Wednesday, September 10, 2014

ഒരു യാത്ര; സാഹിത്യത്തിലേക്കും ചരിത്രത്തിലേക്കും

ഒരു മാതാവ് തന്റെ ചെറു പൈതലിനെ പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.  "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്‍", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാതത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. ഹയ്യിന്റെ അനന്യമായ ജീവിതത്തെയും ഹയ്യ്‌  തന്റെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ വിജന ദ്വീപിന്റെ മനോഹാരിതയെയും  അഞ്ഞൂർ വർഷങ്ങൾ മുമ്പ് വാക്കുകളിൽ വർണിച്ച് ലോകസാഹിത്യ നായകരായി എണ്ണപ്പെട്ട പാശ്ചാത്യ എഴുത്തുകാരെ വരെ അമ്പരപ്പിച്ചിട്ടുണ്ട് ഇബ്നു തുഫൈൽ.
​​
അഞ്ഞൂറു വർഷം മുമ്പ് വെളിച്ചം കണ്ട ഇബ്നു തുഫൈലിന്റെ മാസ്മരിക സൃഷ്ടി ചിത്രീകരിച്ച ഇന്ത്യൻ മഹാ സമുദ്രത്തിലെ ദ്വീപ്‌ അറബിയിൽ സറൻദ്വീപ് എന്ന് വിളിക്കപ്പെടുന്ന ശ്രീലങ്കയാണെന്ന് കരുതപ്പെടുന്നു. തന്റെ പ്രിയ എഴുത്തുകാരൻ വർണിച്ച ദ്വീപു കാണാൻ പ്രായം മറന്നു കാതങ്ങൾ താണ്ടിയ അനുഭവം പങ്കു വെക്കുകയായിരുന്നു ടി കെ ഇബ്രാഹിം എന്ന എഴുത്തുകാരനും ചിന്തകനും. ഇബ്നു തുഫൈലിന്റെ നോവൽ  പാശ്ചാത്യരിൽ വരുത്തിയ സ്വാധീനത്തെ പറ്റി  "ലോക സാഹിത്യത്തിൽ ഹയ്യിബ്നു യക്ടാന്റെ സ്വാധീനം"  എന്ന പേരിൽ ഈയിടെയായി അറബിയിൽ പുസ്തകം പുറത്തിറക്കുകയം, പ്രബോധനം ആഴ്ചപ്പതിപ്പിൽ "ലോകം  ഒരു ഇബ്നു തുഫയിലിനെ കാത്തിരിക്കുന്നു" എന്ന ശീർഷകത്തിൽ  ലേഖനം എഴുതുകയും ചെയ്തിട്ടുണ്ട്  ചിന്തകനും മാധ്യമ  പ്രവർത്തകനും സാമൂഹിക പ്രവർത്തകനും  പുസ്തക രചയിതവുമായ  ഇബ്രാഹിം ടൊറന്റോ.

സ്മാർ അത്താർ എഴുതിയ  The Vital Roots of European Enlightenment: Ibnu Tufail's Influence on Modern Western Thought (യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകള്‍: ആധുനിക പാശ്ചാത്യ ചിന്തയില്‍ ഇബ്‌നുതുഫൈലിന്റെ സ്വാധീനം) എന്ന പുസ്തകത്തിൽ ഊന്നിയായിരുന്നു ഇബ്നു തുഫൈലിനെ കുറിച്ച ചർച്ചകൾ. തന്റെ ദീര്‍ഘമായ ഗവേഷണത്തിലൂടെയും വസ്തുനിഷ്ഠമായ പഠനത്തിലൂടെയും  ഹയ്യ്ബ്‌നുയഖ്‌ളാന്‍ പാശ്ചാത്യ പ്രതിഭാമണ്ഡലത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അത് മറച്ചുവെക്കാനും തമസ്‌കരിക്കാനും പാശ്ചാത്യ ബുദ്ധിജീവികളും ജ്ഞാനോദയ നായകരും എത്രമാത്രം ശ്രമിച്ചിട്ടുണ്ടെന്നും സ്മാർ അത്താർ വിശദമായി വിവരിക്കുന്നതായി ഇബ്രാഹിം പറഞ്ഞു. വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മുമ്പിലത്തെ ഉദാഹരണമാണ് ഹയ്യ്ബ്‌നു യഖ്‌ളാന്‍. ആയിരം ഗ്രന്ഥങ്ങള്‍ക്ക് ജന്മം നല്‍കിയ ഗ്രന്ഥമായിരുന്നു ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്‌ളാന്‍ എന്ന് അത്താർ പറയുന്നു.

നോവലിന്റെ സ്വാധീനത്താൽ കഥാ പാത്രം ജീവിച്ചു  എന്ന് പറയപ്പെടുന്ന സറൻദ്വീപ്‌  സന്ദർശിച്ചതിനെ  പറ്റിയും  ഈ നോവൽ പാശ്ചാത്യരിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും സംസാരം തുടർന്നു. ശ്രീലങ്കയുടെ അറബി നാമമാണ് മുത്തുകളുടെ ദ്വീപ്‌ എന്നർത്ഥം വരുന്ന സറദ്വീപ്  ചരിത്രത്തിൽ സറദ്വീപിനു വലിയ  സ്ഥാനവും പ്രശസ്തിയുമുണ്ട്. ഹയ്യിന്റെ കഥക്ക് ഏറ്റവും അനുയോജ്യമായ ദ്വീപാണ് സിലോണ്‍. ആദിമമനുഷ്യന്‍ പാദമൂന്നിയ സ്ഥലം എന്ന് പറയപ്പെടുന്നത് കൊണ്ട്  അതിന് കൂടുതല്‍ പ്രസക്തിയുമുണ്ട്. ഇന്ത്യൻ സമുദ്രവുമായി വ്യത്യസ്ത പൌരാണിക നാഗരിതകല്ക്ക് വാണിജ്യ ബന്ധം ഉണ്ടായിരുന്നതായി നാണയ പരവും ശിലാലെഖനപരവുമായ തെളിവുകൾ സ്ഥാപിച്ചിട്ടുണ്ട്. സുമേറിയൻ ഇന്ത്യൻ നാഗരികതകൾക്കിടയിൽ വാണിജ്യ ക്രയ വിക്രയങ്ങൾ നടത്തിയിരുന്നു. ഫിനീശ്യക്കാർ  ഹദരമൌതിലെ സെബിയൻസ് പേർഷ്യക്കാർ ഇവരൊക്കെ ഈ വാണിജ്യ പ്രക്രിയയിലെ പങ്കാളികളായിരുന്നു. ക്രിസ്തു വർഷം നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടർ പേർഷ്യ ജയിച്ചടക്കിയതിൽ പിന്നെ ഗ്രീക്ക്കാരും റോമാക്കാരും ഇതിൽ പങ്കു ചേർന്നു. ഈ പൌരാണിക നാഗരികതകൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവം അതിന്റെ അത്യുജ്ജലമായ വ്യാപനവും കച്ചവട പ്രക്രിയയിൽ  പങ്കാളികളായ ഈ ഭൂഭാഗത്തെ വ്യത്യസ്ത ജനങ്ങളെ ആദർശ പരമായ സാഹോദര്യത്തിൽ കോർത്തിണക്കി. അവർ പൂർണമായും മുസ്ലിംകൾ ആയിരുന്നില്ലങ്കിലും നല്ലൊരു വിഭാഗം മുസ്ലിം മതാനുയായികൾ ആവുകയായിരുന്നു.

സറൻദ്വീപിലേക്കുള്ള യാത്ര :
ഞങ്ങൾ ആദം മലയിലേക്കു പുറപ്പെട്ടു ആദം മലയുടെ അടിവാരത്തിൽ നിന്നു വീണ്ടും മൂന്നു മണിക്കൂർ യാത്ര ചെയ്യണം. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചുരങ്ങളിലൂടെയായി യാത്ര. സമുദ്ര വിതാനത്തിൽ നിന്ന് 4000 അടി ഉയരത്തിൽ, ഉയരങ്ങൾ താണ്ടുമ്പോൾ താഴെ പച്ച പരവതാനി വിരിച്ച പർവ്വത നിരകൾ കണ്ണത്താ ദൂരത്തിൽ മനോഹരമായ കാഴ്ചകൾ. കളംവരമ്പ്  കത്രിച്ചു മോടി  കൂട്ടിയ ഹരിതവര്‍ണ്ണമാര്‍ന്ന ചായ ത്തോട്ടങ്ങൾ പർവ്വതങ്ങളുടെ കൊടിമുടി വരെ പരന്നു കിടക്കുന്നു. കുറച്ചു കൂടി ഉയരംതാണ്ടിയപ്പോൾ ദൂരെ ഒരു പർവ്വത മുകളിൽ നിവർത്തി വെച്ച ഗ്രന്ഥം പോലെ ഒരു ദൃശ്യം ബ്രിട്ടീഷുകാർ അതിനെ  "ബൈബ്ൾ റോക്ക്" എന്ന് പേരിട്ടു വിളിച്ചു. ചുരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആദം മല അകന്നു അകന്നു പോകുമ്പോലെ തോന്നി, ദൂരത്താൽ കണ്ണത്താ ദൂരം പറയാനില്ലല്ലോ. ആദ്യപിതാവ് നമ്മിൽ നിന്ന് ദശ ലക്ഷം സഹസ്രാബ്ദങ്ങൾ അകലത്തല്ലേ, എങ്കിലും അദ്ദേഹം പാദമൂന്നിയ പർവ്വതം പന്ത്രണ്ടു കിലോമീറ്റർ  അകലെ ഞങ്ങളുടെ മുമ്പിലുള്ള ആശ്വാസം. നടത്തത്തിനു വേഗത കൂട്ടി, ഇപ്പോൾ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട്  5000 അടി മുകളിലാണ്, കുറെ കൂടി മുമ്പോട്ട് ചെന്നപ്പോൾ ബുദ്ധന്റെ ഒരു പ്രതിമ  കണ്ടു. പിന്നിൽ ഒരു ബുദ്ധ ദേവാലയവും മറ്റൊരിടത്ത് ബുദ്ധൻ നിവർന്നു കിടക്കുന്ന മറ്റൊരു  പ്രതിമയും. അവിടെയൊന്നും പള്ളികാളോ അമ്പലങ്ങളോ കണ്ടില്ല. വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം അഞ്ചു മണിയായി കാണും, ഇനി മൂൂന്നു കിലോ മീറ്റർ നടന്നാൽ ആദം മലയുടെ അടിവാരത്തെത്താം, നടക്കാൻ കഴിയുമോ, കൂട്ടത്തിലെ പ്രായ കൂടിയ എന്നോടവർ ചോദിച്ചു.  ഞാൻ സമ്മതം മൂളി, അടിവാരത്തിൽ നിന്നും മല മുകളിലേക്ക് പിന്നെയും നാലു കിലോമീറ്റർ ഉണ്ടന്ന് അവർ പറഞ്ഞു. ഒരു രാത്രി അവിടെ ചിലവഴിച്ചാലെ അതിനു സാധ്യമാകുമായിരുന്നുള്ളൂ, അതെന്നെ കൊണ്ട് കഴിയുമായിരുന്നില്ല, ഞങ്ങൾ നടത്തം തുടർന്നു  കുറച്ചു കൂടെ നടന്നപ്പോൾ ദൂരെ നിന്നും ആദം മല ദൃശ്യമായി അവിടെ നിന്നു കുറച്ചു ഫോട്ടോ എടുത്തു ഞങ്ങൾ തിരികെ പോന്നു.

അല്പം ദീർഘശ്വാസം വലിച്ചു കൊണ്ട് കുറച്ചു നേരം സംസാരം നിറുത്തി.  എന്തോ ഓർത്തതിന് ശേഷം അദ്ദേഹം വീണ്ടും സംസാരം തുടർന്നു.  ഞങ്ങൾ ആദംമല കയറി ഇറങ്ങി തിരിച്ചു വരുമ്പോൾ സഹയാത്രികരിൽ ഒരാൾ എന്നോട്  പറഞ്ഞു. ഇനി റൂമിൽ എത്തി വിശ്രമിക്കുംപോഴായിരിക്കും കാലിനും കൈക്കുമെല്ലാം വേദന അനുഭവിക്കുക, ഞങ്ങൾ വിശ്രമ സ്ഥലത്തെത്തി പക്ഷെ അനുഭവപ്പെട്ടത് നേരെ മറിച്ചായിരുന്നു. ഒരു ക്ഷീണവും തളർച്ചയും തോന്നിയില്ല. ആ മലകയറ്റവും നീണ്ട നടത്തവും നല്ലൊരു വ്യായാമാമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. കുറെ ദിവസത്തേക്കുള്ള വ്യായാമം, ശരീരം മാത്രമല്ല മനസ്സും ഊർജ്ജിതമായി. എന്നിലെ ഭാവന ഉണർന്നു, ഉയർന്നു പറക്കാൻ തുടങ്ങി. ഹയ്യിബിൻ യക്ടാൻ നിഴൽ പോലെ എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി. ത്യാഗപൂർണവും പരീക്ഷണ സമ്പന്നവും സംഭവ ബഹുലവുമായ നീണ്ട കുറെ വർഷത്തെ ജീവിതത്തിനു ശേഷം ഹയ്യുബിൻ യക്ലാൻ എത്തിച്ചേർന്നത് സൃഷ്ടി കർത്താവായ പ്രപഞ്ച  നിയന്താവായ ആദിയും അന്ത്യവുമില്ലാത്ത സർവ്വ ശക്തന്റെ അടുത്തെക്കാണല്ലൊ.  ജനൽ പാളികളിലൂടെ ആകാശത്ത് നിന്നും നക്ഷത്രങ്ങളും ചന്ദ്രനും എന്നെ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു, നിലാവെളിച്ചത്തിലൂടെ എന്റെ മനസ്സ് അതി വേഗം  സഞ്ചരിക്കാൻ തുടങ്ങി. പകലിൽ ഞാൻ സഞ്ചരിച്ച വഴികളിലൂടെ, അത് ഹയ്യിനു  ദർശനം ലഭിച്ച താഴ്വരയായി എനിക്ക് തോന്നി,  എന്റെ മനസ്സിനു വല്ലാത്തൊരു അനുഭൂതി.  ഒരു നിമിഷം ഞാൻ ഹയ്യിനൊടൊപ്പമായി.  ഹയ്യിനു ലഭിച്ച ആനന്ദത്തെ പറ്റി എന്റെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി "ദീപിന്റെ ഏതോ കോണിൽ ഹയ്യ് മൌനമിരുന്നപ്പോള്‍ ആത്മാവ് വിചിത്രവീണയും സപ്തസ്വരങ്ങളും ഹയ്യിനെ കേൾപ്പിച്ചതും, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറിഅകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നതും, ആ ജാലകത്തിലൂടെ മഴയുടെ താളവും, നിലാവിന്റെ പരാഗങ്ങളും, ധൂസരമേഘങ്ങളുടെ വിഷാദങ്ങളും  ദർശിച്ചതും, ഒടുവില്‍ ഹയ്യിന് ബോദ്യമായതും - ഹയ്യിനെയും  ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്,  ഹയ്യിന് ലഭിച്ച ഉന്നതമായ ദര്‍ശനം. ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞ ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ആയിരുന്നു ഹയ്യിന് അനുഭവപ്പെട്ടത്, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. ഹയ്യിനു ലഭിച്ച അനുഭൂതിയിൽ ഒരു നിമിഷം എന്റെ മനസ്സും ആനന്ദം കൊള്ളുകയായിരുന്നു.

എന്റെ മനസ്സിന്റെ സഞ്ചാരം വീണ്ടും തുടർന്നു.   യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകളിലേക്ക്  എന്റെ മനസ്സ് സഞ്ചരിച്ചു. ഈ നോവൽ ലോകത്തെ പ്രമുഖ എഴുത്ത് കാരെ സ്വധീനിച്ച ഓരോ ഘടകങ്ങളിലെക്കും  എഴുത്ത് കാരിലെക്കും എന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി, മനസ്സ്  ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും ഇറ്റലിയിലെയും സ്പൈനിലെയും  എഴുതുകാരിലേക്ക് നീങ്ങി. 
പാശ്ചാത്യലോകത്തെ ഉന്നത പ്രതിഭാശാലികളും സാഹിത്യനായകന്മാരുമായ ഫ്രാന്‍സിസ് ബേക്കന്‍, മില്‍ട്ടന്‍, റൂസോ, വോള്‍ട്ടയര്‍, തോമസ് മൂര്‍, സ്പിനോസാ, വിര്‍ജീനിയാ വൂള്‍ഫ്, അലക്‌സാണ്ടര്‍ പോപ്പ്, തോമസ് അക്വയനസ്, ഡെക്കാര്‍ട്ട്, ഐസക് ന്യൂട്ടന്‍ തുടങ്ങിയവരെല്ലാം ഇബ്‌നുതുഫൈലിന്റെ തത്വചിന്താനോവലിന്റെ സ്വാധീനവലയത്തില്‍ പെട്ടവരായിരുന്നു. ഫ്രെഡറിക് നീഷേയില്‍ പോലും അദ്ദേഹം സ്വാധീനം ചെലുത്തി. ഡാനിയല്‍ ഡിഫോ തന്റെ ഏറ്റവും പ്രശസ്തമായ നോവല്‍, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉത്തുംഗതയില്‍ വിരാജിക്കുന്ന റോബിന്‍സന്‍ ക്രൂസോ  എഴുതാനിരിക്കുമ്പോള്‍ ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖഌന്‍ നൂറ്റാണ്ടുകളായി ബെസ്റ്റ് സെല്ലറായിക്കഴിഞ്ഞിരുന്നു. ഡാനിയല്‍ ഡിഫോവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ സമകാലീനരായ യൂറോപ്യന്‍ ജ്ഞാനോദയ കാലഘട്ടത്തിലെ കവികളെയും ചിന്തകരെയും എഴുത്തുകാരെയും അതാകര്‍ഷിച്ചിരുന്നു.

വീണ്ടും സമാര്‍ അത്താറിന്റെ വരികളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി ''രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, ഇബ്‌നുതുഫൈല്‍ ഒരു ബഹുസ്വരസമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നത്. സ്‌പെയിനില്‍ അറബികളും ബാര്‍ബറുകളും മററു സ്പാനിഷ് വിഭാഗങ്ങളും യൂറോപ്യന്മാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും അടുത്തടുത്തും വേറിട്ടും ജീവിച്ചു (മതസഹിഷ്ണുതക്കും ബഹുസ്വരതക്കും സുവര്‍ണമാതൃക കാണിച്ച മുസ്‌ലിം സ്‌പെയിന്‍ തകർക്കപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട ആ ഉത്തമമാതൃകയുടെ പുനരുത്ഥാനമാണ് ഇബ്‌നുതുഫൈലിന്റെ തത്വശാസ്ത്രം). യൂറോപ്യന്‍ നവോത്ഥാനത്തില്‍ മാത്രമല്ല, പൊതുവേ യൂറോപ്യന്‍ ധിഷണാജീവിതത്തില്‍ തന്നെ ഈ സമൂഹമോഡല്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അവിടെ നിന്നും എന്റെ മനസ്സ് നേരെ സഞ്ചരിച്ചത് ഇംഗ്ലണ്ടിലെക്കും, ഇറ്റലിയിലെക്കും, ഫ്രാന്‍സിലേക്കും സ്പൈനിലേക്കുമായിരുന്നു. അറബി - ലാറ്റിന്‍ ഭാഷകളിലുള്ള ഹയ്യ്ബ്‌നു യഖ്‌ളാന്റെ ഒരു വാല്യം എഡ്‌വാര്‍ഡ് പീകോക്ക് ജൂനിയര്‍ 1671 ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ ഇംഗ്ലീഷ് ഭാഷാന്തരം 1703-ലാണ് പ്രത്യക്ഷപ്പെട്ടത്. റോബിന്‍സണ്‍ ക്രൂസോ പ്രത്യക്ഷപ്പെടുന്നതിന്റെ 16 വര്‍ഷങ്ങള്‍ക്കുമുമ്പ് പണ്ഡിതനും പ്രസിദ്ധീകരണപ്രിയനുമായ  പിതാവ് എഡ്വേര്‍ഡ് പീകോക്ക് തന്റെ മകന്റെ ലാറ്റിന്‍ പരിഭാഷ യൂറോപ്പിലെ മുഴുവന്‍ ഉദ്ബുദ്ധ വിഭാഗങ്ങള്‍ക്കും അയച്ചു കൊടുത്തിരുന്നു.  അതേപോലെ എംപയറിസിസത്തിന്റെ  പിതാവായി അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഫ്രാന്‍സിസ് ബേക്കന്‍ തന്റെ ഉട്ടോപ്പിയന്‍ നോവലായ ന്യൂ അറ്റ്‌ലാന്റിസില്‍   ഒരു കാല്‍പനിക  ദ്വീപ് ഭാവന ചെയ്യുകയുണ്ടായി. ഹയ്യ്ബ്‌നുയഖ്‌ളാനിന്റെ സ്വാധീനം അതില്‍ പ്രകടമാണ്. മതഭക്തരായ അതിലെ നിവാസികള്‍ ശുദ്ധ-ശാസ്ത്രീയ വിജ്ഞാനത്തിന്റെയും ഭക്തരാണ്.

ഇറ്റലിയിലെ ദാര്‍ശനികനും തത്വചിന്തകനുമായിരുന്നു പികോ മിരാന്‍ഡോളാ 1493-ല്‍ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ആദ്യത്തെ ലാറ്റിന്‍ പരിഭാഷ പ്രസിദ്ധീകരിച്ചു. (പ്രസിദ്ധ ഗ്രീക്ക് ചിന്തകനായ പ്ലാറ്റോയുടെ തത്വശാസ്ത്രങ്ങളോട് പൗരസ്ത്യരീതിയിലുള്ള ചില സിദ്ധാന്തങ്ങള്‍ സങ്കലനം ചെയ്തുണ്ടാക്കിയ നവീനതത്വശാസ്ത്രമാണ് നിയോപ്ലാറ്റോനിസം). മറ്റൊരു ലാറ്റിന്‍ തത്വചിന്തകനായ അലമാനോ ഹയ്യ്ബ്‌നുയഖ്‌ളാന്റെ പ്രമേയവും തലക്കെട്ടും തന്റെ നിരുപമ ഗ്രന്ഥമായ  'അമര്‍ത്യനി'ല്‍  അനുകരിച്ചിട്ടുണ്ട്. അറബി-ജൂത തത്ത്വശാസ്ത്രങ്ങള്‍ പഠിച്ച അദ്ദേഹം പരിപൂര്‍ണത അഥവാ ദൈവവുമായുള്ള ലയനം എങ്ങനെ സാധിക്കുമെന്ന് കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരളവോളം ഹയ്യ്ബ്‌നു യഖ്‌ളാനെപ്പോലെ ശാസ്ത്രീയവും ആത്മീയവുമായ തീക്ഷ്ണ ചിന്താമനനങ്ങളുടെ ജീവിതം നയിച്ചുകൊണ്ട് മനുഷ്യര്‍ക്ക് ഭൗതിക ലോകത്തിനപ്പുറത്തേക്കുയരാനും ദൈവലയനം ആസ്വദിക്കാനും സാധിക്കുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. എല്ലാ അപൂര്‍ണതകളില്‍ നിന്നും മുക്തനായി എകനായ ഒരുവനുമായുള്ള അഭേദ്യബന്ധത്തിലൂടെ നാം അവനുമായി ലയനം നേടുന്നു-ഇബ്‌നു തുഫൈല്‍ ഇതാണ് സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇബ്‌നുതുഫൈലിന്റെ ഇസ്‌ലാമിക പശ്ചാത്തലം സൂക്ഷ്മമായി ഗ്രഹിക്കാത്തതാണ് അലമാനോവിന്റെ പ്രശ്‌നമെന്ന് പറയാം; രണ്ടുപേരുടെയും ചിന്തകളില്‍ പല സാദൃശ്യങ്ങളും ഉള്ളതോടൊപ്പം തന്നെ. ഇബ്‌നുതുഫൈലിന്റെ സ്വാധീനം ഫ്‌ളോറന്‍സിന്റെയും ഇറ്റാലിയന്‍ അര്‍ധദ്വീപിന്റെയും അതിര്‍ത്തികള്‍ അതിലംഘിച്ച് യൂറോപ്പ് മുഴുവന്‍ വ്യാപിച്ചു.

1596ല്‍ ജനിച്ച റേഷനലിസത്തിന്റെ (ശാസ്ത്രീയമായി പഠിക്കാതെ അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും ആശ്രയിച്ചുള്ള ചിന്താരീതി - അനുഭവവാദം) പിതാവായി അറിയപ്പെട്ട റനേ ഡെക്കാട്ട്, 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' എന്നു പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇബ്‌നുതുഫൈലിനെ സ്വാംശീകരിക്കുകയായിരുന്നു. സ്‌പെയിനിലെ തത്വജ്ഞാനിയായിരുന്ന ഗ്രേസിയന്‍സി ന്റെ കാല്‍പനിക നോവലായ ദക്രിട്ടിക്കിലെ നായകന്‍ വളര്‍ന്നത് ഒരു വന്യജന്തുവിന്റെ കൂടെയായിരുന്നു. മനുഷ്യനാഗരികതയെന്തെന്നറിയാതെ തന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹം ഏകാന്തനായി ഒരു ദ്വീപിലെ ഗുഹയില്‍ കഴിച്ചുകൂട്ടി. സമൂഹം അദ്ദേഹത്തിന് അനാകര്‍ഷകമായി അനുഭവപ്പെട്ടു. പകരം പ്രകൃതിയിലേക്ക് മടങ്ങി. ദൈവത്തെക്കുറിച്ച പരമാര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഗ്രേസിയന്‍സ് ഹയ്യ്ബ്‌നുയഖ്‌ളാനെ അനുകരിച്ചുവെന്ന കാര്യത്തില്‍ ആധുനിക സാഹിത്യവിമര്‍ശകര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും 1681-ല്‍ ദ ക്രിട്ടിക് ഇംഗ്ലീഷ് ഭാഷാന്തരം ചെയ്ത ചരിത്രകാരന്‍ പോള്‍ റെയ്കാന്റെ അഭിപ്രായത്തില്‍, ഇബ്‌നുതുഫൈലിന്റെ കഥാപാത്രമായ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ചരിത്രത്തില്‍ നിന്നാണ് ഗ്രേസിയന്‍സ് തന്റെ സ്വപ്നം നെയ്‌തെടുത്തത്.

വീണ്ടും എന്റെ മനസ്സ് പകൽ ഞങ്ങൾ നടന്ന കുന്നിൻ ചെരിവിലേക്ക്  തന്നെ തിരിച്ചു വന്നു.ഈ ദ്വീപിൽ നിന്നും ഹയ്യിനെ വളർത്തിയ മാനിനേയും അതിന്റെ മരണവും നേരിൽ കാണുമ്പോലെ തോന്നി  "ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണം ഹയ്യിനെ  വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷമായിരുന്നു അത്, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തിയ നിമിഷം, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി". നോവലിലെ ഈ  ഒരു ചിത്രം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു  ഒരു നിമിഷം ആ ഓർമ്മകൾ എന്നെയും ഒരു പാട് സങ്കടപ്പെടുത്തി എല്ലാം നേരിൽ കാണുമ്പോലെ എനിക്ക് തോന്നി.

ഇത്രയും ഉള്ളുതുറന്നു പറഞ്ഞപ്പോൾ ഇബ്രാഹീമിനോടൊപ്പം ഞാനും ഹയ്യിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു സറന്‍ദ്വീപിലൂടെയുള്ളയുള്ള ഈ സഞ്ചാരം ശരിക്കും  ലോക സാഹിത്യത്തിലൂടെയൂടെയുള്ള സഞ്ചാരമായി എനിക്കനുഭവപ്പെടുകയായിരുന്നു.

4 comments:

  1. അറിയില്ലായിരുന്നു... ഇങ്ങിനെയൊരു യാത്ര. ഇതിവിടെ പങ്കുവെച്ചതിന് നന്ദി....

    ReplyDelete
  2. എനിക്കും അറിയില്ലായിരുന്നു. ആര്‍ട്ട് ഓഫ് വേവ് ബ്ലോഗില്‍ വരുന്ന മിക്ക വിഷയങ്ങളും ആദ്യമായ അറിവുകളാണ്. താങ്ക്സ്

    ReplyDelete
  3. പുതിയ അറിവുകള്‍ പകര്‍ന്നു തരുന്ന അനുഭവകുറിപ്പ്... യാത്രകള്‍ തുടരട്ടെ.

    ReplyDelete
  4. പുതിയ അറിവുകള്‍ തന്നതിന് നന്ദിസ്നേഹത്തോടെ പ്രവാഹിനി

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...