Thursday, June 19, 2014

മലയാളത്തിന്റെ സ്വന്തം പൊയ്ത്തും കടവ്

ആത്മാവിന്റെ സഞ്ചാരങ്ങളെ കുറിച്ചു ഒരു പാട് രചനകൾ ലോക സാഹിത്യത്തിലും മലയാളത്തിലും ഉണ്ടായിട്ടുണ്ട്, ചക്രവാളത്തിന്റെ അനന്ത വിഹായസ്സിലൂടെ  ആത്മാവുകൾ സഞ്ചരിരിക്കാറുണ്ട്, ആത്മാവിനെ സ്വയം കണ്ടത്താൻ ശ്രമിച്ച  ഇബ്നു തുഫയിലിന്റെ ഹയ്യുബിൻ യക്ടാനും, ഹയ്യിനെ വളർത്തിയ മാൻപേടയെയും ഹയ്യ്‌ ഒറ്റയ്ക്ക് വളർന്ന സങ്കല്പ ദീപും, അബുൽ അലാ മഅരിയുടെ യുടെ രിസാലത്തുൽ ഗഫ്രാനും, ജിബ്രാന്റെ കഥകളും, പൌലോകൊയ്ലൂടെ ആൽകെമിസ്റ്റിലെ ആട്ടിടയനും, ഗാബോയുടെ  മക്കൊണ്ട എന്ന സങ്കല്പ നഗരവും ഉത്സുലയും പ്രോടെൻഷിയോ അഗ്വലരുടെ അലയുന്ന ആത്മാവും  ഇന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്നു.
വിഖ്യാത നോവലുകളും കഥകളും  വായിക്കുമ്പോൾ പുതുമ നിറഞ്ഞ സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ  വിസ്മയ കാഴ്ചകളിലൂടെ  നാം കടന്നു പോകാറുണ്ട്. വായനക്കാരെ  വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തിയാണ് അവരുടെ കഥകളിലും നോവലുകളിലും. അത്തരം ഒരു വശീകരണ ശൈലി ശിഹാബുദ്ദിൻ പൊയ്ത്തും കടവിന്റെ  പല രചനകളിലും നമുക്ക് കാണാൻ കഴിയുന്നു. മലയാളത്തിൽ ഫാന്റസികഥകൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ശിഹാബ്. 
ശിഹാബിന്റെ  ഫാന്റസി സ്വഭാവമുള്ള  ഒരു കഥയാണ്  "കത്തുന്ന തലയിണ" കത്തുന്ന തലയിണയിലെ  വരികൾ നമ്മെ കൂട്ടികണ്ട്‌ പോകുന്നത് വിസ്മൃതി നിറഞ്ഞ മറ്റൊരു ലോകതെയ്ക്കാണ്, ഇവിടെ  പല വിസ്മയ കാഴ്ചകളും നമുക്ക് കാണാൻ കഴിയുന്നു. രൂപമില്ലാത്ത രൂപ മായും ഭാവമില്ലാത്ത ഭാവമായും മാന്ത്രികമായ ചുവടു വെയ്പുകളോടെ ഭ്രാന്ത് തന്നിലേക്ക് വരികയും പിന്നീടത് ചിറകില്ലാതെ തനിക്ക് ചുറ്റും  പറന്നു കളിക്കുന്നതും അതെ  താഴ്വാരങ്ങളിൽ മഞ്ഞും ആട്ടിടയന്മാർ കടന്നു പോകുന്നതും പറഞ്ഞു കൊണ്ടാണ് കത്തുന്ന തലയിണയിലൂടെ ശിഹാബ് കഥ തുടങ്ങുന്നത്. കഥയുടെ മധ്യ ഭാഗത്ത് എത്തുമ്പോൾ വരികൾക്ക് കൂടുതൽ തീഷ്ണത അനുഭവപ്പെടുന്നു ഭാവനയുടെ ചിറകുകൾ നമ്മെ മറ്റൊരു ലോകത്തേയ്ക്ക് വീണ്ടും കൊണ്ട് പോകുന്നു. "താഴ്വാരങ്ങളിലൂടെ കടന്നു പോയ മനുഷ്യാത്മാക്കൾ വെറും റാന്തൽ വിളക്കായി.  ഞാൻ ആശ്രയമില്ലാതെ കേണു. ഭൂമിയുടെ പുതപ്പുകൾ  വലിച്ചു മൂടിക്കിടക്കാൻ ശ്രമിച്ചു. മേൽ മണ്ണ്  പരിഹാസ്യമാം വിധം അടർന്നു പൊടിഞ്ഞു, ഭ്രാന്ത്  പതുക്കെ എന്റെ  തോളിൽ കൈ വെച്ചു എനിക്ക് തളർച്ചയുടെ പാനിയം തന്നു, ഞാനെഴുന്നെൽക്കുംപോൾ പ്രഭാതം. ഭ്രാന്ത് പോയി കഴിഞ്ഞിരുന്നു. ഭൂമിയിലാകെ  മതിലുകളും അഴികളും കാട് പോലെ നിറഞ്ഞു നില്ക്കുന്നത് ഞാൻ കണ്ടു. കറുത്ത രാത്രിയിൽ മുളച്ചതാണിവയൊക്കെ  ഭൂമിയിലെ ഇരുമ്പഴികൾ പാതാളത്തോളം  അമർന്നു കിടന്നു. എനിക്കതിനെ എങ്ങിനെ നേരിടാനാവും അപ്പോഴേക്കും അവനെത്തി, പേടിക്കേണ്ട ഞാനുണ്ട്, എനിക്ക് എത്ര ശ്രമിച്ചിട്ടും വാക്കുകളെ ഒളിപ്പിക്കാൻ ആയില്ല "നീ ദയാ വായ്പില്ലത്ത  പലിശക്കാരനാണ്, പരപീഡയിൽ പുളച്ചു രസിക്കുന്ന ആത്മാവ്. നീ വെളിച്ചം തന്നു പകരം എന്റെ കണ്ണുകൾ ചോദിക്കും, ശബ്ദം തന്നു കാതുകൾ പറിച്ചെടുക്കും" 
മറ്റൊരു ഫാന്റസി കഥയായ പ്രണയത്തിന്റെ കഥ പറഞ്ഞ  "കാവല്‍പുര". കാവൽ പുരയിൽ ശിഹാബ് പറയുന്നത് ഒരു ചെറുപ്പക്കാരനായ വാച്ച് മാന്റെ സ്വപ്നമാണ്, ഏകാന്തതയില്‍ അയാള്‍ക്ക് തോന്നുന്ന ഭ്രമ കല്പനകൾ വിഷയമാകുമ്പോൾ വായനക്കാരെ താനുദ്ദേശിക്കുന്ന  ഭാഗത്തേക്ക് കൊണ്ട് പോകാൻ  ശിഹാബിന് കഴിയുന്നു, ഒരു ദിവസം ഈ ചെറുപ്പക്കാരൻ ഒരു വിലാസംഅയാള്‍ക്ക് കിട്ടുന്നതായിട്ട് സ്വപ്നം കാണുന്നു,  ആ വിലാസം ജീവിതത്തില്‍ ഇന്ന് വരേയും അയാള്‍ക്ക് അറിയാത്തതാണ്. അയാളുടെ ഒരു കൗതുകം കൊണ്ട്  അയാള്‍ ഉണര്‍ന്ന സമയത്ത് ആ സ്വപ്നത്തില്‍ കണ്ട വിലാസത്തെ കേന്ദ്രീകരിച്ചിട്ട് ഒരു കത്തെഴുതുകയാണ്. ഇങ്ങനെയൊരാളുണ്ടോയെന്നറിയില്ല. സ്വപ്നം കണ്ടതാണ്. പക്ഷേ അവിടുന്ന് ഒരു മറുപടി വരികയാണ്. അത് ഒരു പെണ്‍കുട്ടിയുടെ മറുപടിയാണ്. അങ്ങനെ അവര്‍ തമ്മില്‍ ഒരു പ്രണയം ആരംഭിക്കുന്നു. മനോഹരമായ ഫാന്റസി സ്വഭാവമുള്ള ഒരു പ്രണയ കഥയാണ്  കാവൽപുര. തികച്ചും വ്യത്യസ്ത മാണെങ്കിലും ഈ കഥയുടെ സൌന്ദര്യം ഒരു നിമിഷം പ്രണയത്തിന്റെ വക്താവായി അറിയപ്പെടുന്ന ജിബ്രാന്റെ പ്രണയ കഥ ഓര്മിപ്പിക്കുന്നു   മനസ്സ് അൽപനേരം ബോസ്ടനിലെക്കും ഈജിപ്തിലേക്കും പറക്കുന്നു. ഒരിക്കല്‍ പോലും നേരില്‍ കാണാതെ, അന്യോന്യം ശബ്‌ദം കേള്‍ക്കാതെ, അന്തരാത്മാവില്‍ നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും.  ജിബ്രാ൯ അമേരിക്കയിലെ ബോസ്ടനിലും, മേസിയാദ ഈജിപ്‌തിലും.  ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം, എന്നിട്ടും  അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു.  ആത്മാവിലായിരുന്നുഅവരുടെ പ്രണയം, ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും ആയിരുന്നു അവർ ആശയ വിനിമയം നടത്തിയിരുന്നത്. ശിഹാബിന്റെ മറ്റു ചില ഫാന്റസി കഥകളാണ് വീടുകൾക്ക് ജീവനുണ്ട്, സിൻഡ്രല്ല, നരഭോജികൾ, അഞ്ചാം മണ്ണിലേക്കുള്ള കത്തുകൾ, പണം പെയ്യുന്ന യന്ത്രം, ഉറക്കം, അറവു മൃഗം, കരിമ്പുലി, ചെമ്മണ്‍ കുന്നു, തല, ഈ സ്റെഷനിൽ ഒറ്റയ്ക്ക്.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ടു അവസാനം പിരിഞ്ഞു പോയ  ആത്മാവിനെ  പിന്തുടരാൻ ശ്രമിക്കുന്ന  ശിഹാബിന്റെ  "അനാഥത്തിലെ"  വരികൾ  കനൽ കട്ടയായി നമ്മുടെ മനസ്സിൽ എരിയിന്നു  നഷ്ടപ്പെട്ട ആത്മാവിനെ പിന്തുടരാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അനാഥമാകുന്ന മനസ്സിനെ ശിഹാബ്    ചിത്രീകരിച്ഛതിങ്ങനെയാണ് .

എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവടുകൊട്ടയില്‍ കണ്ണീരോപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടേയുമാണ്‌
എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു

ഒരു എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ എത്രത്തോളം അയാളെ  സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉധാഹരണമാണ് ശിഹാബുദ്ദീന്റെ എഴുത്തുകൾ . അനുഭവങ്ങളുടെ എഴുത്തിനെ കുറിച്ചു ശിഹാബ് പങ്കു വെയ്ക്കുന്നത് ഇങ്ങനെയാണ്  "ജീവിതാനുഭവമായിട്ടെഴുതുമ്പോള്‍ വാക്കുകള്‍ക്ക് വല്ലാത്തൊരു ശക്തി കിട്ടുന്നു. നമ്മുടെ അനുഭവമായിട്ട് നമ്മള്‍ നമ്മുടെ രചനയെ അല്ലെങ്കില്‍ വാക്കുകളെ അടുപ്പിക്കുമ്പോള്‍ വാക്കിനകത്ത് ഒരു പ്രകാശം അല്ലെങ്കില്‍ ഒരു ഊര്‍ജ്ജം തെളിയും എന്നുള്ളത് സത്യമായ കാര്യമാണ്. അപ്പോള്‍ ഒരു ആത്മസത്യസന്ധതയോടെ ഒരു പക്ഷേ സമൂഹത്തിന് അത് ഇഷ്ടപ്പെടുന്ന കാര്യമായിരിക്കണമെന്നില്ല. എന്നാലും അതിനോടടുപ്പിച്ചടുപ്പിച്ച് കൊണ്ട് വരുന്നത് എഴുത്തിന്റെ ശക്തി ഉണ്ടാക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. പിന്നെ എഴുത്തിന്റെ ലോകം അങ്ങനെ അനുഭവ മണ്ഡലവുമായി ബന്ധപ്പെടും. എന്ന് കരുതി എഴുതുന്ന എല്ലാ കഥകളും അനുഭവവുമായി ബന്ധപ്പെട്ടു എന്നല്ല. നമ്മള്‍ കേട്ടനുഭവങ്ങള്‍, കണ്ടറിവുകള്‍ നമ്മുടെ തന്നെ സ്വയം അവബോധങ്ങള്‍ എല്ലാം ഒരു കഥ എഴുതുമ്പോള്‍ ഒരു അസംസ്‌കൃത വസ്തുക്കളായി ചുറ്റുമുണ്ടാകും. നമ്മള്‍ അറിയുന്ന ലോകത്തെ അനാവരണം ചെയ്യുമ്പോഴാണ് എഴുത്തില്‍ കുറെകൂടി സൗകര്യമായിട്ട് വരുന്നത്.

ഗ്രാമ സൌന്ദര്യവും അവിടെ ജീവിക്കുന്ന നിഷ്കളങ്കരായ പാവപ്പെട്ടവരെയും  ശാലീനവും ഭാവാത്മകവുമായ ആവിഷ്‌കാരത്തിലൂടെ സംവേദനങ്ങൾ നടത്തുമ്പോഴും കടൽ കടന്നെത്തിയ  പ്രവാസ ലോകത്തെ ജനങ്ങളെയും  ഈ മരുഭൂമിയിലെ മണ്ണിനെ കുറിച്ചും  മറയില്ലാതെ ആവിഷ്‌കരിക്കുന്ന ഒരു പാട്  കഥകളും കവിതകളും  ശിഹാബുദ്ദീൻ രചിച്ചു. പ്രവാസ ജീവിതത്തെ  കുറിച്ചു  ശിഹാബ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്  ഗൾഫ്  കാരന്റെ  ജീവിതം  മരുഭൂമിയിലെ ചുട്ട  വെയിലിനെ  നോക്കി  ഞാറ്റു  വേലയെ  പറ്റി  പറയുന്നു . ഇളം  ബ്രൌണ്‍  നിറത്തിലുള്ള  മരുഭൂമിയിലെ  വരണ്ട  മണ്ണിനെ  നോക്കി   നാട്ടിലെ  പച്ച  വെയിലിനെ പറ്റി വാചാലനാകുന്നു, ഗൾഫ് എന്ന മണ്ണ് ഒരു സാമ്പത്തിക അഭയ കേന്ദ്രമാണ് അത് മാലാഖ പോലെ നമ്മെ അണച്ചു പിടിക്കുന്നു പക്ഷെ നമ്മൾ കണ്ണടച്ച് നാടിനെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്നു. പ്രവാസ  ജീവിതത്തിന്റെ അകങ്ങളിലെ തുടിപ്പുകള്‍ കാണാൻ  ശിഹാബിന് കഴിഞ്ഞു ഇവിടെ കണ്ട  കാഴ്‌ചകളെ ഹൃദ്യമായി വരച്ചിട്ടത് പ്രവാസ ലോകം പുതുമയോടെ വായിച്ചു.  ഇവിടെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ  മനസ്സുകളിലൂടെ സഞ്ചരിച്ചു  അവരുടെ ആകുലതകളും പ്രയാസങ്ങളും കാണാൻ ശ്രമിച്ചു,  പ്രവാസി തൊഴിൽ കാംപുകളിൽ കാണുന്ന ദുഃഖങ്ങൾ  ആധിപ്പെടുന്ന ഒരെഴുത്തുകാരന്റെ ഹൃദ്‌സ്‌പന്ദനങ്ങളായാണ് ശിഹാബിന്റെ പ്രവാസ കാലത്തെ കവിതകൾ സൂചിപ്പിക്കുന്നത്.  ഗൾഫ് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് വേണ്ടി "വേർപിരിഞ്ഞവന്റെ രാത്രിയിലൂടെ"  ശിഹാബ് പറയുന്നത് നമ്മെ നോമ്പരപ്പെടുത്തുന്നുണ്ട് നീണ്ട കവിതയിലെ ചില വരികൾ

ആരാണു നീയെനിക്ക്‌?
ആത്മാവിന്റെ ഉദ്ധരിച്ച ഒററവിരലോ
നിന്റെ ഗർഭപാത്രത്തിലേക്കു
തിരിച്ചു പോകാനുളള ഒററയടിപ്പാതയോ?
ആരാണു നീയെനിക്ക്‌?
എപ്പോഴും ഉളളിലേക്ക്‌
തോറ്റു പിന്മടങ്ങി അതേ വേഗത്തിൽ മുന്നോട്ട്‌
മാംസനിർമ്മിതമായ
എന്റെ ഉറക്കറയെവിടെ?
ഞാൻ നിന്നെ തിന്നട്ടെ?

പുതിയ ഭാവം, പുതിയ ഭാഷ, പുതിയ ജീവിതപശ്ചാത്തലം ഇവയിലൂടെ ചെറുകഥാസാഹിത്യത്തിന്  പുത്തൻ  ഉണർവ് നല്കാൻ ശിഹാബിന്റെ എഴുത്തുകൾക്ക് കഴിയുന്നു. എഴുത്തിൽ തീക്ഷ്ണതയുണ്ട്, ഓരോ കവിതയും നമ്മുടെ മനസ്സിൽ നൊമ്പരം സൃഷ്ടിക്കുന്നു,    സത്യത്തിന്റെ  പോരാളിയായി എഴുത്തിലൂടെ മാറുകയാണ്  ശിഹാബ്, കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്ന നിഷ്കളങ്കരായ  കുട്ടികളും സ്ത്രീകളും അനാഥകളും ഭൂമിയിലെ അശണരും അവശരുമായ മനുഷ്യരുടെ ജീവിതാനുഭവങ്ങലാണ്  കഥയിലും കവിതകളിലും  അധികവും വിഷയമാക്കുന്നത്. കഥയിലും കവിതയിലും പ്രകൃതിയുടെ  മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും  നിറയുന്നു. അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,വിജയങ്ങളും പരാജയങ്ങളും എല്ലാം നോക്കി കാണുകയും അത് എഴുത്തിലൂടെ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുന്നു.  സാധാരണക്കാരന്റെ ക്ലേശങ്ങളുടെ കഥയാണ്   ‘ദാസന്റെ ചെരുപ്പുകളിലൂടെ ശിഹാബ് നമ്മോട് പറയുന്നത്’.  ഒരു ചെരിപ്പു വാങ്ങാന്‍ കഴിയാത്ത ദാസൻ  ഉള്ള ചെരിപ്പ് തുന്നിയിട്ടും ആണിയടിച്ചുമൊക്കെ മുന്നോട്ട് പോകുന്നു.  ചെരിപ്പ് വാങ്ങാന്‍ കഴിയാത്തതിലുള്ള സങ്കടത്തിന്റെ  കഥയും അത് അദ്ദേഹത്തിന്റെ കുടുംബ പാശ്ചാലത്തിൽ അയാള്  അനുഭവിക്കുന്ന ഏകാന്തതയും പറയുകയാണ്‌   ‘ദാസന്റെ ചെരിപ്പുകള്‍’. ദാസനെ പോലെ അനേകം ദാസൻമാർ ജീവിക്കുന്നുണ്ട് എന്നതാണ് ഈ കഥാ പാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എഴുത്തെന്ന കലയെ പറ്റി ശിഹാബ് പറയുന്നത് ഇങ്ങനെയാണ്  "എഴുത്തുകാരന്‍ കാണുന്ന ലോകം വായനക്കാരന്റെ മനസ്സിലേയ്ക്ക് അത്‌പോലെ പകര്‍ത്തിക്കൊടുക്കുക എന്നതാണ് സത്യത്തില്‍ എഴുത്തിന്റെ ഒന്നാമത്തെ കല. അവരെ വായിപ്പിക്കുക, ആ ലോകത്തേയ്ക്ക് കൊണ്ടു പോകാന്‍ കഴിയുക, ആ ലോകത്തിന്റെ ചിന്തകളെ കൈമാറാന്‍ കഴിയുക, മനുഷ്യരെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയുക, ഇങ്ങനെയൊക്കെയുള്ള ആ ഭാവലോകം എഴുത്തിലേയ്ക്ക് കൊണ്ടു വരുന്ന ഒരു കലയാണ് സത്യത്തില്‍ കഥ എന്ന് പറയുന്നത്"
നമ്മുടെ നാടിന്റെ ഗ്രാമീണ ഭംഗി  അതെ പോലെ അനാവരണം ചെയ്ത കഥയാണ് ശിഹാബിന്റെ ഒമ്പതാം ക്ലാസ്സിലെ കേരള പാഠാവലി മലയാള പാഠ പുസ്തകത്തിൽ ഉൾപെടുത്തിയ  "കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ" എന്ന കഥ ആ കഥയിലെ ഉമ്മയും സഹോദരിമാരും വായനകാരുടെ  ഉമ്മയായും സഹോദരിയായ്യും മാറുന്നു,  ഗ്രാമീണ സ്ത്രീയുടെ എല്ലാ നിഷ്കളങ്കതയും ഈ കഥയിൽ നമുക്ക് കാണാൻ കഴിയും, പുറം ലോകം കൂടുതൽ അറിയാത്ത ഒരു അമ്മയാണെങ്കിലും  അവരുടെ ഉൾകാഴ്ച വളരെ വലുതാണെന്ന് കഥയിലൂടെ നമ്മോട് പറയുന്നു. പ്രവാസ ലോകത്ത് വളരുന്ന കുട്ടികൾ ഈ കഥ വായിക്കുമ്പോൾ കുറുക്കനെയും കോഴിയെയും കുന്നുകളെയും കാടിനേയും ഭാവനയിൽ കാണേണ്ടി വരുമ്പോൾ നാട്ടിലെ ഗ്രാമ വാസികളായ കുട്ടികൾക്ക് ജീവിതത്തിൽ ദിനേന കാണാൻ കഴിയുന്ന കാഴ്ചകളാണ് ഈ കഥ. ഈ കഥയോടുള്ള കാഴ്ചപാടും ബന്ധവും പ്രവാസ കുട്ടികളിലും നാട്ടിലെ കുട്ടികളിലും വ്യത്യാസ പെട്ടിരിക്കും. ഗൾഫിൽ മാത്രം വളർന്ന കുട്ടികൾക്ക് നാട്ടിലെ ഗ്രാമീണ ജീവിതത്തെ  ഓർത്തെടുക്കാനും  പഠിക്കാനും ഈ കഥ പ്രചോദനമാകുന്നു.
കുറച്ചു കാലം പ്രവാസിയായി ജീവിച്ച ശിഹാബിന് പ്രവാസികളുടെ മനസ്സ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്  ഒരു പ്രവാസിയുടെ ആശങ്കയും നൊമ്പരങ്ങളും നിഷ്കളങ്കതയും വരച്ചു കാട്ടിയ കഥയാണ് ശിഹാബിന്റെ "ഇക്ക" നാട്ടിലേക്ക് പോകുന്ന യാത്രക്കാരനും അവനെ എയര് പോർട്ടിൽ  എത്തിക്കുന്നതും അതിനിടയിലുള്ള സംസാരവും ശരിക്കും അതൊരു  കഥയായിരുന്നില്ല, ഗൾഫ് കാരന്റെ സാധാരണ ജീവിതമാണ്.
ഡിപാര്‍ച്ചര്‍ എന്‍ട്രന്‍സില്‍ ഒരു നിമിഷം അവന്‍ നിന്നു: ”ഇതിനപ്പുറം എനിക്ക് അനുവാദമില്ല. സമയം ധാരാളമുണ്ട്. ടെന്‍ഷന്‍ വേണ്ട.”
പ്രവാസിയുടെ യാത്ര അയപ്പും യാത്രയുടെ അവസ്ഥയും അവന്റെ  ജീവിത ബന്ധവും തുറന്നു പറഞ്ഞു വളരെ രസകരമായി അവതരിപ്പിച്ച കഥയുടെ അവസാനം തെല്ലൊന്നുമല്ല ഒരു പ്രവാസീയെ ചിന്തിപ്പിക്കുന്നത് ഓരോരുത്തരുടെയും  മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഇതിലെ ഓരോ കഥാ പാത്രവും പിന്നെ അതൊരു കഥയായല്ല  സ്വന്തം ജീവിതമായി മാറുകയാണ്
”എത്ര തവണ പറഞ്ഞതാണ്? എന്തിനാണിത്ര പരിഭ്രാന്തി? ഫോണില്ലാത്ത കാലത്തും നമ്മള്‍ വിളിപ്പുറത്തുണ്ടായിരുന്നില്ലേ? എല്ലാം പറഞ്ഞിരുന്നില്ലേ? പറയാതെ അറിഞ്ഞിരുന്നില്ലേ?”
എവിടെയാണ് ഞാന്‍? സ്‌നേഹത്തിന്റെ അത്യപാരമായ വിസ്മയഭൂമിയില്‍! എന്റെ നെഞ്ചിനോട് നീ ചേര്‍ന്നുകിടക്കൂ. ഉപ്പയും ഉമ്മയും കൈവിട്ട നിന്നെ എത്രയോ രാത്രികളില്‍ ഉറക്കിയപോലെ ഞാന്‍ നിന്റെ മുടികളില്‍ തലോടെട്ടയോ? ഇടിവെട്ടിയുണര്‍ന്ന രാത്രിമഴക്കാലത്ത് എന്റെ നെഞ്ചില്‍ ചേര്‍ന്നുകിടക്കൂ. ആ ഓലപ്പുര എത്ര കൊടുങ്കാറ്റടിച്ചിട്ടും വീണില്ല. ഉണങ്ങിയില്ല…

കണ്ണുകളെ തിരികെ വിളിച്ചിട്ടും ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ കവിതയുടെ താളം, നിദ്രയിൽ മരണം കാണുന്ന , അസ്തമയത്തിൽ വിഷാദം നിറഞ്ഞ വർണ്ണ മേഘങ്ങൾ കാണുന്ന  പുലരിയിൽ ഉന്മാദം കാണുന്ന ഉദയാസ്തമയം പോലെ കവിത മാറി മറഞ്ഞു കൊണ്ടിരിക്കുന്നു. അത് ജീവിതത്തിൽ ആവർത്തിക്കുന്നു.  ചില  നേരങ്ങളിൽ തെളിഞ്ഞ അരുവിയിൽ നിന്ന് ഒരു മുഖം നമ്മെ നോക്കുന്നു. ആ തെളിഞ്ഞ  അരുവി പോലെയാവണം കവിത ഉള്ളം എന്ന കവിതയിലൂടെ  ശിഹാബ്  നമ്മോടു പറയുന്നതിങ്ങനെയാണ്

കണ്ണാടിയിലെ
സ്വന്തം പ്രതിബിംബത്തെ
കൊത്തിയുടക്കാൻ ശ്രമിക്കുന്ന
കാക്കയെപ്പോലെ
ഞാൻ എന്നെ തന്നെ
എത്ര ആക്രമിച്ചിട്ടും

കടലിലേക്ക്‌ നീണ്ടു നീണ്ടെവിടെയോ
അവസാനിച്ച
എന്റെ കണ്ണുകളെ തിരികെ വിളിച്ചിട്ടും
ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ
എന്റ കവിതയുടെ താളം
എന്നെ എത്ര പുലഭ്യം പറഞ്ഞിട്ടും

ജന്മത്തിന്റെ വെടിയുണ്ടയിൽ
തെറിച്ച്‌ പോയ
എന്റെ ശരീരത്തെ
ചേർത്ത്‌ വെച്ചു ജീവനൂതാൻ
നീ എന്തിനാണ്‌
ഇങ്ങിനെ നിലവിളിക്കുന്നത്‌

1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവ് ഗ്രാമാത്തിൽ ജനിച്ചു. മാതാവ് ഖദീജ, പിതാവ് ഇബ്രാഹീം. ഭാര്യ നജ്മ, മക്കൾ റസ്സൽ, റയാൻ, റസിയ, സഹീർ.  കുറച്ചു കാലം പ്രവാസിയായി യു എ ഇ യിൽ  ജോലി ചെയ്തു   ഇപ്പോൾ നാട്ടിൽ ചന്ദ്രികയിൽ പത്രാധിപരായി ജോലി.   പ്രധാന കൃതികൾ ആർക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞു കാലം, തല, കത്തുന്ന തലയിണ, കടൽ മരുഭൂമിയിലെ വീട്, തിരഞ്ഞെടുത്ത കഥകൾ, മലബാർ എക്സ്പ്രസ്സ്‌ (കഥാ സമാഹാരം), നൂറ്റാണ്ടുകളായി കാത്തു വെച്ചത് (കവിതാ സമാഹാരം), ഈർച്ച, നല്ല അയൽക്കാരൻ (നോവലെറ്റ്) കഥാ പാത്രം വീട്ടു മുറ്റത്ത് (ലേഖന സമാഹാരം). 'തിരഞ്ഞെടുത്ത കഥകൾ'ക്ക് 2007-ലെ കേരള സാഹിത്യ അകാഡമി അവാർഡ് ലഭിച്ചു . പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ അങ്കണം അവാർഡ്,  കല(ഷാർജ) അവാർഡ്,  വി.ടി.ഭട്ടതിരിപ്പട് അവാർഡ് ഇവയൊക്കെ ഇതിനകം തന്നെ  ശിഹാബിനെ തേടിയെത്തിയ അവാർഡ്കലാണ്. കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.

Thursday, June 12, 2014

നദ പിന്നെയും പിന്നെയും സ്വപ്നം കാണുന്നു ....


കീറിദ്രവിച്ച വസ്ത്രവും പുറത്തേക്ക് തള്ളി നില്ക്കുന്ന കണ്ണുകളും ജടപിടിച്ച കെട്ടുപിണഞ്ഞ മുടിയും ഒട്ടിയ വയറും ചുളിഞ്ഞ  മുഖവുമായി ഒരു കൊച്ചു കുഞ്ഞിനേയും കയ്യിലടുത്ത് ആ തെരുവോരത്ത് ഇരിക്കുന്ന അമ്മയാണ് നദ.  ഭർത്താവ് അവൾക്കു രണ്ടു കുട്ടികളെയും സമ്മാനിച്ചു നേരത്തെ അങ്ങ് പോയി, ഉപ്പയും ഉമ്മയും അതിനു മുമ്പേ അവളോട്‌ യാത്ര പറഞ്ഞിരുന്നു. ചിലപ്പോൾ ആരോടും ഒന്നും സംസാരിക്കാതെ  വഴിയോരങ്ങളിൽ  സ്ഥാപിച്ച കല്‍‌പ്രതിമയെ പോലെ അനങ്ങാതെ നില്ക്കും, മനസ്സ് മുഴുവൻ ദുഖത്തിന്റെ കടലാണ്, നട്ടുച്ച സമയങ്ങളിൽ അവളുടെ  കണ്ണില്‍നിന്നും കണ്ണു നീര്‍ മഴയായി വർഷിക്കും,  എത്ര വലിച്ചിട്ടും മുലപ്പാൽ കിട്ടാതെ കരഞ്ഞു തളർന്നു മാറിൽ ചേർന്ന് കിടക്കുന്ന കൊച്ചു കുഞ്ഞു, ആഹാരം കഴിക്കാതെ മുലപ്പാൽ വറ്റിപ്പോയിരിക്കുന്നു, വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാൻ കഴിയാത്ത കൊച്ചു കൂര, അടുപ്പിൽ തീ എരിഞ്ഞിട്ട് ദിവസങ്ങളായി,  നിവൃത്തികേടു കാരണം "വല്ലതും കഴിച്ചിട്ടു  നാളുകളായി" എന്ന് പറഞ്ഞു ആരോടങ്കിലും കൈ നീട്ടിയാൽ കൂടുതലും കിട്ടുന്നത്  ആട്ടും തുപ്പും, കരുണയുള്ളവർ വല്ലതും കൊടുത്താൽ അന്നത്തെ ആഹാരമായി.

 ഒരു ദിവസം ഭിക്ഷാടനത്തിനിടയിൽ   "ദൈവത്തിന്റെ സ്വന്തം നാടിനെ" പറ്റി അവൾ കേട്ടു. ഭിക്ഷതേടി എത്തിയ  അല്പം ദയയുള്ള ഒരു വീട്ടിൽ നിന്നാണ്  അവളതറിയുന്നത്, നദയോട് അനുകമ്പ കാട്ടാറുള്ള അപൂര്വം അമ്മമാരിൽ ഒരാളാണ് ആ വീട്ടിലെ സരോജിനിയമ്മ,  "മകൻ അശ്രുവിന്റെ  സമപ്രായത്തിലുള്ള ഈ പ്രദേശത്തുള്ള കുറെ  അനാഥ കുട്ടികൾ ആ നാട്ടിൽ പഠിക്കുന്നു, അവർക്ക് മൂന്നു നേരം ആഹാരവും പരിചരണവും മതിയായ സ്നേഹവും അവിടെ ലഭിക്കുന്നു". ആ കുട്ടികൾ ഇപ്പോൾ ഇവിടെ അവധിക്കു വന്നിരിക്കുന്നു, അവർ അടുത്ത് തന്നെ അവധി കഴിഞ്ഞു തിരിച്ചു പോകും" സരോജിനിയുടെ വാക്ക് കേട്ടപ്പോൾ തന്റെ മകനെയും അവിടെ അയക്കാനുള്ള ആഗ്രഹം നദയുദെ മനസ്സിൽ നിറഞ്ഞു. മൂന്നു നേരം ആഹാരവും പഠിക്കാനുള്ള സൌകര്യവും അവൾക്കു ചിന്തിക്കാൻ കഴിയാത്ത അത്രയും വലുതായിരുന്നു അവരുടെ വാക്കുകൾ,  ഭൂമിയിലെ സ്വർഗമായി നദയ്ക്ക് തോന്നി.

അന്ന്  അവൾ  നേരത്തെ തന്നെ തന്റെ കൂരയിലേക്ക്‌ തിരിച്ചു, മനസ്സ് നിറയെ ദൈവത്തിന്റെ സ്വന്തം നാടായിരുന്നു, ക്ഷീണം കൊണ്ട് ഉറങ്ങിയത് അറിഞ്ഞില്ല.  സ്വപ്നത്തിന്റെ ചിറകുകൾ അവളെയും കൂട്ടി പറക്കാൻ തുടങ്ങി, സ്വപ്നത്തിൽ അവൾ സന്തോഷം നല്കുന്ന  കാഴ്ചകൾ കണ്ടു, അവധിയിൽ വന്നു തിരിച്ചു പോകുന്ന കുട്ടികൾ അശ്രുവിനെയും കൂടെ കൊണ്ട് പോകുന്നു, കരുണയുള്ളവരുടെ നാട്, അവിടെ മകന് മൂന്നു നേരം ഭക്ഷണവും പഠിക്കാനുള്ള സൌകര്യവും ലഭിക്കുമെന്നവർ പറയുന്നു,  തന്റെ കൈകുഞ്ഞിനെ മാറോട് ചേർത്തു, പത്ത്  വയസ്സായ തന്റെ പൊന്നുമകൻ അശ്രുവിനെ ചെളി നിറഞ്ഞ തെരുവോരത്ത്  നിന്നും സന്തോഷത്തോടെ  "ഭൂമിയിലെ സ്വർഗത്തിലേക്ക്", യാത്ര അയക്കുന്നു. മകന് വേണ്ടി പൊഴിക്കാൻ വറ്റിവരണ്ട കണ്ണിൽ ഇനി ഒരു തുള്ളി കണ്ണ് നീര് ബാക്കിയില്ല, മകന്റെ തലയിൽ തലോടി മനസ്സ്  മന്ത്രിച്ചു, കരുണ വറ്റാത്ത നാട്ടിലേക്കാണ് നീ പോകുന്നത്  "അതാണ്‌ എന്റെ ഏക സമാധാനം" പോയി വരൂ   "നിനക്കും അവരോടൊപ്പം അടുത്ത അവധിക്കാലത്ത്‌ തിരിച്ചു വരാമല്ലോ".

വീണ്ടും അവൾ സ്വപ്നത്തിന്റെ ചിറകിലൂടെ പറക്കാൻ തുടങ്ങി, ഇരുട്ടിനു കനം കൂടി അവളുടെ ഉറക്കിനും ആഴം കൂടി, കാഴ്ചകൾ മാറാൻ തുടങ്ങി, കേൾക്കാൻ ഇഷ്ടപ്പെടാത്ത ശബ്ദങ്ങൾ കേട്ടു തുടങ്ങി,  അവശബ്ദങ്ങൾ അവളുടെ കാതുകളെ അലോസരപ്പെടുത്തി ക്കൊണ്ടിരുന്നു  അശ്രുവിനെ  നോക്കി ഒരാൾ വിളിച്ചു പറഞ്ഞു,  " നിയമം  പാലിക്കപ്പെട്ടിട്ടില്ല ", അശ്രു  പറഞ്ഞു തെരുവിൽ ജനിച്ച എനിക്ക് നിയമം അറിയില്ല, പട്ടിണിയിൽ നിന്നും വിശപ്പിൽ നിന്നും അല്പം ആശ്വാസം ലഭിക്കാൻ എന്നെ എന്റെ ഉമ്മ ഇവരുടെ കൂടെ അയച്ചതാണ്, അവനോടു വീണ്ടും ആരോ വിളിച്ചു പറഞ്ഞു "ഇവിടെ പട്ടിണിയല്ല വിഷയം നിയമാണ്, വിശപ്പ് അറിയാത്തത് കൊണ്ടല്ല, പക്ഷെ നിയമം കുഞ്ഞിനെ  അതനുവദിക്കുന്നില്ല",  എന്നെ എന്റെ ഉമ്മയുടെ അടുത്തേയ്ക്ക് തന്നെ വിട്ടേക്കൂ, അവൻ കരയാൻ തുടങ്ങി, നിയമക്കുരുക്കിൽ പെട്ട്  അവിടെ പഠിക്കാൻ അവസരം ലഭിക്കാതെ  മകൻ ഈ തെരുവിൽ തന്നെ തിരിച്ചു വരാൻ  വിധിക്കപ്പെട്ടു,  മറ്റു കുട്ടികളോടൊപ്പം അവധിക്കാലം വരെ കാത്തു നില്ക്കേണ്ടി വന്നില്ല, ആരും കാണാതെ അവൻ കരയാൻ തുടങ്ങി, മകന്റെ കണ്ണ്നീർ തുള്ളികൾ അവളുടെ മുഖത്ത് ഉറ്റി വീഴാൻ തുടങ്ങി, അതവളുടെ ഉറക്കം ഉണർത്തി, സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണര്ന്ന നദ അശ്രുവിനെ ഉറക്കെ വിളിച്ചു.  

തന്റെ അടുത്തു വിശപ്പ് സഹിക്കാൻ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന അശ്രുവിന്റെ കണ്ണ് നീരായിരുന്നു അവളുടെ മുഖത്ത് പതിച്ചത്, തന്റെ മകനെ നോക്കി, ഞാൻ കണ്ടത് സ്വപ്നമോ യാതാർത്ഥ്യമോ എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു.

Wednesday, June 4, 2014

പകൽ കിനാവന്റെ കാഴ്ചകൾ ...

"പടം എടുക്കാൻ വേണ്ടി ഇത് വരെ പടം എടുത്തിട്ടില്ല എവിടെ പോകുമ്പോഴും ക്യാമറ കരുതും പോകുന്ന വഴിക്ക് കാണുന്ന ദൃശ്യം ക്യാമറയിൽ പകർത്തും" പകൽ കിനാവൻ എന്നറിയപ്പെടുന്ന ഷിജു എസ് ബഷീർ എന്ന ഫോട്ടോഗ്രാഫരുടെ  ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത്   നാഷണൽ  ജിയോഗ്രാഫിക്  മാഗസിൻ ഫോട്ടോഗ്രാഫറായിരുന്ന "ഓറിയറി"ന്റെ  വാക്കുകളും ചിത്രവുമാണ്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിൽ  സാന്‍ഫ്രാന്‍സിസ്കോയിലെ ഫ്രണ്ടിനെ കാണാൻ "ഓ റിയർ" ഡ്രൈവ് ചെയ്തു പോകുമായിരുന്നു. ഒരു വെള്ളിയാഴ്ച ഡ്രൈവിനിടയിൽ  വാഹനം നിർത്തി അല്പം വിശ്രമിക്കാൻ നേപ്പാ കൌണ്ടിയുടെ പരിസര പ്രദേശത്ത്  ഇറങ്ങിയപ്പോള്‍  തന്റെ ക്യാമറ കണ്ണുകളിലൂടെ തികച്ചും യാദൃശ്ശ്ചികമായി എടുത്ത ചിത്രം ഏതാണ്ട് ഒരു ബില്ല്യനിൽ അധികം ആളുകൾ  കണ്ടു എന്നാണു പറയപ്പെടുന്നത്. രണ്ടായിരത്തി രണ്ടു മുതൽ വിൻഡോസ്‌ എക്സ് പി  യുടെ വാൾപേപറിൽ  കാണുന്ന ആ ചിത്രം  "ഓറിയർ"  യാദൃശ്ശ്ചികമായി എടുത്തതായിരുന്നു. മുന്നൊരുക്കങ്ങളില്ലാതെ തന്റെ കണ്‍മുമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കാണ് യതാർത്ഥ ജീവൻ നല്കാൻ കഴിയുക എന്ന് വിശ്വസിക്കുന്ന  ഫോട്ടോഗ്രാഫറാണ്  ഷിജു എസ് ബഷീർ.
ഒരേ തൂവൽ
തോരാതെ പെയ്യുമീയേകാന്തത...
സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളും പ്രതി സന്ധികളും മനുഷ്യനിലും ജീവിതത്തിലും സൃഷ്ടിക്കുന്ന  വ്യതിരക്തമായ ദർശനങ്ങൾ കലയിലും സാഹിത്യത്തിലും ദൃശ്യമാണ്, ഫോട്ടോ ഗ്രാഫിയും ഇതിൽ നിന്നും വ്യത്യസ്തമല്ല സമയത്തിന്റെ ആപേക്ഷികതയ്ക്കുള്ളിൽ തന്റെ ചിന്തയുടെ ഫലമായി ഉണ്ടാകുന്ന ഒരു ക്ലിക്ക് ചിലപ്പോൾ ഒരു കാലത്തെ തന്നെയാണ് ഒപ്പിയെടുക്കുന്നത്, ചിലപ്പോൾ വലിയൊരു ദർശനത്തിനു തന്നെ വഴി ഒരുക്കുന്നു.  ക്യാമറയുടെ  സഹായത്തോടെ ഫോട്ടോ ഗ്രാഫെർസ്  ഒപ്പിയെടുക്കുന്ന ഇത്തരം  ദർശനങ്ങൾക്ക് ചിലപ്പോൾ ഭൗതികമായ വ്യാഖ്യാനങ്ങൾ വേണ്ടി വരുന്നു. ഇത്തരം ദൃശ്യ ഭാഷാ സംസ്കാരത്തിന് നവീനമായ സംഭാവന നല്കാൻ കഴിവുള്ള അപൂർവം ഫോട്ടോ ഗ്രാഫർമാരിൽ  ഒരാളാണ് ഷിജു എസ്  ബഷീർ.

ബോംബയിൽ ഒരു കമ്പനിയിൽ ആനിമേറ്റർ ആയി ജോലി ചെയ്തു നിരവധി പ്രമുഖ തമിൾ ഹിന്ദി തെലുങ്ക് സിനിമകളിലും  പരസ്യ ചിത്രങ്ങളിലും  പ്രവര്‍ത്തിച്ചശേഷമാണ് ഷിജു ദുബായിൽ ഒരു കമ്പനിയിൽ എത്തിപ്പെടുന്നത്. രണ്ടായിരത്തി അഞ്ചിൽ ദുബൈലായിരുന്നപ്പോൾ  പ്രമുഖ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ജെയിംസ് നാച്ച്വേയെക്കുറിച്ച് ക്രിസ്ത്യന്‍ ഫ്രൈ സംവിധാനംചെയ്ത വാര്‍ ഫോട്ടോഗ്രാഫര്‍ എന്ന ഡോക്യുമെന്ററി ഷിജുവിനെ സ്വാധീനിക്കുകയും  ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയും ചെയ്തു. അന്ന് മുതൽ ഫോട്ടോഗ്രാഫി എന്ന ലഹരി ഷിജുവിന്റെ തലയ്ക്കു പിടിക്കുകയും "ലൈഫ് ഇന്‍ ട്രാഷ്"  ഫോട്ടോ പരമ്പര ഷിജു സ്വയം സൃഷ്ടിക്കുകയും  അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ അച്ഛടിച്ചു  വരികയും ചെയ്തു. അത് ഷിജുവിന്റെ  ഫോട്ടോ ഗ്രഫിയുടെ ചിറകുകൾക്ക് കൂടുതൽ കരുത്ത് നല്കി. ഒരു സ്ഥലത്ത് ഒതുങ്ങി നില്ക്കാതെ നിരവധി രാജ്യങ്ങളിലേക്ക് ഷിജു പറന്നു. തന്റെ ചിറകുകളിൽ ക്യാമറക്കണ്ണുകൾ പിടിപ്പിച്ചു.  എത്യോപ്യ, കെനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ആംസ്റ്റര്‍ഡാം, നേപ്പാള്‍, ഇന്തോനേഷ്യ, കംബോഡിയ, വിയറ്റ്നാം, മധ്യേഷ്യന്‍, ആഫ്രികന്‍  ഇങ്ങനെ നിരവധി രാജ്യങ്ങളിൽ ഷിജു യാത്ര ചെയ്തു  ഫോട്ടോകൾ എടുത്തു. ഒപ്പം ഗള്‍ഫിന്റെ നേര്‍കാഴ്ചകളിലേക്കും പ്രവാസിജീവിതത്തിന്റെ ഒറ്റപ്പെടലുകളിലെക്കും  കണ്ണെത്താദൂരം നീളുന്ന ഗൾഫിലെ മരുഭൂമിയിലേക്കും ക്യാമറ ചലിപ്പിച്ചു.

പൊള്ളുന്ന ചില നോട്ടങ്ങളിലേക്ക് കുരുങ്ങിപ്പിടയുമ്പോള്‍!
മുറിവുകളുടെ ഒറ്റമുറി
ദയനീയ ഭാവങ്ങൾ നിറഞ്ഞ ഓരോ ചിത്രങ്ങളും  വിരല്തുംപും ക്യാമറക്കണ്ണും ചേര്‍ത്തുവെച്ച് രചിക്കുന്ന കവിതകളായി. ജീവിതത്തിന്‍െറ ചൂടും തണുപ്പും കണ്ണീരിന്‍െറ കനവും സ്നേഹത്തിന്‍െറ ഗാഢമായ വേദനയുമെല്ലാം ഷിജുവിന്റെ ചിത്രങ്ങളിൽ കാണാം. മനോഹരമായ പ്രക്രതിയുടെ പച്ചപ്പും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളും   അകലെ സൂര്യോദയവും വർണ്ണാഭമായ മേഘങ്ങളും  അരുവികളും  ദേശാടനക്കിളികളും തന്റെ ചിത്രങ്ങൾക്ക് മനോഹാരിത പകരുംപോഴും മനുഷ്യന്റെ നീറുന്ന  പ്രശ്നങ്ങൾക്ക് തന്നെയാണ്  ഷിജു പ്രാധാന്യം കൊടുത്തത്. ജീവിതത്തിന്റെ  സന്തോഷങ്ങളും , വസന്തങ്ങളും  ഓര്‍മയില്‍ നിന്നും  മറഞ്ഞു  വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍ മനസ്സിൽ നിറയുന്ന മനുഷ്യ ജീവനുകളുടെ ചിത്രങ്ങൾ, ഓരോ തലമുറകളുടെയും കാലത്തിന്റെയും ഗോത്രത്തിന്റെയും കഥകളായി  നമുക്ക് പറഞ്ഞു തരുന്നു.  ഓരോ ചിത്രവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിനുള്ളിൽ നിന്നും  ജീവിക്കുന്ന ആയിരം കഥകൾ നമുക്ക് വായിക്കാൻ കഴിയും. നിസ്സാര സംഭവം എന്ന് തോന്നിക്കുന്ന പലതും കാലത്തെയും ചിന്തയെയും  മാറ്റാൻ കെൽപുള്ളതാക്കുന്നു.

കെട്ടിട സമുച്ചയങ്ങൾക്കുള്ളിൽ  ആഡംബര ജീവിതം നയിക്കുന്നവർക്കിടയിൽ  ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആഹാരവും പാഴ്വസ്തുക്കളും പെറുക്കാൻ വിധിക്കപ്പെട്ട മനുഷ്യ മക്കളുടെ  ദയനീയ   "ചിത്രങ്ങളാണ്  "ലൈഫ് ഇന്‍ ട്രാഷ്". ഈ  വിഷയത്തിൽ പന്ത്രണ്ടോളം ചിത്രങ്ങളാണ്  അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ പ്രസിദ്ധീകരിച്ചത്.

ഷിജുവിന്റെ  നിശബ്ദ  ചിത്രങ്ങൾക്ക്  പുതിയലോകത്തെ സൃഷ്ടിക്കാന്‍  കഴിയുന്നു.  മനുഷ്യന്റെ   സ്വപ്ന സാക്ഷാൽകാരത്തിനു വേണ്ടിയുള്ള നെട്ടോട്ടം, സ്വപ്നവും  യാഥാര്‍ഥ്യവും തമ്മിലുള്ള വൈരുദ്യം, വിഹ്വലതകള്‍, ഭാവനകള്‍, ആകാംക്ഷകൾ , ആഗ്രഹങ്ങള്‍ എല്ലാം ചിത്രങ്ങളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. ഓരോ ചിത്രങ്ങള്‍ക്കും ഷിജു നല്കുന്ന അടിക്കുറിപ്പുകൾ ഓരോ കവിതയായി  മാറുകയാണ്, പൊള്ളുന്ന ചില നോട്ടങ്ങളിലേക്ക് കുരുങ്ങിപ്പിടയുമ്പോള്‍!, കഥയില്ലാത്ത ചില ഫ്രെയ്മുകള്‍", ആകാശദൂരം, തോരാതെ പെയ്യുമീയേകാന്തത... മുറിവുകളുടെ ഒറ്റമുറി,  ചില നോട്ടങ്ങള്‍... ഒറ്റ വാക്കില്‍ ഒതുങ്ങാതെ പോകുന്നത് ,   ഓരോ മരത്തിലും വീടുണ്ട് അതിരുകളില്ലാതെ,  ഷിജു വിന്റെ അടിക്കുറിപ്പുകളാണ് ഇവയൊക്കെ.

ഒരു ചിത്രത്തിന് താഴെ ഷിജു കുറിച്ചിട്ട വരികൾ  ഇങ്ങനെയാണ് 
എണ്ണമില്ലാത്ത രാത്രികളില്‍ നെയ്ത
സ്വപ്നങ്ങള്‍ കൂട്ടിവെച്ച്
മണ്‍ വിളക്കിന്റെ മുന്‍ വെളിച്ചത്തില്‍ നിന്നും
നഗരത്തിന്റെ മങ്ങിയ പിന്‍ വെളിച്ചത്തിലേക്ക്
സ്വയം ചിതറി വീഴുമ്പോള്‍...

താനൊരു ഫോട്ടോ ഗ്രാഫർ മാത്രമല്ല ഒരു കവി കൂടിയാണ് എന്ന് തെളിയിക്കുന്നതാണ് ഷിജുവിന്റെ  ഈ വാക്കുകൾ. പേര് പകൽകിനാവൻ എന്നാണങ്കിലും തന്റെ ചിത്ര ലോകത്തെ കിനാവുകൾ മുഴുവൻ അന്വര്തമാക്കുന്ന രൂപത്തിലുള്ളതാണ് ഓരോ ചിത്രങ്ങളും. ഷിജുവിന്റെ ചിത്രങ്ങളും  വരികളും "അൻ സ്ക്രിപ്റ്റെഡു  ലൈവ്സ്‌", "ലൈഫ് ഇൻ ട്രാഷ്", "ഷൈഡ്‌സ് ഓഫ് ലൈഫ്", എന്നിങ്ങനെ ഫോട്ടോ എസ്സെകളായി പൊതു സമൂഹത്തിനു മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയെടുത്ത അമ്പതോളം ചിത്രങ്ങൾ ഷൈഡ്‌സ് ഓഫ് ലൈഫ്ൽ കാണാം.

അടുത്ത ഫോട്ടോ പ്രദർശനം ഈ വിഷയത്തിൽ ആയിരിക്കുമെന്ന് ബഷീർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ  ഷിജുവിന്റെ  ഫോട്ടോ പ്രദർശനങ്ങൾ നടക്കുകയുണ്ടായി, തിരുവനന്തപുരത്തെ  പ്രദർശനം "എഴുതപ്പെടാത്ത ജീവിതങ്ങൾ" സന്ദർശനമനസ്സുകളിൽ വരച്ചിട്ടു. പ്രദർശനം കണ്ട ഒരു അച്ഛന്റെ വികാരം പങ്കു വെച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് ഷിജു പറയുന്നു, "അച്ഛൻ" എന്ന  ചിത്രം  കണ്ട  ഒരച്ചൻ എന്നോട് പറഞ്ഞു " എന്റെ ജീവിതമാണ് നിങ്ങൾ പകർത്തിയിരിക്കുന്നത്  അത് പറയുമ്പോൾ അയാളുടെ കണ്ണ് നനയുന്നുണ്ടായിരുന്നു. അയാളുടെ വാക്കുകൾ എനിക്ക്  കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു". രാജസ്ഥാനിലെ  ഇത് വരെ ഒരു ഫോട്ടോ  പ്രകാശവും തന്റെ മുഖത്ത് പ്രതിഫലിക്കാത്ത തൊണ്ണൂർ വയസ്സോളം പ്രായം വരുന്ന ഒരു അമ്മൂമയുടെ പടം എടുക്കുമ്പോൾ ക്യാമറയുടെയും  ടെക്നോളജിയുടെയും ലോകം എന്താണെന്ന് അറിയാത്ത ആ ഗ്രാമീണ സ്ത്രീ നാളെ എന്നെ ലോകം കാണുമല്ലോ എന്ന് പറഞ്ഞത്  ഇന്നും ഓർക്കുന്നതായി ഷിജു പറഞ്ഞു.  ഷിജുവിന്റെ അപൂർവ്വം ചിത്രങ്ങളിൽ ഒന്നായിരുന്നു ആ വൃദ്ധ സ്ത്രീയുടെ ചിത്രം.

നിന്റെ കണ്ണില്‍ തനിച്ചു നില്‍പ്പാണിപ്പോഴും, ഒരു കടല്‍!
ദക്ഷിണപടിഞ്ഞാറന്‍ എത്യോപ്യയിലെ ഓമോ നദീതടത്തിലേക്ക് നടത്തിയ യാത്ര ഷിജുവിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അതിനെ പറ്റി ഷിജു  പറയുന്നത് ഇങ്ങനെയാണ്. "ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു സ്വപ്ന സഞ്ചാരമായിരുന്നു അത്. തലസ്ഥാന നഗരമായ അദ്ദിസ് അബാബയില്‍ നിന്നും തൊള്ളായിരം കിലോമീറ്റര്‍ അകലെ ഒമോവാല്ലി എന്ന അതിമനോഹരമായ താഴ്വരയിലേക്കായിരുന്നു യാത്ര.  കുടിവെള്ളം ശേഖരിച്ചു പോകുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നീണ്ട നിരതന്നെ കാണാം. കന്നാസുകളിൽ വെള്ളം നിറച്ചു കഴുതകളുടെ പുറത്തു കെട്ടിവെച്ചാണ് അവർ പോയിരുന്നത്. ഒരു കുട്ടി പോലും സ്കൂളിലേക്ക് പോകുന്ന കാഴ്ച എവിടെയും കണ്ടില്ല. എല്ലാവരും വണ്ടിയിൽ ചിരിച്ചും സന്തോഷിച്ചും സംസാരിച്ചു കൊണ്ടിരുന്നപ്പോഴും നഷ്ടപെട്ടുപോകുന്ന ഇവരുടെ ബാല്യവും വിദ്യാഭ്യാസവും ജനങ്ങളെ കാര്‍ന്നു തിന്നുന്ന പട്ടിണിയും എന്നെ വല്ലാത്തൊരു അസ്വസ്ഥതയിലേക്ക് ഇടയ്ക്കിടെ തള്ളിവിടുന്നുണ്ടായിരുന്നു.  എന്റെ ക്യാമറക്കണ്ണുകള്‍ ഈ പച്ച മനുഷ്യരെ, അവരെ ചൂഴ്ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയെ ഇരുട്ടും വെളിച്ചവും ചാലിച്ച് പകര്‍ത്തിക്കൊണ്ടേയിരുന്നു.
ഷിജുവിന്  ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദക്ഷിണ  എത്യോപിയയിൽ നിന്നും ലഭിച്ചത്. അർദ്ധനഗ്ന ആദിവാസി ഗോത്രമാണവിടെ ജീവിക്കുന്നത്. അവരുടെ അർദ്ധനഗ്ന ചിത്രങ്ങൾ നമ്മെ വല്ലാതെ ചിന്തിപ്പിക്കുന്നു വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ഉള്ള ഗോത്ര, ഗിരിവർഗ വിഭാഗങ്ങളാണ് ദക്ഷിണ എത്യോപ്യയിലെ തുർമിയിൽ ഉള്ളത്. ‘ഹരോ’ , ‘മുർസി ‘, ‘ഹാമർ’ എന്നിവരാണ് പ്രധാനമായും.  മാറു മറയ്ക്കാത്ത ഗോത്രവരഗ്ഗ സ്ത്രീകള്‍. നമ്മുടെ ജീവിത പരിസരത്തില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു ജനതയെ കാണുന്നത്, അവരുടെ ജീവിതം അറിയുന്നത് ഒരു സ്വപ്നം പോലെ അനുഭവപ്പെട്ടതായി ഷിജു പറയുന്നു. ഒരോ യാത്രയും ജീവിതത്തോട് പറയുന്നത് പകരം വയ്ക്കാനാവാത്ത ചില അപൂര്‍വ്വ നിമിഷങ്ങളാണെന്നു ഷിജുവിന്റെ ഈ  യാത്രയിലൂടെയുള്ള ചിത്രങ്ങൾ പറയുന്നു. സര്‍ഗ്ഗാത്മകത യിലൂടെ തന്റെ  കാഴ്ചയും കാഴ്ചപ്പാടുകളും നവീകരിക്കാനും  അഭൂതപൂര്‍വ്വമായ ചിത്രങ്ങളിലൂടെ യാത്രകള്‍ പകര്‍ത്തി വെയ്ക്കാനും കഴിയുമെന്നു ഷിജു തെളിയിക്കുന്നു.

ഇനിയെത്ര ദൂരം!
അടുത്ത യാത്രയ്ക്കും ഒരു ഡോക്യുമെന്റ്രി ചെയ്യാനുമുള്ള ഒരുക്കത്തിലാണ് ഷിജു  അതിനു വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്  ആസ്ത്രേലിയക്കടുത്തുള്ള   "വനത്തോ" ആദിവാസി ഗോത്രത്തെ കുറിച്ചാണ് പഠനവും ഡോക്യുമെന്റ്രിയും, ഇതും ആഫ്രിക്കയിലെ ഹാമർ ഗോത്ര വർഗക്കാരെ പോലെയുള്ള ഒരു ആദിവാസി ഗോത്ര വർഗമാണ് .

കായം കുളം സ്വദേശിയായ  ഷിജു മലപ്പുറം തിരൂര്‍ എസ്എസ്എം പോളിടെക്നിക്കില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷം ബംഗ്ലൂരിൽ നിന്നും  ആനിമേഷന്‍ പഠിച്ചു. ബോംബയിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. പിതാവ് ബഷീറും  മാതാവ് സുലൈഖയ്മാണ്, ഷിജുവിന് രണ്ടു പെണ്‍ മക്കളാണ് കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നു. സ്കൂള്‍ വിദ്യാഭ്യാസകാലത്ത്  തന്റെ കലാപരമായ  കഴിവുകൾ  യുവജനോല്‍സവവേദികളില്‍ തെളിയിക്കുകയും പോളിടെക്നിക്കില്‍ ആര്‍ട്സ്ക്ലബ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. shijusbasheer@gmail.com
http://www.daydreamerfotos.com/
http://www.facebook.com/daydreamer.fotos
Related Posts Plugin for WordPress, Blogger...