഹത്തിന്  ഇഷ്ടമായില്ല.  എന്താണ് പറഞ്ഞത് എന്നു തന്‍സീം അയാളോട് അറബിയില്‍ പറഞ്ഞു കൊടുത്തു എന്നിട്ടും അയാള്‍ ദേഷ്യപ്പെട്ടു കൊണ്ടിരുന്നു. ഉച്ച ഭാഷിണിയുടെ ശബ്ദം അയാള്‍ക്കത്ര  ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.

ഒന്നു വിശ്രമിച്ച് അവിടെ നിന്നും പുറത്തിറങ്ങി നേരെ ഒരു വലിയ കുന്നിന്‍ മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും   ഞങ്ങള്‍ നോക്കിക്കണ്ടു.  ആ കാഴ്ച്ച ഞങ്ങള്‍ക്ക് കണ്ണിന് കുളിര്‍മ്മയേകീ. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു തന്നു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങിപോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്".

സുഹൃത്ത് സൈഫിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലെ ചരിത്ര കൌതുകം ഉണര്‍ന്നു. കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  എന്റെ സ്മ്ര്‍തി പഥത്തില്‍ നൂഹിന്റെ (a) കപ്പല്‍  വിഹരിക്കാന്‍ തുടങ്ങി. ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത  ഓരോ വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു. എത്ര ശ്രമിച്ചിട്ടും ആ കപ്പല്‍ ഭാവനയിലേക്ക് കൊണ്ടുവരാന്‍ എനിക്കു കഴിഞ്ഞില്ല. കാലത്തിന്റെ മാറ്റങ്ങള്‍, എത്രയോ ഋതു ഭേദങ്ങള്‍ എത്ര വസന്തങ്ങള്‍കഴിഞ്ഞു. എത്ര പ്രവാജകന്‍മാര്‍, എത്ര രാജാക്കന്മാര്‍  ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചു കാണും. ഒരു നിമിഷം ഈ കുന്നിന്‍ മുകളില്‍ നിന്നും ഞാന്‍ ഓര്‍ത്തു.  

ഈ ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും നമ്മുടെ പ്രൊഫെഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ ക്യാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകര്‍ത്തി. 

നടന്നു അല്പം ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു.
ചായ കൂടി കഴിഞ്ഞ ക്യൂ‌എം കുടുംബത്തിലെ ഓരോ അംഗവും നേരിട്ട് കൈ കോര്‍ത്ത് കൊണ്ട്  ഒരു സ്നേഹ ചങ്ങല നിര്‍മ്മിച്ചു. ആ ചങ്ങലയില്‍ അണിചേര്‍ന്ന ഓരോ അംഗങ്ങളും  പരസ്പരം സ്നേഹം പങ്ക് വെച്ചു. ആ ചങ്ങല വേദിയാക്കി ഒരു കളി സംഘടിപ്പിക്കാന്‍ ഈ യുള്ളവന്‍ ശ്രമിച്ചങ്കിലും സമയക്കുറവ്മൂലം അത് വേണ്ടന്നു വെച്ചു. പിന്നീട് അത് ഒഴിവാക്കി കുട്ടികള്‍ക്കും സ്ത്രീകളുക്കും വേണ്ടി ഒരു നാരങ്ങ യത്ന പരിപാടി നടത്തി. അതില്‍ പങ്കെടുത്ത എല്ലാവരെയും കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു. ആ കായിക വിനോദം എല്ലാവരെയും സന്തോഷിപ്പിച്ചു അപ്പോഴേക്കും സമയം 5.30



പലരും  കടലില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങളുടെ വഴികാട്ടിയായ സൈഫ് പറഞ്ഞു ഈ സമയത്ത് കടലില്‍ പോകുന്നത് നല്ലതല്ല ഏതായാലും നിര്‍ബന്ധമാണങ്കില്‍ ഒരു 15 മിനിറ്റ് കടലില്‍ കുളിക്കാം അതില്‍കൂടുതല്‍ ആവരുത്. ഞങ്ങള്‍  കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടു തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്.

6മണി വരെ പലരും കടല്‍ വെള്ളത്തില്‍ കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ്. ഈ അസ്തമയവും സുന്ദര സ്വപ്നങ്ങള്‍ നിലനിര്‍ത്തുന്ന മനസ്സുകളെ  വെളിച്ചപ്പെടുത്തുന്ന പൂവുകൾ പൂത്തുലയുന്ന പച്ചപ്പുകള്‍ നിറഞ്ഞ പുതിയൊരു  പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ഈയാത്രയില്‍ കണ്ട മനോഹരമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി  ഈ യാത്ര ഓരോരുത്തരുടെയും മനസ്സില്‍ തങ്ങി നിന്‍ല്‍ക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയിലൂടെ വാഹനങ്ങള്‍
സമയം 6 മണി ഞങ്ങളുടെ കോര്‍ഡിനേറ്റര്‍ രാമചന്ദ്രന്‍ വിളിച്ചു പറഞ്ഞു ..
എല്ലാവരും നേരെ വീണ്ടും അവരവര്‍ വന്ന വാഹനങ്ങളിലേക്ക് തന്നെ തിരിച്ചു പോകണം. പിന്നീട് മടക്ക യാത്ര രാത്രിയിലായിരുന്നു. രാത്രിയായത് കൊണ്ട് ആ മരുഭൂമിയിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു.  മൂന്നു പ്രാവശ്യം ഞങ്ങള്‍ക്ക്  വഴി തെറ്റി. ഓരോ സ്ഥലത്തും പല വാഹനങ്ങളും വഴിതെറ്റി നിര്‍ത്തേണ്ടി വന്നു. ഒടുവില്‍ രാമചന്ദ്രന്‍ ഓരോ വാഹത്തിലുള്ളവരെയും വിളിച്ചു ഒരു സ്ഥലത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു അതിനു വേണ്ടി തന്റെ ഫോര്‍വീലുമായി സൈഫ് ആ മരുഭൂമിയിലൂടെ കറങ്ങി.

ആമരുഭൂമിയില്‍ നിന്നും നാഷനല്‍ ഹൈവയുടെ അടുത്തായി നിര്‍മിച്ചിരിക്കുന്ന ഒട്ടകങ്ങള്‍ സഞ്ചരിക്കുന്ന അണ്ടര്‍ പാസ്സിനടുത്ത് ഒരുമിച്ച് ചേരുകയും എല്ലാ വാഹനങ്ങളും വന്നു എന്നുറപ്പു വരുത്തിയതോടെ ഒരു ആര്‍പ്പ് വിളിയോടെ അടുത്ത് തന്നെ വീണ്ടും കാണാം എന്നു പറഞ്ഞു സന്തോഷത്തോടെ ഞങ്ങള്‍ എല്ലാവരും പിരിഞ്ഞു.

Tuesday, March 6, 2012

തിരിച്ചു പോക്ക്

താമസിക്കുന്ന വീടിന്റെ റോഡിനോട് ചേര്‍ന്ന മതിലിനു താഴെ
കുതിര്‍ത്ത മണ്ണില്‍
ഓരോ വിത്തുകള്‍ വിതറുമ്പോഴും പൊന്നുമോള്‍
കൂടെയിരുന്നു
അവളും വിതറി ഓരോ വിത്തുകള്‍ ..
അത് കിളിര്‍ത്ത് വരാന്‍ ഉറങ്ങാതെ കാത്തിരുന്നു
പാതിരാവില്‍ ഉറക്കത്തിനിടയില്‍ അവള്‍ അമ്മയോട് ചോദിച്ചു
അമ്മേ ആ വിത്തുകള്‍ മുളച്ചു കാണുമോ
ഇലകള്‍ വന്നിരിക്കുമോ അമ്മേ?
ഈ കുട്ടിയുടെ കാര്യം അത്  സമയമാകുമ്പോള്‍  മുളക്കും
ഒന്നു കിടന്നുറങ്ങൂ മോളെ "അമ്മ പറഞ്ഞു"

അവള്‍  ഓരോ ഇലകള്‍ മുളക്കുന്നതും കാത്തിരുന്നു
അച്ഛനോടൊപ്പം വെള്ളവും വളവും നല്കി
ഹായി അമ്മേ !
അമ്മേ പൂവിട്ടു! ചെടിയില്‍ പൂവിട്ടു!
സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു.
ജനല്‍ പാളികളിലൂടെ അമ്മ അവളുടെ സന്തോഷം നോക്കിക്കണ്ടു

അമ്മേ, അച്ഛന്‍ വരട്ടെ അച്ഛന് കാണിച്ചു കൊടുക്കണം
അച്ഛന് വലിയ സന്തോഷമാകും
അന്ന് അച്ഛനെയും കാത്തു അവള്‍ ഗെയ്റ്റിനടുത്ത്  തന്നെ ഇരുന്നു
അച്ഛാ നമ്മുടെ ചെടിയില്‍ പൂവിട്ടു
ഒഫീസില്‍  നിന്നും വന്ന അച്ഛനെ
നേരെ ചെടിയുടെ അടുത്ത് കൊണ്ട് പോയി.
ആ പൂവ് കാണിച്ചു കൊടുത്തു.

അച്ഛാ അമ്മ പറയുന്നു ഇനി ഒരാഴ്ച്ചക്കുള്ളില്‍ നിറയെ കായ്കള്‍ ഉണ്ടാവും
ശരിയാണോ അച്ഛാ?
"അതേ ശരിയാണ് മോളെ"
അത് പറയുമ്പോള്‍ അച്ചന്റെ  മനസില്‍ ഒരു വിങ്ങലായിരുന്നു
ഈ ചെടിയില്‍ കായ്കള്‍ ഉണ്ടായിക്കാണാനുള്ള  സമയം പോലും ഇല്ലല്ലോ...
"ദുഖം മനസ്സില്‍ കടിച്ചമര്‍ത്തി".

അയാള്‍ തന്റെ പത്നിയുടെ അടുത്ത് പോയി.
തന്റെ സാമീപ്യം അവളുടെ ഹൃത്തില്‍ വസന്തത്തിന്റെ പൂവിത്തുകള്‍ വിടരുന്നത് അയാള്‍ക്ക് കാണാമായിരുന്നു
അവള്‍ അവന്റെ ഹൃത്തിലും, 

അവള്‍ അവനെ കെട്ടിപ്പുണര്‍ന്നു, 
അവളുടെ ഓരോ ശ്വാസവും അയാള്‍ക്ക്  പുതിയ ഉണര്‍വ് നല്കിയിരുന്നു. അവള്‍ തന്റെ പ്രിയതമന്റെ മാറില്‍ തല ചായിച്ചു കിടന്നു. 
അവളുടെ സ്പര്‍ശനങ്ങളും തലോടലും അന്ന് അയാള്‍ക്കുണര്‍വേകിയില്ല. ചെടികളില്‍ നിന്നും ഇളം തെന്നലിലൂടെ ആ പൂവ് അയാളുടെ ഹൃദയത്തെ സ്പര്‍ശിച്ചു കൊണ്ടേയിരുന്നു. 
മകളുടെ മനസ്സായി അയാളുടേതും
തന്റെ പ്രിയതമന്റെ മങ്ങിയ മുഖം നോക്കി അവള്‍ ചോദിച്ചു 

"നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നു അല്ലേ"?
പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്ത അവളുടെ ചോദ്യം അവനെ വീണ്ടും തളര്‍ത്തി.


കവിളില്‍ ഉമ്മവെച്ചു കൊണ്ട് "അയാള്‍ പറഞ്ഞു"
നമ്മുടെ സ്വപ്നങ്ങള്‍ നമുക്ക് ഇവിടെ ബാക്കിയാക്കാം,
നാട്ടിലെ പുതിയ വീടും പ്ലാനും ഒക്കെ തല്ക്കാലം നമുക്ക് മടക്കി വെക്കാം,
നിന്റെ കാലിന്റെ ചികിത്സ നമുക്ക് നാട്ടില്‍ നിന്നും തുടരാം പ്രിയേ ...

ഒരു നിമിഷം അവര്‍ രണ്ടു പേരും അവരുടെ കഴിഞ്ഞ കാലം ഓര്‍ത്തു,
സ്വന്തം വീടും ബന്ധുക്കളും ഇല്ലാതെ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുളില്‍ ജീവിച്ചു തീര്‍ത്ത ദിനങ്ങള്‍.....

രണ്ടു പേരും നീണ്ട ഒരു നെടു വീര്‍പ്പിട്ടു,
ഒന്നുംമിണ്ടാതെ മുഖത്തോട് മുഖം നോക്കി കുറച്ചു നേരം ഇരുന്നു.
ഒടുവില്‍ അയാള്‍ അവളെ "തലോടികൊണ്ട് പറഞ്ഞു"
നാം ജീവിച്ചു വളര്‍ന്ന നമ്മുടെ അനാഥാലയത്തിന് വേണ്ടി ഒരു കെട്ടിടം പണിയാന്‍ നമുക്ക് കഴിഞ്ഞല്ലോ അത് മതി പ്രിയേ....

ഈ കാലയളവില്‍ അതങ്കിലും ചെയ്യാന്‍ നമുക്ക് കഴിഞ്ഞല്ലോ

നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ ആ അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
കലങ്ങിയ കണ്ണുകളുമായി അവള്‍ മകളെ നോക്കി.
പാവം ഇപ്പോഴും ആ ചെടിയുടെ പിറകിലാണ് ..

പൊന്നുമോള്‍ അന്നും പതിവ് പോലെ  ചെടിയുടെ അടുത്ത് പോയി
അവള്‍ ഞെട്ടിപ്പോയി !
ആ കാഴ്ച്ച അവളെ വല്ലാതെ വേദനിപ്പിച്ചു !
ഒരു ജെ‌സി‌ബി  മതിലും വീടിന്റെ മുറ്റവും ഇടിച്ചു നിരപ്പാക്കിയിരിക്കുന്നു
അത് ശരിക്കും ആ കുടുംബത്തിന്റെ ഹൃദയത്തിലൂടെയായിരുന്നു ഇഴഞ്ഞു നീങ്ങിയത്.

പത്താം തരത്തില്‍ പഠിക്കുന്ന മകനെയും അപകടത്തില്‍  നടക്കാന്‍ വയ്യാതെ ചികിത്സയില്‍ കിടക്കുന്ന ഭാര്യയെയും കൊച്ചുമോളെയും കൂട്ടി ഇനി എവിടെ താമസിക്കും,
കുതിച്ചുയര്‍ന്ന വാടക കാരണം ഇത് പോലെ നിസ്സാര വാടകയില്‍ മറ്റൊരു വീട് എവിടെ ലഭിക്കാനാണ്.
ദൂരെ എവിടയങ്കിലും വീട് കിട്ടിയാലും  കാര്യമില്ലല്ലോ,

പ്രിയയുടെ ഓരോ ആവശ്യങ്ങള്‍ക്കും സഹായം നല്കാന്‍ ഒഫ്ഫീസില്‍ നിന്നും ഓടിയെത്താന്‍ എനിക്കു കഴിയില്ലല്ലോ "അയാളുടെ മനസ്സ് മന്ത്രിച്ചു"

നമുക്ക് പോകാം പ്രിയേ.....
ആ അനാഥാലയത്തിലേക്ക് തന്നെ നമുക്ക് മടങ്ങാം "അയാള്‍ പറഞ്ഞു"
നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ  അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
വലിയ വാടകയില്‍ ഒഫ്ഫീസിനടുത്ത് മറ്റൊരു വീട് താങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് നേരത്തെ എടുത്ത ടിക്കറ്റുമായി അന്നുവിനെയും പോന്നുവിനെയും കൂട്ടി നടക്കാന്‍ കഴിയാത്ത പ്രിയതമയെയും താങ്ങിപ്പിടിച്ചു അയാള്‍ എയര്‍പോര്‍ടിലേക്ക് പോകാന്‍ തീരുമാനിച്ചു .. 

പോകാന്‍ മടിച്ചു നില്ക്കുന്ന പൊന്നുവിന്റെ മനസ്സ് മുഴുവന്‍
ആ മണ്ണിന്റെ സുഗന്ധവും ജെ‌സി‌ബി തകര്‍ത്ത ചെടികളുമായിരുന്നു   
 

Saturday, February 25, 2012

ഓര്‍മ്മകള്‍




















വീട്ടിന്റെ മുന്‍ഭാഗത്ത് കൂടെ വരാന്‍ പേടിയായത് കൊണ്ട്
പതിവ് പോലെ അടുക്കള ഭാഗത്ത് കൂടെ കയറി,
രാമ രാമ രാമ......
ഹോ ഇവന്‍ ഇന്നും എന്നെ തല്ല് കൊള്ളിക്കും
നേരെ കുളിമുറിയിലേക്ക് ഓടി കുളിച്ചു ഡ്രസ്സ് മാറ്റി വാതില്‍ക്കല്‍ വന്നു
അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ് ഉപ്പ നമസ്കാരം കഴിഞ്ഞു,
ഉമ്മയും ഉമ്മാമയും ഉപ്പയുടെ നേരെ പിന്നിലിരുന്നു സലാം വീട്ടി

ഇവനിന്നും കളിച്ചു എത്തിയില്ലെ ഉപ്പയുടെ ചോദ്യം ?
അയലത്തെ വീട്ടില്‍ നിന്നും ദിനേശന്‍ രാമ രാമ രാമ......
ഉറക്കെ  ചൊല്ലാന്‍  തുടങ്ങി
എന്തു നല്ല കുട്ടിയാ അവന്‍...
കുളിച്ച്  വിളക്ക്  കത്തിച്ചു സന്ധ്യാ നാമം ചൊല്ലിത്തുടങ്ങി
രാമ  രാമ  രാമ  .......
അവന്‍  ഉച്ചത്തില്‍ ജപിച്ച് കൊണ്ടേ ഇരുന്നു
ഹോ ഇത് എന്നെ തല്ല് കൊള്ളിക്കാന്‍ തന്നെ ...

ഉമ്മ പറഞ്ഞു മഗ്രിബ് ബാങ്ക് വിളിച്ചു നിസ്കാരം കഴിഞ്ഞു
എന്നിട്ടും ഇവിടെയുള്ളവന്റെ കുളി ഇത് വരെ കഴിഞ്ഞിട്ടില്ല.....
ഞാന്‍ ഇവിടെ ഉണ്ട് എന്നറിയിക്കാന്‍ ഉറക്കെ ഉമ്മയോട് ചോദിച്ചു
"എന്റെ ഖുറാന്‍ കണ്ടിരുന്നോ" ഉമ്മാ?
ഉമ്മ പറഞ്ഞു ഇതാ ഇവിടെയുണ്ട്.
ഹോ ആശ്വാസമായി ഇന്ന് ദേഷ്യത്തില്‍ അല്ല
ഉമ്മയുടെ അടുത്തു ചെന്നു ഖുറാന്‍ എടുത്തു വായിക്കാന്‍ തുടങ്ങി

ആരോ വീട്ടില്‍ വന്നു ഉപ്പ ഇരിക്കാന്‍ പറഞ്ഞു
ദിനേശന്റെ അച്ഛന്‍ സഹായക്കുറിയുടെ കത്തുമായി വന്നതായിരുന്നു
ഉമ്മ വേഗം അടുക്കളയിലേക്ക് പോയി ..
ഒരു കപ്പ് ചായ അച്ഛനും ഉപ്പയ്ക്കും കൊടുത്തു  കൂട്ടാന്‍ ഇത്തിരി മിച്ചറും ....
ഉമ്മാമയും അച്ഛനും പഴയ കഥകള്‍ പറയാന്‍ തുടങ്ങി

ദിനേശന്‍ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി
ഉണരുവിന്‍ വേഗം ..... ഉണരുവിന്‍ സ്വരാ .... മൊട്ടുകളെ ..
ദിനേശന്‍ ജപിച്ച് കഴിഞ്ഞു പഠനവും തുടങ്ങി. ഉമ്മ പറഞ്ഞു
ശരിയാ അവനു പഠിക്കാന്‍ വലിയ ഇഷ്ടാ
പഠിച്ചു ഒരു മാഷവാനാണ് അവന് താത്പര്യം അച്ഛന്‍ പറഞ്ഞു.

മണ്ണെണ്ണ വെളിച്ചത്തില്‍ ഞാനും  വായിക്കാന്‍ തുടങ്ങി
പഠനം കഴിഞ്ഞാല്‍ ഉമ്മാമയുടെ രസകരമായ  കഥകള്‍ കേള്‍ക്കാം
എന്തു രസമാണണോ ഓരോ കഥകളും 
കഥകള്‍ കാണാന്‍ അന്ന് ടി‌വി ഇല്ലായിരിന്നു....
ജീന്നിന്റെയും ഇഫ്രീത്തിന്റെയും കഥകള്‍
മൂസയുടെയും ഫറോവയുടെയും കഥകള്‍ .....

ദിനേശന്‍ അവന്റെ അമ്മൂമ പറഞ്ഞു കൊടുക്കുന്ന രാമായണ കഥകളും
മഹാഭാരത കഥകളും എനിക്കു പറഞ്ഞു തരുമായിരുന്നു
ഞങ്ങള്‍ കഥ പുസ്തകങ്ങള്‍ പരസ്പരം കൈ മാറി വായിച്ചു.
ആ വായനകള്‍ മനസ്സിന് ആനന്ദമേകിയിരുന്നു
അമ്മൂമയുടെ കഥകള്‍ മനസ്സിന് കൂളിരേകിയിരുന്നു
സ്കൂളില്‍ നിന്നു പഠിക്കുന്ന കവിത ചൊല്ലാനും കേള്‍ക്കാനും പ്രത്യേക രസമായിരുന്നു

എന്നാല്‍ പുതിയ തലമുറ മുത്തശ്ശി  മാരുടെ കഥകള്‍ കേള്‍ക്കാറുണ്ടോ ...?
സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഖുറാന്‍ പാരായണവും സന്ധ്യാ നാമവും കേള്‍ക്കുന്നുണ്ടോ...

മുത്തശ്ശി മാരുടെ കഥകള്‍ക്ക് പകരം സീരിയലില്‍ കരയുന്ന അമ്മമാരും അനിയത്തി മാരും ......
ഗല്‍ഫിലെ പല കുട്ടികള്‍ക്കും അമ്മൂമയെയും  മുത്തച്ഛന്‍മാരെയും അറിയില്ല..
അവരില്‍ നിന്നും കഥകള്‍ കേട്ടിട്ടില്ല..
എല്ലാം ഒരു കsങ്കഥപോലെ ..............

Saturday, February 11, 2012

ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് മീറ്റില്‍ കേട്ട വേറിട്ട ചില ശബ്ദങ്ങള്‍


ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും  നിര്‍ദ്ദേശങ്ങളും  നല്കാന്‍ നമുക്ക് ഴിയണം, അതിനുള്ള ശ്രമം നടത്തണം...........
2012 ഫെബ്രുവരി 10 :  ഇന്നലെ ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ നടത്തിയ ബ്ലോഗ് മീറ്റ് ദോഹയിലെ ബ്ലോഗ്ഗേര്‍സിന് മറക്കാനാവാത്ത അനുഭവമായി മാറി, സ്നേഹ സൌഹൃദങ്ങൾ കൊണ്ട് ധന്യമായ ഒരു ദിനം സമ്മാനിച്ച ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് കൂട്ടായ്മ എക്കാലത്തും മധുരിക്കുന്ന ഓര്‍മയായി അവശേഷിക്കും  എന്നതില്‍ സംശയമില്ല.

ഒത്തു ചേരലുകള്‍ നടന്നു, ഗൌരവമായ ചര്‍ച്ചകള്‍ നടന്നു, നല്ല എഴുത്തുകളെ കുറിച്ചു പലരും വാചാലമായി, ഉത്തമ സാഹിത്യങ്ങളെ സൈദ്ധാന്തിക തലത്തില്‍ നിര്‍വചിച്ചു. പുതിയലോകക്രമത്തില്‍ ക്രിയാത്മകമായ മൂല്യബോധം സ്വയംസൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയോടെ സന്തോഷത്തോടെ ഓരോരുത്തരും പിരിഞ്ഞു.

മീറ്റില്‍ കേട്ട ചില ശബ്ദങ്ങള്‍ 
ബ്ലോഗ് എഴുത്തുകാര്‍  സമൂഹത്തെ അറിയണം, നിര്‍മലമായും ഗാഢമായും ചിന്തിക്കുന്നവരായിരിക്കണം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യണം. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍  കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍  ഓരോ ബ്ലോഗേര്‍സിനും കഴിയണം. ഓരോ വരികളും അനീതിക്കും ജീര്‍ണതകള്‍ക്കുമെതിരിലുള്ള ശബ്ദമായി മാറണം, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ എഴുത്തുകാരന്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. സമൂഹത്തിന്റെ അജ്ഞതയെ കുറിച്ച് ഖേദിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നു, സമൂഹത്തില്‍ അത്തരം ചിന്തകര്‍  നിര്‍വഹിക്കേണ്ടത് പ്രവാചക ധര്‍മമാണ്.

എഴുത്തുകാരില്‍ സാമൂഹിക അറിവും ദര്‍ശനവും കൊഴിഞ്ഞു പോകുമ്പോള്‍ എഴുത്തിന്റെ ലോകത്ത് ജീര്‍ണതകള്‍  ഉടലെടുക്കുന്നു. സമൂഹത്തിന് വേണ്ട അറിവും വെളിച്ചവും നല്കാന്‍ എഴുത്തുകാര്‍ക്കു കഴിയണം. എഴുത്തും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴകലര്‍ന്നതായിരിക്കമെന്നും സ്വപ്നങ്ങള്‍ക്ക് ജീവനുള്ള തേജോ നിര്‍ഭരമായ ഭാവിയുടെ വഴി കാട്ടിയായ ഒരു പുതിയ ഭൂലോകത്തെ സൃഷ്ടിക്കാന്‍ ബൂലോക എഴുത്തുകാര്‍ക്കു കഴിയുമെന്നും പലരും പ്രത്യാശിച്ചു.

പരസ്പരം സുഖിപ്പിക്കുന്ന പുകഴ്ത്തുന്ന ഒരു രീതി സാമ്രാജ്യ ശക്തികള്‍ ലോകത്തിന് മുമ്പില്‍ കാഴ്ച വെക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍, നാം അതില്‍ അടിമപ്പെടാതെ നോക്കണം. നമ്മുടെ ബ്ലോഗില്‍ പോലും പലരും ആ രീതി തുടരുന്നു. വെറും പുറം ചൊറിയുന്ന സുഖിപ്പിക്കുന്ന അഭിപ്രായങ്ങള്‍ കൊണ്ട് കമെന്‍റ് ബോക്സ് നിറക്കുന്നതിന് പകരം അത്തരം പുറം ചൊറിയലിന്റെ ഭാഗമാകാതെ, ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും  നിര്‍ദ്ദേശങ്ങളും നല്കാന്‍ നമുക്ക് ഴിയണം, അതിനുള്ള ശ്രമം നടത്തണം.

അന്ധമായ വിമര്‍ശനങ്ങളെ അതിജീവിക്കാനും, ഇച്ചയും സഹനശക്തിയും മാനുഷികമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനുള്ള മനസ്സും ഉണ്ടാവണം, വിവേകമെന്ന മാനസിക പ്രഭ നമ്മില്‍ എപ്പോഴും ഉണരണം. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വാക്കും വചനവും, വരകളും വരികളും എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നാം കഴിവതും ശ്രമിക്കണം.
ബ്ലോഗിലെ പലരും അക്കാഡെമിക് ബിരുദം നേടിയവര്‍ അല്ലങ്കിലും സമകാലിക വാര്‍ത്തകളില്‍ അവര്‍ക്ക് അവഗാഹമുണ്ടായിരിക്കണം ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, മാധ്യമ ധര്‍മങ്ങളെ  കുറിച്ചും പല ബ്ലോഗ്ഗേര്‍സും അവരുടെ പരിചയപ്പെടുത്തലിനിടയില്‍ പ്രതിപാദിച്ചതായി കണ്ടു,  ബ്ലോഗ് എഴുത്തുകാര്‍ക്ക്  രോഗാതുരയായ സമൂഹത്തെ ചികിത്സിക്കാനും അവര്‍ക്ക് ശരിയായ  ദിശാബോധം നല്കാനും കഴിയണം.

ബ്ലോഗ് എഴുത്തില്‍  സ്ത്രീകള്‍, അവരുടെ സാന്നിധ്യം നന്നായി അറിയിച്ചുകൊണ്ടിരിക്കുന്നു.  സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് വനിതാ ബ്ലോഗേര്‍സിന്റെ ഇടപെടലുകള്‍ ഏറെ  ശ്രദ്ധേയമായിരുന്നു.
സ്ത്രീ വിമോചനത്തിനു ശേഷവും, ഫെമിനസത്തിന്റെ വ്യാപനത്തിനും ശേഷവും, വലിയ എഴുത്ത് കാരികളുടെ വരവിനു ശേഷവും, സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ശീലയുടെയും സ്മിത ആദര്‍ശിന്റെയും, മാധവിക്കുട്ടിയുടെയും  ഷാഹിദാ ജലീലിന്റെയും വാക്കുകള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.
 
ശക്തമായ ജീവിതാനുഭവങ്ങളാണ് പലരുടെയും വാക്കുകളില്‍ പ്രതിഫലിച്ചിരുന്നത്. ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ ജീവിത അനുഭവങ്ങളും പലരും പങ്ക് വെച്ചു. സമയ പരിമിതി കാരണം, പറയാന്‍ ആഗ്രഹിച്ചതും പറയേണ്ടതുമായിരുന്ന  പലതും പലര്‍ക്കും  പറയാന്‍ കഴിഞ്ഞില്ല.

കൂട്ടായ്മയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട ഒരാള്‍ക്ക് ഒരു ലാപ് ടോപ് അയച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നത് വളരെ നല്ല കാര്യമായി.  മീറ്റിന്റെ ഭാഗമായി ഇത്തരം ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് ശരിക്കും മാതൃകാ പരമാണെന്ന്  പലരും സൂചിപ്പിച്ചു.


നേരത്തെ നിശ്ചയിച്ചത് പ്രകാരം ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം, സാഹിത്യം, സാമൂഹ്യ പ്രശ്നങ്ങൾ  എന്നിവയെ പരാമർശിച്ച് നാമൂസും ഹബീബും,  ഖത്തര്‍ മലയാളം ബ്ലോഗേര്‍സിനെ കുറിച്ചു ശഫീഖും സംസാരിച്ചു.

ബ്ലോഗെഴുത്തിനു നിലവാരമില്ലെന്നും ടോയ്ലറ്റ് സാഹിത്യമാണെന്നും വിശേഷിപ്പിച്ച ഇന്ദുമേനോന്റെ ബ്ലോഗിലേക്കുള്ള തിരിച്ചുവരവിനെയും ബ്ലോഗിനെ വിമര്‍ശിക്കുന്ന ചിലമുഖ്യധാരാ എഴുത്തുകാരെ   വിമര്‍ശിക്കാനും ചിലര്‍ സമയം കണ്ടെത്തി. ലോകത്ത് ബ്ലോഗും ഫേസ് ബൂക്കും ചെലുത്തിയ സ്വാധീനം വളരെ വലുതാണ്, അതിനെ കുറിച്ച് വ്യാപകവും ഗാഢവുമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ചിലര്‍ പറഞ്ഞു. മുല്ലപ്പൂ വിപ്ലവത്തെ അവര്‍ ഉദാഹരിച്ചു.
 
രാവിലെ 9 മുതല്‍ 11 മണി വരെ നടന്ന ഫോട്ടോ പ്രദര്‍ശനവും ഫോട്ടോ ഗ്രാഫി എക്സിബിഷനും  അണിയറ പ്രവര്‍ത്തകരുടെ കഴിവും മികവും വിളിച്ചറിയിക്കുന്നതായിരുന്നു. അത്രയും മനോഹരമായിട്ടാണ് ഓരോ ഫോട്ടോകളും അവര്‍ ക്രമീകരിച്ചിരുന്നത്. വ്യാഴായ്ച്ച  വൈകുന്നേരം മുതല്‍ നേരം പുലരുവോളം അവരുടെ വിലപ്പെട്ട സമയം ഈ ക്രമീകരണത്തിന് വേണ്ടി അവര്‍ സ്കില്‍സ് സെന്ററിന്‍റെ ഹാളില്‍ ചിലവഴിക്കുകയായിരുന്നു. ഫോട്ടോ ഗ്രാഫിയുടെ സാങ്കേതികവും വൈദഗ്ദ്യവുമായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വളരെയധികം പ്രയോജനപ്പെട്ടു . സാങ്കേതിക സംശയങ്ങള്‍ക്കുള്ള മറുപടി ഈ രംഗത്തെ വിദഗ്ധര്‍ കൃത്യമായി തന്നെ നല്കി.
സിന്ധു രാമചന്ദ്രന്‍ ഒരുക്കിയ കുട്ടികളുടെ കാര്‍ണിവലും  രണ്ടു കൊച്ചു കുട്ടികള്‍ (സന്‍സീത, സാന്ദ്ര) അവരെയും അവരുടെ  ബ്ലോഗിനെ പരിചയപ്പെടുത്തിയതും അവരുടെ കൊച്ചു വര്‍ത്തമാനങ്ങളും  ബ്ലോഗേര്‍സിന്  ഏറെ കൌതുകമായി. ഇങ്ങിനെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഫോട്ടോ ഗ്രാഫെര്‍സിന്റെയും നിറഞ്ഞ പങ്കാളിത്തമുള്ള വളരെ രസകരമായ ഒരു മീറ്റായി മാറുകയായിരുന്നു.  

ഷമീറിന്റെയും നാമൂസിന്റേയും ഹബീബിന്റെയും ഒരു ബ്ലോഗര്‍ അല്ലാതെ നമ്മുടെ അതിഥിയായി എത്തിയ രാജന്‍  ജൊസേഫിന്റെയും  വാക്കുകള്‍  ഏറെ ശ്രദ്ധേയമായിരുന്നു. 

രാജന്‍  ജൊസേഫിന്റെ  വാക്കുകള്‍
ബ്ലോഗുകളെ കുറിച്ച് പരസ്പരം നല്ലത് മാത്രം പറയുന്ന കേവലം അരാഷ്ട്രീയ സുഖിപ്പിക്കലുകളായി നമ്മുടെ കൂട്ടായ്മകള്‍ മാറാതെ സൂക്ഷിക്കണം..എന്റെ ബ്ലോഗിനെകുറിച്ച് നീയും, നിന്റെ ബ്ലോഗിനെകുറിച്ച് ഞാനും പരസ്പരം പുകഴ്ത്താം..അങ്ങനെ നമുക്ക് ഉദാത്ത സാഹിത്യകാരന്മാരെന്നു ആത്മരതിയടയാം എന്നതാകരുത് നമ്മുടെ എഴുത്തിന്റെ ലോകം..
ക്രിയാത്മക വിമര്‍ശനത്തിന്റെ ജാലക വാതിലുകള്‍ തുറന്നിടാനും, കഥയും കവിതയുമെല്ലാം സസൂക്ഷ്മായ നിരൂപണത്തിന് വിധേയമാക്കാനും അത് വഴി നമ്മുടെ ബ്ലോഗ്ഗെഴുതുകാരിലെ സര്‍ഗ്ഗപ്രതിഭയെ സ്ഫുടം ചെയ്തെടുക്കാനും കഴിയണം.. 
അക്ഷരങ്ങള്‍ക്ക് ഉറച്ച നിലപാടുകള്‍ അനിവാര്യതയുള്ള ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്..രാഷ്ട്രീയ വ്യക്തതയും ദാര്‍ശനിക ദൃഡതയുമുള്ള എഴുത്തുകളാണ് ഈ കാലം നിങ്ങളോട് ആവശ്യപ്പെടുന്നത്.. വ്യക്തിത്വത്തിലും എഴുത്തിലും ഒരു പോലെ അടിയുറച്ച നിലപാടുകളും, അചഞ്ചലമായ പക്ഷവും നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌..അപ്പോള്‍ മാത്രമേ താന്‍ ജീവിച്ചിരിക്കുന്ന കാലത്തില്‍ തന്റെ വിരലടയാളം ചാര്‍ത്താനും, കാലത്തെ ഗുണപരമായി സ്വാധീനിക്കാനും എഴുത്തുകാരന് കഴിയൂ.. നടന്നു പോകുന്ന വഴികളില്‍ നിങ്ങളുടെ കാല്പാടുകള്‍ വരും തലമുറയ്ക്ക് വേണ്ടി അടയാളപ്പെടുത്താന്‍, നനവ്‌ തീരെയില്ലാത്ത പ്രവാസ മണ്ണില്‍ നനവേറെയുള്ള സുമനസ്സുകളുടെ ഈ നന്മയുടെ സംഗമം സഹായിക്കട്ടെയെന്നു രാജന്‍ ജോസെഫ് ആശംസിച്ചു.

രക്ത ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നത് പോലെ, ഉപ്പ് ബന്ധവും നാം കാത്തു സൂക്ഷിക്കണം, ഉപ്പിന്റെ വിലയെ ഷമീര്‍ എടുത്തു പറഞ്ഞു. പ്രവാസികള്‍ അവരുടെ അദ്ധ്വാനത്തിന്റെ  വില ശരിക്കും അറിഞ്ഞവരാണ്. ഇത്തരം കൂട്ടായ്മയുടെ ഒത്തുചേരലിന്റെ പിന്നിലും ഒരു പാടു അദ്ധ്വാനമുണ്ട്, അവരുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പിന്റെ രസം ഉപ്പാണ്, ആ ഉപ്പ് പരസ്പരം പങ്ക് വെക്കുമ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ രുചി വര്‍ദ്ധിക്കുന്നു.

ഓ എന്‍ വി യുടെ വാക്കുകള്‍ ശമീര്‍ ഈണത്തില്‍ പാടിയപ്പോള്‍ സദസ്സാകെ ഹര്‍ഷാരവം മുഴക്കി.
പ്ലാവിലകോട്ടിയ കുമ്പിളില്‍ തുമ്പപോലിത്തിരി ഉപ്പുതരിയടുത്ത്
ആവിപാറുന്ന പൊടിക്കഞ്ഞിയില്‍തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പുചെര്‍ത്താലേ രുചിയുള്ളൂ
കഞ്ഞിയില്‍ ഉപ്പുതരി വീണലിഞ്ഞു മറഞ്ഞു പോം മട്ടിലെന്നുണ്ണി
നിന്‍മുത്തശ്ശിയും ഒരുനാള്‍ മറഞ്ഞു പോമെങ്കിലും
നിന്നിലെഉപ്പായിരിക്കും ഈമുത്തശ്ശി എന്നുണ്ണിയെ വിട്ടെങ്ങുപോകുവാന്‍.....


ഈ മീറ്റ് വിജയിപ്പിക്കാന്‍ മാസങ്ങളോളം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും  ആശംസകളും ഭാവുകങ്ങളും നേരുന്നു. 





ബ്ലോഗ് മീറ്റില്‍ സംസാരിച്ചവര്‍



Related Posts Plugin for WordPress, Blogger...