Thursday, November 26, 2015

മുത്താമ്മ

ദോഹയിലെ കലാ സദസ്സുകളിൽ സാധാരണ കാഴ്ചകൾക്കും കാഴ്ച്ചപ്പാടുകൾക്കുമപ്പുറം ഫ്രന്റസ് കൾചറൾ സെന്റർ ഖത്തർ കേരളീയത്തിന്റെ സമാപന സമ്മേളന വേദിയിൽ  "മുത്താമ്മ" അവതരിപ്പിക്കപ്പെട്ടു. അപരിചതവും അനനുകരണനിയവുമായ സംവിധാന രീതി മറ്റു ദൃശ്യ വേദികളിൽ നിന്നും മുത്താമ്മയെ വ്യത്യസ്തമാക്കുന്നു. ആയിരങ്ങൾ പങ്കെടുത്ത സദസ്സിനു പകര്ന്നു നല്കിയത് കേവലം തമാശകളും നേരംപോക്കുക്കളും ആയിരുന്നില്ല. ശക്തമായ ചിന്തയും ഗതകാലത്തിന്റെ പച്ചപ്പണിഞ്ഞ കാഴ്ചകളും നവകാലത്തിന്റെ തീവ്രവേഗ ചിത്രങ്ങളും കോറിയിട്ട നവ്യാനുഭവമായിരുന്നു. സ്വതന്ത്രമായ മൂന്ന് കവിതകളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ മുത്താമ്മയെ കൂടുതല്‍ മനോഹരമാക്കി.

ചന്ദ്രമതി ആയൂരിന്റെ "മൃതസഞ് ജീവനി" എന്ന നോവലിന്റെ കഥാ തന്തുവില്‍ സമകാലത്തിന്റെ രൂക്ഷയാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിക്കുന്ന പ്രമേയ രീതിയാണ് മുത്താമ്മ എന്ന ദൃശ്യാവിഷ്‌കാരത്തിലൂടെ അനാവരണം ചെയ്യ്തത്. ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചതോടെ മനുഷ്യന്റ്  വേഗത വർദ്ധിച്ചു, സന്തോഷത്തിന്റയും   സമാധാനത്തിന്റ്രയും നാളുകള്‍ സുഖവേഗങ്ങളുടെ ആസുര താളങ്ങളിലേക്ക് മനുഷ്യനെ ക്രൂരമായി വലിച്ചെറിയുന്ന കാഴ്ച മുത്താമ്മ വേദിയില്‍ തുറന്നു കാട്ടുകയായിരുന്നു.

പണത്തിന്റെ അമിതാധിപത്യവും നന്മകളുടെ നരകനാശവും അനുവാചകന്റെ നെഞ്ചില്‍ കനല്‍ മഴയായി പെയ്തിറങ്ങി. കൃഷിയും ഭക്ഷണവും പണോപാധിയായി തരം താണ അന്തക വിത്തിന്റെ ആപത്തിലേക്ക് എത്തിയ ദുരന്തം മുത്താമ്മയിലൂടെ വിളിച്ചു പറയാൻ സംവിധായകന് സാധിച്ചു. ബയോവെപ്പണ്‍സും ജെനിറ്റക്കല്‍ എഞ്ചിനീയറിംഗും പുരോഗതിയുടെ പുതുവസന്തങ്ങളാണെന്ന് പ0ിപ്പിക്കുന്നവര്‍ മനുഷ്യനെ അവരുടെ മരുന്നു  കച്ചവടത്തിനുള്ള കമ്പോളവും ആധിപത്യത്തിനുള്ള ആയുധങ്ങളുമാക്കി മാറ്റിയ ക്രൂരത തിരിച്ചറിയാതെ പോകുന്നു.

ആണവായുധങ്ങളും രാസായുധങ്ങളും കൊല്ലാനും കൊല്ലിക്കാനും മത്സരിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയും മുത്താമ്മ തുറന്നു കാട്ടി. പ്രപഞ്ചത്തെ മുഴുവനും പലതവണ നശിപ്പിക്കാന്‍ പര്യാപ്തമായ രാസായുധങ്ങളും ആണവായുധങ്ങളും പേറുന്ന ഒരാകാശത്തിനു കീഴില്‍ മനുഷ്യ കുലം എങ്ങനെ ശാന്തമായി ഉറങ്ങും എന്ന ചോദ്യമാണ് മുമുത്താമ്മയിലൂടെ മുന്നോട്ടു വെച്ചത്. പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം മുതല്‍ വര്‍ത്തമാന കാലത്തിന്റെ അവസാന നിമിഷങ്ങള്‍ വരെ സംവേദനം ചെയ്യുന്ന രീതിയാണ് ഈ രംഗാവിഷ്‌കാരം തുടർന്നത്.

കഥയുടെ തുടക്കം
കാറ്റിലും കോളിലും പെട്ട് തകര്‍ന്ന കപ്പലില്‍നിന്ന് രക്ഷപ്പെട്ട്  ഒരു അത്ഭുത ദ്വീപിൽ എത്തിപ്പെടുന്ന അപ്പു എന്ന കഥാപാത്രത്തിലൂടെയാണ്  കഥ തുടങ്ങുന്നത്. നമുക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത ജീവിത രീതിയാണ് ദ്വീപ്‌ വാസികളുടെത്,  തണുത്ത് വിറച്ചു  മുറിവേറ്റ  കാലുമായി വേദനയിൽ പുളയുന്ന അപ്പുവിന്റെ ചിന്തകളെ മുരളീ നാദം കടല്‍തീരത്തേയ്ക്ക് കൊണ്ട് വരുന്നു. കടൽക്കരയിൽ നിറയെ പക്ഷികൾ. "ഓടക്കുയൽ പക്ഷികൾ" പ്രകൃതി അതിനു വേണ്ടി താരാട്ട് പാടുന്നത്  പോലെ, നോക്കിയാൽ കാണാവുന്നത്രയും പക്ഷികൾ. പാട്ട് നിർത്തിയ ശേഷം  പക്ഷികൾ അവിടെ മുട്ടയിടുന്നു. മുട്ടയിട്ടു പക്ഷികൾ എല്ലാം ആകാശത്തേക്ക്‌ പറന്ന  പോകുന്നു. വളരെ മനോഹരമായി തന്നെ ഈ പക്ഷികളെ രംഗത്ത് കൊണ്ടുവരാൻ ചിത്രീകരണത്തിൽ  കഴിഞ്ഞിട്ടുണ്ട്. ക്ഷീണിതനായ അപ്പു ആ മുട്ട കഴിക്കുന്നു. അത് കഴിക്കുന്നതോടെ അപ്പുവിന്റെ ജീവിതം തന്നെ മാറുന്ന കഥ പ്രണവി എന്ന പെണ്‍ കുട്ടിയിലൂടെ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുകയാണ്.

അവിടെ നിന്നും കഴിച്ച ഓടൽക്കുയൽ പക്ഷിയുടെ മുട്ടയും പഴവ്യും അപ്പുവിന്റെ  ശരീര ഘടനയെ തന്നെ മാറ്റുകയാണ്. ശരീരത്തിലുണ്ടായ മുറിവുകളും ചതവുകളും മാറുന്നു, ദ്വീപ്‌ വാസികൾ അവനെ സ്നേഹത്തോടെ പരിചരിക്കുന്നതും അവരുടെ മൂപനായ  മുത്താമ്മയുടെ  അടുത്ത്  കൊണ്ട് പോകുന്ന ദൃശ്യം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രൂപത്തിൽ ആയിരുന്നു. പ്രണവി എന്ന പെണ്‍കുട്ടി അപ്പുവിനെ ഇഷ്ടപ്പെടുന്നതും അപ്പുവിനോട് ദ്വീപിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതും മനോഹരമായി തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞു.

ദ്വീപ് വാസികള്‍ അയാളെ താങ്ങി പ്രത്യേക ശബ്ദം ഉരുവിട്ട് കൊണ്ട്  മൂപ്പന്‍റെ അടുത്ത് എത്തിക്കുന്നു   മൂപ്പന്‍റെ സ്ഥാനപ്പേരാണ് 'മുത്താമ്മ ' . അവിടത്തെ ആചാര മര്യാദകള്‍, ജീവിത രീതികള്‍ എല്ലാം മുത്താമ്മയുടെ കൊച്ചു മകളായ പ്രണവി  അയാള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നു. അടുത്ത മുത്താമ്മയായി കടൽ കടന്നു ഒരാൾ വരുമെന്നും, അത് താങ്കൾ  ആയിരിക്കുമെന്നും മകള്‍ അയാളെ അറിയിക്കുന്നു. അതിന് എനിക്കൊന്നും അറിയില്ലല്ലോ " എന്ന അപ്പുവിന്റെ ചോദ്യത്തിന്  "എല്ലാം അച്ഛന്‍ പഠിപ്പിച്ച് തരും എന്ന മറുപടി പ്രണവി പറയുന്നു. 
ദ്വീപിലെ സർവജ്ഞാനിയായ  മുത്താമ്മയെ കുറിച്ചു പ്രണവി അപ്പുവിനോട് പറയുന്നതോടെ കഥ ഒരു പുതിയ ദിശയിലേക്ക്  നീങ്ങുകയാണ്, അപ്പുവിനു ആദ്ദ്യമാദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല പ്രണവിയുടെ വാക്കുകൾ.  അപ്പുവിനെ അത്ഭുത പ്പെടുത്തിയത് അവരുടെ ആയുസിന്റെ കാര്യമാണ്, അഞ്ഞൂറും അറന്നൂറും  വർഷം ജീവിക്കുന്നവർ അവിടെ ഉണ്ടത്രേ അവരുടെ കാല ഗണന - മൈതാനത്ത് നിൽക്കുന്ന മരത്തിലെ പഴങ്ങൾ പൂർണമായും കൊഴിയുന്നതാണ് അവരുടെ ഒരു ദിവസം. സൂര്യന്റെ ഉദയവും അസ്തമയവും കാല ഗണനയ്ക്ക് എടുത്തിട്ടില്ല. അഞ്ഞൂറ് വയസ് ആയുര്‍ ദൈര്‍ഘ്യമുള്ള  അവര്‍ക്ക് രോഗങ്ങളില്ല. അവിടെ കലാപങ്ങളും കൊലപാതകങ്ങളും ഭീകര വാതവും ചതിയും വഞ്ചനയും ഒന്നുമില്ല. എല്ലാം എല്ലാവര്ക്കും അവകാശപ്പെട്ട നീതിയുടെ രാജ്യം,  രാജാവും ജനങ്ങളും ഒരു പോലെ പണിയെടുക്കുന്നു. ആത്മഹത്യ കേട്ടുകേള്‍വിപോലും അവിടെ ഇല്ല.

പ്രണവി പറഞ്ഞത് പോലെ മുത്താമ്മ അപ്പുവിനെ പഠിപ്പിക്കാൻ തുടങ്ങി.  പഠനം തുടങ്ങുന്നതിനു മുമ്പ് മുത്താമ്മ മൂന്ന് കാര്യങ്ങൾ അപ്പുവിൽ ഉറപ്പിച്ചു. അപ്പു അക്ഷരം പ്രതി അത് അനുസരിച്ചു, കഠിനമായ ബ്രഹ്മചാര്യം, അതി സൂക്ഷ്മമായ ഏകാഗ്രത, തീവ്രമായ വിശ്വാസം ഇതു മൂന്നുമുണ്ടങ്കിലെ സൂക്ഷ്മമായ പഠനങ്ങൾ സാധ്യമാകൂ എന്ന് മുത്താമ അപ്പുവിനെ ഓര്മിപ്പിക്കുന്നു, ബലമൊത്ത  ശരീരവും അതിനുതുല്ല്യമായ മനസ്സും ഉണ്ടങ്കിൽ മാത്രമേ വിദ്യകൾ പഠിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും കഴിയൂ.

 മനുഷ്യ ശരീരത്തിൽ മരണം നടക്കുന്നത് മുതൽ വൈദ്യ ശാസ്ത്രം ഇത് വരെ കണ്ടത്താത്ത  നിരവധി കാര്യങ്ങൾ അപ്പുവിനെ മുത്താമ പഠിപ്പിക്കുകയാണ്, ഒരു മുത്താമ്മയ്ക്ക് അവന്റെ നാട് എല്ലാ ദേശവും കൂടിയാണ്. വളരെ പ്രശസ്തരും നാടിനു വേണ്ടപ്പെട്ടവരുമായ ആളുകളെ നിലനിർത്താൻ വേണ്ടി നിനക്ക് ഈ വിദ്യ പ്രയോഗിക്കാം ഭീകരരെ ഒരു തരത്തിലും രക്ഷിക്കരുത്, അസത്യം പറയുന്നവരെയും ചൂഷകരെയും ശിക്ഷിക്കുക തന്നെ വേണം. പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി, ഭൂമിയില്‍ ജീവജാലങ്ങളുടെ ആവിര്‍ഭാവം. ജനസഞ്ചയങ്ങടെ ഇതംപര്യന്തമായ വ്യാപനം, അവരുടെ പടയോട്ടങ്ങള്‍, യുദ്ധങ്ങള്‍, വെട്ടിപ്പിടിത്തങ്ങള്‍, അണുവായുധങ്ങള്‍, അങ്ങനെ നാളിതുവരെയായുള്ള മനുഷ്യ സമൂഹത്തിന്‍റെ നാള്‍വഴികള്‍ വിവരിച്ചുകൊടുത്തു.  ഇതില്‍ നിന്ന് നന്മയിലേക്കുള്ള ഒരു നാളേക്ക് വേണ്ടിയാവണം നിന്‍റെ പ്രവര്‍ത്തനങ്ങള്‍.

ഇങ്ങനെ മുത്താമ അപ്പുവിനോട്  പറയുന്ന രൂപത്തിൽ ഏഴു സഹസ്രാബ്ദങ്ങളുടെ ചരിത്രവഴികള്‍ സമര്‍ത്ഥമായി നടന്നു തീര്‍ക്കുന്ന മുത്താമ അടയാളപ്പെടുത്തുന്ന കാഴ്ചകളും കാഴ്ചപ്പാടുകളും അനിതര സാധാരണമാണെന്ന് കാഴ്ചക്കാര്‍ക്ക് ബോധ്യപ്പെടുത്തുമാറ് മികച്ച രൂപത്തിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു. ലോകമഹാ യുദ്ധങ്ങള്‍ക്കു മുമ്പു നടന്ന, മനുഷ്യന്റെ മറവിയില്‍ മരിച്ചുപോയ  പതിനൊന്നോളം വന്‍ കാലപങ്ങള്‍  പതിനൊന്നു നിമിഷങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തുന്ന ആവിഷ്‌കാര രീതിയുമായി  മുത്താമ്മ മുന്നോട്ട് നീങ്ങിയപ്പോള്‍, ഹിരോഷിമയും നാഗസാക്കിയും ദോഹയിലെ സഹൃദയ മനുസുകളില്‍ വീണ്ടും കണ്ണീര്‍കടലാകുകയായിരുന്നു.

ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനും അധികാരത്തിനും അഹങ്കാരത്തിനും രക്ഷിക്കാന്‍ കഴിയാത്ത പതിനായിരങ്ങളുടെ ജീവത്യാഗം മനുഷ്യ മനസ്സാക്ഷിക്കു മുന്നില്‍ തീരാത്ത ചോദ്യത്തിന്റെ കാഴ്ചക്കനലുകളായി മാറി. മനുഷ്യകുലത്തിന്റെ ശാസ്ത്ര സാങ്കേതിക വളര്‍ച്ചാ പാരമ്പര്യം അവതരിപ്പിക്കപ്പെട്ട രീതിയും ശ്രദ്ധേയമായിരുന്നു, ആര്‍ക്കമിഡിസും, ഐസക് ന്യൂട്ടനും, ജെയ്ിംസ്‌വാട്ടും, ചാള്‍സ് ബാബേജും, തോമസ് ആല്‍വാ എഡിസണും, റൈറ്റ് സഹോദരന്‍മാരും, ഉള്‍പ്പെടെയുള്ള ശാസ്ത്ര പ്രതിഭകള്‍ ഓരോരുത്തരം വേദിയില്‍ നിനച്ചിരിക്കാതെ  വന്നത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.

സഹിച്ചും ക്ഷമിച്ചും കഴിയുന്ന പ്രകൃതി സ്വയം മറന്ന് പൊട്ടിത്തെറിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം മുത്താമ്മ ചൂണ്ടിക്കാണിച്ചു. ആഗോള താപനമെന്നും മഞ്ഞുരുകല്‍, സുനാമി എന്നിങ്ങനെ പലതരത്തില്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ആപത്തുകളുടെ ആഴങ്ങള്‍ സമകാലം തിരിച്ചറിഞ്ഞേമതിയാവൂ  എന്ന് ഓര്‍പ്പിച്ചു.

ക്രൂരൻമാരുടെ കൊടും ക്രൂരതകള്‍ക്കപ്പുറം നന്മമയുള്ള നല്ല മനുഷ്യരുടെ നിശ്ശബ്ദ നിസംഗതയെ ചോദ്യം ചെയ്തു കൊണ്ട്  മുത്താമ്മ തന്റെ  ദൗത്യം നിര്‍വ്വഹിച്ചപ്പോള്‍  കാഴ്ചക്കാരുടെ മനസ്സില്‍ സര്‍ഗാത്മക പ്രതികരണത്തിന്റെ പുതു വെളിച്ചം പ്രസരിപ്പിക്കാന്‍ ഈ കലാസൃഷ്ടിക്കായി എന്ന് പറയാം.

എല്ലാം പറഞ്ഞതിന്  ശേഷം അപ്പുവിന്റെ  തലയിൽ ചുംബിച്ചു കൊണ്ട്  മുതാമ്മ പറഞ്ഞു, ഇത്രയധികം വിദ്യകൾ പറഞ്ഞുതന്ന എനിക്ക് നിന്റെ മനസ്സ് വായിക്കാൻ കഴിയും എങ്ങനെയും നാട്ടില എത്തനമെന്നതാനു നിന്റെ മനസ്സ് ഞാൻ അത് തടയുന്നില്ല. അടുത്ത ഒരാൾ വരുന്നത് വരെ ഞാൻ ജീവിക്കണം. അതിനു എനിക്ക് കഴിയും. എന്നാലും ഈ രാസ പ്രയോഗങ്ങള ലോകം അറിയട്ടെ.  അസാമാന്യമായ ഊർജമാണ് നിന്റെ ശരീരത്തിൽ ഉള്ളത് ആ ഊർജം ഒരു കാരണവശാലും കുറയുകയില്ല. അതിനുള്ള ഔഷദം നീ സേവിച്ചു കഴിഞ്ഞു. വിരൾ കൊണ്ട് തൊട്ടാൽ മതി എന്തും കത്തി പോകും കത്തണം എന്ന് നീ മനസ്സില് പറയണം മനസ്സ് ഏകാഗ്രമാക്കണം അത്രയേ വേണ്ടു. ഇനി എല്ലാം നിനക്ക്  അനുഭവ വേദ്യമാകും. അപ്പു മുത്താമ്മയുടെ കാൽക്കൽ നമസ്കരിച്ചു.
എം ഇ എസ് ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം മേധാവി മൊയ്തീൻ മാഷ്‌ തിരക്കഥാ രചനയും ഗാന രചനയും സംവിധാനവും നിർവഹിച്ച മുത്താമ്മയിൽ സഹ പ്രവർത്തകനായ ഷമാൽ മാഷും പങ്കാളിയായിയായിരുന്നു.  കേന്ത്ര കഥാ പാത്രമായ മുത്താമ്മയെ അവതരിപ്പിച്ചത് മൊയ്തീൻ മാഷ്‌ തന്നെയാണ്, ദോഹയിലെ കഴിവുറ്റ സംഗീത സംവിടായകാനും ഗായകനുമായ പി ജെ ബില്ബിയാണ് ശബ്ദ ലേഖനവും  സംഗീതസംവിധാനവും    നിർവഹിച്ചിരിക്കുന്നത്, ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് ഷമീൽ എ ജെ യും, കലാ സംവിധാനം മുത്ത്‌ ഐ സി ആര്സിയും നിര്വഹിച്ചു അനസ് ഏടവണ്ണ, ശബീബ്, നസീഹ മജീദ്‌, സൈഫു നിസാ  എന്നിവർ കോര്ടിനടോര്സ് ആയി പ്രവർത്തിച്ച മുത്താമ്മ എല്ലാവർക്കും പുതിയ ഒരു അനുഭവമായി മാറുകയായിരുന്നു. മികച്ച സാങ്കേതിക സംവിധാനങ്ങളോടെ ഡിജിറ്റല്‍ രംഗപടമൊരുക്കി സംവിധാനിച്ച മുത്താമയിൽ 450 ഓളം കലാകാരന്‍മാരാണ് അണി നിരന്നത്   ദോഹയിലെ പ്രഗത്ഭരായ കലാകാരന്‍മാരോടൊപ്പം വിവിധ ്‌സകൂളുകളിലെ മുന്നൂറോളം വിദ്യാര്‍ത്ഥികളും  മുത്താമയുടെ ഭാഗമാകുകയായിരുന്നു.

4 comments:

  1. മൂത്താമ്മയെന്ന നാടകത്തെക്കുറിച്ചുള്ള ഈ കുറിപ്പ് വളരെ നന്നായി.

    ReplyDelete
  2. വളരെ ഹൃദ്യമായ ഒരു ലേഖനം

    ReplyDelete
  3. കുറെ നാലായി ഇവിടെ വന്നിട്ട് ,വളരെ നല്ല ഒരു നിരൂപണം

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...